Wednesday, March 20, 2013

കാലചലനം - 5




ഉച്ചഭക്ഷണം രാജാവിന്റേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും കൂടെയായിരുന്നു.


രാജാവിന്റെ പേരു് ഹർഷഘോഷൻ എന്നാണു്. മഹാറാണിയുടെ പേരു് താര. അവർക്കൊരു മകളുമുണ്ടു്. ഒരു പത്തു വയസ്സു കാണും. പേരു് വനജ.

രാജാവിനെ കാണാൻ ബ്രൂസ് ലീയെ മാതിരിയാണു്. ആളു് മെലിഞ്ഞിട്ടാണു്. പക്ഷെ നല്ല ഉറച്ചമസിലുകളുള്ള ശരീരം. തിളങ്ങുന്ന കണ്ണുകൾ. അധികം ഉയരമില്ല. ഒരല്പം മുന്നോട്ടാഞ്ഞു് നടത്തം.

മഹാറാണി നേരെ മറിച്ചാണു്. തടിച്ച പ്രകൃതം. ഏതാണ്ടു് രാജാവിന്റെ അത്രതന്നെ ഉയരം. വട്ടമുഖം. വനജയും തടിച്ചിട്ടാണു്. പക്ഷെ പൊക്കം കുറവാണു്.

അപ്പൊ, അമ്മയും മകളും ഒരുമിച്ചു നടന്നാൽ ട്രാക്റ്ററിന്റെ മുൻ-പിൻ ചക്രങ്ങൾ ഉരുളുന്നതുപോലെയിരിക്കും.

തീന്മേശയുടെ മുമ്പിലിരുന്നു് ഞങ്ങൾ പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു.

“താരേ, പണ്ടു് ഞാൻ സമയസഞ്ചാരിയെപ്പറ്റി പറഞ്ഞപ്പൊ നീ വിശ്വസിച്ചില്ലല്ലോ? ഇതാ ചിതൽ. ഇദ്ദേഹം പത്തുനൂറ്റാണ്ടു് കഴിഞ്ഞാണു് വരുന്നതു്!”

‘പത്തുനൂറ്റാണ്ടു് കഴിഞ്ഞു് വരുന്നു’ എന്നതിലെ ഗ്രാമർ മിസ്റ്റേക് എനിക്കു് അപ്പൊ മനസ്സിലായില്ല.

ഞാൻ മഹാറാണിയെ നോക്കി ഒന്നു് പുഞ്ചിരിച്ചു. അവർ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടു്. ഞാൻ കൊണ്ടുവന്നിരുന്ന സഞ്ചി തുറന്നു.

“ഇതു് മഹാറാണിക്കു്. മാല, വള, നഖത്തിലിടാനുള്ള ചായം, ചുണ്ടിൽ പുരട്ടാനുള്ള ചായം, എളുപ്പത്തിൽ ഒട്ടിച്ചുവയ്ക്കാവുന്ന പൊട്ടു്, ഇതൊരു പട്ടുചേല..”

“ഇതു് വനജക്കും കൂട്ടുകാർക്കും ചോക്ലേ... പ്രത്യേകതരം മധുരപലഹാരം. അധികം കഴിക്കരുതു് ട്ടൊ, പല്ലു് കേടുവരും”

“ഇതു് രാജാവിനു്...” എന്നുപറഞ്ഞു് ഒരു കുപ്പി വിദേശമദ്യം ഞാനെടുത്തു് മേശപ്പുറത്തുവച്ചു.

ഇതുകണ്ടതും മൂന്നുപേരും ആ കുപ്പി സസൂക്ഷ്മം നോക്കി. രാജാവു് അതീവശ്രദ്ധയോടെ കുപ്പി കയ്യിലെടുത്തു് തിരിച്ചും മറിച്ചും പരിശോധിച്ചു. അദ്ദേഹത്തിന്റെ മുഖത്തു് ശിശുതുല്യമായ കൗതുകമുണ്ടായിരുന്നു. കുപ്പിയുടെ മുകളിലൊട്ടിച്ച ലേബലിൽ അദ്ദേഹം വിരലോടിച്ചു. തുടർന്നു് അദ്ദേഹം കുപ്പി തിരിച്ചു് മേശപ്പുറത്തുവച്ചു് കുറച്ചുസമയം നോക്കിയിരുന്നു.

“എന്താ ഇതിന്റെ പേരു്?”

“ഇതാണു് രാജാവേ വിസ്കി”

“വിക്സി...വിക്സ്കി... എന്താ പറഞ്ഞതു്? വിസ്കി. പറയാൻ ഇത്തിരി ബുദ്ധിമുട്ടുള്ള പേരാണു് ട്ടൊ. ആട്ടെ, ഈ വിക്സിയുടെ ഉള്ളിൽ എന്തോ ഒരു ഇരുണ്ട വെള്ളമുണ്ടല്ലോ. എന്താ അതു്?”

ഛെ! കുപ്പിയാണു് വിസ്കി എന്നു് രാജാവു് തെറ്റിദ്ധരിച്ചിരിക്കുന്നു!

“അയ്യോ രാജാവേ, ആ വെള്ളത്തിന്റെ പേരാണു് വിസ്കി. ഭാവിതലമുറ കുടിക്കുന്ന പ്രത്യേകതരം മദ്യമാണു്”

“അപ്പൊ അതിരിക്കുന്ന, വെള്ളം മാതിരി തെളിഞ്ഞ നീണ്ട പാത്രത്തിന്റെ പേരോ?”

“അതാണു് തമ്പ്രാ കുപ്പി. മണലുരുക്കിയാണു് ഉണ്ടാക്കുന്നതു്. എളുപ്പം പൊട്ടാൻ സാധ്യതയുണ്ടു്. പക്ഷെ വളരെ ഉപകാരപ്രദമാണു്. പലതരം പാത്രങ്ങൾ ഉണ്ടാക്കാൻ ഉത്തമം”. ഞാൻ വീണ്ടും സഞ്ചിയിൽ കൈയിട്ടു. “ഇതാ വെള്ളവും മറ്റു പാനീയങ്ങളും കുടിക്കാൻ പറ്റിയ തരം ഗ്ലാസ്”

“എന്നെ തമ്പുരാൻന്നു് വിളിക്കണ്ട” എന്നു പിറുപിറുത്തുകൊണ്ടു് അദ്ദേഹം ഞാൻ പുറത്തെടുത്ത ചില്ലുഗ്ലാസുകളിലൊരെണ്ണം കൈയിലെടുത്തു. കണ്ണിൽ ചേർത്തുവച്ചു് മഹാറാണിയെ അതിലൂടെ നോക്കി. എന്നിട്ടു് പൊട്ടിച്ചിരിച്ചു.

“അങ്ങേക്കു് അല്പം വിസ്കി വിളമ്പട്ടേ?” എന്നു ചോദിച്ചു് അനുവാദത്തിനു് നില്ക്കാതെ ഞാൻ വിസ്കിക്കുപ്പി തുറന്നു് കുറച്ചു ഗ്ലാസിലൊഴിച്ചു. ഇത്തിരി വെള്ളവും ചേർത്തു് രാജാവിന്റെ നേർക്കു് നീട്ടി. അദ്ദേഹം അതുവാങ്ങി ഒരു കവിൾ അകത്താക്കി.

“ഹൗ! വിക്സി തൊണ്ടേക്കൂടി പോണ വഴി അറിയുന്നുണ്ടു്ട്ടൊ! തീ കഴിച്ചമാതിരി. പക്ഷെ നല്ല രസം!”

ഇതുകേട്ടതും താരമഹാറാണി ഗ്ലാസ് വാങ്ങി കുടിച്ചു. രണ്ടു സെക്കന്റ് കഴിഞ്ഞു് കുറച്ചു വെള്ളവും കുടിച്ചു് നെഞ്ഞുഴിഞ്ഞു. “ശര്യാ.. ശര്യാ..” എന്നു് അഭിപ്രായവും പ്രകടിപ്പിച്ചു.

“നമ്മുടെ നാട്ടിലുള്ള മദ്യത്തിനെ ഒറ്റു മട്ടല്ല, ല്ലേ താരേ? ഒരു പ്രത്യേക രുചി. ന്നാലെന്താ? ഒന്നാന്തരായിട്ടുണ്ടു്!”

എനിക്കു് തൃപ്തിയായി. രാജാവു് ഹാപ്പിയായല്ലോ. എന്തെങ്കിലും സമ്മാനം കിട്ടാതിരിക്കില്ല. ഞാൻ വീണ്ടും സഞ്ചിയിൽ കൈയിട്ടു.

“ഇതാണു് സോപ്പ്‌. കുളിക്കുമ്പോൾ ദേഹത്തെ അഴുക്കു കളയാൻ ഉത്തമം. ഇനി തുണികളിലെ ചെളി കളയണമെങ്കിൽ ഇതാ! സോപ്പുപൊടി”

രാജാവും രാജ്ഞിയും ഞാൻ പറയുന്നതു് ശ്രദ്ധിക്കുന്നില്ല. അവർ ഓരോ ഗ്ലാസിൽ വിസ്കി ഒഴിച്ചു് വെള്ളം ചേർത്തും ചേർക്കാതെയും നുകരുന്ന തിരക്കിലാണു്.

അധികം കഴിച്ചാൽ മത്തുപിടിക്കും എന്നു് ഞാനുപദേശിച്ചപ്പോൾ അവർ മദ്യസേവ തല്ക്കാലത്തേക്കു് നിർത്തിവച്ചു. വനജ അപ്പോഴേക്കു് രണ്ടു് ബാർ ചോക്കലേറ്റ് അകത്താക്കിയിരുന്നു.

ഊണു് കഴിഞ്ഞപ്പോഴേക്കു് രാജാവിനും റാണിക്കും ഉറക്കം വന്നു. അവരെ ഉറങ്ങാൻ വിട്ടിട്ടു് ഞാനും വനജയും പുറത്തുപോയി അവളുടെ കൂട്ടുകാരുടെ കൂടെ കുട്ടീം കോലും കളിച്ചു.

സന്ധ്യയായപ്പോൾ രാജാവു് എന്നോടു് ചോദിച്ചു:

“ചിതൽ കുറച്ചുദിവസം താമസിക്കില്ലേ? അടുത്തയാഴ്ച വേറെ രാജ്യത്തെ രാജാക്കന്മാർ ഇവിടെ വരുന്നുണ്ടു്. അവരെ ഒന്നു കണ്ടിട്ടു് പോയാൽപ്പോരേ?”

എനിക്കു് പെട്ടെന്നു് ഒരു ഐഡിയ തോന്നി. ഒരാഴ്ച കഴിഞ്ഞു് രാജാക്കന്മാരുടെ കോൺഫറൻസ് നടക്കുമ്പോൾ അവരെ ഇമ്പ്രസ് ചെയ്യാനും തന്മൂലം കിട്ടാവുന്നത്ര സമ്മാനം നേടാനുമുള്ള ഒരു പദ്ധതി.

എനിക്കു് എന്നോടുതന്നെ ബഹുമാനം തോന്നി. അത്രക്കു് അടിപൊളി പദ്ധതി.

“രാജാവേ, ഞാൻ നാളെ മടങ്ങും. രാജാക്കന്മാർ അടുത്തയാഴ്ചയല്ലേ വരൂ? ഞാൻ അപ്പോഴേക്കു് തിരിച്ചുവരാം. അങ്ങേക്കു് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ഞാൻ സമ്മാനമായി തരുന്നുണ്ടു് അപ്പോൾ”

അന്നുരാത്രി വിഭവസമൃദ്ധമായ സദ്യയുണ്ടു് ഞാൻ കൊട്ടാരത്തിൽ കിടന്നുറങ്ങി. അടുത്ത ദിവസം തിരിച്ചു് വർത്തമാനത്തിലേക്കു് വന്നു.

*   *   *   *   *



ഗൗതത്തിനെ ബന്ധുക്കൾ കഥകേട്ടു് വീണ്ടും മൗനം പാലിച്ചു. ഇത്തവണ എന്നെ വിമർശിക്കാൻ അവർക്കായില്ല.

“നീ സമ്മാനമൊന്നും മേടിക്കാതെ തിരിച്ചുവന്നോ?” രഘു ചോദിച്ചു.

“അതിനെന്താ? ഇത്തവണത്തേതടക്കം അടുത്ത പ്രാവശ്യം ഞാൻ രാജാവിന്റെ കൈയ്യീന്നു് മേടിക്കും. നോക്കിക്കോ! അതിനുള്ള പ്ലാനാണു് കൈയിൽ!!”

എല്ലാവരുടേയും മനസ്സിലുണ്ടായിരുന്ന സംശയം ചോദിച്ചതു് ഗൗതത്തിന്റെ വലിയമ്മയാണു്.

“മറ്റു രാജാക്കന്മാർ വരുമ്പോൾ എന്തുചെയ്യാനാണു് ചിതലിന്റെ ആലോചന?”

“അതു് പിന്നീടു് പറയാം. അടുത്തതവണ വരുമ്പോൾ കണ്ടോളൂ!”

അവിടെ ഞാൻ ജയിച്ചു. ഗൗതത്തിന്റെ ബന്ധുക്കൾ നിരാശരായി. ഞാൻ എന്തുചെയ്യാനുള്ള പുറപ്പാടാണാവോ എന്നു് ആശങ്കപ്പെട്ടു.


*   *   *   *   *

നാലഞ്ചു് വലിയ ജനറേറ്ററും അനേകം ബൾബും വയറും എട്ടു് വലിയ കന്നാസിൽ ഡീസലും രണ്ടു് പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി വരുന്ന എന്നെ കണ്ടതും ഗൗതത്തിന്റെ വീട്ടുകാർ എന്റെ പദ്ധതിയെപ്പറ്റി മനസ്സിലാക്കി.

രാജരഥത്തിലാണു് ജനറേറ്ററും വയറുകളും കന്നാസുകളും കൊട്ടാരത്തിലെത്തിച്ചതു്. സാമഗ്രികൾ ഒരു ദിക്കിൽ ഒതുക്കിവച്ചു് ഞാൻ രാജാവിനെ മുഖം കാണിക്കാൻ ചെന്നു.

ഞാൻ ചെല്ലുമ്പോൾ അദ്ദേഹം ഒരു ഓല വായിക്കുകയായിരുന്നു. മുഖത്തു് ഗൗരവഭാവം. എന്നെ ഒരു നോക്കുനോക്കി ഇരിക്കാൻ ആംഗ്യം കാണിച്ചു. തുടർന്നു് ആ ഓല എന്റെ നേരെ നീട്ടി.

ഞാൻ ഓല നോക്കി. അത്ഭുതം! ഹിന്ദിയിലായിരുന്നു ഓലയിലെ സന്ദേശം. അല്ല. വായിച്ചുനോക്കിയപ്പോൾ സംസ്കൃതമാണു്.

“ഇതെന്താ തമ്പുരാൻ? സംസ്കൃതത്തിലാണല്ലോ സന്ദേശം?”

“എന്നെ തമ്പുരാൻന്നു് വിളിക്കണ്ട. ചിതലിനു് സംസ്കൃതമറിയുമോ?”

“ഇല്ല ത.. രാജാവേ.. മലയാളമേ അറിയൂ”

“ഉം... ഇതു് താരയുടെ അനിയന്റെ ഓലസന്ദേശമാണു്. ഈ പുതിയ തലമുറയുടെ ഓരോ ഏർപ്പാടുകൾ.. ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാൽ...”

രാജാവു് ആകുലനായി മുറിയിൽ ഉലാത്തുകയാണു്. എന്തോ പ്രശ്നമുള്ള സന്ദേശമാണു് ഓലയിൽ. മഹാറാണിയുടെ അനുജന്റെ സന്ദേശം. രഹസ്യസ്വഭാവമുള്ള എന്തോ ആണു്. ആ രഹസ്യം എന്താണെന്നറിഞ്ഞാൽ, അതിലിടപെട്ടു് എന്തേങ്കിലും കോണ്ട്രിബ്യൂഷൻ നടത്താൻ സാധിച്ചാൽ രാജാവിന്റെ മുമ്പിൽ എനിക്കു് കൂടുതൽ മൈലേജ് കിട്ടും. ചിലപ്പൊ സമ്മാനവും കിട്ടും.

എന്നിങ്ങനെ വിചാരിച്ചു് അനൗചിത്യമാണെങ്കിലും ഇടിച്ചുകേറി ഇടപെടാൻ ഞാൻ തീരുമാനിച്ചു.

“രാജാവിനു് വിരോധമില്ലെങ്കിൽ സന്ദേശമെന്താണെന്നു് പറയാമോ? എന്നെക്കൊണ്ടാവുന്ന സഹായം ഞാൻ...”

“സഹായോ? എന്തിനു്? താരേടെ അനിയൻ നാളെ രാവിലെ ഇവിടെയെത്തും. ഇതാണു് ഓലയിലെ സന്ദേശം”

ഒന്നും മനസ്സിലാവുന്നില്ല. ഇത്രയേ ഓലയിലുള്ളുവെങ്കിൽ രാജാവു് ടെൻഷനടിക്കുന്നതെന്തിനാ? പുതിയ തലമുറയെപ്പറ്റി അപലപിക്കുന്നതെന്തിനാ?

“അത്രേ ഉള്ളൂ? അതൊരു നല്ല കാര്യമല്ലേ? അതിനു് അങ്ങു് വിഷമിക്കേണ്ട കാര്യമുണ്ടോ? അതോ എന്നോടു് പറയാനാവാത്ത എന്തേങ്കിലും ഓലയിൽ...”

“ഏയ്.. അയാളു് വരണേനു് എനിക്കൊരു അസ്കിതേം ഇല്ല്യ. പക്ഷെ ഇയാൾടെ ഓരോ പ്രത്യേകതകളേയ്.. ഇപ്പോഴത്തെ ചെറുപ്പക്കാരേ കൂട്ടി അയാൾ സംസ്കൃതസംഘമുണ്ടാക്കിയിരിക്കുന്നു. ചെറുപ്പക്കാരല്ലേ? നല്ല ചോരത്തിളപ്പിൽ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണു്. സംസ്കൃതത്തിൽ പരസ്പരം സംസാരിക്കുക, ഓല എഴുതുക, സംസ്കൃതകവിസദസ്സു് നടത്തുക, മലയാളകാവ്യങ്ങൾ സംസ്കൃതത്തിലേക്കു് തർജ്ജമചെയ്യുക.. ഇതൊക്കെയാണു് അവരുടെ രീതി. ഈ താരേടെ അനിയൻണ്ടല്ലോ. അയാൾടെ ശരിക്കുള്ള പേരു് താന്നമരൻ എന്നാ. പക്ഷെ അയാളിപ്പൊ പേരുമാറ്റി ഹിമവർണ്ണൻ എന്നാക്കി. പോരേ പൂരം?!”

അന്ധാളിച്ചു് നില്ക്കാനേ എനിക്കായുള്ളു. അപ്പൊ ഓലസന്ദേശമല്ല, അതയച്ച ആളും അയാളുപയോഗിച്ച ഭാഷയുമാണു് രാജാവിനെ ചൊടിപ്പിച്ചതു്. സംസ്കൃതഭാഷാസ്വാധീനം ചെറുപ്പക്കാരിൽ കൂടുന്നതു് മലയാളഭാഷക്കു് ഒരു ഭീഷണിയായി ഹർഷഘോഷരാജാവു് കാണുന്നു.

അതുമാത്രമല്ല ഞാനാലോചിച്ചതു്. ഓരോ കാലത്തും ചെറുപ്പക്കാരുടെ പ്രവൃത്തികളെ എന്നും മുതിർന്ന തലമുറക്കാർ വേവലാതിയോടെയേ കണ്ടിട്ടുള്ളു. ഇവിടെയിതാ മലയാളമൊഴിവാക്കി സംസ്കൃതം പ്രചരിപ്പിക്കുന്നവർ. വർത്തമാനകാലത്തായിരുന്നെങ്കിൽ ഹിമവർണ്ണനു് സംസ്കൃതപ്രചാരം നടത്തുന്നതിനു് വല്ല അവാർഡും കിട്ടിയേനേ!

എന്നെ കൊട്ടാരമലങ്കരിക്കാൻ വിട്ടിട്ടു് രാജാവു് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ പുറത്തുപോയി. ഞാൻ നേരെ മഹാറാണിയെ പോയി കണ്ടു.

“മഹാറാണി മുഷിയില്ലെങ്കിൽ ഒരു സംശയം ചോദിച്ചോട്ടെ? രാജാവിനെ ‘തമ്പുരാൻ’ എന്നു വിളിക്കരുതു് എന്നു് അദ്ദേഹം പറഞ്ഞു. ഞങ്ങൾ കേട്ടുശീലിച്ചിട്ടുള്ളതു് രാജാക്കന്മാരെ അങ്ങിനെ സംബോധന ചെയ്യാനാണു്. അദ്ദേഹത്തിനു് അതിഷ്ടമല്ലേ?”

“അതല്ല ചിതലേ. തമ്പുരാൻന്നു് വിളിക്കുമ്പൊ അതിലെ മ്പ്ര.. മ്പ്ര.. ന്നുള്ള ശബ്ദം അദ്ദേഹത്തിനു് വല്ലാതെ അരോചകമാണു്. ദേഹത്തു് പുഴുവരിക്കുന്ന ഒരു തോന്നലുണ്ടാകുമത്രേ! അതു് രാജ്യത്തു് എല്ലാവർക്കുമറിയാം. അതുകൊണ്ടു് ആരും അദ്ദേഹത്തെ തമ്പുരാൻന്നു് വിളിക്കാറില്ല്യ. ചിതലും വിളിക്കണ്ടാട്ടോ”

ഓഹോ. അപ്പൊ അതാണു് കാര്യം. ചുമരിൽ ആരെങ്കിലും കൈനഖങ്ങൾ കൊണ്ടു് മാന്തിയാൽ എനിക്കും ഈ പറഞ്ഞതരം അരോചകത്വവും “ചൊറിയാമ്പുഴു” ഫീലിങ്ങും ഉണ്ടാവാറുണ്ടു്. രാജാവിനൊരു സെയിംപിച്ച്.

അടുത്തദിവസം വയറുകൾ കൊട്ടാരത്തിൽ ഡിപ്ലോയ് ചെയ്തുകൊണ്ടു് നില്ക്കുമ്പോഴാണു് റാണി താര ഒരു ചെറുപ്പക്കാരനേ കൂട്ടി എന്റെയടുത്തെത്തിയതു്.

“ഇതു് ചിതൽ. ഭാവിയിൽ നിന്നെത്തിയ സഞ്ചാരി. നാളെ രാജാക്കന്മാരെത്തുമ്പോൾ അവർക്കുവേണ്ടി സ്വീകരണമൊരുക്കുന്ന തിരക്കിലാണു്. ഇതെന്റെ അനുജൻ ഹിമവർണ്ണൻ”

മഹാറാണിയുടെ അനിയനെ എനിക്കിഷ്ടമായില്ല. ആകെ ഒരു പുച്ഛം അയാളുടെ മുഖത്തുള്ളതായി ഞാൻ വിലയിരുത്തി. അയാളെന്നെ സൂക്ഷിച്ചുനോക്കി. ഞാൻ ഔപചാരികമായി ഒന്നു പുഞ്ചിരിച്ചെങ്കിലും ഹിമവർണ്ണൻ പ്രതികരിച്ചില്ല. പകരം എന്നോടൊരു ചോദ്യം ചോദിച്ചു:

“സംസ്കൃതം അറിയ്യോ?”

ആ നിമിഷത്തിൽ രാജാവിന്റെ വേവലാതി എനിക്കുമുണ്ടായി എന്നതു് സത്യമാണു്. മാത്രമല്ല, ഹിമവർണ്ണനെ കൂടുതൽ വെറുക്കാനും ആ ചോദ്യമുപകരിച്ചു.

സംസ്കൃതമറിയില്ലെന്നു് ഞാൻ പറഞ്ഞപ്പോൾ അയാൾ എന്തോ പിറുപിറുത്തുകൊണ്ടു് മുറിയിൽനിന്നു് പോയി.

അന്നു സന്ധ്യക്കു് കൊട്ടാരം പ്രഭാപൂരിതമായി. രാജാവും പരിവാരങ്ങളും അത്ഭുതപ്പെട്ടു. അതിലേറെ ആഹ്ലാദിച്ചു. അന്യദേശങ്ങളിലെ രാജാക്കന്മാർക്കു് ഇതിലും വലിയ ഒരു സ്വീകരണമൊരുക്കാനില്ല എന്നു് എല്ലാവരും ഏകകണ്ഠേന അഭിപ്രായപ്പെട്ടു. ആ സമയത്തു് ഞാനെന്റെ സഞ്ചിയിൽനിന്നു് നാലുകുപ്പി വിസ്കിയും ഒന്നരഡസൻ കുപ്പിഗ്ലാസും പുറത്തെടുത്തു് മേശപ്പുറത്തുവച്ചു. ഉടൻതന്നെ രാജാവും റാണിയും ആർപ്പുവിളിയോടുകൂടി കൈയ്യടിച്ചു. ഞാൻ അഭിമാനപൂരിതനായി.

അടുത്തദിവസം ഉച്ചയോടുകൂടി ആറു് രാജാക്കന്മാർ അത്യാഡംബരപൂർവം കൊട്ടാരത്തിലെത്തി. അത്യത്ഭുതത്തോടെ ഞാനവരെ നോക്കിക്കണ്ടു.

സന്ധ്യയായപ്പോൾ ഞാൻ ജനറേറ്റർ ഓൺ ചെയ്തു. ആസ് എക്സ്പെറ്റഡ്, കൊട്ടാരം മുഴുവൻ ജ്വലിച്ചുനിൽക്കുന്നു. ആ നിമിഷത്തിൽ രാജാവു് പുതിയ അതിഥികൾക്കു് എന്നെ ഇൻട്രൊഡ്യൂസ് ചെയ്തു. രാജാക്കന്മാർ കണ്ണുതള്ളി വിശ്വസിക്കാനാവാതെ ഇരുന്നു. ഒപ്പം വിസ്കി നുണഞ്ഞു. ചില്ലുഗ്ലാസിലൂടെ പരസ്പരം നോക്കി.

അപ്പോൾ...

പിന്നെ സംഭവിച്ചതൊക്കെ ഭയങ്കര സ്പീഡിലായിരുന്നു. ഇപ്പോഴും ഞാൻ അതോർക്കുമ്പോൾ ഞെട്ടും. അതായതു്...

       * കൂട്ടിയിട്ടിരുന്ന വയറിൽ ചവിട്ടിയ താരമഹാറാണിക്കു് ഷോക്കടിച്ചു

       * നിലവിളിക്കുന്ന അവരെ രക്ഷിക്കാൻ തൊട്ടടുത്തുനിന്നിരുന്ന നിർദ്ദി രാജ്യത്തെ രാജാവു് കൈപിടിച്ചു വലിച്ചു. അതോടെ അങ്ങോർക്കും ഷോക്കടിച്ചു.

       * ഇതുകണ്ട ഞാൻ ഒരു മരക്കയിൽ എടുത്തു് മഹാറാണിക്കു് ആഞ്ഞൊരു അടികൊടുത്തു. മഹാറാണിയും നിർദ്ദിരാജാവും ഫ്രീ ആയി.

       * റാണിയെ അടിക്കുന്നതു് കണ്ട ഹിമവർണ്ണൻ എന്റെയടുത്തുവന്നു് ചെകിടത്തു് അസ്സലൊരു അടിപാസാക്കി

       * എന്റെ കൈയിൽ നിന്നു് തെറിച്ച മരക്കയിൽ വേറേതോ ഒരു രാജാവിന്റെ തലയിൽ തട്ടി

       * അയാൾ നിലവിളിച്ചപ്പോൾ എല്ലാവരുടേയും ശ്രദ്ധ അയാളിലായി. ആ തക്കത്തിനു് ഞാൻ കൊട്ടാരത്തിനു് പുറത്തേക്കോടി

       * ഹിമവർണ്ണനും ചില സൈനികരും എന്നെ പിൻതുടർന്നെങ്കിലും ഞാൻ പേടകത്തിൽ കയറി വർത്തമാനത്തിലെത്തി

       * ഗൗതത്തിന്റെ വീട്ടുകാർ 10 മിനിട്ടിലധികം തലകുത്തിമറിഞ്ഞു ചിരിച്ചു.

       * അടുത്ത ദിവസം ഡെന്റൽ ഡോക്റ്റർ, എന്റെ മുഖത്തെ നീരു് മാറാതെ ഇളകിനിൽക്കുന്ന അണപ്പല്ലു് പറിക്കാനാവില്ലെന്നു് തീർത്തുപറഞ്ഞു.





(തുടരും...)




9 comments:

ajith said...

ചിതലേ, കഥ കസറുന്നുണ്ട് കേട്ടോ. ബാക്കിയും കൂടെ വായിക്കണം. എന്നിട്ട് അഭിപ്രായം പറയാം. ഫേസ് ബുക്കില്‍ ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ഇതിന്റെ ഒരു ലിങ്ക് കൊടുക്കട്ടെ. കൂടുതല്‍ ആള്‍ക്കാര്‍ വന്ന് വയിക്കട്ടെന്നേ....!!

Rainy Dreamz ( said...

അജിത്തേട്ടനിലൂടെ എത്തിയതാണിവിടെ, പറഞ്ഞത് പോലെ നല്ല വായനാസുഖമുണ്ട്. സമയം പോലെ പിന്നിലെ എഴുത്തുകൾ വായിക്കാൻ വരാം

Akakukka said...

അജിത്തേട്ടന്‍ വഴി തിരിച്ചു
വിട്ടതാ....
ഈ എപിസോഡ് വായിച്ചു....

മുഴുവന്‍ വായിയ്ക്കാന്‍
വീണ്ടും വരാം.. കേട്ടോ...

ആശംസകള്‍....

ഫൈസല്‍ ബാബു said...

ഹഹ അജിത്‌ ഏട്ടന്‍ കാണിച്ച വഴിയെ വന്നു , വ്യതസ്തമായ ഒരു ശൈലി ,ഭാവിയും വര്‍ത്തമാനവും ഇടകലര്‍ന്നു ആകെ ഒരു ചിതല്‍ മയം. ചിലഭാഗങ്ങള്‍ വല്ലാതെ ചിരിപടര്‍ത്തി ,അടുത്ത ഭാഗം എന്താകും എന്നറിയാന്‍ ആകാംക്ഷയോടെ..

Anonymous said...

എഴുത്തിന്റെ രീതി രസകരമായി. ആശംസകള്‍...

Joselet Joseph said...

ചിതലിന്റെ കഥകളുടെ ആദ്യഭാഗം വായിച്ചാലേ ഒരു ഐഡിയ ഉണ്ടാവൂ എന്ന് തോന്നുന്നു. കാര്യങ്ങളുടെ കിടപ്പുവശം അറിയേണ്ടേ?

അവസാനം ഒരു പ്രിയദര്‍ശന്‍ ചിത്രത്തെ ഓര്‍മ്മിപ്പിച്ചു!

jayanEvoor said...

സംഗതി കസ കസറുന്നുണ്ട്!
പോരട്ടെ, പോരട്ടെ!

പെണ്‍കൊടി said...

കൊള്ളാലോ സംഗതി...

ഞാനും ഇടയ്ക്ക് വിചാരിക്കാറുണ്ട്. കുറെ മുന്നത്തെ കാലത്തേക്ക് പോകാന്‍ പറ്റിയാലോ എന്ന്‌ ... ഈ എഴുത്ത് അസ്സലായി..

വിനുവേട്ടന്‍ said...

അവസാനഭാഗം കലക്കി ചിതലേ... ചിരിച്ച് തലകുത്തി മറിഞ്ഞു...