Wednesday, March 10, 2010

ഒരു കുറ്റാന്വേഷണകഥ - 4

പോസ്റ്റ്മോര്‍ടം റിപോര്‍ടും കൊലയാളിയുടെ അറസ്റ്റും

(ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം)



മന്‍: "പറയു ഡോക്ടര്‍, പോസ്റ്റ്മോര്‍ടത്തില്‍ എന്തൊക്കെയാണു് കണ്ടെത്തിയതു്?"

ഡോ: "മരണം നടന്നിരിക്കുന്നതു് 6 മണിയോടടുത്താണു്. അതായതു് മൃതദേഹം മരിയയും മറ്റുള്ളവരും കാണുന്നതിനു് മിനുറ്റുകള്‍ മുന്‍പു്. മരണകാരണം നമ്മളൂഹിച്ച പോലെ ശ്വാസതടസ്സം തന്നെ. തലയണയില്‍ കണ്ടതു് സാജന്റെ തന്നെ രക്തമാണു്. മൂക്കിന്റെ പാലം ഒടിഞ്ഞിരുന്നു. അതിനെതുടര്‍ന്നുണ്ടായ മുറിവില്‍ നിന്നുള്ള്‌ രക്തസ്രാവമാണു് സാജന്റെ മൂക്കില്‍ ഉണങ്ങിപ്പിടിച്ചിരുന്നതു്. അതുകൊണ്ടു് തലയണകൊണ്ടു് മുഖം പൊത്തിയാണു് കൊല നടത്തിയിരിക്കുന്നതു്. മാത്രമല്ല, തലയണയില്‍ നിന്നുള്ള നാരും പഞ്ഞിയും മൂക്കില്‍ നിന്നു് കിട്ടി. മറ്റൊന്നു് കാലുകളില്‍ ആരോ ബലമായി പിടിച്ചിരുന്നു എന്നുവേണം കരുതാന്‍. നഖത്തിന്റെ പാടുകളും blood clotഉം കണ്ടു. ചുരുക്കത്തില്‍ രണ്ടുപേരെങ്കിലും ചേര്‍ന്നാണു് ഈ കൊല നടത്തിയിരിക്കുന്നതു്. കൊലക്കിടയില്‍ സാജന്‍ കുതറാന്‍ ശ്രമിച്ചതാണു് ബെഡ്‌ഷീട്‌ അലങ്കോലമായി കിടക്കാന്‍ കാരണം"

മന്‍: "ഡോക്ടര്‍, സാജന്റെ ആരോഗ്യസ്ഥിതി എപ്രകാരമുള്ളതായിരുന്നു?"

ഡോ: "നല്ല ആരോഗ്യമുള്ള ആളായിരുന്നു. പക്ഷെ ശരീരത്തില്‍ മദ്യത്തിന്റെ അളവു് കൂടുതലായി കണ്ടു. അതായതു് കൊല നടക്കുമ്പോള്‍ അയാള്‍ മദ്യത്തിന്റെ കെട്ടില്‍ - hangover - ഉറങ്ങുകയായിരുന്നിരിക്കണം. പെട്ടെന്നുള്ള ആക്രമണം ചെറുക്കാനോ എതിര്‍ക്കാനോ അയാള്‍ തുലോം അശക്തനായിരുന്നിരിക്കും എന്നര്‍ത്ഥം. അയാളേക്കാള്‍ ആരോഗ്യം കുറഞ്ഞ ഒരാള്‍ക്കും അയാളെ കീഴ്പ്പെടുത്താമായിരുന്നു"

കുറച്ചു സമയം കൂടി ഡോക്ടരുടെ കൂടെ ചെലവഴിച്ചു് മന്‍സൂര്‍ വീണ്ടും വീടിന്റെ രേഖാചിത്രത്തില്‍ നോക്കിയിരുന്നു. തുടര്‍ന്നു് തന്റെ സീനിയറായ SP രാമഭദ്രനുമായി ഒരു കൂടിക്കാഴ്ച നടത്തി. തന്റെ അന്വേഷണപുരോഗതി അദ്ദേഹവുമായി പങ്കുവെച്ചു. മുന്നേറാനുള്ള നിര്‍ദ്ദേശമാണു് രാമഭദ്രന്‍ നല്‍കിയതു്.

ചില ഔദ്യോഗിക ഔപചാരികതകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണു് മന്‍സൂര്‍ തിരിച്ചു് എസ്ടേറ്റിലെത്തിയതു്.

മന്‍: "മി. ശേഖരന്‍, സാജനെ കൊന്ന കുറ്റത്തിനു് ഞാന്‍ നിങ്ങളെ അറസ്റ്റ്‌ ചെയ്യുന്നു"

*           *           *          *          *

മന്‍: "പറയു ശേഖരന്‍, നിങ്ങളെന്തിനാണു് സാജനെ കൊന്നതു്?"

ശേ: "സര്‍, ഞാന്‍ മുന്‍പു് പറഞ്ഞല്ലൊ, സാജന്‍ ഒരു നല്ല മനുഷ്യനായിരുന്നില്ല. പലരേയും പറ്റിച്ചാണു് അയാള്‍ ഒരുപാടു് സ്വത്തുണ്ടാക്കിയതു്. അയാളുടെ സഹോദരന്മാര്‍ക്കുള്ള സല്‍പ്പേരു് അയാള്‍ക്കില്ല"

"ഞാന്‍ മുന്‍പു പറഞ്ഞല്ലൊ സര്‍, ഈ ഗ്രാമത്തിലെ പലരേയും അയാള്‍ സ്ഥലകച്ചവടത്തില്‍ പറ്റിക്കുകയുണ്ടായി. അതില്‍ എന്റെ ജ്യേഷ്ഠനും പെടും. അദ്ദേഹത്തിനു് പെട്ടെന്നു് പൈസയുടെ ആവശ്യം വന്നപ്പോള്‍ റേച്ചലമ്മയുടെ കൈയില്‍ നിന്നു് വാങ്ങിക്കൊടുക്കാമെന്നു് ഞാന്‍ ഉറപ്പുകൊടുത്തതാണു്. എന്നാല്‍ അഭിമാനിയായ അദ്ദേഹത്തിനു് ഒരുപകാരം സ്വീകരിക്കുന്നതു് ഇഷ്ടമായിരുന്നില്ല. ഒടുക്കം ഞാന്‍ തന്നെയാണു് അദ്ദേഹത്തിന്റെ പുരയിടം സാജന്‍ മുഖാന്തിരം കച്ചവടമേര്‍പ്പാടാക്കിയതു്. പരിചയക്കാരായതുകൊണ്ടു് സാജന്‍ കരുണകാണിക്കുമെന്നു് ഞാന്‍ കരുതി. എന്നാല്‍ ലാഭം മാത്രം ലക്ഷ്യമാക്കിയിരുന്ന സാജനു് വ്യക്തിബന്ധങ്ങള്‍ വലുതായിരുന്നില്ല. എന്റെ ജ്യേഷ്ഠനു് ആ ആഘാതം താങ്ങാനായില്ല. ഹൃദയം പൊട്ടി അദ്ദേഹം അലഞ്ഞുനടന്നു. ആ ജ്യേഷ്ഠനുള്ളതാണു് സാജന്റെ ജീവന്‍. ഞാനതെടുത്തു സര്‍"

മന്‍: "നിങ്ങള്‍ എങ്ങിനെയാണു് കൃത്യം ചെയ്തതു്?"

ശേ: "6 മണിക്കു് വന്ന ഞാന്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. നേരെ അടുക്കളയില്‍ ചെന്ന ഞാന്‍ മരിയ കുളിക്കാന്‍ കയറുന്നതു വരെ കാത്തിരുന്നു. തുടര്‍ന്നു് നല്ല ഉറക്കമായിരുന്ന സാജനെ തലയണകൊണ്ടു് ശ്വാസം മുട്ടിച്ചു് കൊന്നു. ഒരു ശബ്ദവുമുണ്ടാക്കാന്‍ അവനായില്ല. അങ്ങിനെ ആരുമറിയാതെ ഞാനാ കൃത്യം ചെയ്തു. എനിക്കതില്‍ പശ്ചാതാപമില്ല. ഒരു കൂടപ്പിറപ്പിന്റെ കടമയാണു് ഞാന്‍ നിറവേറ്റിയതു്. പിടിക്കപെടരുതെന്നുണ്ടായിരുന്നു. പക്ഷെ പിടിക്കപ്പെട്ടതുകൊണ്ടു് കുറ്റബോധമില്ല സര്‍. ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണു്."

മന്‍സൂര്‍ ചിന്താധീനനായിരുന്നു. അയാളൊന്നും മിണ്ടിയില്ല.

ശേ: "സര്‍, വിരോധമില്ലെങ്കില്‍ ഞാനൊന്നു് ചോദിച്ചോട്ടെ? ഞാനാണു് കൊലയാളി എന്നു് താങ്കള്‍ക്കു് തോന്നാനുള്ള കാരണം?"

മന്‍സൂര്‍ മുഖമുയര്‍ത്തി ശേഖരനെ നോക്കി. കുറച്ചുനേരം മൂകനായി അയാളാ ഇരുപ്പു് തുടര്‍ന്നു. എന്നിട്ടു് പറഞ്ഞു.

മന്‍: "പല കാരണങ്ങളുമുണ്ടായിരുന്നു. ഏറ്റവും പ്രധാനം എന്നതു് ഗംഗന്‍ പറഞ്ഞ ഒരു കാര്യമാണു്. പാല്‍ തിളച്ചു മറിഞ്ഞുപോയി എന്ന കാര്യം. ശേഖരന്റെ മൊഴിപ്രകാരം കാപ്പിയുണ്ടാക്കിയ ശേഷമാണു് മരിയ നിങ്ങളെ വിളിക്കുന്നതു്. എങ്കില്‍ പാല്‍ തിളച്ചു മറിഞ്ഞുപോകരുതു്. എന്നാല്‍ ആറരക്കു് വന്നു് കയറിയ ഗംഗനെ പാല്‍ മേടിക്കാന്‍ പറഞ്ഞയക്കണമെങ്കില്‍ നിങ്ങള്‍ പാല്‍ തിളച്ചുമറിഞ്ഞു് പോകുന്ന സമയത്തു് അടുക്കളയിലില്ല എന്നു് വ്യക്തമായിരുന്നു"

"കുറ്റം ചെയ്യുന്നതിനുള്ള പ്രേരണ എനിക്കജ്ഞാതമായിരുന്നു. അതു് താങ്കളില്‍ നിന്നറിയണം എന്നുമുണ്ടായിരുന്നു. ശേഖരനു് മറ്റുവല്ലതും പറയാനുണ്ടൊ?"

ശേ: "ഇല്ല സര്‍"

മന്‍: "അപ്പോള്‍ കുറ്റം നിങ്ങളേല്‍ക്കുന്നു?"

ശേ: "തീര്‍ച്ചയായും സര്‍. ഏതു് ശിക്ഷക്കും ഞാനൊരുക്കം"

മന്‍സൂര്‍ വീണ്ടും ശേഖരന്റെ മുഖത്തേക്കു് നോക്കി കുറച്ചുനേരമിരുന്നു. ശേഖരന്റെ മുഖത്തു് ഭാവഭേദങ്ങളില്ലായിരുന്നു.

മന്‍: "ശേഖരന്‍, സാജനെ കൊന്നതു് നിങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ നിങ്ങള്‍ പറഞ്ഞ കാരണങ്ങളും മറ്റും കള്ളമാണു്. ഒരു സഹായി കൂടി നിങ്ങള്‍ക്കുണ്ടായിരുന്നു. അക്കാര്യം എനിക്കു് ബോധ്യമായതാണു്. പോസ്റ്റ്മോര്‍ടം റിപോര്‍ടില്‍ അതു് പ്രത്യേകം പറയുന്നുണ്ടു്. അതു് ആരാണെന്നുള്ളതു് എനിക്കറിയാം. നിങ്ങളായിട്ടു് ആ പേര്‍ പറയുമോ?"

ശേഖരന്‍ അത്ഭുതത്തോടെ മന്‍സൂറിനെ നോക്കുകയായിരുന്നു. തുടര്‍ന്നു് അയാള്‍ "ഇല്ല" എന്നു് തലയാട്ടി.

മന്‍സൂര്‍ പതുക്കെ എഴുന്നേറ്റു. ശേഖരന്റെ തോളില്‍ പിടിച്ചു. അവരുടെ കണ്ണുകള്‍ പരസ്പരം ഇടഞ്ഞു.

മന്‍: "നിങ്ങള്‍ സംസാരിക്കണമെന്നില്ല. ഞാന്‍ ആ സഹായിയെക്കൊണ്ടു് സംസാരിപ്പിച്ചുകൊള്ളാം"



(അടുത്തതു് - SP രാമഭദ്രനുമായുള്ള ചര്‍ച്ചയും അന്വേഷണത്തിന്റെ അവസാനവും)

2 comments:

ചാണ്ടിച്ചൻ said...

അടുത്ത പ്രാവശ്യമെങ്കിലും തീര്‍ക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു....കൂടുതല്‍ കാത്തിരിപ്പ്‌ വിരസതയിലേക്ക്‌ നീങ്ങുമോ എന്നറിയില്ല...

Amrutha Dev said...

Enkilum Sekharan pani pattichalloo.. :(.. Pavam Sajante "Karmafalam" ennne parayanakoo...
Sahayi ara ennu koodi vayichu theerkkuka ennathu vayanakkaraya njangalude "Karmafalam"anallo:):):)..
So waiting for that...
Pinne suspense nannayittundayirunnu..