Wednesday, May 29, 2013

കാലചലനം - 7





“ചിതലെന്തിനു് എന്നെ കാണാനെത്തി?”

രാജാവിന്റേതാണു് ചോദ്യം. ഞങ്ങൾ കൊട്ടാരത്തിലെത്തി ഉച്ചഭക്ഷണം കഴിക്കുകയാണു്. ഗൗതവും രഘുവും രാജാവിന്റെ മിത്രങ്ങളായിരിക്കുന്നു. ഒരു ഉരുള ചോറുരുട്ടുന്നതിനിടയിലാണു് രാജാവു് പെട്ടെന്നു് ചോദ്യം ചോദിച്ചതു്.

“അതു്.. പിന്നെ.. അങ്ങയെ ചിലർ ചേർന്നു് വധിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നു് ഞാൻ ഇന്റർനെ... അതായതു് ചരിത്രത്തിൽ അങ്ങിനെ രേഖപ്പെടുത്തിയതായി കണ്ടു. അപ്പൊ അങ്ങയെ രക്ഷിക്കാൻ വേണ്ടി...”

രാജാവു് എന്നെ സൂക്ഷിച്ചുനോക്കി. അദ്ദേഹമൊന്നും മിണ്ടുന്നില്ല. ഇതുശ്രദ്ധിച്ച രഘുവും ഗൗതവും ഭക്ഷണം കഴിക്കുന്നതു് നിർത്തി ഞങ്ങളുടെ മുഖങ്ങളെ മാറിമാറി നോക്കി.

“ഞാൻ ചോദിച്ചതു് അതല്ല. എന്നെ കാണാൻ വരിക, സമ്മാനങ്ങൾ കൊണ്ടുവരിക, ഞാനാവശ്യപ്പെടാതെ തന്നെ മറ്റുരാജാക്കന്മാർ വരുമ്പോൾ അവർക്കു് സ്വീകരണമൊരുക്കുക... പിന്നെ... (വെള്ളം കുടിക്കാനുയർത്തിയ ഗ്ലാസ് ഞാൻ യാന്ത്രികമായി തിരിച്ചു മേശയിൽ വച്ചു; രാജാവിനെ ദയനീയമായി നോക്കി).. എല്ലാം കൂടി നോക്കുമ്പോൾ എന്തോ എന്നിൽനിന്നു് പ്രതീക്ഷിച്ചു് വന്നതാണെന്നു് തോന്നുന്നു... എന്താ കാര്യം?”

എന്റെ വിശപ്പുകെട്ടു. സമ്പത്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തതാണിതെല്ലാം. എന്നാൽ അപ്രകാരം രാജാവിനോടു് തുറന്നുപറയാൻ എനിക്കു് നാണമായി. അതുകൊണ്ടു് ഞാൻ മിണ്ടാതിരുന്നു.

പക്ഷെ രണ്ടു് ശ്രേഷ്ഠന്മാർ എന്നോടൊപ്പം വർത്തമാനത്തിൽനിന്നു് ഭൂതത്തിലേക്കു് വന്നിട്ടുണ്ടല്ലോ. ആ രണ്ടെണ്ണവും കൂടി കിട്ടിയതക്കത്തിനു് രാജാവിനോടു് എന്നെപ്പറ്റി സകലതും പറഞ്ഞുകൊടുത്തു!

“ഞങ്ങൾ പറഞ്ഞുതരാം. ഇവനുണ്ടല്ലോ, ഈ ചിതൽ.. ഇവൻ എത്രയും വേഗം പണക്കാരനാവാനുള്ള എളുപ്പവഴിയാണെന്നു് വിചാരിച്ചാണു് അങ്ങയെ കാണാൻ വന്നതു്. അങ്ങു് സന്തുഷ്ടനായി തിരിച്ചു് വല്ല സ്വർണമോ മറ്റോ കൊടുക്കുമെന്നാണു് പാവം വിചാരിച്ചതു്. ആ സ്വർണം ഞങ്ങളുടെ കാലത്തു് മടങ്ങിച്ചെന്നു് വിറ്റാൽ ഒരുപാടു് രൂപയുണ്ടാക്കാം. ഐ മീൻ .. രൂപ എന്നുവച്ചാൽ ഞങ്ങളുടെ പണം. പാവമാണു് സർ.. ഐ മീൻ രാജാവേ”

“ആളൊരു ഌണുവാണു്...” രഘു എന്റെ പുതിയ തസ്തിക ഒന്നുകൂടി ഉറപ്പിച്ചു.

ഹർഷഘോഷരാജാവു് എന്നെ സൂക്ഷിച്ചുനോക്കി. അങ്ങോരുടെ മുഖത്തു് ഒരു പുച്ഛമുണ്ടായിരുന്നോ എന്നെനിക്കു് സംശയമുണ്ടായി. എന്തുപറയണം എന്നെനിക്കു് നിശ്ചയമില്ലാതായി.

“അപ്പൊ താൻ വെറും ധനമോഹിയായി ചെയ്തുകൂട്ടിയതാണു് എല്ലാം.. അല്ലേ?” രാജാവെന്നെ വിടാനുള്ള ഭാവമില്ല.

“അതിപ്പൊ.. രണ്ടായിരത്തിയഞ്ഞൂറു വർഷം കഴിഞ്ഞു് വന്ന സഞ്ചാരി എന്തിനാ വന്നതു?”

“സഞ്ചാരി വന്നതു് വെറുതെ നാടു കാണാനാണു്. ധനം മോഹിച്ചല്ല”

“ആയിരിക്കില്ല തമ്പ്രാനേ. അയാൾ...”

“എന്നെ തമ്പുരാൻന്നു് വിളിക്കരുതെന്നു് ഞാൻ പലപ്രാവശ്യം പറഞ്ഞുകഴിഞ്ഞു..”

“സോറി. എന്നുവച്ചാൽ ക്ഷമിക്കൂ. ഷേൺ.. ഷോൺ.. അയാൾ വന്നതു് വെറുതെ നാടുകാണാനാണോ? ഒരു ധനമോഹവും അയാൾക്കുണ്ടായിരുന്നില്ലേ?”

“ഇല്ല്യ. ഞാൻ നിരവധി തവണ അയാൾ തന്ന സമ്മാനങ്ങൾക്കും ചെയ്ത സഹായങ്ങൾക്കും പ്രത്യുപകാരം ചെയ്യാനൊരുങ്ങിയതാണു്. അതൊക്കെ അയാൾ നിരസിച്ചതേയുള്ളു. അയാളുടെ കാലത്തു് ആരും സ്വർണമുപയോഗിക്കുന്നില്ലത്രെ. മിക്കവർക്കും സ്വർണമെന്താണെന്നു് അറിയുകകൂടിയില്ലത്രെ”

“എന്തു്?! അതെങ്ങിനെ സാധ്യമാവും?” ഞങ്ങൾ മൂവരും ഒരുമിച്ചത്ഭുതപ്പെട്ടു.

“എനിക്കും അത്ര മനസ്സിലായില്ല. അയാൾ പറഞ്ഞതെന്താച്ചാൽ, സ്വർണത്തിന്റെ വില കാലം ചെല്ലുന്തോറും കൂടിക്കൂടിവന്നു. സാമാന്യക്കാർക്കാർക്കും വില താങ്ങൻ പറ്റാതായി. അതോടെ ജനം തീരുമാനിച്ചത്രെ - ഇനിമുതൽ സ്വർണം ഉപയോഗിക്കില്ല എന്നു്. അന്നുമുതൽ ആരും സ്വർണം ഉപയോഗിക്കാതായത്രെ. സ്വർണത്തിന്റെ വില കുറഞ്ഞുകുറഞ്ഞു് ആർക്കും വേണ്ടാത്ത നിലയിലേക്കെത്തി. ഇടക്കു് കുറച്ചുകാലം പലരും കുറഞ്ഞവിലക്കു് സ്വർണം കിട്ടുന്നതുകൊണ്ടു് കുറേയേറെ വാങ്ങിക്കൂട്ടി പിന്നീടു് വിലകൂടുമെന്നു് സ്വപ്നം കണ്ടത്രേ. പക്ഷെ ഏതാനും വർഷങ്ങൾക്കുള്ളിൽ ആരും സ്വർണമുപയോഗിക്കാതായി. അവരുടെ തലമുറയിലുള്ളവർക്കു് ‘അമിതമായി വിലകൂടിയാൽ ഒരു വസ്തു എങ്ങിനെ ഉപയോഗശൂന്യമാവും’ എന്നു് മുതിർന്നവർ പഠിപ്പിച്ചുകൊടുക്കുന്നതിനു് സ്വർണത്തിന്റെ കഥ ഉദാഹരണമാക്കാറുണ്ടത്രെ”

ഞങ്ങൾ മൂവരും അത്ഭുതപരതന്ത്രരായി രാജാവിനെ നോക്കി. പിന്നെ പരസ്പരം നോക്കി.

ഭക്ഷണം കഴിഞ്ഞു് ഞങ്ങൾ തളത്തിൽ വിശ്രമിക്കുകയായിരുന്നു. രാജാവു് വീണ്ടും തുടങ്ങി.

“എനിക്കു് വേറൊരു കാര്യം ചോദിക്കാനുണ്ടു്. ഇത്രയും ധനം സമ്പാദിച്ചു് ചിതൽ എന്തുചെയ്യാനാണു്?”

“അതെന്തൊരു ചോദ്യമാണു് രാജാവേ. ധനം എത്രകിട്ടിയാലും നമുക്കു് മതിയാവുമോ? മാത്രമോ, സാധനങ്ങളുടെ വില കൂടിക്കൂടി വരികയാണു്. എത്ര പണമുണ്ടായാലും കുറച്ചുകൊല്ലം കൊണ്ടു് തികയാതാവും“

ചാരുകസാലയിൽ ചാരിക്കിടക്കുകയായിരുന്ന രാജാവു് എഴുന്നേറ്റിരുന്നു. കൈകൾ കൈപ്പിടിയിൽ നീട്ടിപ്പിടിച്ചു.

”എനിക്കു് മനസ്സിലാവുന്നില്ല. പണമെങ്ങിനെ തികയാതെ വരും?“

”എന്റെ രാജാവേ, സാധനങ്ങളുടെ വില ദിവസേന കൂടിവരികയല്ലേ?“

”ങേ? ഓരോ ദിവസവും സാധനങ്ങളുടെ വിലകൂടുമോ? അപ്പൊ...“

”അത്രക്കങ്ങടു് പ്രശ്നമായിട്ടില്ല. ഇത്തിരി അതിശയോക്തി കലർത്തി പറഞ്ഞതാണു്. എന്നാലും ചില സാധനങ്ങളുടെ വില മാസംതോറും കൂടും. ചിലതു് കൊല്ലത്തിൽ 3-4 തവണ. വിലകൂടാത്ത സാധനങ്ങളില്ല എന്നു പറയാം“

”അതെന്താ സാധനങ്ങളുടെ വില ഇങ്ങനെ കൂടാൻ കാരണം?“

”കാരണം... എല്ലാ സാധനങ്ങളുടേയും വില കൂടും. അത്രതന്നെ. ഇപ്പൊ അങ്ങയുടെ രാജ്യത്തു് വിലക്കയറ്റമില്ലേ?“

”ഇല്ല്യ“

”ഇല്ലേ?!“

”ഇല്ല്യ. എന്റെ ഓർമ്മയിൽ ഇതുവരെ എന്റെ രാജ്യത്തു് സാധനങ്ങളുടെ വില കൂടിയിട്ടില്ല. എന്റെ കാലത്തു് മാത്രമല്ല കഴിഞ്ഞ ഒരു രണ്ടു് തലമുറയുടെ കാലത്തു് വില കൂടിയിട്ടില്ല്യ“

”അതെങ്ങിനെ സാധിച്ചു ത... രാജാവേ?“

”തിരിച്ചു് ഞാൻ ചോദിക്കട്ടെ - എങ്ങിനെയാണു് സാധനങ്ങളുടെ വില കൂടുന്നതു്?“

ഞങ്ങൾ പരസ്പരം നോക്കി. വർത്തമാനത്തിൽ സാധനങ്ങളുടെ വിലകൂടുന്നുണ്ടെങ്കിലും എന്തുകൊണ്ടു് വില കൂടുന്നു എന്നു് ഞങ്ങൾക്കറിയില്ല. ഇന്ധനവില കൂടുന്നതനുസരിച്ചു് സാധനങ്ങളുടെ വില കൂടാറുണ്ടു്. പക്ഷെ അതുപറഞ്ഞാൽ രാജാവു് ചോദിക്കും ഇന്ധനവില കൂടുന്നതെങ്ങിനെയാണെന്നു്.

”കൃത്യമായി അറിയില്ല രാജാവേ. ഒരുപക്ഷെ സാധനങ്ങളുടെ ലഭ്യതകുറയുമ്പോൾ വില ഉയരുന്നതാവാം“

”ആണെന്നിരിക്കട്ടെ. അപ്പൊ കൂടുതൽ വിലകൊടുത്താൽ സാധനം ലഭിക്കും. അതിനർത്ഥം, ലഭ്യത കുറഞ്ഞിട്ടില്ല എന്നല്ലേ? പണ്ടു് ഒരു നാണയം മതിയായിരുന്നു; ഇന്നു് രണ്ടു് നാണയം കൊടുക്കണം. എന്നാലും കിട്ടുന്നതു് ഒരേ സാധനമാണു്. അപ്പൊ വില കൂടേണ്ട കാര്യമെന്താ?“

ഞങ്ങൾക്കുത്തരമില്ല. രാജാവു് വിടാനുള്ള ലക്ഷണമില്ല.

”കുത്തകവ്യാപാരക്കാർ സ്വന്തം ഇഷ്ടത്തിനു് വില കൂട്ടില്ലേ?“ ഗൗതം ചോദിച്ചു.

”അതു് സാധ്യമാണു്. പക്ഷെ അപ്പോൾ നിങ്ങൾ സ്വയം ചോദിക്കേണ്ട രണ്ടു് ചോദ്യമുണ്ടു്. ഒന്നു് - കുത്തകവ്യാപാരിയുടെ ഉല്പ്പന്നങ്ങൾ നമ്മളുപയോഗിക്കണോ? രണ്ടു് - ഇത്രയും നിത്യോപയോഗസാധനം എന്തുകൊണ്ടു് കുത്തകയായി തുടരുന്നു?“

”മറ്റൊരു കാരണമുണ്ടാവാം. ഇപ്പൊ കൃഷിയുടെ കാര്യമെടുക്കാം. കൃഷി പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതായതു്, നമുക്കു് നിയന്ത്രിക്കാനാവാത്ത പ്രകൃതിവ്യതിയാനങ്ങളുണ്ടായാൽ ആ കൊല്ലത്തെ കൃഷിയെ ബാധിക്കും. അതു് കർഷകകുടുംബത്തിനു് ബുദ്ധിമുട്ടുണ്ടാക്കും. ന്യായമായും വിളവു് കുറവാണെങ്കിൽ അവർ വിലകൂട്ടി തങ്ങളുടെ നഷ്ടം നികത്താൻ നോക്കും“

”ഓഹോ. അടുത്തകൊല്ലം വിളവു് നന്നായാൽ അവർ വില കുറയ്ക്കുമോ?“

”അതിനു് സാധ്യതയില്ല“

”അപ്പൊ അതും അടിസ്ഥാനകാരണമല്ല. മറ്റെന്തെങ്കിലും?“

ഞങ്ങൾ മൂന്നുപേരും രാജാവിന്റെ മുഖത്തു് നോക്കിയിരുന്നു.

”കാരണം ഞാൻ പറയാം. നമുക്കു് വിട്ടുവീഴ്ച ചെയ്യാൻ സാധ്യമല്ല. എന്തുവിലകൊടുത്തും സാധനങ്ങൾ വാങ്ങാൻ നമ്മൾ തയ്യാറാവും. അതുതന്നെയാണു് വിലകൂടാനും കാരണം“

ശരിയാണെന്നു് ഞങ്ങൾക്കു് തോന്നി.

രാജാവു് എന്റെ നേരെ തിരിഞ്ഞു.

”താൻ വാഴയിൽ വെറ്റില വളർത്തുന്ന തരമാണു്“

എനിക്കൊന്നും മനസ്സിലായില്ല. വാഴയും വെറ്റിലയും എന്റെ സ്വഭാവവും തമ്മിൽ എന്തുബന്ധം?

”എടോ, വാഴ കൂടുതൽ കാലമൊന്നും നിലനില്ക്കില്ല. കുലച്ചുകഴിഞ്ഞാൽ പിന്നെ പതുക്കെ അതിന്റെ ആയുസ്സവസാനിക്കും. എന്നാലും തന്നെപ്പോലെയുള്ളവർ അല്പസമയത്തെ മെച്ചത്തിനുവേണ്ടി വേറെ താങ്ങു് കൊടുക്കാൻ മെനക്കെടാതെ വെറ്റില പോലെ കൂടുതൽ കാലമെടുത്തു് ഫലം തരുന്ന വള്ളി വാഴയിൽ വളർത്തും. ഒടുക്കം വാഴ നശിക്കും. തനിക്കു് ഇരട്ടിപ്പണി ആവും“

”എനിക്കൊന്നും മനസ്സിലാവുന്നില്ല രാജാവേ. ഞാൻ ഇതുവരെ വെറ്റിലകൃഷി ചെയ്തിട്ടില്ല“

”താനൊരു ഒന്നാന്തരം ഌണു തന്നെയാ. ഞാൻ പറഞ്ഞതിനർത്ഥം, താൻ ദേഹമനങ്ങി പണിയെടുക്കാതെ താല്ക്കാലികലാഭം മാത്രം നോക്കി പണം സമ്പാദിക്കാൻ നടക്കുന്നു. എന്താ കാര്യം? കൂടുതൽ ബുദ്ധിമുട്ടിലേ അതു് ചെന്നവസാനിക്കൂ. തന്റെ ഇത്രയും ദിവസത്തെ അനുഭവം തന്നെ അതിനു് തെളിവല്ലേ?“

ഞങ്ങൾ നാലുപേരും കുറച്ചുസമയം ചിന്താവിഷ്ടരായി ഒന്നും മിണ്ടാതിരുന്നു.

രാജാവു് എഴുന്നേറ്റു. അതുകണ്ടു് ഞങ്ങളും.

”എന്റെ ഏറ്റവും വലിയ ദുഃഖം നിങ്ങളെ ഞാൻ കാണിച്ചുതരാം. എന്റെ കൂടെ വരുമോ?“

ഞങ്ങൾ നാലുപേരും ഒന്നും മിണ്ടാതെ നടന്നു. രാജാവു് കൊട്ടാരത്തിനു പുറത്തെത്തി. നഗരത്തിനു പുറത്തേക്കുള്ള വഴിയ്ഇലൂടെ ഞങ്ങൾ വടക്കോട്ടു തേരിൽ സഞ്ചരിച്ചു. കുറച്ചുദൂരം ചെന്നപ്പോൾ നഗരാതിർത്തിയിലെ വലിയ വയലിൽ ഞങ്ങളെത്തി. രാജാവവിടെ നിന്നു. വയൽ ചൂണ്ടിക്കാണിച്ചു.

“കണ്ടില്ലേ? ഉണങ്ങി വരണ്ട പാടങ്ങളാണു്. മഴ കുറച്ചുകൊല്ലമായി വേണ്ടത്ര കിട്ടുന്നില്ല. ജനത്തിനു് വേണ്ടത്ര ഭക്ഷണം കിട്ടുന്നില്ല. ധാന്യങ്ങൾ മിക്കവാറും അന്യരാജ്യങ്ങളിൽ നിന്നെത്തിക്കണം. അതിന്റെ ചർച്ചക്കാണു് ഞാൻ രണ്ടുമാസം മുമ്പു് മറ്റുരാജ്യത്തെ രാജാക്കന്മാരെ ക്ഷണിച്ചതു്”

“നിങ്ങൾ പറയുന്നതു് പ്രകാരം ഞാൻ ധാന്യങ്ങളുടെ വിലകൂട്ടണം. എന്നിട്ടു് ജനങ്ങളിൽ നിന്നു് കൂടുതൽ പണമുണ്ടാക്കണം. ആ പണമുപയോഗിച്ചു് മറ്റുരാജാക്കന്മാർ ധനികരാവും. എന്റെ ജനം ദരിദ്രരും മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്നവരുമായി മാരും. അതു് വേണോ?”

“ചിതലേ, ആദ്യം നമ്മൾ തമ്മിൽ ഈ പാടത്തുവച്ചു് കണ്ടദിവസം നിങ്ങൾ പറഞ്ഞു രാജാക്കന്മാർ കൊട്ടാരത്തിലിരുന്നു് ഭരണം നടത്തേണ്ടവരല്ലേ, എന്തിനാണു് കർഷകവൃത്തിയിലേർപ്പെട്ടിരിക്കുന്നതു് എന്നു്. ഞാൻ കൃഷിപ്പണി മാത്രമല്ല, എന്തുജോലിയും ചെയ്യും. എന്റെ രാജ്യത്തെ ജനത്തിനേയും അവരുടെ പ്രാരാബ്ധങ്ങളേയും നേരിട്ടറിയാനുള്ള അവസരങ്ങളാണു് ഓരോ ജോലിയും. സ്വന്തം ജനത്തെ മനസ്സിലാക്കാത്തയാൾ ഒരു നല്ല ഭരണാധികാരിയല്ല”

ഞങ്ങൾ വീണ്ടും രഥത്തിൽ കയറി വീണ്ടും വടക്കോട്ടു് സഞ്ചരിച്ചു. ഞങ്ങൾക്കിടയിൽ രാജ-പ്രജ ദൂരമിപ്പോൾ ഉണ്ടായിരുന്നില്ല. നാലു സ്നേഹിതർ തമ്മിലുള്ള സംഭാഷണം മാത്രം.

“മഴകുറവാണെന്നു് സമ്മതിച്ചു. പക്ഷെ ഇവിടെ പുഴകളില്ലേ? വേറെയേതെങ്കിലും രീതിയിൽ വെള്ളം കിട്ടില്ലേ?”

“നമ്മളങ്ങോട്ടാണു് പോകുന്നതു്”

വനത്തിലൂടെയായിരുന്നു പിന്നെ കുറച്ചുസമയം യാത്ര. തുടർന്നു് വലിയൊരു മലയുടെ അടിവാരത്തിൽ ഞങ്ങളെത്തി.

“ഈ കാണുന്ന മലയുടെ അപ്പുറത്തു് സമൃദ്ധമായ വെള്ളമുണ്ടു്. നമ്മുടെ രാജ്യാതിർത്തിക്കുള്ളിൽ തന്നെയാണു്. ചാൽ കീറി വെള്ളം നഗരത്തിലും ഗ്രാമങ്ങളിലുമെത്തിക്കാം. എന്നാൽ മലയാണു് പ്രശ്നം. വെള്ളം സുഗമമായി കിട്ടണമെങ്കിൽ മല തുരക്കണം. അതിനു് ആൾബലം ആവശ്യമാണു്. വിദഗ്ദ്ധരും വേണം. അതിനുള്ള ശേഷി എന്റെ രാജ്യത്തിനില്ല. ഒരു ചെറിയ രാജ്യമല്ലേ; മല പൊളിക്കുന്നതിനുള്ള വിദഗ്ദ്ധർ മറ്റുരാജ്യങ്ങളാണു്. അവരുടെ സഹായം കിട്ടുമോ എന്നറിയാൻ കൂടിയാണു് ഞാനന്നു് മറ്റുരാജാക്കന്മാരെ വിളിച്ചതു്. പക്ഷെ അവർക്കെന്നെ സഹായിക്കാൻ താല്പര്യമുണ്ടായിരുന്നില്ല. എന്നെ സഹായിച്ചാൽ അവരുടെ വരുമാനം മുടങ്ങുമല്ലോ”

സൂര്യനസ്തമിക്കാറായിരുന്നു. ഞങ്ങൾ ചൂടുള്ള ഒരു പാറപ്പുറത്തിരിക്കുകയാണു്. രാജാവിന്റെ മുഖം മ്ളാനമായിരുന്നു.

“എനിക്കു് നിങ്ങളോടൊന്നേ ചോദിക്കാനുള്ളു. പാറ എളുപ്പം പൊട്ടിക്കാനുള്ള എന്തെങ്കിലും വഴി നിങ്ങളുടെ കാലത്തുണ്ടോ?”

“രാജാവേ, ഞങ്ങളുടെ കാലത്തു് പാറപൊട്ടിക്കാനുള്ള ഉഗ്രശേഷിയുള്ള സ്ഫോടനവസ്തുക്കൾ കിട്ടും. അതു് പാറ തുരന്നുവച്ചു് തീകൊടുത്താൽ മതി. പക്ഷെ അതിനിത്തിരി കാലം പരിശീലിക്കണം. അപകടസാധ്യതയുണ്ടു്”

“എങ്കിൽ ഞാനൊരു അഭിപ്രായം പറയാം” ഗൗതം പറഞ്ഞുതുടങ്ങി.

“ഇവിടെനിന്നു് കുറച്ചാളേ നമുക്കു് നമ്മുടെ കാലത്തിലേക്കു് കൊണ്ടുപോകാം. അവർ പാറപൊട്ടിക്കുന്ന സ്ഥലങ്ങളിൽ നിന്നു് പണിപഠിക്കട്ടെ. എന്നിട്ടു് ആവശ്യത്തിനു് വെടിമരുന്നുമായി വന്നു് സൗകര്യമുള്ളത്രയും പാറപൊളിയ്ക്കട്ടെ. ന്തേയ്?”

“പറ്റില്ല്യ”

“പറ്റില്ലേ?”

“ഇല്ല്യ. ആദ്യം ഞാൻ ഭാവിയിലേക്കു് വരും. മറ്റാളുകളെ കൊണ്ടുവരാൻ എനിക്കു് ബോധ്യമായാൽ മാത്രമേ കൂടുതൽ ആൾക്കാരേ കൊണ്ടുപോകേണ്ടതുള്ളു. സ്വാർത്ഥതയല്ല. നിങ്ങളുടെ കാലത്തു് എത്തിപ്പെട്ടു് അവിടെ ജീവിക്കാനും പണിപഠിക്കാനും കെല്പുള്ളവരെ ഞാൻ നേരിട്ടു് തെരഞ്ഞെടുക്കാൻ വേണ്ടിയാണു് യാത്ര”

എനിക്കാവേശമായി. രാജാവാളു് കിടിലനാണല്ലോ. ചാടിപ്പുറപ്പെട്ടിരിക്കുന്നു. മിടുമിടുക്കൻ!

“എങ്കിൽ രാജാവേ, നമുക്കുടനെ താരറാണിയോടു് വിവരം പറയണം. കുറച്ചു മാസങ്ങൾ തന്നെ വേണ്ടിവന്നേക്കും. അത്രയും കാലം ആരു് രാജ്യം ഭരിക്കും? കുറേ കാര്യങ്ങൾ യാത്രക്കുമുമ്പു് തീരുമാനിയ്ക്കണ്ടേ?”

“എന്തിനു്? നിങ്ങളു പറഞ്ഞ പേടകത്തിൽ നമ്മൾ പുറപ്പെട്ട അതേ സമയത്തേക്കു് തിരിച്ചെത്താനാവില്ലേ? എത്ര മാസം കഴിഞ്ഞാണെങ്കിലും? എന്തിനാ ഭരണം വേറൊരാളെ ഏല്പ്പിക്കുന്നേ?”

“മനസ്സിലായില്ല...”

“ഡാ, ഞാൻ പറഞ്ഞുമനസ്സിലാക്കിത്തരാം” ഗൗതം പറയാൻ തുടങ്ങി. “നമ്മൾ നാളെ രാവിലെ പുറപ്പെടുന്നു എന്നു് കരുതുക. എന്നിട്ടൊരു ആറുമാസം രാജാവു് ജോലി അഭ്യസിക്കുന്നു. തിരിച്ചുവരുന്ന സമയത്തു് നാളത്തെ അതേ തീയതി പേടകത്തിൽ സെറ്റ് ചെയ്താൽ രാജാവു് പുറപ്പെട്ട സമയത്തു് തന്നെ ഇവിടെ തിരിച്ചെത്തും. ഇവിടെയുള്ളവർക്കു് രാജാവു് മാറിനിന്നതായി തോന്നുകയേ ഇല്ല!“

അതു് ശരിയാണല്ലോ. ഞാൻ അത്രക്കങ്ങടു് ചിന്തിച്ചില്ല.

”സാരല്യ. ആളു് ഌണുവാണു്. അതുകൊണ്ടാ...“ ഇത്തവണ ഗൗതത്തിന്റെ വക ഡയലോഗ്.

”എങ്കിൽ ഈ ഌണുവിന്റെയും കൂട്ടുകാരുടേയും കൂടെ ഞാനിതാ ഭാവിയിലേക്കു് വരുന്നു!“ രാജാവു് ആവേശത്തോടെ പറഞ്ഞു. അതീവസന്തുഷ്ടരായി ഞങ്ങൾ രാജരഥത്തിൽ കയറി മടക്കയാത്ര ആരംഭിച്ചു.

”ഌണു എന്ന പ്രയോഗം നിങ്ങൾക്കു് രണ്ടാൾക്കും നല്ലോണം ബോധിച്ചു. ല്ലേ?“ യാത്രക്കിടയിൽ രാജാവു് എന്റെ കൂട്ടുകാരോടു് ചോദിച്ചു.

ആ വികൃതമനസ്കരാകട്ടെ, ”അതെ അതെ!“ എന്നമട്ടിൽ ചിരിച്ചുകൊണ്ടു് തലകുലുക്കി. ഞാൻ താടിക്കു് കൈയും കൊടുത്തു് ”രാത്രി ഭക്ഷണത്തിനു് എന്താണാവോ“ എന്നാലോചിച്ചും രാജാവും എന്റെ കൂട്ടുകാരും കൂടി നടത്തുന്ന നർമ്മസംഭാഷണത്തിൽ മൗഢ്യം പ്രകടിപ്പിച്ചു് പങ്കെടുക്കാതെയും താനൊരു ബോറനാണെന്നു് വീണ്ടും തെളിയിച്ചു.



(തുടരും....)




5 comments:

ajith said...

ആ രാജാവ് നമ്മുടെ കാലത്തിലേയ്ക്ക് വന്നാല്‍ തിരിച്ച് വിടേണ്ട.

ഇതുപോലുള്ള ഒരു രാജാവിനെ നമുക്കാവശ്യമുണ്ട്

റിനി ശബരി said...

തുടരട്ടെ , പെട്ടെന്ന് ..
ഭൂതത്തില്‍ നിന്നും വര്‍ത്തമാനത്തിലേക്ക്-
അവിടെന്ന് ഭാവിയിലേക്ക് ... സംഗതി രസമുണ്ടേട്ടൊ ..
ഭരണവര്‍ഗ്ഗം എന്നത് , ജനങ്ങള്‍ക്ക് വേണ്ടിയാകണമെന്ന്
അടിവരയിടുന്നു ഈ കഥ ..!
വേറിട്ടൊരു വഴി തന്നെയിത് സഖേ ..
ഇന്നിന്റെ എല്ലാ കുടിലതകളും വരികളില്‍
മുഴച്ച് നില്‍ക്കുന്നുണ്ട് , പക്ഷേ ഭൂതത്തിലേ
ആ സ്നേഹ ഭരണ സാന്നിധ്യമാണ് നമ്മുക്കൊക്കെ
ഈ വര്‍ത്തമാനത്തില്‍ നഷ്ടമായി പൊയിട്ടുള്ളത് ..
തുടരുക സഖേ ..!

chaks said...

nannayittundu... waiting for the next...

Amrutha Dev said...

"thudarum" ennu paranjittu 2 months aayille? Chithalinenthu patti? Past il ninnum thirichu vannille?

വിനുവേട്ടന്‍ said...

എന്റെ ചിതലേ... നിങ്ങള് തങ്കപ്പനല്ല... പൊന്നപ്പനാ... പൊന്നപ്പൻ...

അതിമനോഹരമായി കഥ മുന്നേറുന്നു...