Thursday, March 4, 2010

ഒരു കുറ്റാന്വേഷണകഥ - 3

റേച്ചലിന്റേയും മരിയയുടേയും ഗംഗന്റേയും മൊഴി

(ഒന്നാം ഭാഗം, രണ്ടാം ഭാഗം)



ഏതാണ്ട്‌ 65 വയസ്സുള്ള സ്ത്രീയായിരുന്നു റേച്ചല്‍. സംസാരിക്കുമ്പോള്‍ നേരെ നോക്കാതെ മുടിയില്‍ക്കൂടി വിരലോടിക്കുന്ന ഒരു സ്വഭാവം അവര്‍ക്കുണ്ടായിരുന്നു.

മന്‍: "ശ്രീമതി റേച്ചല്‍, റേച്ചലമ്മച്ചി, ഒരാഘാതം നേരിട്ടു് മനിക്കൂറുകള്‍ക്കുള്ളില്‍ ചോദ്യങ്ങള്‍ ചോദിച്ചു് ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം. എന്റെ കര്‍തവ്യമാണതു്"

റേ: "സാരമില്ല, മി. മന്‍സൂര്‍. ചോദ്യങ്ങള്‍ നേരിടാന്‍ ഞാന്‍ തയ്യാറാണു്"

മന്‍: "ഇന്നലെ ഇവിടെ ആരൊക്കെ വന്നിരുന്നു?"

റേ: "അങ്ങിനെ പ്രത്യേകിച്ചാരും വന്നില്ല. കുട്ടികള്‍ വന്നതൊഴിച്ചാല്‍ ബാക്കിയൊക്കെ സാധാരണപോലെയായിരുന്നു"

മന്‍: "ഇന്നു രാവിലെ ഉണ്ടായ സംഭവങ്ങള്‍ ഒന്നു ചുരുക്കാമോ?"

റേ: "ഞാന്‍ സാധാരണ അഞ്ചരക്കെഴുന്നേല്‍ക്കും. കാര്യസ്ഥന്‍ ശേഖരന്‍ 6 മണിക്കെത്തി. സാധാരണ ഞാനാണു് വാതില്‍ തുറക്കുക. എന്നാല്‍ മരിയ ഉണ്ടായിരുന്നതുകൊണ്ടു് അവളാണു് വാതില്‍ തുറന്നതു്. കുറേ കഴിഞ്ഞു് മരിയ ഓടി എന്റെ മുറിയിലെത്തി. സാജന്‍ അനങ്ങുന്നില്ല എന്നായിരുന്നു അവള്‍ പറഞ്ഞതു്. ഞാന്‍ ചെന്നു് നോക്കുമ്പോഴേക്കു് ശേഖരന്‍ ജോസഫിനെ കൂട്ടി വന്നു. മഞ്ജു കുളിക്കുകയായിരുന്നത്രെ. പിന്നെ ജോസഫ്‌ പറഞ്ഞതനുസരിച്ചു് എല്ലാം അതേപടി വിട്ടു് ഞങ്ങള്‍ മുറിവിട്ടു് പുറത്തിറങ്ങി. ജോസഫ്‌ മുറിപൂട്ടി പോലീസിനെ വിവരമറിയിച്ചു."

മന്‍: സാജനെ എങ്ങിനെയാണു് വിലയിരുത്തുന്നതു്?"

റേ: "സാജന്റെ ആലോചന മരിയക്കു് വന്നപ്പോള്‍ ഒരു മകനായല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു. തുടക്കത്തില്‍ നല്ല ഉത്തരവാദത്തോടെ പെരുമാറിയിരുന്നു. പതുക്കെ പതുക്കെ ഞങ്ങളോടുള്ള അടുപ്പം കുറഞ്ഞുവന്നു. വല്ലാതെ കാശു് ചെലവാക്കുന്ന കൂട്ടത്തിലായിരുന്നു. മരിയയും ഞാനും ഉപദേശിക്കാന്‍ ശ്രമിച്ചപ്പൊഴൊക്കെ പുച്ഛമായിരുന്നു പ്രതികരണം. തുടര്‍ന്നു് മരിയയുമായി പ്രശ്നങ്ങളുണ്ടായിരുന്നു."

മന്‍: "ഇന്നലത്തെ കാര്യങ്ങള്‍ ഒന്നു വിശദീകരിക്കാമൊ?"

റേ: "രാവിലെ സാജന്‍ പുറത്തൊക്കെ വെറുതെ നടന്നു. കൃത്യമായി എവിടെയൊക്കെ പോയിരിക്കുമെന്നറിയില്ല. ഉച്ചക്കു് മഞ്ജുവും ജോസഫും വന്നു. ഊണിനു് സാജനുമുണ്ടായിരുന്നു. തുടര്‍ന്നു് സാജനുറങ്ങാന്‍ പോയി. മരിയക്കു് തലവേദനയാണെന്നു് പറഞ്ഞു. രാത്രി സാജനും ജോസഫും കൂടി കുറേ സമയം മദ്യത്തിന്റെ മുന്‍പില്‍ സംസാരിച്ചിരിക്കുന്നതു് കണ്ടു. എന്തോ പൈസയുടെ ഒക്കെ കാര്യം തന്നെയായിരുന്നു വിഷയം. എസ്ടേറ്റിലും മറ്റും കറങ്ങാന്‍ പോകുന്നതിനെ പ്ലാനും പറഞ്ഞിരുന്നു"

മന്‍: "മറ്റെന്തെങ്കിലും സംഭവമുണ്ടായോ?"

റേ: "ഇല്ല"

മന്‍: "കാര്യസ്ഥന്‍ ശേഖരനെ കുറിച്ചെന്താണഭിപ്രായം?"

റേ: "കുറേ കാലമായി ഇവിടെ വന്നിട്ടു്. എസ്റ്റേറ്റിലെ കാര്യങ്ങള്‍ എന്നേക്കാള്‍ നന്നായി നോക്കി നടത്തുന്നതു് ശേഖരനാണു്. വിശ്വസ്ഥനാണു്. മരിയയേയും മഞ്ജുവിനേയും വളരെ ഇഷ്ടമാണു്. അവരെ സ്കൂലിലൊക്കെ കൊണ്ടുപോയിരുന്നതു് ശേഖരനായിരുന്നു"

മന്‍: "ജോസഫും സാജനും തമ്മില്‍..."

റേ: "ജോസഫ്‌ മഞ്ജുവിനെ കല്യാണം കഴിക്കുമ്പോള്‍ ഒരു ചെറിയ ഹാര്‍ഡ്‌വേര്‍ കടയുണ്ടായിരുന്നു. സാജന്‍ അതില്‍ കുറച്ചുകൂടി പൈസ ചേര്‍ത്തു് ബിസിനസ്‌ വിപുലപ്പെടുത്തി. എന്നാല്‍ അതിന്റെ പേരില്‍ പലപ്പോഴും സാജന്‍ കുത്തുവാക്കുകള്‍ പറയുമായിരുന്നു. ഞാന്‍ പറഞ്ഞിട്ടാണു് സാജന്‍ ജോസഫിന്റെ വ്യാപാരത്തില്‍ പൈസയിറക്കിയതു്. അതുകൊണ്ടു് ജോസഫിനോടു് സാജന്റെ പൈസ മുഴുവന്‍ തിരിച്ചുനല്‍കാന്‍ ഉപദേശിച്ചതും ഞാനാണു്. അതില്‍ സാജനു് എതിര്‍പ്പുള്ളതായി തോന്നിയില്ല. അവര്‍ തമ്മില്‍ ഒരു സുഹൃദ്‌ബന്ധമുണ്ടായിരുന്നെന്നു് പറയാനാവില്ല"

മന്‍: "മരിയക്കും സാജനും തമ്മിലോ?"

റേ: "അഭിപ്രായവ്യതാസങ്ങളുണ്ടായിരുന്നു. എന്നാലും അവര്‍ തമ്മില്‍ യോജിച്ചുപോയിരുന്നു"

മന്‍: "ഇന്നലെ സാജന്‍ രാത്രി വന്നു് സ്വകാര്യമായി എന്താണു് സംസാരിച്ചതു്?"

റേച്ചല്‍ ഞെട്ടിയതായി മന്‍സൂറിനു് തോന്നി. അവര്‍ എന്തോ ആലോചിക്കുന്നുണ്ടായിരുന്നു. മന്‍സൂര്‍ ചോദ്യമാവര്‍ത്തിച്ചു.

റേ: "മരിയക്കു് എസ്ടേറ്റില്‍ നിന്നു് നല്ല വരുമാനമുണ്ട്‌. അതു് പോരെന്നും എസ്ടേറ്റ്‌ അവന്റെ പേര്‍ക്കു് വേണമെന്നുമൊക്കെയായിരുന്നു. എന്നാല്‍ അതു് സാധ്യമല്ലെന്നു് ഞാന്‍ തീര്‍ത്തുപറഞ്ഞു. ആ ചര്‍ച്ച അവിടെ അവസാനിച്ചു"

മന്‍സൂര്‍ എന്തോ ആലോചിച്ചു. തുടര്‍ന്നു് റേച്ചലമ്മച്ചിക്കു് നന്ദി പറഞ്ഞു് മരിയയെ കാണാനുള്ള ആഗ്രഹമറിയിച്ചു.

മരിയ നീണ്ടുമെലിഞ്ഞ ഒരു സ്ത്രീയായിരുന്നു. അവര്‍ക്കേതാണ്ടു് 40 വയസ്സു് പ്രയമുണ്ടായിരുന്നു. ഒരു ആഘാതം നടന്നതിന്റെ ദുഃഖമോ ആകാംക്ഷയോ അവരുടെ മുഖത്തുണ്ടായിരുന്നില്ല. അതൊരല്‍പം അസ്വാഭാവികമായി മന്‍സൂറിനു് തോന്നി. സംഭാഷണത്തിലുടനീളം മരിയ തന്റെ കൈവിരലുകള്‍ കൊണ്ടു് അലക്ഷ്യമായി മേശയില്‍ താളം പിടിച്ചുകൊണ്ടിരുന്നു. അവരുടെ നഖങ്ങള്‍ മേശയിലുള്ള ചില്ലിലുരഞ്ഞു് വികൃതശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു.

മന്‍: "ഭവതി ക്ഷമിക്കണം. എന്നാല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാനാവില്ല എന്നറിയാമല്ലൊ. ഇന്നലെ എന്തെങ്കിലും പ്രത്യേക സംഭവങ്ങളുണ്ടായൊ?"

മരി: "പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. രാവിലെ സാജന്‍ എസ്ടേറ്റിലും മറ്റും നടക്കാന്‍ പോയിരുന്നു. ഉച്ചക്കു് ഭക്ഷണം കഴിക്കാന്‍ തിരിച്ചെത്തി. എനിക്കു് തലവേദനയുണ്ടായിരുന്നു. പിന്നീടു് മുഴുവന്‍ ഞാന്‍ മുറിയില്‍ നിന്നിറങ്ങിയില്ല"

മന്‍: "സാജന്‍ എങ്ങിനെയുള്ള ആളായിരുന്നു?"

മരി: "അമിത സ്നേഹമൊന്നുമുണ്ടായിരുന്നില്ല. ധാരാളി ആയിരുന്നു. ഒന്നിലും ഉറച്ചുനില്‍ക്കാത്ത സ്വഭാവമായിരുന്നു"

മന്‍: "നിങ്ങള്‍ തമ്മില്‍..."

മരി: "അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. പക്ഷെ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ശരിയാവും. ഈയിടെയായി സാജനു് പൈസയോടുള്ള ആര്‍ത്തി കൂടുതലായതായി തോന്നി. ഞാനും അമ്മച്ചിയും ഉപദേശിച്ചിരുന്നു. പക്ഷെ സാജന്‍ അതൊന്നും കേട്ടില്ല. അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു."

മന്‍: "ഇന്നു് രാവിലെ ഉണ്ടായ കാര്യങ്ങള്‍ ഒന്നു് പറയാമൊ?"

മരി: "ഞാനെന്നും 6 മണിക്കുണരും. ഇന്നു് ശേഖരേട്ടന്‍ വന്നു് ബെല്ലടിക്കുമ്പോള്‍ ഞാനുണര്‍ന്നുകിടക്കുകയായിരുന്നു. വാതില്‍ തുറന്നുകൊടുത്തു. എന്നിട്ടു് കുളിക്കാന്‍ പോയി. കുളി കഴിഞ്ഞു് പുറത്തിറങ്ങിയ എനിക്കു് സാജന്റെ കിടപ്പില്‍ അസ്വാഭാവികത തോന്നി. മാത്രമല്ല, ബെഡ്‌ഷീറ്റ്‌ അലങ്കോലമായി കിടന്നിരുന്നു. ഞാനുടനെ ഓടിപ്പോയി ശേഖരേട്ടനെ കൊണ്ടുവന്നു. പിന്നെ അമ്മച്ചിയേയും വിളിച്ചുവന്നു. അപ്പോഴും സാജന്‍ മരിച്ചെന്നു് ഞാനറിഞ്ഞിരുന്നില്ല. എന്നാല്‍ ജോസഫാണു് ആദ്യം സംശയം പറഞ്ഞതു്. ഞങ്ങള്‍ മുറിക്കു് പുറത്തിറങ്ങി പോലീസിനു് ഫോന്‍ ചെയ്യുകയായിരുന്നു"

മന്‍: "നിങ്ങള്‍ക്കു് മറ്റൊരു ജോലിക്കാരനുണ്ടല്ലൊ, ഗംഗന്‍. അവനെവിടെയായിരുന്നു"

മരി: അവനിന്നു് വരാന്‍ വൈകി. സാധാരണ ആറരക്കു് എത്താറുണ്ടു്. ഇന്നു് ഏഴുമണിയായി"

മരിയക്കു് നന്ദി പറഞ്ഞു് മന്‍സൂര്‍ ഗംഗനെ വിളിപ്പിച്ചു. കഷ്ടി 20 വയസുള്ള ഒരു പയ്യനായിരുന്നു ഗംഗന്‍.

മന്‍: "ഗംഗന്റെ താമസം?"

ഗം: "അങ്ങാടിക്കടുത്താണു്"

മന്‍: "എത്ര കാലമായി ഇവിടെ?"

ഗം: "ഒരു കൊല്ലത്തോളമായി"

മന്‍: "ഇന്നു് എന്താ നീയെത്താന്‍ വൈകിയതു്?"

ഗം: ഞാനെത്താന്‍ വൈകിയില്ല. പക്ഷെ എത്തുമ്പോള്‍ റേച്ചലമ്മച്ചി വതില്‍ക്കലുണ്ടായിരുന്നു. അങ്ങാടിയില്‍ പോയി പാല്‍ വാങ്ങിവരാന്‍ പറഞ്ഞു. ഞാന്‍ വീട്ടില്‍ കയറാതെ അങ്ങാടിയിലേക്കു് പോയി. 7 മണി ആയി പാല്‍ വാങ്ങി തിരിച്ചെത്തിയപ്പോള്‍"

മന്‍: "നിന്നോടു് ഇവിടുത്തെ കാര്യങ്ങള്‍ പറഞ്ഞതാരാണു്?"

ഗം: "അടുക്കളയില്‍ കുറേ പാല്‍ തിളച്ചുപോയിരുന്നതു് വൃത്തിയാക്കാനുണ്ടായിരുന്നതുകൊണ്ടു് കുറേ സമയത്തേക്കു് ഞാനൊന്നുമറിഞ്ഞില്ല. ആദ്യം ജോസഫേട്ടനാണു് സൂചിപ്പിച്ചതു്. തുടര്‍ന്നു് ശേഖരേട്ടന്‍ എന്നെ മാറ്റി നിര്‍ത്തി നടന്നതൊക്കെ പറഞ്ഞു"

മന്‍: "നീ ആ മുറിയില്‍ പോവുകയുണ്ടായൊ?"

ഗം: "ഇല്ല സാര്‍. ജോസഫേട്ടന്‍ ആ മുറി പൂട്ടിയെന്നു് പറഞ്ഞു. പിന്നെ എനിക്കു് പേടിയായി സാര്‍"

മന്‍: "സാജനെ കുറിച്ചുള്ള നിന്റെ അഭിപ്രായം?"

ഗം: "എനിക്കു് സാജന്‍സാറിനെ വലുതായി അറിയില്ല. എന്നോടു് അധികം സംസാരിക്കാറില്ല. വിലകൂടിയ സാധനങ്ങള്‍ വാങ്ങാന്‍ കമ്പമുള്ള ആളാണെന്നു് തോന്നിയിട്ടുണ്ടു്"

ഗംഗനെ പറഞ്ഞുവിട്ടു് മന്‍സൂര്‍ കുറേ നേരം എന്തോ ആലോചിച്ചുകൊണ്ടിരുന്നു.



(അടുത്തയാഴ്ച്ച: പോസ്ട്‌മോര്‍ടം റിപോര്‍ടും കൊലയാളിയുടെ അറസ്റ്റും)

5 comments:

Kavitha Warrier said...

Questioning nannayittundu....

Kolayaali araanennu ariyanulla aakaamksha koodunnu....

Eagerly awaiting the Next post!!!!

Unknown said...

Mothathil peshakanalo....!!

Endaelum Nadakooo??!!! :)

Unknown said...

suspense build up nannaayittundu. engilum kadhaapathrangale onnukoodi nannayi parichayappeduthaamaayirunnu. Vayassum roopabhaavavum allathe vere onnum thelichu vivarichittilla. So hard to picturize the characters.

Amrutha Dev said...
This comment has been removed by the author.
Amrutha Dev said...

Suspense nannayi nilanirthan kazhinjittundu.
Pakshe policekaranu swabhavikamaya pala samsayangalum undakunnillalllo:)...Enthayalum ippol vayanakkaraya njangalil ulla pala samsayangalkkum Chithal climax vazhi marupadi thanne mathiyakoo(kadappadu: Suresh Gopi)...

Pinne sambhashanangalilum vivaranangalilum swabhavikatha kurachu koodi undayal(Chithalinte thanne style upayogichal)ithu ithilum nannakam...
Ippolum valare nallathu thanneya...