Sunday, October 24, 2010

കണ്ടതും കേട്ടതും അറിഞ്ഞതും - 2

"സുഹൃദ്‌ബന്ധങ്ങൾ പലതരത്തിലുണ്ടു്. ഇപ്പൊ നമ്മൾ ഊണു് കഴിക്കാൻ പോകുന്നു എന്നു് വെക്കുക. ഊണു് കഴിക്കാൻ കൂടെ ഒരാൾ വരുന്നു. ഛെ, അയാൾ വരേണ്ടായിരുന്നു, ഒറ്റക്കു് പോകുന്നതായിരുന്നു അതിലും നല്ലതു് എന്നു് തോന്നുന്നതു് ഒരുതരം ബന്ധം. ഉം, കൂടെ വന്നോട്ടെ, ഒറ്റക്കു് കഴിക്കുന്നതിന്റെ മുഷിപ്പു് മാറിക്കിട്ടുമല്ലോ എന്നു തോന്നുന്നതു് വേറൊരു തരം. ഊണുകഴിക്കാൻ കൂടെ വന്നാലും ഇല്ലെങ്കിലും വലിയ വ്യത്യാസമില്ല എന്നുള്ളതു് ഇനിയൊരു തരം. ഓ, അവനിത്തിരി വൈകും എന്നു് പറഞ്ഞു; അവനു് വേണ്ടി കാത്തിരിക്കാം; ഇന്നാളു് എനിക്കു് വേണ്ടി അവൻ കാത്തുനിന്നതാണു്. ഇതു് മറ്റൊരു തരം. അവനല്ലേ, എന്നും ഒപ്പം വരുന്നതല്ലേ, ഇന്നൊരു ദിവസം ധൃതികാരണം അവനെ കൂടാതെ ഞാൻ ഊണുകഴിച്ചാലും അവനു് എന്നെ മനസ്സിലാവും എന്നു് ചിന്തിക്കുന്നതു് മറ്റൊരു തരം. ഏയ്‌ അതല്ല, അവൻ കൂടെ വേണം. തിരക്കുണ്ടെങ്കിലും ശരി, അവനു് വേണ്ടി കാത്തുനിൽക്കാം; ഒരുമിച്ചു് ഊണു് കഴിക്കാം എന്നു കരുതുന്നതു് ഇനിയൊരു തരം. പക്ഷെ ഇതിൽ നിന്നൊക്കെ ഉൽകൃഷ്ടം, അവന്റെ കൂടെയേ ഞാൻ ഊണു കഴിക്കൂ; അവനു് വേണ്ടെങ്കിൽ എനിക്കും വേണ്ട എന്നു് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരമത്രേ"