Sunday, April 21, 2013

കാലചലനം - 6






ജനറേറ്ററും മറ്റും ഭൂതകാലത്തിലുപേക്ഷിച്ചുവന്നതിന്റെ നഷ്ടപരിഹാരത്തിനും ഡീസൽ വാങ്ങിയ വകയിലും പെട്ടിയോട്ടോ വാടകയിനത്തിലും ഒക്കെക്കൂടി ഒരു ലക്ഷത്തിലധികം ചെലവായി. ഡെന്റിസ്റ്റിന്റെ ഫീസ് വേറെ. അതിനു പുറമേ നീരുകുറയാൻ മരുന്നു്. ഒരു പല്ലു് പോയി.

വിസ്കിയും ചില്ലുഗ്ലാസും വാങ്ങാൻ പതിനായിരത്തിലധികം ചെലവായിരുന്നു. ഭൂതകാലത്തിൽ ബാങ്കിൽ നിക്ഷേപിച്ചവകയിൽ അഞ്ചുലക്ഷം ഇതിനൊക്കെ പുറമേ.

ആകെക്കൂടി കഷ്ടകാലമാണു്. ഏതുവിധേനെയും സമ്പത്തുണ്ടാക്കാൻ ഒരുങ്ങിപ്പുറപ്പെട്ട ഞാൻ ഏതാണ്ടു് ആറരലക്ഷം രൂപ നഷ്ടപ്പെടുത്തി എന്നതൊഴിച്ചാൽ ഒരു ഗുണവുമുണ്ടായില്ല. മാത്രമല്ല, എന്റെ സഹമുറിയന്മാരുടെ മുമ്പിലും ഗൗതത്തിന്റെ വീട്ടുകാർക്കിടയിലും ഒരു കോമാളിയാവുകയും ചെയ്തു.

എന്റെ ആത്മവിശ്വാസത്തിനേറ്റ കനത്തപ്രഹരമായിരുന്നു അതു്. എനിക്കു് ഒന്നിനും ഒരു താല്പര്യമില്ലാതായി. ആരോടും സംസാരിക്കാതായി. ഏറിയസമയം വെറുതെ ലാപ്റ്റോപിൽ ഇന്റർനെറ്റ് നോക്കിയിരിക്കലായി.

അങ്ങിനെ ബ്രൗസ് ചെയ്തുകൊണ്ടിരുന്ന ഒരു ദിവസം ഹർഷഘോഷനെപ്പറ്റി വെറുതെ സെർച്ച്‌ ചെയ്തപ്പോഴാണു് ഞെട്ടിക്കുന്ന ഒരു വിവരം എന്റെ ശ്രദ്ധയിൽ പെട്ടതു്:

അദ്ദേഹത്തിനെതിരേ ഒരു വധശ്രമം നടന്നിട്ടുണ്ടു്.

എനിക്കു് താല്പര്യമായി. ഒരുപാടു് വിവരങ്ങളൊന്നും ഇന്റർനെറ്റിൽ കിട്ടാനില്ല. എങ്കിലും ഉള്ളതുവച്ചു് ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കി.

വിവിധദേശത്തെ രാജാക്കന്മാർ ഒരിക്കൽ ഉല്ലപിയിൽ ഒരു ചർച്ചക്കായി ഒത്തുകൂടി. ചർച്ച പരാജയപ്പെട്ടു. ആ ചർച്ചയിൽ പങ്കെടുത്ത ഏതോ രാജാവിന്റെ ആൾക്കാർ ഹർഷഘോഷനെ രണ്ടുമാസം കഴിഞ്ഞു് ഒരു പ്രത്യേക പൂജാദിവസം വധിക്കാൻ ശ്രമിച്ചു.

ഇത്രയുമാണു് ഇന്റർനെറ്റിലെ വിവരങ്ങൾ. ആരു് വധിക്കാൻ ശ്രമിച്ചുവെന്നോ എങ്ങിനെ ശ്രമിച്ചുവെന്നോ ഒന്നും വിവരം ലഭ്യമല്ല. പക്ഷെ ഉല്ലപിയിലെ ബഹുരാജചർച്ച നടന്നതെന്നാണു് എന്നെനിക്കറിയാം. ഞാനവിടെ ഉണ്ടായിരുന്നല്ലോ. ആ വിവരം വച്ചു് ഹർഷഘോഷരാജാവിനെതിരേ വധശ്രമം നടന്നദിവസം ഞാൻ കണക്കാക്കി.

എന്റെ താല്പര്യം വീണ്ടുമുണർന്നു. നഷ്ടപ്പെട്ടുപോയ സല്പ്പേരും രാജാവിന്റെ പ്രീതിയും ഒരുപക്ഷെ എന്റെ ധനവും തിരിച്ചുപിടിക്കാനുള്ള അവസരമായി ഇതിനെ കാണണം എന്നെനിക്കു് തോന്നി.

എങ്ങിനെയെന്നാൽ, വധശ്രമത്തിൽ നിന്നു് രാജാവിനെ എനിക്കു് രക്ഷിക്കാൻ സാധിച്ചാൽ ഇതുവരെ സംഭവിച്ച വിഡ്ഢിത്തങ്ങൾക്കും തന്മൂലം സംഭവിച്ച അപമാനത്തിനും അറുതിയാവും. രാജാവിനോടും കുടുംബത്തോടും അദ്ദേഹത്തിന്റെ രാജ്യത്തോടും എനിക്കു് വീണ്ടും നല്ല ബന്ധം പുലർത്താനാവും. ഞാനവിടെ വീണ്ടും സ്വീകാര്യനാവും.

ഭൂതകാലത്തിലേക്കു പോയി രാജാവിനെ രക്ഷിക്കേണ്ടതു് എന്റെ കടമയാണു് എന്നെനിക്കു് തോന്നി. ഞാനദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു.

രഘുവിനോടും ഗൗതത്തിനോടും പറഞ്ഞു് ഞാൻ വീണ്ടും ഭൂതകാലയാത്രക്കൊരുങ്ങിയതു് ഇതുകൊണ്ടാണു്. തിരിച്ചുവന്ന എന്നെക്കണ്ടു് ഗൗതത്തിന്റെ ബന്ധുക്കൾ അത്ഭുതപരതന്ത്രരായെങ്കിലും എന്റെ ഗമനോദ്ദേശവും അതിന്റെ ഗൗരവവും അവരെ പറഞ്ഞുമനസ്സിലാക്കാൻ എനിക്കായി. ഗൗതവും രഘുവും ഇത്തവണ എന്റെകൂടെ ഭൂതകാലത്തിലേക്കു് വരുമെന്നും എന്നെ സഹായിക്കുമെന്നും നിഷ്കർഷിച്ചു. ഞാൻ സമ്മതിച്ചു.

അങ്ങിനെ ഞങ്ങൾ മൂന്നുപേരും ഭൂതകാലത്തിലേക്കു് സഞ്ചരിച്ചു.

* * * * *


എനിക്കു് ഉല്ലപിരാജ്യത്തു് നേരിട്ടു് പ്രവേശിക്കാനും ആളുകളുടെ മുമ്പിൽ പ്രത്യക്ഷപ്പെടാനും മടിയുണ്ടായിരുന്നു. ആരെങ്കിലും സൈനികരെ അറിയിച്ചു് എന്നെ അറസ്റ്റ് ചെയ്യുമോ എന്നു് ഞാൻ ഭയന്നു. അതുകൊണ്ടു് പൂജയുടെ വിവരങ്ങളും രാജാവിന്റെ ദിനക്രമവും അറിഞ്ഞുവരാൻ ഞാൻ രഘുവിനേയും ഗൗതത്തിനേയും ചുമതലപ്പെടുത്തി. എന്നിട്ടു് പട്ടണത്തിനുപുറത്തുള്ള കാട്ടിൽ ഇരുന്നു.

തിരിച്ചുവന്ന ഗൗതവും രഘുവും പറഞ്ഞതിതാണു്:

നാളെയാണു് പൂജ. ജലലബ്ധിക്കായുള്ള പൂജയാണു്. ഏതാനും വർഷങ്ങളായി ഉല്ലപിയിൽ വേണ്ടത്ര മഴ കിട്ടുന്നില്ല. നാടാകെ വരണ്ടിരിക്കുന്നു. ജനം കുറേയായി കഷ്ടപ്പെടുന്നു.

“പൂജ ജലം സാക്ഷിയായി നടത്തണമെന്നാണു്. അതുകൊണ്ടു് ക്ഷേത്രകുളക്കരയിൽ ഒരു മണ്ഡപം ഒരുക്കിയിട്ടുണ്ടു്. പൂജ അതിരാവിലെ തുടങ്ങും. രാജാവു് സൂര്യോദയം കഴിഞ്ഞേ വരൂ”

“എങ്കിൽ നമുക്കു് ഭക്ഷണം കഴിഞ്ഞു് കിടക്കാം. നാളെ അഞ്ചുമണിയാവുമ്പോഴേക്കു് റെഡിയാവണം”

* * * * *


അടുത്ത ദിവസം സൂര്യോദയത്തിനുമുമ്പു് ഞങ്ങൾ ക്ഷേത്രകുളത്തിലെത്തി.

വലിയ കുളമാണു്. മഴ കുറവായിരുന്നെങ്കിലും നിറയെ വെള്ളമുണ്ടു്. ഒരു ചെറിയ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ടു്. പൂജാരി പൂജ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

ഞങ്ങൾ ചുറ്റും നോക്കി. പൂജകാണാൻ ആളുകളാരും അധികം വന്നിട്ടില്ല. അതെന്താണാവോ?

പെട്ടെന്നു് രഘു അന്ധാളിച്ചു.

“അതേയ്, ഇനി രാജാവു് കൊട്ടാരത്തിൽ നിന്നു് വരുന്ന വഴിക്കു് ആരെങ്കിലും അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമിക്കുമോ? ഐ മീൻ, പൂജക്കെത്തുന്നതിനുമുമ്പേ വധിക്കാൻ ശ്രമം നടക്കുമോ?”

അയ്യോ, അത്തരമൊരു സാധ്യത ഞങ്ങൾ മൂന്നുപേരും ചിന്തിച്ചിരുന്നില്ല. ഇനിയെന്താ വേണ്ടതു്, കൊട്ടാരത്തിലേക്കു പോയി രാജാവു് പുറപ്പെടുമ്പോൾ പിൻതുടരണോ എന്നൊക്കെ ആലോചിച്ചു് ഞങ്ങൾ മുഖത്തോടുമുഖം നോക്കി. പെട്ടെന്നു് ചെറിയൊരു ബഹളം കേട്ടു.

“രാജാവെത്തി!” കുളക്കരയിലുള്ള ആരോ വിളിച്ചുപറഞ്ഞു.

ഞങ്ങൾക്കു് സമാധാനമായി. രാജാവെത്തിയ സ്ഥിതിക്കു് ഞാൻ എവിടെയെങ്കിലും ഒളിച്ചുനില്ക്കാം എന്നുകരുതി. കുളത്തിന്റെ കല്പ്പടവിൽ പൊട്ടിപ്പൊളിഞ്ഞ ചെറിയ ഒരു മറയുണ്ടു്. ആൺ-പെൺ കടവുകൾ മറയ്ക്കാൻ പണ്ടു് കെട്ടിയതാവും. ഞങ്ങൾ മൂന്നുപേരും മറയുടെ പിന്നിലൊളിച്ചു. രഘുവും ഗൗതവും ഹർഷഘോഷരാജാവിനെ മുമ്പു് കണ്ടിട്ടില്ലാത്തതുകൊണ്ടു് തല പതുക്കെ നീട്ടി രംഗനിരീക്ഷണം നടത്തി.

ആളുകളുടെ തിരക്കില്ല. പൂജാരിയും ഒന്നുരണ്ടു് സൈനികരും പിന്നെ അനുചരവൃന്ദം മാതിരി തോന്നിച്ച 4-5 പേരും മാത്രം. സൈനികർ തേരു് നിർത്തിയിരുന്ന ദിക്കിൽ നില്ക്കുന്നു. അനുചരന്മാർ മുണ്ടു് താറുടുത്തിരുന്നു. തലേക്കെട്ടുമുണ്ടു്. പൂജക്കുള്ള പൂക്കളും മറ്റു സാമഗ്രികളും അവരാണു് മണ്ഡപത്തിൽ കൊണ്ടുവച്ചതു്.

ഗൗതം ഒളിഞ്ഞുനോട്ടം മതിയാക്കി കല്പ്പടവിൽ ഇരുന്നു. എന്നേയും രഘുവിനേയും തോണ്ടി. എന്നിട്ടു പതുക്കെ പറഞ്ഞു.

“കുളം വലുതാണു്. മറുകരയിൽ പൊന്തക്കാടു് മാതിരിയുണ്ടു്. അവിടെ ആരെങ്കിലും ഒളിച്ചിരിപ്പുണ്ടെങ്കിലോ? അവിടെനിന്നു് അമ്പെയ്താലും രാജാവിനെ വധിക്കാം”

“രഥത്തിനെ അടുത്തുനില്ക്കുന്ന സൈനികരോടു് നമ്മുടെ സംശയം പറഞ്ഞാലോ?” രഘു ചോദിച്ചു.

“വേണ്ട. ഒന്നാമതു് നമ്മളെ ആർക്കും അറിയില്ല. രണ്ടാമതു്, ഒരടിസ്ഥാനവുമില്ലാതെ എന്തെങ്കിലും പറഞ്ഞാൽ വാദി പ്രതിയാവും”

അതു് ശരിയാണെന്നവർക്കു് തോന്നി.

“എങ്കിൽ ഞാൻ കുളത്തിന്റെ മറുകരയിൽ ചെന്നു് ഒന്നുനോക്കി വരാം”. രഘു അങ്ങോട്ടു് നീങ്ങി. ഞാനും ഗൗതവും മറപറ്റി രംഗനിരീക്ഷണം തുടർന്നു.

പൂജ കാണാൻ വലിയ രസമൊന്നുമില്ല. പൂജാരി മന്ത്രമുച്ചരിക്കുന്നു. രാജാവു് അഗ്നിയിൽ എന്തൊക്കെയോ ഒഴിക്കുന്നു. ഇടക്കു് പൂവു് നെഞ്ചോടുചേർത്തു് ഒരുനിമിഷം കണ്ണടച്ചു് പ്രാർത്ഥിച്ചു് മുമ്പോട്ടർപ്പിക്കുന്നു.

ഈ രംഗം കുറേ നേരം തുടർന്നപ്പോൾ എനിക്കു് ബോർ അടിച്ചു. ചൂടു് കൂടിയിട്ടുണ്ടു്. പോരാത്തതിനു് അഗ്നിയാണു് മുമ്പിൽ. എനിക്കുറക്കം വന്നു. മറയിൽ ചാരി ഞാൻ മയങ്ങാൻ തുടങ്ങി.

പെട്ടെന്നു് ഗൗതം എന്നെ തട്ടിവിളിച്ചു.

“ഡാ.. നോക്കെടാ...!”

ഞാൻ ഞെട്ടിയുണർന്നു. ചാടിപ്പിടഞ്ഞു് മറയ്ക്കുമുകളിലൂടെ നോക്കിയപ്പോൾ കണ്ടകാഴ്ച!

രാജാവു് പൂജയുടെ ഭാഗമായി ഒരു വലിയ താലമെടുത്തു് തലക്കുമുകളിൽ പിടിച്ചു് കുളത്തിലേക്കിറങ്ങുന്നു. ഏതാണ്ടു് നെഞ്ചുവരെ വെള്ളത്തിലാണു് അദ്ദേഹം. ആ സമയത്തു് മണ്ഡപത്തിന്റെ സൈഡിൽ നിന്നിരുന്ന രണ്ടു് അനുചരന്മാർ അരയിലെ ഉറയിൽ നിന്നു് വാളുകളൂരി. അവർ വാളുപൊക്കി ഓങ്ങി.

ദൈവമേ! ആ മനുഷ്യർ രാജാവിനെ വാളുകൊണ്ടു് വെട്ടാൻ പോകുന്നു!

“രാജാവേ! രക്ഷപ്പെട്ടോളൂ!” എന്നുറക്കെ ആക്രോശിച്ചുകൊണ്ടു് ഞാൻ മറചാടി മണ്ഡപത്തിന്റെ നേരെ ഓടി. അവിടെയുണ്ടായിരുന്നവർ ഞെട്ടി എന്റെനേരെ അത്ഭുതത്തോടെ നോക്കി. നെഞ്ചുവരെ വെള്ളത്തിൽ നിന്നിരുന്ന രാജാവും ഞെട്ടിത്തിരിഞ്ഞു. എന്നെക്കണ്ടു് അദ്ദേഹം തിരിച്ചറിഞ്ഞോ എന്നു് നിശ്ചയമില്ല...

...കാരണം, പൂജക്കുകൊണ്ടുവന്ന എണ്ണ പടവിൽ തൂകിപ്പോയിരുന്നതിൽ ചവിട്ടി ഞാൻ വഴുക്കി മലർന്നുവീണു് ഓടിവന്ന അതേ വേഗത്തിൽ എണ്ണയിലൂടെ ഉരസിനീങ്ങി സ്വന്തം ഇഷ്ടത്തിനെതിരായി കുളത്തിനുനേരെ ദിശതിരിഞ്ഞു് പോണപോക്കിന്റെ പരിസമാപ്തിയായി ഹർഷഘോഷരാജാവിന്റെ ഇടതുതോളിൽ ശക്തമായി ഒരു ചവിട്ടുചവിട്ടി. തല്ഫലമായി രാജാവും ഞാനും കുളത്തിൽ വീണുമുങ്ങി. അദ്ദേഹത്തിന്റെ കൈയിലിരുന്ന താലം തെറിച്ചു് എന്റെ നെഞ്ചത്തു് വീണു.

ഒന്നു മുങ്ങിപ്പൊങ്ങിയ ഞാൻ കാണുന്ന കാഴ്ച ഇതാണു്:

പൂജാരി ഓടിവന്നിരിക്കുന്നു. കൈയിലിരുന്ന കിണ്ടിയുടെ മുരലുകൊണ്ടു് രാജാവുവീണ സ്ഥലം ചൂണ്ടിക്കാണിക്കുന്നുണ്ടു്. നേരത്തേ വാളൂരിയ രണ്ടു് അനുചരന്മാരും വാൾ കരയിൽ വച്ചു് കുളത്തിലേക്കു് ചാടി. രാജാവിനെ വെള്ളത്തിൽ കാണാനില്ല. ഹയ്യോ.. ആരോ എന്റെ കാലിൽ പിടിച്ചുവലിക്കുന്നു. ഞാൻ വീണ്ടും വെള്ളത്തിൽ മുങ്ങി.

എന്റെ കാലിൽ പിടിച്ച രാജാവു് വെള്ളത്തിനടിയിൽവച്ചു് എന്നെ വരിഞ്ഞുമുറുക്കി. ഇപ്പൊ എനിക്കു് നീന്താൻ വയ്യ. ഞാൻ താഴാൻ തുടങ്ങി.

അതേസമയം രാജാവു് എന്റെ തോളിൽ ചവിട്ടി ഒന്നുചാടിയതായി ഞാൻ മനസ്സിലാക്കി. ഒപ്പം കരയിൽ നിന്നൊരു ആരവവും കേട്ടു. ഇപ്പോൾ ഞാൻ സ്വതന്ത്രനാണു്.

ഞാൻ വെള്ളത്തിലൂടെ ഊളിയിട്ടു് കുറച്ചുദൂരം പോയി. അതിനുശേഷം മെല്ലെ പൊങ്ങിവന്നു് കരയിലേക്കു് നോക്കി.

ദേ, വാൾ പിടിച്ചിരുന്ന അനുചരന്മാർ രാജാവിനെ വെള്ളത്തിൽനിന്നു് പൊക്കിയെടുത്തു് കരയ്ക്കിരുത്തിയിരിക്കുന്നു.

അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണു്. കുളത്തിന്റെ നടുവിൽ നിലയില്ലാതെ തുഴഞ്ഞുനിന്നുകൊണ്ടു് ഞാനലറി.

“രാജാവേ, രക്ഷപ്പെട്ടോളൂ, അവരങ്ങയെ കൊല്ലും!”

എന്നിട്ടു് ആവുന്നത്ര വേഗത്തിൽ നീന്തി ഞാൻ കരയ്ക്കെത്തി.

കരക്കുകയറുമ്പോഴും ആരും ഒന്നും മിണ്ടുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല.

“രാജാവേ, ഇവർ രണ്ടുപേരും അങ്ങയെ കൊല്ലാൻ നോക്കി”

“ആരു്? ഇവരോ? എന്റെ സഹായികളോ? എങ്ങിനെ?”

അപ്പോഴേക്കു് ഗൗതവും രഘുവും എന്റെയടുത്തെത്തിയിരുന്നു. അവർ എന്റെ കൈപിടിച്ചു് വലിച്ചു. ഞാൻ അവരുടെ പിടിവിടുവിച്ചു് വീണ്ടും രാജാവിന്റെ നേർക്കു് തിരിഞ്ഞു.

“അതേ രാജാവേ, അങ്ങു് കുളത്തിലിറങ്ങിയപ്പോൾ ഇവർ വാളുകൊണ്ടു് വെട്ടാൻ വരുന്നതു് ഞാൻ കണ്ടതാണു്”

“ഏഭ്യൻ! പൂജേടെ ഭാഗായിട്ടാണു് അവർ വാളൂരിയതു്” പൂജാരിയാണു് അതുപറഞ്ഞതു്.

ഞാൻ ഗൗതത്തിനുനേരെ തിരിഞ്ഞു.

“നീയല്ലേ എന്നെ...”

“ഞാനൊന്നും ചെയ്തില്ല. ഇരുന്നുറങ്ങുകയായിരുന്ന നിന്നെ ഞാൻ വിളിച്ചുണർത്തി എന്നതു് സത്യമാണു്. പക്ഷെ അതു്... അതു്... രാജാവിനെ ആരും കൊല്ലാൻ വന്നതുകൊണ്ടല്ല. ഉണർന്നയുടനെ നീ കണ്ടകാഴ്ച വാളൂരിനില്ക്കുന്നവരെ ആയതുകൊണ്ടു് നീ തെറ്റിദ്ധരിച്ചു. രാജാവു് താലമെടുത്തപ്പോൾ പൂജാരി അവരോടു് വാൾ പുറത്തെടുക്കാൻ പറഞ്ഞതു് നീ കേട്ടില്ലേ?”

ഞാൻ നല്ല ഉറക്കത്തിലായിരുന്നു. എന്തു് കേൾക്കാൻ?

എനിക്കു കുറച്ചൊക്കെ മനസ്സിലായി. പൂജയുടെ ഒരാചാരമായിരുന്നു രാജാവു മുങ്ങുമ്പോൾ അനുചരന്മാർ വാളൂരിനില്ക്കുക എന്നതു്. അപ്പൊ ഞാൻ തെറ്റിദ്ധരിച്ചതാണു്.

ഗൗതത്തിനേയും രഘുവിനേയും നോക്കി രാജാവു് ചോദിച്ചു:

“നിങ്ങളെ മുമ്പു് കണ്ടിട്ടില്ലല്ലോ. ആരാ?”

“ഞങ്ങൾ ചിതലിന്റെ കൂടെവന്നതാണു്. കൂട്ടുകാരാണു്. ഗൗതം, രഘു”

രാജാവു് പൂജാരിയുടെ നേരെ തിരിഞ്ഞു.

“പൂജക്കു് മുടക്കമൊന്നും വന്നില്ലല്ലോ, അല്ലേ?”

“ഇല്ല രാജാവേ. പൂജ കഴിഞ്ഞു. എന്നുമാത്രമല്ല, ജലതർപ്പണം അസ്സലായി. (എന്റെ നേരെ തിരിഞ്ഞു്) രാജാവു് എത്ര പറഞ്ഞിട്ടും വെള്ളത്തിൽ മുങ്ങി പൂജയർപ്പിക്കാൻ തയ്യാറല്ലായിരുന്നു. പൂജയുടെ ഫലം മുഴുവൻ കിട്ടണമെങ്കിൽ അങ്ങിനെ ചെയ്യണം. പക്ഷെ അദ്ദേഹത്തിനു് നീന്തലറിയാത്തതുകൊണ്ടു് വല്ലാതെ പേടിയുണ്ടായിരുന്നു. ഇപ്പൊ എന്തായി? നിങ്ങളുവന്നതുകൊണ്ടു് അദ്ദേഹം മുങ്ങിത്തന്നെ അർപ്പണം നടത്തി. നിങ്ങളെ ഇവിടെയെത്തിച്ചതും അദ്ദേഹത്തെ ജലത്തിലാഴ്ത്തിയതും ജഗദീശ്വരനല്ലാതെ മറ്റാരാണു്? ഭഗവാന്റെ ലീലാവിലാസങ്ങൾ അതുല്യമാണു്”

അങ്ങിനെ, ഞാൻ പൂജാസമയത്തു് അവിടെ എത്തിച്ചേർന്നതും രാജാവിനെ വെള്ളത്തിൽ മുക്കിയതും നല്ലതിനാണു് എന്നു കണക്കുകൂട്ടി എല്ലാവരും തൃപ്തരായി.

ഇളിഭ്യനായി നില്ക്കുന്ന എന്റെയടുത്തു് രാജാവു് വന്നു. ഗൗതവും രഘുവും അറ്റൻഷനായി നിന്നു.

“നിങ്ങളൊരു ഌണു ആണു്”

ഞാൻ ഞെട്ടി. ഌണുവോ?

“ങാ, ഌണു. ഌണു എന്നുപറഞ്ഞാൽ ഭോഷൻ, ഗുണമില്ലാത്തവൻ...”

ഞാൻ തലതാഴ്തിനിന്നു.

“സാരമില്ല. തന്നെ ‘ഌണു’ എന്നുവിളിച്ചപ്പോൾ എന്റെ ദേഷ്യം മാറി. എന്നോടു് ക്ഷമിക്യ”

അദ്ദേഹത്തിന്റെ സ്വരം ആത്മാർത്ഥമായിരുന്നു. ഞാനദ്ദേഹത്തിന്റെ കൈകൾ കൂട്ടിപ്പിടിച്ചു.

“എന്തായിതു് രാജാവേ? എന്നോടു്...”

“നിങ്ങളൊന്നും പറയണ്ട. മൂന്നുപേരും എന്റെ കൂടെ വരൂ. എനിക്കു ചിലതു് ചോദിക്കാനുണ്ടു്”

ഇടക്കുകയറി രഘു പറഞ്ഞു:

“അതിനുമുമ്പു് എനിക്കങ്ങയോടു് ഒരു കാര്യം ചോദിക്കാനുണ്ടു്. ഌണു എന്നുവച്ചാൽ ഒന്നിനും കൊള്ളാത്തവൻ. അപ്പൊ എല്ലാം തികഞ്ഞ ഒരാളെ എന്തുവിളിക്കും?”

“ണിബു”

രാജാവിനൊപ്പം നടക്കുന്നതിനിടക്കു് ഞാൻ ഗൗതത്തിനെ പതുക്കെ പിന്നിലേക്കു് മാറ്റി ഉദ്വേഗത്തോടെ ചോദിച്ചു

“അപകടമൊന്നുമുണ്ടായിരുന്നില്ലെങ്കിൽ നീയെന്തിനാ എന്നെ വിളിച്ചുണർത്തിയതു്?”

ഗൗതം ഒരു ഇളിഭ്യച്ചിരി ചിരിച്ചു.

“പൂജക്കുവേണ്ടി പഴങ്ങളും മധുരപലഹാരങ്ങളും കൊണ്ടുവന്നപ്പോൾ കണ്ട്രോൾ പോയതാണെടാ! രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയതല്ലേ? നേരം ഇത്രയായില്ലേ? വിശന്നിട്ടു വയ്യായിരുന്നെടാ...”

എല്ലാം നല്ലതിനു്.



വാൽ:

കാര്യം ഇങ്ങനെയാണു് നടന്നതെങ്കിലും രാജാവിനെതിരേ ഒരു വധശ്രമം ഒരന്യനാട്ടുകാരൻ നടത്തി എന്നൊരു വാർത്ത പ്രചരിച്ചു. അങ്ങിനെ, ഇന്റർനെറ്റിൽ കണ്ട വാർത്തയുടെ അടിസ്ഥാനം രൂപപ്പെട്ടു.




(തുടരും...)