Wednesday, February 24, 2010

ഒരു കുറ്റാന്വേഷണകഥ - 1

(ഈ കഥയും കഥാപാത്രങ്ങളും ഭാവനാസൃഷ്ടിയാണു്. സംഭവങ്ങളോടോ ആളുകളോടോ സാദൃശ്യം തോന്നുന്നുവെങ്കില്‍ അതു് തികച്ചും യാദൃച്ഛികം മാത്രം.)

കൊലപാതകം നടക്കുന്നു



രാവിലെ ഏഴുമണിക്കാണ്‌ DySP മന്‍സൂറിനു് ഫോന്‍ വന്നത്‌.

"സര്‍, ഒരു മരണം റിപോര്‍ട്‌ ചെയ്തിരിക്കുന്നു. ഇവിടെ എസ്ടേറ്റ്‌ നടത്തുന്ന പ്രശസ്തമായ കുടുംബത്തിലാണു്. സാര്‍ ഉടനെ വരുമല്ലോ?"

വേഗം തയ്യാറായി മന്‍സൂര്‍ ആ പഴയ തറവാട്ടിലെത്തി. വാതില്‍ തുറന്നത്‌ ഏതാണ്ട്‌ 60 വയസ്സുള്ള്‌ ആരോഗ്യവാനായ ഒരാളായിരുന്നു. അയാള്‍ അവിടുത്തെ കാര്യസ്ഥനാണെന്നു് തോന്നിച്ചു. അയാള്‍ അകത്തുപോയി ഏതാണ്ട്‌ നാല്‍പത്‌ വയസ്സുള്ള മെലിഞ്ഞുവിളറിയ ഒരാളെ കൊണ്ടുവന്നു.

പുതിയ ആള്‍ മന്‍സൂറിനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. വളരെ പതിഞ്ഞ ശബ്ദത്തിലാണു് അയാള്‍ സംസാരിച്ചത്‌.

"സര്‍, എന്റെ പേരു് ജോസഫ്‌. ഇവിടെ താമസിക്കുന്ന ശ്രീമതി റേച്ചലിന്റെ രണ്ടാമത്തെ മകള്‍ മഞ്ജുവിന്റെ ഭര്‍ത്താവാണു്. മരിച്ചിരിക്കുന്നത്‌ മൂത്തമകള്‍ മരിയയുടെ ഭര്‍ത്താവ്‌ സാജന്‍"

മന്‍സൂര്‍ ജോസഫിനൊപ്പം സാജന്റെ ശരീരം കിടക്കുന്ന മുറിയിലെത്തി. മുറി പുറത്തുനിന്നു പൂട്ടിയിരുന്നു. ജോസഫ്‌ മുറി പതുക്കെ തുറന്നു. അതൊരു കിടപ്പുമുറിയായിരുന്നു.

സാജന്റെ ശരീരം കട്ടിലില്‍ കിടന്നു. മരണകാരണം ഏതാണ്ട്‌ വ്യക്തമായിരുന്നു. തലയിണകൊണ്ട്‌ ശ്വാസം മുട്ടിച്ചാണു് കൊന്നത്‌. തലയിണ തൊട്ടടുത്ത്‌ കിടക്കുന്നു. മരിച്ചയാളുടെ മൂക്കില്‍ അല്‍പം രക്തം ഉണങ്ങിക്കിടപ്പുണ്ട്‌. അതുപോലെ തലയിണയിലും രക്തക്കറയുണ്ടായിരുന്നു.

വിരിപ്പുകള്‍ അലങ്കോലമായിരുന്നു. ഒരു സംഘടനം നടന്ന പ്രതീതി ആ കട്ടിലിലുണ്ടായിരുന്നു.

മന്‍സൂര്‍ ആ മുറി പരിശോധിച്ചു. സാമാന്യം വലിയ ഒരു മുറിയുടെ നടുവിലായിരുന്നു കട്ടില്‍. മുറിയോടു ചേര്‍ന്നു് ഒരു കുളിമുറിയും ഉണ്ടായിരുന്നു. മുറിയിലേക്കുള്ള പ്രവേശനം ഒരു ഇടനാഴിയില്‍ക്കൂടിയാണു്.


അലങ്കോലമായിക്കിടക്കുന്ന കട്ടിലും രക്തക്കറ പുരണ്ട ആ തലയണയും ഒഴിച്ചു് അസ്വാഭാവികമായി ഒന്നും ആ മുറിയിലുള്ളതായി തോന്നിയില്ല. കുളിമുറിയില്‍ ആരോ കുളിച്ച ലക്ഷണമുണ്ടായിരുന്നു.

പതിവു പരിശോധനകള്‍ക്കുശേഷം മന്‍സൂര്‍ ഓരോരുത്തരെയായി ചോദ്യം ചെയ്യാന്‍ തുടങ്ങി. ആദ്യം ജോസഫിനെയാണു് ചോദ്യം ചെയ്തത്‌.

മന്‍: "മി. ജോസഫ്‌, ഈ വീട്ടില്‍ ആരൊക്കെയുണ്ട്‌?"

ജോ: "ഇവിടെ സ്ഥിരമായി താമസിക്കുന്നത്‌ എന്റെ ഭാര്യ മഞ്ജുവിന്റെ അമ്മ റേച്ചലാണു്. അവര്‍ ഒറ്റക്കാണു് താമസം. മഞ്ജുവിന്റെ അച്ഛന്‍ വളരെ നേരത്തെ മരിച്ചു"

മന്‍: "നിങ്ങളും കുടുംബവും എന്നു വന്നു?"

ജോ: "ഇന്നലെ. ഒഴിവുകാലമായാല്‍ ഇതുപോലുള്ള ഒത്തുകൂടല്‍ പതിവുള്ളതാണു്. ഞാനും മഞ്ജുവും ഇന്നലെ ഉച്ചക്കാണു് വന്നതു്"

മന്‍: "നിങ്ങള്‍ സ്ഥിരമായി താമസിക്കുന്നത്‌?"

ജോ: "ടൗണിലാണു്. ഇവ്വിടെനിന്നു കഷ്ടി രണ്ടുമണിക്കൂര്‍ യാത്ര കാണും. ഞാനവിടെ സ്വന്തമായി ഹാര്‍ഡ്‌വേര്‍ ബിസിനസ്‌ നടത്തുന്നുണ്ട്‌. മഞ്ജു വീട്ടില്‍തന്നെയാണു്"

മന്‍: "മി. സാജനും കുടുംബവും എന്നെത്തി?"

ജോ: "അവര്‍ മിനിയാന്നു് രാത്രിയെത്തി. അവരും താമസിക്കുന്നത്‌ ടൗണിലാണു്"

മന്‍: "മി. സാജന്‍ എന്താണു് ചെയ്തുകൊണ്ടിരുന്നത്‌?"

ആ ചോദ്യത്തിനുത്തരം പറയുന്നതിനുമുന്‍പു് ജോസഫ്‌ അല്‍പമാലോചിക്കുന്നതായി മന്‍സൂറിനു് തോന്നി.

ജോ: "ഒരു പ്രത്യേക ജോലി എന്നെടുത്തു പറയാന്‍ സാജനുണ്ടായിരുന്നില്ല. പല ബിസിനസ്സിലും അയാള്‍ പൈസ മുടക്കിയിരുന്നു. സാജന്റെ സഹോദരന്മാര്‍ നടത്തുന്ന ഹോടലില്‍ അയാളും പങ്കാളിയാണു്. അതുപോലെ ഷെയര്‍ മാര്‍കറ്റില്‍ കുറച്ചുകാലമുണ്ടായിരുന്നു. റിയല്‍ എസ്ടേറ്റിലും കുറച്ചുകാലം നടന്നു. എനിക്കുള്ള ബിസിനസ്സിലും ഒരു ചെറിയ പങ്ക്‌ സാജനുണ്ടായിരുന്നു എന്നതാണു് നേരു്"

മന്‍: "സാജന്‍ എത്തരത്തിലുള്ള ആളായിരുന്നു എന്നൊന്നു വിവരിക്കാമോ?"

വീണ്ടും ജോസഫ്‌ എന്തോ ആലോചിക്കുന്നതായി തോന്നി.

ജോ: "സ്വഭാവം വച്ചു നോക്കിയാല്‍.. ഒരിടത്തും ഉറച്ചുനില്‍ക്കാത്ത പ്രകൃതക്കാരനായിരുന്നു എന്നു പറയേണ്ടിവരും. സ്വന്തം പങ്കാളിത്തമുള്ള ഹോടലിന്റെ പ്രവര്‍ത്തനങ്ങളിലൊന്നും അയാള്‍ക്കു് താല്‍പര്യമുണ്ടായിരുന്നില്ല. വരുമാനത്തില്‍ മാത്രമായിരുന്നു നോട്ടം. നന്നായി ചെലവാക്കുമായിരുന്നു"

മന്‍: "സാജനും ഭാര്യയും തമ്മിലെങ്ങിനെയായിരുന്നു?"

ജോ: "വളരെ അടുപ്പമായിരുന്നു മരിയയോട്‌ എന്നൊന്നും പറഞ്ഞുകൂട. അവര്‍ തമ്മില്‍ പിണക്കങ്ങള്‍ പതിവായിരുന്നു. മരിയക്ക്‌ എസ്ടേറ്റില്‍ നിന്നുള്ള വരുമാനമുണ്ട്‌. അത്‌ സാജനു് ഒരു ആകര്‍ഷണമായിരുന്നു. അതില്‍ കവിഞ്ഞ ഒരു സ്നേഹബന്ധം അവര്‍ തമ്മിലുള്ളതായി തോന്നിയിട്ടില്ല. അവര്‍ തമ്മിലുള്ള അകല്‍ച്ച മറിച്ചുവെക്കാനൊന്നും ഇരുവരും ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണു് ഞാന്‍ തുറന്നു പറയുന്നത്‌"

മന്‍: "സാജനും നിങ്ങളും തമ്മിലെങ്ങിനെയായിരുന്നു?"

ജോ: "ഞാന്‍ മഞ്ജുവിനെ വിവാഹം ചെയ്യുകവഴിയാണു് ഞങ്ങള്‍ തമ്മില്‍ പരിചയമാകുന്നത്‌. അന്നൊക്കെ ഈ കുടുംബത്തിലെ ഏക പുരുഷന്‍ എന്ന നിലക്ക്‌ സാജന്‍ കുറച്ചുകൂടി ഉത്തരവാദത്തോടെ പെരുമാറിയിരുന്നു എന്നു് തോന്നിയിട്ടുണ്ട്‌. എന്റെ ബിസിനസ്‌ സാജന്റെ കൂടി സഹായത്തോടെ തുടങ്ങിയതാണു്. എന്നാല്‍ അതൊരു ഉപകാരമായി ചെയ്തതാണു് എന്ന മട്ടില്‍ സാജന്‍ പലപ്പോഴും - പ്രത്യേകിച്ച്‌ മദ്യപിച്ചിരിക്കുന്ന അവസ്ഥയില്‍ - പറഞ്ഞിട്ടുണ്ട്‌. അതെനിക്ക്‌ വളരെ മനോവിഷമമുണ്ടാക്കിയിട്ടുണ്ട്‌. ദൈവാധീനം കൊണ്ട്‌ സാജന്‍ മുടക്കിയ മുതല്‍ മുഴുവന്‍ പലിശ സഹിതം തിരിച്ചുനല്‍കാന്‍ എന്നെക്കൊണ്ടായി. എന്നാലും മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തിയുള്ള സംസാരം അയാളുടെ ഒരു സ്വഭാവമായിരുന്നു"

മന്‍: "നിങ്ങള്‍ മദ്യപിക്കാറുണ്ടോ?"

ജോ: "ഉണ്ട്‌"

മന്‍: "ഇന്നലെ നടന്ന കാര്യങ്ങള്‍ ഒന്നു് വിവരിക്കാമൊ?"

ജോ: "ഞങ്ങള്‍ ഉച്ചക്കു് ഊണിനാണു് എത്തിയത്‌. എല്ലാവരും ഒരുമിച്ചിരുന്നാണു് ഭക്ഷണം കഴിച്ചത്‌. മരിയ ഭക്ഷണത്തിനു് ശേഷം തലവേദനയെന്നു് പറഞ്ഞു് വിശ്രമിക്കാന്‍ പോയി. സാജനും കുറച്ചുനേരം കിടക്കാന്‍ പോയി. ഞങ്ങള്‍ കുറച്ചുനേരം മഞ്ജുവിന്റെ അമ്മയുമായി സംസാരിച്ചിരുന്നു. അതു കഴിഞ്ഞ്‌ ഞാന്‍ ഇവിടുത്തെ കാര്യസ്ഥന്‍ ശേഖരനുമൊന്നിച്ച്‌ - സാര്‍ വന്ന്പ്പോള്‍ വാതില്‍ തുറന്നുതന്നയാള്‍ - എസ്ടേറ്റിലും മറ്റും നടക്കാനിറങ്ങി. ഒരു 7 മണി കഴിഞ്ഞ്‌ ഞാനും സാജനും അല്‍പം മദ്യപിച്ചു. കുതിരപ്പന്തയത്തില്‍ ഭാഗ്യം പരീക്ഷിക്കുന്നതിനെപറ്റി ആലോചിക്കുന്നതായി പറഞ്ഞു. എസ്ടേറ്റ്‌ മുഴുവന്‍ ഒന്നു് ചുറ്റിനടന്ന്‌ കാണണമെന്നും ഞാന്‍ കൂടെ ചെല്ലണമെന്നും പറഞ്ഞു. ഇന്നു പോകാനിരുന്നതാ."

"ഒന്‍പതരയോടെ ഭക്ഷണം കഴിച്ചു. മരിയ തലവേദന കാരണം ഭക്ഷണത്തിനു വന്നില്ല. മുറിയില്‍ വരുത്തിയാണു് കഴിച്ചത്‌. പത്തുമണി കഴിഞ്ഞ്‌ എല്ലാവരും പിരിഞ്ഞു. മുകളിലെ നിലയിലാണു് ഞങ്ങളുടെ കിടപ്പുമുറി. ആറരക്ക്‌ ഉണര്‍ന്നപ്പോഴാണു് വിവരമറിഞ്ഞത്‌."

മന്‍: "സാജന്റെ പെരുമാറ്റത്തില്‍ പ്രത്യേകതകളെന്തെങ്കിലും തോന്നിയോ?"

ജോ: "പ്രത്യേകത എന്നു പറയാന്‍ പറ്റില്ല. പതിവില്‍ കൂടുതല്‍ മദ്യം കഴിച്ചിരുന്നു. പിന്നെ എന്നത്തേയും പോലെ പൈസയെക്കുറിച്ചും മരിയക്കവകാശമുള്ള എസ്ടേറ്റിനെക്കുറിച്ചുമൊക്കെ ഇന്നലെയും സംസാരമുണ്ടായി. ഇതൊന്നും കേള്‍ക്കുന്നത്‌ ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. മരിയ ഉണ്ടെങ്കില്‍ നേരിട്ട്‌ ചീത്ത പറയും. ഇന്നലെ അവള്‍ക്ക്‌ തലവേദനയായതിനാല്‍ സാജനു് സംസാരിക്കാന്‍ സ്വാതന്ത്ര്യം കിട്ടിയ ദിവസമായിരുന്നു. ഊണു് കഴിക്കുമ്പോള്‍ റേച്ചലമ്മച്ചിയോട്‌ രാത്രി തനിച്ചു സംസാരിക്കാനുണ്ട്‌ എന്നു് പറയുന്നത്‌ കേട്ടിരുന്നു. എന്തിനെക്കുറിച്ചാണെന്നു് പറഞ്ഞില്ല. അവര്‍ തമ്മില്‍ സംസാരിച്ചോ എന്നും ഉറപ്പില്ല"

മന്‍: "രാത്രി ആരൊക്കെ വീട്ടിലുണ്ടായിരുന്നു?"

ജോ: "ഞങ്ങള്‍ ബന്ധുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സാജന്‍, മരിയ, റേച്ചലമ്മച്ചി, മഞ്ജു, ഞാന്‍"

മന്‍: "കാര്യസ്ഥന്‍ ശേഖരനോ?"

ജോ: "അയാള്‍ എന്നും പകല്‍സമയം മാത്രമേ കാണൂ. സന്ധ്യ കഴിഞ്ഞാല്‍ അയാള്‍ വീട്ടില്‍ പോകും. അടുത്താണു് അയാളുടെ വീട്‌. പിന്നെ വീട്ടിലെ പണിക്കൊരു പയ്യനുണ്ട്‌. ഗംഗന്‍. അവനും രാവിലെവന്നു് സന്ധ്യക്കു പോകും"

മന്‍: "മി. ജോസഫ്‌ എപ്പോഴാണു് വിവരമറിഞ്ഞത്‌?"

ജോ: "ഞാനും മഞ്ജുവും ആറരക്കാണു് എഴുന്നേല്‍ക്കുക. മഞ്ജു കുളിക്കുകയായിരുന്നു. ഞാന്‍ ഉണര്‍ന്നു കിടക്കുകയായിരുന്നു. ശേഖരനാണു് മുറിയില്‍ തട്ടിവിളിച്ചു് കാര്യം പറഞ്ഞത്‌. ഞാനും ശേഖരനും ഉടനെ സാജന്റെ മുറിയില്‍ ചെന്നു"

മന്‍: "അവിടെ ആരെല്ലാം ഉണ്ടായിരുന്നു?"

ജോ: "റേച്ചലമ്മച്ചിയും മരിയയും കട്ടിലിനടുത്തുണ്ടായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ സാജന്‍ മരിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്നു് എല്ലാവരേയും മുറിയില്‍ നിന്നു് പറഞ്ഞയച്ച്‌ മുറി പൂട്ടി ഞാന്‍ തന്നെ പോലീസിനു ഫോന്‍ ചെയ്തു."

മന്‍: "നന്ദി. ഇനി എനിക്ക്‌ മരിയയെ ഒന്നു കാണാനൊക്കുമോ?"

ജോ: "സര്‍, ഒരപേക്ഷയുണ്ട്‌. മരിയയും റേച്ചലമ്മച്ചിയും ഇത്രപെട്ടെന്നു് ചോദ്യങ്ങള്‍ നേരിടാന്‍ മാനസികമായി തയ്യാറായിരിക്കില്ല. വിരോധമില്ലെങ്കില്‍ മറ്റുള്ളവരെ ചോദ്യം ചെയ്ത ശേഷം..."

മന്‍: "ശരി. എങ്കില്‍ കാര്യസ്ഥന്‍ ശേഖരനെ വിളിക്കു"

(അടുത്തയാഴ്ച്ച: ശേഖരന്റെയും മഞ്ജുവിന്റെയും മൊഴികള്‍)

Wednesday, February 10, 2010

ബോംബേ യാത്ര - 3

(ഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചുകാണുമെന്നു കരുതട്ടെ...)

മദ്ധ്യവയസ്ക കുടുംബം വരുന്നത്‌ കണ്ടു. അവര്‍ ഞങ്ങളേയും കണ്ടു. അടുത്തുവരാന്‍ നില്‍ക്കാതെ അവിടെ കിടന്നിരുന്ന ഒരു കാറില്‍ കയറി കല്യാണമണ്ഡപത്തിലേക്ക്‌ പാഞ്ഞുപോയി. വിനീതയുടെ മുറിയിലെ സ്ത്രീയെ എവിടേയും കണ്ടില്ല.

ഞങ്ങള്‍ നില്‍ക്കുന്നത്‌ കല്യാണപ്പെണ്ണിന്റെ ഫ്ലാടിനു താഴെയാണു്. അവിടെ ഒരുപാട്‌ അമ്പലപ്രാവുകള്‍. ഞാന്‍ അവയുടെ പടമെടുക്കാന്‍ തുടങ്ങി. പിന്നെ കുഴിയാന, ഉറുമ്പ്‌, വിനീത എന്നിവരുടേയും നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളുടേയും പടമെടുത്തു.

അപ്പൊ എന്നെ കണ്ടിട്ട്‌ ഇഷ്ടപ്പെടാഞ്ഞ ഒരു പ്രാവ്‌ എന്റെ തലയില്‍ ബോംബിട്ടു (അതു കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളു).

ഭാഗ്യത്തിനു തലയിലാണു് വീണത്‌. വെറുതെ കഴുകിയാല്‍ പോകും. ഷര്‍ടില്‍ വീണിരുന്നെങ്കില്‍ ബുദ്ധിമുട്ടായേനെ. കല്യാണവീട്ടില്‍ കയറിച്ചെന്നു.

കോണൈസ്ക്രീമില്‍ ചെറിപ്പഴം വെച്ച മാതിരി, മുഴുക്കൈ ഷര്‍ടും കളസവും ഷൂസും ധരിച്ച്‌ മാന്യനായി തലയില്‍ മാത്രം വെളുത്ത എന്തോ ഒന്നു വെച്ച്‌ കയറിവരുന്ന എനിക്ക്‌ ആദ്യം കിട്ടിയത്‌ അമ്പരന്നുള്ള നോട്ടങ്ങളും തുടര്‍ന്ന് അടക്കിയുള്ള ചിരിയുമായിരുന്നു. സര്‍വത്ര പഞ്ജാബി പെണ്‍കുട്ടികള്‍. അവര്‍ക്കിടയിലൂടെ ഞാന്‍ വാഷ്ബേസിന്‍ ലക്ഷ്യമാക്കി മുന്നേറി.

(ഒരു സത്യം ഞാന്‍ പറയാം. എനിക്കൊരു ചമ്മലും തോന്നിയില്ല. തലേ ദിവസത്തെ അനുഭവത്തെ അപേക്ഷിച്ച്‌ ഇതെത്ര നിസ്സാരം! ആകെ നനഞ്ഞാല്‍ കുളിരില്ല)

തിരികെയിറങ്ങുമ്പോള്‍ കല്യാണപ്പെണ്ണിന്റെ വീട്ടുകാര്‍ ഒരു സഞ്ചി ഏല്‍പ്പിച്ചു.

"പൂജക്കുള്ള സാധനങ്ങളാ. നിങ്ങള്‍ കൂടെ കൊണ്ടുപോകണേ, ഞങ്ങളെത്താന്‍ വൈകും. പിന്നെ, നിങ്ങളുടെ കൂടെ കല്യാണപ്പെണ്ണിന്റെ വല്യച്ഛനും വരുന്നുണ്ടാവും. പ്രായമുണ്ട്‌. പ്രമേഹത്തിന്റെ അസുഖമുണ്ട്‌. അദ്ദേഹത്തെ ഒന്നു ശ്രദ്ധിക്കണേ"

വലിയച്ഛന്‍ കോട്ടും ടൈയും സ്യൂടുമണിഞ്ഞാണു് വന്നത്‌. വന്നപാടെ ഒരു സ്കോര്‍പിയോയില്‍ കയറി. ഞാനും ഉറുമ്പും പൂജാസാമഗ്രികളും പിന്നെലെ വാതില്‍ തുറന്ന്‌ അകത്തു കയറി. നടുവിലെ സീടില്‍ കുഴിയാനയും വിനിതയും.

വാഷിയിലാണു് കല്യാണം. കടല്‍ കടന്നു വേണം പോകാന്‍.

ഏതാനും മിനുട്‌ കഴിഞ്ഞ്‌ വല്യച്ഛന്‍ ഇളകി.

"എന്റെ ഷുഗര്‍ ലെവല്‍ കുറഞ്ഞു എന്നു തോന്നുന്നു. ഒരു വയ്യായ. തല ചുറ്റല്‍. മധുരം എന്തെങ്കിലും ഉണ്ടൊ?"

ഞാന്‍ നോക്കി. പെട്ടിക്കണക്കിനു സ്വീട്സ്‌ വണ്ടിയിലുണ്ട്‌. പക്ഷെ അതു വരന്റെ ആള്‍ക്കാര്‍ക്കു നല്‍കാനുള്ളതാണ്‌. പ്രത്യേകം പറഞ്ഞ്‌ പാക്‌ ചെയ്യിച്ചതാണ്‌. അത്‌ കവര്‍ കീറി തുറക്കേണ്ടി വരും.

"വേറൊന്നും ഇല്ല? പൂജക്കുള്ള സാധനങ്ങളുടെ കവറില്‍ നോക്കിയോ?"

"അതില്‍ പൂജക്കുള്ള പഴമുണ്ട്‌"

"മതി. നല്ല ഒരെണ്ണമെടുക്കു"

"പൂജക്കുള്ള പഴത്തില്‍ നിന്നെടുക്കണോ?"

"എന്ത്‌ പൂജ? എനിക്കിപ്പൊ തിന്നണം. പഴമെങ്കില്‍ പഴം. നല്ലതു നോക്കി ഉരിഞ്ഞോളു. ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറഞ്ഞോളാം."

പഴം വലിയച്ഛന്റെ വായിലും തൊലി തെരുവോരത്തും നിക്ഷിപ്തമായി.

തമിഴ്‌ മോഡല്‍ കല്യാണം ഗംഭീരമായി.

ഉച്ചയാകുമ്പോഴേക്ക്‌ ഫ്ലാടില്‍ തിരിച്ചെത്തി. ഇഷ്ടം പോലെ സമയമുണ്ട്‌. 2 ദിവസമായി ശരിക്കുറങ്ങിയിട്ടില്ല. കുറേ നേരമുറങ്ങി. സന്ധ്യക്കെഴുന്നേറ്റ്‌ കാപ്പികുടിച്ചു. മദ്ധ്യവയസ്ക കുടുംബവും വിനിതയുടെ മുറിയിലെ സ്ത്രീയുമൊഴിഞ്ഞുപോയിരുന്നു. രാത്രി പോയി 3 idiots കണ്ടു.

അടുത്ത ദിവസം ബോംബെയില്‍ കറങ്ങി. Hanging gardens, Colaba, കുറേ ഷോപ്പിംഗ്‌, Gateway of India.. അവിടെ ബോട്ടിങ്ങിനും പോയി.

തുടര്‍ന്ന് മറീന്‍ ഡ്രൈവില്‍ പോകാന്‍ വേണ്ടി മറ്റൊരു പത്മിനിയെ സമീപിച്ചു. കാറില്‍ കയറുമ്പോള്‍ വാതിലില്‍ തട്ടി എന്റെ കാല്‍ നല്ലപോലെ ഒന്നു മുറിഞ്ഞു. പത്മിനി വിടുന്ന ലക്ഷണം കാണുന്നില്ല!

മറീന്‍ ഡ്രൈവില്‍ കുറേ നേരമിരുന്നു. ഓരോ കാപ്പി കുടിച്ചു. അവിടെയൊന്നും ആശുപത്രി പോയിട്ട്‌ ഒരു ക്ലിനിക്‌ പോലുമില്ല. അതുകൊണ്ട്‌ TT ഇഞ്ജെക്ഷന്‍ എടുക്കല്‍ അടുത്ത ദിവസത്തേക്കു മാറ്റി.

ചൊവ്വാഴ്ച്ച ഞങ്ങള്‍ ജുഹു ബീച്ചില്‍ പോയി. വൃത്തികെട്ട ബീച്‌. വേഗം തിരിച്ചുവന്നു. ബാംഗ്ലൂര്‍ക്കുള്ള്‌ ഫ്ലൈട്‌ 8 മണിക്കായിരുന്നു.

അപ്പോഴാണ്‌ മനസ്സിലാവുന്നത്‌ - ഞങ്ങള്‍ ബോംബേയിലേക്ക്‌ പറന്ന അതേ വിമാനം! അതേ കരിഞ്ഞ്‌ സ്മെല്ലിന്റെ മണം! അതേ പൈലട്‌! മനസ്സില്ലാമനസ്സോടെ തിരിയുന്ന ഫാനിന്റെ പോലുള്ള അതേ ശബ്ദം! എയര്‍ ഹോസ്റ്റസ്സ്‌ ഉപയോഗിച്ച സ്പ്രേ പോലും അതേ പഴയ സ്പ്രേ. "ഭയങ്കര" ഗൃഹാതുരത്വം!

രാത്രിയായതുകൊണ്ട്‌ സാന്‍ഡ്‌വിച്ചും ജ്യൂസും ഒക്കെ വാങ്ങി കഴിച്ചു. ടാക്സി പിടിച്ച്‌ വീട്ടിലെത്തുമ്പോള്‍ സമയം രാത്രി പതിനൊന്നര. ഉറുമ്പ്‌ ടാക്സിയിലിരുന്ന്‌ ഉറങ്ങിയിരുന്നു.

വാതിലിന്റെ ഓടാമ്പല്‍ നീക്കി അകത്തു കയറുമ്പോള്‍ ഒരു നല്ല ബോംബെ യാത്രയുടെ ഓര്‍മ്മകളില്‍ കുഴിയാനയും ചില്ലറ അബദ്ധങ്ങള്‍ കാണിക്കാനായതിന്റെ ഉത്സാഹത്തില്‍ ഞാനും ഒന്നു പുഞ്ചിരിച്ചു.