Friday, February 28, 2014

ചില “ലൈവ്” ഓർമ്മകൾ





അവതരണകലകളിൽ (performing arts) ഒരു കലാകാരന്റെ കഴിവു് അളക്കണമെങ്കിൽ ഒരു സദസ്സിനുമുമ്പിൽ നടത്തുന്ന പ്രകടനം വിലയിരുത്തണമെന്ന അഭിപ്രായക്കാരനാണു് ഞാൻ. സംഗീതം, അഭിനയം, പ്രസംഗം, ജാലവിദ്യ, നൃത്തം, അഭ്യാസപ്രകടനങ്ങൾ തുടങ്ങി ഓരോ അവതരണകലകളിൽ പേരെടുത്ത എത്ര കലാകാരന്മാർക്കു് ഒരു “ലൈവ്” സദസ്സിനുമുമ്പിൽ കൃത്യതയോടെ തന്റെ കല അവതരിപ്പിക്കാനാകും? സിനിമയിലെ അഭിനേതാക്കൾ ചിലർ നാടകത്തിൽ അഭിനയിക്കാൻ ശ്രമിച്ചാൽ ശരിയാകാത്തതും സ്റ്റുഡിയോയിൽ ഒന്നാന്തരമായി പാട്ടു റെക്കോർഡ് ചെയ്യുന്ന ഗായകനു് ഗാനമേളകളിൽ സ്വരമിടറുന്നതിനും കാരണം ഒരുപക്ഷെ തന്റെ കലയിൽ അവർക്കുള്ള പക്വതകുറവോ സദസ്സിനെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസക്കുറവോ എന്തുമാകാം.

ഞാനിവിടെ പറയാൻ തുടങ്ങിയതു് ചില live അവതരണങ്ങളിൽ കലാകാരന്മാരുടെ പ്രത്യുല്പന്നമതിത്വം അല്ലെങ്കിൽ സർഗ്ഗശേഷികൊണ്ടു് അവർ സദസ്സിനെ ആനന്ദത്തിലാറാടിച്ച കാര്യങ്ങളാണു്. ഞാൻ നേരിട്ടു് കണ്ടിട്ടുള്ള കാര്യങ്ങൾ.

ശാസ്ത്രീയസംഗീതത്തിനോടു് ഒരു ചായ്‌വുള്ളതിനാൽ അത്തരം കച്ചേരികളിൽ കണ്ട ചില അനുഭവങ്ങളാണു് ആദ്യം പറയാൻ തോന്നുന്നതു്.

തൊണ്ണൂറുകളുടെ മദ്ധ്യത്തിൽ ഒരിക്കൽ തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഒരു fusion കച്ചേരി നടന്നു. സാക്സഫോൺ വിദ്വാൻ കദ്രി ഗോപാൽനാഥ്, തവിൽ വിദ്വാൻ ഹരിദ്വാരമംഗലം പഴനിവേൽ, ജാസ് ഡ്രം വിദ്വാൻ ശിവമണി എന്നിവർക്കൊപ്പം പശ്ചാത്തലസംഗീതമൊരുക്കാൻ നിരവധി സംഗീതജ്ഞരും അണി ചേർന്നിരുന്നു.

അന്നു് തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. അധികം പേരും ശിവമണിയുടെ ഡ്രംസ് പ്രകടനം കാണാൻ വന്നവരാണെന്നു് തോന്നുന്നു. കാരണം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചില പ്രകടനങ്ങൾ വന്നപ്പോഴാണു് സദസ്സു് ഏറ്റവും ശബ്ദകോലാഹലമുണ്ടാക്കിയതു്. വേദിയിലിരുന്ന സംഗീതജ്ഞരും അദ്ദേഹത്തിന്റെ ഡ്രംസ് ആസ്വദിച്ചു. അന്നേരമൊക്കെയും പഴനിവേലിന്റെ മുഖത്തു് ഒരു പുഞ്ചിരിയുണ്ടായിരുന്നു.

തനിയാവർത്തനം (വാദ്യോപകരണങ്ങൾ മാറിമാറി വായിക്കുന്ന രീതി. ഈയവസരത്തിൽ ഡ്രംസ് വായിച്ചവസാനിപ്പിക്കുമ്പോൾ തവിൽ തുടങ്ങും. അതുകഴിഞ്ഞു് വീണ്ടും ഡ്രംസ്) ആരംഭിച്ചപ്പോൾ ഗതിമാറി. അതുവരെ പഴനിവേൽ വിശ്രമിക്കുകയായിരുന്നു എന്നുതോന്നത്തക്ക പ്രകടനമാണു് അദ്ദേഹം കാഴ്ചവച്ചതു്. തവിലിൽ നിന്നു് ഇത്തരം ശബ്ദങ്ങളും താളങ്ങളും സൃഷ്ടിക്കാനാവുമോ എന്നു് ജനം അത്ഭുതപ്പെട്ടു. പാശ്ചാത്യരീതിയിലുള്ള ഡ്രംസും തനി ദക്ഷിണേന്ത്യൻ വാദ്യമായ തവിലും അണുവിട വിടാതെ വിസ്മയങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. അതുവരെ ശിവമണിയുടെ പ്രകടനം അഭിനന്ദിച്ച ശ്രോതാക്കൾ പിന്നീടു് പഴനിവേലിനെ കൂടുതൽ ആസ്വദിക്കാൻ തുടങ്ങി എന്നു് തോന്നുന്നു.

അധികം പറയുന്നില്ല. തനിയാവർത്തനം അവസാനിച്ച ആ നിമിഷം തന്റെ ഇരിപ്പിടത്തിൽ നിന്നു് ശിവമണി ചാടിയെഴുന്നേറ്റു. സ്റ്റേജില്ക്കൂടി ഓടി ജനസാഗരത്തെ സാക്ഷിയാക്കി അദ്ദേഹം പഴനിവേലിന്റെ കാൽക്കൽ സാഷ്ടാംഗം നമസ്കരിച്ചു. പഴനിവേലാകട്ടെ സ്വതവേയുള്ള പുഞ്ചിരിവിടാതെ അദ്ദേഹത്തെ എഴുന്നേല്പ്പിച്ചു് എന്തോ സംസാരിച്ചു. തുടർന്നു് ഒരു പുത്തനുണർവോടെ ശിവമണി കച്ചേരി പുനരാരംഭിച്ചപ്പോഴും പഴനിവേലിന്റെ മുഖത്തു് കുസൃതിനിറഞ്ഞ ആ പുഞ്ചിരിയുണ്ടായിരുന്നു.

കദ്രി ഗോപാൽനാഥിനേയും പഴനിവേലിനേയും കുറിച്ചോർക്കുമ്പോൾ 2005ൽ ബാംഗ്ലൂരിൽ നടന്ന മറ്റൊരു കച്ചേരി ഓർമ്മവരുന്നു. അന്നു് വയലിൻ വായിച്ചിരുന്നതു് അതിപ്രഗല്ഭയായ കന്യാകുമാരിയായിരുന്നു. ഘടം വായിച്ച മഹിളയുടെ പേരു് ഓർമ്മവരുന്നില്ല.

കച്ചേരിയുടെ ഇടക്കു് കന്യാകുമാരിയുടെ അടുത്ത പരിചയക്കാരനോ ബന്ധുവോ ആയ ഒരു യുവാവു് വന്നു. പഴനിവേലിന്റെ തൊട്ടുമുന്നിലാണു് ആ യുവാവു് ഇരുന്നതു്.

ഇത്തവണത്തെ തനിയാവർത്തനം ഇത്തിരി ബുദ്ധിമുട്ടുള്ള ഒരു താളത്തിലായിരുന്നു. യുവാവു് താളമിടാൻ ബുദ്ധിമുട്ടുന്നതു് പഴനിവേൽ ശ്രദ്ധിച്ചു. അദ്ദേഹം വായന നിർത്തി. എന്നിട്ടു് ആ താളത്തെക്കുറിച്ചു് വളരെ സാങ്കേതികമായി ചുരുങ്ങിയവാക്കുകളിൽ മനസ്സിലാക്കിത്തന്നു. എങ്ങിനെ വായിക്കണം എന്നു് തവിലിൽ ഉദാഹരണസഹിതം കാണിച്ചു. തുടർന്നു് നടന്ന തനിയാവർത്തനം ആ താളത്തിന്റെ സകലസാധ്യതകളേയും ഉപയോഗപ്പെടുത്തുന്നതായിരുന്നു. “ഇദ്ദേഹത്തിനുമാത്രമേ ഇത്രകേമമായി വായിക്കാനാകൂ” എന്നു് ആ പ്രകടനത്തെപ്പറ്റി കദ്രി പറഞ്ഞതോർക്കുന്നു.

98ൽ ഞാൻ മദിരാശിയിലാണു്. IITയിൽ ഒരിക്കൽ വയലിൻ വിദ്വാൻ കുന്നക്കുടി വൈദ്യനാഥന്റെ കച്ചേരി നടന്നു. അന്നു് അദ്ദേഹത്തിന്റെ കൂടെവന്നതു് ശിവമണിയും തബലമാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈനുമായിരുന്നു. കച്ചേരിയുടെ ഇടക്കു് സക്കീർ ഹുസൈൻ എഴുന്നേറ്റു. പതുക്കെ നടന്നു് ശിവമണിയുടെ പിന്നിലെത്തി. അവിടെവച്ചിരുന്ന രണ്ടു് ഡ്രംസ് സ്റ്റിക് എടുത്തു് അദ്ദേഹവും ശിവമണിയുടെ കൂടെ ഡ്രംസ് വായിക്കാൻ തുടങ്ങി. ഡ്രംസിലും സക്കീർ ഹുസൈൻ തന്റെ പ്രാഗല്ഭ്യം തെളിയിച്ചു എന്നുപറഞ്ഞാൽ മതിയല്ലോ.

എൺപതുകളിൽ ഒരിക്കൽ എന്റെ അടുത്ത ബന്ധുവായ ഉണ്ണിമ്മാമനും അദ്ദേഹത്തിനെ സുഹൃത്തുക്കളും ചേർന്നു് കോഴിക്കോട്ടു് ഒരു ഗാനമേള ഏർപ്പാടാക്കി. ഉണ്ണിമ്മാമൻ വയലിനിസ്റ്റാണു്. ഗാനമേള പൊടിപൊടിക്കുമ്പോൾ പെട്ടെന്നു് കറന്റ് പോയി.

അന്നു് ജനറേറ്റരും മറ്റും അത്ര വ്യാപകമല്ല. കറന്റ് വരുന്നവരെ കാത്തിരിക്കണം. ടാഗോർ സെന്റിനറി ഹാളിലാണു് ഗാനമേള. നല്ല ഉഷ്ണം. കുറച്ചുനേരം കാത്തിരുന്നിട്ടും കറന്റ് വന്നില്ല. ജനത്തിനു് ചെറുതായി അരിശം വന്നുതുടങ്ങി.

പെട്ടെന്നു കേൾക്കാം വാദ്യസംഗീതം. മൈക്കില്ലെങ്കിലും വേദിയിലുള്ളവർ ഓർക്കെസ്റ്റ്ര വായിക്കുകയാണു്. ജനം നിശ്ശബ്ദരായി. മൈക്കില്ലാത്തതുകാരണം വളരെ നേർത്ത ശബ്ദമേ പിന്നിലുള്ളവർക്കു് കേൾക്കാൻ സാധിക്കൂ. അതുമനസ്സിലാക്കി സദസ്സു് പരിപൂർണ്ണ നിശ്ശബ്ദത പാലിച്ചു.

അന്നു് ഒരുമണിക്കൂറിലധികം ആ സംഗീതജ്ഞർ ഇങ്ങനെ സദസ്സിനെ രസിപ്പിച്ചു. പിന്നീടു് കറന്റ് വന്നപ്പോൾ തങ്ങളുടെ ഗാനമേള തുടരുകയും ചെയ്തു.

ആ ഗാനമേളയെപ്പറ്റി ഞാൻ പിന്നീടു് പലപ്പോഴും ആലോചിച്ചിട്ടുണ്ടു്. മൂന്നു് മണിക്കൂർ നീളമുള്ള ഗാനമേളയാണെങ്കിൽ 35-40 പാട്ടു് വരെ ഉൾക്കൊള്ളിക്കാനാവും. അതിനിടക്കു് പ്രതീക്ഷിക്കാതെ കൂടുതൽ പാട്ടുകൾ, അല്ലെങ്കിൽ വേറെ പാട്ടുകൾ അവതരിപ്പിക്കേണ്ടി വന്നാൽ ആ കലാകാരന്മാർ അതിനു് സജ്ജരായിരിക്കണം. അതായതു് 40 പാട്ടിനുപകരം ചുരുങ്ങിയതു് ഒരു 50-55 പാട്ടെങ്കിലും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പു് നടത്തിയിരിക്കണം. വേണ്ടേ?

90ലോ 91ലോ തൃശ്ശൂരിൽ ചലചിത്ര പിന്നണിഗായകൻ എം ജി ശ്രീകുമാറിന്റെ ഗാനമേള നടന്നു. ഗാനമേളയിൽ അന്നത്തെ പുതിയ പാട്ടുകളേക്കാൾ ജനത്തിനിഷ്ടപ്പെട്ടതു് പഴയ പാട്ടുകളാണു്. അവർ കൂടുതൽ കൈയടിച്ചതു് അത്തരം പാട്ടുകൾക്കാണു്.

പഴയ പാട്ടുകളുടെ വരികൾ അദ്ദേഹം എഴുതി കൊണ്ടുവന്നിരുന്നതു് ഒരു കറുത്ത ഡയറിയിലാണു്. ആ ഡയറി കൈയിലെടുക്കുമ്പോഴേ ജനം കൈയടിക്കുന്നതു് ശ്രദ്ധിച്ച അദ്ദേഹം പിന്നീടു് പഴയ പാട്ടുകൾ മാത്രമാണാലപിച്ചതു്. അദ്ദേഹവും ട്രൂപ്പിലുള്ളവരും അവതരിപ്പിച്ചതിലും എത്രയോ അധികം ഗാനങ്ങൾ പരിശീലിച്ചാവണം വന്നിട്ടുണ്ടാവുക.

ഇന്നിപ്പോൾ ഗാനമേളകളിൽ വാദ്യോപകരണങ്ങൾ വായിക്കുന്നതു് നന്നേ കുറഞ്ഞിരിക്കുന്നു. പകരം കീബോർഡിൽ പശ്ചാത്തലസംഗീതം റെക്കോർഡ് ചെയ്തു് കൊണ്ടുവന്നിരിക്കും. ഗായകർ പാടുമ്പോൾ കീബോർഡ് ഈ സംഗീതമാവും പശ്ചാത്തലത്തിലൊരുക്കുക. ഗായകരും കീബോർഡുമുണ്ടെങ്കിൽ എത്ര ഗാനമേള വേണമെങ്കിലും നടത്താം എന്ന അവസ്ഥയാണു്.

ഇതു് പറയാൻ കാരണം, 4-5 കൊല്ലം മുമ്പു് ബാംഗ്ലൂരിൽ മറ്റൊരു മലയാള ചലചിത്ര പിന്നണിഗായിക നയിക്കുന്ന ഗാനമേളയിൽ പാട്ടിനിടക്കുവച്ചു് പശ്ചാത്തലസംഗീതം നിലച്ചുപോയി. ആ പാട്ടിന്റെ മുഴുവൻ പശ്ചാത്തലസംഗീതവും കീബോർഡിൽ ഫീഡ് ചെയ്യാൻ മറന്നുപോയതാവണം. എന്തൊരു ദുരവസ്ഥയാണെന്നു് നോക്കു. അവർക്കു് സദസ്സിനോടു് ക്ഷമപറയേണ്ടിവന്നു. എന്നാൽ നന്നായി പരിശീലിച്ച വാദ്യമേളക്കാരുണ്ടായിരുന്നെങ്കിൽ ഇത്തരമൊരു അവസ്ഥ വരില്ലായിരുന്നു എന്നു് തീർച്ച. പ്രശസ്തി കൂടുന്തോറും ജനങ്ങളുടെ പ്രതീക്ഷയും കൂടും. അവർക്കുവേണ്ട നിലവാരത്തിനപ്പുറത്തേക്കുയരാൻ കഴിയുന്ന കലാകാരൻ എന്നും വിജയിക്കും.



Friday, January 31, 2014

പ്രതിമ



പഞ്ചായത്തു പ്രസിഡന്റു് തലചൊറിഞ്ഞു.

‘വല്ലാത്ത പ്രശ്നം തന്നെ’. അയാളാലോചിച്ചു. ആവശ്യവുമായി വന്നിരിക്കുന്നവർ കരയിലെ പ്രമാണിമാരാണു്. അവരെ പിണക്കുന്നതു് ബുദ്ധിശൂന്യതയാവും. എന്നാൽ അവരുടെ ആവശ്യം അംഗീകരിക്കുന്നതും എളുപ്പമല്ല.

“പ്രസിഡന്റൊന്നും പറഞ്ഞില്ല” പ്രമാണിമാർക്കു് ക്ഷമ നശിക്കുന്നു.

പ്രശ്നം ഒരു പ്രതിമയാണു്.

പ്രമാണിമാരുടെ കാരണവർ കഴിഞ്ഞമാസം മരിച്ചു. പ്രതാപിയായിരുന്നു. ധനവാനായിരുന്നു. പഞ്ചായത്തിലെ നാലിലൊരുഭാഗം ഭൂമി ഒരുകാലത്തു് അയാളുടെ സ്വന്തമായിരുന്നു. ഇപ്പോഴും ആ തറവാട്ടിലെ അംഗങ്ങളെല്ലാം ഒരു കൂട്ടുകുടുംബമായി കഴിയുന്നതിന്റെ കാരണം ആ കാരണവരുടെ ദീർഘവീക്ഷണവും കുശാഗ്രബുദ്ധിയുമാണു്. തറവാട്ടുകാർക്കു് കൺകണ്ട ദൈവമാണു്.

എന്നാൽ എത്രത്തോളം അയാൾ ജീവിതത്തിൽ ഒരു വിജയിയായിരുന്നുവോ, അത്രത്തോളം അയാൾ ഒരു ക്രൂരനുമായിരുന്നു. ഗ്രാമവാസികളെക്കൊണ്ടു് അമിതജോലി ചെയ്യിച്ചും കുറച്ചു കൂലികൊടുത്തും അവരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്തുമാണു് അയാൾ വളർന്നതു്. മിക്കവാറും എല്ലാവരും നിരക്ഷരരും പ്രാരാബ്ധക്കാരുമാണു്. മറ്റുമാർഗ്ഗമില്ലാതെയാണു് അവർ കാരണവരുടെയടുത്തു് ജോലിക്കു് ചെന്നിരുന്നതു്.

കാരണവരുടെ സുവർണകാലം അവസാനിച്ചിട്ടു് കുറച്ചായി. ഗ്രാമീണരിൽ പുതിയ തലമുറയിലെ പലരും വിദ്യാഭ്യാസം നേടിയവരാണു്. അവർക്കു് ഗ്രാമത്തിനുപുറത്തുപോയി ജോലിനേടാനും അവരുടെ കുടുംബം നോക്കാനും പ്രാപ്തിയായിരിക്കുന്നു. പോരാത്തതിനു് ആ വലിയ തറവാട്ടിലെ പ്രതാപികാരണവർക്കല്ലാതെ മറ്റാർക്കും അത്ര കാര്യശേഷിയോ ആജ്ഞാശക്തിയോ നാട്ടുകാർക്കിടയിൽ സ്വാധീനമോ ഇല്ല. എങ്കിലും അവരിന്നും ഗ്രാമത്തിലെ ഏറ്റവും ധനികരാണു്.

ഇപ്പോൾ അവരുടെ ആവശ്യം, മരിച്ചുപോയ കാരണവരുടെ പ്രതിമ പഞ്ചായത്തിൽ സ്ഥാപിയ്ക്കണം എന്നതാണു്. പ്രതിമയുടെ ചെലവു് അവർ വഹിച്ചോളും. പക്ഷെ പ്രതിമ സ്ഥാപിക്കാനൊരു സ്ഥലം പഞ്ചായത്തു് വിട്ടുനല്കണം.

ഇതാണവരുടെ ആവശ്യം. കാരണവരുടെ ദുഷ്‌പ്രവൃത്തികൾ നന്നായറിയാമായിരുന്ന പഞ്ചായത്തുപ്രസിഡന്റിനു് സ്ഥലമനുവദിക്കാൻ വിഷമമുണ്ടായിരുന്നു. എന്നാൽ അക്കാര്യം തറവാട്ടുകാരോടു് തുറന്നുപറയാൻ അയാൾക്കു് മടിതോന്നി. ആവശ്യം നിരാകരിച്ചാൽ അവർ കാരണം തിരക്കും. അതു് വിശദീകരിക്കുന്നതു് കൂടുതൽ കുഴപ്പം വരുത്തിവയ്ക്കും.

“നിങ്ങളുടെ ആവശ്യം സമ്മതിച്ചിരിക്കുന്നു. സ്ഥലം തരാം”

പ്രസിഡന്റ് ഞെട്ടി. തന്റെ മകനല്ലേ അതു്? അവനെന്തിനു് സ്ഥലം കൊടുക്കാൻ സമ്മതിക്കുന്നു?

അസഹ്യതയോടെ തന്നെ നോക്കുന്ന അച്ഛനെ ഒരുനോക്കുനോക്കി മകൻ തുടർന്നു:

“സ്ഥലം തരാം. അച്ഛനും സമ്മതിക്കും. പക്ഷെ പുഴക്കരയിലല്ല. എല്ലാവരും കാണുന്ന സ്ഥലത്താണു് പ്രതിമ സ്ഥാപിക്കേണ്ടതു്. കവലയിലെ ആലിനു ചുവട്ടിൽ പ്രതിമ സ്ഥാപിക്കാം. എന്തുപറയുന്നു?”

“മതി! ധാരാളം! അപ്പൊ അടുത്തമാസം പ്രതിമ അനാച്ഛാദനം. ചെലവുമുഴുവൻ ഞങ്ങൾ വഹിക്കാം. അന്നു നാട്ടുകാർക്കു് സദ്യയുമൊരുക്കും”

അവർ പോയശേഷം പ്രസിഡന്റ് മകനെ നേരിട്ടു.

“നീ എന്തുകണ്ടിട്ടാണു്...”

“ഉം! ആ കാരണവരൊരു ദുഷ്ടനാണെന്നും അയാളുടെ പ്രതിമ നാടിനു് ഒരനാവശ്യമാണെന്നും അറിയാഞ്ഞിട്ടല്ല. പക്ഷെ വന്നവരെ പിണക്കാതെ അയക്കാൻ ഒരു വഴിയുമില്ലായിരുന്നു. മാത്രവുമല്ല, അച്ഛൻ നോക്കിക്കോളൂ. ആ പ്രതിമ കാരണവർക്കും അയാളുടെ കുടുംബാംഗങ്ങൾക്കും ഒരപമാനമാവും”

അധികം താമസിയാതെ കവലയിൽ ആലിനുചുവടെ പ്രതിമ സ്ഥാപിതമായി. അന്നുമുതൽ ആ പ്രതിമ ആലിൽ താമസമാക്കിയിരുന്ന പക്ഷികളുടെ പുരീഷമേറ്റുവാങ്ങാൻ തുടങ്ങി. ഒരൊറ്റ രാത്രികൊണ്ടുതന്നെ പ്രതിമ അവിടെ സ്ഥാപിച്ചതിലെ ബുദ്ധിശൂന്യത തറവാട്ടുകാർക്കു് ബോധ്യമായി. അവർ ദിവസവും പ്രതിമ തേച്ചുകഴുകാൻ ഒരു ജോലിക്കാരനെ ഏർപ്പാടാക്കി. പക്ഷെ അയാൾ തന്റെ ജോലിയിൽ ശുഷ്കാന്തിയൊന്നും കാണിച്ചില്ല. പോരാഞ്ഞു് കാലം ചെല്ലുന്തോറും ആ പ്രതിമ വൃത്തിയായി സൂക്ഷിക്കുന്നതു് ഒരധികച്ചെലവായി തറവാട്ടുകാർക്കു തോന്നുകയും ചെയ്തു.

ആ പ്രതിമ ഇന്നും അവിടെത്തന്നെയുണ്ടത്രെ. കനത്ത ഒരു മഴ കഴിഞ്ഞാൽ ചിലപ്പോൾ പ്രതിമ ഇത്തിരി ഭംഗിവയ്ക്കും. എന്നാൽ മഴപെയ്യിച്ച പ്രകൃതിതന്നെ ആ പ്രതിമയെ താമസിയാതെ വീണ്ടും വിരൂപമാക്കും.