Friday, December 27, 2013

കാലചലനം - 11




ഇത്രയും കാലം ഞാനെഴുതിയതു് പതിനൊന്നില്പ്പരം കൊല്ലം മുമ്പു് നടന്ന കാര്യങ്ങളാണു്. ആ കാലഘട്ടത്തിനു് ശേഷം ഞാൻ വിവാഹിതനായി. മദിരാശിയിൽ നിന്നു് താമസം ബാംഗ്ലൂർക്കു് മാറ്റി. ജോലിമാറി.

ഗൗതം ഇപ്പോൾ അമേരിക്കയിലാണു്. ഈ നോവലെഴുതാൻ തുടങ്ങിയതു് അവന്റെയും സ്വന്തമായി ഫാംഹൗസ് നടത്തുന്ന രഘുവിന്റെയും സമ്മതത്തോടെയാണു്. അവരുമായി ഞാനിപ്പോഴും നല്ല സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നു.

എന്നാൽ ഞാനിന്നു് ദുഃഖിതനാണു്.

വരുംവരായ്കകൾ നോക്കാതെ എടുത്തുചാടി പല അബദ്ധത്തിലും ചെന്നു് ചാടിയ കഥ ഞാൻ വായനക്കാരുമായി പങ്കുവച്ചിട്ടുണ്ടു്. ഹിമവർണ്ണന്റെ അടികൊണ്ടതും രാജാവിനെ കുളത്തിൽ തള്ളിയിട്ടതും ബാങ്കിൽ പണം നിക്ഷേപിച്ചു് ഇളിഭ്യനായതും ഗൗതത്തിന്റെ വീട്ടുകാരുടെ മുമ്പിൽ കോമാളിയായതും ഒക്കെ നിങ്ങൾക്കും അറിവുള്ളതാണു്. ഒരുപക്ഷെ രാജാവും എന്റെ കൂട്ടുകാരും പറഞ്ഞമാതിരി ധനമോഹം തന്നെയാവണം എന്നെക്കൊണ്ടു് ഈ വിഡ്ഢിവേഷമൊക്കെ കെട്ടിച്ചതു്.

അങ്ങിനെയെങ്കിൽ എന്റെ ഇന്നത്തെ ദുഃഖത്തിനു് ന്യായീകരണമാകുന്നു. പക്ഷെ ഞാൻ പറഞ്ഞുവന്ന കഥയിൽ നിന്നു് വ്യതിചലിച്ചിരിക്കുന്നു. ആദ്യം തുടങ്ങിവച്ച കഥ പൂർത്തിയാക്കിയശേഷം എന്റെ ഇന്നത്തെ നിജസ്ഥിതി വിവരിയ്ക്കുന്നതാവും സഹൃദയത്തിനു് സ്വീകാര്യം. പറയുമ്പോൾ കൂടുതൽ വിവരിയ്ക്കാൻ നില്ക്കാതെ ഇടക്കൊക്കെ ഞാനിത്തിരി സ്പീഡിൽ കാര്യങ്ങൾ പറഞ്ഞുപോയാൽ എന്റെ മനോവിഷമം ഹേതുവാണെന്നും വായനക്കാരോടുള്ള നീരസം മൂലമല്ലെന്നും മനസ്സിലാക്കുമല്ലോ.

പാറ പൊട്ടിയ്ക്കാൻ നന്നായി പഠിക്കുന്നതിനിടയിൽ ഒരിക്കൽ രാജാവു് പറഞ്ഞതനുസരിച്ചു് അദ്ദേഹവുമൊത്തു് ഞങ്ങൾ തിരിച്ചു് ഉല്ലപിയിൽ പോയിരുന്നു. നല്ല തടിമിടുക്കും അച്ചടക്കവും ബുദ്ധിയും കൈമുതലായുള്ള ഏഴുപേരെ കൂട്ടിയാണു് അന്നു് ഞങ്ങൾ തിരിച്ചു് വർത്തമാനത്തിലെത്തിയതു്. അതിൽ രണ്ടുപേർ സ്ത്രീകളായിരുന്നു. ഈ ഏഴുപേരെക്കൂടി അന്തപ്പൻ വക്കീൽ ക്വാറിയിൽ ജോലിക്കു് ചേർത്തു. സുലൈമാന്റെ കടയിൽ ഇവർക്കും ഭക്ഷണം സൗജന്യമായിരുന്നു.

പുതുതായി വന്ന ഏഴുപേർക്കും വർത്തമാനത്തിലെ രീതികളുമായി പൊരുത്തപ്പെടാൻ സമയം കിട്ടാഞ്ഞതിനാൽ പല ബുദ്ധിമുട്ടികളും നേരിടുക പതിവായിരുന്നു. അംഗസംഖ്യ കൂടിയതുകൊണ്ടു് ക്വാറിക്കടുത്തുതന്നെ 2-3 കുടിൽ കെട്ടി അതിലായിരുന്നു പിന്നീടു് രാജാവും അനുചരരും താമസിച്ചിരുന്നതു്.

സന്ധ്യ കഴിഞ്ഞാൽ സ്വതവേ ആൾപ്പെരുമാറ്റമില്ലാത്ത ക്വാറിക്കടുത്തു് താമസമാക്കിയ ഇവർ ആദ്യം ചെയ്തതു് അവിടെ വരാറുണ്ടായിരുന്ന സാമൂഹികവിരുദ്ധരെ തല്ലിയോടിക്കുകയാണു്. അങ്ങോട്ടുപോയി ആക്രമിച്ചതല്ലെന്നും പുതിയ കുടിലുകൾ കണ്ടു് പ്രശ്നമുണ്ടാക്കാൻ വന്നപ്പോൾ ഗത്യന്തരമില്ലാതെ പ്രതികരിച്ചുപോയതാണെന്നും അവർ എന്നോടു് പറയുകയുണ്ടായി.

നാട്ടുകാർക്കുവേണ്ടി ബണ്ട് കെട്ടിക്കൊടുത്തതു് ഇവരാണു് - ചുരുങ്ങിയ സമയത്തിനുള്ളിൽ. ക്വാറിയിലെ 2-3 ജോലിക്കാരുടെ കുടുംബപ്രശ്നങ്ങൾ ഇടപെട്ടു് ശരിയാക്കിയതു് രാജാവു് നേരിട്ടാണു്. മറ്റൊരിക്കൽ ഇവർ റോട്ടിൽ നടക്കുമ്പോൾ ബാബുവിനെ വീണ്ടും കാണാനിടയായി. അനുചരരിലൊരാൾക്കു് കലികയറി തല്ലാൻ പോയെന്നും രാജാവു് അയാളെ നിലുൽസാഹപ്പെടുത്തിയെന്നും കൂടുതൽ തടികേടാവാതെ അന്നു് ബാബു രക്ഷപ്പെട്ടെങ്കിലും നാടു് പറ്റിയതല്ല എന്ന തോന്നലുളവായതിനാൽ മലേഷ്യക്കു് പോയെന്നും ഞാനറിഞ്ഞു. ഇന്നു് ബാബു നല്ലനിലയിലാണത്രെ. അയാൾ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ എന്തോ ആവശ്യത്തിനു് അന്തപ്പൻ വക്കീലിനെ പോയി കണ്ടിരുന്നുവെന്നും ഞാനറിഞ്ഞു.

ക്വാറിയുടെ ഉടമസ്ഥൻ പോറ്റിയുടെ ഇല്ലം പൊളിച്ചുപണിഞ്ഞതു് ഇവർ ചേർന്നാണു്. സുലൈമാന്റെ രണ്ടു പെൺകുട്ടികളുടേയും നിക്കാഹ് ഇവർ ഭംഗിയാക്കി. രാജാവു് ഭൂതകാലത്തിൽനിന്നു് നിക്കാഹിലേക്കുമാത്രമായി കൊണ്ടുവന്നിരുന്ന ആഭരണങ്ങൾ ആ കുടുംബത്തിനു് ഒരു വലിയ സമ്മാനമായി.

ക്വാറിയിൽ നിന്നു് പഠിക്കാനുള്ളതെല്ലാം പഠിച്ചുവെന്നു് ബോധ്യമായപ്പോൾ ഇവർക്കു് ഭൂതകാലത്തിൽ മടങ്ങിപ്പോയി പാറതുരന്നു് വെള്ളമെടുക്കാൻ ധൃതിയായി. എന്നാൽ ചില പ്രശ്നങ്ങൾ അപ്പോൾ ഉരുത്തിരിഞ്ഞുവന്നു. ഒന്നു് ഭൂതകാലത്തിലുപയോഗിക്കാനുള്ള വെടിമരുന്നും പാറതുരക്കാനും തിരയിടാനുമുള്ള സാമഗ്രികളും വാങ്ങാനുള്ള ബുദ്ധിമുട്ടായിരുന്നു. ധനം എങ്ങിനേയും ശരിയാക്കാം എന്നുണ്ടു്. പാറതുരക്കാനുള്ള സാമഗ്രികളും വാങ്ങാം. എന്നാൽ വെടിമരുന്നു് കിട്ടണമെങ്കിൽ അതിനുള്ള ലൈസൻസ് വേണം. അതു് വക്കീലിന്റെ പക്കലാണു്. വേറെ നിവൃത്തിയില്ലാതെ ഞങ്ങൾ വക്കീലിനെ പോയിക്കണ്ടു. ഇത്തവണ രാജാവാണു് സംസാരിച്ചതു്.

“ഏമാന്നേ, ഞങ്ങൾക്കു് തിരിച്ചുപോകേണ്ട സമയമായി”

വക്കീൽ ഇരുന്നേടത്തുനിന്നെഴുന്നേറ്റു. പതുക്കെ ഞങ്ങളുടെ അടുത്തു വന്നു.

“തിരിച്ചുപോകാനോ? എങ്ങോട്ടു്? കാട്ടിലേക്കോ? എന്തിനു്?“

വക്കീൽ വിടാനുള്ള ഭാവമില്ലായിരുന്നു. ഇത്രയും നന്നായി ജോലിചെയ്യുന്ന 8 പേരെ എന്തുവിലകൊടുത്തും അദ്ദേഹത്തിനു് നിലനിർത്തണമായിരുന്നു. എന്നാൽ കൂടുതൽ ശമ്പളം എന്ന നാട്ടുനടപ്പു് ഇവരുടെ അടുത്തു് ശരിയാവില്ലല്ലോ. അദ്ദേഹം വലിയ സങ്കടത്തിലായി.

”അതിനു് നിങ്ങൾക്കു് കാട്ടിൽ പോയി കുറച്ചുദിവസം നിന്നശേഷം തിരിച്ചുവന്നുകൂടെ?“

”വയ്യ ഏമാന്നേ. ഞങ്ങളുടെ കുടുംബം ഞങ്ങളെ കാണാതെ വിഷമിക്കില്ലേ?“

”എങ്കിൽ അവരേയും കൊണ്ടുവരൂ. അവർക്കും ജോലിയും ഭക്ഷണവും താമസസൗകര്യവും കൊടുക്കാം“

”വയ്യ ഏമാന്നേ. പലരുടേയും കുടുംബത്തിൽ പ്രായമായവരും ചെറിയ കുട്ട്യോളുമുണ്ടു്“

”പ്രായമായവർക്കു് ആശുപത്രി സൗകര്യം തരാം. കുട്ടികൾക്കു് ബുദ്ധിമുട്ടാവത്തില്ല. കാട്ടിലേക്കാൾ സൗകര്യം ഇവിടല്ലേ?“

ഇങ്ങനെ എന്തുപറഞ്ഞാലും തിരിച്ചുപറയാൻ വക്കീലിനു് ന്യായമുണ്ടു് എന്നുവന്നപ്പോൾ സത്യത്തിന്റെ ഒരു ഭാഗം തുറന്നുപറയാൻ രാജാവു് തീരുമാനിച്ചു.

”ഏമാൻ ക്ഷമിക്കണം. ഞങ്ങളിവിടെ വന്നതു് പാറപൊട്ടിക്കുന്നതു് പഠിക്കാനാണു്. കാട്ടിൽ കുറേയധികം പാറപൊട്ടിച്ചാലേ ഞങ്ങൾക്കാവശ്യമുള്ള വെള്ളം കിട്ടൂ. ഞങ്ങളുടേതടക്കം കുറേ കുടുംബങ്ങൾ ഞങ്ങൾ വരുന്നതും നോക്കിയിരുപ്പാണു്. അങ്ങു് പോകാനനുവദിക്കണം“

അന്തപ്പൻ വക്കീൽ രാജാവിന്റെ ചുമലിൽ പിടിച്ചു. 2-3 സെക്കൻഡ് കണ്ണിൽ നോക്കി ഒന്നും മിണ്ടാതെ നിന്നു.

”രാമാ, നിനക്കുവേണ്ടി ഞാനെന്തും ചെയ്യും! നീയ്യു് കാട്ടിലേക്കുള്ള വഴി കാട്ടിക്കേ. നമ്മുടെ ക്വാറിയിലെ ആൾക്കാർ കൂടെവരും. ഞാനും വരാം. തന്റെ കാടു് ഞാനുമൊന്നു് കണ്ടുകളയാം. നമ്മുടെ ആൾക്കാർ അവിടത്തെ മുഴുവൻ പാറയും തവിടുപൊടിയാക്കിത്തരും. നീയ്യ് വെള്ളമെടുത്തു് കുടിക്കുകയോ കുളിക്കുകയോ എന്തുവേണമെങ്കിലുമായിക്കോ. എവിടെ മേസ്തിരി? ലോറിയെടുക്കാൻ പറയൂ! ഒരാഴ്ച ക്വാറിക്കു് അവധി! പകരം പണി കാട്ടിൽ! രാമാ, നിനക്കും കൂട്ടുകാർക്കും വേണ്ടി ഞാൻ ഇത്രയെങ്കിലും ചെയ്യേണ്ടേ? മേസ്തിരി എവിടേ? അതേയ്, ഒരു ലോറി മതിയാവില്ല. രണ്ടെണ്ണം വേണ്ടിവരും...“

ഇങ്ങനെ ആവേശഭരിതനായ വക്കീലിനെ എന്തെല്ലാമോ പറഞ്ഞു് സമാധാനിപ്പിച്ച ശേഷം അദ്ദേഹം അതീവവിമുഖതയോടെ രാജാവിനേയും കൂട്ടരേയും തിരിച്ചുപോകാനനുവദിച്ചു. കൂടെ ധാരാളം വെടിമരുന്നും പണിയായുധങ്ങളും കൊടുത്തു. എപ്പൊ എന്താവശ്യം വന്നാലും തന്നെ വന്നുകാണണമെന്നും അദ്ദേഹം പറഞ്ഞു.

വക്കീലിന്റെ വീട്ടിൽ നിന്നു് മടങ്ങിവരുന്ന വഴി ഒരനുചരൻ പുതിയൊരു പ്രശ്നമുന്നയിച്ചു. അയാൾക്കു് കൂടെ ജോലി ചെയ്യുന്ന ഒരു ക്വാറി ജോലിക്കാരിയുമായി പ്രണയം തുടങ്ങിയത്രെ. അവളാണെങ്കിൽ കൂടുതൽ സംസാരിക്കുന്ന കൂട്ടത്തിലാണു്. രാജാവടക്കം എല്ലാവരുമായും നല്ല അടുപ്പത്തിലുമാണു്. പേരു് പൊന്നമ്മ എന്നാണെന്നും പ്രേമം മ്യൂച്വലാണെന്നും കൂടെ ‘കാട്ടിൽ’ വന്നു് താമസിക്കാൻ അവൾ റെഡിയാണെന്നും അനുചരൻ പറയുന്നു. അതുകൊണ്ടു് ഞങ്ങൾ നേരെ ക്വാറിയിലെത്തി അവളെ കണ്ടു. രാജാവു് അവളോടു് സംസാരിച്ചു.

”നീയ്യു് ഇവനുമായി ഇഷ്ടത്തിലാണോ?“

”ഓ! ഒടുക്കം ചേട്ടൻ നിങ്ങളോടൊക്കെ പറഞ്ഞോ? എത്ര ദിവസമായി നിങ്ങളോടു് കാര്യം പറയാൻ ഞാനേല്പിക്കുന്നു? ഇന്നും പറഞ്ഞില്ലെങ്കിൽ ഞാൻ നേരെവന്നു് നിന്നോടു് കാര്യം പറയാനിരുന്നതാ രാമാ. ഞാൻ റെഡ്യാ“

”ഇവനെ കല്യാണം കഴിച്ചാൽ ഞങ്ങളുടെ കൂടെ വരേണ്ടിവരും. പിന്നെയൊരിക്കലും ഇന്നാട്ടിലേക്കു് തിരിച്ചുവരാനാവില്ല“

”സന്തോഷം! അല്ലേലും നാടെനിക്കു് മടുത്തു“

”ഞങ്ങൾ പോവുന്നിടത്തു് ഒരു സൗകര്യവുമുണ്ടാവില്ല. ഇന്നാട്ടിലെ ഒരുതരം സമ്പ്രദായങ്ങളും ഞങ്ങൾ ജീവിക്കുന്നിടത്തില്ല. അതൊക്കെ...“

”അതൊക്കെ ഞാനങ്ങു് സഹിച്ചു! അല്ല പിന്നെ! രാമാ, ഞാൻ പറഞ്ഞില്ലേ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നു്? പിന്നെന്നാ?“

എത്ര ഇഷ്ടത്തിലായാലും തന്റെ യഥാർത്ഥ നാടിനെക്കുറിച്ചും താൻ രാജാവാണെന്നും തങ്ങളുടെ ആഗമനോദ്ദേശ്യത്തെക്കുറിച്ചും അനുചരൻ പെണ്ണിനോടൊന്നും പറഞ്ഞിട്ടില്ലെന്നതു് രാജാവിനു് സംതൃപ്തിയേകി. അദ്ദേഹം ഒരു നിബന്ധന മുന്നോട്ടുവച്ചു:

”ശരി. അങ്ങനെ നിർബന്ധാച്ചാൽ നീയ്യും ഞങ്ങളുടെ കൂടെ വന്നോ. പക്ഷെ ഒരു കാര്യം. നീയ്യു് വല്ലാതെ വർത്തമാനം പറയുന്നു. ഞങ്ങളുടെ കൂടെ വരണമെങ്കിൽ സംസാരം നിർത്തണം. മിണ്ടാതെ നടക്കേണ്ടിവരും. സാധിക്കുമോ?“

”അതേയ്, നിങ്ങളു് പള്ളീപ്പോയി പറഞ്ഞാമതി. ഈ പൊന്നമ്മ സംസാരിക്കുന്നെങ്കിലേ, നിങ്ങക്കെന്നാ ചേതം? ഞാനും എന്റെ ചേട്ടനും സഹിക്കും. അല്ല്യോ ചേട്ടാ? തിന്നാതേം കുടിക്കാതേം ഇരിക്കാം. എനിക്കേയ്, സംസാരിക്കാഞ്ഞാ ഒരക്കം വരികേല“

”മിടുക്കി! മിടുമിടുക്കി! എങ്ങാനും സംസാരം നിർത്താൻ നീ സമ്മതിച്ചിരുന്നെങ്കി നീ ഒരു അവസരവാദിയാണെന്നു് ഞങ്ങൾ തെറ്റിദ്ധരിച്ചേനേ. നീ ഞങ്ങളുടെ കൂടെപ്പോന്നോ. വർത്തമാനം പറയുന്നതു് കുറക്കണ്ട. നീ വർത്തമാനം കുറച്ചാൽ ഞങ്ങൾക്കു് വിഷമമാവും“

അങ്ങിനെ പ്രശ്നങ്ങളെല്ലാമൊതുക്കി രാജാവും അനുചരരും പൊന്നമ്മ എന്ന സ്ത്രീയും ഭൂതകാലത്തിലേക്കു് പോകാനൊരുങ്ങി. പൊന്നമ്മ കൈയിൽ കുറേ പണം കരുതിയിരുന്നു. അതു് ആ സ്ത്രീയുടെ കാമുകൻ നിർബന്ധിച്ചു് ഭൂതകാലത്തിലേക്കു് കൊണ്ടുപോകാനുള്ള ചാന്തു്, കണ്മഷി, കുപ്പിവള മുതലായവയായി കൺവേർട്ട് ചെയ്തു. ഭൂതകാലത്തെത്തിയിട്ടേ പൊന്നമ്മയോടു് സത്യം പറയാവൂ എന്നായിരുന്നൂ രാജാവും കൂട്ടരും ഞാനും തമ്മിലുള്ള ധാരണ. വേറെയൊന്നുമല്ല, വർത്തമാനത്തിൽ സത്യമറിഞ്ഞാൽ പിന്നെയതു് നാട്ടിൽ പാട്ടാവും എന്നതുകൊണ്ടു്.

ഞങ്ങൾക്കു് ഗംഭീരസ്വീകരണമാണു് ഉല്ലപി ഒരുക്കിയിരുന്നതു്. സർവ നാട്ടുകാരും ഞങ്ങളെ കാണാൻ വന്നിരുന്നു. ഞങ്ങളെ മാലയിട്ടു് സ്വീകരിച്ചു് അവർ കൊട്ടാരത്തിലേക്കു് കൊണ്ടുപോയി. അവിടെ ഭക്ഷണശേഷം ഓരോരുത്തരും വിശേഷങ്ങൾ നാട്ടുകാരോടു് വിവരിച്ചുകൊണ്ടിരുന്നു.

പൊന്നമ്മ, ഗൗതത്തിന്റെ വീട്ടിലെത്തി പേടകത്തിൽ കയറിയതുമുതൽ ഒന്നും സംസാരിച്ചിരുന്നില്ല. ആദ്യം പരിഭ്രമവും ഉല്ലപിയിലെത്തിയപ്പോൾ നിരാശയും അവർക്കുണ്ടായിട്ടുണ്ടാകാം എന്നു് ഞാനൂഹിച്ചു. എന്നാൽ രാജാവും അനുചരരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയപ്പോൾ ഉശിരോടെ പൊന്നമ്മയും അവരുടെ കൂടെക്കൂടി. കുറേക്കഴിഞ്ഞു് അവർ എന്റെയും രഘുവിന്റെയും അടുത്തുവന്നു് നന്ദി പറയുകയും ഇനി തിരിച്ചു് വർത്തമാനത്തിലേക്കില്ലെന്നു് പറയുകയും ചെയ്തു.

താമസിയാതെ പാറപൊട്ടിക്കാനുള്ള പണിതുടങ്ങി. പൊട്ടിച്ചെടുക്കുന്ന പാറയും മറ്റും വലിയ കനാൽ തീർക്കാനാണു് വിനിയോഗിച്ചതു്. രഘുവും ഞാനുമാണു് ഇക്കാര്യത്തിൽ മേൽനോട്ടം വഹിച്ചതു്. ഗൗതം വെള്ളം ശേഖരിക്കാനുള്ള വലിയ കുളത്തിന്റെ മേൽനോട്ടം നടത്തി.

പതിനൊന്നാൾ താഴ്ച, അതിന്റെയിരട്ടി വീതി, മൂന്നിരട്ടി നീളം എന്നിങ്ങനെയുള്ള പടുകൂറ്റൻ കുളമാണു് നിർമ്മിച്ചതു്. കല്ലു് പാകി അടിത്തട്ടുവരെ പടവുകൾ നിർമ്മിച്ചു് സജ്ജമാക്കി. ഒരു കുന്നിന്മുകളിലാണു് കുളം. അവിടെനിന്നും ചെറുചാലുകൾ വെട്ടി കൃഷിയിടങ്ങളിലേക്കു് ഞങ്ങൾ വെള്ളമെത്തിക്കാനുള്ള സംവിധാനമൊരുക്കി.

ഒടുക്കം എല്ലാം ശരിയായപ്പോഴാണു് അവസാനത്തെ പാറപൊട്ടിച്ചതു്. അതു് പൊട്ടിക്കാനുള്ള തിരനിറച്ചതു് പൊന്നമ്മയും തീ കൊടുത്തതു് താരമഹാറാണിയുമായിരുന്നു. ആ സ്ഫോടനത്തിൽ വെള്ളം കുലംകുത്തിയൊഴുകുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ കുളം ഏതാണ്ടു് നിറയുകയും ചെയ്തു. പാറകൾക്കിടയിലുണ്ടായിരുന്ന മൂന്നിൽ രണ്ടു് ഭാഗം വെള്ളവും ഇത്തരത്തിൽ കുളത്തിലെത്തി. പിന്നീടു് പെയ്ത മഴകളിൽ മലമുകളിലും കുളത്തിലും വീണ്ടും വെള്ളം നിറഞ്ഞു. ഉല്ലപിയിൽ ആവശ്യത്തിനു് ജലമെത്തി.

ജലമെത്തിയപ്പോൾ ആ നാട്ടിലുണ്ടായ കോലാഹലങ്ങൾ എനിക്കു് എഴുതിയറിയിക്കാനാവില്ല. ജനം എന്നേയും കൂട്ടുകാരേയും രാജാവിനേയും നിലത്തുനിർത്തിയില്ല. പകരം ഞങ്ങളെ വായുവിലെറിഞ്ഞു് പിടിക്കുകയും തോളത്തിരുത്തി നിരത്തുകളിൽ നടക്കുകയും ചെയ്തു.

പൊന്നമ്മക്കു് ‘രാമൻ’ രാജാവാണെന്നു് വിശ്വസിക്കാനായില്ല. അവർ അദ്ദേഹത്തെ ”രാമൻ“ എന്നേ വിളിക്കൂ എന്നു് പറഞ്ഞു. രാജാവും തന്റെ ഏതാനും മാസത്തെ ഭാവിവാസത്തെ ഓർക്കുന്നതിനായി പൊന്നമ്മക്കു് അങ്ങിനെ വിളിക്കാനുള്ള അനുമതി കൊടുത്തു. ഞാൻ തിരിച്ചുപോരാറാകുമ്പോഴേക്കു് രാമൻ എന്നതു് രാമേട്ടൻ എന്നാക്കി മാറ്റിയിരുന്നു എന്നതൊഴിച്ചാൽ പൊന്നമ്മയുടെ സ്വഭാവത്തിനു് ഒരു മാറ്റവുമുണ്ടായിരുന്നില്ല.

പൊന്നമ്മയും അനുചരനുമായുള്ള കല്യാണം കൊട്ടാരത്തിൽ വച്ചാണു് നടന്നതു്. രാജാവാണു് കന്യാദാനം നടത്തിയതു്.

ഒടുവിൽ ഞങ്ങൾക്കു് തിരിച്ചു് വർത്തമാനത്തിലേക്കു് വരേണ്ട സമയമായപ്പോൾ രാജാവു് ദുഃഖിതനായി. എന്നാലും ഞങ്ങൾക്കദ്ദേഹം പോകാനനുമതി തന്നു.

വരുന്ന സമയം അദ്ദേഹം നിർബന്ധിച്ചു് ഒരു കിഴി നിറയെ സ്വർണമാലകൾ എനിക്കു് സമ്മാനമായിതന്നു. നിരാകരിക്കാൻ സാധിക്കുന്നതിനുമുമ്പു് ”സമ്മാനമാണു്, പറ്റില്ലെന്നു് പറയരുതു്“ എന്നുപറഞ്ഞു് നിർബന്ധിച്ചു. രഘുവിനും ഗൗതത്തിനും മറ്റുപല സമ്മാനങ്ങളും അദ്ദേഹം നല്കി. ഞങ്ങൾക്കു് മൂന്നുപേർക്കും ഓരോ വീരശൃംഖലയും അദ്ദേഹം സമ്മാനിച്ചു.

അതില്പ്പിന്നെ 2-3 തവണ കൂടി ഞാൻ ഉല്ലപിയിൽ പോയിട്ടുണ്ടു്. ഏതാനും വർഷം മുമ്പു് അവസാനമായി അവിടെ ചെന്നപ്പോൾ രാജാവും മഹാറാണിയും അവരുടെ മകൾ വനജക്കു് ഒരു നല്ല വരനെ അന്വേഷിക്കുകയായിരുന്നു. പൊന്നമ്മക്കു് ഒരു ആൺകുട്ടി ജനിച്ചിരുന്നു. അവളുടെ സ്വഭാവത്തിനു് ഒരു മാറ്റവുമില്ലായിരുന്നു. പക്ഷെ ഞാൻ കൊണ്ടുവന്ന പ്ലാസ്റ്റിക് മാലയും പൊട്ടും കൊടുത്തപ്പോൾ അവൾ കുറച്ചുസമയം ഒന്നും മിണ്ടാതെ നിന്നു. വർത്തമാനത്തെപ്പറ്റി ആലോചിക്കുകയായിരുന്നിരിക്കണം. ഏതായാലും ആ ആലോചന മുറിയുന്നതിൻഉമുമ്പു് ഞാനവിടെനിന്നു് രക്ഷപ്പെട്ടതുകൊണ്ടു് അവളുടെ വർത്തമാനം കൂടുതൽ സഹിക്കേണ്ടി വന്നില്ല.

* * * * *

പോറ്റി ക്വാറിയിലെ ലാഭം കൊണ്ടു് ഒരു ലോറിയും മൂന്നു് ടാക്സിയും വാങ്ങി. അയാൾ ഇപ്പോൾ സമ്പന്നനാണു്. അന്തപ്പൻ വക്കീൽ ഇന്നും ജനത്തെ സേവിച്ചും പാവങ്ങൾക്കുവേണ്ടി പോരാടി​‍ൂം നടക്കുന്നു. ബാബു മലേഷ്യയിലാണെന്നു് നേരത്തെ പറഞ്ഞുവല്ലോ.

സുലൈമാനെ അദ്ദേഹത്തിന്റെ ഇളയമകളുടെ ഭർത്താവു് ഗൾഫിലേക്കു് കൊണ്ടുപോയി. അദ്ദേഹം നാടാറുമാസം ഗൾഫാറുമാസം എന്ന സ്കീം ഫോളോ ചെയ്യുന്നു.

ഞാൻ നേരത്തെ സൂചിപ്പിച്ച ദുഃഖത്തെപ്പറ്റി പറയാൻ ഏറെയൊന്നുമില്ല. എനിക്കു് സമ്മാനം കിട്ടിയ ആ മാലകൾ ഒരിക്കൽ മോഷണം പോയി. അത്ര തന്നെ. പോലീസിൽ പരാതിപ്പെടാൻ വയ്യായിരുന്നു. മാലകളുടെ ഉറവിടം കാണിക്കാനാകില്ലല്ലോ.

ഇന്നു് ഉല്ലപിയേയും ഹർഷഘോഷരാജാവിനേയും അദ്ദേഹത്തിന്റെ കുടുംബത്തിനേയും ഓർക്കാൻ ആകെ ബാക്കിയുള്ളതു് ആ വീരശൃംഖലയും അന്നെടുത്ത ഏതാനും ഫോട്ടോകളുമാണു്.

ധനം മോഹിച്ചു് ഇറങ്ങിപ്പുറപ്പെട്ട എനിക്കു് കിട്ടിയതു് ലാഭമോ നഷ്ടമോ? നിങ്ങളെന്തു വിചാരിച്ചാലും ശരി, എനിക്കു് ലാഭമേ ഉണ്ടായിട്ടുള്ളു. സത്യം.



(കാലചലനം നോവൽ അവസാനിച്ചു)

Friday, November 29, 2013

കാലചലനം - 10



ടാക്സി പിടിച്ചു് ഞാൻ അന്തപ്പൻ വക്കീലിന്റെ വീട്ടിലെത്തുമ്പോൾ അവിടെ സുലൈമാനുണ്ടായിരുന്നു. അയാൾ ആകെ പരിഭ്രമിച്ചതായി കാണപ്പെട്ടു. അന്തപ്പൻ വക്കീൽ അകത്തു് വസ്ത്രം മാറുകയായിരുന്നു. അതുകൊണ്ടു് നടന്നതൊക്കെ സുലൈമാനാണു് എന്നോടു് പറഞ്ഞതു്.

"ഞമ്മളു് ഡെയ്‌ലി ഓലെ കൂടെ വൈന്നേരം ബസ്‌സ്റ്റോപ്പ്‌ലു് പോവൽണ്ടു്. അപ്പളാ മ്മളെ എളേ മോളു് കോളേജ്‌ന്നു് വരല്. മൂപ്പരെ ബസ് കേറ്റിവിട്ടിറ്റ് ഞമ്മളു് മോളേം കൂട്ടി പെരേലെത്തും. അതാ പതിവു്"

"പക്ഷെ ഇന്നു് ആ ബാബുണ്ടായിരുന്നു അവടെ. ഓന്റെ അച്ഛൻ ഒരു നര്യാച്ചാലും ഓൻ ആളൊരു സുവറാ. എന്താ ഓന്റെ ഒരു പത്രാസ്! ബൈക്കിലാ വരലു്. കൂടെ 1-2 ചങ്ങായിമാരൂണ്ടാവും. ഓരൊക്കക്കൂടി റോട്ടിമ്മ്‌ലു് നടക്കണ പെങ്കുട്ട്യോളെ കമന്റടിക്കലാ പണി"

"ഇന്നു്പ്പൊ ന്താണ്ടായേച്ചാൽ, ഞമ്മളും രാമൻമൂപ്പരും നടന്നു് വെരുമ്പൊ ഇച്ചങ്ങായിണ്ടല്ലൊ ബാബു.. ഓൻണ്ടു് ബൈക്കുമ്പ്‌ലു് ഇരിക്കുണു. ന്നട്ടങ്ങനെ സൊറ പറയ്യാണു് ഓന്റെ കൂട്ടുകാരോടു്. ഓനെ കണ്ടതും രാമൻ ഓന്റെ അട്‌ത്തേക്കു് ചെന്നു"

" ' ദെന്താ നിങ്ങളുടെ ഒരു ചെവിയിൽ മാത്രം കമ്മൽ? ' "

"ബാബു ഈ പുത്യേ കുളൂസ്‌ല്ല്യേ, ഒരു ചെവീലു് മാത്രം കമ്മലിടണ ചെക്കമ്മാരെ പരിപാടി?  അങ്ങനെ വെലസ്‌‍ായിരുന്നു പഹയൻ. ഇയ്യാളു് രാമൻ.. അതൊന്നും പോയി ചോയ്ക്കണ്ട കാര്യല്ല്യ. അയാൾക്കു് മ്മടെ നാട്ടിൽത്തെ രീത്യൊന്നും അത്ര വശല്ല്യാന്നു് തോന്നും ചെലനേരത്തെ വർത്താനം കേട്ടാൽ. ബടെവന്നപ്പൊ വക്കീലാണു് പറഞ്ഞേ രാമൻ കാട്ടുമൻഷ്യനാന്നു്. പാവം. നല്ലോരു മൻഷ്യൻ. എങ്ങനേങ്കിലും കൈച്ചലായാ മത്യായിരു്ന്നു പടച്ചോനേ!"

എന്നിട്ടും സുലൈമാൻ കാര്യത്തിലേക്കു് കടക്കുന്നില്ലല്ലൊ. ഞാൻ ഇടപെട്ടു:

"സുലൈമാനേ, നിങ്ങൾ ഉണ്ടായ കാര്യം പറഞ്ഞില്ല. രാമൻ എന്തു് ചെയ്തു?"

"എന്താക്കാനാ മോനെ? രാമൻ അങ്ങനെ ചോയ്ച്ചപ്പൊ ബാബു കേക്കാത്തോണം ഇര്‌ന്നു. അപ്പണ്ടല്ലൊ, മ്മടെ രാമൻ പിന്നേം ചോയ്ക്കാ... ബാബൂനു് ഓന്റെ ചങ്ങായിമാര്‌ന്റെ മുമ്പിലു് ആകെ കൊറച്ചിലായില്ല്യേ! ന്നാലും ഓൻ ഒന്നും മിണ്ടാണ്ടിരുന്നു. അപ്പൊ രാമൻണ്ടു് ഓനെ തോണ്ടി വിളിക്കു്ണു്! ന്നട്ടു് പിന്നേം ചോയ്ച്ചു അനക്കെന്താണ്ടോ ങ്ങനെ ഒരു കാത്‌ലു് മാത്രം കമ്മല്‌ന്നു്"

"അങ്ങനെ ചോദിച്ചപ്പൊ ചെക്കനു് ഹാലിളകി. പിന്നെ ഓൻ കച്ചറ വർത്താനം തൊടങ്ങി. ഞാൻ രാമനെ പിടിച്ചുനിർത്തി ബാബൂനോടു് ഓന്റെ പെരേല്ക്കു് പൊയ്ക്കോളാൻ പറഞ്ഞതാ. ഓൻ അപ്പൊ എന്നെ തള്ളി. അതുകണ്ടപ്പൊ രാമനു് സഹിച്ചില്ല്യ. ഓരു് ഓന്റെ ചെപ്പയ്ക്കൊന്നു പൊട്ടിച്ചു.  ഓനാ പോയി പോലീസിന്റടു്ക്കെ പരാതി കൊടുത്തേ"

സംഭവിച്ചിരിക്കുന്നതു് ക്ലിയറായി. രാജാവു് ബാബുവിനെ അയാളുടെ കൂട്ടുകാരുടെ മുമ്പിൽ അറിയാതെ കൊച്ചാക്കി. രാജാവിനെ പിന്തിരിപ്പിക്കാൻ ചെന്ന സുലൈമാനെ ബാബു തള്ളി. എന്നിട്ടു് രാജാവിന്റെ കൈയിൽ നിന്നു് അടിവാങ്ങി. പോലീസിൽ പരാതിപ്പെട്ടു് രാജാവിനെ അറസ്റ്റ് ചെയ്യിച്ചു.

“ങാ, ടാക്സി വന്നോ? കേറിക്കേ. സുലൈമാനേ, താനും കേറിക്കേ”

കാറിൽ സ്റ്റേഷനിലേക്കു് പോകുമ്പോൾ ഞാൻ വക്കീലിനോടു് ചോദിച്ചു:

“രാമന്റെ കാര്യത്തിൽ എന്താ ചെയ്യുക സാറേ?”

“അതാ ഞാനുമാലോചിക്കുന്നതു്”

നല്ല ഉത്തരം! ആകെയുണ്ടായിരുന്ന പ്രതീക്ഷയാണു് വക്കീൽ. അദ്ദേഹത്തിനും ഒരു ആത്മവിശ്വാസമില്ലെങ്കിൽ എന്താ ചെയ്യുക?

ഞങ്ങൾ പോലീസ്‌സ്റ്റേഷനിൽ എത്തുമ്പോൾ സമയം ആറേമുക്കാലായിരുന്നു. രാജാവിനെ കൊണ്ടുവന്ന SI പുറത്തുപോയിരിക്കുകയാണെന്നു് പാറാവുനിന്നിരുന്ന പോലീസുകാരൻ പറഞ്ഞു. ഞങ്ങൾ അകത്തുകടന്നു.

ഹെഡ്കോൺസ്റ്റബിൾ ആണുണ്ടായിരുന്നതു്. ഭാഗ്യത്തിനു് അയാൾക്കു് അന്തപ്പൻ വക്കീലിനെ പരിചയമുണ്ടായിരുന്നു. അയാൾ ഞങ്ങൾക്കു് രാജാവിനെ കാണിച്ചുതന്നു.

രാജാവു് ഒരു ബെഞ്ചിലിരിക്കുകയായിരുന്നു. നടക്കുന്നതൊന്നും അദ്ദേഹത്തിനു് മനസ്സിലായിട്ടില്ല എന്നു് സ്പഷ്ടം. പോലീസ് എന്നാൽ എന്താണെന്നോ അവർ തന്നെ ഇവിടെ കൊണ്ടുവന്നതു് എന്തിനാണെന്നോ അദ്ദേഹം അത്ഭുതപ്പെടുന്നുണ്ടാവും. പാവം.

രാജാവിനെ നോക്കിനിന്ന വക്കീൽ അദ്ദേഹത്തോടു് സംഭവത്തെക്കുറിച്ചു് ഒന്നും ചോദിച്ചില്ല. പകരം അദ്ദേഹത്തെ പോലീസുകാർ ഉപദ്രവിച്ചോ എന്നു് ചോദിച്ചു.

“ഇല്ല്യ. ഞാൻ ആ ഒറ്റക്കടുക്കൻ ധരിച്ച കുട്ടി അരുതാത്തവിധം പ്രവർത്തിച്ചപ്പൊ അയാളെ അടിച്ചു. കുറച്ചുകഴിഞ്ഞപ്പൊ ഈ പ്രത്യേക ഉടുപ്പിട്ട ആൾക്കാർ എന്നെവന്നുകണ്ടു് അവരുടെ കൂടെ വരാൻ പറഞ്ഞു. അവരെന്നെ ഇവിടെ കൊണ്ടിരുത്തി. അത്രന്നെ!”

കേട്ടുനിന്ന ഹെഡ്കോൺസ്റ്റബിൾ വക്കീലിനോടു് പറഞ്ഞു:

“സാറേ, ഇതു് മാതൃകാ പോലീസ് സ്റ്റേഷനാ. ഞങ്ങളങ്ങനെ കൊണ്ടുവരുന്ന പ്രതികളെ പെരുമാറുകയൊന്നുമില്ല. ചോദ്യം പോലും ചെയ്തിട്ടില്ല. SI സർക്കിളാപ്പീസിലാ. അദ്ദേഹം ഉടനെയെത്തും. എന്നിട്ടേ ചോദ്യം ചെയ്യൽ തുടങ്ങൂ. സാറിനു് കുടിക്കാൻ ചായ?”

“വേണ്ട. രാമൻ വല്ലതും കഴിച്ചോ?”

“എന്റെ സാറേ, അയാൾക്കെന്താ? നമ്മുടെ നാട്ടിലെ ഒരു കാര്യവും അയാൾക്കറിയില്ലാന്നാ തോന്നുന്നേ. വല്ലതും കഴിക്കണോന്നു് ചോദിച്ചപ്പൊ പറയുവാ, സംഭാരം വേണമെന്നു്. പോലീസ് സ്റ്റേഷനിലാരെങ്കിലും സംഭാരം ചോദിക്കുമോ?”

അപ്പോഴേക്കു് SI എത്തിച്ചേർന്നു. ചെറുപ്പക്കാരനാണു്. ഏതാണ്ടു് എന്റെ പ്രായം.

പരിചയമില്ലാത്ത, എന്നാൽ അധികാരമുള്ള ഒരാളെ കാണുമ്പോൾ നാം ആദ്യം ചെയ്യുക അയാളെ നന്നായൊന്നു് ശ്രദ്ധിക്കും. സൗമ്യനാണോ അതോ ശൗര്യനാണോ, മനുഷ്യത്വമുണ്ടോ എന്നൊക്കെ അളക്കുകയാണു് നമ്മുടെ ആവശ്യം. ഒരൊറ്റ നോട്ടംകൊണ്ടു് ഇതൊക്കെ കൃത്യമായി ഊഹിച്ചെടുക്കാം എന്നൊരു തെറ്റിദ്ധാരണയും എനിയ്ക്കുണ്ടു്.

അങ്ങിനെ SIയെ കാര്യമായി ഞാനൊന്നു് നോക്കി. ഞാൻ ചമ്മി. കാരണം അയാളുടെ മുഖത്തു് ഒരു വികാരവുമില്ല. അല്ലെങ്കിൽ അയാളുടെ മനസ്സിലുള്ളതൊന്നും എനിക്കു് മനസ്സിലായില്ല എന്നും പറയാം.

SI ഒരു ഓറഞ്ചു് ഷർട്ടുകാരനേയുംകൊണ്ടാണു് വന്നിരിക്കുന്നതു്. അയാളെ കണ്ടതും, “ങാഹാ! നീ വീണ്ടും പെട്ടോ?” എന്നു് ഹെഡ്കോൺസ്റ്റബിൾ ചോദിക്കുന്നതുകേട്ടു് അയാളെ സ്ഥിരം പോലീസ് പിടിക്കാറുണ്ടെന്നു് ബുദ്ധിമാനായ ഞാൻ മനസ്സിലാക്കി.

വക്കീൽ രാജാവിനെ വിട്ടു് SIയുടെ അടുത്തെത്തി. SI തൊപ്പിയൂരി സീറ്റിലിരിക്കാൻ പോവുകയായിരുന്നു. സാധാരണവേഷത്തിലുള്ള വക്കീലിനെ മനസ്സിലാകാഞ്ഞതുകൊണ്ടു് ഹെഡ്കോൺസ്റ്റബിളിനെ ചോദ്യഭാവത്തിൽ നോക്കി.

“സാറേ ഇതു് അന്തപ്പൻ വക്കീൽ. ഇപ്പൊ കൊണ്ടുവന്ന രാമന്റെ വക്കീൽ...”

അന്തപ്പൻ വക്കീൽ അപ്പോഴേക്കു് SIയുടെ മുന്നിലുള്ള കസാലയിൽ ഇരിപ്പുറപ്പിച്ചിരുന്നു. SI മുന്നോട്ടാഞ്ഞു.

“വക്കീലാണല്ലേ? സംഭവിച്ചതൊക്കെ അറിഞ്ഞിരിക്കുമല്ലോ? ബാബു പുറത്തു നിൽപ്പുണ്ടു്. അയാളെ തല്ലി എന്നാണു് കേസ്. സാക്ഷികൾ 1-2 പേരുണ്ടു്. എന്തു പറയുന്നു?”

അന്തപ്പൻ വക്കീൽ ഒന്നു് നിവർന്നിരുന്നു. തന്റെ കൈകൾ മുന്നിലുള്ള മേശപ്പുറത്തുവച്ചു് വിരലുകൾ തമ്മിൽ പിണച്ചു.

“അതവിടെ നിക്കട്ടെ. എന്തുകൊണ്ടു് തല്ലി എന്നന്വേഷിച്ചോ?”

SI പിന്നോട്ടാഞ്ഞു. ഇടതുകൈപ്പത്തിയിൽ പതുക്കെ തലോടിക്കൊണ്ടു് 1-2 നിമിഷമിരുന്നു.

“അതു് ചോദിച്ചു. ഇയാൾ.. ഈ രാമൻ ബാബുവിനെ കളിയാക്കി സംസാരിച്ചുവെന്നും അതിനെ ചോദ്യം ചെയ്തപ്പോൾ അടിച്ചുവെന്നും...”

“അസംബന്ധം! (SI ചെറുതായി ഞെട്ടി. ഞാനും ഞെട്ടി) ഇതാണു് സുലൈമാൻ. ഇയാൾ രാമന്റെ കൂടെ നടക്കുകയായിരുന്നു. രാമനെ പിടിച്ചുമാറ്റാൻ ചെന്ന ഇയാളെ ബാബു തള്ളി. അതിനാണു് രാമൻ ബാബുവിനെ തല്ലിയതു്. സ്വന്തം പിതാവിന്റെ പ്രായമുള്ളയാളെ തള്ളുകയാണോ ചെയ്യുക? അതാണോ ശരി അതിനു് ശിക്ഷിച്ചതാണോ ശരി?“

SI രണ്ടുസെക്കൻഡ് എന്തുപറയണമെന്നറിയാതെ ചിന്തയിൽ മുഴുകി. ആ തക്കത്തിനു് വക്കീൽ തുടർന്നു:

”സുലൈമാനെ ബാബു തള്ളി. ഇപ്പൊ പരാതി സുലൈമാൻ തന്നിട്ടു് നിങ്ങൾ ബാബുവിനെ പിടിച്ചുകൊണ്ടുവന്നിരുന്നെങ്കിൽ അതിനു് ന്യായമുണ്ടു്. ന്തേയ്?“

”വക്കീൽ പറയുന്നതു് കാര്യമാണു്. പക്ഷെ പരാതി കിട്ടിയ സ്ഥിതിക്കു്...“

”ഫൂ! അതുകൊണ്ടു്? നിങ്ങളീ പറയുന്ന ബാബു അത്ര നല്ല കക്ഷിയൊന്നുമല്ല. കോളേജീന്നു് വരുന്ന പെമ്പിള്ളേരെ കമെന്റടിയ്ക്കുന്ന ടീമല്ല്യോ? ഞാൻ പറയുന്നതല്ല. ഈ സുലൈമാനടക്കം നിരവധിപേർ സാക്ഷികളാണു്. ഇവരൊരു പരാതി തന്നാൽ ബാബു അകത്താവും. എത്ര സാക്ഷികളെ വേണമെങ്കിലും ഞാൻ കൊണ്ടുവരും. അതു മാത്രമല്ല, കേസ് കോടതിയിലെത്തിയാൽ പെണ്ണുങ്ങളെ കമെന്റടിച്ചതിനു് തല്ലുകിട്ടിയതാണെന്നു് ഞാൻ കോടതിയിൽ തെളിയിക്കും“

”ഓഹോ, വാദിയെ പ്രതിയാക്കി രക്ഷപ്പെടാനുള്ള...“

”അതു മാത്രമല്ല, നിങ്ങൾക്കും സസ്പെൻഷനുള്ള വകുപ്പുണ്ടു് ഈ കേസിൽ“

തന്റെ പ്രവൃത്തിയെ നിഷ്കരുണം ചോദ്യം ചെയ്യുന്നതുകേട്ടു് SI കലിപൂണ്ടു് ചാടിയെഴുന്നേറ്റു. എന്നാൽ പരിചയസമ്പന്നനും അന്തപ്പൻ വക്കീലിന്റെ പ്രകടനം കോടതിയിൽ നേരിട്ടുകണ്ടിട്ടുമുള്ള ഹെഡ്കോൺസ്റ്റബിൾ SIയുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞതിന്റെ ഫലമായി SI തൽസ്ഥാനത്തു് വീണ്ടുമിരുന്നു.

”ഞാൻ എന്തുചെയ്തെന്നാ വക്കീൽ പറഞ്ഞുവരുന്നതു?“

”നിങ്ങൾ പിടിച്ചുവച്ചിരിക്കുന്ന രാമൻ കാട്ടുവാസിയാണു്. പ്രൊട്ടക്റ്റഡ് ടൈപ്“

”എന്നു വച്ചാൽ?“

”കാട്ടുവാസി എന്നുവച്ചാൽ കാട്ടിൽ താമസിക്കുന്നയാൾ. അമ്പും വില്ലും ഉപയോഗിച്ചു് വേട്ടയാടി ജീവിക്കുന്നയാൾ. അയാൾക്കു് നിയമപരിരക്ഷയുണ്ടു്. നിങ്ങൾക്കു് അയാളെ അറസ്റ്റ് ചെയ്യാൻ അധികാരമില്ല“

”വക്കീലേ നിങ്ങൾ കൂടുതൽ സ്മാർട്ടാവണ്ട. അയാൾ കാട്ടുമനുഷ്യനാണെന്നതിനു് എന്താ തെളിവു്?“

”അയാൾക്കു് നാട്ടിൽ മേൽവിലാസമില്ല“

”പക്ഷെ അയാൾ നാട്ടിൽ മാസങ്ങളായി ജോലിചെയ്യുന്നു“

”അതുകൊണ്ടു് കാര്യമില്ല. നാട്ടിലെ സമ്പ്രദായങ്ങൾ അയാൾക്കറിയില്ല. അല്ലെങ്കിൽ ഒറ്റക്കമ്മൽ ധരിച്ചയാളോടു് പോയി കാരണമന്വേഷിക്കേണ്ട കാര്യമില്ലല്ലോ“

”അതുകൊണ്ടു മാത്രം അയാൾ കാട്ടുമനുഷ്യനാണെന്നു്...“

”അയാളുടെ കട്ട ബോഡി ശ്രദ്ധിച്ചില്ലേ? ദുർമ്മേദസ്സില്ല. മാത്രമല്ല ജോലിചെയ്യാനുള്ള താല്പര്യം കൂടുതലാ“

”എന്നാലും...“

”അയാൾക്കു് പോലീസുകാരെപ്പറ്റി അറിയില്ല. അല്ലെങ്കിൽ നിങ്ങളേ കാണുമ്പോൾ പേടിക്കത്തില്ല്യോ? അങ്ങിനെ പേടിച്ചാൽ ഇവിടെവന്നു് സംഭാരം ചോദിക്കുമോ?“

”അതില്ല... പക്ഷെ...“

”നാഗരികനാവാൻ വേണ്ട മിനിമം യോഗ്യത - അസഭ്യം പറച്ചിൽ - തീരെയില്ല. ഇനി നമ്മളയാളെ തെറിവിളിച്ചാൽ അയാൾക്കൊട്ടു് മനസ്സിലാകത്തുമില്ല“

SI അത്ഭുതത്തോടെ രാമനെ നോക്കി. എന്നിട്ടു് ഞങ്ങളെ വീണ്ടും നോക്കി വിശ്വാസം വരാതെ ”ശരിയ്ക്കും?“ എന്നു് ചോദിച്ചു.

”വേണമെങ്കിൽ പരീക്ഷിച്ചോളൂ“

ഇത്രയുമായപ്പോൾ സ്റ്റേഷനിൽ പിടിച്ചുകൊണ്ടുവന്നു നിർത്തിയിരുന്ന ഓറഞ്ച് ഷർട്ടുകാരൻ തെറിപറഞ്ഞു് രാജാവിന്റെ പ്രതികരണം മനസ്സിലാക്കാൻ വളണ്ടിയറാവാം എന്നുപറഞ്ഞു് മുന്നോട്ടുവന്നു. ഹെഡ്കോൺസ്റ്റബിളിൽ നിന്നു് അയാളൊരു മുച്ചീട്ടുകളിക്കാരനാണെന്നു് ഞങ്ങൾ മനസ്സിലാക്കി.

SI അനുകൂലമായോ പ്രതികൂലമായോ ഒന്നും പറയാഞ്ഞപ്പോൾ മുച്ചീട്ടുകളിക്കാരൻ സ്വമേധയാ രാജാവിന്റെ മുമ്പിൽ പോയിനിന്നു. ഇനിയെന്തു് സംഭവിക്കും എന്നു ശങ്കിച്ചു് ഞങ്ങൾ നിശ്ശബ്ദരായി ഇരുവരേയും ശ്രദ്ധിച്ചു.

മുച്ചീട്ടുകാരൻ ഒരു അസഭ്യം പറഞ്ഞു. രാജാവു് അയാളുടെ മുഖത്തു് ചോദ്യഭാവത്തിൽ നോക്കി. ഞങ്ങളേയും നോക്കി.

മുച്ചീട്ടുകാരൻ അടുത്ത തെറി പറഞ്ഞു. രാജാവിനു് ഒന്നും മനസ്സിലായില്ലെന്നു് സ്പഷ്ടം.

മുച്ചീട്ടുകാരനു് ഹരം കയറി. അയാൾ മൂന്നാമതൊരു വാക്കു് പറഞ്ഞു. അപ്പോൾ രാജാവു് പ്രതികരിച്ചു:

”ഇയാൾ ഇപ്പൊ പറഞ്ഞ കാര്യം ഒറ്റക്കടുക്കൻ ചെവിയിലിട്ടിട്ടുള്ള കുട്ടിയും 3-4 തവണ പറഞ്ഞു“

സുലൈമാൻ തലതാഴ്ത്തി നിന്നപ്പോൾ വക്കീൽ വിജയഭാവത്തിൽ SIയെ നോക്കി. ”യെസ്.. യെസ്...“ എന്ന മട്ടിൽ SIയും തലകുലുക്കി.

മുച്ചീട്ടുകാരൻ വാക്കുകളെ വിട്ടു് വാക്യങ്ങളിലേക്കു് കടന്നു. അപ്പോഴും രാജാവു് ”ഇങ്ങനെയൊന്നും ആ കുട്ടി പറഞ്ഞിട്ടില്ല്യട്ട്വൊ“ എന്നു് മൊഴിഞ്ഞു.

SI മുച്ചീട്ടുകാരനോടു് നിർത്താൻ പറഞ്ഞു. വക്കീലിനു് നേരെതിരിഞ്ഞു് എന്തോ പറയാൻ വന്നപ്പൊഴേക്കു് വക്കീൽ ചാടിക്കേറി പറഞ്ഞു:

”കേട്ടല്ലോ? മറ്റെ... ആ വാക്കു് ബാബു പൊതുസ്ഥലത്തുവച്ചു് ഉറക്കെ പറഞ്ഞുവെന്നു്. അതിനു വകുപ്പു് വേറെ. ഏതായാലും ബാബു കുറച്ചുകാലം കോടതി കേറിയിറങ്ങും“

SI തിരിച്ചു് സ്വന്തം കസാലയിൽ വന്നിരുന്നു. കർച്ചീഫെടുത്തു് നെറ്റി തുടച്ചു. മുന്നോട്ടാഞ്ഞു് എതിരെ വന്നിരുന്ന വക്കീലിനോടു് പറഞ്ഞു:

”സാറേ തൃപ്തിയായി. ഈ ബാബുവുണ്ടല്ലോ. അയാളൊരു തല്ലിപ്പൊളിയാണു്. എന്റെയൊപ്പം ഇവിടെ സ്കൂളിൽ പഠിച്ചതാ. അന്നേ അവനൊരു തല്ലുകൊള്ളിയാ. ഈ കാട്ടുമനുഷ്യന്റെ അടി അവൻ മേടിച്ചിട്ടുണ്ടെങ്കിൽ തക്ക കാരണമുണ്ടാവും എന്നു് ഞാനപ്പോഴേ ഊഹിച്ചിരുന്നു. കാക്കിയിട്ടുപോയില്ലേ, പരാതി കിട്ടിയാൽ നടപടിയെടുക്കാതിരിക്കാനാവുമോ? ഈ കേസ് മുന്നോട്ടുകൊണ്ടുപോകാൻ എനിക്കു് താല്പര്യമില്ല. ബാബു പുറത്തു നില്പ്പുണ്ടു്. ഞാനവനെ അകത്തോട്ടു് വിളിക്കട്ടെ? സാറൊന്നു് വിരട്ടിയേരെ. എനിക്കു് വിരട്ടാൻ പറ്റത്തില്ല. സഹപാഠിയല്ലേ? അപ്പൊ വിളിക്കട്ടെ?“

ബാബു അകത്തേക്കു് വന്നപ്പോൾ ഞങ്ങൾ - SI, രാജാവു്, ഹെഡ്കോൺസ്റ്റബിൾ, വക്കീൽ, സുലൈമാൻ, മുച്ചീട്ടുകാരൻ, ഞാൻ എന്നിങ്ങനെ ഏഴുപേരും അവനെ തുറിച്ചുനോക്കുകയായിരുന്നു. അയാളുടെ ഇടതുകരണം നീരുവന്നു് വീർത്തിരുന്നു.

ആ നേരത്തു് ഹിമവർണ്ണൻ എന്നെ അടിച്ച അടി എനിക്കോർമ്മ വരികയും ഞാനറിയാതെ എന്റെ കൈ എന്റെ ഇടതുകവിൾ തലോടുകയും ചെയ്തു. മാത്രമല്ല, ഹിമവർണ്ണനേക്കാൾ ശരീരശേഷി കൂടുതലുള്ള രാജാവിൽ നിന്നു് നേരിട്ടടിവാങ്ങാൻ സാധിച്ച ബാബുവിനോടു് എനിക്കു് ചെറിയൊരു സഹതാപവും തോന്നി.

ഏതായാലും വക്കീൽ വളരെ സാങ്കേതികമായി നിയമവശങ്ങളെക്കുറിച്ചു് വികാരവിവശതയോടെ പറഞ്ഞു് ബാബുവിനെ പേടിപ്പിച്ചു. SI തലതാഴ്ത്തി കൈയും കെട്ടി ഇരുന്നതേയുള്ളു. വക്കീലിന്റെ പ്രഭാഷണത്തെ ഒരു സ്നേഹവൽസലനായ കാരണവരുടെ ചാരുതയോടെ ഹെഡ്കോൺസ്റ്റബിൾ പിൻതാങ്ങി. ഞാനും സുലൈമാനുമാവട്ടെ, ഇടക്കിടക്കു് ബാബുവിന്റെ മുന്നിൽ വന്നു് നില്ക്കുകയും കുറച്ചുകഴിഞ്ഞു് അയാളുടെ പിന്നിലേക്കു നീങ്ങുകയും ചെയ്തു ”ഇവർ എന്റെ പിന്നിൽ നിന്നു് എന്തു ചെയ്യുകയാണാവോ?“ എന്നൊരു ചിന്ത ബാബുവിന്റെ മനസ്സിൽ അങ്കുരിപ്പിച്ചുകൊണ്ടിരുന്നു.

അങ്ങിനെ, കേസിനു പോയാൽ ഒന്നര കൊല്ലം ചുരുങ്ങിയതു് അയാളെ കഷ്ടപ്പെടുത്തുമെന്നും സുലൈമാനെ തള്ളിയിടാൻ ശ്രമിച്ചതിനും പബ്ലിക്കായി തെറിപറഞ്ഞതിനും പെൺകുട്ടികളെ കമെന്റടിച്ചതിനും അയാൾക്കു് ശിക്ഷ വാങ്ങിക്കൊടുകുമെന്നും വക്കീൽ സ്ഥാപിച്ചപ്പോൾ ബാബു ”കേസും വേണ്ട ഒരു കുന്തവും വേണ്ട; കിട്ടിയ അടി കിട്ടി; ഇനി എത്രയും പെട്ടെന്നു് ഈ വക്കീലിന്റെ അടുത്തുനിന്നും രക്ഷപ്പെട്ടാൽ മതിയേ“ എന്ന അവസ്ഥയിലായി. അതുകൊണ്ടു് വക്കീൽ പറഞ്ഞപ്രകാരം പരാതി പിൻവലിച്ചു് ഞങ്ങളോടു് പതുക്കെ ഓരോ താങ്ക്സും രാജാവിനോടു് സോറിയും പറഞ്ഞു് പുറത്തിറങ്ങാൻ ഭാവിച്ചു. അയാളെ രാജാവു് തടഞ്ഞു.

”നല്ലോണം വേദനേണ്ടാവും. ട്ടൊ. നാളെ നീരു് ഇത്തിരീംകൂടി കൂടിയേക്കും. ഇവടെ പച്ചമരുന്നു് കിട്ടുന്ന സ്ഥലമുണ്ടോ? ഒരു പ്രയോഗമുണ്ടു്. ഇത്തിരി കടുപ്പമാവും. 1-2 ദിവസം തലചുറ്റലുണ്ടാവും. ന്നാലും ഒരാഴ്ചകൊണ്ടു് ഭേദാവും. നാളെ കാണാംച്ചാൽ ഞാൻ എങ്ങനേങ്കിലും സംഘടിപ്പിച്ചു് തരായിരുന്നു. ഇനിമുതൽ പ്രായായോരെ ഉപദ്രവിക്കരുതു്. പ്രായായോരെ എന്നല്ല ആരേം ഉപദ്രവിക്കരുതു്. ഇവരു് പറഞ്ഞതൊന്നും എനിക്കു് മനസ്സിലായിട്ടില്ല. ന്നാലും അവരു് പറഞ്ഞതൊക്കെ കുട്ടീടെ നന്മക്കാന്നു് കരുത്യാ മതി. ട്ടൊ, നന്നായി വരും. ഒറ്റക്കടുക്കൻ ഇടണതു് ഇഷ്ടാണോ? ഞാൻ കുട്ടിയായിരുന്നപ്പോൾ ഒരിക്കൽ...“

രാജാവിനെ പറഞ്ഞു മുഴുമിപ്പിക്കാൻ വിടാതെ അദ്ദേഹത്തിന്റെ കൈവിടുവിച്ചു് ബാബു പുറത്തേക്കോടി. SI എനിക്കും വക്കീലിനും സുലൈമാനും ഹസ്തദാനം നടത്തി. തുടർന്നു് രാജാവിന്റെ അടുത്തു് ചെന്നു.

”സന്തോഷമായില്ലേ? വക്കീൽ വന്നതുകൊണ്ടു് രക്ഷപ്പെട്ടു. ഇല്ലെങ്കിൽ അകത്തുപോകേണ്ട കേസാ. നന്നായി പണിയെടുക്കും എന്നു് വക്കീൽ പറഞ്ഞു? നല്ലതാ. കട്ട ബോഡിയാണല്ലോ. ജിമ്മിൽ പോവാറുണ്ടോ? കാട്ടിൽ എവിടെയാ താമസം എന്നാ പറഞ്ഞേ?“

തിരിച്ചു പോരുമ്പോഴും താൻ രക്ഷപ്പെട്ടതു് എത്ര വലിയ ആപത്തിൽ നിന്നായിരുന്നു എന്നു് അദ്ദേഹത്തിനു് മനസ്സിലായിരുന്നില്ല. വക്കീലിനേയും സുലൈമാനേയും അവരവരുടെ വീടുകളിൽ വിട്ടു് ഞങ്ങൾ തിരിച്ചെത്തുമ്പോൾ ആകാംക്ഷയോടെ ഗൗതവും രഘുവും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. അവരേയും രാജാവിനേയും പതുക്കെ ഞാൻ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി. ന്യായമായും രാജാവിനു് പോലീസ്, കോടതി എന്നൊക്കെ മനസ്സിലാക്കാൻ കൂടുതൽ സമയം വേണ്ടിവന്നു.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ രാജാവു് പറഞ്ഞു:

”ഞാൻ വിചാരിച്ച മാതിരിയല്ല. ആ ഉറക്കെ സംസാരിക്കുന്ന വിദ്വാൻ (വക്കീൽ) ഌണുവല്ല, ണിബ്വാ“

അന്നെന്തോ, രാജാവു് വിസ്കി കഴിച്ചില്ല.



(തുടരും...)



 

Monday, October 28, 2013

കാലചലനം - 9




അങ്ങിനെ ആ തിങ്കളാഴ്ച വന്നെത്തി. കുളിച്ചൊരുങ്ങി നല്ലൊരു മുണ്ടും ഷർട്ടും ധരിച്ചു് രാജാവു് ആദ്യത്തെ ജോലിദിനത്തിനു് തയ്യാറായി.

ഗൗതത്തിനും രഘുവിനും ആപ്പീസിൽ നിന്നു് വിട്ടുനിൽക്കാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ടു് ഞങ്ങൾ രണ്ടുപേരും ബസിൽ ക്വാറിയിലേക്കു് പുറപ്പെട്ടു.

അന്തപ്പൻ വക്കീൽ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം രാജാവിനെ ക്വാറിയിലെ പണിക്കാർക്കു് പരിചയപ്പെടുത്തി. രാമൻ എന്ന പേരിലാണു് ഞങ്ങൾ രാജാവിനെ വക്കീലിനു് പരിചയപ്പെടുത്തിയിരുന്നതു്. അതുകൊണ്ടു് ആ പേരിലാണു് ഏവരും അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നതു്.

ജോലി തുടങ്ങിക്കോളൂ എന്നു് വക്കീൽ പറഞ്ഞപ്പോൾ ഒരു നിമിഷം രാജാവു് നിശ്ശബ്ദനായി. മനസ്സു് അടക്കാൻ പാടുപെടുന്ന ഒരുപിടി വികാരങ്ങൾ ആ മുഖത്തു് ദൃശ്യമായിരുന്നു.

അവസാനം, വക്കീലിന്റെ രണ്ടുകൈയും കൂട്ടിപ്പിടിച്ചു് ഒന്നും മിണ്ടാതെ അദ്ദേഹം ജോലിയിൽ പ്രവേശിച്ചു.

പാറപൊട്ടിക്കാൻ വേണ്ടുന്ന സമസ്തമേഖലകളിലും തനിക്കു് ജോലിചെയ്യണമെന്നു് രാജാവു് പറഞ്ഞു. ആദ്യം കുറച്ചുദിവസം, പൊട്ടിയ പാറക്കഷണങ്ങൾ പെറുക്കാനും അടുക്കാനും സഹായിക്കൂ എന്നു് വക്കീൽ പറഞ്ഞപ്പോൾ രാജാവു് ഒന്നും മിണ്ടാതെ അനുസരിച്ചു.

ഒരു പതിനൊന്നു് മണിയായപ്പോൾ എല്ലാവരും പണിനിർത്തി തൊട്ടടുത്തുള്ള ചായക്കട ലക്ഷ്യമാക്കി നടന്നു.

രാജാവിനു് കാപ്പി-ചായാദി ഇഷ്ടമല്ല. സംഭാരമാണു് പ്രിയം. പിന്നെ വിസ്കിയും. ഭാഗ്യത്തിനു് ചായക്കടയിൽ സംഭാരം കിട്ടുമായിരുന്നു.

ചായക്കട എന്നുപറഞ്ഞാൽ ഒരു ചെറിയ ഹോട്ടലായിരുന്നു. നാടൻ സെറ്റപ്പ്‌. ബെഞ്ചും ഡെസ്കും. നടത്തുന്നയാൾ ഒരു സുലൈമാനാണു്. ക്വാറിയിലെ എല്ലാവരും ചായയും ചിലരെങ്കിലും ഉച്ചക്കു് ഊണും കഴിക്കുന്നതു് അവിടെയാണു്.

സംഭാരത്തിനിടക്കു് ഞാൻ രാജാവിനോടു്, കല്ലുചുമക്കുന്ന ജോലിചെയ്യേണ്ടിവരുന്നതിൽ മനഃപ്രയാസമുണ്ടോ എന്നു് ചോദിച്ചു.

“ഏയ്. എന്തു് മനഃപ്രയാസം? ശാരീരികാധ്വാനമല്ലേ? നല്ലതല്ലേ? കഴിഞ്ഞ രണ്ടാഴ്ചയായി വ്യായാമം ഇത്തിരി കുറവായിരുന്നു. അതിന്റെ അസ്കിത മാറിക്കിട്ടി. പക്ഷെ എത്രയും പെട്ടെന്നു് പാറ തുരക്കാനുള്ള പണിപഠിക്കണം. വെറുതെ കല്ലു് ചുമന്നു നടന്നാൽ ആ പണി പഠിക്കില്ലല്ലോ”

സംഭാരം കുടിച്ചു് ഞാനെഴുന്നേറ്റപ്പോൾ രാജാവു് സംശയിച്ചു.

“നമ്മൾ കാത്തിരിക്കണ്ടേ?”

“എന്തിനു്?”

“മറ്റേ... ആ... ബിൽ വരാൻ? രണ്ടു് സംഭാരത്തിനു് എത്രകാശാണു് നമ്മൾ കൊടുക്കേണ്ടതു് എന്നെഴുതിയ കുറിപ്പു്...”

ഞാൻ രാജാവിന്റെ കൈ പിടിച്ചുവലിച്ചു് പുറത്തേക്കു് നടന്നു.

“ബില്ലൊക്കെ വലിയ ഹോട്ടലുകളിലാണു് രാജാവേ. ഇതൊരു നാടൻ ചായക്കടയാണു്. ഇവിടെ നമ്മൾ കഴിച്ച ഭക്ഷണത്തിന്റെ കാശു് ദാ... ആ മേശയ്ക്കപ്പുറം ഇരിക്കുന്നയാൾക്കു് കൊടുത്താൽ മതി. ഞാൻ കാണിച്ചുതരാം. ചേട്ടാ, രണ്ടു് സംഭാരം!”

സംഭാരത്തിന്റെ പൈസകൊടുത്തു് ഞാൻ പോകാനൊരുങ്ങിയപ്പോൾ രാജാവിനു് പിന്നേയും സംശയം.

“അപ്പൊഴേയ്... സംഭാരം കൊണ്ടുതന്ന ആൾക്കു് പാരിതോഷികം കൊടുക്കണ്ടേ? ഇത്തിരി കാശു്... ബിൽ കൊടുത്ത ശേഷം കൊടുക്കുന്നതു്...”

ഹോട്ടലിൽ ടിപ് കൊടുക്കുന്നമാതിരി ചായക്കടയിൽ കൊടുക്കണോ എന്നാണു് രാജാവിന്റെ ചോദ്യം!

വീണ്ടും രാജാവിനെ വലിച്ചിറക്കി മാറ്റിനിർത്തി ഒരഞ്ചുമിനുട്ടു കൊണ്ടു് ഹോട്ടലും ചായക്കടയും തമ്മിലുള്ള വ്യത്യാസം ഞാൻ അദ്ദേഹത്തിനു് പറഞ്ഞുകൊടുത്തു. ഓരോ സ്ഥലത്തും പെരുമാറണ്ട രീതിയെക്കുറിച്ചു് വിവരിച്ചു. ഇപ്പറഞ്ഞതെല്ലാം രാജാവിനു് ഓർമ്മയുണ്ടാവണേ എന്നു് മനസ്സിൽ പ്രാർത്ഥിച്ചു.

എനിക്കു് കുറച്ചു പണി ചെയ്യാനുണ്ടായിരുന്നു. രാജാവിനെ പണിചെയ്യാൻ വിട്ടിട്ടു് ഞാൻ എന്റെ വഴിക്കു് പോയി. തിരിച്ചു് ക്വാറിയിലെത്തുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു.

ഒരു പന്തികേടു് തോന്നി. രാജാവു് കല്ലുചുമക്കുന്നുണ്ടു്. എന്നെ ഒന്നു് നോക്കി. പക്ഷെ ഒന്നും പറഞ്ഞില്ല. മറ്റുപണിക്കാരും ഒന്നു് പണിനിർത്തി എന്നെ ശ്രദ്ധിച്ചു.

“ങാ, താൻ വരാൻവേണ്ടി കാത്തിരിക്കുവായിരുന്നു” അന്തപ്പൻ വക്കീലാണു്.

“താൻ എന്തൊരു മനുഷ്യനെയാണു് ഇവിടെകൊണ്ടാക്കിയതു്?”

“എന്താ വക്കീൽ സാർ, എന്തു പറ്റി?”

“താൻ കൊണ്ടുവന്നാക്കിയ രാമൻ ഉച്ചയൂണിന്റെ സമയത്തു് ഹോട്ടലുകാരൻ സുലൈമാനുമായി തർക്കത്തിലായി”

എനിക്കു് വ്യക്തമാവുന്നില്ല. ആരുമായും വഴക്കുകൂടുന്ന കൂട്ടത്തിലല്ല രാജാവു്. അപ്പൊ എന്താ സംഭവിച്ചതു്?

“രാമൻ ഉച്ചക്കു് ഊണുകഴിക്കാൻ വേണ്ടി സുലൈമാന്റെ ഹോട്ടലിൽ ചെന്നു. രണ്ടാൾക്കുള്ള ഭക്ഷണം സ്വയം കഴിച്ചു. എന്നിട്ടു് ഒരാളുടെ കാശും കൊടുത്തു. സുലൈമാൻ സമ്മതിച്ചില്ല. അയാൾ കൂടുതൽ പൈസ ആവശ്യപ്പെട്ടു. ഒടുക്കം ഞാനിടപെട്ടു് ഒത്തുതീർപ്പാക്കിയിട്ടുണ്ടു്. ഒന്നരയാളുടെ പൈസ രാമൻ കൊടുക്കണം. അയാൾക്കു് വേണ്ടത്ര ഊണു് കഴിച്ചോട്ടെ. സമ്മതമല്ലേ?”

“വക്കീൽ സാറേ, ഞാൻ പറഞ്ഞില്ലേ, അ... രാമനു് നാട്ടിൽ നിന്നു് അധികം ശീലമില്ല. അവരുടെ ഭാഗത്തൊക്കെ ഒരാൾ നമ്മുടെ രണ്ടാളുടെ ചോറുണ്ണും. പാവം അതു് കരുതിയാവും. ഞാൻ നോക്കിക്കൊള്ളാം“

”ങാ, വിരോധമില്ല. ആൾ നന്നായി പണിയെടുക്കുന്നുണ്ടു്. അതുകൊണ്ടു് ഇവിടെ തുടർന്നോട്ടെ“

തിരിച്ചുവരും വഴി ഞാൻ രാജാവിനോടു് ആദ്യത്തെ ദിവസത്തെ അനുഭവത്തെപ്പറ്റി ചോദിച്ചു.

”നിങ്ങടെ കാലത്തുള്ള ആൾക്കാർക്കേയ്... ശക്തി കുറവാട്ടോ. എത്ര കുറച്ചു് കല്ലാ അവർ ചുമക്കുന്നേ. എനിക്കു് അവരിലൊരാൾ എടുക്കുന്നതിന്റെ ഇരട്ടി എടുക്കാനാവും. എന്റെ നാട്ടിലെ ചിലയാളുകൾക്കു് അതിലും കൂടുതൽ സാധിയ്ക്കും“

”കാലം പുരോഗമിക്കുന്തോറും മനുഷ്യന്റെ ശരീരശേഷി കുറഞ്ഞുവരികയാവും രാജാവേ. അതു് നിക്കട്ടെ. സുലൈമാന്റെ...“

”അയാൾക്കു് കൂടുതൽ ധനം കൊടുത്താൽ സമാധാനാവുംച്ചാൽ അങ്ങനെ ചെയ്യാം. അല്ലേ? പാവാണു്ന്നു് തോന്നുണൂ. പ്രാരാബ്ധംണ്ടാവ്വേയ് വീട്ടിൽ“

അടുത്ത ദിവസം മുതൽ രാജാവിന്റെ ചിലവിനു് അധികതുക കരുതാൻ ഞാൻ ശ്രദ്ധിച്ചു.

എന്നാൽ സംഭവിച്ചതു് മറ്റൊരു തരത്തിലാണു്. രാജാവിന്റെ സ്ഥിരോൽസാഹവും ശമ്പളദിവസം പ്രത്യേകിച്ചൊരു അമിതാഹ്ലാദമില്ലായ്മയും ശ്രദ്ധിച്ചു് അന്തപ്പൻ വക്കീൽ പുതിയൊരു നിർദ്ദേശം മുന്നോട്ടുവച്ചു. ‘രാമന്റെ’ ഭക്ഷണത്തിന്റെ ചെലവു് അദ്ദേഹം വഹിച്ചോളാം എന്നും ശമ്പളത്തിൽ നിന്നു് ഒരു തുക കുറച്ചു് ബാക്കി ‘രാമനു്’ കൊടുക്കാം എന്നുമായിരുന്നു വ്യവസ്ഥ. അതായതു്, ഇഷ്ടമുള്ളത്രയും രാജാവിനു് ഊണുകഴിക്കാം. സംഭാരം കുടിക്കാം. പണം അന്തപ്പൻ വക്കീൽ കൊടുത്തുകൊള്ളും. പകരം, രാജാവിനു് കൊടുക്കാനുദ്ദേശിച്ച ശമ്പളത്തിൽനിന്നു് കുറേ വെട്ടിക്കുറയ്ക്കും.

രാജാവിനു് പണിപഠിക്കുകയാണു് ആവശ്യം, ധനസമ്പാദനമല്ല എന്നുള്ളതിനാൽ ആ വ്യവസ്ഥ ഞങ്ങളംഗീകരിച്ചു.

അന്നുമുതൽ രാജാവിനും സുലൈമാനും സുഖമായിരുന്നു. രാജവിനു് വേണ്ടി സ്പെഷൽ ഭക്ഷണം സുലൈമാൻ തയ്യാറാക്കാൻ തുടങ്ങി. രാജാവിനു് വയറുനിറച്ചു് ഭക്ഷണം കിട്ടിത്തുടങ്ങി. അദ്ദേഹം ജോലിയിൽ കൂടുതൽ ഉത്സുകനായി. രാജാവിന്റെ ആവേശം കണ്ടു് മറ്റുപണിക്കാർക്കും പ്രചോദനമായി. അവരും കൂടുതൽ നന്നായി പണിയെടുത്തു. എല്ലാവർക്കും രാജാവിനെ ഇഷ്ടമായി.

അന്തപ്പൻ വക്കീലും പോറ്റിയും വെരിവെരി ഹാപ്പിയായി. ക്വാറിയിൽ നിന്നു് നല്ല വരുമാനം കിട്ടിത്തുടങ്ങിയിരുന്നു.

രാജാവും തൊഴിലാളികളും സുലൈമാനും തമ്മിൽ നല്ല അടുപ്പത്തിലായി. സുലൈമാന്റെ കഥ രാജാവാണു് എന്നോടു് പറഞ്ഞതു്. രണ്ടു് പെൺകുട്ടികളെ നികാഹ്‌ കഴിച്ചയക്കാനുള്ള ബദ്ധപ്പാടിലാണയാൾ. ആകെ വരുമാനം ക്വാറിയിലെ പണിക്കാരിൽ നിന്നാണു്. പിന്നെ ക്വാറിയിലെത്തുന്ന ലോറിക്കാരും അവിടെ കയറും. അല്ലാതെ നാട്ടുകാർക്കു് സുലൈമാന്റെ കടയിൽ കയറി ഭക്ഷണം കഴിക്കാനൊന്നും താല്പര്യമില്ലായിരുന്നു.

പതുക്കെപ്പതുക്കെ രാജാവു് പാറ പൊട്ടിക്കാനുള്ള പണി പഠിയ്ക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ കായക്ഷമത പ്രമാണിച്ചു് പാറതുരക്കുന്ന പണിയാണു് ആദ്യം കിട്ടിയതു്. എത്ര കനത്ത പാറയും മറ്റാരേക്കാൾ എളുപ്പത്തിൽ രാജാവിനു് തുരക്കാൻ സാധിച്ചു. പിന്നെപ്പിന്നെ തുരന്ന പാറയിൽ വെടിമരുന്നു് നിറയ്ക്കാനും തിരയിടാനും തീകൊടുക്കാനും ഒക്കെ രാജാവു് ശീലിച്ചു.

ഉൽസാഹമായി ദിവസങ്ങൾ കടന്നുപോയി. ഇപ്പോൾ രാജാവു് ഒറ്റക്കാണു് ക്വാറിയിൽ പോകുന്നതും വരുന്നതും. വന്നാൽ ഒരു രണ്ടുമൂന്നു് റൗണ്ട് വിസ്കി കുടിക്കും; അതാണു് അദ്ദേഹത്തിന്റെ പ്രത്യേകത.

പക്ഷെ ഒരു ദിവസം എന്നെ നടുക്കിയ ഒരു സംഭവം നടന്നു.

സന്ധ്യക്കു് ആറുമണിയായിരിക്കും. ഞാൻ ആപ്പീസിൽ നിന്നിറങ്ങാൻ നില്ക്കുന്നു. പെട്ടെന്നൊരു ഫോൺ വന്നു. നോക്കുമ്പോൾ അന്തപ്പൻ വക്കീൽ.

”ചിതൽല്ലേ? താൻ ഒരു ടാക്സി പിടിച്ചു് ഉടനെ വരണം. നമ്മുടെ രാമനെ പോലീസ് പിടിച്ചു. ആളെ ഒന്നു് കാണാൻ സ്റ്റേഷൻ വരെ പോകണം. ഡീറ്റേൽസ് ഞാൻ നേരിട്ടു് കാണുമ്പൊ പറയാം. എന്നാപ്പിന്നെ ഉടനെ വരത്തില്ലേ?“

ഫോൺ തിരികെവച്ചു് ഞാനൊന്നു് വിറച്ചു. രണ്ടു് സെക്കൻഡ് നെഞ്ചത്തു് കൈവച്ചു് നിന്നുപോയി.

”ഈശ്വരാ! രാജാവിനെ പോലീസ് പിടിച്ചു!“



(തുടരും... )

 

Friday, August 16, 2013

കാലചലനം - 8




ആ സംഭവങ്ങൾക്കു് ശേഷം ഞാൻ അനവധി തവണ ഉല്ലപിയിൽ പോയിട്ടുണ്ടു്. ആ യാത്രകളിലൊക്കെ ഹർഷഘോഷരാജാവുമൊത്തു് വളരെ സമയം പങ്കുവച്ചിട്ടുണ്ടു്. നീതിമാനും ജനസമ്മതനും സർവോപരി ബുദ്ധിസമ്പന്നനുമായ ഒരു ഭരണകർത്താവാണു് അദ്ദേഹമെന്നു് എനിക്കു് ബോധ്യവുമായിട്ടുള്ളതാണു്.

എന്നാൽ അദ്ദേഹവുമൊത്തു് വർത്തമാനത്തിൽ ഞാൻ ചെലവഴിച്ച സമയം എനിക്കേറ്റവും പ്രിയപ്പെട്ടതാകുന്നു. എന്തെന്നാൽ എനിക്കെന്തെങ്കിലും ലോകനന്മാപരമായ കാര്യം ചെയ്യാനായെങ്കിൽ അതു് അദ്ദേഹത്തിനെ സഹായിച്ചതാണെന്നു് എനിക്കറിയാം.

താരമഹാറാണിയോടു് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിയപ്പോൾ അവർ വല്ലാതെ അന്ധാളിച്ചു. ജനനന്മയ്ക്കുള്ള വർത്തമാനയാത്രയിൽ അദ്ദേഹത്തിനു് എന്തെങ്കിലും അപകടം നേരിടുമോ എന്നവർ ഭയന്നു. കൊട്ടാരത്തിൽനിന്നു് പുറപ്പെടുന്ന അവസരത്തിൽ അവർ ഞങ്ങൾ മൂന്നു് സുഹൃത്തുക്കളേയും പ്രത്യേകം മാറ്റിനിർത്തി അദ്ദേഹത്തെ അപകടം കൂടാതെ തിരിച്ചെത്തിക്കണമെന്നു് അപേക്ഷിച്ചു. അങ്ങിനെ രാജാവിന്റെ മുഴുവൻ ഉത്തരവാദം എനിക്കായി.

വർത്തമാനത്തിലെത്തിയപ്പോൾ ഗൗതത്തിന്റെ ബന്ധുക്കൾ മഹാരാജാവിനെ കണ്ടു് അത്ഭുതപ്പെട്ടു. അവർ പെട്ടെന്നുതന്നെ ഞങ്ങൾക്കുകഴിക്കാൻ ഭക്ഷണമൊരുക്കി. ഹർഷഘോഷരാജാവിന്റെ വരവിന്റെ ഉദ്ദേശ്യം പാറയും മലയും തുരക്കുകയും പൊട്ടിക്കുകയും ചെയ്യുന്ന പണി പഠിക്കാനാണു് എന്നു് പറഞ്ഞപ്പോൾ ഗൗതത്തിന്റെ മുത്തച്ഛൻ കുറച്ചുസമയം ആലോചിച്ചു് ഒരു പദ്ധതിയെപ്പറ്റി പറഞ്ഞു:

“അത്തരം പണി പഠിക്കാൻ നല്ലതു് കരിങ്കൽ ക്വാറിയിൽ പണിയെടുക്കുന്നതാണു്. പക്ഷെ ഒരു പ്രശ്നമുണ്ടു്. പുതിയ ക്വാറികളിലൊക്കെ വൈദ്യുതി ഉപയോഗിച്ചാണു് പാറപൊട്ടിക്കുന്നതു്. അതു് ഭൂതകാലത്തു് പ്രായോഗികമല്ല. രാജാവിന്റെ ആവശ്യങ്ങൾക്കുതകുന്നതു് പഴയരീതിയിൽ വെടിമരുന്നുപയോഗിച്ചു് പാറപൊട്ടിക്കുന്ന രീതിയാണു്. ഇന്നു് അധികമാരും ആ രീതി ഉപയോഗിക്കാറില്ല. പക്ഷെ പോറ്റിയുടെ ക്വാറിയിൽ ഇപ്പോഴും ആ പഴയ രീതിയിലാണു് പാറപൊട്ടിക്കുന്നതു്. ഇവിടെ അടുത്താണു് താനും. അവിടെ ഒരു ജോലി തരമാക്കുന്നതു് നന്നായിരിക്കും”

പോറ്റിയെക്കുറിച്ചു് ഞാൻ കേട്ടിട്ടുണ്ടു്. ഇന്നാട്ടിലെ എല്ലാവർക്കും അദ്ദേഹത്തെ അറിയാം. പാവമാണു്. പ്രാരാബ്ധക്കാരനാണു്. ചെറുപ്പത്തിൽ പലപല ജോലികൾ ചെയ്യാൻ ശ്രമിച്ചതാണത്രെ. ശുദ്ധഗതിയും സ്വതവേ ഉള്ള ആത്മവിശ്വാസമില്ലായ്മയും കൂടിയായപ്പോൾ ഒന്നും ശരിയായില്ല. ഏറ്റവും ഒടുവിലാണു് ക്വാറി ലേലത്തിലെടുത്തതു്. പോറ്റിയെ സംബന്ധിച്ചിടത്തോളം ഇതു് അവസാനത്തെ ആശ്രയമാണു്. ഇതും ശരിയായില്ലെങ്കിൽ അദ്ദേഹം പാപ്പരാവും.

ക്വാറി ലേലത്തിൽ പിടിച്ചെങ്കിലും പാറ പൊട്ടിക്കാനുള്ള ഉപകരണങ്ങൾ വാങ്ങാനോ വാടകയ്ക്കെടുക്കാനോ ഉള്ള ധനം ആ പാവത്തിന്റെ കൈയിലുണ്ടായിരുന്നില്ല. അതുകൊണ്ടാണു് പഴയരീതിയിൽ വെടിമരുന്നുപയോഗിച്ചു് പാറപൊട്ടിക്കാൻ തീരുമാനിച്ചതു്.

അവിടുള്ള ജോലിക്കാർക്കും ഇതൊക്കെ അറിയാം. ആത്മാർത്ഥതയുള്ളവരാണു് അവർ. മനസ്സറിഞ്ഞു് പണിയെടുക്കുന്നവർ. ക്വാറിയിലെ പണി തടസപ്പെടുത്തുന്നതൊന്നും അവർ ചെയ്യില്ല. പോറ്റി പതുക്കെ പച്ചപിടിച്ചുതുടങ്ങുന്നു.

“പക്ഷെ ഒരു കുഴപ്പമുണ്ടു്,” ഗൗതത്തിന്റെ മുത്തച്ഛൻ തുടർന്നു. “പോറ്റിയുടെ സ്വഭാവമറിയാമല്ലോ. ആളൊരു പേടിത്തൊണ്ടനാണു്. അതുകൊണ്ടു് ക്വാറിയുടെ മേൽനോട്ടവും തീരുമാനങ്ങളും കൂട്ടുകാരനും പഴയ സഹപാഠിയുമായ അന്തപ്പൻ വക്കീലിനെ ഏല്പ്പിച്ചിരിക്കുകയാണു്. വക്കീലാണെങ്കിൽ അത്രപെട്ടെന്നൊന്നും ആരേയും അടുപ്പിക്കില്ല. ആളുകളെ നല്ലവണ്ണം മനസ്സിലാക്കിയേ പെരുമാറൂ. അയാളെ ചെന്നുകണ്ടു് ബോധ്യപ്പെടുത്താനായാൽ രാജാവിനു് ജോലിയിൽ കയറാം. അതു് നിങ്ങൾ തന്നെ ഏർപ്പാടാക്കണം”

“അതു് പിന്നെ നോക്കാം, തല്ക്കാലം രാജാവിനു് വർത്തമാനകാലവുമായി ഒരു പരിചയമുണ്ടാക്കാം” എന്നും പറഞ്ഞു് ഞങ്ങൾ ഗൗതത്തിന്റെ വീട്ടുകാരോടു് യാത്രപറഞ്ഞിറങ്ങി.

നഗരത്തിലെ ഓരോ കാഴ്ചയും രാജാവിനെ ഞെട്ടിച്ചുകൊണ്ടിരുന്നു. തേരുകൾക്കു പകരം സ്വയമോടുന്ന വണ്ടികളാണു് ആദ്യത്തെ പ്രധാന അത്ഭുതം. ഇത്രയും തിരക്കുള്ള വീഥികൾ മറ്റൊരത്ഭുതം. വണ്ടികൾ ഓടുന്ന കറുത്ത വസ്തു എന്താണാവോ എന്നു് മനസ്സിലാക്കാൻ രാജാവു് കുനിഞ്ഞു് റോഡിൽ വിരലോടിച്ചു. അപ്പോൾ അതിലൂടെ വണ്ടിയോടിച്ചു വരികയായിരുന്ന ഒരു മദ്ധ്യവയസ്കൻ സഡൻ ബ്രേക്കിടുകയും റോഡിലിരുന്നു് തോന്നിവാസം കാണിക്കുന്നതിനു് രാജാവിനെ ചീത്തപറയുകയും ചെയ്തു് യാത്രതുടർന്നു. രാജാവാകട്ടെ, “ദെന്താപ്പൊ ഉണ്ടായേ?” എന്ന മുഖഭാവത്തോടെ എഴുന്നേറ്റു് ഞങ്ങളെ നോക്കി. അപ്രകാരം വർത്തമാനകാലത്തെ ജനത്തിനെ ദുഃശീലങ്ങളെപ്പറ്റി രാജാവിനു് നേരിട്ടുള്ള ആദ്യാനുഭവം കിട്ടി.

ഞങ്ങൾ ഒരു ഓട്ടോറിക്ഷ കൈകാണിച്ചു് നിർത്തി. കയറാൻ ഭാവിച്ചപ്പോൾ ഓട്ടോഡ്രൈവർ ഞങ്ങളെ തടഞ്ഞു:

“4 പേർക്കു് കയറാനാവില്ല”

(ഞാൻ, രഘു, ഗൗതം, രാജാവു് - 4 പേർ)

“ചേട്ടൻ ഒന്നു് അഡ്ജസ്റ്റ് ചെയ്യൂന്നേയ്...”

“പറ്റില്ല സാറേ. ഇന്നു് ചെക്കിങ്ങ് ഉണ്ടു്. 4 പേരുള്ള ഓട്ടോ കണ്ടാൽ പണികിട്ടും”

ഉടനെ രാജാവിനു് സംശയമായി. എന്നെ മാറ്റിനിർത്തി എന്താ കാര്യം എന്നു് ചോദിച്ചു.

“ഇതു ഓട്ടോറിക്ഷ. ഓട്ടോ എന്നു വിളിക്കാം. ചെറിയ ദൂരം സഞ്ചരിക്കുന്നതിനു് ഉപയോഗിക്കാം. കുറച്ചു ധനം അയാൾക്കു് കൊടുത്താൽ മതി. അയാൾ ഓട്ടോറിക്ഷ ഓടിച്ചോളും. നമുക്കെത്തേണ്ട സ്ഥലത്തു് അയാൾ കൊണ്ടുചെന്നു് ഇറക്കും. പക്ഷെ ഒരു സമയത്തു് 3 പേർക്കു് മാത്രമേ കയറാനാവൂ. അതാണു് നിയമം. അതുകൊണ്ടു്...”

അപ്പോഴേക്കും രാജാവു് ഡ്രൈവറുടെ അടുത്തെത്തി.

“അതേയ്, നിങ്ങളടക്കം 4 പേരാവില്ലേ, ഓട്ടോ ഓടുമ്പോൾ?” ഡ്രൈവർ സംശയത്തോടെ രാജാവിനെ നോക്കി. “അപ്പൊ നാലുപേർക്കു് പോവാൻ പറ്റില്ല്യ എന്നതു് വെറുതെ. നാലുപേർക്കൊക്കെ പോവാൻ പറ്റും”

ഡ്രൈവർക്കൊന്നും മനസ്സിലായില്ല. രാജാവു് വിവരിച്ചു:

“നിങ്ങൾ പറഞ്ഞു 4 പേർക്കു് പോവാൻ പറ്റില്ല്യാന്നു്. 3 പേർക്കു് പോവാൻ പറ്റുമോ?”

“ഉം...”

“എങ്കിൽ 3 പേരു് കേറി എന്നിരിക്കട്ടെ. പിന്നെ നിങ്ങളും കേറും. അപ്പൊ നാലുപേരായില്ല്യേ? നാലുപേർക്കു് പൊയ്ക്കൂടേ?”

ഡ്രൈവർക്കു് കൺഫ്യൂഷനും ദേഷ്യവും ഒരുമിച്ചു് വന്നു.

“അല്ലെങ്കിൽ വേറൊരു കാര്യം നമുക്കു് ചെയ്യാം. ഞങ്ങൾ നാലുപേരും ഇതിൽ വരാം. ആരെങ്കിലും ഒരാൾ ഓടിച്ചാൽ മതിയല്ലോ. ഇവരിൽ ഒരാൾ ഓടിക്കും. നിങ്ങൾ ഇതുപോലത്തെ വേറൊരു തേരു് വരുമ്പോൾ അതു് നിർത്തി അതിൽ വന്നോളൂ. ന്താ?”

ഡ്രൈവർ ചിരിക്കണോ കരയണോ ദേഷ്യപ്പെടണോ എന്നറിയാത്ത അവസ്ഥ പ്രാപിച്ചു. “അ..” എന്നു പറഞ്ഞെങ്കിലും പിന്നീടൊന്നും പറയാൻ കിട്ടാതെ അടങ്ങി കുറച്ചു സമയം മുഷ്ടിചുരുട്ടി നിന്നു. പിന്നെ എന്നോടു് ചോദിച്ചു:

“ഇയ്യാളു് ഭ്രാന്താശുപത്രീന്നാണോ? അയാൾടെ ഒരു വർത്തമാനോം വേഷോം...”

അപ്പോഴാണു് ഞങ്ങളും ശ്രദ്ധിച്ചതു്: രാജാവു് ഭൂതകാലത്തിലെ വേഷത്തിലാണു്.

അതുകൊണ്ടു് ആദ്യം പോയി കുറച്ചു വസ്ത്രം വാങ്ങി രാജാവിനെ ധരിപ്പിച്ചു. ഷർട്ടിന്റെ കാര്യത്തിൽ മൂപ്പർക്കു് പരാതിയുണ്ടായിരുന്നില്ല. പാന്റിന്റെ കാര്യത്തിൽ അങ്ങിനെയല്ല. രണ്ടു കൈകൊണ്ടും ഇത്തിരി കയറ്റിപ്പിടിച്ചേ നടക്കൂ. എത്രപറഞ്ഞാലും കേൾക്കില്ല. അതുകൊണ്ടു് പാന്റ് മാറ്റി ധരിക്കാൻ മുണ്ടു് മേടിച്ചുകൊടുത്തു.

അങ്ങിനെ ഷർട്ടും മുണ്ടും ധരിച്ചു് കണ്ണാടിയിൽ നോക്കി ബോധ്യം വന്ന ശേഷം അദ്ദേഹം ഞങ്ങളുടെ നേരെ തിരിഞ്ഞു. ഇത്തിരി സന്ദേഹത്തോടെ ചോദിച്ചു:

“നോക്കൂ... ആ... വിക്സ്കി എവിടെ കിട്ടും?”

പിന്നീടുള്ള ഒരാഴ്ച അർമാദമായിരുന്നു. മുന്തിയ ഹോട്ടലുകളിൽ ഞങ്ങൾ താമസിച്ചു. രാജാവിനെ ഞങ്ങൾ ഓട്ടോറിക്ഷയിലും കാറിലും ബസിലും തീവണ്ടിയിലും, എന്തിനു്... വിമാനത്തിൽ വരെ കയറ്റി. ടിവിയും സിനിമയും കാണിച്ചുകൊടുത്തു. ആവശ്യമുള്ളപ്പോൾ പാട്ടുകേൾക്കാവുന്ന ടേപ്‌ റെക്കോർഡറും റേഡിയോയും അദ്ദേഹത്തിനു് പിടിച്ചു. കൂളിങ്ങ് ഗ്ലാസ് എന്ന സംഭവം അദ്ദേഹത്തിനു് അത്ര ഇഷ്ടപ്പെട്ടില്ല. പെട്ടെന്നു് ഇരുട്ടായി എന്ന തോന്നൽ വന്നുവത്രെ. പലതരം മദ്യം പലവട്ടം സേവിച്ചു.

രാജാവിനെ ഞങ്ങൾ തീം പാർക്കിൽ കൊണ്ടുപോയി. അവിടത്തെ പല റൈഡുകളിൽ കയറി ഒരു കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം ആർത്തുകൂവിവിളിച്ചപ്പോൾ അയാളുടെ കൂടെ വന്നവർ എന്ന നിലയ്ക്കു് നാട്ടുകാർ മുഴുവൻ ഞങ്ങളെ ശ്രദ്ധിക്കുന്നു എന്നു് ഞങ്ങൾക്കു് മനസ്സിലായി.

എന്നാൽ ഒരാഴ്ച കഴിയാറായപ്പോൾ രാജാവിന്റെ പെരുമാറ്റത്തിലെ പ്രകടമായ ഒരു മാറ്റം ഞങ്ങളുടെ ശ്രദ്ധയില്പ്പെട്ടു. ഒന്നിലും ഒരു താല്പര്യമില്ലായ്മ. ടിവി കാണാൻ താല്പര്യമില്ല. ഹോട്ടലിലെ ഭക്ഷണത്തിനു് താല്പര്യമില്ല. ഹോട്ടലിലെ ശീതീകരിച്ച മുറിയിൽ താമസിക്കാൻ താല്പര്യമില്ല. ബസിലും ഓട്ടോറിക്ഷയിലും താല്പര്യമില്ല. എന്തിനധികം, വിസ്കി കുടിക്കാൻ പോലും താല്പര്യമില്ലാതായി. ഏതുസമയവും എന്തോ ഒരാലോചന.

ഞാനും രഘുവും ഗൗതവും കൂടിയിരുന്നാലോചിച്ചു. ഞങ്ങളുടെ ഭാഗത്തുനിന്നു് എന്തെങ്കിലും ഒരു തെറ്റു് വന്നതായി ഞങ്ങൾക്കോർമ്മയില്ല. രാജാവിനു് സുഖമില്ലായിരിക്കുമോ എന്നു് ഞങ്ങൾക്കു് തോന്നി. പക്ഷെ ആ ആശങ്ക അസ്ഥാനത്തായിരുന്നു. അദ്ദേഹം ഡെയ്‌ലി ഒന്നൊന്നര മണിക്കൂർ വ്യായാമം ചെയ്യുന്നുണ്ടു്. ശരീരസുഖമില്ലാത്തയാൾക്കു് അതിനു് സാധിക്കില്ലല്ലോ. എന്നാലിനി മനസ്സിനെ എന്തെങ്കിലും അലട്ടുന്നുണ്ടാകുമോ? അന്നുച്ചക്കു് ഭക്ഷണം കഴിക്കുമ്പോൾ നേരിട്ടു് കാര്യം തിരക്കണമെന്നു് ഞങ്ങൾ നിശ്ചയിച്ചു.

ഉച്ചയൂണിനുള്ള ഓർഡർ സ്വീകരിച്ചു് വെയ്റ്റർ പോയപ്പോൾ ഞങ്ങൾ മൂവരും രാജാവിനുനേരെ തിരിഞ്ഞു.

പക്ഷെ ഒന്നും ചോദിക്കേണ്ടിവന്നില്ല. അദ്ദേഹം തന്നെ പറഞ്ഞുതുടങ്ങി.

“രണ്ടുദിവസമായി മനസ്സിനു് ഒരസ്കിത. ആകെക്കൂടി.. എന്താപറയ...”

“ഞാനാലോചിക്യായിരുന്നു. എന്തിനാപ്പൊ ഈ ഭാവിയിലു് വന്നിട്ടു് ആസ്വദിച്ചു് നടക്കുന്നതു്? ഇത്തിരി ദിവസം കഴിഞ്ഞാൽ എനിക്കു് എന്റെ രാജ്യത്തേക്കും കാലത്തേക്കും മടങ്ങാനുള്ളതല്ലേ? ഞാൻ നിങ്ങളുടെയീ നേരമ്പോക്കുകളൊക്കെ ആസ്വദിക്കാൻ പാടുണ്ടോ?”

“ഇത്രക്കൊക്കെ ചിന്തിക്കാനുണ്ടോ തം... രാജാവേ? അങ്ങു് ഞങ്ങളുടെ സമയത്തു് ഏതാനും ആഴ്ചകൾക്കുവേണ്ടി വന്നിരിക്കുന്നു. വ്യക്തിപരമായ ആവശ്യത്തിനാണോ? ഒരു രാജ്യത്തിനുവേണ്ടിയല്ലേ? ഇത്രയും ബുദ്ധിമുട്ടു സഹിച്ചു് കാലത്തിലൂടെ യാത്രചെയ്യുമ്പോൾ കുറേ സമയം സ്വന്തം വിനോദത്തിനായി മാറ്റിവയ്ക്കുന്നതു് തെറ്റാണോ?”

രാജാവു് ഇത്തിരി വിസ്കി നുണഞ്ഞു. ഗ്ലാസ് തിരിച്ചുമേശപ്പുറത്തുവച്ചു് പിടിവിടാതെ ആ ഗ്ലാസിനെ രണ്ടുനിമിഷം നോക്കിയിരുന്നു.

“അതൊരു തെറ്റല്ല. ഞാനുദ്ദേശിച്ചതു് ആ അർത്ഥത്തിലല്ല. എത്രദിവസത്തേക്കു് നിങ്ങളൊരുക്കുന്ന സൗഭാഗ്യങ്ങൾ എനിക്കനുഭവിയ്ക്കാനാവും? ഏതാനും ആഴ്ചകൾ. ഏറിയാൽ കുറച്ചു മാസങ്ങൾ. എന്തായാലും തിരിച്ചു ചെന്നാൽ പിന്നെയൊരിക്കലും ഈ സുഖസൗകര്യങ്ങൾ എനിക്കു് കിട്ടില്ല. ഒരുപക്ഷെ ഞാൻ അതിൽ ദുഃഖിതനായാലോ? കുറച്ചു ദിവസങ്ങൾ മാത്രമനുഭവിയ്ക്കാനുള്ള സുഖങ്ങളിൽ മുഴുകി ജീവിച്ചു് പിന്നീടു് ആ സുഖങ്ങളെയോർത്തു് സങ്കടപ്പെടുന്നതു് വിഡ്ഢിത്തമല്ലേ?”

“നിങ്ങൾ വന്നപ്പോൾ തുണി തിരുമ്പാൻ ഒരു പൊടി കൊണ്ടുവന്നു. ആ പൊടി വെള്ളത്തിലിട്ടു കലക്കി തുണി കഴുകിയപ്പോൾ ചെളിയും കറയും നീങ്ങിക്കിട്ടി. ഉപയോഗിക്കുന്തോറും ആ പൊടി കുറഞ്ഞുകുറഞ്ഞുവരും. ഒരു ദിവസം പൊടി തീരും. അതുകഴിഞ്ഞാൽ പിന്നെ തുണി പഴയരീതിയിൽ അലക്കേണ്ടിവരും. കറയായാൽ പോവില്ല്യ. ആ സമയത്തു് ‘ഇത്തിരി പൊടി കിട്ടിയിരുന്നെങ്കിൽ’ എന്നു് നമ്മളാഗ്രഹിച്ചുപോവും. എന്നാലോ, പൊടി എവിടന്നു് കിട്ടാൻ! പിന്നീടു് നിരാശരായി ജീവിക്കേണ്ടിവരും”

രാജാവു് പറഞ്ഞതിന്റെ പൊരുൾ കുറേയൊക്കെ ഞങ്ങൾക്കു് മനസ്സിലായി.

“നിങ്ങൾ വിളമ്പിയ ഈ വിസ്കി. കഴിച്ചാൽ കുറച്ചു നാഴിക നല്ല സുഖം. അതു കഴിഞ്ഞാൽ കഴിഞ്ഞു”

“അതാ ഞാൻ പറഞ്ഞതു് സുഖസൗകര്യങ്ങൾ അനുഭവിയ്ക്കാൻ എനിക്കു് പേടിയാവുന്നു. ഞാൻ വന്ന ഉദ്ദേശ്യം മറക്കരുതു്. നിങ്ങളെനിക്കു് എത്രയും വേഗം പാറപൊട്ടിയ്ക്കുന്നിടത്തു് ജോലി ശരിയാക്കിത്തരൂ”

പോറ്റിയുടെ ക്വാറിയിൽ ജോലിക്കെടുക്കാനുള്ള അപേക്ഷയുമായി ഞങ്ങൾ അന്തപ്പൻ വക്കീലിനെ പോയിക്കണ്ടു. പോകുമ്പോൾ രാജാവിനെ ഏറ്റവും മോശം വസ്ത്രം ധരിപ്പിയ്ക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു.

“അന്തപ്പൻ വക്കീലിനു് രാജാവിനെ കാണുമ്പോൾത്തന്നെ ഒരു സഹതാപം തോന്നണം. അതിനു് മുഷിഞ്ഞ ഈ മുണ്ടു് മതിയാവും. പിന്നെ ഈ പഴയ ബനിയനും ധരിച്ചോട്ടെ. അല്ലെ?”

അന്തപ്പൻ വക്കീൽ പ്രത്യേകസ്വഭാവക്കാരനാണെന്നും അദ്ദേഹത്തിനെ സ്വാധീനിക്കാൻ ഒരു പരമസാധുവിനെപ്പോലെ അഭിനയിക്കണമെന്നും അതിനു് ഈ വേഷം സഹായിക്കുമെന്നും പറഞ്ഞപ്പോൾ രാജാവു് സമ്മതിച്ചു.

ഞങ്ങൾ വക്കീലിന്റെ വീട്ടിലെത്തി അദ്ദേഹത്തെ ആഗമനോദ്ദേശ്യം അറിയിച്ചു.

അന്തപ്പൻ വക്കീലിനു് അന്നേ അറുപത്തഞ്ചിനോടടുത്ത പ്രായമുണ്ടായിരുന്നു. പക്ഷെ നല്ല ചുറുചുറുക്കു്. ഉറക്കെയുള്ള സംസാരം. മെലിഞ്ഞ ശരീരം. കഷണ്ടി കയറിയ തല. തലമുടി മുഴുവൻ നരച്ചിരിക്കുന്നു. ആറടിയോടടുത്ത ഉയരം. നരച്ച മീശ. സന്തതസഹചാരിയായി ഒരു വാക്കിങ്ങ് സ്റ്റിക്.

കോടതിയിൽ പോയാൽ ആൾ പുലിയായിരുന്നത്രെ. പക്ഷെ പോകുന്ന ദിവസങ്ങൾ ചുരുക്കം. മിക്കവാറും സമയം നാട്ടുകാരെ സഹായിക്കലായിരുന്നു പണി. അതുകൊണ്ടു് നാട്ടുകാർക്കിടയിൽ സമ്മതനാണു്.

ഇങ്ങനെയുള്ളയാളിന്റെ മുമ്പിലേക്കാണു് ഞങ്ങൾ മുഷിഞ്ഞ തുണിധരിച്ച ഹർഷഘോഷരാജാവിനെ കൊണ്ടുചെന്നതു്. വക്കീൽ പൂമുഖത്തു് ചാരുകസാലയിൽ എഴുന്നേറ്റിരിക്കുകയായിരുന്നു.

പൊക്കം കുറഞ്ഞു് മെലിഞ്ഞ രാജാവിനെ വക്കീലൊന്നു് നോക്കി. എന്നിട്ടു് ഞങ്ങളുടെ നേരെ തിരിഞ്ഞു് ചോദ്യഭാവത്തിൽ ദൃഷ്ടിപതിപ്പിച്ചു.

“വക്കീൽസാറേ, ഇതു് രാമൻ. വളരെ ദൂരെയാണു് വീടു്. പട്ടണത്തിൽ ജോലിയന്വേഷിച്ചെത്തിയതാണു്. പോറ്റിയുടെ ക്വാറിയിൽ ആളെ ആവശ്യമുണ്ടു് എന്നറിഞ്ഞു. വക്കീൽസാറൊന്നു് സഹായിക്കണം”

വക്കീൽ എഴുന്നേറ്റു. ഞങ്ങളുടെ അടുത്തെത്തി.

“ആരു്? ഇവനോ? ഇവനു് ഒരിഷ്ടിക എടുത്തുയർത്താനുള്ള ആവതുണ്ടോ? ഇവിടെ മിറ്റമടിച്ചുവാരാൻ ഒരാളെ ആവശ്യമുണ്ടു്. ഇവനു് വേണച്ചാൽ ആ ജോലി ചെയ്യാം”

“അയ്യോ സാറേ, നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരണാണു്. നല്ലപോലെ ജോലിയെടുക്കും...”

“ന്നാൽ ഇവിടത്തെ അടുക്കളയിലെ പണികൂടി കൊടുക്കാം. ന്താ, പാചകം അറിയോ?”

“സാർ, ആളു് മെലിഞ്ഞിട്ടാണു് എന്നുവച്ചാലും നല്ല ശക്തിയാണു്. ക്വാറിയിലെ പണിക്കു് യോജിച്ചയാളാണു്. മാത്രമല്ല, പാവാണു്. നാടും നഗരവുമൊന്നുമായി വലിയ പരിചയമില്ല...”

“അതെന്താ? കാട്ടിലാണോ താമസം?”

ഞങ്ങൾ എന്തുപറയണമെന്നറിയാതെ ഒരുനിമിഷം നിന്നു. ആ സമയത്തു് രാജാവു് മുമ്പാക്കം നീങ്ങി “അതെ, കാട്ടിലാണു്” എന്നു പറഞ്ഞു.

“ഹാ! ഹാ! ഹാ! ഹാ!” അന്തപ്പൻ വക്കീലിന്റെ അട്ടഹാസം അവിടെ മുഴങ്ങി.

“ഉം, തന്നെ കണ്ടാലും തോന്നും. ഏതുവരെ പഠിച്ചു?”

“മലയാളം എഴുതാനും വായിക്കാനും അറിയാം” ഞങ്ങൾ പഠിപ്പിച്ചുകൊടുത്തമാതിരി രാജാവു് പറഞ്ഞു.

“ഇംഗ്ലിഷ് തീരെ വശമില്ല സാർ” ഞാൻ കൂട്ടിച്ചേർത്തു.

“രസികൻ! രസികൻ!! ദാ, ആ സാധനം എങ്ങിനാ കത്തിക്കുന്നേ?” വക്കീൽ ബൾബ് ചൂണ്ടി ചോദിച്ചു.

വക്കീൽ പരീക്ഷിക്കുകയാണു്. സ്വിച്ചിട്ടാൽ ബൾബ് കത്തും എന്നു് ഉത്തരം പറഞ്ഞാൽ ഞങ്ങൾ പറഞ്ഞതു് കള്ളമാണെന്നു് വക്കീലിനു് ബോധ്യമാവും. സ്വിച്ച്, ബസ്, കാർ മുതലായ വളരെ സർവസാധാരണമായ കുറച്ചു വാക്കുകൾ ഞങ്ങൾ രാജാവിനു് പഠിപ്പിച്ചുകൊടുത്തിട്ടുണ്ടു്. അതെങ്ങാനും അദ്ദേഹം പറയുമോ എന്നു് ഞങ്ങൾ പകച്ചു.

എന്നാൽ രാജാവു് ഞങ്ങളുടെ പ്രതീക്ഷക്കും അപ്പുറമായിരുന്നു.

“ ഞങ്ങൾ സാധാരണ തീയിട്ടാണു് എന്തും കത്തിക്കുന്നതു് ഏമാന്നേ..”

ഞങ്ങൾ ആദ്യമൊന്നമ്പരന്നു. പിന്നെ പതുക്കെ രാജാവു് പറഞ്ഞതിന്റെ അർത്ഥം മനസ്സിലായി. ബൾബ് എങ്ങിനെ കത്തിക്കും എന്നായിരുന്നു ചോദ്യം. എന്തും കത്തിക്കാൻ തീയിലിട്ടാൽ മതിയെന്നു് ഉത്തരവും.

“ഹാ! ഹാ! ഹാ! ഡബിൾ രസികൻ!!” അന്തപ്പൻ വക്കീലിനു് ആ മറുപടി നന്നേ ബോധിച്ചു. അഭിനന്ദനം അറിയിക്കാനായി രാജാവിന്റെ പുറത്തു് തട്ടി. എന്നിട്ടു് ഒരു നിമിഷം നിന്നിട്ടു് രാജാവിന്റെ മസിലുകളിൽ ഞെക്കിനോക്കി.

“ആളേയ്.. ഞാൻ വിചാരിച്ചോണം അല്ല. നല്ല ബലമുള്ള കൂട്ടത്തിലാ. താൻ ഒരു കാര്യം ചെയ്തേ. ആ തൊഴുത്തിന്റെ ഓടു് നാലെണ്ണം ഇളകീട്ടുണ്ടു്. അതൊന്നു് നേരെയാക്കിക്കേ. നോക്കട്ടെ”

ഞങ്ങൾ നോക്കിനില്ക്കെ ഒരഭ്യാസിയുടെ മെയ്വഴക്കത്തോടെ തൊട്ടടുത്ത നെല്ലിമരത്തിൽ കയറി അതിന്റെ ചില്ലയിൽക്കൂടി രാജാവു് തൊഴുത്തിനു മുകളിൽ കയറി. ഒന്നു് ചുറ്റി കണ്ണോടിച്ചു് അദ്ദേഹം ചില ഓടുകൾ നേരെയാക്കി.

“ഏമാന്നേ, ഒന്നുരണ്ടു് മൂലോടിനു് തകരാറുണ്ടു്. ഇത്തിരി കളിമണ്ണു് കിട്ടുംച്ചാൽ ഞാൻ ഉണ്ടാക്കിത്തരാം”

“അതു് പിന്നെയാവാം. താൻ ഇപ്പൊ താഴെയിറങ്ങിക്കേ” എന്നു കല്പ്പിച്ചു് അന്തപ്പൻ വക്കീൽ ഞങ്ങളുടെ നേരെ തിരിഞ്ഞു.

“ആളെ എനിക്കിഷ്ടമായി. അടുത്ത തിങ്കളാഴ്ച മുതൽ ക്വാറിയിൽ വന്നോട്ടെ. കൂലി, ചെയ്യുന്ന ജോലിക്കനുസരിച്ചാവും. ആദ്യത്തെ മാസം നോക്കട്ടെ, ജോലി ശരിക്കു് ചെയ്യുന്നുണ്ടോന്നു്. അതിന്റെ അടിസ്ഥാനത്തിൽ പിന്നെ നിശ്ചയിക്കാം. ങാ, താഴെയിറങ്ങിയല്ലൊ രാമൻ. താൻ നല്ല കാട്ടുജാതിയാ. തനിക്കു് ജോലി തന്നിരിക്കുന്നു. സന്തോഷമായില്ല്യോ? തിങ്കളാഴ്ച മുതൽ വരണം. അതിനിടക്കു് വീട്ടിൽ പോകുന്നുണ്ടെങ്കിൽ തിങ്കളാഴ്ച വരുമ്പോൾ ഇത്തിരി കാട്ടുതേൻ കൊണ്ടുവരണം”

“ഇപ്പൊ കണ്ട ആളൊരു ഌണ്വാ” തിരിച്ചുവരുമ്പോൾ രാജാവു് പറഞ്ഞു. “എന്തൊരു ഉറക്കെയാ അയാളുടെ സംസാരോം ചിരീം!”

“എന്തിനാ രാജാവേ അങ്ങു് കാട്ടുജാതിയാണു് എന്നൊക്കെ പറയാൻ പോയതു്? അങ്ങു്...”

“അതിനെന്താ? എന്റെ ആവശ്യം പാറപൊട്ടിക്കാൻ പഠിക്കുകയാണു്. കുറച്ചുമാസത്തേക്കു് ആ വിദ്വാൻ അങ്ങിനെ ധരിച്ചോട്ടെ. എനിക്കു് ഒരു നഷ്ടവുമില്ല”

തിങ്കളാഴ്ച വരെയുള്ള ദിവസങ്ങൾ ഞങ്ങൾ രാജാവിന്നു് ക്വാറിയിൽ പോകുമ്പോൾ ധരിക്കാനുള്ള വിലകുറഞ്ഞ വസ്ത്രങ്ങൾ തയ്യാറാക്കാനും ബസിൽ ഒറ്റക്കു് യാത്രചെയ്യാനുള്ള പരിശീലനം കൊടുക്കാനും വിനിയോഗിച്ചു.




(തുടരും)


Wednesday, May 29, 2013

കാലചലനം - 7





“ചിതലെന്തിനു് എന്നെ കാണാനെത്തി?”

രാജാവിന്റേതാണു് ചോദ്യം. ഞങ്ങൾ കൊട്ടാരത്തിലെത്തി ഉച്ചഭക്ഷണം കഴിക്കുകയാണു്. ഗൗതവും രഘുവും രാജാവിന്റെ മിത്രങ്ങളായിരിക്കുന്നു. ഒരു ഉരുള ചോറുരുട്ടുന്നതിനിടയിലാണു് രാജാവു് പെട്ടെന്നു് ചോദ്യം ചോദിച്ചതു്.

“അതു്.. പിന്നെ.. അങ്ങയെ ചിലർ ചേർന്നു് വധിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നു് ഞാൻ ഇന്റർനെ... അതായതു് ചരിത്രത്തിൽ അങ്ങിനെ രേഖപ്പെടുത്തിയതായി കണ്ടു. അപ്പൊ അങ്ങയെ രക്ഷിക്കാൻ വേണ്ടി...”

രാജാവു് എന്നെ സൂക്ഷിച്ചുനോക്കി. അദ്ദേഹമൊന്നും മിണ്ടുന്നില്ല. ഇതുശ്രദ്ധിച്ച രഘുവും ഗൗതവും ഭക്ഷണം കഴിക്കുന്നതു് നിർത്തി ഞങ്ങളുടെ മുഖങ്ങളെ മാറിമാറി നോക്കി.

“ഞാൻ ചോദിച്ചതു് അതല്ല. എന്നെ കാണാൻ വരിക, സമ്മാനങ്ങൾ കൊണ്ടുവരിക, ഞാനാവശ്യപ്പെടാതെ തന്നെ മറ്റുരാജാക്കന്മാർ വരുമ്പോൾ അവർക്കു് സ്വീകരണമൊരുക്കുക... പിന്നെ... (വെള്ളം കുടിക്കാനുയർത്തിയ ഗ്ലാസ് ഞാൻ യാന്ത്രികമായി തിരിച്ചു മേശയിൽ വച്ചു; രാജാവിനെ ദയനീയമായി നോക്കി).. എല്ലാം കൂടി നോക്കുമ്പോൾ എന്തോ എന്നിൽനിന്നു് പ്രതീക്ഷിച്ചു് വന്നതാണെന്നു് തോന്നുന്നു... എന്താ കാര്യം?”

എന്റെ വിശപ്പുകെട്ടു. സമ്പത്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തതാണിതെല്ലാം. എന്നാൽ അപ്രകാരം രാജാവിനോടു് തുറന്നുപറയാൻ എനിക്കു് നാണമായി. അതുകൊണ്ടു് ഞാൻ മിണ്ടാതിരുന്നു.

പക്ഷെ രണ്ടു് ശ്രേഷ്ഠന്മാർ എന്നോടൊപ്പം വർത്തമാനത്തിൽനിന്നു് ഭൂതത്തിലേക്കു് വന്നിട്ടുണ്ടല്ലോ. ആ രണ്ടെണ്ണവും കൂടി കിട്ടിയതക്കത്തിനു് രാജാവിനോടു് എന്നെപ്പറ്റി സകലതും പറഞ്ഞുകൊടുത്തു!

“ഞങ്ങൾ പറഞ്ഞുതരാം. ഇവനുണ്ടല്ലോ, ഈ ചിതൽ.. ഇവൻ എത്രയും വേഗം പണക്കാരനാവാനുള്ള എളുപ്പവഴിയാണെന്നു് വിചാരിച്ചാണു് അങ്ങയെ കാണാൻ വന്നതു്. അങ്ങു് സന്തുഷ്ടനായി തിരിച്ചു് വല്ല സ്വർണമോ മറ്റോ കൊടുക്കുമെന്നാണു് പാവം വിചാരിച്ചതു്. ആ സ്വർണം ഞങ്ങളുടെ കാലത്തു് മടങ്ങിച്ചെന്നു് വിറ്റാൽ ഒരുപാടു് രൂപയുണ്ടാക്കാം. ഐ മീൻ .. രൂപ എന്നുവച്ചാൽ ഞങ്ങളുടെ പണം. പാവമാണു് സർ.. ഐ മീൻ രാജാവേ”

“ആളൊരു ഌണുവാണു്...” രഘു എന്റെ പുതിയ തസ്തിക ഒന്നുകൂടി ഉറപ്പിച്ചു.

ഹർഷഘോഷരാജാവു് എന്നെ സൂക്ഷിച്ചുനോക്കി. അങ്ങോരുടെ മുഖത്തു് ഒരു പുച്ഛമുണ്ടായിരുന്നോ എന്നെനിക്കു് സംശയമുണ്ടായി. എന്തുപറയണം എന്നെനിക്കു് നിശ്ചയമില്ലാതായി.

“അപ്പൊ താൻ വെറും ധനമോഹിയായി ചെയ്തുകൂട്ടിയതാണു് എല്ലാം.. അല്ലേ?” രാജാവെന്നെ വിടാനുള്ള ഭാവമില്ല.

“അതിപ്പൊ.. രണ്ടായിരത്തിയഞ്ഞൂറു വർഷം കഴിഞ്ഞു് വന്ന സഞ്ചാരി എന്തിനാ വന്നതു?”

“സഞ്ചാരി വന്നതു് വെറുതെ നാടു കാണാനാണു്. ധനം മോഹിച്ചല്ല”

“ആയിരിക്കില്ല തമ്പ്രാനേ. അയാൾ...”

“എന്നെ തമ്പുരാൻന്നു് വിളിക്കരുതെന്നു് ഞാൻ പലപ്രാവശ്യം പറഞ്ഞുകഴിഞ്ഞു..”

“സോറി. എന്നുവച്ചാൽ ക്ഷമിക്കൂ. ഷേൺ.. ഷോൺ.. അയാൾ വന്നതു് വെറുതെ നാടുകാണാനാണോ? ഒരു ധനമോഹവും അയാൾക്കുണ്ടായിരുന്നില്ലേ?”

“ഇല്ല്യ. ഞാൻ നിരവധി തവണ അയാൾ തന്ന സമ്മാനങ്ങൾക്കും ചെയ്ത സഹായങ്ങൾക്കും പ്രത്യുപകാരം ചെയ്യാനൊരുങ്ങിയതാണു്. അതൊക്കെ അയാൾ നിരസിച്ചതേയുള്ളു. അയാളുടെ കാലത്തു് ആരും സ്വർണമുപയോഗിക്കുന്നില്ലത്രെ. മിക്കവർക്കും സ്വർണമെന്താണെന്നു് അറിയുകകൂടിയില്ലത്രെ”

“എന്തു്?! അതെങ്ങിനെ സാധ്യമാവും?” ഞങ്ങൾ മൂവരും ഒരുമിച്ചത്ഭുതപ്പെട്ടു.

“എനിക്കും അത്ര മനസ്സിലായില്ല. അയാൾ പറഞ്ഞതെന്താച്ചാൽ, സ്വർണത്തിന്റെ വില കാലം ചെല്ലുന്തോറും കൂടിക്കൂടിവന്നു. സാമാന്യക്കാർക്കാർക്കും വില താങ്ങൻ പറ്റാതായി. അതോടെ ജനം തീരുമാനിച്ചത്രെ - ഇനിമുതൽ സ്വർണം ഉപയോഗിക്കില്ല എന്നു്. അന്നുമുതൽ ആരും സ്വർണം ഉപയോഗിക്കാതായത്രെ. സ്വർണത്തിന്റെ വില കുറഞ്ഞുകുറഞ്ഞു് ആർക്കും വേണ്ടാത്ത നിലയിലേക്കെത്തി. ഇടക്കു് കുറച്ചുകാലം പലരും കുറഞ്ഞവിലക്കു് സ്വർണം കിട്ടുന്നതുകൊണ്ടു് കുറേയേറെ വാങ്ങിക്കൂട്ടി പിന്നീടു് വിലകൂടുമെന്നു് സ്വപ്നം കണ്ടത്രേ. പക്ഷെ ഏതാനും വർഷങ്ങൾക്കുള്ളിൽ ആരും സ്വർണമുപയോഗിക്കാതായി. അവരുടെ തലമുറയിലുള്ളവർക്കു് ‘അമിതമായി വിലകൂടിയാൽ ഒരു വസ്തു എങ്ങിനെ ഉപയോഗശൂന്യമാവും’ എന്നു് മുതിർന്നവർ പഠിപ്പിച്ചുകൊടുക്കുന്നതിനു് സ്വർണത്തിന്റെ കഥ ഉദാഹരണമാക്കാറുണ്ടത്രെ”

ഞങ്ങൾ മൂവരും അത്ഭുതപരതന്ത്രരായി രാജാവിനെ നോക്കി. പിന്നെ പരസ്പരം നോക്കി.

ഭക്ഷണം കഴിഞ്ഞു് ഞങ്ങൾ തളത്തിൽ വിശ്രമിക്കുകയായിരുന്നു. രാജാവു് വീണ്ടും തുടങ്ങി.

“എനിക്കു് വേറൊരു കാര്യം ചോദിക്കാനുണ്ടു്. ഇത്രയും ധനം സമ്പാദിച്ചു് ചിതൽ എന്തുചെയ്യാനാണു്?”

“അതെന്തൊരു ചോദ്യമാണു് രാജാവേ. ധനം എത്രകിട്ടിയാലും നമുക്കു് മതിയാവുമോ? മാത്രമോ, സാധനങ്ങളുടെ വില കൂടിക്കൂടി വരികയാണു്. എത്ര പണമുണ്ടായാലും കുറച്ചുകൊല്ലം കൊണ്ടു് തികയാതാവും“

ചാരുകസാലയിൽ ചാരിക്കിടക്കുകയായിരുന്ന രാജാവു് എഴുന്നേറ്റിരുന്നു. കൈകൾ കൈപ്പിടിയിൽ നീട്ടിപ്പിടിച്ചു.

”എനിക്കു് മനസ്സിലാവുന്നില്ല. പണമെങ്ങിനെ തികയാതെ വരും?“

”എന്റെ രാജാവേ, സാധനങ്ങളുടെ വില ദിവസേന കൂടിവരികയല്ലേ?“

”ങേ? ഓരോ ദിവസവും സാധനങ്ങളുടെ വിലകൂടുമോ? അപ്പൊ...“

”അത്രക്കങ്ങടു് പ്രശ്നമായിട്ടില്ല. ഇത്തിരി അതിശയോക്തി കലർത്തി പറഞ്ഞതാണു്. എന്നാലും ചില സാധനങ്ങളുടെ വില മാസംതോറും കൂടും. ചിലതു് കൊല്ലത്തിൽ 3-4 തവണ. വിലകൂടാത്ത സാധനങ്ങളില്ല എന്നു പറയാം“

”അതെന്താ സാധനങ്ങളുടെ വില ഇങ്ങനെ കൂടാൻ കാരണം?“

”കാരണം... എല്ലാ സാധനങ്ങളുടേയും വില കൂടും. അത്രതന്നെ. ഇപ്പൊ അങ്ങയുടെ രാജ്യത്തു് വിലക്കയറ്റമില്ലേ?“

”ഇല്ല്യ“

”ഇല്ലേ?!“

”ഇല്ല്യ. എന്റെ ഓർമ്മയിൽ ഇതുവരെ എന്റെ രാജ്യത്തു് സാധനങ്ങളുടെ വില കൂടിയിട്ടില്ല. എന്റെ കാലത്തു് മാത്രമല്ല കഴിഞ്ഞ ഒരു രണ്ടു് തലമുറയുടെ കാലത്തു് വില കൂടിയിട്ടില്ല്യ“

”അതെങ്ങിനെ സാധിച്ചു ത... രാജാവേ?“

”തിരിച്ചു് ഞാൻ ചോദിക്കട്ടെ - എങ്ങിനെയാണു് സാധനങ്ങളുടെ വില കൂടുന്നതു്?“

ഞങ്ങൾ പരസ്പരം നോക്കി. വർത്തമാനത്തിൽ സാധനങ്ങളുടെ വിലകൂടുന്നുണ്ടെങ്കിലും എന്തുകൊണ്ടു് വില കൂടുന്നു എന്നു് ഞങ്ങൾക്കറിയില്ല. ഇന്ധനവില കൂടുന്നതനുസരിച്ചു് സാധനങ്ങളുടെ വില കൂടാറുണ്ടു്. പക്ഷെ അതുപറഞ്ഞാൽ രാജാവു് ചോദിക്കും ഇന്ധനവില കൂടുന്നതെങ്ങിനെയാണെന്നു്.

”കൃത്യമായി അറിയില്ല രാജാവേ. ഒരുപക്ഷെ സാധനങ്ങളുടെ ലഭ്യതകുറയുമ്പോൾ വില ഉയരുന്നതാവാം“

”ആണെന്നിരിക്കട്ടെ. അപ്പൊ കൂടുതൽ വിലകൊടുത്താൽ സാധനം ലഭിക്കും. അതിനർത്ഥം, ലഭ്യത കുറഞ്ഞിട്ടില്ല എന്നല്ലേ? പണ്ടു് ഒരു നാണയം മതിയായിരുന്നു; ഇന്നു് രണ്ടു് നാണയം കൊടുക്കണം. എന്നാലും കിട്ടുന്നതു് ഒരേ സാധനമാണു്. അപ്പൊ വില കൂടേണ്ട കാര്യമെന്താ?“

ഞങ്ങൾക്കുത്തരമില്ല. രാജാവു് വിടാനുള്ള ലക്ഷണമില്ല.

”കുത്തകവ്യാപാരക്കാർ സ്വന്തം ഇഷ്ടത്തിനു് വില കൂട്ടില്ലേ?“ ഗൗതം ചോദിച്ചു.

”അതു് സാധ്യമാണു്. പക്ഷെ അപ്പോൾ നിങ്ങൾ സ്വയം ചോദിക്കേണ്ട രണ്ടു് ചോദ്യമുണ്ടു്. ഒന്നു് - കുത്തകവ്യാപാരിയുടെ ഉല്പ്പന്നങ്ങൾ നമ്മളുപയോഗിക്കണോ? രണ്ടു് - ഇത്രയും നിത്യോപയോഗസാധനം എന്തുകൊണ്ടു് കുത്തകയായി തുടരുന്നു?“

”മറ്റൊരു കാരണമുണ്ടാവാം. ഇപ്പൊ കൃഷിയുടെ കാര്യമെടുക്കാം. കൃഷി പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതായതു്, നമുക്കു് നിയന്ത്രിക്കാനാവാത്ത പ്രകൃതിവ്യതിയാനങ്ങളുണ്ടായാൽ ആ കൊല്ലത്തെ കൃഷിയെ ബാധിക്കും. അതു് കർഷകകുടുംബത്തിനു് ബുദ്ധിമുട്ടുണ്ടാക്കും. ന്യായമായും വിളവു് കുറവാണെങ്കിൽ അവർ വിലകൂട്ടി തങ്ങളുടെ നഷ്ടം നികത്താൻ നോക്കും“

”ഓഹോ. അടുത്തകൊല്ലം വിളവു് നന്നായാൽ അവർ വില കുറയ്ക്കുമോ?“

”അതിനു് സാധ്യതയില്ല“

”അപ്പൊ അതും അടിസ്ഥാനകാരണമല്ല. മറ്റെന്തെങ്കിലും?“

ഞങ്ങൾ മൂന്നുപേരും രാജാവിന്റെ മുഖത്തു് നോക്കിയിരുന്നു.

”കാരണം ഞാൻ പറയാം. നമുക്കു് വിട്ടുവീഴ്ച ചെയ്യാൻ സാധ്യമല്ല. എന്തുവിലകൊടുത്തും സാധനങ്ങൾ വാങ്ങാൻ നമ്മൾ തയ്യാറാവും. അതുതന്നെയാണു് വിലകൂടാനും കാരണം“

ശരിയാണെന്നു് ഞങ്ങൾക്കു് തോന്നി.

രാജാവു് എന്റെ നേരെ തിരിഞ്ഞു.

”താൻ വാഴയിൽ വെറ്റില വളർത്തുന്ന തരമാണു്“

എനിക്കൊന്നും മനസ്സിലായില്ല. വാഴയും വെറ്റിലയും എന്റെ സ്വഭാവവും തമ്മിൽ എന്തുബന്ധം?

”എടോ, വാഴ കൂടുതൽ കാലമൊന്നും നിലനില്ക്കില്ല. കുലച്ചുകഴിഞ്ഞാൽ പിന്നെ പതുക്കെ അതിന്റെ ആയുസ്സവസാനിക്കും. എന്നാലും തന്നെപ്പോലെയുള്ളവർ അല്പസമയത്തെ മെച്ചത്തിനുവേണ്ടി വേറെ താങ്ങു് കൊടുക്കാൻ മെനക്കെടാതെ വെറ്റില പോലെ കൂടുതൽ കാലമെടുത്തു് ഫലം തരുന്ന വള്ളി വാഴയിൽ വളർത്തും. ഒടുക്കം വാഴ നശിക്കും. തനിക്കു് ഇരട്ടിപ്പണി ആവും“

”എനിക്കൊന്നും മനസ്സിലാവുന്നില്ല രാജാവേ. ഞാൻ ഇതുവരെ വെറ്റിലകൃഷി ചെയ്തിട്ടില്ല“

”താനൊരു ഒന്നാന്തരം ഌണു തന്നെയാ. ഞാൻ പറഞ്ഞതിനർത്ഥം, താൻ ദേഹമനങ്ങി പണിയെടുക്കാതെ താല്ക്കാലികലാഭം മാത്രം നോക്കി പണം സമ്പാദിക്കാൻ നടക്കുന്നു. എന്താ കാര്യം? കൂടുതൽ ബുദ്ധിമുട്ടിലേ അതു് ചെന്നവസാനിക്കൂ. തന്റെ ഇത്രയും ദിവസത്തെ അനുഭവം തന്നെ അതിനു് തെളിവല്ലേ?“

ഞങ്ങൾ നാലുപേരും കുറച്ചുസമയം ചിന്താവിഷ്ടരായി ഒന്നും മിണ്ടാതിരുന്നു.

രാജാവു് എഴുന്നേറ്റു. അതുകണ്ടു് ഞങ്ങളും.

”എന്റെ ഏറ്റവും വലിയ ദുഃഖം നിങ്ങളെ ഞാൻ കാണിച്ചുതരാം. എന്റെ കൂടെ വരുമോ?“

ഞങ്ങൾ നാലുപേരും ഒന്നും മിണ്ടാതെ നടന്നു. രാജാവു് കൊട്ടാരത്തിനു പുറത്തെത്തി. നഗരത്തിനു പുറത്തേക്കുള്ള വഴിയ്ഇലൂടെ ഞങ്ങൾ വടക്കോട്ടു തേരിൽ സഞ്ചരിച്ചു. കുറച്ചുദൂരം ചെന്നപ്പോൾ നഗരാതിർത്തിയിലെ വലിയ വയലിൽ ഞങ്ങളെത്തി. രാജാവവിടെ നിന്നു. വയൽ ചൂണ്ടിക്കാണിച്ചു.

“കണ്ടില്ലേ? ഉണങ്ങി വരണ്ട പാടങ്ങളാണു്. മഴ കുറച്ചുകൊല്ലമായി വേണ്ടത്ര കിട്ടുന്നില്ല. ജനത്തിനു് വേണ്ടത്ര ഭക്ഷണം കിട്ടുന്നില്ല. ധാന്യങ്ങൾ മിക്കവാറും അന്യരാജ്യങ്ങളിൽ നിന്നെത്തിക്കണം. അതിന്റെ ചർച്ചക്കാണു് ഞാൻ രണ്ടുമാസം മുമ്പു് മറ്റുരാജ്യത്തെ രാജാക്കന്മാരെ ക്ഷണിച്ചതു്”

“നിങ്ങൾ പറയുന്നതു് പ്രകാരം ഞാൻ ധാന്യങ്ങളുടെ വിലകൂട്ടണം. എന്നിട്ടു് ജനങ്ങളിൽ നിന്നു് കൂടുതൽ പണമുണ്ടാക്കണം. ആ പണമുപയോഗിച്ചു് മറ്റുരാജാക്കന്മാർ ധനികരാവും. എന്റെ ജനം ദരിദ്രരും മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്നവരുമായി മാരും. അതു് വേണോ?”

“ചിതലേ, ആദ്യം നമ്മൾ തമ്മിൽ ഈ പാടത്തുവച്ചു് കണ്ടദിവസം നിങ്ങൾ പറഞ്ഞു രാജാക്കന്മാർ കൊട്ടാരത്തിലിരുന്നു് ഭരണം നടത്തേണ്ടവരല്ലേ, എന്തിനാണു് കർഷകവൃത്തിയിലേർപ്പെട്ടിരിക്കുന്നതു് എന്നു്. ഞാൻ കൃഷിപ്പണി മാത്രമല്ല, എന്തുജോലിയും ചെയ്യും. എന്റെ രാജ്യത്തെ ജനത്തിനേയും അവരുടെ പ്രാരാബ്ധങ്ങളേയും നേരിട്ടറിയാനുള്ള അവസരങ്ങളാണു് ഓരോ ജോലിയും. സ്വന്തം ജനത്തെ മനസ്സിലാക്കാത്തയാൾ ഒരു നല്ല ഭരണാധികാരിയല്ല”

ഞങ്ങൾ വീണ്ടും രഥത്തിൽ കയറി വീണ്ടും വടക്കോട്ടു് സഞ്ചരിച്ചു. ഞങ്ങൾക്കിടയിൽ രാജ-പ്രജ ദൂരമിപ്പോൾ ഉണ്ടായിരുന്നില്ല. നാലു സ്നേഹിതർ തമ്മിലുള്ള സംഭാഷണം മാത്രം.

“മഴകുറവാണെന്നു് സമ്മതിച്ചു. പക്ഷെ ഇവിടെ പുഴകളില്ലേ? വേറെയേതെങ്കിലും രീതിയിൽ വെള്ളം കിട്ടില്ലേ?”

“നമ്മളങ്ങോട്ടാണു് പോകുന്നതു്”

വനത്തിലൂടെയായിരുന്നു പിന്നെ കുറച്ചുസമയം യാത്ര. തുടർന്നു് വലിയൊരു മലയുടെ അടിവാരത്തിൽ ഞങ്ങളെത്തി.

“ഈ കാണുന്ന മലയുടെ അപ്പുറത്തു് സമൃദ്ധമായ വെള്ളമുണ്ടു്. നമ്മുടെ രാജ്യാതിർത്തിക്കുള്ളിൽ തന്നെയാണു്. ചാൽ കീറി വെള്ളം നഗരത്തിലും ഗ്രാമങ്ങളിലുമെത്തിക്കാം. എന്നാൽ മലയാണു് പ്രശ്നം. വെള്ളം സുഗമമായി കിട്ടണമെങ്കിൽ മല തുരക്കണം. അതിനു് ആൾബലം ആവശ്യമാണു്. വിദഗ്ദ്ധരും വേണം. അതിനുള്ള ശേഷി എന്റെ രാജ്യത്തിനില്ല. ഒരു ചെറിയ രാജ്യമല്ലേ; മല പൊളിക്കുന്നതിനുള്ള വിദഗ്ദ്ധർ മറ്റുരാജ്യങ്ങളാണു്. അവരുടെ സഹായം കിട്ടുമോ എന്നറിയാൻ കൂടിയാണു് ഞാനന്നു് മറ്റുരാജാക്കന്മാരെ വിളിച്ചതു്. പക്ഷെ അവർക്കെന്നെ സഹായിക്കാൻ താല്പര്യമുണ്ടായിരുന്നില്ല. എന്നെ സഹായിച്ചാൽ അവരുടെ വരുമാനം മുടങ്ങുമല്ലോ”

സൂര്യനസ്തമിക്കാറായിരുന്നു. ഞങ്ങൾ ചൂടുള്ള ഒരു പാറപ്പുറത്തിരിക്കുകയാണു്. രാജാവിന്റെ മുഖം മ്ളാനമായിരുന്നു.

“എനിക്കു് നിങ്ങളോടൊന്നേ ചോദിക്കാനുള്ളു. പാറ എളുപ്പം പൊട്ടിക്കാനുള്ള എന്തെങ്കിലും വഴി നിങ്ങളുടെ കാലത്തുണ്ടോ?”

“രാജാവേ, ഞങ്ങളുടെ കാലത്തു് പാറപൊട്ടിക്കാനുള്ള ഉഗ്രശേഷിയുള്ള സ്ഫോടനവസ്തുക്കൾ കിട്ടും. അതു് പാറ തുരന്നുവച്ചു് തീകൊടുത്താൽ മതി. പക്ഷെ അതിനിത്തിരി കാലം പരിശീലിക്കണം. അപകടസാധ്യതയുണ്ടു്”

“എങ്കിൽ ഞാനൊരു അഭിപ്രായം പറയാം” ഗൗതം പറഞ്ഞുതുടങ്ങി.

“ഇവിടെനിന്നു് കുറച്ചാളേ നമുക്കു് നമ്മുടെ കാലത്തിലേക്കു് കൊണ്ടുപോകാം. അവർ പാറപൊട്ടിക്കുന്ന സ്ഥലങ്ങളിൽ നിന്നു് പണിപഠിക്കട്ടെ. എന്നിട്ടു് ആവശ്യത്തിനു് വെടിമരുന്നുമായി വന്നു് സൗകര്യമുള്ളത്രയും പാറപൊളിയ്ക്കട്ടെ. ന്തേയ്?”

“പറ്റില്ല്യ”

“പറ്റില്ലേ?”

“ഇല്ല്യ. ആദ്യം ഞാൻ ഭാവിയിലേക്കു് വരും. മറ്റാളുകളെ കൊണ്ടുവരാൻ എനിക്കു് ബോധ്യമായാൽ മാത്രമേ കൂടുതൽ ആൾക്കാരേ കൊണ്ടുപോകേണ്ടതുള്ളു. സ്വാർത്ഥതയല്ല. നിങ്ങളുടെ കാലത്തു് എത്തിപ്പെട്ടു് അവിടെ ജീവിക്കാനും പണിപഠിക്കാനും കെല്പുള്ളവരെ ഞാൻ നേരിട്ടു് തെരഞ്ഞെടുക്കാൻ വേണ്ടിയാണു് യാത്ര”

എനിക്കാവേശമായി. രാജാവാളു് കിടിലനാണല്ലോ. ചാടിപ്പുറപ്പെട്ടിരിക്കുന്നു. മിടുമിടുക്കൻ!

“എങ്കിൽ രാജാവേ, നമുക്കുടനെ താരറാണിയോടു് വിവരം പറയണം. കുറച്ചു മാസങ്ങൾ തന്നെ വേണ്ടിവന്നേക്കും. അത്രയും കാലം ആരു് രാജ്യം ഭരിക്കും? കുറേ കാര്യങ്ങൾ യാത്രക്കുമുമ്പു് തീരുമാനിയ്ക്കണ്ടേ?”

“എന്തിനു്? നിങ്ങളു പറഞ്ഞ പേടകത്തിൽ നമ്മൾ പുറപ്പെട്ട അതേ സമയത്തേക്കു് തിരിച്ചെത്താനാവില്ലേ? എത്ര മാസം കഴിഞ്ഞാണെങ്കിലും? എന്തിനാ ഭരണം വേറൊരാളെ ഏല്പ്പിക്കുന്നേ?”

“മനസ്സിലായില്ല...”

“ഡാ, ഞാൻ പറഞ്ഞുമനസ്സിലാക്കിത്തരാം” ഗൗതം പറയാൻ തുടങ്ങി. “നമ്മൾ നാളെ രാവിലെ പുറപ്പെടുന്നു എന്നു് കരുതുക. എന്നിട്ടൊരു ആറുമാസം രാജാവു് ജോലി അഭ്യസിക്കുന്നു. തിരിച്ചുവരുന്ന സമയത്തു് നാളത്തെ അതേ തീയതി പേടകത്തിൽ സെറ്റ് ചെയ്താൽ രാജാവു് പുറപ്പെട്ട സമയത്തു് തന്നെ ഇവിടെ തിരിച്ചെത്തും. ഇവിടെയുള്ളവർക്കു് രാജാവു് മാറിനിന്നതായി തോന്നുകയേ ഇല്ല!“

അതു് ശരിയാണല്ലോ. ഞാൻ അത്രക്കങ്ങടു് ചിന്തിച്ചില്ല.

”സാരല്യ. ആളു് ഌണുവാണു്. അതുകൊണ്ടാ...“ ഇത്തവണ ഗൗതത്തിന്റെ വക ഡയലോഗ്.

”എങ്കിൽ ഈ ഌണുവിന്റെയും കൂട്ടുകാരുടേയും കൂടെ ഞാനിതാ ഭാവിയിലേക്കു് വരുന്നു!“ രാജാവു് ആവേശത്തോടെ പറഞ്ഞു. അതീവസന്തുഷ്ടരായി ഞങ്ങൾ രാജരഥത്തിൽ കയറി മടക്കയാത്ര ആരംഭിച്ചു.

”ഌണു എന്ന പ്രയോഗം നിങ്ങൾക്കു് രണ്ടാൾക്കും നല്ലോണം ബോധിച്ചു. ല്ലേ?“ യാത്രക്കിടയിൽ രാജാവു് എന്റെ കൂട്ടുകാരോടു് ചോദിച്ചു.

ആ വികൃതമനസ്കരാകട്ടെ, ”അതെ അതെ!“ എന്നമട്ടിൽ ചിരിച്ചുകൊണ്ടു് തലകുലുക്കി. ഞാൻ താടിക്കു് കൈയും കൊടുത്തു് ”രാത്രി ഭക്ഷണത്തിനു് എന്താണാവോ“ എന്നാലോചിച്ചും രാജാവും എന്റെ കൂട്ടുകാരും കൂടി നടത്തുന്ന നർമ്മസംഭാഷണത്തിൽ മൗഢ്യം പ്രകടിപ്പിച്ചു് പങ്കെടുക്കാതെയും താനൊരു ബോറനാണെന്നു് വീണ്ടും തെളിയിച്ചു.



(തുടരും....)




Sunday, April 21, 2013

കാലചലനം - 6






ജനറേറ്ററും മറ്റും ഭൂതകാലത്തിലുപേക്ഷിച്ചുവന്നതിന്റെ നഷ്ടപരിഹാരത്തിനും ഡീസൽ വാങ്ങിയ വകയിലും പെട്ടിയോട്ടോ വാടകയിനത്തിലും ഒക്കെക്കൂടി ഒരു ലക്ഷത്തിലധികം ചെലവായി. ഡെന്റിസ്റ്റിന്റെ ഫീസ് വേറെ. അതിനു പുറമേ നീരുകുറയാൻ മരുന്നു്. ഒരു പല്ലു് പോയി.

വിസ്കിയും ചില്ലുഗ്ലാസും വാങ്ങാൻ പതിനായിരത്തിലധികം ചെലവായിരുന്നു. ഭൂതകാലത്തിൽ ബാങ്കിൽ നിക്ഷേപിച്ചവകയിൽ അഞ്ചുലക്ഷം ഇതിനൊക്കെ പുറമേ.

ആകെക്കൂടി കഷ്ടകാലമാണു്. ഏതുവിധേനെയും സമ്പത്തുണ്ടാക്കാൻ ഒരുങ്ങിപ്പുറപ്പെട്ട ഞാൻ ഏതാണ്ടു് ആറരലക്ഷം രൂപ നഷ്ടപ്പെടുത്തി എന്നതൊഴിച്ചാൽ ഒരു ഗുണവുമുണ്ടായില്ല. മാത്രമല്ല, എന്റെ സഹമുറിയന്മാരുടെ മുമ്പിലും ഗൗതത്തിന്റെ വീട്ടുകാർക്കിടയിലും ഒരു കോമാളിയാവുകയും ചെയ്തു.

എന്റെ ആത്മവിശ്വാസത്തിനേറ്റ കനത്തപ്രഹരമായിരുന്നു അതു്. എനിക്കു് ഒന്നിനും ഒരു താല്പര്യമില്ലാതായി. ആരോടും സംസാരിക്കാതായി. ഏറിയസമയം വെറുതെ ലാപ്റ്റോപിൽ ഇന്റർനെറ്റ് നോക്കിയിരിക്കലായി.

അങ്ങിനെ ബ്രൗസ് ചെയ്തുകൊണ്ടിരുന്ന ഒരു ദിവസം ഹർഷഘോഷനെപ്പറ്റി വെറുതെ സെർച്ച്‌ ചെയ്തപ്പോഴാണു് ഞെട്ടിക്കുന്ന ഒരു വിവരം എന്റെ ശ്രദ്ധയിൽ പെട്ടതു്:

അദ്ദേഹത്തിനെതിരേ ഒരു വധശ്രമം നടന്നിട്ടുണ്ടു്.

എനിക്കു് താല്പര്യമായി. ഒരുപാടു് വിവരങ്ങളൊന്നും ഇന്റർനെറ്റിൽ കിട്ടാനില്ല. എങ്കിലും ഉള്ളതുവച്ചു് ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കി.

വിവിധദേശത്തെ രാജാക്കന്മാർ ഒരിക്കൽ ഉല്ലപിയിൽ ഒരു ചർച്ചക്കായി ഒത്തുകൂടി. ചർച്ച പരാജയപ്പെട്ടു. ആ ചർച്ചയിൽ പങ്കെടുത്ത ഏതോ രാജാവിന്റെ ആൾക്കാർ ഹർഷഘോഷനെ രണ്ടുമാസം കഴിഞ്ഞു് ഒരു പ്രത്യേക പൂജാദിവസം വധിക്കാൻ ശ്രമിച്ചു.

ഇത്രയുമാണു് ഇന്റർനെറ്റിലെ വിവരങ്ങൾ. ആരു് വധിക്കാൻ ശ്രമിച്ചുവെന്നോ എങ്ങിനെ ശ്രമിച്ചുവെന്നോ ഒന്നും വിവരം ലഭ്യമല്ല. പക്ഷെ ഉല്ലപിയിലെ ബഹുരാജചർച്ച നടന്നതെന്നാണു് എന്നെനിക്കറിയാം. ഞാനവിടെ ഉണ്ടായിരുന്നല്ലോ. ആ വിവരം വച്ചു് ഹർഷഘോഷരാജാവിനെതിരേ വധശ്രമം നടന്നദിവസം ഞാൻ കണക്കാക്കി.

എന്റെ താല്പര്യം വീണ്ടുമുണർന്നു. നഷ്ടപ്പെട്ടുപോയ സല്പ്പേരും രാജാവിന്റെ പ്രീതിയും ഒരുപക്ഷെ എന്റെ ധനവും തിരിച്ചുപിടിക്കാനുള്ള അവസരമായി ഇതിനെ കാണണം എന്നെനിക്കു് തോന്നി.

എങ്ങിനെയെന്നാൽ, വധശ്രമത്തിൽ നിന്നു് രാജാവിനെ എനിക്കു് രക്ഷിക്കാൻ സാധിച്ചാൽ ഇതുവരെ സംഭവിച്ച വിഡ്ഢിത്തങ്ങൾക്കും തന്മൂലം സംഭവിച്ച അപമാനത്തിനും അറുതിയാവും. രാജാവിനോടും കുടുംബത്തോടും അദ്ദേഹത്തിന്റെ രാജ്യത്തോടും എനിക്കു് വീണ്ടും നല്ല ബന്ധം പുലർത്താനാവും. ഞാനവിടെ വീണ്ടും സ്വീകാര്യനാവും.

ഭൂതകാലത്തിലേക്കു പോയി രാജാവിനെ രക്ഷിക്കേണ്ടതു് എന്റെ കടമയാണു് എന്നെനിക്കു് തോന്നി. ഞാനദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു.

രഘുവിനോടും ഗൗതത്തിനോടും പറഞ്ഞു് ഞാൻ വീണ്ടും ഭൂതകാലയാത്രക്കൊരുങ്ങിയതു് ഇതുകൊണ്ടാണു്. തിരിച്ചുവന്ന എന്നെക്കണ്ടു് ഗൗതത്തിന്റെ ബന്ധുക്കൾ അത്ഭുതപരതന്ത്രരായെങ്കിലും എന്റെ ഗമനോദ്ദേശവും അതിന്റെ ഗൗരവവും അവരെ പറഞ്ഞുമനസ്സിലാക്കാൻ എനിക്കായി. ഗൗതവും രഘുവും ഇത്തവണ എന്റെകൂടെ ഭൂതകാലത്തിലേക്കു് വരുമെന്നും എന്നെ സഹായിക്കുമെന്നും നിഷ്കർഷിച്ചു. ഞാൻ സമ്മതിച്ചു.

അങ്ങിനെ ഞങ്ങൾ മൂന്നുപേരും ഭൂതകാലത്തിലേക്കു് സഞ്ചരിച്ചു.

* * * * *


എനിക്കു് ഉല്ലപിരാജ്യത്തു് നേരിട്ടു് പ്രവേശിക്കാനും ആളുകളുടെ മുമ്പിൽ പ്രത്യക്ഷപ്പെടാനും മടിയുണ്ടായിരുന്നു. ആരെങ്കിലും സൈനികരെ അറിയിച്ചു് എന്നെ അറസ്റ്റ് ചെയ്യുമോ എന്നു് ഞാൻ ഭയന്നു. അതുകൊണ്ടു് പൂജയുടെ വിവരങ്ങളും രാജാവിന്റെ ദിനക്രമവും അറിഞ്ഞുവരാൻ ഞാൻ രഘുവിനേയും ഗൗതത്തിനേയും ചുമതലപ്പെടുത്തി. എന്നിട്ടു് പട്ടണത്തിനുപുറത്തുള്ള കാട്ടിൽ ഇരുന്നു.

തിരിച്ചുവന്ന ഗൗതവും രഘുവും പറഞ്ഞതിതാണു്:

നാളെയാണു് പൂജ. ജലലബ്ധിക്കായുള്ള പൂജയാണു്. ഏതാനും വർഷങ്ങളായി ഉല്ലപിയിൽ വേണ്ടത്ര മഴ കിട്ടുന്നില്ല. നാടാകെ വരണ്ടിരിക്കുന്നു. ജനം കുറേയായി കഷ്ടപ്പെടുന്നു.

“പൂജ ജലം സാക്ഷിയായി നടത്തണമെന്നാണു്. അതുകൊണ്ടു് ക്ഷേത്രകുളക്കരയിൽ ഒരു മണ്ഡപം ഒരുക്കിയിട്ടുണ്ടു്. പൂജ അതിരാവിലെ തുടങ്ങും. രാജാവു് സൂര്യോദയം കഴിഞ്ഞേ വരൂ”

“എങ്കിൽ നമുക്കു് ഭക്ഷണം കഴിഞ്ഞു് കിടക്കാം. നാളെ അഞ്ചുമണിയാവുമ്പോഴേക്കു് റെഡിയാവണം”

* * * * *


അടുത്ത ദിവസം സൂര്യോദയത്തിനുമുമ്പു് ഞങ്ങൾ ക്ഷേത്രകുളത്തിലെത്തി.

വലിയ കുളമാണു്. മഴ കുറവായിരുന്നെങ്കിലും നിറയെ വെള്ളമുണ്ടു്. ഒരു ചെറിയ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ടു്. പൂജാരി പൂജ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

ഞങ്ങൾ ചുറ്റും നോക്കി. പൂജകാണാൻ ആളുകളാരും അധികം വന്നിട്ടില്ല. അതെന്താണാവോ?

പെട്ടെന്നു് രഘു അന്ധാളിച്ചു.

“അതേയ്, ഇനി രാജാവു് കൊട്ടാരത്തിൽ നിന്നു് വരുന്ന വഴിക്കു് ആരെങ്കിലും അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമിക്കുമോ? ഐ മീൻ, പൂജക്കെത്തുന്നതിനുമുമ്പേ വധിക്കാൻ ശ്രമം നടക്കുമോ?”

അയ്യോ, അത്തരമൊരു സാധ്യത ഞങ്ങൾ മൂന്നുപേരും ചിന്തിച്ചിരുന്നില്ല. ഇനിയെന്താ വേണ്ടതു്, കൊട്ടാരത്തിലേക്കു പോയി രാജാവു് പുറപ്പെടുമ്പോൾ പിൻതുടരണോ എന്നൊക്കെ ആലോചിച്ചു് ഞങ്ങൾ മുഖത്തോടുമുഖം നോക്കി. പെട്ടെന്നു് ചെറിയൊരു ബഹളം കേട്ടു.

“രാജാവെത്തി!” കുളക്കരയിലുള്ള ആരോ വിളിച്ചുപറഞ്ഞു.

ഞങ്ങൾക്കു് സമാധാനമായി. രാജാവെത്തിയ സ്ഥിതിക്കു് ഞാൻ എവിടെയെങ്കിലും ഒളിച്ചുനില്ക്കാം എന്നുകരുതി. കുളത്തിന്റെ കല്പ്പടവിൽ പൊട്ടിപ്പൊളിഞ്ഞ ചെറിയ ഒരു മറയുണ്ടു്. ആൺ-പെൺ കടവുകൾ മറയ്ക്കാൻ പണ്ടു് കെട്ടിയതാവും. ഞങ്ങൾ മൂന്നുപേരും മറയുടെ പിന്നിലൊളിച്ചു. രഘുവും ഗൗതവും ഹർഷഘോഷരാജാവിനെ മുമ്പു് കണ്ടിട്ടില്ലാത്തതുകൊണ്ടു് തല പതുക്കെ നീട്ടി രംഗനിരീക്ഷണം നടത്തി.

ആളുകളുടെ തിരക്കില്ല. പൂജാരിയും ഒന്നുരണ്ടു് സൈനികരും പിന്നെ അനുചരവൃന്ദം മാതിരി തോന്നിച്ച 4-5 പേരും മാത്രം. സൈനികർ തേരു് നിർത്തിയിരുന്ന ദിക്കിൽ നില്ക്കുന്നു. അനുചരന്മാർ മുണ്ടു് താറുടുത്തിരുന്നു. തലേക്കെട്ടുമുണ്ടു്. പൂജക്കുള്ള പൂക്കളും മറ്റു സാമഗ്രികളും അവരാണു് മണ്ഡപത്തിൽ കൊണ്ടുവച്ചതു്.

ഗൗതം ഒളിഞ്ഞുനോട്ടം മതിയാക്കി കല്പ്പടവിൽ ഇരുന്നു. എന്നേയും രഘുവിനേയും തോണ്ടി. എന്നിട്ടു പതുക്കെ പറഞ്ഞു.

“കുളം വലുതാണു്. മറുകരയിൽ പൊന്തക്കാടു് മാതിരിയുണ്ടു്. അവിടെ ആരെങ്കിലും ഒളിച്ചിരിപ്പുണ്ടെങ്കിലോ? അവിടെനിന്നു് അമ്പെയ്താലും രാജാവിനെ വധിക്കാം”

“രഥത്തിനെ അടുത്തുനില്ക്കുന്ന സൈനികരോടു് നമ്മുടെ സംശയം പറഞ്ഞാലോ?” രഘു ചോദിച്ചു.

“വേണ്ട. ഒന്നാമതു് നമ്മളെ ആർക്കും അറിയില്ല. രണ്ടാമതു്, ഒരടിസ്ഥാനവുമില്ലാതെ എന്തെങ്കിലും പറഞ്ഞാൽ വാദി പ്രതിയാവും”

അതു് ശരിയാണെന്നവർക്കു് തോന്നി.

“എങ്കിൽ ഞാൻ കുളത്തിന്റെ മറുകരയിൽ ചെന്നു് ഒന്നുനോക്കി വരാം”. രഘു അങ്ങോട്ടു് നീങ്ങി. ഞാനും ഗൗതവും മറപറ്റി രംഗനിരീക്ഷണം തുടർന്നു.

പൂജ കാണാൻ വലിയ രസമൊന്നുമില്ല. പൂജാരി മന്ത്രമുച്ചരിക്കുന്നു. രാജാവു് അഗ്നിയിൽ എന്തൊക്കെയോ ഒഴിക്കുന്നു. ഇടക്കു് പൂവു് നെഞ്ചോടുചേർത്തു് ഒരുനിമിഷം കണ്ണടച്ചു് പ്രാർത്ഥിച്ചു് മുമ്പോട്ടർപ്പിക്കുന്നു.

ഈ രംഗം കുറേ നേരം തുടർന്നപ്പോൾ എനിക്കു് ബോർ അടിച്ചു. ചൂടു് കൂടിയിട്ടുണ്ടു്. പോരാത്തതിനു് അഗ്നിയാണു് മുമ്പിൽ. എനിക്കുറക്കം വന്നു. മറയിൽ ചാരി ഞാൻ മയങ്ങാൻ തുടങ്ങി.

പെട്ടെന്നു് ഗൗതം എന്നെ തട്ടിവിളിച്ചു.

“ഡാ.. നോക്കെടാ...!”

ഞാൻ ഞെട്ടിയുണർന്നു. ചാടിപ്പിടഞ്ഞു് മറയ്ക്കുമുകളിലൂടെ നോക്കിയപ്പോൾ കണ്ടകാഴ്ച!

രാജാവു് പൂജയുടെ ഭാഗമായി ഒരു വലിയ താലമെടുത്തു് തലക്കുമുകളിൽ പിടിച്ചു് കുളത്തിലേക്കിറങ്ങുന്നു. ഏതാണ്ടു് നെഞ്ചുവരെ വെള്ളത്തിലാണു് അദ്ദേഹം. ആ സമയത്തു് മണ്ഡപത്തിന്റെ സൈഡിൽ നിന്നിരുന്ന രണ്ടു് അനുചരന്മാർ അരയിലെ ഉറയിൽ നിന്നു് വാളുകളൂരി. അവർ വാളുപൊക്കി ഓങ്ങി.

ദൈവമേ! ആ മനുഷ്യർ രാജാവിനെ വാളുകൊണ്ടു് വെട്ടാൻ പോകുന്നു!

“രാജാവേ! രക്ഷപ്പെട്ടോളൂ!” എന്നുറക്കെ ആക്രോശിച്ചുകൊണ്ടു് ഞാൻ മറചാടി മണ്ഡപത്തിന്റെ നേരെ ഓടി. അവിടെയുണ്ടായിരുന്നവർ ഞെട്ടി എന്റെനേരെ അത്ഭുതത്തോടെ നോക്കി. നെഞ്ചുവരെ വെള്ളത്തിൽ നിന്നിരുന്ന രാജാവും ഞെട്ടിത്തിരിഞ്ഞു. എന്നെക്കണ്ടു് അദ്ദേഹം തിരിച്ചറിഞ്ഞോ എന്നു് നിശ്ചയമില്ല...

...കാരണം, പൂജക്കുകൊണ്ടുവന്ന എണ്ണ പടവിൽ തൂകിപ്പോയിരുന്നതിൽ ചവിട്ടി ഞാൻ വഴുക്കി മലർന്നുവീണു് ഓടിവന്ന അതേ വേഗത്തിൽ എണ്ണയിലൂടെ ഉരസിനീങ്ങി സ്വന്തം ഇഷ്ടത്തിനെതിരായി കുളത്തിനുനേരെ ദിശതിരിഞ്ഞു് പോണപോക്കിന്റെ പരിസമാപ്തിയായി ഹർഷഘോഷരാജാവിന്റെ ഇടതുതോളിൽ ശക്തമായി ഒരു ചവിട്ടുചവിട്ടി. തല്ഫലമായി രാജാവും ഞാനും കുളത്തിൽ വീണുമുങ്ങി. അദ്ദേഹത്തിന്റെ കൈയിലിരുന്ന താലം തെറിച്ചു് എന്റെ നെഞ്ചത്തു് വീണു.

ഒന്നു മുങ്ങിപ്പൊങ്ങിയ ഞാൻ കാണുന്ന കാഴ്ച ഇതാണു്:

പൂജാരി ഓടിവന്നിരിക്കുന്നു. കൈയിലിരുന്ന കിണ്ടിയുടെ മുരലുകൊണ്ടു് രാജാവുവീണ സ്ഥലം ചൂണ്ടിക്കാണിക്കുന്നുണ്ടു്. നേരത്തേ വാളൂരിയ രണ്ടു് അനുചരന്മാരും വാൾ കരയിൽ വച്ചു് കുളത്തിലേക്കു് ചാടി. രാജാവിനെ വെള്ളത്തിൽ കാണാനില്ല. ഹയ്യോ.. ആരോ എന്റെ കാലിൽ പിടിച്ചുവലിക്കുന്നു. ഞാൻ വീണ്ടും വെള്ളത്തിൽ മുങ്ങി.

എന്റെ കാലിൽ പിടിച്ച രാജാവു് വെള്ളത്തിനടിയിൽവച്ചു് എന്നെ വരിഞ്ഞുമുറുക്കി. ഇപ്പൊ എനിക്കു് നീന്താൻ വയ്യ. ഞാൻ താഴാൻ തുടങ്ങി.

അതേസമയം രാജാവു് എന്റെ തോളിൽ ചവിട്ടി ഒന്നുചാടിയതായി ഞാൻ മനസ്സിലാക്കി. ഒപ്പം കരയിൽ നിന്നൊരു ആരവവും കേട്ടു. ഇപ്പോൾ ഞാൻ സ്വതന്ത്രനാണു്.

ഞാൻ വെള്ളത്തിലൂടെ ഊളിയിട്ടു് കുറച്ചുദൂരം പോയി. അതിനുശേഷം മെല്ലെ പൊങ്ങിവന്നു് കരയിലേക്കു് നോക്കി.

ദേ, വാൾ പിടിച്ചിരുന്ന അനുചരന്മാർ രാജാവിനെ വെള്ളത്തിൽനിന്നു് പൊക്കിയെടുത്തു് കരയ്ക്കിരുത്തിയിരിക്കുന്നു.

അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണു്. കുളത്തിന്റെ നടുവിൽ നിലയില്ലാതെ തുഴഞ്ഞുനിന്നുകൊണ്ടു് ഞാനലറി.

“രാജാവേ, രക്ഷപ്പെട്ടോളൂ, അവരങ്ങയെ കൊല്ലും!”

എന്നിട്ടു് ആവുന്നത്ര വേഗത്തിൽ നീന്തി ഞാൻ കരയ്ക്കെത്തി.

കരക്കുകയറുമ്പോഴും ആരും ഒന്നും മിണ്ടുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല.

“രാജാവേ, ഇവർ രണ്ടുപേരും അങ്ങയെ കൊല്ലാൻ നോക്കി”

“ആരു്? ഇവരോ? എന്റെ സഹായികളോ? എങ്ങിനെ?”

അപ്പോഴേക്കു് ഗൗതവും രഘുവും എന്റെയടുത്തെത്തിയിരുന്നു. അവർ എന്റെ കൈപിടിച്ചു് വലിച്ചു. ഞാൻ അവരുടെ പിടിവിടുവിച്ചു് വീണ്ടും രാജാവിന്റെ നേർക്കു് തിരിഞ്ഞു.

“അതേ രാജാവേ, അങ്ങു് കുളത്തിലിറങ്ങിയപ്പോൾ ഇവർ വാളുകൊണ്ടു് വെട്ടാൻ വരുന്നതു് ഞാൻ കണ്ടതാണു്”

“ഏഭ്യൻ! പൂജേടെ ഭാഗായിട്ടാണു് അവർ വാളൂരിയതു്” പൂജാരിയാണു് അതുപറഞ്ഞതു്.

ഞാൻ ഗൗതത്തിനുനേരെ തിരിഞ്ഞു.

“നീയല്ലേ എന്നെ...”

“ഞാനൊന്നും ചെയ്തില്ല. ഇരുന്നുറങ്ങുകയായിരുന്ന നിന്നെ ഞാൻ വിളിച്ചുണർത്തി എന്നതു് സത്യമാണു്. പക്ഷെ അതു്... അതു്... രാജാവിനെ ആരും കൊല്ലാൻ വന്നതുകൊണ്ടല്ല. ഉണർന്നയുടനെ നീ കണ്ടകാഴ്ച വാളൂരിനില്ക്കുന്നവരെ ആയതുകൊണ്ടു് നീ തെറ്റിദ്ധരിച്ചു. രാജാവു് താലമെടുത്തപ്പോൾ പൂജാരി അവരോടു് വാൾ പുറത്തെടുക്കാൻ പറഞ്ഞതു് നീ കേട്ടില്ലേ?”

ഞാൻ നല്ല ഉറക്കത്തിലായിരുന്നു. എന്തു് കേൾക്കാൻ?

എനിക്കു കുറച്ചൊക്കെ മനസ്സിലായി. പൂജയുടെ ഒരാചാരമായിരുന്നു രാജാവു മുങ്ങുമ്പോൾ അനുചരന്മാർ വാളൂരിനില്ക്കുക എന്നതു്. അപ്പൊ ഞാൻ തെറ്റിദ്ധരിച്ചതാണു്.

ഗൗതത്തിനേയും രഘുവിനേയും നോക്കി രാജാവു് ചോദിച്ചു:

“നിങ്ങളെ മുമ്പു് കണ്ടിട്ടില്ലല്ലോ. ആരാ?”

“ഞങ്ങൾ ചിതലിന്റെ കൂടെവന്നതാണു്. കൂട്ടുകാരാണു്. ഗൗതം, രഘു”

രാജാവു് പൂജാരിയുടെ നേരെ തിരിഞ്ഞു.

“പൂജക്കു് മുടക്കമൊന്നും വന്നില്ലല്ലോ, അല്ലേ?”

“ഇല്ല രാജാവേ. പൂജ കഴിഞ്ഞു. എന്നുമാത്രമല്ല, ജലതർപ്പണം അസ്സലായി. (എന്റെ നേരെ തിരിഞ്ഞു്) രാജാവു് എത്ര പറഞ്ഞിട്ടും വെള്ളത്തിൽ മുങ്ങി പൂജയർപ്പിക്കാൻ തയ്യാറല്ലായിരുന്നു. പൂജയുടെ ഫലം മുഴുവൻ കിട്ടണമെങ്കിൽ അങ്ങിനെ ചെയ്യണം. പക്ഷെ അദ്ദേഹത്തിനു് നീന്തലറിയാത്തതുകൊണ്ടു് വല്ലാതെ പേടിയുണ്ടായിരുന്നു. ഇപ്പൊ എന്തായി? നിങ്ങളുവന്നതുകൊണ്ടു് അദ്ദേഹം മുങ്ങിത്തന്നെ അർപ്പണം നടത്തി. നിങ്ങളെ ഇവിടെയെത്തിച്ചതും അദ്ദേഹത്തെ ജലത്തിലാഴ്ത്തിയതും ജഗദീശ്വരനല്ലാതെ മറ്റാരാണു്? ഭഗവാന്റെ ലീലാവിലാസങ്ങൾ അതുല്യമാണു്”

അങ്ങിനെ, ഞാൻ പൂജാസമയത്തു് അവിടെ എത്തിച്ചേർന്നതും രാജാവിനെ വെള്ളത്തിൽ മുക്കിയതും നല്ലതിനാണു് എന്നു കണക്കുകൂട്ടി എല്ലാവരും തൃപ്തരായി.

ഇളിഭ്യനായി നില്ക്കുന്ന എന്റെയടുത്തു് രാജാവു് വന്നു. ഗൗതവും രഘുവും അറ്റൻഷനായി നിന്നു.

“നിങ്ങളൊരു ഌണു ആണു്”

ഞാൻ ഞെട്ടി. ഌണുവോ?

“ങാ, ഌണു. ഌണു എന്നുപറഞ്ഞാൽ ഭോഷൻ, ഗുണമില്ലാത്തവൻ...”

ഞാൻ തലതാഴ്തിനിന്നു.

“സാരമില്ല. തന്നെ ‘ഌണു’ എന്നുവിളിച്ചപ്പോൾ എന്റെ ദേഷ്യം മാറി. എന്നോടു് ക്ഷമിക്യ”

അദ്ദേഹത്തിന്റെ സ്വരം ആത്മാർത്ഥമായിരുന്നു. ഞാനദ്ദേഹത്തിന്റെ കൈകൾ കൂട്ടിപ്പിടിച്ചു.

“എന്തായിതു് രാജാവേ? എന്നോടു്...”

“നിങ്ങളൊന്നും പറയണ്ട. മൂന്നുപേരും എന്റെ കൂടെ വരൂ. എനിക്കു ചിലതു് ചോദിക്കാനുണ്ടു്”

ഇടക്കുകയറി രഘു പറഞ്ഞു:

“അതിനുമുമ്പു് എനിക്കങ്ങയോടു് ഒരു കാര്യം ചോദിക്കാനുണ്ടു്. ഌണു എന്നുവച്ചാൽ ഒന്നിനും കൊള്ളാത്തവൻ. അപ്പൊ എല്ലാം തികഞ്ഞ ഒരാളെ എന്തുവിളിക്കും?”

“ണിബു”

രാജാവിനൊപ്പം നടക്കുന്നതിനിടക്കു് ഞാൻ ഗൗതത്തിനെ പതുക്കെ പിന്നിലേക്കു് മാറ്റി ഉദ്വേഗത്തോടെ ചോദിച്ചു

“അപകടമൊന്നുമുണ്ടായിരുന്നില്ലെങ്കിൽ നീയെന്തിനാ എന്നെ വിളിച്ചുണർത്തിയതു്?”

ഗൗതം ഒരു ഇളിഭ്യച്ചിരി ചിരിച്ചു.

“പൂജക്കുവേണ്ടി പഴങ്ങളും മധുരപലഹാരങ്ങളും കൊണ്ടുവന്നപ്പോൾ കണ്ട്രോൾ പോയതാണെടാ! രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയതല്ലേ? നേരം ഇത്രയായില്ലേ? വിശന്നിട്ടു വയ്യായിരുന്നെടാ...”

എല്ലാം നല്ലതിനു്.



വാൽ:

കാര്യം ഇങ്ങനെയാണു് നടന്നതെങ്കിലും രാജാവിനെതിരേ ഒരു വധശ്രമം ഒരന്യനാട്ടുകാരൻ നടത്തി എന്നൊരു വാർത്ത പ്രചരിച്ചു. അങ്ങിനെ, ഇന്റർനെറ്റിൽ കണ്ട വാർത്തയുടെ അടിസ്ഥാനം രൂപപ്പെട്ടു.




(തുടരും...)


Wednesday, March 20, 2013

കാലചലനം - 5




ഉച്ചഭക്ഷണം രാജാവിന്റേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും കൂടെയായിരുന്നു.


രാജാവിന്റെ പേരു് ഹർഷഘോഷൻ എന്നാണു്. മഹാറാണിയുടെ പേരു് താര. അവർക്കൊരു മകളുമുണ്ടു്. ഒരു പത്തു വയസ്സു കാണും. പേരു് വനജ.

രാജാവിനെ കാണാൻ ബ്രൂസ് ലീയെ മാതിരിയാണു്. ആളു് മെലിഞ്ഞിട്ടാണു്. പക്ഷെ നല്ല ഉറച്ചമസിലുകളുള്ള ശരീരം. തിളങ്ങുന്ന കണ്ണുകൾ. അധികം ഉയരമില്ല. ഒരല്പം മുന്നോട്ടാഞ്ഞു് നടത്തം.

മഹാറാണി നേരെ മറിച്ചാണു്. തടിച്ച പ്രകൃതം. ഏതാണ്ടു് രാജാവിന്റെ അത്രതന്നെ ഉയരം. വട്ടമുഖം. വനജയും തടിച്ചിട്ടാണു്. പക്ഷെ പൊക്കം കുറവാണു്.

അപ്പൊ, അമ്മയും മകളും ഒരുമിച്ചു നടന്നാൽ ട്രാക്റ്ററിന്റെ മുൻ-പിൻ ചക്രങ്ങൾ ഉരുളുന്നതുപോലെയിരിക്കും.

തീന്മേശയുടെ മുമ്പിലിരുന്നു് ഞങ്ങൾ പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു.

“താരേ, പണ്ടു് ഞാൻ സമയസഞ്ചാരിയെപ്പറ്റി പറഞ്ഞപ്പൊ നീ വിശ്വസിച്ചില്ലല്ലോ? ഇതാ ചിതൽ. ഇദ്ദേഹം പത്തുനൂറ്റാണ്ടു് കഴിഞ്ഞാണു് വരുന്നതു്!”

‘പത്തുനൂറ്റാണ്ടു് കഴിഞ്ഞു് വരുന്നു’ എന്നതിലെ ഗ്രാമർ മിസ്റ്റേക് എനിക്കു് അപ്പൊ മനസ്സിലായില്ല.

ഞാൻ മഹാറാണിയെ നോക്കി ഒന്നു് പുഞ്ചിരിച്ചു. അവർ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടു്. ഞാൻ കൊണ്ടുവന്നിരുന്ന സഞ്ചി തുറന്നു.

“ഇതു് മഹാറാണിക്കു്. മാല, വള, നഖത്തിലിടാനുള്ള ചായം, ചുണ്ടിൽ പുരട്ടാനുള്ള ചായം, എളുപ്പത്തിൽ ഒട്ടിച്ചുവയ്ക്കാവുന്ന പൊട്ടു്, ഇതൊരു പട്ടുചേല..”

“ഇതു് വനജക്കും കൂട്ടുകാർക്കും ചോക്ലേ... പ്രത്യേകതരം മധുരപലഹാരം. അധികം കഴിക്കരുതു് ട്ടൊ, പല്ലു് കേടുവരും”

“ഇതു് രാജാവിനു്...” എന്നുപറഞ്ഞു് ഒരു കുപ്പി വിദേശമദ്യം ഞാനെടുത്തു് മേശപ്പുറത്തുവച്ചു.

ഇതുകണ്ടതും മൂന്നുപേരും ആ കുപ്പി സസൂക്ഷ്മം നോക്കി. രാജാവു് അതീവശ്രദ്ധയോടെ കുപ്പി കയ്യിലെടുത്തു് തിരിച്ചും മറിച്ചും പരിശോധിച്ചു. അദ്ദേഹത്തിന്റെ മുഖത്തു് ശിശുതുല്യമായ കൗതുകമുണ്ടായിരുന്നു. കുപ്പിയുടെ മുകളിലൊട്ടിച്ച ലേബലിൽ അദ്ദേഹം വിരലോടിച്ചു. തുടർന്നു് അദ്ദേഹം കുപ്പി തിരിച്ചു് മേശപ്പുറത്തുവച്ചു് കുറച്ചുസമയം നോക്കിയിരുന്നു.

“എന്താ ഇതിന്റെ പേരു്?”

“ഇതാണു് രാജാവേ വിസ്കി”

“വിക്സി...വിക്സ്കി... എന്താ പറഞ്ഞതു്? വിസ്കി. പറയാൻ ഇത്തിരി ബുദ്ധിമുട്ടുള്ള പേരാണു് ട്ടൊ. ആട്ടെ, ഈ വിക്സിയുടെ ഉള്ളിൽ എന്തോ ഒരു ഇരുണ്ട വെള്ളമുണ്ടല്ലോ. എന്താ അതു്?”

ഛെ! കുപ്പിയാണു് വിസ്കി എന്നു് രാജാവു് തെറ്റിദ്ധരിച്ചിരിക്കുന്നു!

“അയ്യോ രാജാവേ, ആ വെള്ളത്തിന്റെ പേരാണു് വിസ്കി. ഭാവിതലമുറ കുടിക്കുന്ന പ്രത്യേകതരം മദ്യമാണു്”

“അപ്പൊ അതിരിക്കുന്ന, വെള്ളം മാതിരി തെളിഞ്ഞ നീണ്ട പാത്രത്തിന്റെ പേരോ?”

“അതാണു് തമ്പ്രാ കുപ്പി. മണലുരുക്കിയാണു് ഉണ്ടാക്കുന്നതു്. എളുപ്പം പൊട്ടാൻ സാധ്യതയുണ്ടു്. പക്ഷെ വളരെ ഉപകാരപ്രദമാണു്. പലതരം പാത്രങ്ങൾ ഉണ്ടാക്കാൻ ഉത്തമം”. ഞാൻ വീണ്ടും സഞ്ചിയിൽ കൈയിട്ടു. “ഇതാ വെള്ളവും മറ്റു പാനീയങ്ങളും കുടിക്കാൻ പറ്റിയ തരം ഗ്ലാസ്”

“എന്നെ തമ്പുരാൻന്നു് വിളിക്കണ്ട” എന്നു പിറുപിറുത്തുകൊണ്ടു് അദ്ദേഹം ഞാൻ പുറത്തെടുത്ത ചില്ലുഗ്ലാസുകളിലൊരെണ്ണം കൈയിലെടുത്തു. കണ്ണിൽ ചേർത്തുവച്ചു് മഹാറാണിയെ അതിലൂടെ നോക്കി. എന്നിട്ടു് പൊട്ടിച്ചിരിച്ചു.

“അങ്ങേക്കു് അല്പം വിസ്കി വിളമ്പട്ടേ?” എന്നു ചോദിച്ചു് അനുവാദത്തിനു് നില്ക്കാതെ ഞാൻ വിസ്കിക്കുപ്പി തുറന്നു് കുറച്ചു ഗ്ലാസിലൊഴിച്ചു. ഇത്തിരി വെള്ളവും ചേർത്തു് രാജാവിന്റെ നേർക്കു് നീട്ടി. അദ്ദേഹം അതുവാങ്ങി ഒരു കവിൾ അകത്താക്കി.

“ഹൗ! വിക്സി തൊണ്ടേക്കൂടി പോണ വഴി അറിയുന്നുണ്ടു്ട്ടൊ! തീ കഴിച്ചമാതിരി. പക്ഷെ നല്ല രസം!”

ഇതുകേട്ടതും താരമഹാറാണി ഗ്ലാസ് വാങ്ങി കുടിച്ചു. രണ്ടു സെക്കന്റ് കഴിഞ്ഞു് കുറച്ചു വെള്ളവും കുടിച്ചു് നെഞ്ഞുഴിഞ്ഞു. “ശര്യാ.. ശര്യാ..” എന്നു് അഭിപ്രായവും പ്രകടിപ്പിച്ചു.

“നമ്മുടെ നാട്ടിലുള്ള മദ്യത്തിനെ ഒറ്റു മട്ടല്ല, ല്ലേ താരേ? ഒരു പ്രത്യേക രുചി. ന്നാലെന്താ? ഒന്നാന്തരായിട്ടുണ്ടു്!”

എനിക്കു് തൃപ്തിയായി. രാജാവു് ഹാപ്പിയായല്ലോ. എന്തെങ്കിലും സമ്മാനം കിട്ടാതിരിക്കില്ല. ഞാൻ വീണ്ടും സഞ്ചിയിൽ കൈയിട്ടു.

“ഇതാണു് സോപ്പ്‌. കുളിക്കുമ്പോൾ ദേഹത്തെ അഴുക്കു കളയാൻ ഉത്തമം. ഇനി തുണികളിലെ ചെളി കളയണമെങ്കിൽ ഇതാ! സോപ്പുപൊടി”

രാജാവും രാജ്ഞിയും ഞാൻ പറയുന്നതു് ശ്രദ്ധിക്കുന്നില്ല. അവർ ഓരോ ഗ്ലാസിൽ വിസ്കി ഒഴിച്ചു് വെള്ളം ചേർത്തും ചേർക്കാതെയും നുകരുന്ന തിരക്കിലാണു്.

അധികം കഴിച്ചാൽ മത്തുപിടിക്കും എന്നു് ഞാനുപദേശിച്ചപ്പോൾ അവർ മദ്യസേവ തല്ക്കാലത്തേക്കു് നിർത്തിവച്ചു. വനജ അപ്പോഴേക്കു് രണ്ടു് ബാർ ചോക്കലേറ്റ് അകത്താക്കിയിരുന്നു.

ഊണു് കഴിഞ്ഞപ്പോഴേക്കു് രാജാവിനും റാണിക്കും ഉറക്കം വന്നു. അവരെ ഉറങ്ങാൻ വിട്ടിട്ടു് ഞാനും വനജയും പുറത്തുപോയി അവളുടെ കൂട്ടുകാരുടെ കൂടെ കുട്ടീം കോലും കളിച്ചു.

സന്ധ്യയായപ്പോൾ രാജാവു് എന്നോടു് ചോദിച്ചു:

“ചിതൽ കുറച്ചുദിവസം താമസിക്കില്ലേ? അടുത്തയാഴ്ച വേറെ രാജ്യത്തെ രാജാക്കന്മാർ ഇവിടെ വരുന്നുണ്ടു്. അവരെ ഒന്നു കണ്ടിട്ടു് പോയാൽപ്പോരേ?”

എനിക്കു് പെട്ടെന്നു് ഒരു ഐഡിയ തോന്നി. ഒരാഴ്ച കഴിഞ്ഞു് രാജാക്കന്മാരുടെ കോൺഫറൻസ് നടക്കുമ്പോൾ അവരെ ഇമ്പ്രസ് ചെയ്യാനും തന്മൂലം കിട്ടാവുന്നത്ര സമ്മാനം നേടാനുമുള്ള ഒരു പദ്ധതി.

എനിക്കു് എന്നോടുതന്നെ ബഹുമാനം തോന്നി. അത്രക്കു് അടിപൊളി പദ്ധതി.

“രാജാവേ, ഞാൻ നാളെ മടങ്ങും. രാജാക്കന്മാർ അടുത്തയാഴ്ചയല്ലേ വരൂ? ഞാൻ അപ്പോഴേക്കു് തിരിച്ചുവരാം. അങ്ങേക്കു് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ഞാൻ സമ്മാനമായി തരുന്നുണ്ടു് അപ്പോൾ”

അന്നുരാത്രി വിഭവസമൃദ്ധമായ സദ്യയുണ്ടു് ഞാൻ കൊട്ടാരത്തിൽ കിടന്നുറങ്ങി. അടുത്ത ദിവസം തിരിച്ചു് വർത്തമാനത്തിലേക്കു് വന്നു.

*   *   *   *   *



ഗൗതത്തിനെ ബന്ധുക്കൾ കഥകേട്ടു് വീണ്ടും മൗനം പാലിച്ചു. ഇത്തവണ എന്നെ വിമർശിക്കാൻ അവർക്കായില്ല.

“നീ സമ്മാനമൊന്നും മേടിക്കാതെ തിരിച്ചുവന്നോ?” രഘു ചോദിച്ചു.

“അതിനെന്താ? ഇത്തവണത്തേതടക്കം അടുത്ത പ്രാവശ്യം ഞാൻ രാജാവിന്റെ കൈയ്യീന്നു് മേടിക്കും. നോക്കിക്കോ! അതിനുള്ള പ്ലാനാണു് കൈയിൽ!!”

എല്ലാവരുടേയും മനസ്സിലുണ്ടായിരുന്ന സംശയം ചോദിച്ചതു് ഗൗതത്തിന്റെ വലിയമ്മയാണു്.

“മറ്റു രാജാക്കന്മാർ വരുമ്പോൾ എന്തുചെയ്യാനാണു് ചിതലിന്റെ ആലോചന?”

“അതു് പിന്നീടു് പറയാം. അടുത്തതവണ വരുമ്പോൾ കണ്ടോളൂ!”

അവിടെ ഞാൻ ജയിച്ചു. ഗൗതത്തിന്റെ ബന്ധുക്കൾ നിരാശരായി. ഞാൻ എന്തുചെയ്യാനുള്ള പുറപ്പാടാണാവോ എന്നു് ആശങ്കപ്പെട്ടു.


*   *   *   *   *

നാലഞ്ചു് വലിയ ജനറേറ്ററും അനേകം ബൾബും വയറും എട്ടു് വലിയ കന്നാസിൽ ഡീസലും രണ്ടു് പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി വരുന്ന എന്നെ കണ്ടതും ഗൗതത്തിന്റെ വീട്ടുകാർ എന്റെ പദ്ധതിയെപ്പറ്റി മനസ്സിലാക്കി.

രാജരഥത്തിലാണു് ജനറേറ്ററും വയറുകളും കന്നാസുകളും കൊട്ടാരത്തിലെത്തിച്ചതു്. സാമഗ്രികൾ ഒരു ദിക്കിൽ ഒതുക്കിവച്ചു് ഞാൻ രാജാവിനെ മുഖം കാണിക്കാൻ ചെന്നു.

ഞാൻ ചെല്ലുമ്പോൾ അദ്ദേഹം ഒരു ഓല വായിക്കുകയായിരുന്നു. മുഖത്തു് ഗൗരവഭാവം. എന്നെ ഒരു നോക്കുനോക്കി ഇരിക്കാൻ ആംഗ്യം കാണിച്ചു. തുടർന്നു് ആ ഓല എന്റെ നേരെ നീട്ടി.

ഞാൻ ഓല നോക്കി. അത്ഭുതം! ഹിന്ദിയിലായിരുന്നു ഓലയിലെ സന്ദേശം. അല്ല. വായിച്ചുനോക്കിയപ്പോൾ സംസ്കൃതമാണു്.

“ഇതെന്താ തമ്പുരാൻ? സംസ്കൃതത്തിലാണല്ലോ സന്ദേശം?”

“എന്നെ തമ്പുരാൻന്നു് വിളിക്കണ്ട. ചിതലിനു് സംസ്കൃതമറിയുമോ?”

“ഇല്ല ത.. രാജാവേ.. മലയാളമേ അറിയൂ”

“ഉം... ഇതു് താരയുടെ അനിയന്റെ ഓലസന്ദേശമാണു്. ഈ പുതിയ തലമുറയുടെ ഓരോ ഏർപ്പാടുകൾ.. ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാൽ...”

രാജാവു് ആകുലനായി മുറിയിൽ ഉലാത്തുകയാണു്. എന്തോ പ്രശ്നമുള്ള സന്ദേശമാണു് ഓലയിൽ. മഹാറാണിയുടെ അനുജന്റെ സന്ദേശം. രഹസ്യസ്വഭാവമുള്ള എന്തോ ആണു്. ആ രഹസ്യം എന്താണെന്നറിഞ്ഞാൽ, അതിലിടപെട്ടു് എന്തേങ്കിലും കോണ്ട്രിബ്യൂഷൻ നടത്താൻ സാധിച്ചാൽ രാജാവിന്റെ മുമ്പിൽ എനിക്കു് കൂടുതൽ മൈലേജ് കിട്ടും. ചിലപ്പൊ സമ്മാനവും കിട്ടും.

എന്നിങ്ങനെ വിചാരിച്ചു് അനൗചിത്യമാണെങ്കിലും ഇടിച്ചുകേറി ഇടപെടാൻ ഞാൻ തീരുമാനിച്ചു.

“രാജാവിനു് വിരോധമില്ലെങ്കിൽ സന്ദേശമെന്താണെന്നു് പറയാമോ? എന്നെക്കൊണ്ടാവുന്ന സഹായം ഞാൻ...”

“സഹായോ? എന്തിനു്? താരേടെ അനിയൻ നാളെ രാവിലെ ഇവിടെയെത്തും. ഇതാണു് ഓലയിലെ സന്ദേശം”

ഒന്നും മനസ്സിലാവുന്നില്ല. ഇത്രയേ ഓലയിലുള്ളുവെങ്കിൽ രാജാവു് ടെൻഷനടിക്കുന്നതെന്തിനാ? പുതിയ തലമുറയെപ്പറ്റി അപലപിക്കുന്നതെന്തിനാ?

“അത്രേ ഉള്ളൂ? അതൊരു നല്ല കാര്യമല്ലേ? അതിനു് അങ്ങു് വിഷമിക്കേണ്ട കാര്യമുണ്ടോ? അതോ എന്നോടു് പറയാനാവാത്ത എന്തേങ്കിലും ഓലയിൽ...”

“ഏയ്.. അയാളു് വരണേനു് എനിക്കൊരു അസ്കിതേം ഇല്ല്യ. പക്ഷെ ഇയാൾടെ ഓരോ പ്രത്യേകതകളേയ്.. ഇപ്പോഴത്തെ ചെറുപ്പക്കാരേ കൂട്ടി അയാൾ സംസ്കൃതസംഘമുണ്ടാക്കിയിരിക്കുന്നു. ചെറുപ്പക്കാരല്ലേ? നല്ല ചോരത്തിളപ്പിൽ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണു്. സംസ്കൃതത്തിൽ പരസ്പരം സംസാരിക്കുക, ഓല എഴുതുക, സംസ്കൃതകവിസദസ്സു് നടത്തുക, മലയാളകാവ്യങ്ങൾ സംസ്കൃതത്തിലേക്കു് തർജ്ജമചെയ്യുക.. ഇതൊക്കെയാണു് അവരുടെ രീതി. ഈ താരേടെ അനിയൻണ്ടല്ലോ. അയാൾടെ ശരിക്കുള്ള പേരു് താന്നമരൻ എന്നാ. പക്ഷെ അയാളിപ്പൊ പേരുമാറ്റി ഹിമവർണ്ണൻ എന്നാക്കി. പോരേ പൂരം?!”

അന്ധാളിച്ചു് നില്ക്കാനേ എനിക്കായുള്ളു. അപ്പൊ ഓലസന്ദേശമല്ല, അതയച്ച ആളും അയാളുപയോഗിച്ച ഭാഷയുമാണു് രാജാവിനെ ചൊടിപ്പിച്ചതു്. സംസ്കൃതഭാഷാസ്വാധീനം ചെറുപ്പക്കാരിൽ കൂടുന്നതു് മലയാളഭാഷക്കു് ഒരു ഭീഷണിയായി ഹർഷഘോഷരാജാവു് കാണുന്നു.

അതുമാത്രമല്ല ഞാനാലോചിച്ചതു്. ഓരോ കാലത്തും ചെറുപ്പക്കാരുടെ പ്രവൃത്തികളെ എന്നും മുതിർന്ന തലമുറക്കാർ വേവലാതിയോടെയേ കണ്ടിട്ടുള്ളു. ഇവിടെയിതാ മലയാളമൊഴിവാക്കി സംസ്കൃതം പ്രചരിപ്പിക്കുന്നവർ. വർത്തമാനകാലത്തായിരുന്നെങ്കിൽ ഹിമവർണ്ണനു് സംസ്കൃതപ്രചാരം നടത്തുന്നതിനു് വല്ല അവാർഡും കിട്ടിയേനേ!

എന്നെ കൊട്ടാരമലങ്കരിക്കാൻ വിട്ടിട്ടു് രാജാവു് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ പുറത്തുപോയി. ഞാൻ നേരെ മഹാറാണിയെ പോയി കണ്ടു.

“മഹാറാണി മുഷിയില്ലെങ്കിൽ ഒരു സംശയം ചോദിച്ചോട്ടെ? രാജാവിനെ ‘തമ്പുരാൻ’ എന്നു വിളിക്കരുതു് എന്നു് അദ്ദേഹം പറഞ്ഞു. ഞങ്ങൾ കേട്ടുശീലിച്ചിട്ടുള്ളതു് രാജാക്കന്മാരെ അങ്ങിനെ സംബോധന ചെയ്യാനാണു്. അദ്ദേഹത്തിനു് അതിഷ്ടമല്ലേ?”

“അതല്ല ചിതലേ. തമ്പുരാൻന്നു് വിളിക്കുമ്പൊ അതിലെ മ്പ്ര.. മ്പ്ര.. ന്നുള്ള ശബ്ദം അദ്ദേഹത്തിനു് വല്ലാതെ അരോചകമാണു്. ദേഹത്തു് പുഴുവരിക്കുന്ന ഒരു തോന്നലുണ്ടാകുമത്രേ! അതു് രാജ്യത്തു് എല്ലാവർക്കുമറിയാം. അതുകൊണ്ടു് ആരും അദ്ദേഹത്തെ തമ്പുരാൻന്നു് വിളിക്കാറില്ല്യ. ചിതലും വിളിക്കണ്ടാട്ടോ”

ഓഹോ. അപ്പൊ അതാണു് കാര്യം. ചുമരിൽ ആരെങ്കിലും കൈനഖങ്ങൾ കൊണ്ടു് മാന്തിയാൽ എനിക്കും ഈ പറഞ്ഞതരം അരോചകത്വവും “ചൊറിയാമ്പുഴു” ഫീലിങ്ങും ഉണ്ടാവാറുണ്ടു്. രാജാവിനൊരു സെയിംപിച്ച്.

അടുത്തദിവസം വയറുകൾ കൊട്ടാരത്തിൽ ഡിപ്ലോയ് ചെയ്തുകൊണ്ടു് നില്ക്കുമ്പോഴാണു് റാണി താര ഒരു ചെറുപ്പക്കാരനേ കൂട്ടി എന്റെയടുത്തെത്തിയതു്.

“ഇതു് ചിതൽ. ഭാവിയിൽ നിന്നെത്തിയ സഞ്ചാരി. നാളെ രാജാക്കന്മാരെത്തുമ്പോൾ അവർക്കുവേണ്ടി സ്വീകരണമൊരുക്കുന്ന തിരക്കിലാണു്. ഇതെന്റെ അനുജൻ ഹിമവർണ്ണൻ”

മഹാറാണിയുടെ അനിയനെ എനിക്കിഷ്ടമായില്ല. ആകെ ഒരു പുച്ഛം അയാളുടെ മുഖത്തുള്ളതായി ഞാൻ വിലയിരുത്തി. അയാളെന്നെ സൂക്ഷിച്ചുനോക്കി. ഞാൻ ഔപചാരികമായി ഒന്നു പുഞ്ചിരിച്ചെങ്കിലും ഹിമവർണ്ണൻ പ്രതികരിച്ചില്ല. പകരം എന്നോടൊരു ചോദ്യം ചോദിച്ചു:

“സംസ്കൃതം അറിയ്യോ?”

ആ നിമിഷത്തിൽ രാജാവിന്റെ വേവലാതി എനിക്കുമുണ്ടായി എന്നതു് സത്യമാണു്. മാത്രമല്ല, ഹിമവർണ്ണനെ കൂടുതൽ വെറുക്കാനും ആ ചോദ്യമുപകരിച്ചു.

സംസ്കൃതമറിയില്ലെന്നു് ഞാൻ പറഞ്ഞപ്പോൾ അയാൾ എന്തോ പിറുപിറുത്തുകൊണ്ടു് മുറിയിൽനിന്നു് പോയി.

അന്നു സന്ധ്യക്കു് കൊട്ടാരം പ്രഭാപൂരിതമായി. രാജാവും പരിവാരങ്ങളും അത്ഭുതപ്പെട്ടു. അതിലേറെ ആഹ്ലാദിച്ചു. അന്യദേശങ്ങളിലെ രാജാക്കന്മാർക്കു് ഇതിലും വലിയ ഒരു സ്വീകരണമൊരുക്കാനില്ല എന്നു് എല്ലാവരും ഏകകണ്ഠേന അഭിപ്രായപ്പെട്ടു. ആ സമയത്തു് ഞാനെന്റെ സഞ്ചിയിൽനിന്നു് നാലുകുപ്പി വിസ്കിയും ഒന്നരഡസൻ കുപ്പിഗ്ലാസും പുറത്തെടുത്തു് മേശപ്പുറത്തുവച്ചു. ഉടൻതന്നെ രാജാവും റാണിയും ആർപ്പുവിളിയോടുകൂടി കൈയ്യടിച്ചു. ഞാൻ അഭിമാനപൂരിതനായി.

അടുത്തദിവസം ഉച്ചയോടുകൂടി ആറു് രാജാക്കന്മാർ അത്യാഡംബരപൂർവം കൊട്ടാരത്തിലെത്തി. അത്യത്ഭുതത്തോടെ ഞാനവരെ നോക്കിക്കണ്ടു.

സന്ധ്യയായപ്പോൾ ഞാൻ ജനറേറ്റർ ഓൺ ചെയ്തു. ആസ് എക്സ്പെറ്റഡ്, കൊട്ടാരം മുഴുവൻ ജ്വലിച്ചുനിൽക്കുന്നു. ആ നിമിഷത്തിൽ രാജാവു് പുതിയ അതിഥികൾക്കു് എന്നെ ഇൻട്രൊഡ്യൂസ് ചെയ്തു. രാജാക്കന്മാർ കണ്ണുതള്ളി വിശ്വസിക്കാനാവാതെ ഇരുന്നു. ഒപ്പം വിസ്കി നുണഞ്ഞു. ചില്ലുഗ്ലാസിലൂടെ പരസ്പരം നോക്കി.

അപ്പോൾ...

പിന്നെ സംഭവിച്ചതൊക്കെ ഭയങ്കര സ്പീഡിലായിരുന്നു. ഇപ്പോഴും ഞാൻ അതോർക്കുമ്പോൾ ഞെട്ടും. അതായതു്...

       * കൂട്ടിയിട്ടിരുന്ന വയറിൽ ചവിട്ടിയ താരമഹാറാണിക്കു് ഷോക്കടിച്ചു

       * നിലവിളിക്കുന്ന അവരെ രക്ഷിക്കാൻ തൊട്ടടുത്തുനിന്നിരുന്ന നിർദ്ദി രാജ്യത്തെ രാജാവു് കൈപിടിച്ചു വലിച്ചു. അതോടെ അങ്ങോർക്കും ഷോക്കടിച്ചു.

       * ഇതുകണ്ട ഞാൻ ഒരു മരക്കയിൽ എടുത്തു് മഹാറാണിക്കു് ആഞ്ഞൊരു അടികൊടുത്തു. മഹാറാണിയും നിർദ്ദിരാജാവും ഫ്രീ ആയി.

       * റാണിയെ അടിക്കുന്നതു് കണ്ട ഹിമവർണ്ണൻ എന്റെയടുത്തുവന്നു് ചെകിടത്തു് അസ്സലൊരു അടിപാസാക്കി

       * എന്റെ കൈയിൽ നിന്നു് തെറിച്ച മരക്കയിൽ വേറേതോ ഒരു രാജാവിന്റെ തലയിൽ തട്ടി

       * അയാൾ നിലവിളിച്ചപ്പോൾ എല്ലാവരുടേയും ശ്രദ്ധ അയാളിലായി. ആ തക്കത്തിനു് ഞാൻ കൊട്ടാരത്തിനു് പുറത്തേക്കോടി

       * ഹിമവർണ്ണനും ചില സൈനികരും എന്നെ പിൻതുടർന്നെങ്കിലും ഞാൻ പേടകത്തിൽ കയറി വർത്തമാനത്തിലെത്തി

       * ഗൗതത്തിന്റെ വീട്ടുകാർ 10 മിനിട്ടിലധികം തലകുത്തിമറിഞ്ഞു ചിരിച്ചു.

       * അടുത്ത ദിവസം ഡെന്റൽ ഡോക്റ്റർ, എന്റെ മുഖത്തെ നീരു് മാറാതെ ഇളകിനിൽക്കുന്ന അണപ്പല്ലു് പറിക്കാനാവില്ലെന്നു് തീർത്തുപറഞ്ഞു.





(തുടരും...)




Sunday, March 10, 2013

കാലചലനം - 4




ഞാനൊരു ഏഭ്യനാണു്.

ഞാനൊരു ലോകോത്തര വിഡ്ഢിയുമാണു്.

അല്ലെങ്കിൽ, ഇത്രയും തയ്യാറെടുപ്പു നടത്തി ബാങ്കിൽ സ്വത്തു് നിക്ഷേപിക്കുന്നതിനുമുമ്പു്, നിക്ഷേപിച്ചാലുണ്ടാവാകുന്ന വരുംവരായ്കകളെപ്പറ്റി ആലോചിക്കുമായിരുന്നില്ലേ?

എന്റെ ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരത്തിനൊപ്പം എനിയ്ക്കു് വാശിയും കൂടിവന്നു. എന്നെ പരിഹസിക്കുന്നവരുടെ മുമ്പിൽ എനിക്കു് തലയുയർത്തിനടക്കാൻ സാധിക്കണം. അതിനു് എത്ര അപകടമുള്ള പദ്ധതിയായാലും വേണ്ടില്ല, ഞാനേറ്റെടുത്തു് നടത്തും.

അതിനെത്തുടർന്നാണു് ഞാൻ ഇന്റർനെറ്റിൽ പരതിയതും ഉല്ലപി എന്ന രാജ്യത്തെക്കുറിച്ചു് മനസ്സിലാക്കിയതും. ഏതാണ്ടു് 12 നൂറ്റാണ്ടു് മുമ്പു് സ്ഥാപിതമായ ഒരു രാജ്യമായിരുന്നു ഉല്ലപി. പേരുകേട്ടാൽ തോന്നില്ലെങ്കിലും ഇന്നത്തെ കേരളത്തിന്റെ അതിർത്തിക്കുള്ളിലായിരുന്നു അന്നത്തെ ഉല്ലപിയുടെ സ്ഥാനം.

സാമ്പത്തികമായും സാംസ്കാരികമായും ഏറെ പുരോഗതി കൈവരിച്ചിരുന്ന രാജ്യമായിരുന്നത്രെ ഉല്ലപി. അവിടുത്തെ രാജാക്കന്മാർ ഏറെ ഉദാരമതികളായിരുന്നു എന്നും ഇന്റർനെറ്റിൽ കണ്ടപ്പോൾ എനിയ്ക്കു് അവിടെ പോകാൻ തോന്നി.

കുറച്ചു് സാവകാശമെടുത്താണു് ഇത്തവണ പ്ലാനിംഗ്‌ നടത്തിയതു്. ഒരു സഞ്ചി നിറയെ ഉല്ലപി രാജാവിനുള്ള കാഴ്ചവസ്തുക്കളുമായി ഞാനും ഗൗതവും അവന്റെ വീട്ടിൽ വീണ്ടുമെത്തി. കാരണവന്മാരേയും മറ്റുബന്ധുക്കളേയും വിളിച്ചുകൂട്ടാൻ നില്ക്കാതെ ഗൗതം എന്നെ നേരെ പേടകത്തിനടുത്തേക്കു് കൊണ്ടുപോയി.

ഈ പ്രാവശ്യം പേടകത്തിന്റെ പരമാവധി സഞ്ചാരദൈർഘ്യമാണു് ഞാൻ സെറ്റ് ചെയ്തതു്. പേടകം പ്രവർത്തിച്ചുതുടങ്ങിയപ്പോൾ ഉല്ലപിരാജാവിനെ “ഞാൻ ഭാവിയിൽനിന്നു് വന്നതാണു്” എന്നു് എങ്ങിനെ പറഞ്ഞു വിശ്വസിപ്പിക്കും എന്നു് ടെൻഷനടിച്ചു.

* * * * *


ഞാനിപ്പോൾ നില്ക്കുന്നതു് വലിയൊരു കുറ്റിക്കാട്ടിലാണു്. ഒരു ഒറ്റയടിപ്പാത കാണാനുണ്ടു്. കുറച്ചകലെ 1-2 വീടും കാണുന്നുണ്ടു്. നഗരത്തിലേക്കു് പോകുന്നവഴി ആ വീട്ടിലുള്ളവരോടു് ചോദിച്ചു് മനസ്സിലാക്കാം.

അങ്ങിനെ വഴിചോദിച്ചു മനസ്സിലാക്കി ഞാൻ നഗരത്തിനുനേരെ നടത്തമാരംഭിച്ചു.

ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളിൽ സ്ത്രീകൾ പുറത്തുനിന്നു് നിരവധി ജോലികളിൽ ഏർപ്പെട്ടിരുന്നു. ഉരലിൽ മഞ്ഞളും നെല്ലും മറ്റും ഇടിക്കുന്നവർ, ധാന്യങ്ങൾ ഉണക്കാൻ പായയിൽ വിതറുന്നവർ, വസ്ത്രം നെയ്യുന്നവർ, പാൽ കച്ചവടം ചെയ്യുന്നവർ, പൂവില്പനക്കാർ എന്നിങ്ങനെ മിക്ക ജോലികളും സ്ത്രീകൾ ചെയ്യുന്നതായി കണ്ടു. പുരുഷന്മാരാകട്ടെ, വിറകു വെട്ടുന്നതുപോലെ കുറച്ചുകൂടി ശാരീരികാധ്വാനം വേണ്ട ജോലികളിൽ വ്യാപൃതരായിരുന്നു.

എല്ലാവരും വളരെ ലളിതമായാണു് വസ്ത്രധാരണം നടത്തിയിരുന്നതു്. പുരുഷന്മാരെല്ലാവരും മുണ്ടു് മാത്രം ധരിച്ചിരുന്നു. സ്ത്രീകൾ ഏറിയപങ്കും ചെറിയ കരയുള്ള മുണ്ടും വേഷ്ടിയുമായിരുന്നു വേഷം. ചുരുക്കം ചിലർ നിറമുള്ള വസ്ത്രങ്ങളും ധരിച്ചിരുന്നു.

എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം, ഇവർ താന്താങ്ങളുടെ ജോലികളിൽ ആത്മാർത്ഥമായി മുഴുകിയിരുന്നു എന്നതാണു്. മിക്കവരും എന്നെ കണ്ടിട്ടു് ജോലി താല്ക്കാലികമായി നിർത്തിവച്ചു് ഞാൻ എന്തു ചെയ്യുന്നു എന്നു് ശ്രദ്ധിച്ചുനോക്കിയെങ്കിലും ആരും ഒന്നും ചോദിച്ചില്ല. എന്നു മാത്രമല്ല, ഞാൻ നീങ്ങിയപ്പോൾ അവർ ജോലി തുടരുകയും ചെയ്തു.

രാജാവിന്റെ കൊട്ടാരം എനിക്കു് കാണാൻ കഴിഞ്ഞില്ല. നിറയെ ഐശ്വര്യങ്ങളുടെ വിളനിലമായിരുന്നു ഉല്ലപി എന്നൊക്കെ ഇന്റർനെറ്റിൽ കണ്ടിരുന്നെങ്കിലും വലിയ വീടുകളോ തകൃതിയായി നടക്കുന്ന കച്ചവടമോ തിരക്കുള്ള അങ്ങാടികളോ എനിക്കു് കാണാനായില്ല. ഇൻഫാക്റ്റ്, ആർഭാടങ്ങൾ പ്രദർശിപ്പിച്ചുനടക്കുന്ന ആരേയും കണ്ടില്ല. തിളങ്ങുന്ന തുണികളോ സ്വർണവളകളോ പോയിട്ടു് ഒരു ചെറിയ മാലപോലും ധരിച്ച ആരുമില്ല. ഞാൻ എത്തിയിരിക്കുന്ന സ്ഥലത്തെക്കുറിച്ചും ഇന്റർനെറ്റിലെ വിവരത്തെക്കുറിച്ചും എനിക്കു് വലിയ സംശയം തോന്നി.

രാജാവിനു കൊണ്ടുവന്നിരിക്കുന്ന സാധനങ്ങളടങ്ങുന്ന സഞ്ചിക്കു് നല്ല ഭാരമുണ്ടു്. തോൾ ചെറുതായി വേദനിക്കുന്നുണ്ടു്. ഇത്രയും ദൂരം വന്നസ്ഥിതിക്കു് രാജാവിനെ കാണാതെ മടങ്ങുന്നതിൽ അർത്ഥമില്ല എന്നെനിക്കു് തോന്നി.

അതുകൊണ്ടു് നഗരാതിർത്തിയിൽ എത്തിയപ്പോൾ ഞാൻ ഒരാളോടു് കൊട്ടാരത്തിലേക്കുള്ള വഴി ചോദിച്ചു. അതിനുത്തരമായി “കൊട്ടാരം നേരേ പോയാൽ കാണാം. രാജാവിനെ കാണാനാണെങ്കിൽ ഈ വഴിയേ പോയാൽ മതി” എന്നു പറഞ്ഞതുകേട്ടു് അയാൾ ചൂണ്ടിക്കാണിച്ചവഴിയേ നടത്തം തുടങ്ങി.

കുറച്ചുദൂരം പോയപ്പോഴേക്കു് ഞാനൊരു വലിയ നെൽവയലിൽ എത്തിച്ചേർന്നു.

വിശാലമായ പാടം. ഒരുപാടു് സ്ത്രീകളും പുരുഷന്മാരും വയലിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒരു ഭാഗത്തു് കാളയെ പൂട്ടി നിലമുഴുന്നു. വേറൊരിടത്തു് വെള്ളം തേവുന്നതിനുള്ള തേക്കുറപ്പിക്കുന്നു. ഇനിയൊരുകൂട്ടർ മുറ്റിവളർന്നുനിൽക്കുന്ന വലിയ കളകളെ നീണ്ട കത്തിയുപയോഗിച്ചു് വെട്ടിമാറ്റുന്നു.

വരണ്ട കാറ്റു് വീശുന്നുണ്ടു്. നിലമുഴുന്ന ഭാഗത്തുനിന്നും പൊടിയുയരുന്നു. എനിക്കു് വലിയ ആശങ്ക തോന്നി. വഴി ഈ വയലിൽ അവസാനിച്ചമട്ടാണു്. ഇവിടെ കുറേ പണിക്കാർ മാത്രമല്ലേയുള്ളൂ? എവിടെ രാജാവു്?

എന്റെ അടുത്തുനിന്നിരുന്ന പണിക്കാരനെ ഞാൻ നോക്കി. മറ്റുള്ളവരിൽനിന്നു് വിട്ടു് ഒറ്റക്കാണു് അയാളുടെ നില്പു്. കൈക്കോട്ടു് പോലൊരു ആയുധം കൊണ്ടു് നിലത്തു് ആഞ്ഞു് കിളക്കുകയാണു്. എന്നെ കണ്ട മട്ടില്ല.

രാജാവിനെപ്പറ്റി ഇയാളോടു് ചോദിച്ചുനോക്കാം. ഞാൻ മെല്ലെ വരമ്പത്തുകൂടി നടന്നു് അയാളുടെ മുമ്പിലെത്തി.

“എനിക്കു് നിങ്ങളുടെ രാജാവിനെ കാണണം. അദ്ദേഹം ഇവിടെയുണ്ടോ?”

അയാൾ കിളയ്ക്കൽ നിർത്തി മുഖമുയർത്തി എന്നെ ഒന്നു് നോക്കി. എന്നിട്ടു് ചെറുതായി പുഞ്ചിരിച്ചു.

“ആരാണു്? മനസ്സിലായില്ലല്ലൊ. മുമ്പു് കണ്ടിട്ടുണ്ടെന്നു് തോന്നുന്നില്ല”

“ഇല്ല. ഞാൻ വളരെ ദൂരത്തുനിന്നാണു്. എനിക്കു് ഈ രാജ്യത്തെ രാജാവിനെ കാണണം. അദ്ദേഹം ഇവിടെ എവിടെയോ ഉണ്ടെന്നു് കേട്ടു. എവിടെ?”

“പറഞ്ഞോളൂ. ഞാൻ തന്നെയാണു് രാജാവു്”

ഏ? ഞാൻ ഞെട്ടി. ഇയാളാണോ ഈ രാജ്യത്തിന്റെ രാജാവു്? എന്റെ സങ്കല്പങ്ങളിലുള്ള ഒരു രാജാവും പാടത്തു് പണിയെടുത്തിരുന്നില്ല. ഞാൻ കേട്ടിട്ടുള്ള ഒരു കഥയിലും അത്തരം ഒരു രംഗമില്ല. അവർക്കു് അതിന്റെ ആവശ്യമില്ല. രാജധാനിയിലിരുന്നു് രാജ്യം ഭരിക്കുകയാണു് അവർ ചെയ്യേണ്ടതു്.

അതുകൊണ്ടു് അയാൾ പറഞ്ഞതു് ഞാൻ വിശ്വസിച്ചില്ല. എന്നെ പറ്റിക്കാൻ പറഞ്ഞതാവും - ഞാനുറപ്പിച്ചു.

ഞാൻ മിണ്ടാതെ നില്ക്കുന്നതുകണ്ടു് അയാൾ പണിനിർത്തി. വരമ്പത്തേക്കു് കയറി എന്നോടു് ഒപ്പം വരാൻ ആംഗ്യം കാണിച്ചു. തുടർന്നു് വെള്ളത്തേക്കിനടുത്തേക്കു് നടന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടും തേക്കിനടുത്തുള്ളവരോടു് സത്യാവസ്ഥ ചോദിച്ചുമനസ്സിലാക്കാം എന്നു തോന്നിയതുകൊണ്ടും ഞാനും പിന്നാലെ പോയി.

തേക്കിനടുത്തു് ജോലി ചെയ്തിരുന്നവർ ഇയാളെ കണ്ടതും ബഹുമാനത്തോടെ ഒന്നു് നോക്കി പുഞ്ചിരിച്ചു.

എനിക്കെന്നിട്ടും വിശ്വാസം വന്നില്ല. ഇത്തിരി ബഹുമാനം കാണിച്ചു എന്നതൊഴിച്ചാൽ എന്റെ ധാരണയിലുണ്ടായിരുന്നമാതിരി, അഥവാ സിനിമകളിലും കഥകളിലും പരിചയിച്ചമാതിരി ആരും അയാളെ താണുവാങ്ങുകയൊന്നുമുണ്ടായില്ല. ആ കാരണത്താൽ അയാളൊരു രാജാവാണെന്നു് ഞാൻ സമ്മതിക്കാൻ തയ്യാറായില്ല.

അയാൾ തോട്ടിലിറങ്ങി കാലും മുഖവും കഴുകി. തിരിച്ചു് കരയിലേക്കു് കയറിയപ്പോഴേക്കു് മറ്റൊരാൾ ചെരുപ്പും ഒരു തോർത്തുമുണ്ടും കൊണ്ടുവന്നു കൊടുത്തു.

“എന്താ രാജാവേ, ഇന്നു് ജോലി വേഗം നിർത്തിയോ?”

“ഉവ്വു്. ദാ, ഇദ്ദേഹം എന്നെ കാണാൻ വന്നതാണു്. കണ്ടിട്ടു് ഈ ദേശക്കാരനാണെന്നു് തോന്നുന്നില്ല. ഞാൻ ഇദ്ദേഹത്തെക്കൂട്ടി മുമ്പിൽ നടക്കാം. നിങ്ങൾ സൗകര്യം മാതിരി വന്നാൽ മതി”

“ശരി രാജാവേ”

എനിക്കു് വിശ്വസിക്കാതെ തരമില്ല. ഈമനുഷ്യനെ രാജാവു് എന്നാണു് പുതുതായി വന്നയാൾ സംബോധനചെയ്തതു്. ഏതായാലും പുതിയ ആളോടു് ഒന്നു് കൺഫേം ചെയ്യാം.

ഞാൻ പുതിയ ആളെ മാറ്റിനിർത്തി ചോദിച്ചു:

“അദ്ദേഹമാണോ ഈ രാജ്യത്തെ രാജാവു്?”

“അതെ. എന്താ?”

“ഒന്നുമില്ല. ദാ അദ്ദേഹം എന്നെ വിളിക്കുന്നു. ഞാൻ ചെല്ലട്ടെ. വീണ്ടും കാണാം”

രാജാവു് മെല്ലെ നടന്നുതുടങ്ങിയിരുന്നു. ഞാൻ ഓടി അദ്ദേഹത്തിന്റെ അടുത്തെത്തി.

“തമ്പുരാൻ ക്ഷമിക്കണം. അങ്ങു് രാജാവാണു് എന്നെനിക്കു് മനസ്സിലായില്ല. എന്റെ സങ്കല്പങ്ങളിലുള്ള രാജാക്കന്മാർ കൊട്ടാരങ്ങളിൽ മാത്രം താമസിക്കുന്നവരാണു്...”

“എന്നെ ‘തമ്പുരാൻ’ന്നു് വിളിക്കണ്ട. ആട്ടെ, എന്താ നിങ്ങളുടെ പേരു്? ഏതു് രാജ്യത്തുനിന്നു് വരുന്നു?”

“എന്റെ പേരു് ചിതൽ. ഏതു രാജ്യത്തുനിന്നു് വരുന്നു എന്നതിലും ശരിയായ ചോദ്യം ഏതു കാലത്തുനിന്നു് വരുന്നു എന്നതാവും. ഞാൻ ഭാവിയിൽ നിന്നാണു് വരുന്നതു്. കാലങ്ങളിലൂടെ സഞ്ചാരം ചെയ്തു്. ഏതാണ്ടു് ആയിരം കൊല്ലം കഴിഞ്ഞുള്ള കാലത്തുനിന്നും....”

രാജാവു് നിന്നു. എന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു. അദ്ദേഹത്തിന്റെ മുഖത്തു് അത്ഭുതത്തേക്കാളേറെ ആഹ്ലാദമായിരുന്നു.

“സന്തോഷായീട്ടോ! ഇനീം ഇങ്ങനെ ഒരാളെ കാണാൻ സാധിക്കുംന്നു് വിചാരിച്ചില്ല. വളരെ വളരെ സന്തോഷായി!”

എനിക്കു് മനസ്സിലായില്ല. ഞാൻ നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്നു് വരുന്നയാളാണു് എന്നു് പറഞ്ഞപ്പോൾ രാജാവിനു് അവിശ്വാസത്തേക്കാൾ പ്രതീക്ഷിച്ചതെന്തോ നടന്ന മട്ടാണല്ലൊ. എന്താണാവോ ഇങ്ങനെ?

“തമ്പുരാനു് അത്ഭുതം തോന്നുന്നില്ലേ? അല്ലെങ്കിൽ ഞാൻ പറഞ്ഞതിനെപ്പറ്റി സംശയം തോന്നുന്നില്ലേ? സമയസഞ്ചാരം നടത്തി ഞാനിവിടെ വന്നുവെന്നു്...”

“എന്നെ തമ്പുരാൻന്നു് വിളിക്കണംന്നില്ല്യ. എനിക്കു് നിങ്ങളെ സംശയവും തോന്നുന്നില്ല്യ. ഞാനെന്തിനു് നിങ്ങളെ സംശയിക്കണം”?

എനിക്കുത്തരം മുട്ടി.

“അല്ല, ഇനി ഞാൻ വല്ല ഭ്രാന്തും പറയുകയാണോ എന്നോമറ്റോ...“

”ഇല്ല്യ. നിങ്ങളെ കണ്ടിട്ടു് അങ്ങിനെ തോന്നുന്നില്ല്യ“

”എനിക്കു് ഒന്നും മനസ്സിലാവുന്നില്ല. അങ്ങു് എന്നെ പ്രതീക്ഷിച്ചിരുന്ന മാതിരിയുണ്ടല്ലോ..“

”പ്രതീക്ഷിച്ചിരുന്നില്ല്യ. അതല്ലേ, കണ്ടപ്പോ സന്തോഷായതു്. എനിക്കു് ഇതുമാതിരി ഒരു സമയസഞ്ചാരിയെ ഇനിയും കാണാൻ തരാവുംന്നു് കരുതീല്ല്യ“

”അ.. അപ്പൊ എനിക്കുമുമ്പും ഇവിടെ സമയസഞ്ചാരികൾ വന്നിട്ടുണ്ടോ?“

”ഉവ്വു്. എനിക്കൊരു ഒമ്പതു വയസ്സുള്ളപ്പൊ ഒരു വിദ്വാൻ നിങ്ങളെമാതിരി വന്നിരുന്നു. നിങ്ങൾ എത്ര നൂറ്റാണ്ടുമുമ്പു്ന്നാന്നാണു് പറഞ്ഞതു്? പത്തോ? ആ വിദ്വാൻ അതിലൊക്കെ കൂടുതൽ നൂറ്റാണ്ടു് മുമ്പു്ന്നാണു് വന്നതു്. ഇരുപത്തഞ്ചോ ഇരുപത്താറോ നൂറ്റാണ്ടു് സഞ്ചരിച്ചിട്ടാത്രേ അദ്ദേഹം ഇവിടെയെത്തിയേ“

എനിക്കു് കടുത്ത നിരാശ തോന്നി. 25 നുറ്റാണ്ടിനു മുമ്പു് എന്നുപറയുമ്പോൾ AD 3500നു് അടുത്തു്. അപ്പൊ അന്നത്തെ ഒരാൾ ഭൂതകാലസഞ്ചാരം നടത്തി ഈ രാജാവിനെ കണ്ടിട്ടുണ്ടെങ്കിൽ അന്നത്തെ കുറേ സമ്മാനങ്ങളും കൊണ്ടുവന്നു് കൊടുത്തിരിക്കാം. ആ ആളുടെ സമ്മാനങ്ങളുടെ മുമ്പിൽ എന്റെ വർത്തമാനത്തിലെ സമ്മാനങ്ങൾ തീരെ ചെറുതായിപ്പോവും എന്നെനിക്കു് തോന്നി. രാജാവിനു് എന്റെ കാഴ്ചദ്രവ്യങ്ങൾ ഇഷ്ടപ്പെടാതെവന്നാലോ?

രാജാവു് സംസാരം തുടരുകയായിരുന്നു.

”‘ഷേൺ’ന്നോ ‘ഷോൺ’ന്നോ അങ്ങനെ എന്തോ ആയിരുന്നു അദ്ദേഹത്തിന്റെ പേരു് പെട്ടെന്നു് മറക്കണതരം പേരാണു്. പക്ഷെ നിങ്ങടെ പേരു് മറക്കില്ല്യ ട്ടൊ. ചിതൽ. ആട്ടെ. എന്തിനാ എന്നെ കാണണംന്നു് പറഞ്ഞേ?“

അപ്പോഴേക്കു് ഞങ്ങൾ നടന്നു് വലിയൊരു മാളികയുടെ അടുത്തെത്തിയിരുന്നു.

”വരൂ, ഇതാണെന്റെ വീടു്. കൊട്ടാരംന്നൊന്നും പറയ വയ്യ. യാത്ര ചെയ്തു് ക്ഷീണിച്ചതാവില്ല്യേ? ഇത്തിരി വിശ്രമിക്കൂ. ന്ന്‌ട്ടാവാം ബാക്കി വർത്തമാനം, ന്താ?“




(തുടരും)

Wednesday, February 13, 2013

കാലചലനം - 3




എന്നെ ക്യാബിനിൽ കൊണ്ടിരുത്തിയെങ്കിലും മാനേജർ എന്നോടൊന്നും സംസാരിച്ചില്ല. എന്നു് മാത്രമല്ല, അലമാര തുറക്കുക, പഴയ ഫയലുകളും ലെഡ്ജറുകളും എടുക്കുക, അവ ഒരുമിച്ചുവച്ചു് ഒത്തുനോക്കുക, ചിലപ്പോൾ എന്തോ ആലോചിച്ചു് ഫാൻ നോക്കിയിരിക്കുക മുതലായ പ്രവൃത്തികളിൽ വ്യാപൃതനായി.


എനിയ്ക്കു് ആധി വർദ്ധിച്ചിരിക്കുന്നു. എന്തെങ്കിലും ചോദിയ്ക്കണമെങ്കിൽ മാനേജർ ഭയങ്കര ബിസിയായി ഫയൽ നോക്കുകയാണു്. ഒരു സാവകാശം കിട്ടിയിട്ടുവേണ്ടേ ചോദിക്കാൻ?

നെക്സ്റ്റ് ടൈം ഒരു പെൻസിലിന്റെ അറ്റം കടിച്ചുപിടിച്ചു് ഫാനിൽ മാനേജർ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ ധൈര്യം സംഭരിച്ചു് ഞാൻ ചോദിച്ചു.

“എന്താ സാർ, എന്തെങ്കിലും പ്രശ്നം?”

മാനേജർ മറുപടിയൊന്നും പറഞ്ഞില്ല. പകരം കസേരയിൽ ചാരിയിരുന്നു് പെൻസിൽ നുണഞ്ഞുകൊണ്ടു് ഏതാനും നിമിഷങ്ങൾ എന്നെത്തന്നെ നോക്കിയിരുന്നു.

തുടർന്നു് പെൻസിൽ എടുത്തു് വിരലുകളിൽ ചേർത്തു് തിരിച്ചുകൊണ്ടു് ചോദിച്ചു:

“നിങ്ങൾക്കെങ്ങിനെ ഈ ചെക്ക് കിട്ടി?”

എന്തോ ഭയങ്കര പ്രശ്നമുണ്ടു്. മാനേജരുടെ ശബ്ദത്തിൽ ഒട്ടും മയമില്ല. പുറമേ ഒരു ചെറിയ ഭീഷണിയുടെ രുചി കലർന്നിട്ടുമുണ്ടു്. ഏതായാലും രംഗസ്വാമിയുടെ ബന്ധുവാണെന്നോ സുഹൃത്താണെന്നോ മറ്റോ പറയാതിരിക്കുന്നതാവും ബുദ്ധി.

“എന്താ ആലോചിക്കുന്നതു്? പറയൂ, ഈ ചെക്ക് നിങ്ങൾക്കു് ആരു് തന്നു?”

“അതു്... മി. രംഗസ്വാമി... അല്ല, അയാളുടെ മകൻ തന്നതാണു് ഈ ചെക്ക്. എന്താ കാര്യം?”

“എന്തിനാ അയാളീ ചെക്ക് തന്നതു്?”

“അതൊക്കെ എന്തിനാ നിങ്ങളറിയുന്നതു്? ഒരു പ്രോപ്പർട്ടിയുടെ അഡ്വാൻസാണു്. ചെക്ക് ക്യാഷാക്കാൻ എന്തിനാ ഇതൊക്കെ അറിയുന്നതു്? വേഗം എന്റെ രൂപതരൂ. എനിക്കിത്തിരി തിരക്കുണ്ടു്”

“സർ ക്ഷമിക്കണം. എന്നെ തെറ്റിദ്ധരിക്കരുതു്. രൂപ തരാൻ സാധ്യമല്ല”

“എ....?”

“ഈ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണു്”

ഞാനതുകേട്ടു് തളർന്നു. കള്ളപ്പേരിലുള്ള എന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു എന്നു്! അപ്പൊ എന്റെ പൈസ?

“എനിക്കൊന്നും മനസ്സിലാകുന്നില്ല...?”

“സാറിനു് ഈ രംഗസ്വാമിയേയോ അയാളുടെ മകനേയോ മുൻപരിചയമുണ്ടോ?”

“ഉ...ഇല്ല. ഞാ.. ഞാൻ വസ്തുവിൽപ്പനയുടെ കാര്യം... പത്രപ്പരസ്യം കണ്ടു് വന്നവരാണു് അവർ. അവർ അഡ്വാൻസ് തന്ന രൂപയാണു്. എനിക്കു് ഈ ചെക്ക് വെച്ചു് കാശു് കിട്ടില്ലേ?”

“നാല്പതു് കൊല്ലം മുമ്പു് തുടങ്ങിയ അക്കൗണ്ടാണു് രംഗസ്വാമിയുടേതു്. ഈ നാല്പതുകൊല്ലത്തിനിടയ്ക്കു് യാതൊരു ക്രയവിക്രയവും ഈ അക്കൗണ്ട് മുഖാന്തിരം നടന്നിട്ടില്ല. പത്തുകൊല്ലം നിഷ്ക്രിയമായി കിടന്നപ്പോൾ ബാങ്ക് അന്വേഷണമാരംഭിച്ചു. അതിന്റെ രേഖകളാണു് ഇതൊക്കെ”

മാനേജർ ഒരു തടിച്ച ഫയൽ എന്നെ കാണിച്ചു.

“അക്കൗണ്ട് തുടങ്ങുമ്പോൾ ഞങ്ങൾക്കു് തന്നിരുന്ന വിവരങ്ങൾ വച്ചാണു് അന്വേഷണം തുടങ്ങിയതു്. രംഗസ്വാമി തന്നിരുന്ന വിലാസത്തിൽ ഞങ്ങൾ ചെന്നു. എന്നാൽ അവിടെ രംഗസ്വാമി എന്ന പേരിൽ ആരുമുണ്ടായിരുന്നില്ല. ആ വീടു് വാടകക്കെടുത്തതിന്റെ കരാറാണു് രംഗസ്വാമി അക്കൗണ്ട് തുടങ്ങാനായി മേൽവിലാസം തെളിയിക്കാൻ - ഐ മീൻ അഡ്രസ് പ്രൂഫ് - കാണിച്ചിരിക്കുന്നതു്. ആ വിലാസത്തിൽ അതേ പേരിൽ ഒരു കെട്ടിടം ഉണ്ടായിരുന്നു. ഇൻ ഫാക്റ്റ് ആ വീടു് ഇപ്പോഴുമുണ്ടു്. പക്ഷെ....”

മാനേജർ വീണ്ടും മൗനിയായി ഫയലിൽ ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം വായിക്കാൻ തുടങ്ങി.

എന്റെ ആധി ഉച്ചസ്ഥായിയിലായി. ഏറെക്കാലം അക്കൗണ്ട് ഉപയോഗിക്കാതിരുന്നാൽ അതു് പ്രശ്നമായേക്കും എന്നൊന്നും എനിക്കറിയില്ല. ഇതുപക്ഷെ ഒന്നോ രണ്ടോ കൊല്ലമല്ലല്ലോ. ഏതാണു് നാല്പതു് കൊല്ലമായിരിക്കുന്നു!

മാനേജർ തുടർന്നു:

“അക്കൗണ്ട് തുടങ്ങിയ കൊല്ലം തന്നെ ഇതു് ബാങ്കിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. നാല്പതു കൊല്ലം മുമ്പു് ഏതാണ്ടു് മുപ്പതുവയസ്സുള്ള ഒരാൾ അഞ്ചുലക്ഷത്തിന്റെ ഒരു അക്കൗണ്ട് തുടങ്ങുക എന്നുവച്ചാൽ.. അതും സേവിംഗ്സ്! ഫിക്സഡല്ല. മാത്രമല്ല, യുദ്ധം നടക്കുന്ന സമയമായിരുന്നു. ആരും ബാങ്കിൽ പൈസ നിക്ഷേപിക്കാൻ താല്പര്യമെടുക്കാതിരുന്ന സമയം. ആകെക്കൂടി ഒരു പന്തികേടുണ്ടായിരുന്നു. അതുകൊണ്ടു് ബ്രാഞ്ചിനു് പ്രത്യേക നിർദ്ദേശമുണ്ടായിരുന്നു - ആ അക്കൗണ്ടിൽ നടക്കുന്ന എല്ലാ ട്രാൻസാക്ഷനും ഹെഡ്ഡാപ്പീസിനെ അറിയിച്ചശേഷമേ ആകാവൂ എന്നു്. പക്ഷെ യുദ്ധം കഴിഞ്ഞിട്ടും, എന്തിനു്.. വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു ക്രയവിക്രയവും ആ അക്കൗണ്ടിൽ നടന്നില്ല. പിന്നെ പത്തുപതിനൊന്നു് കൊല്ലം കഴിഞ്ഞു് ഓഡിറ്റിലാണു് അക്കൗണ്ടിന്റെ കാര്യം വീണ്ടും ശ്രദ്ധയിൽ പെട്ടതു്. അന്നു് വീണ്ടും അന്വേഷണമുണ്ടായി. എന്നിട്ടു്...”

മാനേജർ വീണ്ടും ഫയലിൽ മുഴുകി.

എനിക്കിരിപ്പുറയ്ക്കുന്നില്ല. എന്റെ രൂപ കിട്ടില്ല എന്നു് തീർച്ചയായി. പോട്ടെ. നിവൃത്തിയില്ല. പക്ഷെ ഇപ്പൊഴത്തെ പേടി അതല്ല. ഇനി ഇതിന്റെ പേരിൽ എന്നെ സംശയിച്ചു് വല്ലതും ചെയ്യുമൊ, പോലീസിലേല്പിക്കുമോ, വല്ല ക്രിമിനൽ കുറ്റവും ചുമത്തുമോ എന്നൊക്കെയാണു് എന്റെ ആശങ്ക. ഏതായാലും കൂടുതൽ സമയം ഇരിയ്ക്കുന്നതു് പന്തിയല്ല. മെല്ലെ വലിയാം.

“ഹമ്പട കേമാ! നീയാളു് കൊള്ളാമല്ലോ!”

ഞാൻ ഞെട്ടി. ബാങ്ക് മാനേജർക്കു് എല്ലാം മനസ്സിലായിരിക്കുന്നു. ഞാൻ ദയനീയമായി മാനേജരെ നോക്കി.

അയാൾ അപ്പോഴും ഫയലിൽ മുഴുകിയിരിക്കുകയാണു്. ഇടയ്ക്കൊക്കെ മൂളുകയും തലയാട്ടുകയും ചെയ്യുന്നുണ്ടു്. അപ്പൊ മാനേജർക്കു് എന്നെ സംശയമില്ല.

എങ്കിലും ആശ്വസിക്കാറായിട്ടില്ല. മാനേജർക്കു് പുതിയ എന്തോ കിട്ടിയിട്ടുണ്ടു്. അതാണയാൾ സസൂക്ഷ്മം ഫയൽ വായിച്ചുകൊണ്ടിരിക്കുന്നതു്.

അതുകൊണ്ടു് മാനേജർക്കു് സംശയത്തിനിടകൊടുക്കാതെ സംഭാഷണം മുന്നോട്ടു കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു.

“എന്താ സാർ, പുതിയ എന്തെങ്കിലും ഫയലിൽ രംഗസ്വാമിയെപ്പറ്റി...?”

മാനേജർ ഫയലിൽ നിന്നു് കണ്ണെടുത്തില്ല. പകരം മേശയുടെ അടുത്തേക്കു് കസേര വലിച്ചിട്ടു. ഫയലിൽ അടയാളപ്പെടുത്തിയിരുന്ന ഒരു ഭാഗം ചൂണ്ടിക്കാണിച്ചു.

“കണ്ടുവോ? ഒരു ഖ്വാജാ മൊയ്തീന്റെ പേരിലുള്ള വീടാണു് രംഗസ്വാമി വാടകക്കെടുത്തതായി കാണിച്ചിരിക്കുന്നതു്. പക്ഷെ...”

“എന്താ സാർ.. അതിനെന്താ..?”

“അതോ, രംഗസ്വാമിയുടെ വാടകക്കരാറിൽ ഒപ്പിട്ടിരിയ്ക്കുന്നതായി പറഞ്ഞിരിക്കുന്ന ഖ്വാജാ മൊയ്തീനുണ്ടല്ലോ? ഒപ്പിട്ടിരിക്കുന്നതായി പറയുന്ന സമയത്തു് ഈ ഖ്വാജാ മൊയ്തീന്നു് പ്രായം വെറും നാലു മാസമാണു്!”

തീർന്നു. എല്ലാം തീർന്നു.

എന്റെ അതിബുദ്ധിയാണു് എല്ലാറ്റിനും കാരണം. ഞാൻ കുഴിച്ച കുഴിയിൽ ഞാൻ തന്നെ വീണിരിയ്ക്കുന്നു. വെറും വീഴ്ചയല്ല; മൂക്കും കുത്തി വീണിരിയ്ക്കുന്നു!

“ഞങ്ങൾ പോലീസിനെ വിവരമറിയിച്ചിട്ടുണ്ടു്. രംഗസ്വാമിയെപ്പറ്റി വിവരം കിട്ടിയ സ്ഥിതിക്കു് മി. ചിതൽ ഞങ്ങളോടു് സഹകരിക്കണം. ഞങ്ങൾ പരാതിക്കാരാവാം. പക്ഷെ പോലീസ് സ്റ്റേഷനിൽ പോയി ഒരു സാക്ഷിമൊഴി കൊടുക്കണം. താങ്കൾക്കു് താല്പര്യമാണെങ്കിൽ കക്ഷിചേരുകയുമാവാം. ചെലവു് ബാങ്ക് വഹിച്ചോളും. താങ്കളുടെ പണം മുടങ്ങിയതല്ലേ? താങ്കൾക്കു് എതിർപ്പു് കാണില്ലെന്നു് വിശ്വസിക്കുന്നു”

ഹും! എനിക്കെതിരേ ഞാൻ തന്നെ സാക്ഷി പറയണമെന്നു്! ഇനി ഇവിടെ നില്ക്കാൻ പറ്റില്ല. പെട്ടെന്നു് രക്ഷപ്പെടണം.

“എടാ ചതിയാ രംഗസ്വാമീ, രംഗസ്വാമീടെ മകാ...! നിന്നെ ഞാൻ വിടില്ലെടാ...!” എന്നുറക്കെ ആക്രോശിച്ചുകൊണ്ടു് ആ ക്യാബിനിൽ നിന്നു് ഞാനിറങ്ങിയോടി. പിന്നിൽ നിന്നു് “മി. ചിതൽ.. നില്ക്കൂ.. ഞാൻ പറയട്ടേ.. വാച്ച്‌മാൻ! അയാളെ വിടരുതു്!” എന്നൊക്കെ വിളിച്ചുപറയുന്ന മാനേജരുടെ ശബ്ദം കേട്ടെങ്കിലും ഞാൻ നിന്നില്ല. ഏറെ ദൂരം പോയശേഷമേ ഞാൻ തിരിഞ്ഞു നോക്കിയുള്ളു.

ആരും പിൻതുടരുന്നുണ്ടായിരുന്നില്ല.

*   *   *   *   *

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഗൗതത്തിന്റെ വീട്ടുകാർ അമർത്തിച്ചിരിച്ചു. ഇളിഭ്യനായി ഒരു കുറ്റവാളിയെപ്പോലെ തലതാഴ്ത്തി ഞാൻ അവരുടെ മുമ്പിൽ വിനയത്തോടെ നിന്നു. ആ ചിരി അവർക്കവകാശപ്പെട്ടതാണു്. അല്ലെങ്കിലും നടന്നതിനെപ്പറ്റി പറഞ്ഞു വിശ്വസിപ്പിക്കാൻ തക്ക നുണയൊന്നും ആലോചിക്കാനുള്ള ഒരു മനഃസ്ഥിതി എനിക്കുണ്ടായിരുന്നില്ല.

ഒരു റൗണ്ട് ചിരി അവസാനിച്ചപ്പോൾ ഗൗതത്തിന്റെ മുത്തച്ഛൻ ചോദിച്ചു:

“ആ പഴയ ബാങ്ക് മാനേജർക്കു് എന്തെങ്കിലും രീതിയിൽ ബുദ്ധിമുട്ടു് നേരിടേണ്ടിവന്നോ എന്നന്വേഷിച്ചോ?”

“ഉവ്വു്. രഹസ്യമായി അന്വേഷിച്ചു. മേൽവിലാസം കെട്ടിച്ചമച്ച രേഖയാണെന്നു് കണ്ടുപിടിച്ചതു് അക്കൗണ്ട് തുടങ്ങി പത്തുവർഷം കഴിഞ്ഞാണു്. അപ്പോഴേക്കു് ആ മാനേജർ വിരമിച്ചിരുന്നു. മാത്രമല്ല, അക്കൗണ്ടിൽ കിടക്കുന്ന പണം യഥാർത്ഥ പണമായതുകൊണ്ടും ആ അക്കൗണ്ടിൽ വ്യവഹാരങ്ങളൊന്നും നടക്കാതിരുന്നതുകൊണ്ടും ആ പഴയ മാനേജർക്കെതിരേ നടപടിയെടുക്കാനായില്ല. എങ്കിലും അദ്ദേഹം കുറച്ചു് മാനസികവ്യഥ അനുഭവിച്ചിരുന്നതായി കേട്ടു”

“ഉം. അദ്ദേഹം രക്ഷപ്പെട്ടതു് നിങ്ങൾക്കു് നന്നായി ചിതൽ. അല്ലെങ്കിൽ നിങ്ങൾക്കെന്നെങ്കിലും മനഃസമാധാനം കിട്ടുമായിരുന്നോ?”

ഞാൻ തല താഴ്ത്തി നിന്നതേയുള്ളു.

“വേഗം പണമുണ്ടാക്കാനുള്ള ആഗ്രഹം തീർന്നുവോ? അതോ ഇനിയും ഭൂതകാലത്തിൽ പോയി പരാക്രമം കാണിക്കാൻ തോന്നുന്നുണ്ടോ?”

എനിക്കു് വല്ലാത്ത ദേഷം വന്നു. ലോകത്തിലെ മികച്ച വിഡ്ഢിയാണെന്നു് തെളിയിച്ചിട്ടുവന്നു നില്ക്കുമ്പോൾ ചോദിക്കുന്ന ചോദ്യം കണ്ടില്ലേ?

അതുകൊണ്ടു് എനിക്കു് വാശിയായി.

“ഒരിക്കൽ അബദ്ധം പറ്റി എന്നുകരുതി തോറ്റു പിന്മാറാനൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല. ഞാൻ വീണ്ടും ഭൂതകാലത്തിൽ പോകും. കാശുണ്ടാക്കുകയും ചെയ്യും”

ഗൗതബന്ധുക്കൾ ഒന്നും മിണ്ടിയില്ല. 1-2 പേർ ദീർഘനിശ്വാസം നടത്തിയെന്നു് തോന്നി.

കുറച്ചുകഴിഞ്ഞു് ഗൗതം ചോദിച്ചു.

“എന്തേയ്, അക്കൗണ്ട് തുടങ്ങിയ കൊല്ലത്തിൽ തിരിച്ചു പോയി അവിടന്നങ്ങോട്ടു് എല്ലാവർഷവും ഓരോ ചെക്ക് കൊടുത്തു് അക്കൗണ്ട് നിലനിർത്താനാണോ പ്ലാൻ?”

“ഏയ് അല്ല. അതിനുള്ള ക്ഷമയൊന്നും എനിക്കില്ല. ഞാൻ കൂടുതൽ പിന്നിലേക്കു് പോകാൻ പോവുന്നു. നീ പറഞ്ഞില്ലേ ഏതാനും നൂറ്റാണ്ടു് പിന്നിലേക്കു പോകാൻ പേടകത്തിനാവും എന്നു്? ഞാൻ ചില നൂറ്റാണ്ടുകൾ സഞ്ചരിച്ചു് അന്നത്തെ കാലത്തെ വല്ല രാജാവിനേയും കണ്ടു് പ്രീതിപ്പെടുത്തി കിട്ടുന്ന സമ്മാനം മേടിച്ചെടുക്കാൻ തീരുമാനിച്ചു”

പിന്നീടു പലപ്പോഴും ആലോചിച്ചിട്ടുണ്ടു്, എന്തു് പ്രേരണയിലാണു് ഞാനങ്ങിനെ പറഞ്ഞതു് എന്നു്. ഏതോ അദൃശ്യശക്ഷി എന്നെക്കൊണ്ടു് പറയിച്ചതാവണം. എന്തായാലും ഗൗതത്തിന്റെ വീട്ടുകാർ വീണ്ടും മൗനികളായി. പക്ഷെ അത്രയും സമയം മിണ്ടാതെ നിന്ന രഘു എന്നെ വിലക്കാൻ നോക്കി.

“വേണ്ടെടാ ചിതലേ. നീ കുറച്ചുകാലം ഒതുങ്ങിയിരിക്കു്. ഇനി ഉടനെ ഒന്നും ചെയ്യേണ്ട. ഏതായാലും കൈയിലുണ്ടായിരുന്ന മുഴുവൻ രൂപയും ഭൂതകാലത്തിൽ നിക്ഷേപിക്കാൻ തോന്നാഞ്ഞതു് നന്നായി. കുറച്ചുകാലം കഴിഞ്ഞു് ഗൗതത്തിനോടാലോചിച്ചു് വേണ്ടതെന്താണെന്നുവച്ചാൽ...”

ഞാനവനെ തടഞ്ഞു. അവനും തൊട്ടടുത്തുനില്ക്കുന്ന ഗൗതവും മാത്രം കേൾക്കെ പറഞ്ഞു:

“വേണ്ട രഘൂ. ഇതെന്റെ വാശിയാണു്. എനിക്കു് ഒന്നു് ജയിക്കണം. ഗൗതം, നിന്റെ സഹായം ഇനിയും വേണം. ഞാൻ ഒന്നുകൂടി ഒരുങ്ങിവരാം. കുറച്ചുതവണകൂടി എനിക്കു് ഭൂതകാലത്തിലേക്കു് പോകണം”

എത്രതവണ വേണമെങ്കിലും എന്നെ സഹായിക്കാം എന്നു് ആ നല്ല സുഹൃത്തു് എനിയ്ക്കുറപ്പുതന്നു. ഓരോ തവണയും പേടകത്തിൽ പോയി തിരിച്ചെത്തുമ്പോൾ കുടുംബത്തിലെല്ലാവരോടും നടന്നതെല്ലാം വിശദീകരിയ്ക്കണമെന്നു് ആവർത്തിക്കുകയും ചെയ്തു.

ആ വ്യവസ്ഥ ഞാൻ വീണ്ടുമംഗീകരിച്ചു.


(തുടരും...)