Tuesday, December 18, 2012

കാലചലനം - 1




ഞാൻ കൃത്യമായി ഓർക്കുന്നു - മദിരാശിയിൽ ഇടവം ആദ്യപകുതിയുടെ പൊള്ളുന്ന വെയിലിൽ കൂട്ടുകാരോടൊപ്പം ശീതളപാനീയം വലിച്ചുകുടിക്കുമ്പോൾ തുടങ്ങിയ ചർച്ചയാണു് ജീവിതത്തെ സ്വാധീനിച്ച ഒരു സംഭവത്തിന്റെ തുടക്കം.

ബഹുരാഷ്ട്ര കമ്പനിയുടെ പാനീയക്കുപ്പി കടയുടെ പടിയിൽ തിരിച്ചുവച്ചു് ചർച്ചക്കു് തുടക്കമിട്ടതു് ഞാൻ തന്നെയായിരുന്നു.

"ഹൗ! ഏഴു് രൂപ! ഒരു കുപ്പി കൂൾഡ്രിങ്ക്സിനുള്ള വില! ഇതു് ഉണ്ടാക്കാൻ കമ്പനിക്കു് എത്ര ചെലവാവുന്നുണ്ടാവും? ബാക്കി മുഴുവൻ ലാഭം! ഈ മദിരാശി നഗരത്തിൽ മാത്രം ഒരു ദിവസം പതിനായിരക്കണക്കിനു് കുപ്പി വിറ്റുപോകുന്നുണ്ടാവില്ലേ? അപ്പൊ എത്രകോടി അവരു് സമ്പാദിക്കുന്നുണ്ടാവും?!"

ഒഴിഞ്ഞ കുപ്പി തിരികെ കൊടുത്തു് ഒരു പാനീയക്കുപ്പി കൂടി ഓർഡർ ചെയ്തതല്ലാതെ ഗൗതം ഒന്നും പറഞ്ഞില്ല.

"ഇതാണു് നമുക്കു് പറഞ്ഞിട്ടുള്ളതു്! മാസശമ്പളമായി ഒരു സംഖ്യ കൈപ്പറ്റുക; അതിലൊരു ശതമാനം ഇതുപോലുള്ള ജീവിതസുഖങ്ങൾക്കായി നിത്യേന ചെലവാക്കുക! കൂൾഡ്രിങ്ക്സ്, പിസ, മാസത്തിൽ രണ്ടു് സിനിമ കാണുക - അതും നൂറും ഇരുന്നൂറും രൂപക്കു് ടിക്കറ്റെടുത്തു്; ഈരണ്ടു് മാസം കൂടുമ്പോൾ ഷർട്ടും പാന്റും വാങ്ങുക, ആഴ്ചേലു് ആഴ്ചേലു് മുന്തിയ ഹോട്ടലുകളിൽ ഭക്ഷണം, മാസാമാസം പോണ്ടിച്ചേരി, മഹാബലിപുരം ട്രിപ് ഏസി ടാക്സിയിലു്, അവിടുത്തെ താമസം, പിന്നെ.... ഞാൻ പറയുന്നില്ല. ഇപ്പൊ മിണ്ടിയാൽ കാശുചെലവാണു്"

"അതു്, ചെലവുചുരുക്കി ജീവിക്കാൻ നിനക്കറിയാഞ്ഞിട്ടാണു്. ഈ നഗരത്തിലെ എല്ലാവർക്കും നിന്റെയത്ര ശമ്പളമില്ലല്ലോ? എന്നിട്ടും അവരു് കല്യാണവും കഴിച്ചു് കുടുംബവും കുട്ടികളുമായി സ്വസ്ഥമായി ജീവിക്കുന്നുണ്ടു്. എന്തേയ്?" രഘു ചോദിച്ചു.

"സത്യാ രഘൂ. ഈ നഗരത്തിലൊരു ജോലി കിട്ടി വന്നശേഷമല്ലേ നമ്മള് രണ്ടു് പേരും ജീവിതം ആസ്വദിച്ചുതുടങ്ങിയതു്? ജീവിക്കാൻ പണം വേണം. അതു് ഏതുവിധത്തിലായാലും സമ്പാദിക്കുകയും വേണം"

"എനിയ്ക്കെന്തോ, യോജിക്കാൻ തോന്നുന്നില്ല. എന്തുചെയ്തിട്ടായാലും കുറേ പൈസയുണ്ടാക്കുക; എന്നിടതുകൊണ്ടു് ആസ്വദിച്ചു ജീവിക്കുക. കേൾക്കുമ്പോൾ നല്ല സുഖമുണ്ടു്. പക്ഷെ നാളെ ഒരിക്കൽ ഇതൊന്നും ഇല്ലാതാവുന്ന ഒരു സന്ദർഭം വന്നാലോ? അന്നു് കഴിഞ്ഞ നാളുകളേ ഓർത്തു് വല്ലാതെ സങ്കടപ്പെടാം. അതിലും നല്ലതു്, ഉള്ളതുകൊണ്ടു് ഓണം പോലെ ജീവിക്കുന്നതല്ലേ?"

"നീ പറഞ്ഞതു് ഞാനംഗീകരിക്കുന്നു രഘു. അതുകൊണ്ടാണു് ഞാൻ പറഞ്ഞതു് - കുറേയധികം പൈസ പെട്ടെന്നു് സമ്പാദിക്കുക. കുറേ പൈസ എന്നുപറഞ്ഞാൽ വളരെയധികം. ഒരുപക്ഷെ നീ പറഞ്ഞമാതിരി ഒരു നാളെയെ നേരിടേണ്ടിവന്നാലും നമ്മുടെ തുണക്കു് കണക്കില്ലാത്ത സ്വത്ത് ഉണ്ടാവണം"

"ഇപ്പൊ ഗൗതമിനെ നോക്കു്. അവന്റെ കുടുംബം തുടങ്ങിവച്ചിട്ടുള്ള ബിസിനസ് മുഴുവൻ മേൽക്കുമേൽ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. അമാനുഷികമായ ഒരു ഉൾക്കാഴ്ചകൊണ്ടെന്നോണം അവർ കൃത്യമായി കാലം മാറുന്നതനുസരിച്ചു് തങ്ങളുടെ വ്യാപാരമേഖലകൾ മാറ്റുന്നു. വൻ ലാഭം നേടുന്നു. വെച്ചടിവെച്ചടി പുരോഗതിയുടെ പാതയിലാണവർ"

ഇത്രയുമായപ്പോഴേക്കു് ഞങ്ങൾ നടന്നു് വീട്ടിലെത്തിയിരുന്നു. ഞാൻ തുടർന്നു.

"ഗൗതം, നിന്നേപ്പോലെയാവാനാണു് എനിക്കിഷ്ടം. ഒരുപാടു് സമ്പത്തു്. വിചാരിച്ചതെന്തും സാധിക്കാനുള്ള അത്രയും. ഇതൊക്കെ എങ്ങിനെ സാധിക്കുന്നു?"

ഗൗതം പതുക്കെ ഒന്നു് പുഞ്ചിരിച്ചു. എന്നിട്ടു് രഘുവിനെ ഒന്നു് നോക്കി. രഘുവിന്റെ മുഖത്തു് എന്നോടു് ഒരു ചെറിയ പുച്ഛമുണ്ടായിരുന്നു. പക്ഷെ ഗൗതം അതു് കണ്ടില്ലെന്നു് നടിച്ചു.

അവൻ അല്ലെങ്കിലും അങ്ങിനെയാണു്. സമ്പന്നതയുടെ നടുവിലേക്കു് ജനിച്ചുവീണതാണു് ഗൗതം. അവന്റെ കുടുംബത്തിനു് ഇല്ലാത്ത വ്യാപാരങ്ങളില്ല. പച്ചക്കറി-പലചരക്കു് കടകൾ നടത്തിയാണു് അവർ കച്ചവടം ആരംഭിച്ചതത്രെ. സൂപ്പർമാർക്കെറ്റ് തരംഗം വരുന്ന കാലത്തു് അവർ പെട്ടെന്നു് അതിലേക്കു് മാറി. തുടർന്നു് വൻ മാളുകൾ, ഷോപ്പിംഗ് കോംപ്ലെക്സുകൾ, മൾട്ടിപ്ലെക്സ് തീയെറ്ററുകൾ... ഏതൊരാശയവും ആദ്യമായി ചിന്തിക്കാനും അതിന്റെ ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി ആ പ്രോജക്റ്റുകളെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനും അവന്റെ കുടുംബത്തിനു് വല്ലാത്ത ഒരു കഴിവുണ്ടായിരുന്നു. ഒപ്പം സ്ഥിരോൽസാഹിയായ ഒരു കൂട്ടുകുടുംബവ്യവസ്ഥിതി കൂടിയുണ്ടായപ്പോൾ അവർക്കു് കൈവന്ന അഭിവൃദ്ധി അസൂയാവഹം തന്നെയായിരുന്നു. ഇന്നു് ഏതാനും രാജ്യങ്ങളിലായി അവരുടെ സാമ്രാജ്യം അനുസ്യൂതം വളർന്നുകൊണ്ടിരിക്കുന്നു.

ഇതൊക്കെയാണെങ്കിലും ഗൗതം ഒരിക്കലും തന്റെ സ്വത്തിന്റെ പിൻബലത്തിൽ അഴിഞ്ഞാടിയിട്ടില്ല. കൂട്ടത്തിൽ ഏറ്റവും വിവേകം കാണിക്കാറുള്ളതു് അവനാണു്. മിതഭാഷിയാണു്. ശനിയാഴ്ചകളിൽ കാശുവച്ചു് ശീട്ടുകളിക്കാൻ വിളിച്ചാൽ പോലും അവൻ പിന്മാറും. വളരെ ചുരുക്കി, ആവശ്യത്തിനു് മാത്രം ചെലവുചെയ്യുന്ന സ്വഭാവമാണു് അവന്റേതു്.

ഗൗതത്തെ പരിചയപ്പെട്ട കാലത്തു് ഞാൻ കരുതിയതു് ആളൊരു പിശുക്കനാണു് എന്നാണു്. ഒരിക്കൽ അവന്റെ തറവാട്ടിൽ ഒരവധിക്കു് പോയി 2 ദിവസം താമസിച്ചപ്പോഴാണു് അവന്റെ കുടുംബത്തിലെ - ആ വലിയ കൂട്ടുകുടുംബത്തിലെ എല്ലാവരും ഒതുങ്ങിയ ജീവിതം നയിക്കുന്നവരാണു് എന്നു് മനസ്സിലായതു്. അനാവശ്യമായ ആർഭാടങ്ങളില്ലാതിരുന്ന ആ വലിയ വീടു് എന്റെ സങ്കൽപ്പങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു.

തിരിച്ചുവന്ന ശേഷം ഞാനും രഘുവും അതേപ്പറ്റി ചോദിച്ചപ്പോൾ ഗൗതം ഇത്രയേ പറഞ്ഞുള്ളു:

"ഈ സ്വത്തൊക്കെ ഞങ്ങൾ ചുരുങ്ങിയ കാലയളവിൽ സമ്പാദിച്ചതാണു്. മുതിർന്നവരാരും കുമിഞ്ഞുകൂടുന്ന പൈസയുമായി പൊരുത്തപ്പെട്ടിട്ടില്ല. 'ആവശ്യമുള്ളതു് മാത്രം അവനവനു്' എന്ന തത്വത്തിൽ വിശ്വസിക്കുന്നവരാണു് അവർ. ന്യായമായും പുതിയ തലമുറയായ ഞങ്ങളേയും അവർ വളർത്തിക്കൊണ്ടുവന്നതു് ആ മനഃസ്ഥിതി വച്ചാണു്. ഒരാൾക്കു് സുഖപ്രദമായി ജീവിക്കേണ്ടതൊക്കെ എന്റെ വീട്ടിൽ നിങ്ങൾ കണ്ടതല്ലേ? ഏസിയുണ്ടു്, കാറുണ്ടു്, നീന്തൽക്കുളമുണ്ടു്... അതിലുപരി സദാ ജ്വലിക്കുന്ന അനേകം വിളക്കുകളോ ആജ്ഞകൾക്കു് കാതോർത്തു് നിൽക്കുന്ന അസംഖ്യം പരിചാരകരോ ഒക്കെ ആവശ്യമില്ലാത്ത കാര്യങ്ങളല്ലേ?"

എനിക്കു് അവനോടു് അന്നു് കുറച്ചു് അസൂയയും കുറച്ചു് കുശുമ്പും കുറച്ചു് ബഹുമാനവും കൂടി സമ്മിശ്രമായി തോന്നി.

രഘു കുറേക്കൂടി എന്നേപ്പോലെയാണു്. ഇടത്തരം കുടുംബത്തിൽ ജനനം. ഇടത്തരം വിദ്യാലയങ്ങളിൽ പഠനം. ഇപ്പോൾ ഒരേതരം കമ്പനികളിൽ ജോലി. പക്ഷെ അവന്റെ ജീവിതസാഹചര്യങ്ങൾ അവനെ പ്രായോഗികബുദ്ധി പഠിപ്പിച്ചെങ്കിൽ ഏതാണ്ടു് അതേ ജീവിതസാഹചര്യങ്ങൾ എന്നെ ഒരു സുഖലോലുപനാക്കുകയാണു് ചെയ്തതു്.

അതുകൊണ്ടു് ഗൗതത്തിന്റെ പുഞ്ചിരിയും രഘുവിന്റെ നയം വ്യക്തമല്ലാത്ത മുഖഭാവവും അവഗണിച്ചു് ഞാൻ ഗൗതത്തിന്റെ നേരെ തിരിഞ്ഞു.

"നീ പറയൂ ഗൗതം - നിന്റെ കുടുംബത്തിനെപ്പോലെ പെട്ടെന്നു് പൈസക്കാരനാവാനുള്ള ഒരു പോംവഴി പറഞ്ഞുതാ"

"സ്വന്തം ജോലിയിൽ ആത്മാർത്ഥമായി മനസ്സുറപ്പിച്ചാൽ മാത്രം പോരേ? വിദേശങ്ങളിൽ പോയി ജോലിചെയ്യാനുള്ള അവസരങ്ങൾ ധാരാളം കിട്ടില്ലേ? ഏതാനും വർഷങ്ങൾക്കുള്ളിൽ..."

ഞാൻ കൈകാട്ടി അവനെ തടഞ്ഞു.

"ആ ടൈപ്പ് പണിയെടുക്കുന്ന കാര്യമല്ല ഞാൻ പറഞ്ഞതു്. കാര്യമായ ബുദ്ധിമുട്ടൊന്നും കൂടാതെ പൈസ സമ്പാദിക്കണം. ഇപ്പൊ ഒന്നര കൊല്ലം മുമ്പ് നിന്റെ സഹോദരൻ തുച്ഛമായ വിലക്കു് 8-9 ഏക്കർ ഭൂമി വാങ്ങി. അന്നതു് വെറും തരിശ് നിലമായിരുന്നു. ഇപ്പൊ ദേ അതിനു തൊട്ടടുത്തു് ഒരു മാളും സ്കൂളും വന്നിരിക്കുന്നു. ഇപ്പൊ ആ സ്ഥലത്തിന്റെ മൂല്യം ചുരുങ്ങ്യേതു് ഒരു നാലിരട്ടിയായി കൂടിയില്ലേ? ആ സൈസ് പൈസേണ്ടാക്കണ കാര്യാ ഞാൻ പറഞ്ഞേ"

"ഓഹോ, അപ്പൊ മെയ്യനങ്ങാതെ പൈസക്കാരനാവണം, അല്ലേ? അങ്ങിനെ ഒരു വഴിയുണ്ടെങ്കിൽ നിനക്കു് പൈസക്കാരനാവാൻ പറ്റുമോ?"

"തീർച്ചയായും! നീയൊരു ഐഡിയ തന്നേ. ഞാൻ പൈസക്കാരനായി കാണിച്ചുതരാം!"

തോർത്തുമുണ്ടെടുത്തു് കുളിക്കാൻ പോവുകയായിരുന്ന രഘു എന്റെ വീരവാദം കേട്ടു് അങ്ങോട്ടു് വന്നു.

ഗൗതം തുടർന്നു: "ഇല്ലെടാ ചിതലേ. ഒരവസരം തന്നാലും പൈസയുണ്ടാക്കാൻ അത്രയെളുപ്പമല്ല. എന്റെ അഭിപ്രായത്തിൽ അദ്ധ്വാനിച്ചും സ്വന്തം കഴിവുകൊണ്ടും ധനം സമ്പാദിക്കുന്നതാണു് നല്ലവഴി"

ഏതായാലും ഞങ്ങൾ തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കൊടുവിൽ ഗൗതം എനിക്കും രഘുവിനും ഒരു വലിയ രഹസ്യം പകർന്നു:

"അതായതു്, എന്റെ കുടുംബം എങ്ങിനെ കുറച്ചുവർഷങ്ങൾ കൊണ്ടു് ഇത്രയും ഉയർച്ചനേടീ എന്നു് നിങ്ങൾ രണ്ടുപേരും പലതവണ ചോദിച്ചിട്ടുണ്ടല്ലോ. ഞാനാ രഹസ്യം പറയാം. ഇതൊന്നും മറ്റാരോടും പറയരുതു് എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ? എങ്കിൽ കേട്ടോളൂ"

"എന്റെ ഒരു ബന്ധു പണ്ടു് മിലിട്ടറിയിൽ ശാസ്ത്രജ്ഞനായിരുന്നു. സായുധസേനക്കു് ഉപകാരപ്രദമാകുന്ന പല പരീക്ഷണങ്ങളും നടത്തുക എന്നതായിരുന്നു അദ്ദേഹത്തിനും കൂട്ടർക്കുമുള്ള ദൗത്യം. അത്തരത്തിൽ ഉള്ള ഒരു പരീക്ഷണമായിരുന്നു സമയസഞ്ചാരം. Time travel"

"അതായതു്, നമ്മൾ ഭാവിയിലേക്കു് സഞ്ചരിക്കുന്നു. എന്നിട്ടു് ദേശത്തിനു് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികളെ ഭാവിയിൽ നേരിടേണ്ടിവരുന്നുണ്ടോ എന്നു് നിരീക്ഷിക്കുന്നു. ഉണ്ടെങ്കിൽ തക്ക മുൻകരുതലുകളെടുക്കാൻ രാഷ്ട്രത്തിനു് വളരെ എളുപ്പമാകും. അതുപോലെ ഏതെങ്കിലും അപകടം സംഭവിച്ചുവെങ്കിൽ സമയത്തിലൂടെ പിന്നിലേക്കു് സഞ്ചരിച്ചു് അപകടത്തെ തരണം ചെയ്യാം. ഇതൊക്കെയായിരുന്നു അദ്ദേഹത്തിനു് ലഭിച്ച പരീക്ഷണത്തിന്റെ ലക്ഷ്യം"

"അവർ എത്രത്തോളം വിജയിച്ചു എന്നെനിക്കറിയില്ല. എന്നാൽ എന്റെ വീട്ടിൽ അദ്ദേഹം പണ്ടു് നിർമ്മിച്ച ഒരു prototype പേടകമുണ്ടു് - ഭൂതകാലത്തിലേക്കു് നമ്മെ നയിക്കുന്ന ഒരു പേടകം. ഞങ്ങൾ ആ പേടകത്തിന്റെ സാധ്യതകളുപയോഗപ്പെടുത്തിയാണു് ധനികരായതു്"

ഞാനും രഘുവും കണ്ണുകൾ മാക്സിമം വികസിച്ച അവസ്ഥയിൽ വായും പൊളിച്ചിരിക്കുകയായിരുന്നു. ഗൗതം പറഞ്ഞതൊന്നും ഞങ്ങൾ വിശ്വസിച്ചിട്ടില്ല എന്നുള്ളതു് ഞങ്ങളവനോടു് തുറന്നുപറയുകയും ചെയ്തു.


"എനിക്കൽഭുതമില്ല. പെട്ടെന്നു് കേട്ടാൽ ആരും വിശ്വസിക്കില്ല. പക്ഷെ സത്യമാണു്. എന്റെ കുടുംബാംഗങ്ങളെല്ലാവരും - ഞാനടക്കം - ആ പേടകത്തിലൂടെ യാത്രചെയ്തിട്ടുണ്ടു്. ഭൂതകാലം ദർശിച്ചിട്ടുണ്ടു്. ആ സന്ദർഭങ്ങളിൽക്കൂടി ലഭിച്ച അറിവു ചൂഷണം ചെയ്തു് ധനം നേടിയിട്ടുണ്ടു്. എന്നാൽ പേടകത്തിന്റെ ഉപയോഗം അനിയന്ത്രിതമായിത്തീർന്ന ഒരവസരത്തിൽ ഞങ്ങളെല്ലാവരും ചേർന്നു് ഒരു തീരുമാനമെടുത്തു. ഡീറ്റെയിൽസ് ഒന്നും ഞാൻ പറയുന്നില്ല. കഴിവതും പേടകം ഉപയോഗിക്കില്ല എന്നാണു് തീരുമാനം. അതുകൊണ്ടു് അതു് വീട്ടിലെ ഒരു മുറിയിൽ കിടപ്പുണ്ടു്. നിനക്കു് ഉപയോഗിക്കാൻ ഞാൻ വിട്ടുതരാം. ആവശ്യമുള്ളപ്പോൾ എന്റെ വീട്ടിൽ വന്നാൽ മതി"

"ങാ, പിന്നെ ചില കാര്യങ്ങൾ. ഒന്നു് - പരീക്ഷണത്തിന്റെ ഒരു ഘട്ടത്തിൽ നിർമ്മിച്ച പേടകമായതുകൊണ്ടു് അതിന്റെ കഴിവുകൾ പരിമിതമാണു്. ഭൂതകാലത്തിലേക്കും തിരിച്ചു് വർത്തമാനത്തിലേക്കും മാത്രമേ യാത്രചെയ്യാനാവൂ. അതുപോലെ, ഭൂതകാലം എന്നുവച്ചു് പ്രപഞ്ചോൽപ്പത്തി വരെയൊന്നും പോകാൻ പേടകത്തിനു് കെൽപ്പില്ല. ഏറിയാൽ ഒരു പത്തുനൂറ്റാണ്ടു് പിന്നിലേക്കു് പോകാം. അതിനുള്ളിൽ കാണിക്കാവുന്ന വിക്രസ്സുകളൊക്കെ പ്ലാൻ ചെയ്തോ. മൂന്നു് - നീ തിരിച്ചുവന്ന ശേഷം നിന്റെ അനുഭവങ്ങൾ - നല്ലതായാലും ചീത്തയായാലും - വള്ളിപുള്ളി വിടാതെ എന്റെ കുടുംബത്തിലെല്ലാവരേയും പറഞ്ഞുകേൾപ്പിക്കണം. ഓക്കെ?"

അന്നത്തെ പകൽ മുഴുവൻ ആലോചിച്ചു് ഞാൻ ഒരു പദ്ധതി തയ്യാറാക്കി. രാത്രി ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി ഓർഡർ കൊടുത്ത ശേഷം അടുത്തെങ്ങും ആരുമില്ലെന്നു് ഉറപ്പുവരുത്തി ഞാൻ തയ്യാറാക്കിവച്ച പ്ലാൻ ഗൗതമിനോടും രഘുവിനോടും അവതരിപ്പിച്ചു.

"നൂറ്റാണ്ടുകളൊന്നും വേണ്ട. ഏതാനും പതിറ്റാണ്ടുകൾ പിന്നിലേക്കു് പോവുക. ഇപ്പോൾ കൈയിലുള്ള പൈസമുഴുവൻ ഒരു ബാങ്കിൽ അക്കൗണ്ട് തുടങ്ങി അതിൽ നിക്ഷേപിക്കുക. തിരിച്ചു് വർത്തമാനത്തിലെത്തുമ്പോഴേക്കു് ആ അക്കൗണ്ടിലെ പൈസ കോടികളായിട്ടുണ്ടാവും. തൽക്കാലം അതുവച്ചു് ഒരു വിലസൽ വിലസാം. എങ്ങിനെയുണ്ടു് ഐഡിയ?"

അതു് കൊള്ളാവുന്ന ഒരു പ്ലാനാണെന്നു് രഘുവും ഗൗതവും സമ്മതിച്ചു. മാത്രമല്ല, രണ്ടാഴ്ച കഴിഞ്ഞാൽ ഞാനും ഗൗതവും കൂടി അവന്റെ വീട്ടിൽ ചെന്നു് പ്ലാൻ ഡിപ്ലോയ് ചെയ്തുനോക്കാനും ധാരണയായി.

അന്നത്തെ ഹോട്ടൽ ഭക്ഷണത്തിന്റെ ബിൽ ഞാൻ കൊടുത്തു.



(തുടരും)  

Tuesday, November 20, 2012

കൺഫ്യൂഷൻ തീർക്കണമേ - 2


കൺഫ്യൂഷൻ തീർക്കണമേ തരക്കേടില്ല എന്നു് പലരും അഭിപ്രായപ്പെട്ടു. സന്തോഷം. ഒപ്പം, "ഇത്ര വാക്കുകളേ ഉള്ളു? ഇനിയും ഇല്ലേ?" എന്നൊരു സംശയവും 1-2 പേർ ചോദിച്ചു. അവരുടെ പ്രോത്സാഹനത്താൽ നേരത്തേ ചേർക്കാഞ്ഞ ചില വാക്കുകൾ കൂടി ഉൾപ്പെടുത്തിയിടുന്ന പോസ്റ്റാണിതു്.

അധികം പ്രചാരമില്ലാത്തതുകൊണ്ടും എഴുതാൻ പറ്റിയ തമാശകളൊന്നും ഉണ്ടായിട്ടില്ലാത്തതുകൊണ്ടും ആണു് ആദ്യഭാഗത്തു് ഇവയെ ഉൾപ്പെടുത്താഞ്ഞതു് എന്നും പറയട്ടേ.

Awesome - Awful എന്ന വാക്കുകൾ തമ്മിൽ പരസ്പരം മാറിപ്പോകാറുള്ള ഒരു ഉത്തരേന്ത്യക്കാരനെ പറ്റി കേട്ടിട്ടുണ്ടു്. പരീക്ഷ കഴിഞ്ഞു് വിഷണ്ണനായി വന്നു് "exam was awesome" എന്നു് പറഞ്ഞു് സഹപാഠികളുടെ തെറി മുഴുവൻ സ്പോട്ടിൽ വച്ചു് കേട്ട വിദ്വാൻ.


Complaint - Compliant എന്നീ വാക്കുകളിൽ ആദ്യത്തേതിനു് പരാതി എന്നും രണ്ടാമത്തേതിനു് ചേരുന്നവ, യോജിച്ചു് പോവുന്നവ, അനുസരിക്കുന്നവ എന്നൊക്കെയാണു് അർത്ഥം. സ്പെല്ലിങ്ങിലുള്ള വ്യത്യാസം ശ്രദ്ധിച്ചുവല്ലോ, അല്ലേ?

2000ആം ആണ്ടിനു മുമ്പു് Y2K എന്നൊരു പ്രശ്നം നിലനിന്നിരുന്നു. അതായതു്, കമ്പ്യൂട്ടറിൽ "കൊല്ലം" ഓർത്തുവച്ചിരുന്നതു് അവസാനത്തെ രണ്ടക്കം മാത്രമായിരുന്നു. അപ്പൊ 2000 എന്നതു് 00 എന്നാവും വളരെ പഴയ കമ്പ്യൂട്ടറുകൾ മനസ്സിലാക്കുക. ഇത്തരം കമ്പ്യൂട്ടറുകൾ 2000 ആണ്ടായാൽ ഉപയോഗശൂന്യമാവും എന്നതാണു് പ്രശ്നം. അത്തരം കമ്പ്യൂട്ടറുകൾക്കു് Y2K complaint ഉണ്ട് എന്നു് പറയാം.


Y2K കുഴപ്പമില്ലാത്ത കുറേ കമ്പ്യൂട്ടറുകളെക്കുറിച്ചു് "they are Y2K complaint" എന്നു് പഠനറിപ്പോർട്ട് അയച്ച ഒരു കമ്പ്യൂട്ടർ സർവീസ് എഞ്ജിനിയറെ എനിക്കറിയാം. അദ്ദേഹത്തിനു് അച്ചടിപ്പിശാചു് നേരിടേണ്ടിവന്നതാണെന്നും ഉപബോധമനസ്സിലെ തെറ്റല്ലെന്നും നമുക്കാശ്വസിക്കാം.

Minimum - Maximum എന്നീ വാക്കുകൾ തമ്മിൽ മാറിപ്പോകുന്ന ഒരു ഹോട്ടൽ വെയിറ്റർ തൃശൂരിലുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ വന്നിരിക്കുന്നവർ, "ലേറ്റാവുമോ?" എന്നു ചോദിച്ചാൽ, "ഏയ്, മിനിമം 20 മിനിട്ട് മാത്രം" എന്നു് പറയുമായിരുന്നു അയാൾ.



ഒരിക്കൽ "മിനിമം 20 മിനിട്ടോ?!!" എന്നു് ആശങ്കപ്പെട്ടവരോടു് "മാക്സിമം 20 മിനുട്ടാവാഞ്ഞതു് നിങ്ങളുടെ ഭാഗ്യം!" എന്നാണു് ഈ വിദ്വാൻ മറുപടി പറഞ്ഞതു്.


ഇത്രയും പറഞ്ഞപ്പോൾ ചിതലിനു് കൺഫ്യൂഷൻ വരുന്ന വാക്കുകളില്ലേ എന്നു് ചിലരെങ്കിലും ചോദിച്ചേക്കാം. ഉവ്വു് മാലോകരെ, അത്തരം 2 വാക്കുണ്ടു്.


Dictionary - Directory എന്നിവയാണു് ആ വാക്കുകൾ. കീറാമുട്ടിയല്ലെങ്കിലും എന്നെ ചിലപ്പൊഴെങ്കിലും കുഴയ്ക്കുന്ന വാക്കുകൾ

Saturday, October 13, 2012

ഒരു അയർലൻഡ് വീരഗാഥ



കഴിഞ്ഞ കൊല്ലം ഔദ്യോഗികമായി അയർലൻഡിൽ പോയപ്പോൾ സംഭവിച്ച ഒരു അബദ്ധം പറയട്ടെ?

യൂറോപ്പിൽ ഇംഗ്ലണ്ടിനടുത്തു് കിടക്കുന്ന ഒരു ദ്വീപു് രാജ്യമാണു് ഐർലൻഡ്. ഇംഗ്ലീഷ് തന്നെയാണു് ഭാഷ എന്നതുകൊണ്ടു് ആശയവിനിമയത്തിനു് ബുദ്ധിമുട്ടില്ല.

ഭക്ഷണകാര്യത്തിൽ ബുദ്ധിമുട്ടുള്ളതു് ഉപ്പു്-മുളകു്-പുളി ഇത്യാദി ചേർക്കാത്തതിനാലാണു്. പ്രത്യേകിച്ചു് ഒരു രുചി എന്നു് പറയാൻ നമുക്കു് തോന്നില്ല. അതുകൊണ്ടു് വിളമ്പുന്ന ഭക്ഷണത്തിലൊക്കെ ആവശ്യാനുസരണം ഉപ്പും കുരുമുളകും ഞാൻ ചേർത്തുകൊണ്ടിരുന്നു.

ഒരു വൈകിയ സായാഹ്നം.

ഹോട്ടലിലെ റെസ്റ്റൊറന്റിൽ ഞാൻ ചെന്നിരിക്കുന്നു. ആദ്യമായി ഒരു സൂപ് ഓർഡർ ചെയ്യുന്നു. എന്നിട്ടു് ചുറ്റും നോക്കി.

അടുത്ത ടേബിളിൽ എഴുപതിനോടടുത്തു് പ്രായം തോന്നിക്കുന്ന ഒരു സായിപ്പും മദാമ്മയും ഇരിക്കുന്നുണ്ടു്. ഞാൻ വിദേശിയായതിനാൽ അവർ ഇടക്കു് എന്നെ ശ്രദ്ധിക്കുന്നുമുണ്ടു്.

ഞാൻ അവരെ നോക്കി പതുക്കെ ഒന്നു് പുഞ്ചിരിച്ചു. പ്രതികരണമായി അവരും പുഞ്ചിരിച്ചു.

സൂപ് എത്തി. കുരുമുളകു പൊടിക്കലും സൂപ്പിന്റെ മുകൾഭാഗം അലങ്കരിക്കലും തുടങ്ങി.

കുരുമുളകു പൊടിക്കുക എന്നു പറഞ്ഞാൽ - ഒരു ചെറിയ ഡിസ്പെൻസറിൽ കുരുമുളകു് ഇട്ടുവച്ചിരിക്കും. അടപ്പു് അല്പം ബലം പ്രയോഗിച്ചു് തിരിച്ചാൽ അകത്തുള്ള കുരുമുളകു് പൊടിഞ്ഞു് സുഷിരങ്ങളിലൂടെ പുറത്തുവരും. ആവശ്യാനുസരണം എടുക്കാം.

അടപ്പു തിരിക്കുമ്പോൾ നല്ല കിരുകിരാ ശബ്ദം. പഴയ ഡിസ്പെൻസറായിരിക്കും.

കർ....കർ.....കർ.....കർ.....

ഞാനങ്ങിനെ നിർബാധം കുരുമുളകു് പൊടിക്കുന്നതിനിടക്കു് വെറുതെ ഒന്നു് തലപൊക്കിനോക്കി. ദേ, സായിപ്പും മദാമ്മയും എന്നെത്തന്നെ നോക്കിയിരിക്കുന്നു!

“സോറി, പഴയ ഡിസ്പെൻസർ ആണെന്നു് തോന്നുന്നു. വല്ലാത്ത ശബ്ദം!”

“അതു് സാരമില്ല. പക്ഷെ നിങ്ങൾ എത്ര കുരുമുളകാണു് കഴിക്കുന്നതു്! നിങ്ങൾക്കു് ഇതെങ്ങിനെ സാധിക്കുന്നു?!”

“മാഡം, ഐ ആം ഫ്രം ഇന്ത്യ - ഫ്രം കേരള - ദി ലാൻഡ് ഓഫ് പെപ്പർ. ഞങ്ങൾക്കു് എന്തിനും ഏതിനും കുരുമുളകു് നിർബന്ധമാണു്. എനിക്കു് ഇതൊക്കെ ശീലമാണു്”

“സോ യൂ ലവ് പെപ്പർ സോ മച്ച്?”

“യേസ് യേസ്. പക്ഷെ ഈ പെപ്പർ കൊള്ളില്ല. ഇതിനു് എരിവു് കുറവാണു്. ഞങ്ങളുടെ നാട്ടിൽ വളരുന്ന കുരുമുളകിനു് എരിവും വീര്യവും കൂടും. അന്താരാഷ്ട്രവിപണിയിൽ പോലും നല്ല പേരാണു്. എന്തിനു്, എന്റെ വീട്ടിൽ വളരുന്ന കുരുമുളകിനുപോലും ഇതിലും സ്വാദുണ്ടു്”

മദാമ്മ അത്ഭുതംകൊണ്ടു് ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു് എന്റെ അടുത്തുവന്നു.

“സോ യൂ കൾട്ടിവേറ്റ് പെപ്പർ?!”

പാവം വിദേശി. ഞാനൊരു കുരുമുളകു് കർഷകനാണെന്നു് അവർ തെറ്റിദ്ധരിച്ചിരിക്കുന്നു. കാര്യം വീട്ടിൽ കുരുമുളകുണ്ടെങ്കിലും കൃഷിയൊന്നുമില്ല. ഒരു കൊടി അതിന്റെ പാട്ടിനു് വളരുന്നുണ്ടു്. അതിൽ നിന്നു കിട്ടുന്നതു് കഷ്ടി ഞങ്ങളുടെ ആവശ്യത്തിനു് തികയും. പക്ഷെ മദാമ്മക്കു് മനോവിഷമം ഉണ്ടാക്കുന്നതു് മോശമല്ലേ? അതും വിദേശിയായ ഞാൻ അവരുടെ നാട്ടിൽ വച്ചു്?

“ഒഫ് കോഴ്സ്! ഐ ആം എ പെപ്പർ ഫാർമർ!”

ഹും! മലയാളിയായ ഞാൻ; കുരുമുളകിന്റെ സ്വന്തം നാട്ടിൽ നിന്നു് വരുന്ന ഞാൻ; വീട്ടിൽ പ്രതിവർഷം അര-മുക്കാൽ കിലോ കുരുമുളകുൽപ്പാദിപ്പിക്കുന്ന ഞാൻ; തീർച്ചയായും ഞാനൊരു കുരുമുളകു കർഷകൻ തന്നെ. മാത്രമല്ല, വേണ്ടിവന്നാൽ ഞാനൊരു റബർ കർഷകനാവും. കൊക്കോ കർഷകനാവും. ഇഞ്ചി-ഗ്രാമ്പൂ-ഏലം കർഷകനാവും. ചക്ക-തേങ്ങ-മാങ്ങ...

“സോ, വർഷാവർഷം എത്ര കുരുമുളക്‌ ഉല്പാദിപ്പിക്കാറുണ്ടു് നിങ്ങൾ?”

ദൈവേ.. പെട്ടു. മദാമ്മ കാര്യമായിട്ടാണു്. ഏതായാലും തുടങ്ങിവച്ചതു് വൃത്തിവെടിപ്പാക്കി പൂർത്തിയാക്കാം.

ഇത്ഥം വിചാരിച്ചു് കേരളത്തിനെക്കുറിച്ചും അവിടുത്തെ കാലാവസ്ഥയെക്കുറിച്ചും കാലവർഷത്തെക്കുറിച്ചും സഹ്യനെക്കുറിച്ചും സർക്കാരിനെക്കുറിച്ചും നാട്ടിൽ വിളയുന്ന സുഗന്ധവ്യഞ്ജനങ്ങളേക്കുറിച്ചും ഞാനൊരു കാച്ചു് കാച്ചി. കേരളത്തിൽ ഞാനുൾപ്പെടെ ഒട്ടുമിക്കവരും കർഷകരാണെന്നും കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നും ഞങ്ങൾ ലോകത്തിലെ ഏറ്റവും ഉന്നതമൂല്യമുള്ളവരാണെന്നു് അവകാശപ്പെടുന്നില്ലെങ്കിലും ഏതാണ്ടു് അതിനടുത്തു് നിൽക്കും എന്നും പറഞ്ഞു് വാഗ്ധോരണി നിർത്തി.

കണ്ണുകൾ വികസിച്ചു് കേട്ടതൊന്നും വിശ്വസിക്കാനാവാതെ തരിച്ചുനിന്ന മദാമ്മ 2-3 നിമിഷം കഴിഞ്ഞു് ഭർത്താവിനെ വിളിച്ചു.

“ജെയിംസ്, കം ഹിയർ. ലിസൺ റ്റു വാട്ട് ദിസ് ജെന്റിൽമാൻ ഗോട്ട് റ്റു സേ!”

എന്നിട്ടും ജെയിംസ് സീറ്റിൽ നിന്നെഴുന്നേൽക്കാഞ്ഞപ്പോൾ മദാമ്മ അയാളുടെ അടുത്തുചെന്നു് അടക്കത്തിൽ എന്തോ സംസാരിക്കാൻ തുടങ്ങി. എന്നെക്കുറിച്ചു തന്നെ, സംശയമില്ല. അതറിയാൻ താല്പര്യമുണ്ടായിരുന്നെങ്കിലും ഒരു വിരക്തനെപ്പോലെ ഞാൻ കുരുമുളകുതീറ്റ തുടർന്നു.

അപ്പോൾ മദാമ്മ മുന്നിലും സായിപ്പ് പിന്നിലുമായി എന്റെ ടേബിളിൽ വന്നു. എന്നോടനുവാദം ചോദിച്ചിട്ടു് അവർ എനിക്കഭിമുഖമായി ഇരുന്നു.

ഞാൻ വിരലുകൾ കൂട്ടിപ്പിണച്ചു് മേശപ്പുറത്തു വച്ചു് മുന്നോട്ടാഞ്ഞു് “യേസ്?” എന്നമട്ടിൽ ഇരുവരേയും നോക്കി.

“ലുക് മി. ചിതൽ. ഞങ്ങൾ ആലോചിക്കുകയായിരുന്നു: ഞങ്ങളുടെ കമ്പനി പശ്ചിമയൂറോപ്പിൽ സുഗന്ധവ്യഞ്ജനങ്ങൾ വിതരണം ചെയ്യുന്ന ഒരു ശൃംഖല തുടങ്ങാനുള്ള പുറപ്പാടിലാണു്. പക്ഷെ ഇപ്പോഴത്തെ നിലയിൽ കർഷകരിൽ നിന്നു് നേരിട്ടു് വാങ്ങാനുള്ള സംവിധാനമായിട്ടില്ല. താങ്കൾക്കു് സമ്മതമാണെങ്കിൽ നാട്ടിൽനിന്നു് കുറച്ചു് സാമ്പിളുകൾ ഞങ്ങൾക്കയച്ചുതരൂ. മുന്തിയ ഇനം സ്പൈസസ് ആണെങ്കിൽ നമ്മൾ തമ്മിൽ ഒരുപക്ഷെ അതൊരു വ്യാപാരകരാറിൽ കലാശിച്ചേക്കും. എന്തുപറയുന്നു?”

ഒന്നും പറയാതെ അവരുടെ വിസിറ്റിംഗ് കാർഡും വാങ്ങി അടുത്തയാഴ്ച്ച വിമാനം കേറി തിരിച്ചു് ബാംഗ്ലൂരിലെത്തിയിട്ടു് ഒന്നിൽചില്വാനം കൊല്ലമായി. ഇപ്പോഴും ധാരാളം കുരുമുളകുപൊടി തിന്നാറുണ്ടു് എന്നതൊഴിച്ചു് ഞാനവർക്കു് സാമ്പിൾ അയച്ചുകൊടുക്കാനും മെനക്കെട്ടിട്ടില്ല അവരെന്നെയോ തിരിച്ചോ ബന്ധപ്പെടാനും ശ്രമിച്ചിട്ടില്ല.

എന്നിട്ടു് പുളുവടിക്കു് വല്ല കുറവുമുണ്ടോ? ഏയ്..


Thursday, September 20, 2012

കൺഫ്യൂഷൻ തീർക്കണമേ



ജോടിയായി വരുന്ന വാക്കുകളുടെ അർത്ഥങ്ങൾ തമ്മിൽ കൺഫ്യൂഷൻ അടിക്കുന്നവരെക്കുറിച്ചാണു് ഇത്തവണ. കൃത്യമായിപ്പറഞ്ഞാൽ ഇംഗ്ലീഷിൽ ഒരുമിച്ചു വരുന്ന വാക്കുകൾ.

എന്റെ ഭാര്യ കുഴിയാനക്കു് left, right എന്നീവാക്കുകൾ എപ്പോഴും തമ്മിൽ മാറിപ്പോകും. ന്യായമായും ഇതിന്റെ ഫലം കൂടുതലനുഭവിച്ചിട്ടുള്ളതു് ഞാനാണു്. ഞങ്ങളൊരുമിച്ചു് പോകുമ്പോൾ “ദേ ഇവിടെ ലെഫ്റ്റ്” എന്നു് പറയും. ഞാൻ ഇടത്തോട്ടു് തിരിഞ്ഞാൽ ഉടനെ എന്നെ തിരുത്തും:

“ഈ ലെഫ്റ്റല്ല, മറ്റേ ലെഫ്റ്റ്. റൈറ്റിലേക്കു്..”

അതുകൊണ്ടെന്തായി? യാത്രപോകുമ്പോൾ കഴിവതും വഴിപറയുന്നതിൽ നിന്നു് കുഴിയാനയെ ഒഴിവാക്കിയിട്ടുണ്ടു്. ഇനി അഥവാ ലെഫ്റ്റെന്നോ മറ്റോ അവൾ പറഞ്ഞാൽ ഞാൻ വണ്ടി നിർത്തും:

“ഏതു് ലെഫ്റ്റെന്നു് തീരുമാനിച്ചിട്ടു് വണ്ടിയെടുക്കാം”

കുറച്ചുനേരം ആലോചിച്ചിട്ടു് കുഴിയാന വഴി ചൂണ്ടിക്കാണിക്കും.

എന്നാൽ ഇതു് ഏതാനും കൊല്ലങ്ങളുടെ അനുഭവം എന്നെ പഠിപ്പിച്ച പാഠമാണു്. ഞങ്ങൾ തമ്മിൽ അടുത്തറിഞ്ഞുതുടങ്ങിയ കാലത്തു് ഇതായിരുന്നില്ല സ്ഥിതി.

ഞങ്ങളങ്ങിനെ ബൈക്കിൽ പോവുകയായിരിക്കും. പെട്ടെന്നു് കുഴിയാന പറയും: “ലെഫ്റ്റ്!”

ഞാൻ ഇടത്തോട്ടു തിരിയുമ്പോൾ പിന്നിൽ നിന്നു് ചീത്തപറച്ചിൽ തുടങ്ങും:

“ലെഫ്റ്റെന്നു് പറഞ്ഞതു് കേട്ടില്ലേ? റൈറ്റ് തിരിയുന്നോ?”

“ഞാൻ നീ പറഞ്ഞമാതിരി ലെഫ്റ്റാണു് തിരിഞ്ഞതു്...?”

ചമ്മലൊളിപ്പിച്ചു് കുഴിയാന തുടരും:

“ലെഫ്റ്റെന്നു് പറഞ്ഞതിനൊപ്പം റൈറ്റിലേക്കു് ഞാൻ കൈകാണിച്ചതു് കണ്ടില്ലേ?”

ബെസ്റ്റ്! ബൈക്കോടിക്കുന്ന ഞാൻ പിന്നിലിരുന്നു് കുഴിയാനകാണിക്കുന്ന മുദ്ര എവിടെക്കാണാൻ!

ഈ ഒരവസ്ഥ കാരണം കുഴിയാന കഴിവതും ഒരാൾക്കു് വഴി പറഞ്ഞുകൊടുക്കുന്നതു് ഞാൻ നിരുൽസാഹപ്പെടുത്താറുണ്ടു്. പക്ഷെ ഒരിക്കൽ അബദ്ധം പറ്റി.

കുഴിയാനയുടെ അമ്മവീട്ടിലേക്കു് പോയപ്പോഴായിരുന്നു. ടാക്സിയിലാണു് പോയതു്. അവിടങ്ങളിൽ വഴി എനിക്കത്ര പരിചയമില്ല. നിവൃത്തിയില്ലാതെ വഴിപറഞ്ഞുകൊടുക്കൽ കുഴിയാനയെ ഏൽപ്പിച്ചു. കുഴിയാന ലെഫ്റ്റും റൈറ്റുമൊക്കെ പറഞ്ഞുകൊടുക്കുന്നുണ്ടു്. പക്ഷെ ടാക്സി ഡ്രൈവർ നേരെ എതിർദിശയിലാണു് വണ്ടി തിരിക്കുന്നതു്; ലെഫ്റ്റ് പറഞ്ഞാൽ വലത്തോട്ടു് തിരിക്കും.

പിൻസീറ്റിലിരിക്കുകയായിരുന്ന ഞാൻ ആദ്യമൊന്നും ഇതു് ശ്രദ്ധിച്ചില്ല. പിന്നെ ബോധമുണ്ടായി ഡ്രൈവറെ തിരുത്താൻ ശ്രമിച്ചപ്പോഴേക്കു് ഞങ്ങൾക്കെത്തേണ്ട സ്ഥലത്തെത്തിക്കഴിഞ്ഞു.

എനിക്കൽഭുതമായി. ഒപ്പം ഒരു കാര്യവും മനസ്സിലായി:

ഡ്രൈവർക്കും കുഴിയാനയുടെ സെയിം കൺഫ്യൂഷനുണ്ടു്!

ഒരാൾ തെറ്റിപ്പറയുകയും മറ്റേയാൾ വിപരീതമായി മനസ്സിലാക്കുകയും ചെയ്തപ്പോൾ എന്തായി? ടാക്സി എത്തേണ്ടിടത്തെത്തി!

എന്റെ സുഹൃത്തും ഏറെക്കാലം മദിരാശിയിൽ സഹമുറിയനുമായിരുന്ന ബിജുവിനു് push, pull എന്നീ വാക്കുകൾ തമ്മിൽ മാറിപ്പോകും. കടയുടെ വാതിൽ (കടവാതിൽ) തുറക്കുമ്പോഴാണു് മിക്കപ്പോഴും ഈ പ്രശ്നം സങ്കീർണമാവുക.

അതുകൊണ്ടു് ബിജുവിന്റെ സ്ഥിരം സമ്പ്രദായം ഇതാണു്:

Push അല്ലെങ്കിൽ pull സ്റ്റിക്കറൊട്ടിച്ച വാതിലിൽ എത്തിയാൽ മൂപ്പർ പതുക്കെ പുറകിലേക്കു് വലിയും. ഞങ്ങളാരെങ്കിലും വാതിൽ തുറക്കും. കൂടെ മൂപ്പരും കയറും.

ഇനി പരിചയമുള്ള ആരും ഒപ്പമില്ലെങ്കിൽ വാതിലിനുമുന്നിൽ വച്ചു് ബിജു ചിന്തിച്ചുതുടങ്ങും. Push എന്നുവച്ചാൽ.. തനിക്കു നേരെ വാതിൽ തുറക്കണോ അതോ എതിർവശത്തേക്കു് തുറക്കണോ?

മൂപ്പരുടെ ഒരു പ്രകൃതം വച്ചു് മിക്കവാറും സമയങ്ങളിൽ ചിന്തിച്ചതുകൊണ്ടൊന്നും കൺഫ്യൂഷൻ മാറിക്കിട്ടില്ല. അപ്പോൾ..

ബിജു ചുറ്റും നോക്കും. ആരും ശ്രദ്ധിക്കുന്നില്ലെന്നു് ഉറപ്പുവരുത്തി വാതിൽ ആദ്യമൊന്നു് തള്ളിനോക്കും. ശരിയായാൽ ഹാപ്പിയായി. ഇല്ലെങ്കിൽ വലിച്ചുനോക്കും.

ഒരിക്കൽ ബിജുവിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത അബദ്ധം പറ്റി.

ഒരു മാളിൽ ഞങ്ങൾ നിൽക്കുന്നു. വാതിലിനടുത്താണു്. ഒരു മദ്ധ്യവയസ്ക രണ്ടു കൈയിലും നിറയെ സഞ്ചികളുമായി വന്നു് വാതിൽ ഒന്നു് തുറക്കാമോ എന്നഭ്യർത്ഥിച്ചു.

വാതിലിനേറ്റവും അടുത്തു് നിൽക്കുന്നതു് ബിജുവാണു്. മൂപ്പർ ബേജാറായി. ആലോചിക്കാൻ സമയമില്ല. മദ്ധ്യവയസ്ക സഞ്ചിയുടെ ഭാരത്താൽ ബുദ്ധിമുട്ടുന്നുണ്ടു്. വാതിൽ എതിർവശത്തേക്കു് തുറന്നാൽ അബദ്ധമാവും. ദയനീയമായി ഞങ്ങളെ നോക്കി. കഠിനഹൃദയരായ ഞങ്ങളുണ്ടു് മാറിനിന്നു് ഊറിച്ചിരിക്കുന്നു. ആ പ്രതീക്ഷയും പോയി.

പക്ഷെ ബിജു വീണതു് വിദ്യയാക്കുന്നവനാണു്. അവൻ സന്ദർഭത്തിനൊത്തുയർന്നു:

“മാഡം, ഐ വിൽ ഹോൾഡ് യുവർ ബാഗ്സ്. യൂ ഓപ്പൺ ദി ഡോർ!”

(ഭവതിയുടെ സഞ്ചികൾ ഞാനെടുക്കാം. മാഡം വാതിൽ തുറന്നാൽ മതി)

അന്നു് രാത്രി ഞങ്ങൾ വീട്ടിലിരിക്കുമ്പോഴാണു് തന്റെ മനോവിഷമം ബിജു ഉള്ളിൽത്തട്ടി പറഞ്ഞതു്.

അവനെ ഞങ്ങൾ സമാധാനിപ്പിച്ചു. കൂട്ടത്തിൽ ടോണി പറഞ്ഞു:

“എളുപ്പത്തിൽ ഓർക്കാൻ ഞാനൊരു വിദ്യ പറഞ്ഞുതരാം. Pull - ‘പുള്ളുക’ എന്നു പറഞ്ഞാൽ ‘തള്ളുക’. ഇതോർത്താൽ മതി!”

ഇതുകേട്ടപ്പോൾ കൺഫ്യൂഷനടിച്ചതു് ഞാനാണു്. കാരണം പുള്ളുക തള്ളുകയല്ല. പുഷ്ഷുകയാണു് തള്ളുക.

ഒരു കാര്യവും മനസ്സിലായി - ടോണിക്കും കൺഫ്യൂഷനുണ്ടു്!

(അടുത്ത ദിവസം ആപ്പീസിൽ നിന്നു് തിരിച്ചെത്തിയ ബിജു, ടോണി പറഞ്ഞ ആപ്തവാക്യം വർക്ക് ചെയ്യുന്നില്ല എന്നു് പറഞ്ഞു)

Tight, loose എന്നീ വാക്കുകൾ പ്രശ്നമുള്ളതായി കണ്ടതു് എന്റെ മകൾ ഉറുമ്പിന്റെ ക്ലാസ് ടീച്ചറെയാണു്. ഒരിക്കൽ ഞങ്ങളെ കണ്ടപ്പോൾ ടീച്ചർ പറഞ്ഞു:

“ഉറുമ്പിന്റെ ഉടുപ്പു് വളരെ tight ആണു്. രണ്ടുപേർക്കു് ഒരുമിച്ചിടാം. അത്രയും വലുതാണു്!”

ഞാനും കുഴിയാനയും മുഖാമുഖം നോക്കി. ടീച്ചർ പരീക്ഷിക്കുകയാണോ?

“മാഡം, ഡ്രസ് ലൂസ് ആണു് എന്നാണോ ഉദ്ദേശിച്ചതു്?”

“ഏയ് അല്ല. ലൂസ് ആയാൽ ഇറുകിക്കിടക്കില്ലേ? ഇതു് വളറ്റെ ടൈറ്റ് ആണു്”

അപ്പൊ അതാണു് കാര്യം.


വാൽ: മലയാറ്റൂരിന്റെ “വേരുകൾ” എന്ന നോവലിൽ നായകൻ രഘുവിന്റെ ഒരു ബന്ധുവുണ്ടു്: കല്യാണത്തിനു് വിളമ്പിയ സാമ്പാറിന്റെ സ്വാദാസ്വദിച്ചു് “സാമ്പാർ ടെറിബ്‌ൾ!” എന്നു് പറഞ്ഞ സാധു. Terrific-ഉം terrible-ഉം തമ്മിൽ അദ്ദേഹത്തിനും കൺഫ്യൂഷനുണ്ടായിരുന്നിരിക്കണം.


വവ്വാൽ: കുഴിയാനയുടെ left-right കൺഫ്യൂഷൻ ഞാനൊരിക്കൽ ഒരാളോടു് പറഞ്ഞു. മൂപ്പർ മറുപടിയായി പറഞ്ഞതു്:

“അത്രയല്ലേയുള്ളു? എന്റെ ഭാര്യയുടെ കാര്യം കേൾക്കണോ?”

“യാത്ര പോകുമ്പോൾ എവിടെയെങ്കിലും തിരിയണമെങ്കിൽ എന്റെ ഭാര്യ ആ ദിശയിൽ സീറ്റിൽ തിരിഞ്ഞിരിക്കും. അതായതു്, ഇടത്തോട്ടു് തിരിയണമെങ്കിൽ പുള്ളിക്കാരി സീറ്റിൽ ഇടത്തോട്ടു് തിരിഞ്ഞിരിക്കും”

“എന്നിട്ടു് പറയും: ‘ഇനി കാർ നേരെ പോകട്ടെ!’ ”

“കോൺഫിഡെൻസ് ലെവെലനുസരിച്ചു് ചിലപ്പോൾ വിരൽ ചൂണ്ടിക്കാണിക്കുകയും ചെയ്യും. എന്നിട്ടു് ‘എന്റെ ഭർത്താവിനെന്താ ഞാൻ പറഞ്ഞതു് മനസ്സിലാകാത്തതു്?’ എന്ന ഭാവത്തിൽ എന്നെ നോക്കും”


Saturday, August 25, 2012

പോലീസും പിസയും


അരുൺ കായംകുളത്തിന്റെ “കമ്മട്ടത്തിന്റെ ഉല്പ്പന്നം തേടി” എന്ന കഥ വായിച്ചപ്പോഴാണു് പണ്ടു് പിസ കഴിക്കാൻ പോയപ്പോൾ പോലീസ് പിടിച്ച സംഭവം ഓർമ്മ വന്നതു്. അതു് പറയാം.

അതായതു്, മദിരാശിയിലുള്ള കാലം. അങ്ങു് തിരുവാണ്മിയൂരിനപ്പുറം വാൽമീകി നഗർ എന്ന സ്ഥലത്തു് കടലിനോടു് ചേർന്നുള്ള ഒരു ഫ്ലാറ്റിൽ താമസിക്കുന്ന സമയം.

ഒരു ദിവസം ഞങ്ങൾ സുഹൃത്തുക്കളൊക്കെക്കൂടി അഡയാറിലുള്ള പിസാ കോർണറിൽ ഒത്തുകൂടാൻ തീരുമാനിക്കുന്നു. ഞാൻ താമസിക്കുന്ന ദിക്കിൽ നിന്നു് 6-7 കി.മീ. ദൂരമുണ്ടു്. അതൊരു പ്രശ്നമല്ല. എനിക്കു് മോട്ടോർ ബൈക്കുണ്ടു്.

ഈ പിസാ (ഇംഗ്ലീഷുകാർ പ്ഭീറ്റ്സാ എന്നു് പറയും) വല്ലപ്പോഴും മാത്രം തിന്നാൻ കൊള്ളാവുന്ന സാധനമാണു്. പക്ഷെ അതല്ല പ്രധാനം; സുഹൃത്തുക്കളുടെ ഒത്തുകൂടലാണു്. മാത്രമല്ല, ആരുടേയോ വക ചെലവുചെയ്യലാണു്.

കൂട്ടത്തിൽ ഒന്നോ രണ്ടോ പേർക്കു് മാത്രം ബൈക്കുണ്ടാകുമ്പോൾ ന്യായമായും അവരുടെ കൂടെ വരാൻ കുറേ പേരുണ്ടാവും. ബൈക്കിൽ അനായാസമായി പോയിവരാം എന്നുള്ള സൗകര്യം കൊണ്ടാണതു്. അതുകൊണ്ടു് എന്റെ കൂട്ടുകാർ പ്രമോദിനേയും അനൂപിനേയും ഞാൻ “പിക്” ചെയ്യാം എന്നേറ്റു.

പക്ഷെ ഒരു പ്രശ്നമുണ്ടു്: തിരുവാണ്മിയൂരിൽ നിന്നു് LB റോഡ് വഴി വേണം അഡയാറിലെത്താൻ. വളരെ തിരക്കുള്ള വലിയ മെയിൻ റോഡാണു്. സ്ഥിരം പോലീസ് ചെക്കിംഗുണ്ടാവും. മൂന്നു പേരൊക്കെ ബൈക്കിൽ പോകുന്നതുകണ്ടാൽ പണികിട്ടും - ഉറപ്പാണു്.

ഒരു പ്രശ്നത്തിനു് ഒരു പോംവഴിയുമുണ്ടു്. LB റോഡിനു ചേർന്നു് നിരവധി ഊടുവഴികളുണ്ടു്. അവയിലൂടെ സഞ്ചരിച്ചാൽ പിസാ കോർണറിന്റെ അടുത്തെത്തും.

അങ്ങിനെ ഞാൻ വണ്ടിയോടിക്കുകയും പ്രമോദും അനൂപും പിന്നിൽ ഞെളിഞ്ഞിരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ബൈക്ക് അഡയാറിലെ ഊടുവഴികളില്ക്കൂടി മൂന്നുപേരെ വച്ചു് ഒരു ഹീറോ ഹോണ്ട സ്പ്ലെൻഡറിനു് പോകാവുന്ന തരക്കേടില്ലാത്ത സ്പീഡിൽ നീങ്ങുന്നു. പരസ്പരം ഓരോ തമാശകൾ പറഞ്ഞു്, ചിരിച്ചു്, ആഘോഷമായി.

കുറച്ചു ദൂരം ചെന്നപ്പോൾ ദേ ഒരാൾ വഴിയുടെ നടുവിലേക്കു് നീങ്ങിനിന്നു് കൈവീശുന്നു. സൂക്ഷിച്ചുനോക്കി. ട്രാഫിക് പോലീസാണു്.

“ജോറായി!” എന്നു് ‘എൽസമ്മ എന്ന ആൺകുട്ടി’യിൽ വിജയരാഘവൻ പറയുന്നപോലെ ഞാനും മനസ്സിൽ പറഞ്ഞു. അനൂപും പ്രമോദും പതുക്കെ ബൈക്കിൽ നിന്നിറങ്ങി.

“എവിടെ നിന്നു് വരുന്നു?”

“തി..രുവാണ്മിയൂർ”

“എങ്ങോട്ടു് പോകുന്നു?”

പെട്ടെന്നു് എനിക്കൊരു ബുദ്ധിതോന്നി. സെന്റിമെന്റ് വർക്കൗട് ചെയ്താലോ? ഒത്താൽ ഒത്തു.

“സർ, ഞങ്ങൾ ബ്ലഡ് ബാങ്കിലേക്കു് രക്തം കൊടുക്കാൻ പോകുന്നു”

ഇൻസ്പെക്ടർ ഒന്നു് ശങ്കിച്ചു. എന്നിട്ടു് ആശുപത്രിയുടെ പേരു് ചോദിച്ചു. ആ ഭാഗത്തുള്ള ഒരു ചെറിയ ആശുപത്രിയുടെ പേരു് ഒട്ടും ശങ്കയില്ലാതെ ഞാൻ പറഞ്ഞു.

ഇൻസ്പെക്ടർക്കു് വീണ്ടും ആശയക്കുഴപ്പം. ആ സന്ദർഭം ഞാൻ മുതലാക്കി.

“സർ, നാളെയാണു് ഓപ്പറേഷൻ. കുറച്ചു് റെയർ ഗ്രൂപ്പാണു്. അതുകൊണ്ടു് ആളെ സംഘടിപ്പിക്കാൻ വൈകി. ഇവർ ചെന്നു് രക്തം കൊടുത്തിട്ടുവേണം നാളത്തെ ഓപ്പറേഷനു് ഡോക്റ്ററെ ഏർപ്പാടാക്കാൻ. സർ പ്ലീസ്..”

അങ്ങേർക്കു് പിന്നേയും കൺഫ്യൂഷൻ. അപ്പോൾ ഞാൻ തുരുപ്പുചീട്ടു് പുറത്തെടുത്തു. ആവുന്നത്ര ദൈന്യത മുഖത്തുപുരട്ടി. എന്നിട്ടു് അക്ഷമയുടെ സ്വരത്തിൽ പറഞ്ഞു:

“സർ, വേഗം ചെല്ലണം. പത്തുമിനുട്ടിനുള്ളിൽ ബ്ലഡ് ബാങ്ക് അടക്കും. നാളത്തെ ഓപ്പറേഷൻ... സർ, പ്ലീസ്”

അതാ, ഇൻസ്പെക്ടരുടെ മുകത്തു് വിഷമം അങ്കുരിച്ചുകഴിഞ്ഞു. അദ്ദേഹം പറഞ്ഞു:

“ശരി. വേഗം പോകൂ. നില്ക്കൂ... മെയിൻ റോഡിൽ കയറേണ്ട. ഇന്നു് ചെക്കിംഗ് കൂടുതലുള്ള ദിവസമാണു്. മറ്റു് പോലീസുകാരുണ്ടാവും. അവരുടെ മുമ്പിൽ ചെന്നു പെടരുതു്. ഉം, ഗോ..!”

ആ പോലീസ് ഇൻസ്പെക്ടരുടെ മുന്നിൽ വച്ചുതന്നെ ഞങ്ങൾ മൂന്നുപേരും ബൈക്കിൽ കയറി യാത്ര പുനരാരംഭിച്ചു.

അന്നു് പിസാ കോർണറിൽ ഇരുന്നു് അനൂപും പ്രമോദും നടന്ന സംഭവങ്ങൾ മറ്റു സുഹൃത്തുക്കളോടു് വിവരിക്കുമ്പോൾ ആത്മനിർവൃതിയോടെ ഒരു ജേതാവിന്റെ ഭാവത്തിൽ ഞാനിരുന്നു. മാത്രമല്ല, അന്നത്തെ കൊക്കകോലയുടെ ചെലവും എന്റെ വകയായി പ്രഖ്യാപിച്ചു.

*        *       *        *        *

അടുത്ത ദിവസം. ദി വെരി നെക്സ്റ്റ് ഡേ...

അഡയാറിലെ ഊടുവഴികളിൽ കൂടി ആപ്പീസിലേക്കു് വണ്ടിയോടിക്കുമ്പോഴും തലേന്നത്തെ സാഹസത്തിന്റെ ഹാങ്ങോവറിലായിരുന്നു ഞാൻ. ഇൻസ്പെക്ടറെ കണ്ടുമുട്ടിയ സ്പോട്ടിലെത്തിയപ്പോൾ ഞാൻ വെറുതേ ബൈക്കിന്റെ സ്പീഡ് കുറച്ചു് ചുറ്റിനും കണ്ണോടിച്ചു.

അതാ, തലേന്നു് കണ്ട സ്പോട്ടിൽ അതേ പോലീസുകാരൻ.

അയൾ എന്നേയും കണ്ടുകഴിഞ്ഞു. ദേ, എന്റെ നേരെ നടന്നുവരുന്നു. ബൈക്ക് നിർത്താൻ കൈ കാണിക്കുന്നുമുണ്ടു്.

“താനല്ലെ, ഇന്നലെ രണ്ടു പേരെ ബ്ലഡ് ബാങ്കിലേക്കു് കൊണ്ടുപോയിരുന്നതു്?”

“അതെ സർ. സാറിന്റെ മനസ്സിനു് നന്ദി. സമയത്തിനെത്തിയതുകൊണ്ടു് ബ്ലഡ് എടുക്കാൻ പറ്റി. ഞാൻ ആശുപത്രിയിലേക്കാണു്. ഓപ്പറേഷൻ ഇപ്പൊ തുടങ്ങും“

”വെരിഗുഡ്. ഏതായാലും ഇന്നലത്തെ ഫൈൻ അടച്ചിട്ടു് പൊയ്ക്കൊള്ളു. എത്ര അത്യാവശ്യത്തിനായാലും ഇന്നലെ ചെയ്തതു് നിയമലംഘനമല്ലേ?“

സ്തബ്ധനായി ഞാൻ നില്ക്കുമ്പോൾ ഫൈൻ റസീറ്റ് ബുക്കിൽ എന്റെ വണ്ടിയുടെ വിവരങ്ങൾ പതിഞ്ഞുതുടങ്ങി.

Sunday, July 29, 2012

ടിക്കറ്റ് ചെക്കിങ്



‘യാത്രകൾ നല്ല ഗുരുക്കന്മാരാണു്; മറക്കാനാവാത്ത അനുഭവങ്ങൾ അവ സമ്മാനിക്കുന്നു’ എന്നു് പറഞ്ഞതാരാവും എന്നറിയില്ല. എങ്കിലും അതു് സത്യമാണെന്നു് എനിക്കു് പലപ്പോഴും തോന്നിയിട്ടുണ്ടു്.

യാത്രകൾ തരുന്ന അനുഭവസമ്പത്തു് നമുക്കു് നേരിടേണ്ടിവരുന്ന സന്ദർഭങ്ങൾ മുഖാന്തിരം തന്നെ വേണമെന്നില്ല. ചിലപ്പോൾ സഹയാത്രികരുടെ അനുഭവങ്ങളാവാം. മറ്റു ചിലപ്പോൾ ആരെങ്കിലും പറയുന്ന കഥകളാവാം. ഏതായാലും ഒന്നു് സത്യമാണു്. മിക്ക യാത്രകളും നല്ല ഗുരുക്കന്മാരാണു്. അനുഭവങ്ങൾ മറ്റുള്ളവരുടേതാകുമ്പോൾ നിർമമതയോടെ മാറിനിന്നു് അവ ചുരുളഴിയുന്ന മുറക്കു് നോക്കിക്കാണുന്ന ഒരുതരം “ക്രൂരത”യിലേക്കു് ചിലപ്പോൾ നമ്മെ നയിക്കാറുണ്ടെങ്കിലും.

തീവണ്ടിയിൽ വച്ചു് ശീട്ടുകളിക്കുകയും പോലീസ് പിടിച്ചു് പെറ്റിക്കേസ് ചാർജ്ജ്‌ ചെയ്യുമെന്നു് പറഞ്ഞപ്പോൾ “പെറ്റിയടിക്കുന്നതു് ശീട്ടുകളിച്ചതുകൊണ്ടാക്കണ്ട; എന്റെ കൂടെ പോരെ; കൂടുതൽ വകുപ്പുണ്ടാക്കിത്തരാം” എന്നും പറഞ്ഞ സഹയാത്രികനെ ഓർമ്മ വരുന്നു. മറ്റൊരിക്കൽ ചില സഹയാത്രികർ തമ്മിൽ നടത്തിയ സംഭാഷണം “സംശയം” എന്ന പേരിൽ ഞാൻ മുമ്പു് പോസ്റ്റിയിട്ടുമുണ്ടു്.

ഇത്തവണയും പറയാൻ പോവുന്നതു് ഒരു തീവണ്ടി യാത്രയുടെ കഥയാണു്.

കുറച്ചുകാലം മുമ്പു് ബാംഗ്ലൂരിൽ നിന്നു് തൃശ്ശൂർക്കു് വരുന്നു. നാട്ടിലേക്കുള്ള ഇത്തരം യാത്രകളിൽ സ്വതവേ പാലക്കാടു് കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ പറ്റാറില്ല. നാട്ടിലെത്തുന്ന ആവേശത്തിലായിരിക്കും. കേരളത്തിന്റെ ഹരിതാഭയും മഴക്കാലമാണെങ്കിൽ നനഞ്ഞുകിടക്കുന്ന ഭൂമിയും നിളയും ആസ്വാദ്യമായ കാഴ്ചയാണു്; പ്രവാസികൾക്കു് പ്രത്യേകിച്ചു്.

ഇത്തവണയും അതിരാവിലെ പാലക്കാട്ടെത്തിയപ്പോൾ ഉണർന്നതാണു്. ബെർത്തിൽ നിന്നിറങ്ങി. സഹയാത്രികർ നല്ല ഉറക്കം.

കുറച്ചുസമയം കേരളം ആസ്വദിക്കാം. ഒഴിഞ്ഞുകിടന്ന സൈഡ് ബെർത്തിലേക്കു് മാറിയിരുന്നു. ട്രെയിൻ സ്റ്റേഷൻ വിട്ടു് ഓടിത്തുടങ്ങിയിരിക്കുന്നു. അടുത്ത സ്റ്റേഷൻ ഒറ്റപ്പാലം. അതു കഴിഞ്ഞു് വടക്കാഞ്ചേരി, പിന്നെ തൃശ്ശൂർ. ഈ ഭാഗത്തെ ഓരോ നിമിഷത്തെ കാഴ്ചകളും സാമാന്യം പരിചയമുള്ളവ തന്നെ.

ബാഗ് തുറന്നു. ബ്രഷ്-പേസ്റ്റ്-ചീപ്പു്-രാസ്നാദിപ്പൊടി എന്നിവയടങ്ങിയ പൊതി പുറത്തെടുത്തു. തല്ക്കാലം മുടി ഒന്നു് ചീകി. കുറച്ചുസമയം ബെർത്തിൽ കാൽ നീട്ടിവച്ചു് ഇരുന്നു. ബാക്കിയുള്ളവർ ഇപ്പോഴും ഉറക്കം തന്നെ.

ഒറ്റപ്പാലത്തു് വണ്ടി നിർത്തിയപ്പോൾ 3-4 വിദ്യാർത്ഥികൾ കോച്ചിൽ കയറി. റിസർവേഷൻ കോച്ചിൽ സാധാരണ ടിക്കറ്റുമായി കയറിപ്പറ്റുന്ന ഇത്തരക്കാരെ പൊതുവേ എനിക്കിഷ്ടമല്ല. ഇവരുടെ ശീലം എന്നുപറയുന്നതു്, കിട്ടുന്ന സ്ഥലത്തൊക്കെ ഇരിപ്പുറപ്പിക്കും. ഉറക്കെ വർത്തമാനം തുടങ്ങും. ചിലപ്പോൾ മൊബൈലിലാവും. ചർച്ചാവിഷയം രാഷ്ട്രീയമാണെങ്കിൽ പറയുകയും വേണ്ട. ഉറങ്ങുന്നവരെ മുഴുവൻ ഉണർത്തും.

പതിവു് തെറ്റിയില്ല. പയ്യന്മാരിൽ രണ്ടുപേർ എന്റെ അടുത്തും മറ്റുരണ്ടു പേർ എതിരെയുള്ള ബെർത്തിലും ഇരുന്നു് വർത്തമാനം തുടങ്ങി. എനിക്കാണെങ്കിൽ അരോചകത്വവും തുടങ്ങി.

ഇനിയിപ്പൊ എന്തു ചെയ്യും എന്നാലോചിച്ചിരിക്കുമ്പോഴാണു് ആ വാർത്ത കേട്ടതു്:

തീവണ്ടിയിൽ ടിക്കറ്റ് സ്ക്വാഡ് കയറി പരിശോധന നടത്തുന്നു!

ടിക്കറ്റെടുക്കാത്തവരേയും സാധാരണ ടിക്കറ്റെടുത്തു് റിസർവേഷനുള്ള കംപാർട്ടുമെന്റിൽ യാത്രചെയ്യുന്നവരേയും തെരഞ്ഞുപിടിക്കലാണു് ഇവരുടെ ഉദ്ദേശ്യം. അത്തരക്കാർ ഫൈൻ അടക്കേണ്ടിവരും. എനിക്കു് സന്തോഷമായി. ഒപ്പം ശല്യക്കാർ വിദ്യാർത്ഥികൾക്കു് പരിഭ്രമവും.

“അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തുമ്പൊ ഇറങ്ങാം; അതിനിടക്കു് സ്ക്വാഡ് ഈ കോച്ചിൽ എത്തിയില്ലെങ്കിൽ” - ഒരാൾ പറഞ്ഞു.

എനിക്കു് തെല്ലു് നിരാശ തോന്നി. ഒപ്പം സ്ക്വാഡ് എത്രയും പെട്ടെന്നു് ഇവിടെയെത്തണേ എന്നു് മനസ്സിൽ പറയുകയും ചെയ്തു.

എന്റെ പ്രാർത്ഥന ഫലിച്ചെന്നു് പറഞ്ഞാൽ മതിയല്ലൊ. കോച്ചിന്റെ ഒരറ്റത്തു് അവരെത്തിക്കഴിഞ്ഞു. ഞങ്ങളുടെ അടുത്തെത്താൻ പത്തുമിനുട്ടിൽ കൂടുതൽ വേണ്ട.

ഞാനെഴുന്നേറ്റു് ടോയ്ലെറ്റിലേക്കു് നടന്നു. സ്ക്വാഡ് എത്തുമ്പോൾ നടക്കാൻ പോകുന്ന തമാശ അല്ലലില്ലാതെ കാണണം.

മൂത്രമൊഴിച്ചു് ടോയ്ലെറ്റിനു പുറത്തു കടന്നപ്പോൾ വിദ്യാർത്ഥികളിൽ ഒരുവൻ കോച്ചിന്റെ വാതിൽക്കൽ നില്ക്കുന്നു. ‘ട്രെയിനിൽ നിന്നു് ചാടാനുള്ള പ്ലാനാണോ? നടക്കില്ല മോനെ, നിന്റെ കാര്യം പോക്കാ!’ എന്നു് മനസ്സിൽ ചിരിച്ചു് ഞാൻ തിരിച്ചു് സീറ്റിലെത്തി. അതേ സമയത്തു് സ്ക്വാഡും എത്തി ചെക്കിംഗ് തുടങ്ങി. അവിടെയുണ്ടായിരുന്ന മൂന്നു് വിദ്യാർത്ഥികളേയും അവർ പിടിച്ചു. ഭീകര ഫൈനടക്കാൻ പറഞ്ഞപ്പോൾ വിദ്യാർത്ഥികൾ അവരുടെ കാൽക്കൽ വീണു് കേണു. ഉച്ചക്കു് ഊണുകഴിക്കാനുള്ള കാശുമാത്രമേ തങ്ങളുടെ പക്കലുള്ളു എന്നൊരുത്തൻ പറഞ്ഞപ്പോൾ, ചെയ്യുന്ന ജോലിയോടു് ആത്മാർത്ഥതയില്ലാത്ത സ്ക്വാഡിന്റെ മനസ്സലിഞ്ഞു. ഇനി ഇതാവർത്തിക്കരുതെന്നു് താക്കീതും കൊടുത്തു് അവർ നടന്നു് നീങ്ങി.

ഞാനാകെ ഐസായി എന്നു് പറഞ്ഞാൽ മതിയല്ലൊ. ടിക്കറ്റ് സ്ക്വാഡിനെക്കുറിച്ചു് എനിക്കുണ്ടായിരുന്ന മതിപ്പൊക്കെ നിമിഷനേരം കൊണ്ടു് ഇല്ലാതായി. വിദ്യാർത്ഥികളാണെങ്കിൽ ഒന്നും സംഭവിക്കാത്തമട്ടിൽ ഉറക്കെയുള്ള വർത്തമാനം പുനരാരംഭിച്ചിരിക്കുന്നു.

അപ്പോഴേക്കും നേരത്തേ വാതിൽക്കൽ നിന്നിരുന്ന നാലാമനും അവിടെ എത്തിച്ചേർന്നു. അവനെ കൂട്ടുകാർ സ്വീകരിച്ചിരുത്തി. അതിവിദഗ്ദ്ധമായി സ്ക്വാഡിനെ നേരിട്ട കഥ അവനു് വിവരിച്ചു. അവനാ കഥ കേട്ടു് കൈകൾ തലക്കുപിന്നിൽ കെട്ടി പിന്നോട്ടാഞ്ഞു് ഒന്നു് ചിരിച്ചു.

“അല്ല, ആ സമയത്തു് നീയെങ്ങോട്ടു് പോയി? അവന്മാരു് നിന്നെ പിടിച്ചില്ലല്ലോ?”

“ഹും! അതിനു് സ്ക്വാഡ് രണ്ടാമതു് ജനിക്കണം!”

“നീയെന്തു് ചെയ്തു?”

“അതോ? സ്ക്വാഡ് വരുന്നതുകണ്ടു് ഞാൻ വാതിലിനടുത്തേക്കു് ചെന്നു. അവർ അടുത്തെത്തുന്നതിനുമുമ്പു് ഞാൻ ഭേഷായിട്ടു് പല്ലുതേക്കാൻ തുടങ്ങി! അവർ വന്നു് ടിക്കറ്റ് ചോദിച്ചപ്പോൾ `അച്ഛന്റേയും അമ്മയുടേയും അടുത്താണു്, സാർ ചെക്ക് ചെയ്തുകാണും‘ എന്നു് പറഞ്ഞു. പിന്നെ, ഇന്നലെ രാത്രി കയറിയവരല്ലേ രാവിലെ വണ്ടിയിൽ പല്ലുതേക്കേണ്ടതുള്ളു, ഇന്നു രാവിലെ വണ്ടിയിൽ കയറിയവർ വണ്ടിയിൽവച്ചു് ഏതായാലും പല്ലുതേക്കില്ലല്ലോ എന്നൊക്കെ വിചാരിച്ചു് കൂടുതലൊന്നും ചോദിക്കാതെ അവരങ്ങു് പോയി!”

കൂട്ടുകാർ അവനെ കെട്ടിപ്പിടിച്ചു. നാലുപേരും ആവോളം ചിരിച്ചു. ചിരി അടങ്ങിയപ്പോൾ ഒരുത്തൻ ചോദിച്ചു:

“ആ സമയത്തു് പല്ലുതേക്കാൻ നീയെവിടുന്നാ ടൂത്ത്‌ബ്രഷ് സംഘടിപ്പിച്ചതു്?”

“അതു് ഇവിടെ കിടന്നിരുന്ന ബ്രഷും പേസ്റ്റും ഞാനങ്ങു് എടുത്തു. അത്രതന്നെ! ആരുടെയാ എന്നൊന്നും നോക്കാൻ നിന്നില്ല!”

ഞാൻ സൂക്ഷിച്ചു് നോക്കി. ആ കശ്മലൻ ഉയർത്തിക്കാണിക്കുന്ന ടൂത്ത്‌ബ്രഷ്.. ഈശ്വരാ! അതു് എന്റെയല്ലേ?

അതെ...



Tuesday, June 5, 2012

ഒരു മലയാളം ഫോണ്ടുണ്ടാക്കിയാലോ - 6

“കുറേ മാസത്തിനു് ശേഷം ദേ ഇയാൾ വീണ്ടും വന്നിരിക്കുന്നു!” എന്നു് നിങ്ങൾ അല്ഭുതപ്പെടുന്നുണ്ടാവും. എന്താ ചെയ്യാ, വല്ലാത്ത തിരക്കായിപ്പോയി.


ആദ്യം ഒരു ശുഭവാർത്ത: എനിക്കൊരു ആൺകുട്ടി ജനിച്ചിരിക്കുന്നു! ഇപ്പൊ എട്ടുമാസമായി. സുഖമായി ഇരിക്കുന്നു. “തുമ്പി” എന്ന ബൂലോകനാമം ഇട്ടു; വീട്ടിൽ വച്ചുവിളിക്കാൻ സിദ്ധാർത്ഥ് എന്നും.

ഇനി തിരിച്ചു ഫോണ്ടിലേക്കു്. ഈ ഭാഗത്തിൽ മൈക്രോസോഫ്ടിന്റെ ഔദ്യോഗികമായി നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ ലിഗേച്ചറുകൾ ഉണ്ടാക്കുന്ന രീതി കൂടി പറയാം. ഇതോടെ ഫോണ്ട് ലേഖനപരമ്പര നിർത്തുകയാണു്. അവശേഷിക്കുന്ന ഭാഗം കേർണിംഗ് (kerning - അക്ഷരങ്ങൾ തമ്മിലുള്ള അകലം അക്ഷരസമുച്ചയങ്ങൾക്കനുസരിച്ചു് മാറ്റുന്ന പ്രക്രിയ) ആണു്; അതു് ഞാൻ പ്രതിപാദിക്കുന്നില്ല. താൽപര്യമുള്ളവർ ഈമെയിൽ അയക്കുമല്ലൊ.

ഈ ലിങ്കിൽ പോയി നോക്കിയിട്ടുണ്ടാവുമല്ലൊ? Glossary എന്ന ഭാഗത്തു് കൊടുത്തിരിക്കുന്ന പട്ടിക ശ്രദ്ധിച്ചു വായിക്കുക. ലിഗേച്ചറുകളുടെ നിർമ്മാണത്തിൽ വളരെ ആവശ്യമുള്ള ഒരു പറ്റം വിവരമാണു് ഇതിൽ പറഞ്ഞിട്ടുള്ളതു്. ഏതൊക്കെ സന്ദർഭങ്ങളിൽ ഏതു തരം ലിഗേചർ ഉപയോഗിക്കണം എന്നതു് ഈ പട്ടിക നോക്കി വിലയിരുത്തേണ്ടതുണ്ടു്.

മൈക്രോസോഫ്റ്റ് ലേഖനത്തിന്റെ രണ്ടാം പേജിൽ GSUB എന്ന ഭാഗത്തു് പറഞ്ഞിട്ടുള്ള shaping features എന്ന ഭാഗം ശ്രദ്ധിക്കുക. വിവിധ തരം ലിഗേച്ചറുകളിൽ ഏതാണു് ആദ്യം ചുമത്തപ്പെടുക, ഏതാണു് പിന്നീടു് ചുമത്തപെടുക എന്നുള്ള ക്രമം വിശദീകരിച്ചിട്ടുണ്ടു്. അതുപോലെ ലിഗേച്ചറുകളെ ക്രമപ്പെടുത്തിയശേഷം അവയെ ദൃശ്യവല്ക്കരിക്കുന്ന ക്രമവും വിവരിച്ചിട്ടുണ്ടു്. ഇവ രണ്ടും സൂക്ഷിച്ചു പഠിച്ചാലേ നല്ല ലിഗേച്ചറുകൾ ഉണ്ടാക്കാനാവൂ.

(ഞാൻ നേരത്തെ പറഞ്ഞ kerning പ്രതിപാദിക്കപ്പെടുന്നതു് രണ്ടാം പേജിൽ തന്നെ GPOS എന്ന ഭാഗത്താണു്. താല്പര്യമുള്ളവർ ശ്രദ്ധിക്കുക)

ഒരു കാര്യം കൂടി പറഞ്ഞു നിങ്ങളെ പേടിപ്പിച്ച ശേഷം ലിഗേച്ചറുണ്ടാക്കാൻ തുടങ്ങാം:

Zero width joiner (ZWJ) എന്നും zero width non-joiner (ZWNJ) എന്നും കേട്ടിട്ടുണ്ടല്ലൊ? (കേട്ടിട്ടില്ലെങ്കിൽ പേജുകൾ ഒന്നുകൂടി മനസ്സിരുത്തി വായിക്കുക, കൂടാതെ ഇതുവരെ ഉണ്ടാക്കിയ അക്ഷരരൂപങ്ങളും എടുത്തുനോക്കുക). ZWJ ഉപയോഗിച്ചാൽ കൂട്ടക്ഷരം ഉണ്ടാക്കുന്നതു് തടയാനാവും. എന്നാൽ ചില്ലക്ഷരങ്ങൾ സൃഷ്ടിക്കപ്പെടും. ZWNJ ഉപയോഗിക്കുമ്പോൾ ചില്ലക്ഷരം ഉണ്ടാവുന്നതും രോധിക്കപെടുന്നു.

ഉദാഹരണത്തിനു്, ന + ചന്ദ്രക്കല + ZWJ = ൻ (ചില്ലക്ഷരം)

ന + ചന്ദ്രക്കല + ZWNJ = ന്‌

അതായതു്, ചില്ലക്ഷരത്തിന്റെ ലിഗേച്ചർ ഉണ്ടാക്കുമ്പോൾ ZWJ കൊടുക്കാൻ മറക്കരുതു്. അഥവാ മറന്നു് ന + ചന്ദ്രക്കല = ൻ എന്നു പറഞ്ഞുപോയാൽ ചിലപ്പോൾ “ചന്ദ്രൻ” എന്നെഴുതിയാൽ നമ്മുടെ ഫോണ്ടിൽ വായിക്കുമ്പോൾ “ചൻദ്രൻ” എന്നു് കണ്ടേക്കും.

കൂട്ടത്തിൽ പറയട്ടെ, വരമൊഴി പോലെയുള്ള സോഫ്റ്റ്വെയറുകൾ എങ്ങിനെ പ്രവർത്തിക്കുന്നു എന്നൊരു ചെറിയ ധാരണ ഇപ്പോൾ കിട്ടിയോ? pon_naaLam എന്നെഴുതുമ്പോൾ പൊന്നാളം എന്നു വരാതെ പൊൻനാളം എന്നു കൃത്യമായി കാണാൻ സാധിക്കുന്നതു്, നമ്മൾ ഇട്ട അണ്ടർസ്കോറിനെ വരമൊഴി ഒരു ZWJ ആയി മാറ്റുന്നതുകൊണ്ടാണു്. ഇതുപോലെ ഓരോ സന്ദർഭങ്ങളിലും വരമൊഴി പോലുള്ള സോഫ്റ്റ്വെയറുകൾ (ഫോണ്ട് എഞ്ജിനുകൾ എന്നു് പൊതുവിൽ പറയാം) എങ്ങിനെ പ്രവർത്തിക്കുന്നു എന്നു് ആലോചിക്കുന്നതു് ഒരു നല്ല കാര്യമായിരിക്കും.

ഇനി ലിഗേച്ചറുകൾ നോക്കിത്തുടങ്ങാം. ഫോണ്ട്ഫോർജിൽ Element->Font Info എന്ന മെനുവിൽ ക്ലിക്കി തുടർന്നു കിട്ടുന്ന വിൻഡോയിൽ ഇടതുവശത്തു് Lookupൽ ക്ലിക്കിയാൽ GSUB പട്ടികയും GPOS പട്ടികയും കാണാൻ സാധിക്കും.



മുകളിൽ കാണിച്ചിരിക്കുന്നതു് അഞ്ജലി പഴയലിപിയുടെ സ്ക്രീൻ ആണു്. നമുക്കു് ഓരോ ലിഗേച്ചറും വെവ്വേറെ ഉണ്ടാക്കണം. അതിനു് താഴെ പറയുന്ന പോലെ ചെയ്യുക. ഒരു ഉദാഹരണം എന്ന നിലക്കു് “അഖണ്ഡ്” (akhand - akhn) എന്ന ലിഗേചർ ആദ്യമെടുക്കാം.

നേരത്തെ പറഞ്ഞ മെനുവിൽ നിന്നു് GSUB പട്ടിക തുറക്കുക. ഇപ്പോൾ അതിൽ ഒന്നുമുണ്ടാവില്ല.




വലതുവശത്തു് Add Lookup എന്ന ബട്ടൺ ഞക്കുക (കൈകൊണ്ടല്ല, മൗസ് കൊണ്ട്). അപ്പോൾ താഴെക്കാണും വിധം പുതിയ ഒരു വിൻഡോ തുറക്കും:



മുകളിലെ ബട്ടൺ ഞെക്കിയപ്പൊ വരുന്ന ഓപ്ഷൻസ് കണ്ടോ? അഖണ്ഡ് എന്ന ലിഗേച്ചറിനു് വേണ്ടതു് Ligature substitution എന്ന ഐച്ഛികമാണു്. അതു് തെരഞ്ഞെടുക്കുക.



തുടർന്നു് തൊട്ടുതാഴെ Feature എന്നു പറഞ്ഞിരിക്കുന്നതിനു താഴെ നു വലതുവശത്തുള്ള ചെറിയ പെട്ടിയിൽ ഞെക്കിയാൽ നമുക്കു വേണ്ട ലിഗേചർ തെരഞ്ഞെടുക്കാം. കാണിക്കുന്ന ഐച്ഛികങ്ങളിൽ ഒന്നു് അഖൻഡ് ആണെന്നു് ശ്രദ്ധിച്ചിരിക്കുമല്ലൊ.


അപ്പൊ അഖണ്ഡ് തെരഞ്ഞെടുക്കുക. താഴെക്കാണും വിധം കിട്ടും:


Scripts & Languagesൽ പോയി mlym മാത്രം നിലനിർത്തിയാലും മതിയാകും. ഇനി ഓക്കെ അടിക്കുക.


ഇപ്പോൾ വലതുവശത്തു് മുമ്പു് വ്യക്തമല്ലാതിരുന്ന പല ബട്ടനുകളും തെളിഞ്ഞിട്ടുണ്ടു്. അതിൽ Add subtable എന്ന ബട്ടൺ ഞെക്കുക.


ഓക്കെ അടിച്ചാൽ മുന്നോട്ടു പോകാം


ഇനിയങ്ങോട്ടു് നാം ലിഗേചർ ആദ്യഭാഗത്തു ചെയ്തപോലെ, ഇടതുവശത്തു് ലിഗേചറിന്റെ പേരു്, വലതുവശത്തു് ആ ലിഗേചറിന്റെ ഘടകാക്ഷരനാമങ്ങൾ എന്നിവ കൊടുക്കുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ചന്ദ്രക്കലയോടൊപ്പം ല, ര, റ മുതലായവ വരുന്ന കൂട്ടക്ഷരങ്ങൾ (ഉദാ: ക + ചന്ദ്രക്കല + ല = ക്ല, ക + ചന്ദ്രക്കല + ര = ക്ര) ഇവിടെ ചേർക്കരുതു്. ഓരോന്നിനും അതിന്റേതായ സ്ഥലമുണ്ടു്. സദ്യക്കു് വിളമ്പുമ്പോൾ ഓരോ കറിക്കും അതിന്റേതായ സ്ഥാനമുള്ളതുപോലെ.

അഞ്ജലി പഴയലിപിയുടെ ഒരു അഖണ്ഡ് പട്ടികയാണു് താഴെ:


മൈക്രോസോഫ്റ്റിന്റെ മൂന്നാം പേജിൽ പറഞ്ഞിട്ടുള്ള എല്ലാ ലിഗേചറുകളും സൃഷ്ടിക്കണം എന്നില്ല. ആവശ്യമുള്ളവ നിർമ്മിച്ചാൽ മതിയാവും.

ശരി, ഇനി അടുത്ത ലിഗേചർ - Below base forms - blwf

അക്ഷരങ്ങളേ ലിഗേചർ കൊണ്ടു് ആദേശം ചെയ്യുമ്പോൾ മുൻപത്തെ അക്ഷരത്തിനെ ചുവട്ടിലാണു് മാറ്റം വരുന്നതെങ്കിൽ അതിനു് ഇത്തരം ലിഗേചർ ഉപയോഗിക്കാം. ഏറ്റവും നല്ല ഉദാഹരണം ക + ് + ല = ക്ല (ക എന്ന അക്ഷരത്തിനു ചുവട്ടിൽ ല എന്ന ചിഹ്നം വന്നതു് ശ്രദ്ധിക്കുക) ആണു്.

ഇതിനു് രണ്ടു് പട്ടിക തയ്യറാക്കണം.

ആദ്യം, ഒരു സാധാരണ ലിഗേചർ പട്ടിക തയ്യാറാക്കുക. ഇതു് എങ്ങിനെ ചെയ്യണം എന്നു് മുമ്പിലത്തെ അദ്ധ്യായത്തിൽ നോക്കി മനസ്സിലാക്കുമല്ലൊ. എന്നിട്ടു് ചന്ദ്രക്കല + ല = ല ചിഹ്നം എന്ന ലിഗേചർ നിയമം സൃഷ്ടിക്കുക. അതുപോലെ, മറ്റൊരു പട്ടികയിൽ ചന്ദ്രക്കല + ള = ല ചിഹ്നം എന്നും ചേർക്കുക.

ഇനി വേണ്ടതു് എപ്പോഴൊക്കെ ഈ മാറ്റം നടത്തണം എന്നു് ഫോണ്ടിനോടു് പറയലാണു്. അതിനു് കുറച്ചു പണിയുണ്ടു്.

പുതിയ Lookup പട്ടികയുണ്ടാക്കുന്ന സ്ക്രീനിൽ പോയി പട്ടികയുണ്ടാക്കുക. Type എന്നുള്ളിടത്തു് Contextual Chaining substitution തെരഞ്ഞെടുക്കുക.


Featureൽ blwf എന്നു ചേർത്ത ശേഷം Script(s) & Language(s)ൽ mlym{dflt} എന്നു ചേർക്കുക.

ഇനി പറ്റിയ ഒരു പേരു കൊടുത്തു് പട്ടിക സേവ് ചെയ്യാം.

അടുത്തതായി ഈ ടേബിൾ സിലെക്റ്റ് ചെയ്തു് Add Subtable ക്ലിക്കുക. പറ്റിയ ഒരു പേരു കൊടുത്തുകഴിഞ്ഞാൽ പരിചയമില്ലാത്ത ഒരു സ്ക്രീൻ വരും:


ഇതിൽ By Coverage ക്ലിക് ചെയ്തശേഷം Next അടിക്കുക. അപ്പൊ ഇതുപോലെയാവും:


ഇതിൽ വേണ്ടതു്, നമ്മുടെ ലിഗേചറിലുള്ള ഗ്ലിഫ്ഫുകളെ ചേർക്കുകയും ഏതൊക്കെ അക്ഷരത്തിനു ശേഷം വന്നാലാണു് ലിഗേചർ ഉപയോഗിക്കേണ്ടതു് എന്നു നിയമമുണ്ടാക്കുകയുമാണു്.

Glyphs in the coverage tables എന്നു കാണുന്നതിനു തൊട്ടുചുവട്ടിൽ <New>കണ്ടില്ലേ? അതിനു വലതുവശത്തു് ഒരു ചെറിയ ചതുരപ്പെട്ടിയും കണ്ടില്ലേ? ആ ചതുരപ്പെട്ടിയിൽ ക്ലിക്കിയാൽ ഏതൊക്കെ ഗ്ലിഫ്ഫുകൾ വേണം എന്നു് തെരഞ്ഞെടുക്കാം. അതിനുതകുന്ന രീതിയിൽ ഇതുവരെ ഫോണ്ടിൽ നമ്മളുണ്ടാക്കിയിട്ടുള്ള ഗ്ലിഫ്ഫുകൾ തെളിഞ്ഞുവരും. ആദ്യം ചന്ദ്രക്കല തെരഞ്ഞെടുക്കുക. Ok അടിക്കുക. വീണ്ടും New ക്ലിക് ചെയ്തു് ചറ്റുരപ്പെട്ടിയിൽ ഞെക്കി ല എന്ന ഗ്ലിഫ്ഫും തെരഞ്ഞെടുക്കുക.

അതിനു തൊട്ടു താഴെ Apply lookupൽ നമ്മൾ ഇത്തിരിമുമ്പേ ഉണ്ടാക്കിയ ലിഗേചർ പട്ടികയുടെ പേരു തെരഞ്ഞെടുക്കുക. at position എന്നുള്ളയിടത്തു് 0 (അതായതു് zero) എന്നു കൊടുത്തോളു.

ഇനി മുകളിൽ Matchനു തൊട്ടടുത്തു് Backtrack എന്ന ടാബിൽ ക്ലിക് ചെയ്യുക. അവിടേയും New കാണാം. വലതുവശത്തെ ചതുരപ്പെട്ടിയിൽ ക്ലിക് ചെയ്തു് ഏതൊക്കെ ഗ്ലിഫ്ഫുകൾക്കു ശേഷം ചന്ദ്രക്കല+ല വന്നാലാണു് “്ല”ക്കു പകരം ല ചിഹ്നം സ്ഥാപിക്കേണ്ടതു് എന്നു തെരഞ്ഞെടുക്കുക. ഇനി ഇവയിലേതെങ്കിലും ഗ്ലിഫ്ഫിനു ശേഷം ചന്ദ്രക്കലയും തൊട്ടുപിന്നാലെ ല എന്ന അക്ഷരവും വന്നാൽ ല ചിഹ്നമായി മാറും. മുമ്പത്തെ അക്ഷരത്തിനു ചുവട്ടിൽ വരികയും ചെയ്യും.

Lookaheadൽ ഒന്നും ചെയ്യേണ്ട. ഇനി Ok അടിച്ചു ടേബിൾ സേവ് ചെയ്യാം.

അടുത്ത ലിഗേചർ - post-base - pstf

മൈക്രോസോഫ്റ്റ് സൈറ്റിൽ ശ്രദ്ധിച്ചാൽ മനസ്സിലാവും, വേണ്ടതു് 3 ലിഗേചറുകളാണു്. സാധാരണ ലിഗേച്ചറുകൾ. ക + ചന്ദ്രക്കല + ര = ക്ര, ക + ചന്ദ്രക്കല + യ = ക്യ, ക + ചന്ദ്രക്കല + വ = ക്വ എന്നിങ്ങനെ ഉദാഹരിക്കാം.

ഇനി presentation formsലേക്കു്.

അതായതു് ഇത്രയും നേരം നമ്മൾ ചെയ്തതു് ലിഗേചർ ഉണ്ടാക്കലായിരുന്നു. ഇനി വേണ്ടതു് അവയെ പ്രദർശിപ്പിക്കുമ്പോൾ എന്തെങ്കിലും മാറ്റം വേണമെങ്കിൽ അവ ചെയ്യലാണു്. ഉദാഹരണത്തിനു്, ക + ചന്ദ്രക്കല + വ = ക്വ എന്നു ഇപ്പൊ പറഞ്ഞതേയുള്ളു. പക്ഷെ വ + ചന്ദ്രക്കല + വ എന്നുവന്നാൽ വ്വ എന്നു വേണം, അല്ലാതെ വ കഴിഞ്ഞു് ചിഹ്നമല്ല വേണ്ടതു്. സോ, അപ്രകാരം ഉള്ള ഐറ്റംസ് നിഷ്കർഷിക്കുന്ന നിയമങ്ങളെ.. എന്തു വിളിക്കുന്നു? Presentation forms എന്നു വിളിക്കുന്നു.

പൊതുവെ, ഇവ ലിഗേചറുകളായി ഉണ്ടാക്കിയാൽ മതിയാവും. അഞ്ജലി പഴയലിപിയിൽ Contextual chaining ആണു് ചെയ്തിരിക്കുന്നതു്. അതിന്റെ ആവശ്യമുണ്ടെന്നു് എനിക്കു് തോന്നുന്നില്ല. അതായതു്, അപവാദങ്ങൾ (exceptions) മാത്രം ലിഗേചറായി സൃഷ്ടിച്ചാൽ മതിയാവുന്നതാണു്.

ഇത്രയുംകൊണ്ടു് ഫോണ്ട് റെഡിയായി. ഇനി നേരത്തേ പറഞ്ഞപോലെ എക്സ്പോർട്ട് ചെയ്തു് ഉപയോഗിച്ചുതുടങ്ങാം.

ഈ ലേഖനപരമ്പര എഴുതുമ്പോൾ ഒരുപാടു പേരുടെ സഹായം എനിക്കു കിട്ടിയിട്ടുണ്ടു്. എല്ലാവരേയും പേരെടുത്തു പറയുന്നില്ല. നന്ദി എന്നൊരു വാക്കിൽ ഒതുക്കാവുന്നതല്ല എല്ലാവരും തന്ന പ്രോൽസാഹനം. പക്ഷെ ഭാഷ ഇന്നും അപൂർണമായതുകൊണ്ടു് ഇത്രയും പറഞ്ഞു് ഈ ലേഖനം നിർത്തുന്നു. അടുത്തതു് ഒരു കഥയാണു്. ഉടനെ തിരിച്ചുവരാം.

ഫോണ്ടിനെക്കുറിച്ചു് എന്തെങ്കിലും സംശയമുണ്ടെങ്കിൽ എനിക്കു് ഇമെയിൽ അയക്കുമല്ലൊ. അധികമൊന്നും അറിയില്ലെങ്കിലും ഉള്ളതു പറഞ്ഞുതരാം. അറിയാത്തതു് നമുക്കൊരുമിച്ചു കണ്ടുപിടിക്കാൻ ശ്രമിക്കുകയുമാവാം.