(ഒന്നു്, രണ്ടു്, മൂന്നു്, നാലു് ഭാഗങ്ങള്‍)
രാ: "വെല്‍ ഡന്, മന്‍സൂര്‍. നിങ്ങള്‍ കൊലയാളിയെ കണ്ടുപിടിച്ചു. അഭിനന്ദനങ്ങള്‍!"
മന്: "നന്ദി സാര്‍. സാറിനെന്തെല്ലാമോ ചോദിക്കണമെന്നു് പറഞ്ഞിരുന്നു?"
രാ: "ഉവ്വ്. പാല് തിളച്ചുപോയതുമാത്രമാണോ ശേഖരനെതിരെയുള്ള തെളിവു്?"
മന്: "അല്ല സാര്‍. ഞാന്‍ അതുമാത്രമേ ശേഖരനോടു് പറഞ്ഞുള്ളു എന്നുമാത്രം. മറ്റു പല തെളിവുകളുമുണ്ടായിരുന്നു. സാജന് ആരോഗ്യവാനായിരുന്നു. അയാളെ കീഴടക്കാന്‍ തക്ക പ്രാപ്തിയുള്ള ഒരാള്‍ ശേഖരന് മാത്രമായിരുന്നു"
രാ: "പക്ഷെ ആരോഗ്യം കുറഞ്ഞ ഒരാള്‍ക്കും കൊല നടത്താമായിരുന്നു എന്നല്ലേ ഡോക്ടര്‍ പറഞ്ഞതു്?"
മന്: "അതെ. പക്ഷെ അതൊരു റിസ്ക് ആണു്. പ്രതികരിക്കാനുള്ള സാജന്റെ കഴിവിനെ - അയാള്‍ എത്ര കുടിച്ചിട്ടുണ്ടെങ്കിലും - ഒരു കൊലയാളിക്കു് അളക്കാന്‍ സാധ്യമല്ല. ആരോഗ്യം കുറഞ്ഞ ഒരാള്‍ സാജനെപ്പോലെ ഒരാളെ എതിരിടാന്‍ ശ്രമിക്കില്ല"
രാ: "മറ്റെന്തെങ്കിലും?"
മന്: "ഉണ്ടു്. പുറത്തുനിന്നൊരാള്‍ വന്നു് കൊല നടത്താനുള്ള സാധ്യത വളരെ വിരളമാണു്. കൊല നടന്ന സമയമാണു് അതിനുള്ള ഒരു സൂചന. ആറു് മണിക്കാണു് കൊല നടക്കുന്നതു്. ആ സമയത്തു് ആളുകള്‍ ഉണര്‍ന്നിരിക്കാനുള്ള സാധ്യത വളരെയാണു്. അതായതു് ആരുമറിയാതെ കൊല വിജയകരമായി നടപ്പാക്കാനുള്ള സാധ്യത വിദൂരമാണു്. മറ്റൊന്നു് പുറത്തുനിന്നൊരാള്‍ക്കു് ആ വീട്ടിലേക്കു് പ്രവേശിക്കാനുള്ള ബുദ്ധിമുട്ടാണു്. വീട്ടിനുള്ളിലുള്ള ആരെങ്കിലും സഹായിയായി ഇല്ലെങ്കില്‍ അകത്തുകടക്കാന്‍ സാധ്യമല്ല."
രാ: "എന്നാലും ജോസഫ് ആവാമല്ലൊ കൊലയാളി. അയാള്‍ എത്തിയ അന്നു രാത്രിയല്ലേ കൊല നടന്നതു്?"
മന്: "ജോസഫ് എത്തിയ അന്നു രാത്രി തന്നെ കൊല നടന്നു എന്നതു് യഥാര്‍ത്ഥത്തില്‍ അയാളുടെ നിരപരാധിത്വമാണു് കാണിക്കുന്നതു്. ഒന്നാമതു് ജോസഫിനു് സാജനോടു് കൊല്ലാന്‍മാത്രമുള്ള വിദ്വേഷമില്ല. രണ്ടു്, സാജന് അടുത്ത ദിവസം പുറത്തു് കറങ്ങാന്‍പോകുന്ന വിവരം ജോസഫിനോടു് പറഞ്ഞിരുന്നു. റേച്ചലമ്മയും ഇതു് സ്ഥിരീകരിക്കുന്നുണ്ടു്. എങ്കില്‍ സാജന്റെ കൊല എസ്ടേറ്റിന്റെ ഏതെങ്കിലും മൂലയില്‍ വച്ചുനടത്തുന്നതാവും ജോസഫിനു് എളുപ്പം."
രാ: "പക്ഷെ മന്‍സൂര്‍, ശേഖരനും എസ്ടേറ്റില്‍ വച്ചു കൃത്യം ചെയ്യുന്നതല്ലേ എളുപ്പം?"
മന്: "അതെ സാര്‍. അതാണു് എന്നെ കുഴക്കിയ ഒരു പ്രശ്നം. എസ്ടേറ്റില്‍ വെച്ചു് താരതമ്യേന എളുപ്പത്തില്‍ ശേഖരനു് സാജനെ വകവരുത്താമായിരുന്നു. എന്നാല്‍ അടുത്തദിവസം സാജന് എസ്ടേറ്റില്‍ കറങ്ങാന്‍ വരുന്ന കാര്യം ശേഖരനു് അജ്ഞാതമായിരുന്നു. സാജന് അതു് രാത്രിയാണു് പറയുന്നതു്; ശേഖരന് വീട്ടില്‍ പോയശേഷം. കൊല നടന്നതിന്റെ തലേ ദിവസം സാജന് എസ്ടേറ്റില്‍ കറങ്ങിയിരുന്നു. അപ്പോള്‍ ഒന്നും ചെയ്യാത്ത ശേഖരന് അടുത്തദിവസം അതിരാവിലെ കൊലനടത്തുന്നതു് വളരെ അസ്വാഭാവികമാണു് സാര്‍"
രാ: "എന്താ മന്‍സൂറിന്റെ അഭിപ്രായം?"
മന്: "പണ്ടത്തെ ഒരു ഭൂമി ഇടപാടാണു് കൊലക്കു് കാരണമായി ശേഖരന് പറയുന്നതു്. പക്ഷെ അതു് അത്ര വിശ്വസനീയമല്ല. ഒന്നാമതു് സാജന്റെ സ്വഭാവം ശേഖരനു് അറിയാം. രണ്ടു് ഭൂമി ഇടപാടു് കഴിഞ്ഞു് വര്‍ഷങ്ങള്‍ കഴിഞ്ഞാണു് കൊലനടക്കുന്നതു്. ശേഖരനു് സാജന്റെ ടൗനിലുള്ള വീടറിയാം. ടൗനില്‍പോയി കൊലനടത്തിയാല്‍ പിടിക്കപ്പെടാനുള്ള സാധ്യത കുറവാണു്. പോരാത്തതിനു് സാജന് ഇടക്കിടക്കു് എസ്ടേറ്റില്‍ വന്നുപോയുമിരുന്നു. അപ്പോഴൊന്നും തോന്നാത്ത ഒരു പ്രതികാരവാഞ്ഛ ഇപ്പോള്‍ തോന്നി എന്നു് പറയുന്നതു് അംഗീകരിക്കാനാവില്ല"
രാ: "എങ്കില്‍ കൊലനടത്തിയതു് ശേഖരനല്ല എന്നാണൊ?"
മന്: "അല്ല സാര്‍. കൊലനടത്തിയതു് ശേഖരന് തന്നെ. പക്ഷെ അതിനു് അയാള്‍ പറയുന്ന കാരണം നുണയാണു്. മാത്രമല്ല, പോസ്റ്റ്മോര്‍ടം റിപോര്‍ടില്‍ ഒരു സഹായിയുടെ കാര്യം പറയുന്നുണ്ടു്. ശ്വാസം കിട്ടാതെ സാജന് പിടയുമ്പോള്‍ അയാളുടെ കാലുകളില്‍ പിടിച്ചു് കൊലക്കു് കൂട്ടുനിന്ന സഹായി. നീണ്ട നഖങ്ങളുള്ള ആ സഹായിയുടെ നഖക്ഷതങ്ങള്‍ സാജന്റെ കാലിലുള്ളതായി പോസ്റ്റ്മോര്‍ടം റിപോര്‍ടില്‍ പറയുന്നുണ്ടു്. മറ്റൊന്നുകൂടി സാര്‍. ശേഖരന് പ്രവര്‍ത്തിച്ചിരിക്കുന്നതു് ഒരു നിമിഷത്തിന്റെ സമ്മര്‍ദ്ദത്തിലാണു്. അതിനാലാണു് കൂടുതല്‍ ആലോചിച്ചു് പരാജയസാധ്യത കുറഞ്ഞ മറ്റൊരു മാര്‍ഗ്ഗം സ്വീകരിക്കാതെ ഒരു ആവേശത്തില്‍ ആ വെളുപ്പാന്‍കാലത്തു് തന്നെ അയാള്‍ കൊല നടത്തിയതു്. അതിനര്‍ത്ഥം, ശേഖരനെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ച ആ വ്യക്തിക്കു് ശേഖരനെ സ്വാധീനിക്കാനുള്ള കഴിവുണ്ടു് എന്നാണു്."
രാ: "എനിക്കു് ഏറെക്കുറേ കാര്യങ്ങള്‍ വ്യക്തമായി. ഇനി എന്തു് ചെയ്യാനാണു് മന്‍സൂറിന്റെ പരിപാടി?"
മന്‍സൂര്‍ തന്റെ മനസ്സിലുള്ളതു് രാമഭദ്രനോടു് പറഞ്ഞു. അത്ഭുതത്തോടെ അദ്ദേഹമതു് കേട്ടിരുന്നു. മുന്നോട്ടു പോകാനുള്ള അനുവാദത്തോടൊപ്പം ഒരു മുന്നറിയിപ്പും നല്കാന് അദ്ദേഹം മറന്നില്ല.
രാ: "എല്ലാ ഭാവുകങ്ങളും നേരുന്നു, മന്‍സൂര്‍. ഒരു കാര്യം മറക്കരുതു്. ഈ കേസില്‍ പോലീസിനു് കിട്ടിയിട്ടുള്ളതു് സാഹചര്യതെളിവുകള്‍ മാത്രമാണു്. കോടതിയിലെത്തുമ്പോള്‍ അവ എങ്ങിനേയും വ്യാഖ്യാനിക്കപ്പെടാം. കരുതലോടെ നീങ്ങണം"
* * * * *
മന്‍സൂര്‍ എസ്ടേറ്റ് വീട്ടില റേച്ചലിന്റെ മുറിയില്‍ സുഖപ്രദമായി ഇരുന്നു. കൈവിരല്‍തുമ്പുകള്‍ ചേര്‍ത്തുവച്ചു. എതിരെ ഇരുന്ന റേച്ചലും മരിയയും ആകാംക്ഷയോടെ മന്‍സൂറിനെ നോക്കി.
ഇരുവരുടേയും മുഖത്തു മാറിമാറിനോക്കിയ മന്‍സൂറിന്റെ നോട്ടം ഒടുവില്‍ റേച്ചലില് ചെന്നു്നിന്നു.
മന്: "മിസ്സിസ് റേച്ചല്‍, സാജനെ കൊല്ലാനുള്ള നിര്‍ദ്ദേശം ശേഖരനു് നല്കിയതു് നിങ്ങളല്ലെ?"
റേച്ചല്‍ തല താഴ്ത്തി. കുറച്ചുനേരമിരുന്നു. മന്‍സൂര്‍ അവരെ ശല്യപ്പെടുത്താന്‍ ശ്രമിച്ചില്ല.
കുറച്ചുസമയം കഴിഞ്ഞപ്പോള്‍ റേച്ചല്‍ മുഖമുയര്‍ത്തി. അവരുടെ മുഖത്തുനിന്നും മനസ്സിലുള്ളതു് വായിച്ചെടുക്കാന്‍ പ്രയാസമായിരുന്നു.
റേ: "അതെ. ഞാനാണു് നിര്‍ദ്ദേശം നല്കിയതു്"
ഒരു ദീര്‍ഘനിശ്വാസം മരിയയില്‍ നിന്നുയര്‍ന്നു. റേച്ചല്‍ തന്റെ മൂത്തമകളെ വാല്‍സല്യത്തോടെ നോക്കി.
മന്: "കൊല്ലപ്പെടുന്നതിന്റെ തലേന്നു് സാജന് പറഞ്ഞ എന്തോ ഒരു കാര്യമാണു് നിങ്ങളെ ഇതിനു് പ്രേരിപ്പിച്ചതു് എന്നു് ഞാന്‍ സംശയിക്കുന്നു. അല്ലെങ്കില്‍ ഇത്ര പെട്ടെന്നു് ശേഖരനെക്കൊണ്ടു് നിങ്ങള്‍ ആ കൃത്യം ചെയ്യിക്കില്ലായിരുന്നു. ശരിയാണൊ?"
റേ: "സാര്‍ പറഞ്ഞതു് ശരിയാണു്. മുന്‍പു് ചോദ്യം ചെയ്തപ്പോള്‍ ഞാന്‍ മറച്ചുവെച്ച ചില കാര്യങ്ങളുണ്ടു്. ഞാന്‍ സൂക്ഷ്മതകളിലേക്കു് കടക്കുന്നില്ല. എസ്ടേറ്റിലെ മരിയയുടെ അവകാശം തന്റെ പേരിലാക്കണമെന്നായിരുന്നു സാജന്റെ പ്രധാന ആവശ്യം. അതിനു് തയ്യാറല്ലെങ്കില്‍ മരിയയുടെ ജീവനു് അപകടം വരുത്തി അവളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലാക്കാനും മടിക്കില്ലെന്നു് അയാള്‍ രാത്രി എന്നോടു് പറഞ്ഞു. ഒരു പക്ഷെ മദ്യം അധികം കഴിച്ചതിനാല്‍ അയാളുടെ മനസ്സിലുള്ളതു് പുറത്തുവന്നതാവാം. ഏതായാലും ഈയിടെയായി അയാളുടെ ദ്രോഹങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നു് മരിയ പറഞ്ഞിരുന്നു. അയാളുടെ സ്വഭാവം വെച്ചു് പറഞ്ഞതു് ചെയ്യാനും മടിക്കില്ലെന്നു് ഞാന്‍ ഭയന്നു. എന്റെ മകളുടെ സുരക്ഷ മാത്രമായിരുന്നു എന്റെ ഉല്‍കണ്ഠ"
മന്: "ഉം. രാത്രി സാജനുമായി സംസാരിച്ച കാര്യം നിങ്ങള്‍ മറച്ചുവെക്കുകയുണ്ടായി. ഞാന്‍ അതിനെ പറ്റി ചോദിച്ചപ്പോള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ നിങ്ങളതു് സമ്മതിച്ചു. അപ്പോഴേ എനിക്കു് സംശയമുണ്ടായിരുന്നു. കൃത്യമായ കാരണം എനിക്കറിയില്ലായിരുന്നെങ്കിലും ഏതാണ്ടു് ഞാനൂഹിച്ചു. എന്നാല്‍ സാജനുമായി സംഭാഷണമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ അയാളെ വകവരുത്തണമെങ്കില്‍ അതില്‍ എന്തെങ്കിലും കാരണം കാണുമല്ലൊ. എന്താണതു്? അല്പം പോലും ക്ഷമിക്കാന്‍ പറ്റാത്ത ഏതു് സാഹചര്യമായിരുന്നു ഇത്രപെട്ടെന്നു് പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചതു്?"
റേ: "സാജന് അടുത്തദിവസം പുറത്തുപോകണം എന്നു പറഞ്ഞതു് എനിക്കു സംശയമായി. അയാള്‍ക്കു് ഇവിടെ ചില മോശം ആള്‍ക്കാരുമായി കൂട്ടുണ്ടു്. അതില്‍ 1-2 പേരുകള്‍ സംഗതിവശാള്‍ അയാള്‍ ജോസഫിനോടു് പറയുന്നതു് ഞാന്‍ കേട്ടിരുന്നു. എന്റെ ആധിയായിരുന്നു ധൃതിപിടിച്ചുള്ള ഒരു തീരുമാനത്തിനു് കാരണം."
മന്‍സൂര്‍ മരിയയുടെ നേരെ തിരിഞ്ഞു.
മന്: "മരിയക്കു് ഈ തീരുമാനങ്ങളെ കുറിച്ചു് അറിവുണ്ടായിരുന്നൊ?"
മ: "ഇല്ല"
മന്: "അപ്പോള്‍ ശേഖരന് കൊല്ലാന്‍ ശ്രമിക്കുന്നതു് കണ്ടാണു് നിങ്ങള്‍ അയാളെ സഹായിച്ചതു് അല്ലെ?"
മ: "അതെ. ശേഖരേട്ടന് തലയിണകൊണ്ടു് മുഖം പൊത്തിയപ്പോള് സാജന് കാലുകളിട്ടടിച്ചു. ആ ശബ്ദം കേട്ടാണു് കുളിമുറിയില്‍ നിന്നു് ഞാനിറങ്ങിയതു്. എന്തു സംഭവിക്കുന്നു എന്നു് മനസ്സിലാക്കാന്‍ ഒരു നിമിഷമെടുത്തെങ്കിലും ഒരുപക്ഷെ ഞാന്‍ തന്നെ പല തവണ ആലോചിച്ച ഒരു കാര്യം കണ്മുന്നില് നടക്കുന്നതു് കണ്ടപ്പോള്‍ അതില്‍ ഒരു പങ്കാളിയാവാനായിരുന്നു എനിക്കപ്പോള്‍ തോന്നിയതു്. അതുകൊണ്ടാണു് സാജന്റെ കാലുകള്‍ ബലമായി ഞാന്‍ അമര്‍ത്തിപ്പിടിച്ചതു്. ഈ വീട്ടില്‍ നീണ്ട നഖങ്ങളുള്ളതു് എനിക്കുമാത്രമാണെന്നുള്ളതു് പോസ്റ്റ്മോര്‍ടം റിപോര്‍ട് കണ്ടയുടനെ നിങ്ങള്‍ ഓര്‍ത്തിരിക്കും എന്നു് ഞാനൂഹിക്കുന്നു"
മന്: "അങ്ങിനെ തന്നെ. മരിയയുടെ പങ്കു് എനിക്കു് വ്യക്തമായിരുന്നു. റേച്ചലും മരിയയും മാത്രമാണു് സാജനെ കൂടാതെ താഴത്തെ നിലയില്‍ താമസിക്കുന്നതു്. സാജനെ കൊല്ലാന്‍ നടത്തുന്ന ശ്രമത്തില്‍ ശബ്ദമുണ്ടാകുമ്പോള് അതു് ആദ്യം കേള്‍ക്കാന്‍ സാധ്യത മരിയയും പിന്നെ റേച്ചലുമാണു്. എന്നാല്‍ ഒന്നും കേട്ടതായി നിങ്ങള്‍ പറയുന്നില്ല. അതിലും അസ്വാഭാവികത ഉണ്ടു്. നിങ്ങള്‍ രണ്ടുപേരും ഈ കൃത്യത്തില്‍ ഒരുമിച്ചോ ഒറ്റക്കൊറ്റക്കോ പങ്കാളികളാണെന്നു് ഏറെക്കുറേ എനിക്കുറപ്പായിരുന്നു. എന്നാല്‍ ശേഖരന് വീട്ടില്‍ വന്നു കയറി മിനുടുകള്‍ക്കുള്ളില്‍ അയാളെ ഒരു കൊല ചെയ്യാന്‍ പ്രേരിപ്പിക്കാനുള്ള സ്വാധീനം ഒരു മകളുടെ പ്രായമുള്ള മരിയക്കുണ്ടോ എന്നു് ഞാന്‍ സംശയിച്ചു. ആ സ്വാധീനം ചെലുത്താന്‍ പ്രാപ്തി റേച്ചലിനാവും എന്നു് ഞാനൂഹിച്ചു"
റേ: "ഒരു പരിധി വരെ അതു് ശരിതന്നെ. എന്നാല്‍ ശേഖരന് പറഞ്ഞതും സത്യമാണു്. 4 വര്‍ഷം മുന്‍പു് സാജനെ വ്യക്തിപരമായ കാരണങ്ങളാല്‍ എതിരിടാന്‍ തുനിഞ്ഞയാളായിരുന്നു ശേഖരന്. ഒരുപക്ഷെ അന്നു് ശേഖരനു് ഒരു കൊല ചെയ്യാനുള്ള അത്ര വിരോധമുണ്ടായിരുന്നിരിക്കില്ല. അന്നു് ഏതു വിധ ദേഹോപദ്രവവും സാജനു് ഏല്‍പ്പിക്കരുതെന്നു് എന്റെ കടുത്ത നിര്‍ദേശം ഞാന്‍ ശേഖരനു് നല്‍കിയിരുന്നു. മാത്രമല്ല, ശേഖരന്റെ പ്രശ്നങ്ങള്‍ പൈസകൊണ്ടു് പരിഹരിക്കാന്‍ ഞാനാവതും ശ്രമിച്ചിട്ടുമുണ്ടു്. എന്നാല്‍ സാജന് എന്ന വ്യക്തിത്വത്തിനോടു് ശേഖരനെന്നും വെറുപ്പായിരുന്നു. അതു് ജ്വലിപ്പിക്കുക എന്നതു് ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നില്ല"
"ഒരു പക്ഷെ എന്റെ മകള്‍ ആവശ്യപ്പെട്ടാലും സന്തോഷത്തോടെ അയാളിതു് ചെയ്യുമായിരുന്നു. എന്നാല്‍ എന്റെ മകളറിയാതെ ഈ കാര്യം ചെയ്തു തീര്‍ക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അതു നടന്നില്ലെന്നു് മാത്രമല്ല, അവള് ഇതില്‍ പങ്കാളിയാവുകയും ചെയ്തു"
"അതുകൊണ്ടു് എന്റെ മകളെ ഈ കേസില്‍ നിന്നൊഴിവാക്കിത്തരാം എന്നു് എനിക്കുറപ്പു് താങ്കള്‍ തന്നാല്‍ ഈ കേസില്‍ സഹകരിക്കാന്‍ ഞാന്‍ തയ്യാറാണു്."
മന്‍സൂര്‍ ചിന്തയിലാണ്ടു.
(ഈ കുറ്റാന്വേഷണകഥ അവസാനിച്ചു)