Friday, January 31, 2014

പ്രതിമ



പഞ്ചായത്തു പ്രസിഡന്റു് തലചൊറിഞ്ഞു.

‘വല്ലാത്ത പ്രശ്നം തന്നെ’. അയാളാലോചിച്ചു. ആവശ്യവുമായി വന്നിരിക്കുന്നവർ കരയിലെ പ്രമാണിമാരാണു്. അവരെ പിണക്കുന്നതു് ബുദ്ധിശൂന്യതയാവും. എന്നാൽ അവരുടെ ആവശ്യം അംഗീകരിക്കുന്നതും എളുപ്പമല്ല.

“പ്രസിഡന്റൊന്നും പറഞ്ഞില്ല” പ്രമാണിമാർക്കു് ക്ഷമ നശിക്കുന്നു.

പ്രശ്നം ഒരു പ്രതിമയാണു്.

പ്രമാണിമാരുടെ കാരണവർ കഴിഞ്ഞമാസം മരിച്ചു. പ്രതാപിയായിരുന്നു. ധനവാനായിരുന്നു. പഞ്ചായത്തിലെ നാലിലൊരുഭാഗം ഭൂമി ഒരുകാലത്തു് അയാളുടെ സ്വന്തമായിരുന്നു. ഇപ്പോഴും ആ തറവാട്ടിലെ അംഗങ്ങളെല്ലാം ഒരു കൂട്ടുകുടുംബമായി കഴിയുന്നതിന്റെ കാരണം ആ കാരണവരുടെ ദീർഘവീക്ഷണവും കുശാഗ്രബുദ്ധിയുമാണു്. തറവാട്ടുകാർക്കു് കൺകണ്ട ദൈവമാണു്.

എന്നാൽ എത്രത്തോളം അയാൾ ജീവിതത്തിൽ ഒരു വിജയിയായിരുന്നുവോ, അത്രത്തോളം അയാൾ ഒരു ക്രൂരനുമായിരുന്നു. ഗ്രാമവാസികളെക്കൊണ്ടു് അമിതജോലി ചെയ്യിച്ചും കുറച്ചു കൂലികൊടുത്തും അവരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്തുമാണു് അയാൾ വളർന്നതു്. മിക്കവാറും എല്ലാവരും നിരക്ഷരരും പ്രാരാബ്ധക്കാരുമാണു്. മറ്റുമാർഗ്ഗമില്ലാതെയാണു് അവർ കാരണവരുടെയടുത്തു് ജോലിക്കു് ചെന്നിരുന്നതു്.

കാരണവരുടെ സുവർണകാലം അവസാനിച്ചിട്ടു് കുറച്ചായി. ഗ്രാമീണരിൽ പുതിയ തലമുറയിലെ പലരും വിദ്യാഭ്യാസം നേടിയവരാണു്. അവർക്കു് ഗ്രാമത്തിനുപുറത്തുപോയി ജോലിനേടാനും അവരുടെ കുടുംബം നോക്കാനും പ്രാപ്തിയായിരിക്കുന്നു. പോരാത്തതിനു് ആ വലിയ തറവാട്ടിലെ പ്രതാപികാരണവർക്കല്ലാതെ മറ്റാർക്കും അത്ര കാര്യശേഷിയോ ആജ്ഞാശക്തിയോ നാട്ടുകാർക്കിടയിൽ സ്വാധീനമോ ഇല്ല. എങ്കിലും അവരിന്നും ഗ്രാമത്തിലെ ഏറ്റവും ധനികരാണു്.

ഇപ്പോൾ അവരുടെ ആവശ്യം, മരിച്ചുപോയ കാരണവരുടെ പ്രതിമ പഞ്ചായത്തിൽ സ്ഥാപിയ്ക്കണം എന്നതാണു്. പ്രതിമയുടെ ചെലവു് അവർ വഹിച്ചോളും. പക്ഷെ പ്രതിമ സ്ഥാപിക്കാനൊരു സ്ഥലം പഞ്ചായത്തു് വിട്ടുനല്കണം.

ഇതാണവരുടെ ആവശ്യം. കാരണവരുടെ ദുഷ്‌പ്രവൃത്തികൾ നന്നായറിയാമായിരുന്ന പഞ്ചായത്തുപ്രസിഡന്റിനു് സ്ഥലമനുവദിക്കാൻ വിഷമമുണ്ടായിരുന്നു. എന്നാൽ അക്കാര്യം തറവാട്ടുകാരോടു് തുറന്നുപറയാൻ അയാൾക്കു് മടിതോന്നി. ആവശ്യം നിരാകരിച്ചാൽ അവർ കാരണം തിരക്കും. അതു് വിശദീകരിക്കുന്നതു് കൂടുതൽ കുഴപ്പം വരുത്തിവയ്ക്കും.

“നിങ്ങളുടെ ആവശ്യം സമ്മതിച്ചിരിക്കുന്നു. സ്ഥലം തരാം”

പ്രസിഡന്റ് ഞെട്ടി. തന്റെ മകനല്ലേ അതു്? അവനെന്തിനു് സ്ഥലം കൊടുക്കാൻ സമ്മതിക്കുന്നു?

അസഹ്യതയോടെ തന്നെ നോക്കുന്ന അച്ഛനെ ഒരുനോക്കുനോക്കി മകൻ തുടർന്നു:

“സ്ഥലം തരാം. അച്ഛനും സമ്മതിക്കും. പക്ഷെ പുഴക്കരയിലല്ല. എല്ലാവരും കാണുന്ന സ്ഥലത്താണു് പ്രതിമ സ്ഥാപിക്കേണ്ടതു്. കവലയിലെ ആലിനു ചുവട്ടിൽ പ്രതിമ സ്ഥാപിക്കാം. എന്തുപറയുന്നു?”

“മതി! ധാരാളം! അപ്പൊ അടുത്തമാസം പ്രതിമ അനാച്ഛാദനം. ചെലവുമുഴുവൻ ഞങ്ങൾ വഹിക്കാം. അന്നു നാട്ടുകാർക്കു് സദ്യയുമൊരുക്കും”

അവർ പോയശേഷം പ്രസിഡന്റ് മകനെ നേരിട്ടു.

“നീ എന്തുകണ്ടിട്ടാണു്...”

“ഉം! ആ കാരണവരൊരു ദുഷ്ടനാണെന്നും അയാളുടെ പ്രതിമ നാടിനു് ഒരനാവശ്യമാണെന്നും അറിയാഞ്ഞിട്ടല്ല. പക്ഷെ വന്നവരെ പിണക്കാതെ അയക്കാൻ ഒരു വഴിയുമില്ലായിരുന്നു. മാത്രവുമല്ല, അച്ഛൻ നോക്കിക്കോളൂ. ആ പ്രതിമ കാരണവർക്കും അയാളുടെ കുടുംബാംഗങ്ങൾക്കും ഒരപമാനമാവും”

അധികം താമസിയാതെ കവലയിൽ ആലിനുചുവടെ പ്രതിമ സ്ഥാപിതമായി. അന്നുമുതൽ ആ പ്രതിമ ആലിൽ താമസമാക്കിയിരുന്ന പക്ഷികളുടെ പുരീഷമേറ്റുവാങ്ങാൻ തുടങ്ങി. ഒരൊറ്റ രാത്രികൊണ്ടുതന്നെ പ്രതിമ അവിടെ സ്ഥാപിച്ചതിലെ ബുദ്ധിശൂന്യത തറവാട്ടുകാർക്കു് ബോധ്യമായി. അവർ ദിവസവും പ്രതിമ തേച്ചുകഴുകാൻ ഒരു ജോലിക്കാരനെ ഏർപ്പാടാക്കി. പക്ഷെ അയാൾ തന്റെ ജോലിയിൽ ശുഷ്കാന്തിയൊന്നും കാണിച്ചില്ല. പോരാഞ്ഞു് കാലം ചെല്ലുന്തോറും ആ പ്രതിമ വൃത്തിയായി സൂക്ഷിക്കുന്നതു് ഒരധികച്ചെലവായി തറവാട്ടുകാർക്കു തോന്നുകയും ചെയ്തു.

ആ പ്രതിമ ഇന്നും അവിടെത്തന്നെയുണ്ടത്രെ. കനത്ത ഒരു മഴ കഴിഞ്ഞാൽ ചിലപ്പോൾ പ്രതിമ ഇത്തിരി ഭംഗിവയ്ക്കും. എന്നാൽ മഴപെയ്യിച്ച പ്രകൃതിതന്നെ ആ പ്രതിമയെ താമസിയാതെ വീണ്ടും വിരൂപമാക്കും.


Friday, December 27, 2013

കാലചലനം - 11




ഇത്രയും കാലം ഞാനെഴുതിയതു് പതിനൊന്നില്പ്പരം കൊല്ലം മുമ്പു് നടന്ന കാര്യങ്ങളാണു്. ആ കാലഘട്ടത്തിനു് ശേഷം ഞാൻ വിവാഹിതനായി. മദിരാശിയിൽ നിന്നു് താമസം ബാംഗ്ലൂർക്കു് മാറ്റി. ജോലിമാറി.

ഗൗതം ഇപ്പോൾ അമേരിക്കയിലാണു്. ഈ നോവലെഴുതാൻ തുടങ്ങിയതു് അവന്റെയും സ്വന്തമായി ഫാംഹൗസ് നടത്തുന്ന രഘുവിന്റെയും സമ്മതത്തോടെയാണു്. അവരുമായി ഞാനിപ്പോഴും നല്ല സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നു.

എന്നാൽ ഞാനിന്നു് ദുഃഖിതനാണു്.

വരുംവരായ്കകൾ നോക്കാതെ എടുത്തുചാടി പല അബദ്ധത്തിലും ചെന്നു് ചാടിയ കഥ ഞാൻ വായനക്കാരുമായി പങ്കുവച്ചിട്ടുണ്ടു്. ഹിമവർണ്ണന്റെ അടികൊണ്ടതും രാജാവിനെ കുളത്തിൽ തള്ളിയിട്ടതും ബാങ്കിൽ പണം നിക്ഷേപിച്ചു് ഇളിഭ്യനായതും ഗൗതത്തിന്റെ വീട്ടുകാരുടെ മുമ്പിൽ കോമാളിയായതും ഒക്കെ നിങ്ങൾക്കും അറിവുള്ളതാണു്. ഒരുപക്ഷെ രാജാവും എന്റെ കൂട്ടുകാരും പറഞ്ഞമാതിരി ധനമോഹം തന്നെയാവണം എന്നെക്കൊണ്ടു് ഈ വിഡ്ഢിവേഷമൊക്കെ കെട്ടിച്ചതു്.

അങ്ങിനെയെങ്കിൽ എന്റെ ഇന്നത്തെ ദുഃഖത്തിനു് ന്യായീകരണമാകുന്നു. പക്ഷെ ഞാൻ പറഞ്ഞുവന്ന കഥയിൽ നിന്നു് വ്യതിചലിച്ചിരിക്കുന്നു. ആദ്യം തുടങ്ങിവച്ച കഥ പൂർത്തിയാക്കിയശേഷം എന്റെ ഇന്നത്തെ നിജസ്ഥിതി വിവരിയ്ക്കുന്നതാവും സഹൃദയത്തിനു് സ്വീകാര്യം. പറയുമ്പോൾ കൂടുതൽ വിവരിയ്ക്കാൻ നില്ക്കാതെ ഇടക്കൊക്കെ ഞാനിത്തിരി സ്പീഡിൽ കാര്യങ്ങൾ പറഞ്ഞുപോയാൽ എന്റെ മനോവിഷമം ഹേതുവാണെന്നും വായനക്കാരോടുള്ള നീരസം മൂലമല്ലെന്നും മനസ്സിലാക്കുമല്ലോ.

പാറ പൊട്ടിയ്ക്കാൻ നന്നായി പഠിക്കുന്നതിനിടയിൽ ഒരിക്കൽ രാജാവു് പറഞ്ഞതനുസരിച്ചു് അദ്ദേഹവുമൊത്തു് ഞങ്ങൾ തിരിച്ചു് ഉല്ലപിയിൽ പോയിരുന്നു. നല്ല തടിമിടുക്കും അച്ചടക്കവും ബുദ്ധിയും കൈമുതലായുള്ള ഏഴുപേരെ കൂട്ടിയാണു് അന്നു് ഞങ്ങൾ തിരിച്ചു് വർത്തമാനത്തിലെത്തിയതു്. അതിൽ രണ്ടുപേർ സ്ത്രീകളായിരുന്നു. ഈ ഏഴുപേരെക്കൂടി അന്തപ്പൻ വക്കീൽ ക്വാറിയിൽ ജോലിക്കു് ചേർത്തു. സുലൈമാന്റെ കടയിൽ ഇവർക്കും ഭക്ഷണം സൗജന്യമായിരുന്നു.

പുതുതായി വന്ന ഏഴുപേർക്കും വർത്തമാനത്തിലെ രീതികളുമായി പൊരുത്തപ്പെടാൻ സമയം കിട്ടാഞ്ഞതിനാൽ പല ബുദ്ധിമുട്ടികളും നേരിടുക പതിവായിരുന്നു. അംഗസംഖ്യ കൂടിയതുകൊണ്ടു് ക്വാറിക്കടുത്തുതന്നെ 2-3 കുടിൽ കെട്ടി അതിലായിരുന്നു പിന്നീടു് രാജാവും അനുചരരും താമസിച്ചിരുന്നതു്.

സന്ധ്യ കഴിഞ്ഞാൽ സ്വതവേ ആൾപ്പെരുമാറ്റമില്ലാത്ത ക്വാറിക്കടുത്തു് താമസമാക്കിയ ഇവർ ആദ്യം ചെയ്തതു് അവിടെ വരാറുണ്ടായിരുന്ന സാമൂഹികവിരുദ്ധരെ തല്ലിയോടിക്കുകയാണു്. അങ്ങോട്ടുപോയി ആക്രമിച്ചതല്ലെന്നും പുതിയ കുടിലുകൾ കണ്ടു് പ്രശ്നമുണ്ടാക്കാൻ വന്നപ്പോൾ ഗത്യന്തരമില്ലാതെ പ്രതികരിച്ചുപോയതാണെന്നും അവർ എന്നോടു് പറയുകയുണ്ടായി.

നാട്ടുകാർക്കുവേണ്ടി ബണ്ട് കെട്ടിക്കൊടുത്തതു് ഇവരാണു് - ചുരുങ്ങിയ സമയത്തിനുള്ളിൽ. ക്വാറിയിലെ 2-3 ജോലിക്കാരുടെ കുടുംബപ്രശ്നങ്ങൾ ഇടപെട്ടു് ശരിയാക്കിയതു് രാജാവു് നേരിട്ടാണു്. മറ്റൊരിക്കൽ ഇവർ റോട്ടിൽ നടക്കുമ്പോൾ ബാബുവിനെ വീണ്ടും കാണാനിടയായി. അനുചരരിലൊരാൾക്കു് കലികയറി തല്ലാൻ പോയെന്നും രാജാവു് അയാളെ നിലുൽസാഹപ്പെടുത്തിയെന്നും കൂടുതൽ തടികേടാവാതെ അന്നു് ബാബു രക്ഷപ്പെട്ടെങ്കിലും നാടു് പറ്റിയതല്ല എന്ന തോന്നലുളവായതിനാൽ മലേഷ്യക്കു് പോയെന്നും ഞാനറിഞ്ഞു. ഇന്നു് ബാബു നല്ലനിലയിലാണത്രെ. അയാൾ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ എന്തോ ആവശ്യത്തിനു് അന്തപ്പൻ വക്കീലിനെ പോയി കണ്ടിരുന്നുവെന്നും ഞാനറിഞ്ഞു.

ക്വാറിയുടെ ഉടമസ്ഥൻ പോറ്റിയുടെ ഇല്ലം പൊളിച്ചുപണിഞ്ഞതു് ഇവർ ചേർന്നാണു്. സുലൈമാന്റെ രണ്ടു പെൺകുട്ടികളുടേയും നിക്കാഹ് ഇവർ ഭംഗിയാക്കി. രാജാവു് ഭൂതകാലത്തിൽനിന്നു് നിക്കാഹിലേക്കുമാത്രമായി കൊണ്ടുവന്നിരുന്ന ആഭരണങ്ങൾ ആ കുടുംബത്തിനു് ഒരു വലിയ സമ്മാനമായി.

ക്വാറിയിൽ നിന്നു് പഠിക്കാനുള്ളതെല്ലാം പഠിച്ചുവെന്നു് ബോധ്യമായപ്പോൾ ഇവർക്കു് ഭൂതകാലത്തിൽ മടങ്ങിപ്പോയി പാറതുരന്നു് വെള്ളമെടുക്കാൻ ധൃതിയായി. എന്നാൽ ചില പ്രശ്നങ്ങൾ അപ്പോൾ ഉരുത്തിരിഞ്ഞുവന്നു. ഒന്നു് ഭൂതകാലത്തിലുപയോഗിക്കാനുള്ള വെടിമരുന്നും പാറതുരക്കാനും തിരയിടാനുമുള്ള സാമഗ്രികളും വാങ്ങാനുള്ള ബുദ്ധിമുട്ടായിരുന്നു. ധനം എങ്ങിനേയും ശരിയാക്കാം എന്നുണ്ടു്. പാറതുരക്കാനുള്ള സാമഗ്രികളും വാങ്ങാം. എന്നാൽ വെടിമരുന്നു് കിട്ടണമെങ്കിൽ അതിനുള്ള ലൈസൻസ് വേണം. അതു് വക്കീലിന്റെ പക്കലാണു്. വേറെ നിവൃത്തിയില്ലാതെ ഞങ്ങൾ വക്കീലിനെ പോയിക്കണ്ടു. ഇത്തവണ രാജാവാണു് സംസാരിച്ചതു്.

“ഏമാന്നേ, ഞങ്ങൾക്കു് തിരിച്ചുപോകേണ്ട സമയമായി”

വക്കീൽ ഇരുന്നേടത്തുനിന്നെഴുന്നേറ്റു. പതുക്കെ ഞങ്ങളുടെ അടുത്തു വന്നു.

“തിരിച്ചുപോകാനോ? എങ്ങോട്ടു്? കാട്ടിലേക്കോ? എന്തിനു്?“

വക്കീൽ വിടാനുള്ള ഭാവമില്ലായിരുന്നു. ഇത്രയും നന്നായി ജോലിചെയ്യുന്ന 8 പേരെ എന്തുവിലകൊടുത്തും അദ്ദേഹത്തിനു് നിലനിർത്തണമായിരുന്നു. എന്നാൽ കൂടുതൽ ശമ്പളം എന്ന നാട്ടുനടപ്പു് ഇവരുടെ അടുത്തു് ശരിയാവില്ലല്ലോ. അദ്ദേഹം വലിയ സങ്കടത്തിലായി.

”അതിനു് നിങ്ങൾക്കു് കാട്ടിൽ പോയി കുറച്ചുദിവസം നിന്നശേഷം തിരിച്ചുവന്നുകൂടെ?“

”വയ്യ ഏമാന്നേ. ഞങ്ങളുടെ കുടുംബം ഞങ്ങളെ കാണാതെ വിഷമിക്കില്ലേ?“

”എങ്കിൽ അവരേയും കൊണ്ടുവരൂ. അവർക്കും ജോലിയും ഭക്ഷണവും താമസസൗകര്യവും കൊടുക്കാം“

”വയ്യ ഏമാന്നേ. പലരുടേയും കുടുംബത്തിൽ പ്രായമായവരും ചെറിയ കുട്ട്യോളുമുണ്ടു്“

”പ്രായമായവർക്കു് ആശുപത്രി സൗകര്യം തരാം. കുട്ടികൾക്കു് ബുദ്ധിമുട്ടാവത്തില്ല. കാട്ടിലേക്കാൾ സൗകര്യം ഇവിടല്ലേ?“

ഇങ്ങനെ എന്തുപറഞ്ഞാലും തിരിച്ചുപറയാൻ വക്കീലിനു് ന്യായമുണ്ടു് എന്നുവന്നപ്പോൾ സത്യത്തിന്റെ ഒരു ഭാഗം തുറന്നുപറയാൻ രാജാവു് തീരുമാനിച്ചു.

”ഏമാൻ ക്ഷമിക്കണം. ഞങ്ങളിവിടെ വന്നതു് പാറപൊട്ടിക്കുന്നതു് പഠിക്കാനാണു്. കാട്ടിൽ കുറേയധികം പാറപൊട്ടിച്ചാലേ ഞങ്ങൾക്കാവശ്യമുള്ള വെള്ളം കിട്ടൂ. ഞങ്ങളുടേതടക്കം കുറേ കുടുംബങ്ങൾ ഞങ്ങൾ വരുന്നതും നോക്കിയിരുപ്പാണു്. അങ്ങു് പോകാനനുവദിക്കണം“

അന്തപ്പൻ വക്കീൽ രാജാവിന്റെ ചുമലിൽ പിടിച്ചു. 2-3 സെക്കൻഡ് കണ്ണിൽ നോക്കി ഒന്നും മിണ്ടാതെ നിന്നു.

”രാമാ, നിനക്കുവേണ്ടി ഞാനെന്തും ചെയ്യും! നീയ്യു് കാട്ടിലേക്കുള്ള വഴി കാട്ടിക്കേ. നമ്മുടെ ക്വാറിയിലെ ആൾക്കാർ കൂടെവരും. ഞാനും വരാം. തന്റെ കാടു് ഞാനുമൊന്നു് കണ്ടുകളയാം. നമ്മുടെ ആൾക്കാർ അവിടത്തെ മുഴുവൻ പാറയും തവിടുപൊടിയാക്കിത്തരും. നീയ്യ് വെള്ളമെടുത്തു് കുടിക്കുകയോ കുളിക്കുകയോ എന്തുവേണമെങ്കിലുമായിക്കോ. എവിടെ മേസ്തിരി? ലോറിയെടുക്കാൻ പറയൂ! ഒരാഴ്ച ക്വാറിക്കു് അവധി! പകരം പണി കാട്ടിൽ! രാമാ, നിനക്കും കൂട്ടുകാർക്കും വേണ്ടി ഞാൻ ഇത്രയെങ്കിലും ചെയ്യേണ്ടേ? മേസ്തിരി എവിടേ? അതേയ്, ഒരു ലോറി മതിയാവില്ല. രണ്ടെണ്ണം വേണ്ടിവരും...“

ഇങ്ങനെ ആവേശഭരിതനായ വക്കീലിനെ എന്തെല്ലാമോ പറഞ്ഞു് സമാധാനിപ്പിച്ച ശേഷം അദ്ദേഹം അതീവവിമുഖതയോടെ രാജാവിനേയും കൂട്ടരേയും തിരിച്ചുപോകാനനുവദിച്ചു. കൂടെ ധാരാളം വെടിമരുന്നും പണിയായുധങ്ങളും കൊടുത്തു. എപ്പൊ എന്താവശ്യം വന്നാലും തന്നെ വന്നുകാണണമെന്നും അദ്ദേഹം പറഞ്ഞു.

വക്കീലിന്റെ വീട്ടിൽ നിന്നു് മടങ്ങിവരുന്ന വഴി ഒരനുചരൻ പുതിയൊരു പ്രശ്നമുന്നയിച്ചു. അയാൾക്കു് കൂടെ ജോലി ചെയ്യുന്ന ഒരു ക്വാറി ജോലിക്കാരിയുമായി പ്രണയം തുടങ്ങിയത്രെ. അവളാണെങ്കിൽ കൂടുതൽ സംസാരിക്കുന്ന കൂട്ടത്തിലാണു്. രാജാവടക്കം എല്ലാവരുമായും നല്ല അടുപ്പത്തിലുമാണു്. പേരു് പൊന്നമ്മ എന്നാണെന്നും പ്രേമം മ്യൂച്വലാണെന്നും കൂടെ ‘കാട്ടിൽ’ വന്നു് താമസിക്കാൻ അവൾ റെഡിയാണെന്നും അനുചരൻ പറയുന്നു. അതുകൊണ്ടു് ഞങ്ങൾ നേരെ ക്വാറിയിലെത്തി അവളെ കണ്ടു. രാജാവു് അവളോടു് സംസാരിച്ചു.

”നീയ്യു് ഇവനുമായി ഇഷ്ടത്തിലാണോ?“

”ഓ! ഒടുക്കം ചേട്ടൻ നിങ്ങളോടൊക്കെ പറഞ്ഞോ? എത്ര ദിവസമായി നിങ്ങളോടു് കാര്യം പറയാൻ ഞാനേല്പിക്കുന്നു? ഇന്നും പറഞ്ഞില്ലെങ്കിൽ ഞാൻ നേരെവന്നു് നിന്നോടു് കാര്യം പറയാനിരുന്നതാ രാമാ. ഞാൻ റെഡ്യാ“

”ഇവനെ കല്യാണം കഴിച്ചാൽ ഞങ്ങളുടെ കൂടെ വരേണ്ടിവരും. പിന്നെയൊരിക്കലും ഇന്നാട്ടിലേക്കു് തിരിച്ചുവരാനാവില്ല“

”സന്തോഷം! അല്ലേലും നാടെനിക്കു് മടുത്തു“

”ഞങ്ങൾ പോവുന്നിടത്തു് ഒരു സൗകര്യവുമുണ്ടാവില്ല. ഇന്നാട്ടിലെ ഒരുതരം സമ്പ്രദായങ്ങളും ഞങ്ങൾ ജീവിക്കുന്നിടത്തില്ല. അതൊക്കെ...“

”അതൊക്കെ ഞാനങ്ങു് സഹിച്ചു! അല്ല പിന്നെ! രാമാ, ഞാൻ പറഞ്ഞില്ലേ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നു്? പിന്നെന്നാ?“

എത്ര ഇഷ്ടത്തിലായാലും തന്റെ യഥാർത്ഥ നാടിനെക്കുറിച്ചും താൻ രാജാവാണെന്നും തങ്ങളുടെ ആഗമനോദ്ദേശ്യത്തെക്കുറിച്ചും അനുചരൻ പെണ്ണിനോടൊന്നും പറഞ്ഞിട്ടില്ലെന്നതു് രാജാവിനു് സംതൃപ്തിയേകി. അദ്ദേഹം ഒരു നിബന്ധന മുന്നോട്ടുവച്ചു:

”ശരി. അങ്ങനെ നിർബന്ധാച്ചാൽ നീയ്യും ഞങ്ങളുടെ കൂടെ വന്നോ. പക്ഷെ ഒരു കാര്യം. നീയ്യു് വല്ലാതെ വർത്തമാനം പറയുന്നു. ഞങ്ങളുടെ കൂടെ വരണമെങ്കിൽ സംസാരം നിർത്തണം. മിണ്ടാതെ നടക്കേണ്ടിവരും. സാധിക്കുമോ?“

”അതേയ്, നിങ്ങളു് പള്ളീപ്പോയി പറഞ്ഞാമതി. ഈ പൊന്നമ്മ സംസാരിക്കുന്നെങ്കിലേ, നിങ്ങക്കെന്നാ ചേതം? ഞാനും എന്റെ ചേട്ടനും സഹിക്കും. അല്ല്യോ ചേട്ടാ? തിന്നാതേം കുടിക്കാതേം ഇരിക്കാം. എനിക്കേയ്, സംസാരിക്കാഞ്ഞാ ഒരക്കം വരികേല“

”മിടുക്കി! മിടുമിടുക്കി! എങ്ങാനും സംസാരം നിർത്താൻ നീ സമ്മതിച്ചിരുന്നെങ്കി നീ ഒരു അവസരവാദിയാണെന്നു് ഞങ്ങൾ തെറ്റിദ്ധരിച്ചേനേ. നീ ഞങ്ങളുടെ കൂടെപ്പോന്നോ. വർത്തമാനം പറയുന്നതു് കുറക്കണ്ട. നീ വർത്തമാനം കുറച്ചാൽ ഞങ്ങൾക്കു് വിഷമമാവും“

അങ്ങിനെ പ്രശ്നങ്ങളെല്ലാമൊതുക്കി രാജാവും അനുചരരും പൊന്നമ്മ എന്ന സ്ത്രീയും ഭൂതകാലത്തിലേക്കു് പോകാനൊരുങ്ങി. പൊന്നമ്മ കൈയിൽ കുറേ പണം കരുതിയിരുന്നു. അതു് ആ സ്ത്രീയുടെ കാമുകൻ നിർബന്ധിച്ചു് ഭൂതകാലത്തിലേക്കു് കൊണ്ടുപോകാനുള്ള ചാന്തു്, കണ്മഷി, കുപ്പിവള മുതലായവയായി കൺവേർട്ട് ചെയ്തു. ഭൂതകാലത്തെത്തിയിട്ടേ പൊന്നമ്മയോടു് സത്യം പറയാവൂ എന്നായിരുന്നൂ രാജാവും കൂട്ടരും ഞാനും തമ്മിലുള്ള ധാരണ. വേറെയൊന്നുമല്ല, വർത്തമാനത്തിൽ സത്യമറിഞ്ഞാൽ പിന്നെയതു് നാട്ടിൽ പാട്ടാവും എന്നതുകൊണ്ടു്.

ഞങ്ങൾക്കു് ഗംഭീരസ്വീകരണമാണു് ഉല്ലപി ഒരുക്കിയിരുന്നതു്. സർവ നാട്ടുകാരും ഞങ്ങളെ കാണാൻ വന്നിരുന്നു. ഞങ്ങളെ മാലയിട്ടു് സ്വീകരിച്ചു് അവർ കൊട്ടാരത്തിലേക്കു് കൊണ്ടുപോയി. അവിടെ ഭക്ഷണശേഷം ഓരോരുത്തരും വിശേഷങ്ങൾ നാട്ടുകാരോടു് വിവരിച്ചുകൊണ്ടിരുന്നു.

പൊന്നമ്മ, ഗൗതത്തിന്റെ വീട്ടിലെത്തി പേടകത്തിൽ കയറിയതുമുതൽ ഒന്നും സംസാരിച്ചിരുന്നില്ല. ആദ്യം പരിഭ്രമവും ഉല്ലപിയിലെത്തിയപ്പോൾ നിരാശയും അവർക്കുണ്ടായിട്ടുണ്ടാകാം എന്നു് ഞാനൂഹിച്ചു. എന്നാൽ രാജാവും അനുചരരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയപ്പോൾ ഉശിരോടെ പൊന്നമ്മയും അവരുടെ കൂടെക്കൂടി. കുറേക്കഴിഞ്ഞു് അവർ എന്റെയും രഘുവിന്റെയും അടുത്തുവന്നു് നന്ദി പറയുകയും ഇനി തിരിച്ചു് വർത്തമാനത്തിലേക്കില്ലെന്നു് പറയുകയും ചെയ്തു.

താമസിയാതെ പാറപൊട്ടിക്കാനുള്ള പണിതുടങ്ങി. പൊട്ടിച്ചെടുക്കുന്ന പാറയും മറ്റും വലിയ കനാൽ തീർക്കാനാണു് വിനിയോഗിച്ചതു്. രഘുവും ഞാനുമാണു് ഇക്കാര്യത്തിൽ മേൽനോട്ടം വഹിച്ചതു്. ഗൗതം വെള്ളം ശേഖരിക്കാനുള്ള വലിയ കുളത്തിന്റെ മേൽനോട്ടം നടത്തി.

പതിനൊന്നാൾ താഴ്ച, അതിന്റെയിരട്ടി വീതി, മൂന്നിരട്ടി നീളം എന്നിങ്ങനെയുള്ള പടുകൂറ്റൻ കുളമാണു് നിർമ്മിച്ചതു്. കല്ലു് പാകി അടിത്തട്ടുവരെ പടവുകൾ നിർമ്മിച്ചു് സജ്ജമാക്കി. ഒരു കുന്നിന്മുകളിലാണു് കുളം. അവിടെനിന്നും ചെറുചാലുകൾ വെട്ടി കൃഷിയിടങ്ങളിലേക്കു് ഞങ്ങൾ വെള്ളമെത്തിക്കാനുള്ള സംവിധാനമൊരുക്കി.

ഒടുക്കം എല്ലാം ശരിയായപ്പോഴാണു് അവസാനത്തെ പാറപൊട്ടിച്ചതു്. അതു് പൊട്ടിക്കാനുള്ള തിരനിറച്ചതു് പൊന്നമ്മയും തീ കൊടുത്തതു് താരമഹാറാണിയുമായിരുന്നു. ആ സ്ഫോടനത്തിൽ വെള്ളം കുലംകുത്തിയൊഴുകുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ കുളം ഏതാണ്ടു് നിറയുകയും ചെയ്തു. പാറകൾക്കിടയിലുണ്ടായിരുന്ന മൂന്നിൽ രണ്ടു് ഭാഗം വെള്ളവും ഇത്തരത്തിൽ കുളത്തിലെത്തി. പിന്നീടു് പെയ്ത മഴകളിൽ മലമുകളിലും കുളത്തിലും വീണ്ടും വെള്ളം നിറഞ്ഞു. ഉല്ലപിയിൽ ആവശ്യത്തിനു് ജലമെത്തി.

ജലമെത്തിയപ്പോൾ ആ നാട്ടിലുണ്ടായ കോലാഹലങ്ങൾ എനിക്കു് എഴുതിയറിയിക്കാനാവില്ല. ജനം എന്നേയും കൂട്ടുകാരേയും രാജാവിനേയും നിലത്തുനിർത്തിയില്ല. പകരം ഞങ്ങളെ വായുവിലെറിഞ്ഞു് പിടിക്കുകയും തോളത്തിരുത്തി നിരത്തുകളിൽ നടക്കുകയും ചെയ്തു.

പൊന്നമ്മക്കു് ‘രാമൻ’ രാജാവാണെന്നു് വിശ്വസിക്കാനായില്ല. അവർ അദ്ദേഹത്തെ ”രാമൻ“ എന്നേ വിളിക്കൂ എന്നു് പറഞ്ഞു. രാജാവും തന്റെ ഏതാനും മാസത്തെ ഭാവിവാസത്തെ ഓർക്കുന്നതിനായി പൊന്നമ്മക്കു് അങ്ങിനെ വിളിക്കാനുള്ള അനുമതി കൊടുത്തു. ഞാൻ തിരിച്ചുപോരാറാകുമ്പോഴേക്കു് രാമൻ എന്നതു് രാമേട്ടൻ എന്നാക്കി മാറ്റിയിരുന്നു എന്നതൊഴിച്ചാൽ പൊന്നമ്മയുടെ സ്വഭാവത്തിനു് ഒരു മാറ്റവുമുണ്ടായിരുന്നില്ല.

പൊന്നമ്മയും അനുചരനുമായുള്ള കല്യാണം കൊട്ടാരത്തിൽ വച്ചാണു് നടന്നതു്. രാജാവാണു് കന്യാദാനം നടത്തിയതു്.

ഒടുവിൽ ഞങ്ങൾക്കു് തിരിച്ചു് വർത്തമാനത്തിലേക്കു് വരേണ്ട സമയമായപ്പോൾ രാജാവു് ദുഃഖിതനായി. എന്നാലും ഞങ്ങൾക്കദ്ദേഹം പോകാനനുമതി തന്നു.

വരുന്ന സമയം അദ്ദേഹം നിർബന്ധിച്ചു് ഒരു കിഴി നിറയെ സ്വർണമാലകൾ എനിക്കു് സമ്മാനമായിതന്നു. നിരാകരിക്കാൻ സാധിക്കുന്നതിനുമുമ്പു് ”സമ്മാനമാണു്, പറ്റില്ലെന്നു് പറയരുതു്“ എന്നുപറഞ്ഞു് നിർബന്ധിച്ചു. രഘുവിനും ഗൗതത്തിനും മറ്റുപല സമ്മാനങ്ങളും അദ്ദേഹം നല്കി. ഞങ്ങൾക്കു് മൂന്നുപേർക്കും ഓരോ വീരശൃംഖലയും അദ്ദേഹം സമ്മാനിച്ചു.

അതില്പ്പിന്നെ 2-3 തവണ കൂടി ഞാൻ ഉല്ലപിയിൽ പോയിട്ടുണ്ടു്. ഏതാനും വർഷം മുമ്പു് അവസാനമായി അവിടെ ചെന്നപ്പോൾ രാജാവും മഹാറാണിയും അവരുടെ മകൾ വനജക്കു് ഒരു നല്ല വരനെ അന്വേഷിക്കുകയായിരുന്നു. പൊന്നമ്മക്കു് ഒരു ആൺകുട്ടി ജനിച്ചിരുന്നു. അവളുടെ സ്വഭാവത്തിനു് ഒരു മാറ്റവുമില്ലായിരുന്നു. പക്ഷെ ഞാൻ കൊണ്ടുവന്ന പ്ലാസ്റ്റിക് മാലയും പൊട്ടും കൊടുത്തപ്പോൾ അവൾ കുറച്ചുസമയം ഒന്നും മിണ്ടാതെ നിന്നു. വർത്തമാനത്തെപ്പറ്റി ആലോചിക്കുകയായിരുന്നിരിക്കണം. ഏതായാലും ആ ആലോചന മുറിയുന്നതിൻഉമുമ്പു് ഞാനവിടെനിന്നു് രക്ഷപ്പെട്ടതുകൊണ്ടു് അവളുടെ വർത്തമാനം കൂടുതൽ സഹിക്കേണ്ടി വന്നില്ല.

* * * * *

പോറ്റി ക്വാറിയിലെ ലാഭം കൊണ്ടു് ഒരു ലോറിയും മൂന്നു് ടാക്സിയും വാങ്ങി. അയാൾ ഇപ്പോൾ സമ്പന്നനാണു്. അന്തപ്പൻ വക്കീൽ ഇന്നും ജനത്തെ സേവിച്ചും പാവങ്ങൾക്കുവേണ്ടി പോരാടി​‍ൂം നടക്കുന്നു. ബാബു മലേഷ്യയിലാണെന്നു് നേരത്തെ പറഞ്ഞുവല്ലോ.

സുലൈമാനെ അദ്ദേഹത്തിന്റെ ഇളയമകളുടെ ഭർത്താവു് ഗൾഫിലേക്കു് കൊണ്ടുപോയി. അദ്ദേഹം നാടാറുമാസം ഗൾഫാറുമാസം എന്ന സ്കീം ഫോളോ ചെയ്യുന്നു.

ഞാൻ നേരത്തെ സൂചിപ്പിച്ച ദുഃഖത്തെപ്പറ്റി പറയാൻ ഏറെയൊന്നുമില്ല. എനിക്കു് സമ്മാനം കിട്ടിയ ആ മാലകൾ ഒരിക്കൽ മോഷണം പോയി. അത്ര തന്നെ. പോലീസിൽ പരാതിപ്പെടാൻ വയ്യായിരുന്നു. മാലകളുടെ ഉറവിടം കാണിക്കാനാകില്ലല്ലോ.

ഇന്നു് ഉല്ലപിയേയും ഹർഷഘോഷരാജാവിനേയും അദ്ദേഹത്തിന്റെ കുടുംബത്തിനേയും ഓർക്കാൻ ആകെ ബാക്കിയുള്ളതു് ആ വീരശൃംഖലയും അന്നെടുത്ത ഏതാനും ഫോട്ടോകളുമാണു്.

ധനം മോഹിച്ചു് ഇറങ്ങിപ്പുറപ്പെട്ട എനിക്കു് കിട്ടിയതു് ലാഭമോ നഷ്ടമോ? നിങ്ങളെന്തു വിചാരിച്ചാലും ശരി, എനിക്കു് ലാഭമേ ഉണ്ടായിട്ടുള്ളു. സത്യം.



(കാലചലനം നോവൽ അവസാനിച്ചു)

Friday, November 29, 2013

കാലചലനം - 10



ടാക്സി പിടിച്ചു് ഞാൻ അന്തപ്പൻ വക്കീലിന്റെ വീട്ടിലെത്തുമ്പോൾ അവിടെ സുലൈമാനുണ്ടായിരുന്നു. അയാൾ ആകെ പരിഭ്രമിച്ചതായി കാണപ്പെട്ടു. അന്തപ്പൻ വക്കീൽ അകത്തു് വസ്ത്രം മാറുകയായിരുന്നു. അതുകൊണ്ടു് നടന്നതൊക്കെ സുലൈമാനാണു് എന്നോടു് പറഞ്ഞതു്.

"ഞമ്മളു് ഡെയ്‌ലി ഓലെ കൂടെ വൈന്നേരം ബസ്‌സ്റ്റോപ്പ്‌ലു് പോവൽണ്ടു്. അപ്പളാ മ്മളെ എളേ മോളു് കോളേജ്‌ന്നു് വരല്. മൂപ്പരെ ബസ് കേറ്റിവിട്ടിറ്റ് ഞമ്മളു് മോളേം കൂട്ടി പെരേലെത്തും. അതാ പതിവു്"

"പക്ഷെ ഇന്നു് ആ ബാബുണ്ടായിരുന്നു അവടെ. ഓന്റെ അച്ഛൻ ഒരു നര്യാച്ചാലും ഓൻ ആളൊരു സുവറാ. എന്താ ഓന്റെ ഒരു പത്രാസ്! ബൈക്കിലാ വരലു്. കൂടെ 1-2 ചങ്ങായിമാരൂണ്ടാവും. ഓരൊക്കക്കൂടി റോട്ടിമ്മ്‌ലു് നടക്കണ പെങ്കുട്ട്യോളെ കമന്റടിക്കലാ പണി"

"ഇന്നു്പ്പൊ ന്താണ്ടായേച്ചാൽ, ഞമ്മളും രാമൻമൂപ്പരും നടന്നു് വെരുമ്പൊ ഇച്ചങ്ങായിണ്ടല്ലൊ ബാബു.. ഓൻണ്ടു് ബൈക്കുമ്പ്‌ലു് ഇരിക്കുണു. ന്നട്ടങ്ങനെ സൊറ പറയ്യാണു് ഓന്റെ കൂട്ടുകാരോടു്. ഓനെ കണ്ടതും രാമൻ ഓന്റെ അട്‌ത്തേക്കു് ചെന്നു"

" ' ദെന്താ നിങ്ങളുടെ ഒരു ചെവിയിൽ മാത്രം കമ്മൽ? ' "

"ബാബു ഈ പുത്യേ കുളൂസ്‌ല്ല്യേ, ഒരു ചെവീലു് മാത്രം കമ്മലിടണ ചെക്കമ്മാരെ പരിപാടി?  അങ്ങനെ വെലസ്‌‍ായിരുന്നു പഹയൻ. ഇയ്യാളു് രാമൻ.. അതൊന്നും പോയി ചോയ്ക്കണ്ട കാര്യല്ല്യ. അയാൾക്കു് മ്മടെ നാട്ടിൽത്തെ രീത്യൊന്നും അത്ര വശല്ല്യാന്നു് തോന്നും ചെലനേരത്തെ വർത്താനം കേട്ടാൽ. ബടെവന്നപ്പൊ വക്കീലാണു് പറഞ്ഞേ രാമൻ കാട്ടുമൻഷ്യനാന്നു്. പാവം. നല്ലോരു മൻഷ്യൻ. എങ്ങനേങ്കിലും കൈച്ചലായാ മത്യായിരു്ന്നു പടച്ചോനേ!"

എന്നിട്ടും സുലൈമാൻ കാര്യത്തിലേക്കു് കടക്കുന്നില്ലല്ലൊ. ഞാൻ ഇടപെട്ടു:

"സുലൈമാനേ, നിങ്ങൾ ഉണ്ടായ കാര്യം പറഞ്ഞില്ല. രാമൻ എന്തു് ചെയ്തു?"

"എന്താക്കാനാ മോനെ? രാമൻ അങ്ങനെ ചോയ്ച്ചപ്പൊ ബാബു കേക്കാത്തോണം ഇര്‌ന്നു. അപ്പണ്ടല്ലൊ, മ്മടെ രാമൻ പിന്നേം ചോയ്ക്കാ... ബാബൂനു് ഓന്റെ ചങ്ങായിമാര്‌ന്റെ മുമ്പിലു് ആകെ കൊറച്ചിലായില്ല്യേ! ന്നാലും ഓൻ ഒന്നും മിണ്ടാണ്ടിരുന്നു. അപ്പൊ രാമൻണ്ടു് ഓനെ തോണ്ടി വിളിക്കു്ണു്! ന്നട്ടു് പിന്നേം ചോയ്ച്ചു അനക്കെന്താണ്ടോ ങ്ങനെ ഒരു കാത്‌ലു് മാത്രം കമ്മല്‌ന്നു്"

"അങ്ങനെ ചോദിച്ചപ്പൊ ചെക്കനു് ഹാലിളകി. പിന്നെ ഓൻ കച്ചറ വർത്താനം തൊടങ്ങി. ഞാൻ രാമനെ പിടിച്ചുനിർത്തി ബാബൂനോടു് ഓന്റെ പെരേല്ക്കു് പൊയ്ക്കോളാൻ പറഞ്ഞതാ. ഓൻ അപ്പൊ എന്നെ തള്ളി. അതുകണ്ടപ്പൊ രാമനു് സഹിച്ചില്ല്യ. ഓരു് ഓന്റെ ചെപ്പയ്ക്കൊന്നു പൊട്ടിച്ചു.  ഓനാ പോയി പോലീസിന്റടു്ക്കെ പരാതി കൊടുത്തേ"

സംഭവിച്ചിരിക്കുന്നതു് ക്ലിയറായി. രാജാവു് ബാബുവിനെ അയാളുടെ കൂട്ടുകാരുടെ മുമ്പിൽ അറിയാതെ കൊച്ചാക്കി. രാജാവിനെ പിന്തിരിപ്പിക്കാൻ ചെന്ന സുലൈമാനെ ബാബു തള്ളി. എന്നിട്ടു് രാജാവിന്റെ കൈയിൽ നിന്നു് അടിവാങ്ങി. പോലീസിൽ പരാതിപ്പെട്ടു് രാജാവിനെ അറസ്റ്റ് ചെയ്യിച്ചു.

“ങാ, ടാക്സി വന്നോ? കേറിക്കേ. സുലൈമാനേ, താനും കേറിക്കേ”

കാറിൽ സ്റ്റേഷനിലേക്കു് പോകുമ്പോൾ ഞാൻ വക്കീലിനോടു് ചോദിച്ചു:

“രാമന്റെ കാര്യത്തിൽ എന്താ ചെയ്യുക സാറേ?”

“അതാ ഞാനുമാലോചിക്കുന്നതു്”

നല്ല ഉത്തരം! ആകെയുണ്ടായിരുന്ന പ്രതീക്ഷയാണു് വക്കീൽ. അദ്ദേഹത്തിനും ഒരു ആത്മവിശ്വാസമില്ലെങ്കിൽ എന്താ ചെയ്യുക?

ഞങ്ങൾ പോലീസ്‌സ്റ്റേഷനിൽ എത്തുമ്പോൾ സമയം ആറേമുക്കാലായിരുന്നു. രാജാവിനെ കൊണ്ടുവന്ന SI പുറത്തുപോയിരിക്കുകയാണെന്നു് പാറാവുനിന്നിരുന്ന പോലീസുകാരൻ പറഞ്ഞു. ഞങ്ങൾ അകത്തുകടന്നു.

ഹെഡ്കോൺസ്റ്റബിൾ ആണുണ്ടായിരുന്നതു്. ഭാഗ്യത്തിനു് അയാൾക്കു് അന്തപ്പൻ വക്കീലിനെ പരിചയമുണ്ടായിരുന്നു. അയാൾ ഞങ്ങൾക്കു് രാജാവിനെ കാണിച്ചുതന്നു.

രാജാവു് ഒരു ബെഞ്ചിലിരിക്കുകയായിരുന്നു. നടക്കുന്നതൊന്നും അദ്ദേഹത്തിനു് മനസ്സിലായിട്ടില്ല എന്നു് സ്പഷ്ടം. പോലീസ് എന്നാൽ എന്താണെന്നോ അവർ തന്നെ ഇവിടെ കൊണ്ടുവന്നതു് എന്തിനാണെന്നോ അദ്ദേഹം അത്ഭുതപ്പെടുന്നുണ്ടാവും. പാവം.

രാജാവിനെ നോക്കിനിന്ന വക്കീൽ അദ്ദേഹത്തോടു് സംഭവത്തെക്കുറിച്ചു് ഒന്നും ചോദിച്ചില്ല. പകരം അദ്ദേഹത്തെ പോലീസുകാർ ഉപദ്രവിച്ചോ എന്നു് ചോദിച്ചു.

“ഇല്ല്യ. ഞാൻ ആ ഒറ്റക്കടുക്കൻ ധരിച്ച കുട്ടി അരുതാത്തവിധം പ്രവർത്തിച്ചപ്പൊ അയാളെ അടിച്ചു. കുറച്ചുകഴിഞ്ഞപ്പൊ ഈ പ്രത്യേക ഉടുപ്പിട്ട ആൾക്കാർ എന്നെവന്നുകണ്ടു് അവരുടെ കൂടെ വരാൻ പറഞ്ഞു. അവരെന്നെ ഇവിടെ കൊണ്ടിരുത്തി. അത്രന്നെ!”

കേട്ടുനിന്ന ഹെഡ്കോൺസ്റ്റബിൾ വക്കീലിനോടു് പറഞ്ഞു:

“സാറേ, ഇതു് മാതൃകാ പോലീസ് സ്റ്റേഷനാ. ഞങ്ങളങ്ങനെ കൊണ്ടുവരുന്ന പ്രതികളെ പെരുമാറുകയൊന്നുമില്ല. ചോദ്യം പോലും ചെയ്തിട്ടില്ല. SI സർക്കിളാപ്പീസിലാ. അദ്ദേഹം ഉടനെയെത്തും. എന്നിട്ടേ ചോദ്യം ചെയ്യൽ തുടങ്ങൂ. സാറിനു് കുടിക്കാൻ ചായ?”

“വേണ്ട. രാമൻ വല്ലതും കഴിച്ചോ?”

“എന്റെ സാറേ, അയാൾക്കെന്താ? നമ്മുടെ നാട്ടിലെ ഒരു കാര്യവും അയാൾക്കറിയില്ലാന്നാ തോന്നുന്നേ. വല്ലതും കഴിക്കണോന്നു് ചോദിച്ചപ്പൊ പറയുവാ, സംഭാരം വേണമെന്നു്. പോലീസ് സ്റ്റേഷനിലാരെങ്കിലും സംഭാരം ചോദിക്കുമോ?”

അപ്പോഴേക്കു് SI എത്തിച്ചേർന്നു. ചെറുപ്പക്കാരനാണു്. ഏതാണ്ടു് എന്റെ പ്രായം.

പരിചയമില്ലാത്ത, എന്നാൽ അധികാരമുള്ള ഒരാളെ കാണുമ്പോൾ നാം ആദ്യം ചെയ്യുക അയാളെ നന്നായൊന്നു് ശ്രദ്ധിക്കും. സൗമ്യനാണോ അതോ ശൗര്യനാണോ, മനുഷ്യത്വമുണ്ടോ എന്നൊക്കെ അളക്കുകയാണു് നമ്മുടെ ആവശ്യം. ഒരൊറ്റ നോട്ടംകൊണ്ടു് ഇതൊക്കെ കൃത്യമായി ഊഹിച്ചെടുക്കാം എന്നൊരു തെറ്റിദ്ധാരണയും എനിയ്ക്കുണ്ടു്.

അങ്ങിനെ SIയെ കാര്യമായി ഞാനൊന്നു് നോക്കി. ഞാൻ ചമ്മി. കാരണം അയാളുടെ മുഖത്തു് ഒരു വികാരവുമില്ല. അല്ലെങ്കിൽ അയാളുടെ മനസ്സിലുള്ളതൊന്നും എനിക്കു് മനസ്സിലായില്ല എന്നും പറയാം.

SI ഒരു ഓറഞ്ചു് ഷർട്ടുകാരനേയുംകൊണ്ടാണു് വന്നിരിക്കുന്നതു്. അയാളെ കണ്ടതും, “ങാഹാ! നീ വീണ്ടും പെട്ടോ?” എന്നു് ഹെഡ്കോൺസ്റ്റബിൾ ചോദിക്കുന്നതുകേട്ടു് അയാളെ സ്ഥിരം പോലീസ് പിടിക്കാറുണ്ടെന്നു് ബുദ്ധിമാനായ ഞാൻ മനസ്സിലാക്കി.

വക്കീൽ രാജാവിനെ വിട്ടു് SIയുടെ അടുത്തെത്തി. SI തൊപ്പിയൂരി സീറ്റിലിരിക്കാൻ പോവുകയായിരുന്നു. സാധാരണവേഷത്തിലുള്ള വക്കീലിനെ മനസ്സിലാകാഞ്ഞതുകൊണ്ടു് ഹെഡ്കോൺസ്റ്റബിളിനെ ചോദ്യഭാവത്തിൽ നോക്കി.

“സാറേ ഇതു് അന്തപ്പൻ വക്കീൽ. ഇപ്പൊ കൊണ്ടുവന്ന രാമന്റെ വക്കീൽ...”

അന്തപ്പൻ വക്കീൽ അപ്പോഴേക്കു് SIയുടെ മുന്നിലുള്ള കസാലയിൽ ഇരിപ്പുറപ്പിച്ചിരുന്നു. SI മുന്നോട്ടാഞ്ഞു.

“വക്കീലാണല്ലേ? സംഭവിച്ചതൊക്കെ അറിഞ്ഞിരിക്കുമല്ലോ? ബാബു പുറത്തു നിൽപ്പുണ്ടു്. അയാളെ തല്ലി എന്നാണു് കേസ്. സാക്ഷികൾ 1-2 പേരുണ്ടു്. എന്തു പറയുന്നു?”

അന്തപ്പൻ വക്കീൽ ഒന്നു് നിവർന്നിരുന്നു. തന്റെ കൈകൾ മുന്നിലുള്ള മേശപ്പുറത്തുവച്ചു് വിരലുകൾ തമ്മിൽ പിണച്ചു.

“അതവിടെ നിക്കട്ടെ. എന്തുകൊണ്ടു് തല്ലി എന്നന്വേഷിച്ചോ?”

SI പിന്നോട്ടാഞ്ഞു. ഇടതുകൈപ്പത്തിയിൽ പതുക്കെ തലോടിക്കൊണ്ടു് 1-2 നിമിഷമിരുന്നു.

“അതു് ചോദിച്ചു. ഇയാൾ.. ഈ രാമൻ ബാബുവിനെ കളിയാക്കി സംസാരിച്ചുവെന്നും അതിനെ ചോദ്യം ചെയ്തപ്പോൾ അടിച്ചുവെന്നും...”

“അസംബന്ധം! (SI ചെറുതായി ഞെട്ടി. ഞാനും ഞെട്ടി) ഇതാണു് സുലൈമാൻ. ഇയാൾ രാമന്റെ കൂടെ നടക്കുകയായിരുന്നു. രാമനെ പിടിച്ചുമാറ്റാൻ ചെന്ന ഇയാളെ ബാബു തള്ളി. അതിനാണു് രാമൻ ബാബുവിനെ തല്ലിയതു്. സ്വന്തം പിതാവിന്റെ പ്രായമുള്ളയാളെ തള്ളുകയാണോ ചെയ്യുക? അതാണോ ശരി അതിനു് ശിക്ഷിച്ചതാണോ ശരി?“

SI രണ്ടുസെക്കൻഡ് എന്തുപറയണമെന്നറിയാതെ ചിന്തയിൽ മുഴുകി. ആ തക്കത്തിനു് വക്കീൽ തുടർന്നു:

”സുലൈമാനെ ബാബു തള്ളി. ഇപ്പൊ പരാതി സുലൈമാൻ തന്നിട്ടു് നിങ്ങൾ ബാബുവിനെ പിടിച്ചുകൊണ്ടുവന്നിരുന്നെങ്കിൽ അതിനു് ന്യായമുണ്ടു്. ന്തേയ്?“

”വക്കീൽ പറയുന്നതു് കാര്യമാണു്. പക്ഷെ പരാതി കിട്ടിയ സ്ഥിതിക്കു്...“

”ഫൂ! അതുകൊണ്ടു്? നിങ്ങളീ പറയുന്ന ബാബു അത്ര നല്ല കക്ഷിയൊന്നുമല്ല. കോളേജീന്നു് വരുന്ന പെമ്പിള്ളേരെ കമെന്റടിയ്ക്കുന്ന ടീമല്ല്യോ? ഞാൻ പറയുന്നതല്ല. ഈ സുലൈമാനടക്കം നിരവധിപേർ സാക്ഷികളാണു്. ഇവരൊരു പരാതി തന്നാൽ ബാബു അകത്താവും. എത്ര സാക്ഷികളെ വേണമെങ്കിലും ഞാൻ കൊണ്ടുവരും. അതു മാത്രമല്ല, കേസ് കോടതിയിലെത്തിയാൽ പെണ്ണുങ്ങളെ കമെന്റടിച്ചതിനു് തല്ലുകിട്ടിയതാണെന്നു് ഞാൻ കോടതിയിൽ തെളിയിക്കും“

”ഓഹോ, വാദിയെ പ്രതിയാക്കി രക്ഷപ്പെടാനുള്ള...“

”അതു മാത്രമല്ല, നിങ്ങൾക്കും സസ്പെൻഷനുള്ള വകുപ്പുണ്ടു് ഈ കേസിൽ“

തന്റെ പ്രവൃത്തിയെ നിഷ്കരുണം ചോദ്യം ചെയ്യുന്നതുകേട്ടു് SI കലിപൂണ്ടു് ചാടിയെഴുന്നേറ്റു. എന്നാൽ പരിചയസമ്പന്നനും അന്തപ്പൻ വക്കീലിന്റെ പ്രകടനം കോടതിയിൽ നേരിട്ടുകണ്ടിട്ടുമുള്ള ഹെഡ്കോൺസ്റ്റബിൾ SIയുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞതിന്റെ ഫലമായി SI തൽസ്ഥാനത്തു് വീണ്ടുമിരുന്നു.

”ഞാൻ എന്തുചെയ്തെന്നാ വക്കീൽ പറഞ്ഞുവരുന്നതു?“

”നിങ്ങൾ പിടിച്ചുവച്ചിരിക്കുന്ന രാമൻ കാട്ടുവാസിയാണു്. പ്രൊട്ടക്റ്റഡ് ടൈപ്“

”എന്നു വച്ചാൽ?“

”കാട്ടുവാസി എന്നുവച്ചാൽ കാട്ടിൽ താമസിക്കുന്നയാൾ. അമ്പും വില്ലും ഉപയോഗിച്ചു് വേട്ടയാടി ജീവിക്കുന്നയാൾ. അയാൾക്കു് നിയമപരിരക്ഷയുണ്ടു്. നിങ്ങൾക്കു് അയാളെ അറസ്റ്റ് ചെയ്യാൻ അധികാരമില്ല“

”വക്കീലേ നിങ്ങൾ കൂടുതൽ സ്മാർട്ടാവണ്ട. അയാൾ കാട്ടുമനുഷ്യനാണെന്നതിനു് എന്താ തെളിവു്?“

”അയാൾക്കു് നാട്ടിൽ മേൽവിലാസമില്ല“

”പക്ഷെ അയാൾ നാട്ടിൽ മാസങ്ങളായി ജോലിചെയ്യുന്നു“

”അതുകൊണ്ടു് കാര്യമില്ല. നാട്ടിലെ സമ്പ്രദായങ്ങൾ അയാൾക്കറിയില്ല. അല്ലെങ്കിൽ ഒറ്റക്കമ്മൽ ധരിച്ചയാളോടു് പോയി കാരണമന്വേഷിക്കേണ്ട കാര്യമില്ലല്ലോ“

”അതുകൊണ്ടു മാത്രം അയാൾ കാട്ടുമനുഷ്യനാണെന്നു്...“

”അയാളുടെ കട്ട ബോഡി ശ്രദ്ധിച്ചില്ലേ? ദുർമ്മേദസ്സില്ല. മാത്രമല്ല ജോലിചെയ്യാനുള്ള താല്പര്യം കൂടുതലാ“

”എന്നാലും...“

”അയാൾക്കു് പോലീസുകാരെപ്പറ്റി അറിയില്ല. അല്ലെങ്കിൽ നിങ്ങളേ കാണുമ്പോൾ പേടിക്കത്തില്ല്യോ? അങ്ങിനെ പേടിച്ചാൽ ഇവിടെവന്നു് സംഭാരം ചോദിക്കുമോ?“

”അതില്ല... പക്ഷെ...“

”നാഗരികനാവാൻ വേണ്ട മിനിമം യോഗ്യത - അസഭ്യം പറച്ചിൽ - തീരെയില്ല. ഇനി നമ്മളയാളെ തെറിവിളിച്ചാൽ അയാൾക്കൊട്ടു് മനസ്സിലാകത്തുമില്ല“

SI അത്ഭുതത്തോടെ രാമനെ നോക്കി. എന്നിട്ടു് ഞങ്ങളെ വീണ്ടും നോക്കി വിശ്വാസം വരാതെ ”ശരിയ്ക്കും?“ എന്നു് ചോദിച്ചു.

”വേണമെങ്കിൽ പരീക്ഷിച്ചോളൂ“

ഇത്രയുമായപ്പോൾ സ്റ്റേഷനിൽ പിടിച്ചുകൊണ്ടുവന്നു നിർത്തിയിരുന്ന ഓറഞ്ച് ഷർട്ടുകാരൻ തെറിപറഞ്ഞു് രാജാവിന്റെ പ്രതികരണം മനസ്സിലാക്കാൻ വളണ്ടിയറാവാം എന്നുപറഞ്ഞു് മുന്നോട്ടുവന്നു. ഹെഡ്കോൺസ്റ്റബിളിൽ നിന്നു് അയാളൊരു മുച്ചീട്ടുകളിക്കാരനാണെന്നു് ഞങ്ങൾ മനസ്സിലാക്കി.

SI അനുകൂലമായോ പ്രതികൂലമായോ ഒന്നും പറയാഞ്ഞപ്പോൾ മുച്ചീട്ടുകളിക്കാരൻ സ്വമേധയാ രാജാവിന്റെ മുമ്പിൽ പോയിനിന്നു. ഇനിയെന്തു് സംഭവിക്കും എന്നു ശങ്കിച്ചു് ഞങ്ങൾ നിശ്ശബ്ദരായി ഇരുവരേയും ശ്രദ്ധിച്ചു.

മുച്ചീട്ടുകാരൻ ഒരു അസഭ്യം പറഞ്ഞു. രാജാവു് അയാളുടെ മുഖത്തു് ചോദ്യഭാവത്തിൽ നോക്കി. ഞങ്ങളേയും നോക്കി.

മുച്ചീട്ടുകാരൻ അടുത്ത തെറി പറഞ്ഞു. രാജാവിനു് ഒന്നും മനസ്സിലായില്ലെന്നു് സ്പഷ്ടം.

മുച്ചീട്ടുകാരനു് ഹരം കയറി. അയാൾ മൂന്നാമതൊരു വാക്കു് പറഞ്ഞു. അപ്പോൾ രാജാവു് പ്രതികരിച്ചു:

”ഇയാൾ ഇപ്പൊ പറഞ്ഞ കാര്യം ഒറ്റക്കടുക്കൻ ചെവിയിലിട്ടിട്ടുള്ള കുട്ടിയും 3-4 തവണ പറഞ്ഞു“

സുലൈമാൻ തലതാഴ്ത്തി നിന്നപ്പോൾ വക്കീൽ വിജയഭാവത്തിൽ SIയെ നോക്കി. ”യെസ്.. യെസ്...“ എന്ന മട്ടിൽ SIയും തലകുലുക്കി.

മുച്ചീട്ടുകാരൻ വാക്കുകളെ വിട്ടു് വാക്യങ്ങളിലേക്കു് കടന്നു. അപ്പോഴും രാജാവു് ”ഇങ്ങനെയൊന്നും ആ കുട്ടി പറഞ്ഞിട്ടില്ല്യട്ട്വൊ“ എന്നു് മൊഴിഞ്ഞു.

SI മുച്ചീട്ടുകാരനോടു് നിർത്താൻ പറഞ്ഞു. വക്കീലിനു് നേരെതിരിഞ്ഞു് എന്തോ പറയാൻ വന്നപ്പൊഴേക്കു് വക്കീൽ ചാടിക്കേറി പറഞ്ഞു:

”കേട്ടല്ലോ? മറ്റെ... ആ വാക്കു് ബാബു പൊതുസ്ഥലത്തുവച്ചു് ഉറക്കെ പറഞ്ഞുവെന്നു്. അതിനു വകുപ്പു് വേറെ. ഏതായാലും ബാബു കുറച്ചുകാലം കോടതി കേറിയിറങ്ങും“

SI തിരിച്ചു് സ്വന്തം കസാലയിൽ വന്നിരുന്നു. കർച്ചീഫെടുത്തു് നെറ്റി തുടച്ചു. മുന്നോട്ടാഞ്ഞു് എതിരെ വന്നിരുന്ന വക്കീലിനോടു് പറഞ്ഞു:

”സാറേ തൃപ്തിയായി. ഈ ബാബുവുണ്ടല്ലോ. അയാളൊരു തല്ലിപ്പൊളിയാണു്. എന്റെയൊപ്പം ഇവിടെ സ്കൂളിൽ പഠിച്ചതാ. അന്നേ അവനൊരു തല്ലുകൊള്ളിയാ. ഈ കാട്ടുമനുഷ്യന്റെ അടി അവൻ മേടിച്ചിട്ടുണ്ടെങ്കിൽ തക്ക കാരണമുണ്ടാവും എന്നു് ഞാനപ്പോഴേ ഊഹിച്ചിരുന്നു. കാക്കിയിട്ടുപോയില്ലേ, പരാതി കിട്ടിയാൽ നടപടിയെടുക്കാതിരിക്കാനാവുമോ? ഈ കേസ് മുന്നോട്ടുകൊണ്ടുപോകാൻ എനിക്കു് താല്പര്യമില്ല. ബാബു പുറത്തു നില്പ്പുണ്ടു്. ഞാനവനെ അകത്തോട്ടു് വിളിക്കട്ടെ? സാറൊന്നു് വിരട്ടിയേരെ. എനിക്കു് വിരട്ടാൻ പറ്റത്തില്ല. സഹപാഠിയല്ലേ? അപ്പൊ വിളിക്കട്ടെ?“

ബാബു അകത്തേക്കു് വന്നപ്പോൾ ഞങ്ങൾ - SI, രാജാവു്, ഹെഡ്കോൺസ്റ്റബിൾ, വക്കീൽ, സുലൈമാൻ, മുച്ചീട്ടുകാരൻ, ഞാൻ എന്നിങ്ങനെ ഏഴുപേരും അവനെ തുറിച്ചുനോക്കുകയായിരുന്നു. അയാളുടെ ഇടതുകരണം നീരുവന്നു് വീർത്തിരുന്നു.

ആ നേരത്തു് ഹിമവർണ്ണൻ എന്നെ അടിച്ച അടി എനിക്കോർമ്മ വരികയും ഞാനറിയാതെ എന്റെ കൈ എന്റെ ഇടതുകവിൾ തലോടുകയും ചെയ്തു. മാത്രമല്ല, ഹിമവർണ്ണനേക്കാൾ ശരീരശേഷി കൂടുതലുള്ള രാജാവിൽ നിന്നു് നേരിട്ടടിവാങ്ങാൻ സാധിച്ച ബാബുവിനോടു് എനിക്കു് ചെറിയൊരു സഹതാപവും തോന്നി.

ഏതായാലും വക്കീൽ വളരെ സാങ്കേതികമായി നിയമവശങ്ങളെക്കുറിച്ചു് വികാരവിവശതയോടെ പറഞ്ഞു് ബാബുവിനെ പേടിപ്പിച്ചു. SI തലതാഴ്ത്തി കൈയും കെട്ടി ഇരുന്നതേയുള്ളു. വക്കീലിന്റെ പ്രഭാഷണത്തെ ഒരു സ്നേഹവൽസലനായ കാരണവരുടെ ചാരുതയോടെ ഹെഡ്കോൺസ്റ്റബിൾ പിൻതാങ്ങി. ഞാനും സുലൈമാനുമാവട്ടെ, ഇടക്കിടക്കു് ബാബുവിന്റെ മുന്നിൽ വന്നു് നില്ക്കുകയും കുറച്ചുകഴിഞ്ഞു് അയാളുടെ പിന്നിലേക്കു നീങ്ങുകയും ചെയ്തു ”ഇവർ എന്റെ പിന്നിൽ നിന്നു് എന്തു ചെയ്യുകയാണാവോ?“ എന്നൊരു ചിന്ത ബാബുവിന്റെ മനസ്സിൽ അങ്കുരിപ്പിച്ചുകൊണ്ടിരുന്നു.

അങ്ങിനെ, കേസിനു പോയാൽ ഒന്നര കൊല്ലം ചുരുങ്ങിയതു് അയാളെ കഷ്ടപ്പെടുത്തുമെന്നും സുലൈമാനെ തള്ളിയിടാൻ ശ്രമിച്ചതിനും പബ്ലിക്കായി തെറിപറഞ്ഞതിനും പെൺകുട്ടികളെ കമെന്റടിച്ചതിനും അയാൾക്കു് ശിക്ഷ വാങ്ങിക്കൊടുകുമെന്നും വക്കീൽ സ്ഥാപിച്ചപ്പോൾ ബാബു ”കേസും വേണ്ട ഒരു കുന്തവും വേണ്ട; കിട്ടിയ അടി കിട്ടി; ഇനി എത്രയും പെട്ടെന്നു് ഈ വക്കീലിന്റെ അടുത്തുനിന്നും രക്ഷപ്പെട്ടാൽ മതിയേ“ എന്ന അവസ്ഥയിലായി. അതുകൊണ്ടു് വക്കീൽ പറഞ്ഞപ്രകാരം പരാതി പിൻവലിച്ചു് ഞങ്ങളോടു് പതുക്കെ ഓരോ താങ്ക്സും രാജാവിനോടു് സോറിയും പറഞ്ഞു് പുറത്തിറങ്ങാൻ ഭാവിച്ചു. അയാളെ രാജാവു് തടഞ്ഞു.

”നല്ലോണം വേദനേണ്ടാവും. ട്ടൊ. നാളെ നീരു് ഇത്തിരീംകൂടി കൂടിയേക്കും. ഇവടെ പച്ചമരുന്നു് കിട്ടുന്ന സ്ഥലമുണ്ടോ? ഒരു പ്രയോഗമുണ്ടു്. ഇത്തിരി കടുപ്പമാവും. 1-2 ദിവസം തലചുറ്റലുണ്ടാവും. ന്നാലും ഒരാഴ്ചകൊണ്ടു് ഭേദാവും. നാളെ കാണാംച്ചാൽ ഞാൻ എങ്ങനേങ്കിലും സംഘടിപ്പിച്ചു് തരായിരുന്നു. ഇനിമുതൽ പ്രായായോരെ ഉപദ്രവിക്കരുതു്. പ്രായായോരെ എന്നല്ല ആരേം ഉപദ്രവിക്കരുതു്. ഇവരു് പറഞ്ഞതൊന്നും എനിക്കു് മനസ്സിലായിട്ടില്ല. ന്നാലും അവരു് പറഞ്ഞതൊക്കെ കുട്ടീടെ നന്മക്കാന്നു് കരുത്യാ മതി. ട്ടൊ, നന്നായി വരും. ഒറ്റക്കടുക്കൻ ഇടണതു് ഇഷ്ടാണോ? ഞാൻ കുട്ടിയായിരുന്നപ്പോൾ ഒരിക്കൽ...“

രാജാവിനെ പറഞ്ഞു മുഴുമിപ്പിക്കാൻ വിടാതെ അദ്ദേഹത്തിന്റെ കൈവിടുവിച്ചു് ബാബു പുറത്തേക്കോടി. SI എനിക്കും വക്കീലിനും സുലൈമാനും ഹസ്തദാനം നടത്തി. തുടർന്നു് രാജാവിന്റെ അടുത്തു് ചെന്നു.

”സന്തോഷമായില്ലേ? വക്കീൽ വന്നതുകൊണ്ടു് രക്ഷപ്പെട്ടു. ഇല്ലെങ്കിൽ അകത്തുപോകേണ്ട കേസാ. നന്നായി പണിയെടുക്കും എന്നു് വക്കീൽ പറഞ്ഞു? നല്ലതാ. കട്ട ബോഡിയാണല്ലോ. ജിമ്മിൽ പോവാറുണ്ടോ? കാട്ടിൽ എവിടെയാ താമസം എന്നാ പറഞ്ഞേ?“

തിരിച്ചു പോരുമ്പോഴും താൻ രക്ഷപ്പെട്ടതു് എത്ര വലിയ ആപത്തിൽ നിന്നായിരുന്നു എന്നു് അദ്ദേഹത്തിനു് മനസ്സിലായിരുന്നില്ല. വക്കീലിനേയും സുലൈമാനേയും അവരവരുടെ വീടുകളിൽ വിട്ടു് ഞങ്ങൾ തിരിച്ചെത്തുമ്പോൾ ആകാംക്ഷയോടെ ഗൗതവും രഘുവും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. അവരേയും രാജാവിനേയും പതുക്കെ ഞാൻ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി. ന്യായമായും രാജാവിനു് പോലീസ്, കോടതി എന്നൊക്കെ മനസ്സിലാക്കാൻ കൂടുതൽ സമയം വേണ്ടിവന്നു.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ രാജാവു് പറഞ്ഞു:

”ഞാൻ വിചാരിച്ച മാതിരിയല്ല. ആ ഉറക്കെ സംസാരിക്കുന്ന വിദ്വാൻ (വക്കീൽ) ഌണുവല്ല, ണിബ്വാ“

അന്നെന്തോ, രാജാവു് വിസ്കി കഴിച്ചില്ല.



(തുടരും...)