Showing posts with label കുറ്റാന്വേഷണം. Show all posts
Showing posts with label കുറ്റാന്വേഷണം. Show all posts

Sunday, March 20, 2011

കഥ പറയുന്ന തോക്കുകൾ

(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും തികച്ചും സാങ്കൽപികമാണു്. യഥാർത്ഥ ജീവിതത്തിലെ ഏതെങ്കിലും സാഹചര്യങ്ങളുമായി സാമ്യം തോന്നുന്നെങ്കിൽ അതു യാദൃച്ഛികമാണു്)

അദ്ധ്യായം - 1

"ഉണ്ടാകാം പലതും തിരിച്ചവഴിയിൽ പ്രശ്നങ്ങ,ളുൾക്കണ്ണിൽ നീ
കണ്ടിട്ടേവമവക്കു നല്ല പരിഹാരങ്ങൾ നിനച്ചീടണം
"

1970കളിലെ ഒരു പ്രഭാതം. അന്നത്തെ ദിനഃപത്രത്തിൽ താഴെക്കാണും വിധം ഒരു വാർത്തവന്നു.

"സുധാകരറെഡ്ഡിക്കു് പൊല്ലീസ്‌ സംരക്ഷണം" (സ്വ. ലേ.)

കൊച്ചി: സുധാകരറെഡ്ഡിക്കു് കോടതി പൊല്ലീസ്‌ സംരക്ഷണമനുവദിച്ചു. പ്രത്യക്ഷത്തിൽ ഇയാൾക്കെതിരെ വധഭീഷണിയുണ്ടെന്നു് കരുതാവുന്നതാണെന്നും അതിനാൽ സംരക്ഷണം അനുവദനീയമാണെന്നും കോടതി കണ്ടെത്തി. വേങ്ങൂർ വ്യാജമദ്യ ദുരന്തത്തിൽ ഷാപ്പ്‌ ലൈസൻസി സുധാകരറെഡ്ഡിയുടെ പേർ പ്രതി ചേർക്കപ്പെട്ടെങ്കിലും ഷാപ്പിലെ നടത്തിപ്പുകാരൻ വർഗ്ഗീസ്‌ പിന്നീടു് കുറ്റമേറ്റെടുത്തതു് ഈ പത്രം കുറച്ചുനാൾ മുമ്പു് റിപ്പോർട്ട്‌ ചെയ്യുകയുണ്ടായല്ലോ. എന്നാൽ കേസിന്റെ അന്വേഷണമവസാനിക്കാറായ ഘട്ടത്തിൽ ഈ വർഗ്ഗീസ്‌ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുകയാണുണ്ടായതു്. വ്യക്തിവൈരാഗ്യത്തിന്റെയോ തെറ്റിദ്ധാരണയുടെയോ പേരിൽ വർഗ്ഗീസിനെ വധിച്ചവർ തനിക്കെതിരെയും വന്നേക്കാം എന്ന ആശങ്കയിൽ മി. റെഡ്ഡി ഫയൽ ചെയ്ത സംരക്ഷണഹരജിയിലാണു് വിധി.


"എന്താ ചന്ദ്രാ? കോടതിയുടെ വിധി കണ്ടില്ലേ? തന്റെ ബദ്ധശത്രുവിനു് ഇനി പൊല്ലീസ്‌ സംരക്ഷണം. കാലം പോയ പോക്കേയ്‌! ഈ നാട്ടിലെ ഓരോ കുട്ടിക്കുമറിയാം ആ റെഡ്ഡി ആളൊരു ചതിയനാണെന്നു്. സ്വന്തം കീശ വീർപ്പിക്കാൻ എന്തു് വൃത്തികേടും കാട്ടാൻ മടിയില്ലാത്തവൻ. ഇവനെയൊക്കെ കൊല്ലുകയാ വേണ്ടതു്"

ചന്ദ്രൻ ആഗതന്റെ മുഖത്തേക്കു് നോക്കി.

"പിള്ളച്ചേട്ടൻ വിഷമിക്കണ്ട. കോടതിയിൽ തെളിവുകളും സാക്ഷികളും കെട്ടിച്ചമച്ചു് അവൻ രക്ഷപ്പെട്ടിരിക്കാം. എന്നാൽ എന്നെ തോൽപ്പിക്കാൻ അവനാവില്ല"

"താൻ എന്താടോ ചന്ദ്രാ പറയുന്നതു്? താൻ അയാളെ എതിർക്കാൻ പോവുകയാണോ?"

"ഞാൻ അവനെ എതിർക്കാനല്ല, കൊല്ലാൻ പോകുന്നു"

"എന്തു്?! ചന്ദ്രാ, താനെന്താ പറയുന്നേ? ഒരാളെ കൊല്ലാനോ? അതും റെഡ്ഡിയെപ്പോലെ പ്രബല..."

പിള്ളച്ചേട്ടനെ തടഞ്ഞുകൊണ്ടു് ചന്ദ്രൻ പറഞ്ഞു:

"ഏതു് മാർഗ്ഗത്തിലൂടെയായാലും അയാളുടെ നാശമാഗ്രഹിക്കുന്നവരല്ലേ നമ്മളോരോരുത്തരും? ഇന്നു് ഞാനതിനു് തുനിഞ്ഞിറങ്ങുകയാണു്; സ്വമേധയാ. ഞാൻ ഒരുപക്ഷെ ലക്ഷ്യത്തിലെത്തില്ലായിരിക്കാം. എങ്കിൽ എനിക്കു് പിന്നാലെ മറ്റൊരാൾ ഈ കൃത്യം ചെയ്യും. അതിനു് പ്രാപ്തിയുള്ള ഒരു തലമുറ ഈ നാട്ടിൽ തന്നെയുണ്ടല്ലോ പിള്ളച്ചേട്ടാ. ഞാനൊറ്റ തടിയാണു്. എനിക്കോർക്കാനോ എന്നെയോർക്കാനോ ആരുമില്ല. ഇതുവരെ ജീവിതത്തിൽ പ്രത്യേകിച്ചൊന്നും നേടിയിട്ടില്ല. ഇതെനിക്കു് ചെയ്തേ മതിയാവൂ"

"തന്റെ വാക്കുകളിലെ നിശ്ചയദാർഢ്യം ഞാൻ തിരിച്ചറിയുന്നു. പിൻതിരിപ്പിക്കാൻ എനിക്കാവുന്നില്ല. നിന്റെ പ്രായമായിരുന്നെങ്കിൽ ഞാനും ഇതു് ചെയ്തേനെ. ആട്ടെ നീ എന്താ തീരുമാനിച്ചിട്ടുള്ളതു്?"

ചന്ദ്രൻ മെല്ലെ പിള്ളച്ചേട്ടന്റെ അടുക്കലെത്തി. തന്റെ ഇടതുകൈ പിള്ളച്ചേട്ടന്റെ തോളിൽ പിടിച്ചു. ആ പിടുത്തത്തിനു് പതിവിലധികം ശക്തിയുണ്ടായിരുന്നു.

"ഞാനവനെ വെടിവെച്ചു് കൊല്ലും!"

തന്റെ വലതുതോളിൽ വേദനിപ്പിക്കും വിധം അമർന്നിരിക്കുന്ന ചന്ദ്രന്റെ ഇടതുകൈ പിള്ളച്ചേട്ടൻ മെല്ലെ തന്റെ കൈകളിലേക്കെടുത്തു. ഒരു നിമിഷം അവരൊന്നും മിണ്ടിയില്ല.

"ചന്ദ്രാ, പൊല്ലീസ്‌ കാണും. പിടിക്കപെടാതിരിക്കാൻ എന്തെങ്കിലും..."

ചന്ദ്രൻ ചെറുതായൊന്നു് മന്ദഹസിച്ചുവൊ?

"പിള്ളച്ചേട്ടാ, പിടികൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ"

വീണ്ടും ചില നിമിഷങ്ങൾ നീണ്ട മൗനം.

"പിടികൊടുക്കാതെ രക്ഷപ്പെടാമായിരുന്നു; സംരക്ഷണമനുവദിക്കുന്നതിനുമുമ്പു്. ഇനിയിപ്പൊ അവനെ അടുത്തുകിട്ടാൻ ഒരു പൊതുവേദി തന്നെ വേണം. നിവൃത്തിയില്ല. വിഷമിക്കേണ്ട. ഈ തീരുമാനം എന്റേതു് മാത്രമാണു്; ഉത്തരവാദവും"


അദ്ധ്യായം - 2

"നിനച്ചതൊക്കേ നിറവേറ്റിടേണം
എനിക്കു മറ്റൊന്നഹൊ ലക്ഷ്യമില്ല
എനിക്കു സാധിക്കുകയില്ലയെങ്കിൽ
തനിക്കു തുല്യൻ ഇനിവേറൊരുത്തൻ
"

വായനശാലയുടെ വാർഷികാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഒഴാൽ ഗ്രാമം. മൈതാനത്തുയർന്ന വേദിയിൽ മേശയും ഇരിപ്പിടങ്ങളും മൈക്കും ചിലർ സജ്ജമാക്കുമ്പോൾ ശ്രോതാക്കളായി വരുന്നവർക്കിരിക്കാൻ കസേരകളെടുക്കുന്നു മറ്റുചിലർ. ഇവർക്കുത്തേജനമേകാൻ കോളാമ്പിയിൽ നിന്നു് ഹൃദ്യമായ ഗാനമുയരുന്നു. ഇനി ഒരു കൂട്ടർ വരുന്നവർക്കു് കൊടുക്കാനുള്ള ബിസ്കറ്റും പാനീയങ്ങളും തയ്യാറാക്കുന്നു. പ്രാർത്ഥനാഗാനമാലപിക്കാൻ നിയുക്തയായ കുട്ടി അവസാനവട്ട തയ്യാറെടുപ്പിൽ മുഴുകുമ്പോൾ വിശിഷ്ടാതിഥികൾക്കുള്ള ചെറിയ പുരസ്കാരങ്ങൾ അടുക്കിവക്കുന്ന തിരക്കിലാണു് സംഘാടകർ.

ഇതിനിടയിൽ സംഘാടകരിൽ ചിലർ സംസാരിക്കുകയായിരുന്നു.

"അല്ല, ഈ സുധാകരറെഡ്ഡിയെ വായനശാലയുടെ ആഘോഷത്തിനു് ക്ഷണിച്ചതെന്തിനാണാവോ?"

"അതു് റെഡ്ഡിയുടെ നിർബന്ധം. മദ്യക്കേസിൽ അയാൾ നിരപരാധിയാണെന്നു് നാട്ടുകാരോടു് പറയാൻ ഒരു അവസരം. അതിലപ്പുറം ഒന്നുമില്ല". (ശബ്ദം താഴ്ത്തി) "പ്രസംഗിക്കാൻ അവസരമൊരുക്കുന്നതിനു് വായനശാലക്കു് നല്ലൊരുതുക സംഭാവന കൊടുത്തുവത്രെ"

"എന്നാലും ഒരു കള്ളുകച്ചവടക്കാരന്റെ..."

"കള്ളുകച്ചവടക്കാരന്റെ കാശും കാശു തന്നെ"

ആളുകൾ എത്തിത്തുടങ്ങിയിരുന്നു. CI വിജയന്റെ നേതൃത്വത്തിൽ രണ്ടു പോലീസുകാർ പരിസരത്തു് നിൽക്കുന്നുണ്ടായിരുന്നു. വേദിയുടെ മുമ്പിലുള്ള മൈതാനം പതുക്കെ ആളുകളെക്കൊണ്ടു് നിറഞ്ഞു.

ക്ഷണിക്കപ്പെട്ട അതിഥികൾ വേദിയിലിരുന്നു. യോഗം ആരംഭിച്ചു.

"മാന്യരെ, വേദിയിലിരിക്കുന്ന വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുകയും അവരെ സദസ്സിനു് പരിചയപ്പെടുത്തുകയും ചെയ്യട്ടെ"

"ആദ്യം പരിചയപ്പെടുത്തുന്നതു് ശ്രീ രാവുണ്ണിമേനോൻ. അദ്ദേഹം കർമ്മനിരതയുടെ പ്രചാരകനായാണു് അറിയപ്പെടുന്നതു്. ഇതിനോടകം നാലു് പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു്"

"അടുത്തതു് ശ്രീ സുധാകരറെഡ്ഡി". ശ്രോതാക്കളിൽ ഒരു മുറുമുറുപ്പുയർന്നു. "ഇദ്ദേഹത്തെക്കുറിച്ചു് പറയുകയാണെങ്കിൽ ഒരു സാമൂഹികപ്രവർത്തകനാണദ്ദേഹം. തന്റെ തിരക്കുള്ള ദിനചര്യയിൽ നിന്നു് ഇന്നിവിടെ സമയം ചെലവഴിക്കാനെത്തിയ അദ്ദേഹത്തിനു് സ്വാഗതം"

"മൂന്നാമതായി വേദിയിലിരിക്കുന്നതു് അദ്ധ്യാപകനായ ശ്രീ നാസർ അലി. സമൂഹത്തിലെ അസമത്വങ്ങൾക്കും തിന്മകൾക്കുമെതിരെ നിരന്തരം സംസാരിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്ന നാസർ അലി മാഷ്‌ യുവാക്കൾക്കിടയിൽ വളരെ സമ്മതനാണു്"

കാണികളുടെ ഇടയിൽ നിന്നു് ചന്ദ്രൻ പതുക്കെ മുന്നിലേക്കു് നീങ്ങി. ഇപ്പോൾ അയാൾ വേദിയുടെ തൊട്ടടുത്താണു്.

രാവുണ്ണിമേനോന്റെ പ്രസംഗത്തിനിടക്കു് ചന്ദ്രൻ കൈയ്യുറകൾ ധരിച്ചു. പാന്റിന്റെ കീശയിൽ തൊട്ടു് തോക്കു് അവിടെത്തന്നെയുണ്ടെന്നു് ഉറപ്പുവരുത്തി.

അടുത്തതായി പ്രസംഗിക്കാൻ സുധാകരറെഡ്ഡി എഴുന്നേറ്റു. ചന്ദ്രൻ കൈ പാന്റിന്റെ പോക്കറ്റിൽ തിരുകി. സദസ്സു് പൊതുവായി ഒന്നിളകി. അവർക്കിടയിൽ ഒരു മർമ്മരമുയർന്നു. സുധാകരറെഡ്ഡി മൈക്കിനടുത്തെത്തിയപ്പോൾ അവിടം നിശ്ശബ്ദമായി.

"നമസ്തെ..."

ഇത്രയും പറഞ്ഞപ്പൊഴേക്കു് ചന്ദ്രൻ പെട്ടെന്നു് വേദിയിലേക്കു് ചാടിക്കയറി. ഒരു റിവോൾവർ രണ്ടുകൈകൊണ്ടു് അയാൾ നീട്ടിപ്പിടിച്ചിരുന്നു. വേദിയിലും സദസ്സിലും ജനം സ്തംഭിച്ചു നിൽക്കുമ്പോൾ ചന്ദ്രൻ തോക്കു് നീട്ടി നിറയൊഴിച്ചു.

അവിടെ കൂടിയിരുന്നവരിൽ ചിലരെങ്കിലും രണ്ടു് വെടിശബ്ദം കേട്ടു. സുധാകരറെഡ്ഡി വീണുകഴിഞ്ഞിരുന്നു. തന്റെ ദേഹം വിട്ടുപോകുന്ന ജീവൻ പിടിച്ചുനിർത്താനെന്നവണ്ണം അയാൾ കൈനീട്ടി.

ഒന്നിലും പിടികിട്ടാതെ അയാളുടെ കൈ നിലത്തുപതിച്ചു.


അദ്ധ്യായം - 3

"വിഷയം ചികയാൻ തുടങ്ങിയാൽ
വിഷമം കൂടുക മാത്രമാം ഫലം
"

പോലീസ്‌ അധികാരികൾ വിഷമവൃത്തത്തിലായിരുന്നു. CI വിജയൻ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്യപ്പെട്ടിരിക്കുന്നു. ചന്ദ്രൻ റിമാൻഡിലാണു്. എന്നാൽ അധികാരികളെ കുഴക്കിയതു് മറ്റൊരു പ്രശ്നമാണു്.

സുധാകരറെഡ്ഡി മരിച്ചതു് ചന്ദ്രന്റെ റിവോൾവറിൽ നിന്നുള്ള വെടികൊണ്ടായിരുന്നില്ല. കൃത്യമായിപ്പറഞ്ഞാൽ ചന്ദ്രന്റെ റിവോൾവറിൽ നിന്നുതിർന്ന വെടിയുണ്ട സുധാകരറെഡ്ഡിയെ തൊട്ടിട്ടുപോലുമില്ല. ലക്ഷ്യം തെറ്റി അതു് വേദിയുടെ പിന്നിൽ ഒരു മരപ്പലകയിലാണു് തറച്ചതു്.

റെഡ്ഡി മരിച്ചതു് ഒരു ചെറിയ പിസ്റ്റളിൽ നിന്നുവന്ന വെടിയുണ്ട ഏറ്റിട്ടാണു്. നാലുപാടും ചിതറിയോടിയ ജനം നാനാവിധമാക്കിയ ആ വേദിയിൽ രാവുണ്ണിമേനോൻ ഇരുന്ന കസേരക്കു് താഴെനിന്നാണു് പിസ്റ്റൾ പോലീസ്‌ കണ്ടെടുത്തതു്. അതിൽനിന്നു വന്ന വെടിയുണ്ടയാണു് സംഭവത്തിനാസ്പദം എന്നു് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു.

എങ്കിൽ അതു് ചെയ്തതാരു്?

ഒരാളെ ഒരു ദിവസം ഒരു വേദിയിൽ വച്ചു് ഒരേ രീതിയിൽ കൊല്ലാൻ രണ്ടുപേർ വരുന്നു. ഒരാൾ വിജയിക്കുന്നു; മറ്റയാൾ പരാജയപ്പെടുന്നു.

പരാജിതനെ ഏവർക്കുമറിയാം. എന്നാൽ യഥാർത്ഥ കൊലയാളി?

സമസ്യയുടെ പൊരുളറിയാൻ പോലീസ്‌ തങ്ങളുടെ സമർത്ഥനായ ഉദ്യോഗസ്ഥൻ മി. മൻസൂറിനെയാണു് അന്വേഷണച്ചുമതല ഏൽപ്പിച്ചതു്.

അദ്ദേഹത്തിന്റെ ആദ്യചുവടു് കൊലപാതകം നടത്താനുപയോഗിച്ച തോക്കു് പരിശോധിക്കുകയായിരുന്നു. ഫോറൻസിക്‌ വിദഗ്ദ്ധരുമായി അദ്ദേഹം വിശദമായിത്തന്നെ ചർച്ചചെയ്തു.

"സാധാരണ ഒരു റിവോൾവറിനേക്കാൾ ശക്തികുറവാണു് പിസ്റ്റളിനു് എന്നു വേണമെങ്കിൽ പറയാം. ശക്തി എന്നതുകൊണ്ടു് ഞങ്ങളുദ്ദേശിച്ചതു് ഏൽപ്പിക്കുന്ന ക്ഷതങ്ങളുടെ തീവ്രതയല്ല; മറിച്ചു് അതുപയോഗിക്കുന്ന ദൂരമാണു്. ഇവിടെ ഉപയോഗിച്ചിരിക്കുന്നതു് ചെറിയ ശക്തിയുള്ള പിസ്റ്റളാണു്. ഒന്നുകിൽ വേദിയിലുള്ള ഒരാൾ; അല്ലെങ്കിൽ വേദിക്കു് വളരെ അടുത്തുനിന്നിരുന്ന ഒരാൾ. അയാളാണു് കൊലയാളി"

"മറ്റൊന്നുകൂടി - പിസ്റ്റളിൽ വിരലടയാളങ്ങളില്ല"

"അപ്പോൾ കൊലയാളി കൊലനടത്തിയശേഷം തോക്കിലെ വിരളടയാളങ്ങൾ മായ്ച്ചുകളഞ്ഞു എന്നുവേണം കരുതാൻ, അല്ലേ?"

"പക്ഷെ അതത്ര എളുപ്പമല്ല. വളരെ നേരം അമർത്തി തുടച്ചാൽ മാത്രമേ വിരലടയാളങ്ങൾ തോക്കിൻപിടിയിൽ നിന്നു് പോകൂ. അത്തരമൊരു പ്രതലമാണു് ഈ തോക്കിനുള്ളതു്"


* * * *


ഒരു ചൂടുകാപ്പി ഊതിക്കുടിച്ചു് പത്രവായനയിലായിരുന്നു രാവുണ്ണിമേനോൻ. ശരീരം അർഹിക്കുന്നതിലും വലിയ ഒരു കുടവയർ അയാൾക്കുണ്ടായിരുന്നു. നരകയറിയ മുടികൾ വൃത്തിയായി വെട്ടിയൊതുക്കിയിരുന്നു. ഒരു മുണ്ടു് മാത്രമുടുത്തു് അയാൾ ചാരുകസേരയിൽ എഴുന്നേറ്റിരിക്കുകയായിരുന്നു.

"മി. രാവുണ്ണിമേനോൻ ആ സന്ദർഭം ഒന്നു് വിശദീകരിക്കാമോ?"

"ഹൗ! ആലോചിക്കുമ്പൊതന്നെ വെറക്യാണു്. ഹെന്റെ കണ്മുന്നിലല്ലേ, കൃഷ്ണാ, ആ ചന്ദ്രൻ അയാളെ കൊന്നേ? ന്നാലും അയാളുടെ ഒരു ധൈര്യേയ്‌! സമ്മതിക്കാണ്ട്‌ വയ്യ!"

"ചന്ദ്രൻ നിറയൊഴിക്കുന്നതു് നിങ്ങൾ കണ്ടുവൊ?"

"ഉ..വ്വ്‌.. കണ്ടു. ച്ചാൽ, ചന്ദ്രന്റെ പിൻഭാഗാണു് കണ്ടതു്. അയാളു് റെഡ്ഡീടെ മുമ്പിലു് നിക്യായിര്‌ന്നു. എന്തേയ്‌?"

"ആ നേരത്തു് നിങ്ങളെന്തു് ചെയ്യുകയായിരുന്നു?"

"പ്രസംഗിക്കാനുള്ള കാര്യങ്ങൾ ചെറിയൊരു കടലാസിലെഴുതിയിട്ടുണ്ടായിരുന്നു. അത്‌ ഒന്നുംകൂടി വായിക്യായിരുന്നു. ചില കാര്യങ്ങൾ പറയാൻ വിട്ടുപോയി പ്രസംഗിക്കുമ്പോഴേയ്‌. പുസ്തകങ്ങളൊക്കെ എഴ്‌തീട്ട്‌ണ്ട്‌ച്ചാലും ഒരു പൊതുവേദീലു് പ്രസംഗിക്കാൻ പോണതു് ആദ്യായിട്ടാ. അതിന്റെ ഒരു പരിഭ്രമംണ്ടേർന്നു"

"മറ്റെന്തെങ്കിലും നിങ്ങൾ കാണുകയുണ്ടായോ? അസ്വാഭാവികമായ മറ്റെന്തെങ്കിലും? ആരെങ്കിലും നീങ്ങുന്നതോ മറ്റോ?"

"ഇല്ല്യ. ഞാനങ്ങിനെ ശ്രദ്ധിച്ചൂല്ല്യന്നു് കൂട്ടിക്കോളു. പക്ഷെ ഇപ്പൊ ഇങ്ങന്യൊക്കെ സംശയിക്കാനെന്താണ്ടായെ?"

ഒരു നിമിഷം മൻസൂർ ആ മനുഷ്യന്റെ മുഖത്തേക്കു് സൂക്ഷിച്ചു് നോക്കി. പിസ്റ്റളിന്റെ കാര്യം ജനത്തിനു് ഇതുവരെ അറിയില്ല. യഥാർത്ഥകൊലയാളി ഒരുപക്ഷെ ആ ധൈര്യത്തിൽ മുൻകരുതലുകൾ അധികമെടുത്തിരിക്കില്ല. ഇക്കാര്യം കൂടുതൽ ഒളിച്ചുവച്ചിട്ടും പ്രയോജനമില്ലെന്നു് മൻസൂറിനറിയാമായിരുന്നു. പിസ്റ്റളിൽ വിരലടയാളങ്ങളില്ല. ഇന്നയാളാണു് കൊലയാളി എന്നുറപ്പായാലും അതു് കോടതിയിൽ തെളിയിക്കുക ബുദ്ധിമുട്ടാവും.

അതുകൊണ്ടു് രാവുണ്ണിമേനോന്റെ ഭാവവ്യത്യാസങ്ങൾ സൂക്ഷിച്ചു് ശ്രദ്ധിക്കാൻ മൻസൂർ തീരുമാനിച്ചു.

"മി. മേനോൻ, കൊല നടത്തിയതു് ചന്ദ്രനല്ല"

"എന്താ ഇൻസ്പെക്റ്റർ പറയണേ? ഞങ്ങളെല്ലാവരും കണ്ടതല്ലേ? ഞങ്ങളുടെ മുമ്പിലല്ലേ ചന്ദ്രൻ അയാളെ വെടിവെച്ചേ? അപ്പൊത്തന്നെ അയാൾ വീഴേം ചെയ്തു"

"റെഡ്ഡി മരിച്ചതു് ചന്ദ്രന്റെ തോക്കുകൊണ്ടല്ല"

"അല്ലേ? പക്ഷെ അയാളു് വെടികൊണ്ടു് വീണതാണല്ലോ. ഓ! അപ്പൊ അയാളു് മരിച്ചട്ട്‌ണ്ടാവില്യ, ല്ലേ? ആസ്പത്രീലു് പോണവഴിക്കു് വേറാരെങ്കിലും അയാളെ കൊന്ന്വൊ?"

"റെഡ്ഡി മരിച്ചതു് വേദിയിൽ വെടികൊണ്ടു് തന്നെ. പക്ഷെ ആ വെടിവച്ചയാൾ ചന്ദ്രനല്ല"

"അതെങ്ങനെ സാധിക്കും? അവിടെ അപ്പൊ ചന്ദ്രനല്ലാതെ വേറാരും ണ്ടായിര്‌ന്നില്ല്യ"

"ഒരു പിസ്റ്റൾ കൊണ്ടാണു് റെഡ്ഡിയെ വെടിവച്ചിരിക്കുന്നതു്"

ഒരു ഭാവമാറ്റവുമില്ല.

"ആ പിസ്റ്റൾ വേദിയിൽ നിങ്ങളുടെ കസേരയുടെ അടിയിൽ നിന്നു് ഞങ്ങൾക്കു് കിട്ടി"

മേനോനിൽ അന്ധാളിപ്പുയർന്നു.

"ഹേയ്‌! അതെങ്ങന്യാ ശര്യാവാ? അപ്പൊ നിങ്ങള്‌ പറയണത്‌..."

"കൊലനടത്തിയതു് മറ്റാരോ ആണു്. അതിനെക്കുറിച്ചു് മി. മേനോനെന്തെങ്കിലും സൂചനതരാൻ കഴിയുമോ?"

"ചിത്രമായിരിക്കുണു! ഞാനിതു് വിശ്വസിക്കില്ല്യ. ഒരാളെ രണ്ടുപേര്‌ ഒരേ സമയം വെടിവെക്യേ? അതിനു് വേദീല്‌ വേറാരും ഉണ്ടായിര്‌ന്നില്ല്യല്ലോ" പെട്ടെന്ന് മേനോന്റെ ഭാവം മാറി. ഒരു പേടി അയാളെ ഗ്രസിച്ചു. "സാർ പറയണതു്.. മറ്റേ ആളു് ആ നാസർ അലി.. അയാളാ ഇത്‌ ചെയ്തത്‌ന്നാ?"

മൻസൂർ മേനോനെ തുറിച്ചുനോക്കുകയായിരുന്നു. അഗാധമായ ചിന്തയിലായിരുന്നു അദ്ദേഹം. കുറച്ചുകഴിഞ്ഞു് ചിന്തയിൽ നിന്നുണർന്ന മൻസൂറിനു് സ്ഥലകാലബോധം നഷ്ടപ്പെട്ടതുപോലെ മേനോനു് തോന്നി. അയാൾ പതുക്കെ മൻസൂറിന്റെ ചുമലിൽ തട്ടി.

"ത്തിരി സംഭാരം എട്‌ക്കാൻ പറഞ്ഞട്ട്‌ണ്ട്‌. ചൂടിന്റ്യാവും. പോരാത്തേനു് മനസ്സിലു് കേസിന്റെ കാര്യാവില്ല്യെ? അപ്പൊ സാർ പറേണതു് ആ നാസർമാഷാണു് ഇത്‌ ചെയ്തത്‌ന്നാ?"

ഒരു പുതിയ ഉന്മേഷം മൻസൂറിനു് തോന്നി.

"ങാ! ഇപ്പൊ ശര്യായീലോ! സംഭാരം തന്യാ നല്ലത്‌. ഇപ്പഴത്തെ കൂട്ടരു് ചായേം കാപ്പീം ഒക്കെ കഴിക്കും. ന്നാലും സംഭാരത്തിന്റത്രേം കുടിക്കാൻ സുഖം വേറൊന്നൂല്യ!"

"നാസർ അലി എന്തെങ്കിലും ചെയ്യുന്നതായി മി. മേനോൻ ശ്രദ്ധിച്ചുവൊ?"

"ഏയ്‌, അയാളു് അയാൾടെ മുതുക്‌ ചൊറിയ്യായിരുന്നു!"

"എന്ത്‌?"

"അയാളേയ്‌ മുതുക്‌ ചൊറിയാൻ വേണ്ടി കൈ പിന്നിൽക്ക്‌ കൊണ്ടുപോയി. അപ്പൊ എന്റെ മേത്ത്‌ തട്ടി. അതിനയാൾ ക്ഷമ ചോദിക്യേം ചെയ്തു. അതോണ്ടാ നിക്ക്‌ നല്ല നിശ്ശം. അതോണ്ടാ ഞാൻ പറയണേ കൊന്നത്‌ ആ നാസർമാഷ്‌ ആവാൻ തരല്യ. വെടി പൊട്ടിയ ഉടനെ ആ മാഷ്‌ എന്നേം വലിച്ച്‌ അവിടന്ന് ഓടി. ഞാൻ വീഴാമ്പോയപ്പൊ ആ മാഷ്‌ എന്നേം താങ്ങി ഓടി. മാത്രല്ല, ആ റെഡ്ഡ്യെ കൊല്ലാൻ എന്ത്‌ വിരോധാ അവര്‌ തമ്മില്‌? പോട്ടെ, ഇനിപ്പൊ കൊല്ലണം ന്നങ്ങട്‌ നിശ്ചയിച്ചാൽ അതിങ്ങനെ പുരുഷാരത്തിന്റെ നടുക്ക്‌ വെച്ചാ? ആളോള്‌ കാണില്ല്യെ? രക്ഷപ്പെടാൻ വല്ല മാർഗ്ഗോണ്ടൊ? സാമാന്യബുദ്ധീള്ളോര്‌ അങ്ങനെ ചെയ്യുമോ?"

"ചന്ദ്രൻ ശ്രമിച്ചില്ലേ?"

"അത്‌ ശര്യാ. അയാള്‌ പരാജയപ്പെട്ടുച്ചാലും... ന്നാലും വല്ലാത്ത ധൈര്യം തന്യാട്ടൊ. ഇത്ര ആൾടെ മുമ്പ്‌ന്ന്‌ ഒരാളെ കൊല്ലാൻ വെടിവെക്ക്യാച്ചാൽ.. സ്വന്തം ജീവനു് ഒരു വെലേം ല്ല്യേ ആവൊ.."

മൻസൂർ എഴുന്നേറ്റു. അദ്ദേഹത്തിന്റെ മനസ്സു് കലുഷിതമായിരുന്നു. പക്ഷെ ഒരു കാര്യം മൻസൂറിനു് ബോധ്യമായിരുന്നു.

തനി നാടൻ സമ്പ്രദായങ്ങളുള്ള ഒരാളാണു് രാവുണ്ണി മേനോനെങ്കിലും പുറമെ കാണുന്ന മാതിരി ഒരു ശുദ്ധനല്ല അയാൾ. മറിച്ചു് വളരെ ബുദ്ധിമാനാണു്. സന്ദർഭത്തെ വസ്തുനിഷ്ഠമായി കാണാൻ അയാൾക്കു് സാധിക്കുന്നു. ഒരുപക്ഷെ നിഗമനങ്ങളിലെത്താൻ അയാൾക്കു് സാധിക്കുന്നുണ്ടാവില്ലായിരിക്കാം. എന്നാലും അയാൾ ചിന്തിക്കുന്ന രീതി പ്രശംശനീയം.

അടുത്തതായി നാസർ അലിയെ കാണാനായിരുന്നു മൻസൂർ വിചാരിച്ചതെങ്കിലും അതിനുമുമ്പു് തന്റെ ചില സംശയങ്ങൾ തീർക്കാൻ സംഭവസ്ഥലം സന്ദർശിക്കേണ്ടതത്യാവശ്യമാണെന്നു് അദ്ദേഹത്തിനു് തോന്നി.

ഒഴാൽ സ്കൂൾ മൈതാനത്താണു് വേദി നിന്നിരുന്നതു്. തുറസ്സായ സ്ഥലം. സ്കൂളിലെ കുറച്ചു് ബെഞ്ചുകൾ നിരത്തി അൽപം പൊക്കത്തിലുയർത്തിയ വേദി. വേദിയുടെ പിൻവശത്തു് തുണിയും പലകയും കൊണ്ടു് മറച്ചിരുന്നു. മൂന്നുപേർക്കുള്ള കസേരകളാണു് കൃത്യം നടക്കുമ്പോൾ വേദിയിലുണ്ടായിരുന്നതു്. വേദിയുടെ വലതുവശത്തു് മൈക്ക്‌.

തന്റെ ചില നിഗമനങ്ങൾ ശരിയെന്നു് മൻസൂറിനു് ബോധ്യമായി. ബാക്കിയുള്ളവ ഫോറൻസിക്കുകാരുമായി ചർച്ചചെയ്തു് തീരുമാനിക്കാം. തുടർന്നു് അദ്ദേഹം നാസർ അലിയുമായി സംസാരിച്ചു.

"ഞാൻ ഒഴാൽ സ്കൂളിൽ വന്നിട്ടു് രണ്ടു് വർഷമാവുന്നു. വന്നപ്പോൾ മുതൽ വായനശാലയിലെ അംഗമാണു്. അതിന്റെ ഉന്നമനത്തിനു് വേണ്ടി ശ്രമിക്കാറുണ്ടു്. അതിനാലാണു് ഭാരവാഹികൾ എന്നെക്കൂടി പ്രസംഗകരിലുൾപ്പെടുത്തിയതു്. ഒരു കാര്യം തീർച്ച. സുധാകരറെഡ്ഡിയുടെ പ്രവർത്തനമേഖലയോടോ രീതികളോടോ എനിക്കു് തീരെ യോജിപ്പില്ല. അയാളെ വായനശാല പോലെ സാമൂഹികപ്രതിബദ്ധതയുള്ള സ്ഥാപനങ്ങളുടെ ആഘോഷച്ചടങ്ങിൽ പങ്കാളിയാക്കരുതെന്നു് ഞാൻ വാദിച്ചതാണു്. എന്നാൽ വായനശാലക്കു് വലിയൊരു തുക സംഭാവനചെയ്തും തന്റെ സ്വാധീനമുപയോഗിച്ചും റെഡ്ഡി പ്രസംഗിക്കാൻ ഒരവസരം നേടിയെടുത്തു. ഇവിടെ അടുത്തുള്ള ഗ്രാമമല്ലേ വേങ്ങൂർ? അവിടെ നേരിട്ടു് പോയി സംസാരിക്കാനുള്ള ധൈര്യം അയാൾക്കില്ല. മുൻപു നടന്ന വ്യാജമദ്യദുരന്തത്തിന്റെ പ്രശ്നത്തിൽ നാട്ടുകാർ അയാളെ കൈകാര്യം ചെയ്യും എന്നയാൾക്കറിയാം. അപ്പോൾ താൻ നിരപരാധിയാണെന്നു് വിളിച്ചുപറയാൻ ഒരവസരം - അത്രെയേ അയാൾക്കു് വേണ്ടൂ. അയാളുടെ പൊള്ളത്തരങ്ങളെ വെളിച്ചത്തു് കൊണ്ടുവരണമെന്നു് ഞാനും തീർച്ചപ്പെടുത്തിയിരുന്നു. എന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അതിനായി നീക്കിവച്ചതുമായിരുന്നു"

"ചന്ദ്രൻ റെഡ്ഡിയെ കൊല്ലുന്നതു് നിങ്ങൾ കണ്ടുവൊ?"

"ചന്ദ്രൻ വേദിയിൽ കയറുമ്പോൾ ഞാൻ മറ്റെന്തോ ആലോചിച്ചിരിക്കുകയായിരുന്നു. ചന്ദ്രൻ ചാടിക്കയറിയപ്പോൾ എന്റെ ശ്രദ്ധ ചന്ദ്രനിലായി. ഇയാൾ എന്തു് ചെയ്യാനുള്ള ഭാവമാണെന്നു് ഞാനാലോചിക്കുകയും ചെയ്തു. പെട്ടെന്നാണു് ചന്ദ്രൻ വെടിവച്ചതു്. എന്റെ ആദ്യത്തെ ചിന്ത, അടുത്തതു് അയാൾ മേനോനേയും എന്നെയും വകവരുത്തും എന്നായിരുന്നു. അതുകൊണ്ടു് ഞാൻ മേനോനെ വലിച്ചു് വേദിയിൽ നിന്നോടി. എനിക്കു് രക്ഷപ്പെടണം എന്ന ഒറ്റ ചിന്തയേ മനസ്സിലുണ്ടായിരുന്നുള്ളു"

"ചന്ദ്രന്റെ തോക്കല്ല കൊലക്കുപയോഗിച്ചിരിക്കുന്നതു്"

നാസറലി ഞെട്ടി. ഭയത്തേക്കാൾ അത്ഭുതമായിരുന്നു അയാളുടെ മുഖത്തു്.

"സാർ, അതെങ്ങിനെ സാധ്യമാവും?"

"ചന്ദ്രനു് ലക്ഷ്യം തെറ്റി. എന്നാൽ അവിടെ സന്നിഹിതനായിരുന്ന മറ്റൊരാൾ ചന്ദ്രനുദ്ദേശിച്ച ലക്ഷ്യം നേടുകയും ചെയ്തു. ഒരു ചെറിയ പിസ്റ്റളുപയോഗിച്ചാണു് റെഡ്ഡിയെ കൊന്നതു്"

നാസർ അലി ഒന്നും മനസ്സിലാവാതെ നിന്നു.

"സർ, ഈ ചന്ദ്രൻ ഞങ്ങൾക്കെതിരെ തിരിഞ്ഞ്ഞാണു് നിന്നിരുന്നതു്. എന്നാലും എനിക്കുറപ്പാണു് സർ. അവിടെ മറ്റാരുമുണ്ടായിരുന്നില്ല. ആകെയുള്ളതു് ഞാനും മേനോനുമായിരുന്നു. സാർ ചിന്തിക്കുന്നതെന്തായാലും ഞാനെന്റെ ഭാഗം വ്യക്തമാക്കാം. അയാളോടു് വെറുപ്പുണ്ടെങ്കിലും അയാളെ കൊല്ലാനൊന്നും ഉള്ള പക എനിക്കില്ല. മേനോനും ഉണ്ടെന്നു് തോന്നുന്നില്ല. മാത്രമല്ല, ചന്ദ്രൻ റെഡ്ഡിയെ പൂർണ്ണമായി മറച്ചുകൊണ്ടാണു് നിന്നതു്. ശ്രമിച്ചാലും ഞങ്ങൾക്കു് ചന്ദ്രനെ വീഴ്ത്താതെ റെഡ്ഡിയെ വെടിവെക്കാനാകുമായിരുന്നില്ല"

അടുത്തതായി വായനശാലാ ഭാരവാഹികളെയാണു് മൻസൂർ കണ്ടതു്. അവർക്കു് കാര്യമായി ഒന്നും പറയാനുണ്ടായിരുന്നില്ല. സുരക്ഷയുടെ ഭാഗമായി പോലീസ്‌ ആരേയും അനാവശ്യമായി വേദിയിൽ നിൽക്കാനനുവദിച്ചിരുന്നില്ല. അപ്പോൾ ഈർഷ്യ തോന്നിയെങ്കിലും കാര്യങ്ങൾ ഇങ്ങനെ പരിണമിച്ചപ്പോൾ വേദിയിൽ നിൽക്കാഞ്ഞതു് നന്നായി എന്ന സ്വകാര്യാഭിപ്രായക്കാരായിരുന്നു ഭാരവാഹികൾ.


അദ്ധ്യായം - 4

"സത്യം തുറന്നുപറയാനിനി വേണ്ടുപേക്ഷ"

"മി. ചന്ദ്രൻ, റെഡ്ഡിയെ നിങ്ങൾ കൊല്ലാൻ ശ്രമിച്ചതെന്തിനു്?"

"വ്യക്തമല്ലേ സർ. നാടിനും നാട്ടാർക്കും ആപത്തു് വരുത്തുന്ന അയാളെ ഇല്ലായ്മ ചെയ്യേണ്ടതു് ഒരു പൊതു ആവശ്യമായിരുന്നു"

"എന്നിട്ടെന്തേ നിങ്ങൾക്കു് ലക്ഷ്യം തെറ്റി?"

"ഒരാളെ ഞാൻ കൊല്ലാൻ പുറപ്പെടുന്നതു് ആദ്യമാണു്. എനിക്കിതു് ശീലമുള്ള കാര്യമൊന്നുമല്ല. അത്രയും ജനത്തിന്റെ മുമ്പിൽ കൈവിറക്കാതെ ഒരു കാഞ്ചി വലിക്കൽ എളുപ്പമുള്ള കാര്യമല്ല"

"എന്നിട്ടും നിങ്ങൾ വിജയിച്ചു അല്ലേ?"

ചന്ദ്രൻ പെട്ടെന്നു് മുഖമുയർത്തി മൻസൂറിനെ ചോദ്യഭാവത്തിൽ നോക്കി.

"വധശ്രമമാണു് നിങ്ങൾക്കെതിരെയുള്ള കുറ്റം. ഏതാനും വർഷം കഠിനതടവാണു് അതിനുള്ള ശിക്ഷ"

ചന്ദ്രൻ മൻസൂറിന്റെ തുറിച്ചുനോക്കുകയായിരുന്നു. അയാൾ വല്ലാതെ വിയർത്തു.

"എന്നാൽ കൊലക്കുറ്റത്തിനു് പരമാവധി ശിക്ഷ മരണം വരെയാവാം"

ചന്ദ്രൻ ഒന്നും മിണ്ടാതെ നിന്നതേയുള്ളു. മൻസൂർ അയാൾക്കു് നീട്ടിയ ഒരു ഗ്ലാസ്‌ വെള്ളം ആർത്തിയോടെ വലിച്ചുകുടിച്ചു. തുടർന്നു് തന്നെ നോക്കിയ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നെന്നു് മൻസൂർ തിരിച്ചറിഞ്ഞു.

"എനിക്കറിയേണ്ടതു്, രണ്ടു് തോക്കുപയോഗിക്കാനും ഒന്നു് മനഃപൂർവ്വം ലക്ഷ്യം തെറ്റിക്കാനും ഉള്ള തന്ത്രം ചന്ദ്രനു് പറഞ്ഞുതന്നതാരാണു്?"

ചന്ദ്രൻ തലതാഴ്ത്തി നിന്നതേയുള്ളു. മൻസൂർ ചോദ്യമാവർത്തിച്ചു.

"ഇല്ല. ഞാനതു് പറയില്ല. പിസ്റ്റൾ കൊണ്ടു് നിറയൊഴിച്ചതും റെഡ്ഡിയെ കൊന്നതും ഞാനാണെന്നു് നിങ്ങൾക്കു് തെളിയിക്കാനാവില്ല. അതിനു് സാക്ഷികളില്ല. എല്ലാവരും എന്റെ കയ്യിലെ റിവോൾവർ കണ്ടിട്ടുണ്ടു്. മറ്റൊരു തോക്കും ആരും കണ്ടിട്ടില്ല. ഇല്ല സാർ, എന്നെ കുടുക്കാൻ നിങ്ങൾക്കാവില്ല"


* * * *


"നിങ്ങളെന്തിനു് ചന്ദ്രനെ സഹായിച്ചു, മി. വിജയൻ?"

റിമാൻഡിലുള്ള ചന്ദ്രനെ കണ്ടശേഷം സസ്പെൻഷനിൽ കഴിയുന്ന CI വിജയന്റെ വീട്ടിലായിരുന്നു മൻസൂർ.

"ചന്ദ്രൻ അങ്ങനെ പറഞ്ഞോ സർ?"

"ചന്ദ്രൻ ആത്മവിശ്വാസിയാണു്. അയാളെ കൊലയാളിയാണെന്നു് സ്ഥാപിക്കാനെനിക്കാവില്ല എന്നാണയാളുടെ വിചാരം. പക്ഷെ എനിക്കതിനു് സാധിക്കും. ഒപ്പം കൂട്ടുനിന്നതിനു് നിങ്ങളേയും. ഇനിയെങ്കിലും നിങ്ങൾ സത്യം തുറന്നുപറയണം. ചന്ദ്രനോടും പറയണം"

CI വിജയൻ എല്ലാം തുറന്നു പറഞ്ഞു. കൊല ചെയ്യാനുണ്ടായ കാരണം വ്യക്തമായിരുന്നു. എന്നാൽ പിടിക്കപ്പെടാതെ രക്ഷപ്പെടാനുള്ള സാധ്യത വിരളം. പോരാത്തതിനു് വ്യാജമദ്യദുരന്തത്തിനു് ശേഷം വീടിനു് പുറത്തിറങ്ങൽ റെഡ്ഡി കഴിവതും ഒഴിവാക്കിയിരുന്നു. അങ്ങിനെയാണു് പൊതുസ്ഥലത്തു് വധശ്രമം എന്ന മാർഗ്ഗം തെരഞ്ഞെടുത്തതു്. ഏറിയാൽ ഏതാനും വർഷത്തെ തടവു് ശിക്ഷ - അതിനു് ചന്ദ്രൻ തയ്യാറായിരുന്നു. ഒരു സസ്പെൻഷനോ പിരിച്ചുവിടലോ - അതിനു് താനും.

"ഇനി സാറിനെ സത്യത്തിലേക്കു് നയിച്ച കാര്യങ്ങൾ കൂടി..."

"പ്രധാനമായും 4 കാര്യങ്ങൾ. ഒന്നാമതു് പിസ്റ്റളിലെ അടയാളം..."

"സർ, പിസ്റ്റളിൽ അടയാളമില്ലായിരുന്നു"

"എന്നെ സംബന്ധിച്ചിടത്തോളം അതാണു് അടയാളം. തോക്കിൽ വിരലടയാളം പതിയാതിരിക്കണമെങ്കിൽ അതുപയോഗിച്ചയാൾ കൈയുറ ഉപയോഗിച്ചിരിക്കണം. കൈയുറ ഉപയോഗിച്ചതു് ചന്ദ്രനാണു്"

"അതിലും പ്രധാനം - എന്തിനു് ചന്ദ്രൻ കൈയുറ ഉപയോഗിക്കണം? നമുക്കു് ഒരു കൊലയാളിയുടെ മനസ്സിലൂടെ നടക്കാം. ഒരാൾ ഒരു കൊല ചെയ്യാൻ തുനിഞ്ഞിറങ്ങുന്നു. സാഹചര്യവശാൽ പരസ്യമായ ഒരു സ്ഥലത്തുവച്ചേ കൊല നടത്താനാവൂ. പിടിക്കപ്പെടുമെന്നുറപ്പാണു്. അപ്പോൾ കൈയുറയുപയോഗിച്ചതുകൊണ്ടു് എന്തു് ഫലം? നൂറുകണക്കിനാൾക്കാർ അയാൾ വെടിവെക്കുന്നതും കൈയുറ ധരിച്ചാണു് അയാൾ കൃത്യം ചെയ്തതു് എന്നും കാണും. നിയമത്തിന്റെ ഒരു ആനുകൂല്യവും ക്‌ഐയുറ ധരിച്ചതുകൊണ്ടു് കൊലയാളിക്കു് കിട്ടില്ലെന്നുറപ്പു്. എന്നിട്ടും ചന്ദ്രൻ കൈയുറ ധരിച്ചിട്ടുണ്ടെങ്കിൽ അതു് മറ്റെന്തോ മറയ്ക്കാനായിരിക്കണം"

"മൂന്നാമതു്, ഇനി അഥവാ അത്തരമൊരു രണ്ടാമനുണ്ടെന്നിരിക്കട്ടെ. കൃത്യസമയത്തു് രണ്ടാൾക്കും വെടിവെക്കാനാകുമോ? പിസ്റ്റളിന്റെ ദൂരപരിധി വളരെ കുറവാണു്. അതുപയോഗിക്കുന്നയാൾ വേദിയിലോ ചുരുങ്ങിയ പക്ഷം തൊട്ടടുത്തെങ്കിലുമോ നിൽക്കണം. സുധാകരറെഡ്ഡിയെ പൂർണ്ണമായി മറച്ചുകൊണ്ടാണു് ചന്ദ്രൻ നിന്നതെന്നു് രാവുണ്ണിമേനോനും നാസർ അലിയും മൊഴി തന്നു. റെഡ്ഡി മരിച്ചുകിടക്കുന്ന ഫോട്ടൊ, ചന്ദ്രൻ നിന്നിരുന്ന സ്ഥാനം എന്നിവയിൽ നിന്നു് ഫോറൻസിക്കുകാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടു്. ചന്ദ്രൻ രണ്ടു തോക്കും ഒരുമിച്ചു പ്രയോഗിച്ചു. എന്നിട്ടു് പിസ്റ്റൾ വേദിയിൽ തന്നെ ഉപേക്ഷിച്ചു. ബഹളത്തിനിടക്കു് ആരുമതു് ശ്രദ്ധിച്ചിരിക്കില്ല"

"നാലു്: അതു് നിങ്ങളെ സംബന്ധിക്കുന്നതാണു് മി. വിജയൻ. വേദിയിൽ നിന്നു് വായനശാലാ ഭാരവാഹികൾ, റെഡ്ഡിയുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട കോൺസ്റ്റബിൾമാർ എന്നിവരെ മനഃപൂർവ്വം മാറ്റി നിർത്തി കൊല ചെയ്യാനുള്ള സൗകര്യമൊരുക്കുകയായിരുന്നു നിങ്ങളുടെ ചുമതല. അല്ലേ?"

വിജയന്റെ മൗനം - അതൊരു കുറ്റസമ്മതമായിരുന്നു.

"രാവുണ്ണിമേനോന്റെ ചില ഓഫ്‌-ഹാൻഡ്‌ പരാമർശങ്ങളാണു് എനിക്കു് യാഥാർത്ഥ്യത്തിലേക്കുള്ള വഴിതുറന്നതു്"

"വേങ്ങൂർ ഷാപ്പ്‌ നടത്തിപ്പുകാരൻ വർഗ്ഗീസിനെ വധിച്ചതു് ഈ റെഡ്ഡിയാണെന്നുറപ്പാണു് സർ. തെളിവുകളില്ലായിരിക്കാം. എന്നാൽ അതാണു് സത്യം. അയാളെ വെറുതെ വിട്ടാൽ അയാളിനിയും കുറ്റകൃത്യങ്ങൾ നടത്തും. അതു് തടയാൻ നിയമപരമായി നമ്മുടെ വകുപ്പു് നിസ്സഹായരായിരുന്നു സർ. സമൂഹനന്മയാണു് ഞാനും ചന്ദ്രനുമുദ്ദേശിച്ചതു്. ആ കർത്തവ്യനിർവ്വഹണത്തിൽ അയാൾ ജയിൽവാസമനുഭവിക്കുന്നു; ഞാൻ സസ്പെൻഷനും. ഞങ്ങളുടെ ശിക്ഷയുടെ കാലാവധി കഴിഞ്ഞാലും ജീവിതം ബുദ്ധിമുട്ടാകും സർ. പക്ഷെ ഞങ്ങൾക്കു് പരാതിയില്ല. ഞങ്ങൾ നിശ്ചയിച്ചുറച്ചതാണു്. ഇപ്പോൾ സാർ പറഞ്ഞ കാര്യങ്ങളിൽ സാറൊന്നു് കണ്ണടച്ചാൽ ഞങ്ങൾക്കു്; പ്രത്യേകിച്ചു് ചന്ദ്രനു്; തിരിച്ചുകിട്ടുന്നതു് ജീവിതമാവും"

മൻസൂർ ചിന്താധീനനായി.

Thursday, July 15, 2010

ഒരാഴ്ച - 3


"കൊലയാളിയും തെളിവും അന്വേഷണത്തിന്റെ അന്ത്യവും"


(ഒന്നാം ഭാഗവും രണ്ടാം ഭാഗവും വായിച്ചിരിക്കുമല്ലോ?)

SP: "വരൂ. ഫോറൻസിക്‌ ലാബിൽ നിന്നുള്ള റിപ്പോർട്‌ വന്നു. നിങ്ങളൂഹിച്ച മാതിരി സിഗററ്റിൽ തന്നെയായിരുന്നു വിഷക്കൂട്ടു്. ആട്ടെ, ഏറ്റെടുത്ത കാര്യമെന്തായി? നിങ്ങൾക്കെന്തങ്കിലും തുമ്പു് കിട്ടിയോ?"

DySP: "ഉവ്വു് സാർ. ഈ കേസിൽ ഒന്നൊഴികെയുള്ള എല്ലാ തുമ്പുകളും എനിക്കു് കിട്ടിക്കഴിഞ്ഞു. കൊലയാളി ആരെന്നും വ്യക്തമാണു്. എന്റെ സംശയങ്ങൾ എന്നെ എങ്ങിനെ ഇവിടെയെത്തിച്ചു എന്നതു് ഞാൻ പറയുന്നതിനു മുൻപു് സർ ഈ ഡയറിയൊന്നു് വായിക്കണം. സോമന്റെ ജ്യേഷ്ഠന്റെ കയ്യിൽ നിന്നു് ഞാൻ കണ്ടെടുത്ത ഡയറി. മുഴുവൻ പേജുകൾ വായിക്കണമെന്നില്ല. ഞാൻ ചില പേജുകൾ അടയാളപ്പെടുത്തിയിട്ടുണ്ടു്. അതിൽ അടിവരയിട്ട ഭാഗം മാത്രം വായിച്ചാൽ മതിയാകും"

SP കറുത്തു് തടിച്ച ഡയറി കയ്യിലെടുത്തു. അതിലെ വടിവൊത്ത അക്ഷരങ്ങൾ തെളിഞ്ഞു.

കൊ.വ. 1138 ചിങ്ങം 3

...പറഞ്ഞു് ഞാനിന്നു് സത്യന്റേയും ശാരദയുടേയും ഇപ്പോഴത്തെ അഡ്രസ്‌ മനസ്സിലാക്കി. ഇല്ല. വർഷമിത്ര കഴിഞ്ഞിട്ടും എനിക്കതൊന്നും മറക്കാനാവില്ല. ഒരാൾക്കു് താങ്ങാവുന്നതിലപ്പുറം സങ്കടം അവരിരുവരും എനിക്കു് തന്നിട്ടുണ്ടു്. എന്നാൽ അതിലൊന്നും അവരൊരിക്കലും പശ്ചാത്തപിച്ചിരുന്നതായി എനിക്കു് തോന്നിയിട്ടില്ല. അവർക്കു് എന്തു് ശിക്ഷയാണു് മതിയാവുക? എന്റെ ജീവിതം തൊലച്ച ദ്രോഹികൾ...

കൊ.വ. 1138 ചിങ്ങം 28

ഞാൻ തീരുമാനിച്ചുകഴിഞ്ഞു. മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും അവരിരുവരും അർഹിക്കുന്നില്ല. ശാരദ സത്യനെ അപേക്ഷിച്ചു് ചെയ്ത തെറ്റു് കുറവായിരിക്കാം. എന്നാൽ മാനസികമായി എന്നെ കൂടുതൽ പീഢിപ്പിച്ചതവളാണു്...

കൊ.വ. 1138 കന്നി 7

സത്യനു് കത്തെഴുതി പോസ്റ്റ്‌ ചെയ്തു. വിശേഷങ്ങൾ മാത്രമേ ചോദിച്ചുള്ളു. പഴയതൊന്നും അവനോർക്കാൻ വഴിയില്ല. അവന്റെ ഫോൺ നംബർ അയച്ചുകിട്ടിയാൽ നേരിട്ടു് വിളിക്കാം. അല്ലെങ്കിൽ അവനു് വീണ്ടും കത്തെഴുതാം..

കൊ.വ 1138 കന്നി 18

..ശാരദക്കു് വേണ്ടി ഞാൻ തയ്യാറാക്കിയിരിക്കുന്നതു് strychnine കൊണ്ടുള്ള മരണമാണു്. മരണം അവൾക്കു് കൈപ്പേറിയ അനുഭവമാകട്ടെ. എന്നാൽ ഏറ്റവും ദുഃസ്വാദുള്ള ആ വസ്തു അവളെക്കൊണ്ടു് കഴിപ്പിക്കുക അസാധ്യമാവും. അതിനു് ഞാനൊരു വഴി കണ്ടിട്ടുണ്ടു്. കാപ്സ്യൂളിൽ ഈ പൊടിയിട്ടു് നൽകുകയാണു് ഉത്തമം. ഒരു മരുന്നെന്ന നിലക്കു് അവൾ അറിയാതെ അതു് കഴിക്കണം. വരട്ടെ. അവൾ എത്തിയാൽ എന്തെങ്കിലും കാരണം പറഞ്ഞു് അവളെ കാപ്സ്യൂൾ തിന്നാനേൽപ്പിക്കണം. എന്തു് കാരണവുമാവാം. മുഖത്തു് വിളർച്ചയുണ്ടെന്നും പറഞ്ഞു് കൊടുക്കാം. പിന്നെ ഒരു 10 കാപ്സ്യൂൾ കൊടുക്കുമ്പോൾ ഒന്നിൽ മാത്രമേ വിഷം നിറക്കാവു. അല്ലെങ്കിൽ വന്നയുടനെ അവൾ മരിക്കും. എനിക്കു് രക്ഷപ്പെടാൻ സമയം കിട്ടില്ല. മാത്രമല്ല എന്തെങ്കിലും സംശയം തോന്നി അന്വേഷണമുണ്ടായാൽ ഞാൻ പെട്ടെന്നു് അകപ്പെടരുതു്. പക്ഷെ സത്യന്റെ മരണം .. അതെങ്ങിനെ നടത്തും?

1138 തുലാം 4

... ഇല്ല. Epsom salt വെച്ചുള്ള പരീക്ഷണം പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണു്..

.. സത്യന്റെ മറുപടി വന്നു. ഫോൺ നംബർ തന്നിട്ടുണ്ടു്. ആ വൃത്തികെട്ടവനുമായി ഞാൻ സംസാരിച്ചു. ഈ മലമുകളിലാണു് ഞാനെന്നറിഞ്ഞപ്പോൾ അവനു് ഇങ്ങോട്ടു് വരാൻ ആഗ്രഹമുണ്ടത്രെ! വരട്ടെ. അവനെ അവിടെ പോയി കൊല്ലുന്നതിലും നല്ലതു് ഇവിടെ വരുത്തി കൊല്ലുന്നതാണു്...

1138 തുലാം 11

...സത്യനും ശാരദയും അടുത്ത മാസം വരുമത്രെ. ഇതുവരെ സത്യനെ കൊല്ലാനുള്ള പദ്ധതി ശരിയായില്ലല്ലോ...

1138 തുലാം 14

..മതി. ശാരദക്കു് കൊടുക്കുന്ന vitamin കാപ്സ്യൂൾ തന്നെ സത്യനും കൊടുക്കാം. ചാവട്ടെ രണ്ടും..

1138 തുലാം 19

..പുതിയ ഒരു തന്ത്രം കിട്ടിയിട്ടുണ്ടു്..

1138 തുലാം 22

.. അതെ. അതുമതി. സിഗററ്റിൽ മെർക്യൂറിക്‌ സൈനൈഡ്‌. ചൂടു് തട്ടുമ്പോൾ ഹൈഡ്രജൻ സൈനൈഡും മെർക്ക്യുറി വേപ്പറും ഉണ്ടാകും. നേരെ ശ്വാസകോശത്തിൽ.. ഭും! ഒരു നിമിഷം മതി..

1138 തുലാം 28

സുകുമാരന്റെ തെങ്ങിൻതോപ്പിനിടക്കുള്ള പുരയിടം വാടകക്കെടുത്തിട്ടുണ്ടു്. ഒരാഴ്ച അവർക്കവിടെ താമസിക്കണമത്രെ. ഒരു കാര്യം വ്യക്തം. പഴയതൊന്നും അവർക്കോർമ്മയില്ല. വേണ്ട. അതാണു് നല്ലതു്. അന്ത്യനിമിഷത്തിലും അവർ അറിയാതിരിക്കട്ടെ, എന്തിനാണവർ മരിക്കുന്നതെന്നു്...

1138 വൃശ്ചികം 3

..ഒരാഴ്ചക്കുള്ളിൽ അവരെത്തും. ഞാനാലോചിക്കാഞ്ഞ കാര്യം, സിഗററ്റിൽ എങ്ങിനെ വിഷം നിറക്കും എന്നാണു്. മെർക്യൂറിക്‌ സൈനൈഡ്‌ ലായനിയാണു്. ഒരു സിറിഞ്ജിൽ നിറച്ചു് സിഗററ്റിൽ ചേർക്കാനാകുമോ ആവോ. നാളെ പരീക്ഷിക്കാം..

1138 വൃശ്ചികം 8

..എല്ലാം ശരിയായി. അവരെത്തുന്നതിന്റെ അടുത്ത ദിവസം മദ്രാസിലുള്ള കോൺഫറൻസിന്റെ പേരു് പറഞ്ഞ്‌ഉ് രക്ഷപ്പെടണം. മിനിയാന്നു് എറണാകുളത്തുനിന്നു് എന്റെ തന്നെ പേരിൽ ആശുപത്രിയിലേക്കു് റജിസ്റ്റേർഡ്‌ പോസ്റ്റയച്ചിട്ടുണ്ടു്; മദിരാശിയിൽ കോൺഫറൻസ്‌ എന്നു പറഞ്ഞു്. അതു് പറഞ്ഞു് അവർ എത്തുന്നതിന്റെ അടുത്ത ദിവസം തന്നെ മുങ്ങണം.

DySP: "സർ, ഇവിടെ ഒരൽപം വിശദീകരണം ആവശ്യമാണു്. മെർക്യൂറിക്‌ സയനൈഡ്‌ ഒരു antiseptic ആയി അപൂർവമായി ഉപയോഗിക്കാറുണ്ടു്. ഏതാണ്ടു് 320 ഡിഗ്രിയിൽ അതു് വിഘടിച്ചു് മെർക്കുറിയും ഹൈഡ്രജൻ സയനൈഡും ഉണ്ടാകും. ഇവ രണ്ടും ശരീരത്തിനു് ഹാനികരമാണു്. ഒരു സിഗററ്റ്‌ കത്തുമ്പോൾ 400 മുതൽ 700 ഡിഗ്രി വരെ ചൂടുണ്ടാകും. അതായതു് സിഗററ്റിൽ മെർക്കൂറിക്‌ സയനൈഡ്‌ ഉണ്ടെങ്കിൽ സിഗററ്റ്‌ കത്തിച്ചുവലിക്കുന്നതിനിടയിൽ ഒരാൾക്കു് മരിക്കാം!"

"അതുപോലെ ശാരദ മരിച്ചതു് എങ്ങിനെയെന്നു് വ്യക്തമാണു് സർ. സോമൻ മുൻകൂട്ടി തയ്യാറാക്കിയിരുന്ന കാപ്സ്യൂളുകൾ ശാരദ തന്നെ ടെന്നിസ്‌ എൽബോയുടെ കാര്യം പറഞ്ഞു് വാങ്ങിയതായി നസീർ പറഞ്ഞു. ചുരുക്കത്തിൽ ഡോക്ടരെ സംബന്ധിച്ചിടത്തോളം അവരുടെ ചികിൽസക്കുള്ള സമീപനം തേടിയ വള്ളി കാലിൽ ചുറ്റിയ അനുഭവമായി"

SP: "വിചിത്രമായിരിക്കുന്നു! മരിച്ചുപോയ ഒരാൾ ദിവസങ്ങൾ കഴിഞ്ഞു് കൊല നടത്തുക! അതും രണ്ടു കൊല. അസാധ്യം! നിങ്ങളിതെങ്ങിനെ കണ്ടുപിടിച്ചു? എന്തൊക്കെയാണു് അതിനു് സഹായിച്ച ഘടകങ്ങൾ?"

DySP: "സാർ ശ്രദ്ധിച്ചു കേൾക്കണം. ആദ്യത്തെ ദിവസം സോമൻ അതിഥികളെ കൂട്ടാൻ വരുമ്പോൾ കൈയ്യിൽ മെഡിക്കൽ ബാഗുണ്ടായിരുന്നതായി സുകുമാരൻ പറഞ്ഞിരുന്നു. സുഹൃത്തുക്കളെ കാണാൻ വരുന്നയാൾ മെഡിക്കൽ ബാഗ്‌ കൈയിൽ കരുതുന്നതെന്തിനു്? പാമ്പുകടിയേറ്റ ശേഷം നസീർ ആ ബാഗ്‌ ആശുപത്രിയിൽ മറന്നുവെക്കുകയായിരുന്നു. അതിനുള്ളിൽ നിന്നു് കണ്ടെടുത്ത സിറിഞ്ജിൽ മെർക്യൂറിക്‌ സയനൈഡിന്റെ അംശം ഫോറൻസിക്കുകാർ കണ്ടെത്തിക്കഴിഞ്ഞു"

"മറ്റൊന്നു്, നമ്മൾ സംശയിച്ച പോലെ സുകുമാരന്റേയും നസീറിന്റേയും അപരിചിതത്വമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം സത്യനും ശാരദയും വെറും രണ്ടു മനുഷ്യർ. അവരോടു് വിരോധം തോന്നേണ്ട കാര്യം ഇരുവർക്കുമില്ല"

"മൂന്നു് - വിഷക്കൂട്ടുകൾ. Strychnine അപൂർവമായി ചില മിശ്രിതങ്ങളിൽ ഉറക്കമരുന്നായി ഉപയോഗിക്കാറുണ്ടെന്നു് അന്വേഷണത്തിൽ വ്യക്തമായി. അതുപോലെ മെർക്ക്യൂറിക്‌ സയനൈഡും. ഇവ രണ്ടും അനായാസമായി ലഭിക്കുകയും കൈകാര്യം ചെയ്യുകയും ഉണ്ടെങ്കിൽ അതൊരു ഡോക്ടറാവാനാണു് സാധ്യത"

"നാലു്, സത്യനേയും ശാരദയേയും ഡോക്ടർ വിളിച്ചുവരുത്തുകയായിരുന്നു. അയാൾക്കു് മാത്രമേ വരുന്നവരെക്കുറിച്ചു് അറിവുണ്ടായിരുന്നുള്ളു. സുകുമാരനെ സംബന്ധിച്ചിടത്തോളം സോമന്റെ ഏതോ രണ്ടു കൂട്ടുകാർ വരുന്നു എന്നേയുള്ളു"

"അഞ്ചു്, പാമ്പുകടിച്ചുള്ള മരണം ഒരു സ്വാഭാവികസംഭവമാകാനാണു് സാധ്യത. ഒരാളെ കൊല്ലാൻ പാമ്പിനെ പിടിച്ചു് കടിക്കാനേൽപ്പിക്കുന്നതു് വളരെ ദുഷ്കരമാണു്. മിക്കവാറും ആ ശ്രമം പാഴാവുകയേയുള്ളു"

"ഇത്രയും കാര്യങ്ങൾ വെച്ചു് ഞാനൊരു തീരുമാനത്തിലെത്തി. പ്രത്യക്ഷമായോ പരോക്ഷമായോ സോമൻ കൊലപാതകങ്ങളിൽ പങ്കാളിയാണെന്നു്. രണ്ടു മരണങ്ങളും നടന്നിരിക്കുന്നതു് വിഷം ഉള്ളിൽ ചെന്നാണു്. വിഷം നേരത്തേ കൂട്ടി വച്ചിരിക്കാം. ഒരു കത്തിക്കുത്തു് നടന്നെങ്കിൽ ഒരാൾ നേരിട്ടു് വന്നു് നടത്തുന്നതാവണം. എന്നാൽ വിഷം ഉള്ളിൽ ചെന്നുള്ള മരണത്തിൽ എപ്പോഴാണു് ആ വിഷം തയ്യാർ ചെയ്യപ്പെട്ടതു് എന്നു് കൃത്യമായി പറയുക അസാധ്യമാകും. അതാണു് ഈ കൊലകളുടെ പിന്നിലുള്ള രഹസ്യവും"

"നടന്ന കാര്യങ്ങൾ നമുക്കൂഹിക്കാം. ശാരദ വിഷമടങ്ങുന്ന ഗുളികകൾ സോമനിൽ നിന്നു് വാങ്ങുന്നു. പിന്നീടെപ്പോഴോ - സത്യൻ ഉച്ചക്കുള്ള സർക്കീട്ട്‌ കഴിഞ്ഞുവന്നു് വിശ്രമിക്കുമ്പോഴോ മറ്റോ - സോമൻ അയാളുടെ സിഗററ്റ്‌ ടിൻ കൈക്കലാക്കുന്നു. കൂടുതൽ സാധ്യത, തന്റെ സ്വാതന്ത്ര്യമുപയോഗിച്ചു് സോമൻ വെറുതെ സത്യൻ നോക്കിനിൽക്കെ തന്നെ ആ ടിൻ എടുത്തിരിക്കും എന്നാണു്. പിന്നെ സിഗററ്റിൽ വിഷം നിറക്കുക എളുപ്പമുള്ള കാര്യമായിരുന്നു"

"എന്റെ അന്വേഷണങ്ങളിൽ ഇത്രയും തയ്യാറായി കൊലനടത്തുന്ന ഒരാളെ ആദ്യമായാണു് സർ, ഞാനഭിമുഖീകരിക്കുന്നതു്. മാസങ്ങൾ നീളുന്ന തയ്യാറെടുപ്പു്. പല പദ്ധതികൾ പരീക്ഷിച്ചു് പിന്മാറാതെ ഒരിക്കലും പാഴാവാത്ത ഒരു നൂതനവിദ്യ അയാൾ തന്നെ ഉരുത്തിരിച്ചെടുത്തിരിക്കുന്നു. അതിന്റെ തെളിവാണു്, സ്വയം ഇല്ലാതിരുന്നിട്ടുകൂടി വിജയകരമായി അയാൾ ഈ കൊലകൾ പൂർത്തിയാക്കിയതു്. തന്റെ ലക്ഷ്യത്തിലെത്താൻ ഇത്രയും പ്രയത്നിക്കുന്ന ഇയാൾ തന്റെ ബുദ്ധി നല്ല കാര്യങ്ങൾക്കുപയോഗിച്ചിരുന്നെങ്കിൽ..."

SP: "അപ്പോഴും ഒരു പ്രശ്നം ബാക്കി നിൽക്കുന്നു. അല്ലേ?"

DySP: "അതെ സർ. 'എന്തിനു്' എന്ന ചോദ്യം. ഈ കൊലകൾക്കു പിന്നിലെ പ്രേരകശക്തി നമുക്കിപ്പോഴും അജ്ഞാതം. അതു് പറഞ്ഞുതരാൻ കഴിവുള്ള 3 പേരും കാലയവനികക്കുള്ളിൽ മറഞ്ഞു. ഒരിക്കലും ഒരിക്കലും ആ സത്യം പുറത്തുവന്നുകൊള്ളണമെന്നില്ല. സോമന്റെ ജ്യേഷ്ഠനും ഇക്കാര്യത്തിൽ അജ്ഞനാണു്. കൂടുതലൊന്നും പ്രതീക്ഷിക്ക വയ്യ"

SP: "ഒരു കാര്യം കൂടി - ഈ ഡയറി കിട്ടുമെന്നും അതിൽ ഇങ്ങനെ കൊലയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരിക്കുമെന്നും നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ?"

DySP: "ഒരിക്കലുമില്ല സാർ. ഈ ഡയറിക്കുറിപ്പു് ഞാൻ ചിന്തിചിച്ചിരുന്നേയില്ല. എന്റെ ലക്ഷ്യം സോമന്റെ മെഡിക്കൽ ബാഗായിരുന്നു. അതിനുള്ളിൽ ഉണ്ടാകാവുന്ന വിഷക്കൂട്ടു്, കാപ്സ്യൂളിന്റെയോ strychnineന്റെയോ അവശിഷ്ടങ്ങൾ.. അത്രയും മതിയായിരുന്നു സർ, ഈ കേസ്‌ തെളിയിക്കാൻ. ഡയറി വെറും ബോണസ്‌ മാത്രം"

SP: "വെൽ ഡൺ. ഈ കേസ്‌ നമുക്കൊരു തിരിച്ചറിവാണു്. മരിച്ചവർ പോലും കൊലനടത്താം എന്ന സത്യം നാം മനസ്സിലാക്കുന്നു. നമ്മുടെ പോലീസ്‌ കുറ്റാന്വേഷണചരിത്രത്തിൽ ഈ കേസൊരു നാഴികക്കല്ലാണെന്ന കാര്യത്തിൽ എനിക്കു് സംശയമില്ല"

Tuesday, July 13, 2010

ഒരാഴ്ച - 2

(ഒന്നാം ഭാഗം ഇവിടെ)

"രണ്ടു് കൊലപാതകങ്ങൾ"



4 ദിവസം കഴിഞ്ഞിരുന്നു.

സോമന്റെ മരണമേൽപ്പിച്ച ആഘാതത്തിൽ നിന്നു് എല്ലാവരും മുക്തിനേടി വരുന്നു. സോമന്റെ ജ്യേഷ്ഠൻ മൃതദേഹം ഏറ്റുവാങ്ങി സ്വന്തം വീട്ടിലേക്കു് പോയിരുന്നു. സോമന്റെ മുറിയിൽനിന്നു് സാധനങ്ങൾ കൊണ്ടുപോകാനും മുറി തിരിച്ചേൽപ്പിക്കാനുമായി ജ്യേഷ്ഠൻ 3-4 ദിവസം കഴിഞ്ഞെത്തും എന്നറിയിച്ചിരിക്കുന്നു. ക്ഷേമമന്വേഷിക്കാൻ എന്നും സുകുമാരൻ രാവിലേയും വൈകിട്ടും സത്യനേയും ശാരദയേയും സന്ദർശിച്ചുകൊണ്ടിരുന്നു.

സോമന്റെ മരണം സംബന്ധിച്ചുള്ള കുറച്ചു് ഔപചാരികതകൾ അവസാനിപ്പിച്ചു് സത്യനും ശാരദയും പുറത്തിറങ്ങി. പകൽ മുഴുവൻ അവർ പല കാഴ്ചകളും കണ്ടു് നടന്നു. ആ സമയത്തു് നസീർ വീട്ടിലെ ജോലികൾ ചെയ്യുകയായിരുന്നു.

എന്തുപറ്റിയെന്നുറപ്പില്ല; പരസ്പരം വഴക്കിട്ടുകൊണ്ടാണു് അന്നു വൈകുന്നേരം സത്യനും ശാരദയും തിരിച്ചു് വീട്ടിൽ വന്നു കയറിയതു്. വന്നയുടനെ രണ്ടുപേരും മുറിയിൽ കയറി വാതിലടച്ചു. അകത്തുനിന്നും ഉറക്കെയുള്ള വർത്തമാനം കേൾക്കാമായിരുന്നു. എന്നാൽ വഴക്കിന്റെ കാരണം അപ്പോഴും വ്യക്തമായില്ല.

ഏതായാലും അന്നു് ശാരദ ആരോടും സംസാരിച്ചില്ല. ഭക്ഷണം കഴിക്കാൻ വരാതെ മുറിയിൽ തന്നെ അടച്ചിരുന്നു. അവരുടെ കുറവു് നികത്താനെന്നോണം സത്യൻ പതിവിലധികം മദ്യപിക്കുകയും ഒരുപാടു് ഭക്ഷണം കഴിക്കുകയും ചെയ്തു. അയാളും ഒന്നും സംസാരിച്ചില്ല. ഭക്ഷണം കഴിഞ്ഞു് വളരെ നേരം എന്തോ ആലോചിച്ചുകൊണ്ടു് അയാൾ ഹാളിൽ ഉലാത്തുന്നതുകണ്ടുകൊണ്ടാണു് നസീർ കിടക്കാൻ പോയതു്.

ഏതാണ്ടു് 12 മണിക്കു് എന്തോ ബഹളം കേട്ടാണു് നസീർ ഉണർന്നതു്. സത്യന്റെ മുറിയിൽ വെളിച്ചമുണ്ടായിരുന്നു. നസീർ വാതിൽക്കലെത്തിയതും അതു് തുറന്നു് സത്യൻ പുറത്തുവന്നു. അയാൾ പരിഭ്രമിച്ചു വിളറിയിരുന്നു. മുറിയിൽ കടന്ന നസീർ കണ്ടതു് കട്ടിലിൽ കിടന്നു് പുളയുന്ന ശാരദയെ ആണു്. അവർ വല്ലാതെ ദുരിതമനുഭവിക്കുന്നതായി തോന്നി. വയറിൽ അമർത്തിപ്പിടിച്ചു് അവർ വേദനിച്ചു് നിലവിളിച്ചുകൊണ്ടിരുന്നു.

സത്യൻ തന്റെ കാർ പുറത്തിറക്കിയിരുന്നു. നസീറും അയാളും കൂടി ശാരദയെ താങ്ങി പിൻസീറ്റിൽ കിടത്തി. നസീർ വേഗം വീടു് പൂട്ടി. ഗ്രാമത്തിലെ ആശുപത്രി ലക്ഷ്യമാക്കി കാർ പാഞ്ഞു.

എന്നാൽ ആശുപത്രിയിലെത്തി കുറച്ചു സമയത്തിനുള്ളിൽ ശാരദ മരിച്ചു..

*   *   *   *   *

DySP: "വളരെ വിചിത്രമായിരിക്കുന്നു സർ. ശാരദയുടെ മരണം നടന്നിരിക്കുന്നതു് അതിമാരകമായ strychnine എന്ന വിഷം ഉള്ളിൽ ചെന്നാണു്. ഇതു് ഒരു പ്രത്യേക ചെടിയിൽ നിന്നാണുണ്ടാക്കുന്നതു്. ശരീരത്തിൽ ചെന്നാൽ രക്ഷപ്പെടാൻ സാധ്യതയില്ല എന്നുതന്നെ പറയാം. ശരീരത്തിൽ കടന്നു് ഏതാണ്ടു് 15 മിനുട്ടിനുള്ളിൽ അതു് പ്രവർത്തനം തുടങ്ങിയിരിക്കും. അതിന്റെ ലക്ഷണങ്ങളാണു് സത്യനും നസീറും പറഞ്ഞ, ശാരദ അനുഭവിച്ച ദുരിത പൂർണ്ണമായ അവസ്ഥ"

"ശാരദ ഇന്നലെ രാത്രി ഒന്നും കഴിക്കാതെയാണു് ഉറങ്ങൻ കിടന്നതു്. ആ കാര്യം ശ്രദ്ധിക്കണം സാർ. കാരണം ആമാശയത്തിൽ എന്തു് എത്തിയാലും സ്വാംശീകരിക്കാൻ തയ്യാറായി ശരീരം കാത്തിരിക്കുകയാവും. ഇക്കാര്യം അറിഞ്ഞുകൊണ്ടാണോ ഈ വിഷം അവരിൽ പ്രയോഗിക്കപ്പെട്ടിരിക്കുന്നതു് എന്നു് സംശയിക്കേണ്ടിയിരിക്കുന്നു"

"പക്ഷെ ഒരു പ്രശ്നമുണ്ടു് സാർ. Strychnine മനുഷ്യനു് പരിചയമുള്ളതിൽ വച്ചു് ഏറ്റവും കൈപ്പുള്ള വസ്തുക്കളിൽ ഒന്നാണു്. വളരെ കുറഞ്ഞ അളവുകളിൽ പോലും - മില്ലിഗ്രാമുകളിൽ എടുത്താൽ പോലും - ഒരാൾക്കു് അതിന്റെ ദുഃസ്വാദു് അനുഭവപ്പെടും. എന്നിട്ടും വളരെയധികം തോതിൽ അതു് ശാരദയുടെ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടു്"

"അല്ലെങ്കിൽ ആത്മഹത്യ ചെയ്യാനുറച്ചയാളാണെങ്കിൽ കൈപ്പു് സഹിച്ചും കഴിച്ചെന്നിരിക്കാം. പക്ഷെ അതു് വിശ്വസിക്കാൻ പ്രയാസമുണ്ടു്. എന്റെ ബലമായ സംശയം ഇതൊരു കൊലപാതകമാണു് എന്നാണു്"

SP: "എങ്കിൽ അതു് ചെയ്തിരിക്കാൻ സാധ്യതയുള്ള രണ്ടു് പേരാണുള്ളതു് - നസീറും സത്യനും. അവർ രണ്ടു പേരുടേയും മൊഴി പ്രകാരം നസീർ അടുക്കളയിലായിരുന്നു കിടന്നതു്; സത്യൻ ശാരദയുടെ കൂടെ മുറിയിലും. മാത്രമല്ല, നസീർ താൻ കിടക്കുന്നതിനേക്കാൾ നേരത്തേ കിടക്കാൻ പോയെന്നും സത്യൻ തറപ്പിച്ചു് പറയുന്നു"

DySP: "ശരിയാണു് സാർ. ആദ്യത്തെ സംശയങ്ങൾ സത്യന്റെ നേരെ വിരൽ ചൂണ്ടുന്നു. പോരാത്തതിനു് അവർ തമ്മിൽ ഇന്നലെ എന്തോ വഴക്കും നടന്നിരുന്നു. നസീറിനു് വഴക്കു് നടന്നു എന്നല്ലാതെ കാരണമറിയില്ല. സത്യൻ പറയുന്നതാകട്ടെ, ഇടക്കൊക്കെ പതിവുള്ള പോലെ ഒരു സാധാരണ കലഹം മാത്രമായിരുന്നു എന്നാണു്. ദേഷ്യം വന്നാൽ അതു് മാറുന്നതുവരെ ഒന്നും കഴിക്കാതെയും ആരോടും സംസാരിക്കാതെയും ഇരിക്കുക ശാരദയുടെ സ്വഭാവമായിരുന്നു എന്നാണു് സത്യന്റെ വാദം. പോരാത്തതിനു് നസീറിനു് ശാരദയെ കൊല്ലേണ്ട കാര്യമുള്ളതായി പ്രത്യക്ഷത്തിൽ നമുക്കറിവില്ല. എന്നാൽ ശാരദ ഒരു ധനിക കുടുംബത്തിലെയംഗമാണു്. അവരുടെ മരണത്തിൽ ആർക്കെങ്കിലും നേട്ടമുണ്ടെങ്കിൽ അതു് സത്യനാണു്. ഞാനന്വേഷിച്ചിരുന്നു. ലക്ഷക്കണക്കിനു് രൂപയുടെ ആസ്തി സ്വന്തം പേരിലുണ്ടായിരുന്ന ഒരു ധനികയായിരുന്നു ശാരദ"

"പക്ഷെ ഒരു കാര്യം - വിഷം അവരെ നിർബന്ധിച്ചു് കഴിപ്പിച്ചതാവാൻ വഴിയില്ല. മുറിയിൽ മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണമില്ല. മാത്രമല്ല, വിഷം അതിന്റെ രൗദ്രത കാണിച്ചുതുടങ്ങിയ ഉടനെ ശാരദയെ ആശുപത്രിയിലെത്തിക്കാൻ സത്യൻ ആത്മാർത്ഥമായി ശ്രമിച്ചു എന്നാണു് നസീർ പറയുന്നതു്. അത്ര വേഗത്തിലാണു് അയാൾ വണ്ടിയോടിച്ചതത്രെ"

SP: "അതിൽ കാര്യമില്ല. ആശുപത്രിയിലെത്തിച്ചാലും മരിക്കുമെന്നു് ഉറപ്പുള്ള ഒരു വിഷം നൽകിയിട്ടു് അങ്ങിനെ പെരുമാറിയതാണെങ്കിലോ? അല്ലെങ്കിൽ വിഷം അകത്തുചെന്നു് എത്ര നേരം കഴിഞ്ഞാണു് ശാരദയെ ആശുപത്രിയിലെത്തിച്ചതു് എന്നു് നമുക്കറിയില്ലല്ലോ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണസമയം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. ഒന്നു് ചോദിച്ചോട്ടെ? ഒരുപക്ഷെ നസീറിനും സത്യനും ഒരുമിച്ചു് ഈ മരണത്തിൽ പങ്കുണ്ടെങ്കിലോ?"

DySP: "അന്വേഷിക്കേണ്ടിയിരിക്കുന്നു സർ. അവർ തമ്മിൽ മുൻപരിചയമുള്ളതായി ഇതുവരെ അറിവൊന്നുമില്ല. ഇനി ഇവിടെ വന്ന ശേഷം കൂട്ടുകൂടിയതാണെങ്കിൽ മരിക്കുന്നയാളെ ആശുപത്രിയിലെത്തിച്ചു് സംഗതികൾ പരസ്യമാക്കാൻ അവർ ശ്രമിക്കുമോ?"

SP: "ശരിയാണു്. കൊലനടക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചു് കുറച്ചുകൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു. ആട്ടെ, സത്യൻ ഇപ്പോൾ എവിടെയുണ്ടു്?"

DySP: "അവർ താമസിച്ചുകൊണ്ടിരുന്ന വീട്ടിൽ തന്നെയുണ്ടു് സർ. അയാൾ വളരെ ദുഃഖിതനായാണു് കാണപ്പെടുന്നതു്. സിഗററ്റുകൾ വലിച്ചുതള്ളുന്നു. അയാളുടെ വിഷമം വളരെ സത്യസന്ധമാണു് എന്നു് കണ്ടാൽ തോന്നുന്നുണ്ടു് സാർ. കുറച്ചുകൂടി ചോദ്യം ചെയ്യാൻ വേണ്ടി..."

പെട്ടെന്നു് മുറിയുടെ വാതിൽക്കൽ ഒരു മുട്ടു് കേട്ടു. DySP വാതിൽ തുറന്നു് പുറത്തുനിന്ന കോൺസ്റ്റബിളിനോടു് എന്തോ സംസാരിച്ചു. വാതിലടച്ചു് തിരിച്ചു് SPയുടെ മുൻപിൽ വന്നു നിന്ന അയാൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.

DySP: "സർ, സത്യനല്ല ശാരദയെ കൊന്നതു്"

SP: "എന്തു്? എങ്ങിനെ കൃത്യമായി നിങ്ങൾക്കു് പറയാൻ സാധിക്കും?"

DySP: "അതു്.. പിന്നെ.. സാർ, ഒരു പത്തു മിനുട്ടു് മുൻപു് സത്യൻ മരിച്ചു"

SP: "What?!"

DySP: "അതെ സർ. നസീറിനേയും സത്യനേയും വീട്ടിലാക്കി കാവലിനു് 2 പോലീസുകാരേയും നിർത്തിയിട്ടാണു് ഞാനിങ്ങോട്ടു് വന്നതു്. പെട്ടെന്നു് സത്യനു് ശ്വാസംമുട്ടു് അനുഭവപ്പെട്ടത്രെ. അയാൾക്കു് ശ്വാസം കഴിക്കാനേ സാധിച്ചിരുന്നില്ല. തൊണ്ടയിൽ പിടിച്ചു് അയാൾ മറിഞ്ഞുവീണു് നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിച്ചു എന്നാണു് കോൺസ്റ്റബിൾ പറയുന്നതു്"

SP: "ഇത്ര പെട്ടെന്നു് അയാൾ മരിക്കാൻ എന്താണുണ്ടായതു്?"

DySP: "സർ, ആ സ്ഥലത്തിന്റെ ഉടമസ്ഥൻ സുകുമാരൻ അവിടെ വന്നിരുന്നു. അയാൾക്കും സത്യനും പിന്നെ പോലീസുകാർക്കും നസീർ ചായകൊടുത്തു. ആ ചായ കുടിച്ചുകഴിഞ്ഞു് മിനുട്ടുകൾക്കുള്ളിലാണു് അയാൾ മറിഞ്ഞു വീണതു്"

SP: "നസീർ... പിന്നെ ഇതുവരെ നമ്മൾ സംശയിക്കാതിരുന്ന സുകുമാരൻ. ഒരു ബാധ പോലെ ഇടക്കിടെ രംഗത്തു് പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്യുന്ന mysterious character. ഇനി നാം വളരെ വേഗത്തിൽ നീങ്ങേണ്ടിയിരിക്കുന്നു!"

DySP: "അതെ സർ. നസീറിനേയും സുകുമാരനേയും തടഞ്ഞുവെക്കാനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇരുവരേയും ഉടനെ അറസ്റ്റ്‌ ചെയ്യുന്നതാണു്"

SP: "ഗുഡ്‌. പ്രോസീഡ്‌"

DySP: "സർ.. ഒരു കാര്യം കൂടി. 5 ദിവസം മുൻപു് സോമൻ മരിക്കുമ്പോഴും ഈ നസീറും സുകുമാരനും അയാളുടെ അടുത്തുണ്ടായിരുന്നു. എനിക്കൊരു സംശയം..."

SP: "യേസ്‌. ശരിയാണല്ലോ. സോമൻ മരിക്കുന്നതും വിഷം തീണ്ടിത്തന്നെയാണല്ലോ. പാമ്പു് കടിച്ചു് ഒരാൾ മരിച്ചാൽ കേസെടുക്കാനാവില്ല. എന്നാൽ പാമ്പിന്റെ വിഷം ബലമായി ശരീരത്തിൽ സന്നിവേശിപ്പിച്ചതാണെങ്കിലോ..."

*   *   *   *   *

DySP: "സർ, സത്യന്റെ പോസ്റ്റ്മോർട്ടം റിപോർട്‌ വന്നു. കുരുക്കുകൾ കൂടുതൽ സങ്കീർണ്ണമാകുന്നു"

SP: "എന്തു പറ്റി? എന്താണു് റിപോർട്ടിൽ?"

DySP: "സയനൈഡ്‌ ഉള്ളിൽ ചെന്നാണു് സത്യൻ മരിച്ചിരിക്കുന്നതു്. എന്നാൽ നമ്മൾ സംശയിച്ച പോലെ ചായയിൽ വിഷം കലർന്നിട്ടില്ലായിരുന്നു സർ!"

SP: "What?!"

DySP: "ദുരൂഹതകൾ ഇനിയുമുണ്ടു്. മെർക്കുറി, ഹൈഡ്രജൻ സയനൈഡ്‌ എന്നിങ്ങനെ മാരകമായ 2 വിഷങ്ങളാണു് സത്യന്റെ മരണത്തിനു് കാരണം. ഇനി ഞാൻ പറയുന്നത്‌ഉ് സാർ ശ്രദ്ധിക്കണം"

"സാധാരണ സയനൈഡ്‌ മനുഷ്യശരീരത്തിൽ പ്രവേശിക്കുമ്പോൾ നാം കരുതുംപോലെ ഒരു നിമിഷം കൊണ്ടൊന്നും ആൾ മരിക്കില്ല. ശരീരത്തിലെത്തിയ വിഷത്തിന്റെ അളവനുസരിച്ചു് ഏതാനും നിമിഷങ്ങൾ കഴിഞ്ഞാണു് മരണം നടക്കുക. ചിലപ്പോൾ മുപ്പതോ അതിലധികമോ സെക്കൻഡുകൾ ഇതിനെടുത്തേക്കാം. സയനൈഡ്‌ വളരെ എളുപ്പത്തിൽ ശരീരം വലിച്ചെടുക്കുന്ന ഒരു വസ്തുവാണു്. അതുപോലെ മെർക്കുറിയും. ഇത്തരം വസ്തുക്കൾ നമ്മുടെ കൈകൊണ്ടു് തൊട്ടാൽ പോലും തൊലിക്കുള്ളിലൂടെ ശരീരം അതു് വലിച്ചെടുക്കും"

"ഇത്തരത്തിൽ വലിച്ചെടുക്കപ്പെടുന്ന സയനൈഡ്‌ ശ്വാസോച്ഛ്വാസ പ്രക്രിയയെ തടസപ്പെടുത്തുകയാണു് ചെയ്യുന്നതു്. പുറമെ ഹൃദയത്തിന്റെ പ്രവർത്തനവും അവതാളത്തിലാക്കുന്നു. ജീവവായു വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്ന ഈ വിഷക്കൂട്ടുകൾ വളരെ വേഗം പ്രവർത്തിച്ചു് ശരീരത്തെ മരണത്തിലേക്കു് തള്ളിവിടുന്നു"

"എന്നാൽ ഇവിടെയാണു് ഒരു പ്രശ്നം. സത്യന്റെ ശരീരത്തിൽ സയനൈഡ്‌ ഉള്ളതു് ശ്വാസകോശത്തിലാണു്. അയാളുടെ ആമാശയത്തിൽ ഒരൽപ്പം പോലും ഇല്ല. അതായതു് മരണം ഉറപ്പാക്കുംവിധം നേരിട്ടു് വിഷം ശ്വാസകോശങ്ങളിലെത്തുകയായിരുന്നു. പക്ഷെ എങ്ങിനെ?"

SP: "നമ്മൾ കരുതുംപോലെ കൊലയാളി നിസ്സാരനല്ല. രണ്ടു് കൊല അയാൾ അനായാസമായി നടത്തിക്കഴിഞ്ഞു. ഒരുപക്ഷെ സോമന്റേതടക്കം 3 കൊല! ഒരു തെളിവും നമ്മുടെ പക്കലില്ല"

DySP: "അതെ സർ. നസീറിനേയോ സുകുമാരനേയോ നമ്മൾ സംശയിക്കുമ്പോൾത്തന്നെ അവർക്കു് കൊല ചെയ്യേണ്ട ഒരു കാരണം മനസ്സിലാവുന്നില്ല"

SP: "നിങ്ങൾ ഒരാളെ വിട്ടുപോയി!"

DySP: "സർ..? ആരു്?"

SP: "സോമന്റെ ജ്യേഷ്ഠൻ!"

DySP: "സർ.. അതു്.. പക്ഷെ.."

അൽപസമയത്തേക്കു് അവിടെ നിശ്ശബ്ദത.

SP: "യെസ്‌. നിങ്ങൾ ആലോചിക്കുന്നതുതന്നെയാണു് ഞാനുമാലോചിക്കുന്നതു്. സത്യനേയും ശാരദയേയും പഠിക്കുന്ന കാലം മുതൽ സോമന്റെ കുടുംബത്തിനറിയാം. സ്വാഭാവികമായും സോമന്റെ ജ്യേഷ്ഠനും സത്യനും തമ്മിൽ അറിയണം. അയാൾ ഇവിടെ വന്നപ്പോൾ സത്യനും ശാരദയും അയാളോടു് അടുത്തിടപഴകുന്നതു് നമ്മൾ കണ്ടതാണല്ലോ"

"ഒരു പക്ഷെ സോമന്റെ ജ്യേഷ്ഠനു് ഇവരോടു് എന്തെങ്കിലും തരത്തിൽ ശത്രുതയുണ്ടെന്നിരിക്കട്ടെ. എന്നാൽ കുറച്ചുകാലമായി അവരെക്കുറിച്ചു് വിവരമില്ല. തന്റെ അനുജനുമായി ബന്ധപ്പെട്ട ഏറ്റവും ദുരന്തപൂർണ്ണമായ ഒരു ദൗത്യത്തിനിടക്കു് അയാൾ വീണ്ടും അവിചാരിതമായി അവരെ കണ്ടുമുട്ടുന്നു. എങ്കിൽ എല്ലാം കൃത്യമായി കൂടിയിണങ്ങുന്നു. അല്ലെങ്കിൽ അയാൾ പറഞ്ഞതനുസരിച്ചു് നസീറോ മറ്റോ ഈ കൊല ചെയ്തതാവാനും മതി. നിങ്ങളെന്താ ആലോചിക്കുന്നതു്?"

DySP: "സർ, എന്റെ മനസ്സിൽ ഒരു ആശയമുണ്ടു്. പക്ഷെ അതിപ്പോൾ സാറിനോടു് പറയാൻ വയ്യ. കാരണം അതു് പറയാനുള്ള തെളിവുകൾ എന്റെ പക്കലില്ല. എനിക്കു് 2 ദിവസത്തെ സമയം തരു സർ. ഞാൻ ആലോചിക്കുന്ന കാര്യം ശരിയാണെങ്കിൽ ആ രണ്ടു് ദിവസത്തിനുള്ളിൽ കൊലയാളി മറനീക്കി പുറത്തുവരും"

SP: "ശരി. എനിക്കു് നിങ്ങളുടെ കഴിവിൽ വിശ്വാസമുണ്ടു്. മറ്റന്നാൾ വൈകുന്നേരം നമുക്കു് വീണ്ടും ഇവിടെ കൂടാം. നിങ്ങൾക്കു് ഭാവുകങ്ങൾ"

DySP മുറിയുടെ പുറത്തേക്കു് നടന്നു. പെട്ടെന്നു് അയാൾ ഒന്നു് നിന്നു. തിരിഞ്ഞുനിന്നു് SPയോടു് ഇത്രകൂടി അയാൾ കൂട്ടിച്ചേർത്തു:

"സർ, സയനൈഡ്‌ സത്യന്റെ ശരീരത്തിൽ ചെന്നതു് എങ്ങിനെയെന്നു് എനിക്കൂഹിക്കാം. ചായയിലല്ല, അയാൾ വലിച്ചിരുന്ന സിഗററ്റിലായിരുന്നിരിക്കണം ആ വിഷമുണ്ടായിരുന്നതു്. ഏതായാലും ഫോറൻസിക്‌ ലാബിൽ നിന്നുള്ള റിപ്പോർട്ട്‌ വരട്ടെ. ഞാനിറങ്ങുന്നു സർ. കുറച്ചധികം ജോലി തീർക്കാനുണ്ടു്. നമുക്കു് 2 ദിവസത്തിൽ കാണാം"




അടുത്ത ഭാഗം: "കൊലയാളിയും തെളിവും അന്വേഷണത്തിന്റെ അന്ത്യവും"

Sunday, July 11, 2010

ഒരാഴ്ച - 1

(ഈ കഥയും ഇതില കഥാപാത്രങ്ങളും സാങ്കൽപികമാണു്. ഭൂമിയിൽ എന്നെങ്കിലും ജീവിച്ചിരുന്നവരുമായോ നടന്ന സംഭവങ്ങളുമായോ ഇതിനു് യാതൊരു ബന്ധവുമില്ല. അഥവാ അങ്ങിനെ ഒരു ബന്ധം സ്ഥപിച്ചെടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതു് തികച്ചും യാദൃച്ഛികം മാത്രമാണു്)

"ഡോക്റ്റരുടെ അപമൃത്യു"


കൊ.വ. 1138 വൃശ്ചികം (നവമ്പർ, 1962 AD)

ഗേറ്റ്‌ തുറക്കുന്ന ശബ്ദം കേട്ടാണു് സുകുമാരൻ പത്രത്തിൽ നിന്നു് കണ്ണുയർത്തിയതു്. അയൽക്കാരൻ ഡോക്റ്റർ സോമനായിരുന്നു ആഗതൻ.

"സുകുമാരാ, എന്റെ അതിഥികൾ വന്നു. അവർക്കു് താമസിക്കാനുള്ള വീടിന്റെ താക്കോൽ എടുത്തുകൊള്ളു"

"ഡോക്റ്റർ നടക്കു, ഞാനും വരാം. അവരെ പരിചയപ്പെടുകയും ആവാം. എന്തെങ്കിലും സഹായവും എന്നെക്കൊണ്ടാവുമെങ്കിൽ അതും ചെയ്യാമല്ലോ"

"വളരെ നല്ലതു്. വരൂ"

സുകുമാരന്റെ വീട്ടിൽ നിന്നു് ഏതാണ്ടു് അര കിലോമീറ്റർ അകലെയുള്ള ഒരു കൊച്ചു മുറിയിലായിരുന്നു ഡോക്റ്റർ സോമൻ താമസിച്ചിരുന്നതു്. അവിടെയെത്തിയ സുകുമാരനു് തന്റെ അതിഥികളെ സോമൻ പരിചയപ്പെടുത്തി.

"ഇതു് സത്യൻ, ഇതു് അദ്ദേഹത്തിന്റെ ശ്രീമതി ശാരദ. ഞങ്ങൾ തമ്മിൽ എത്രയോ വർഷത്തെ പരിചയമുണ്ടു്. പഠിക്കുന്ന കാലം മുതൽ ഞങ്ങൾ പരസ്പരമറിയും. എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണവർ. ഇപ്പോൾ കുറേ കാലത്തിനു ശേഷം വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു!"

"ഇതു് മി. സുകുമാരൻ. ഞാൻ സ്ഥലം മാറ്റമായി ഈ മലകേറി വന്നപ്പോൾ എനിക്കിവിടെ എല്ലാ സഹായവും ചെയ്തു് തന്നതു് ഇദ്ദേഹമാണു്. നിങ്ങൾക്കുള്ള താമസവും ഇദ്ദേഹമാണു് ശരിയാക്കിയിട്ടുള്ളതു് - ഇദ്ദേഹത്തിന്റെ തെങ്ങിൻതോപ്പിൽ ഒരു ചെറിയ വീടുണ്ടു്. മനോഹരമാണു് അവിടം. കാടിന്റെ വക്കത്താണു്. ഒരാഴ്ച്ച എത്രപെട്ടെന്നു് പോയെന്നു് നിങ്ങളറിയില്ല. കേട്ടൊ മി. സുകുമാരൻ, ഇത്ര അടുത്ത സുഹൃത്തുക്കളായിട്ടും എനിക്കിവരുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ല. അതിനുള്ള ഒരു പ്രായശ്ചിത്തം കൂടിയാണു് ഈ സമ്മേളനം"

സത്യൻ ഏതാണ്ടു് 30 വയസ്സുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. അൽപം ഉയരം കുറഞ്ഞു് കറുത്തിരുണ്ടു് തടിച്ച ശരീരമായിരുന്നു അദ്ദേഹത്തിനു്. അദ്ദേഹത്തിന്റെ ഭാര്യ വെളുത്തുമെലിഞ്ഞ ഒരു സ്ത്രി ആയിരുന്നു. ഭർത്താവിന്റെയത്ര തന്നെ ഉയരമുണ്ടായിരുന്ന അവർ മുണ്ടും നേര്യതും ഒരു തടിച്ച സ്വർണ മാലയും ഇടതുകൈയിൽ വിലകൂടിയ ഒരു വാച്ചും വലതുകൈയിൽ തടിച്ച ഒരു സ്വർണ വളയും ധരിച്ചിരുന്നു. ആരേയും കൂസാത്ത ഒരു ഭാവം അവരുടെ മുഖത്തുണ്ടായിരുന്നു.

മെലിഞ്ഞു് ഉയരം കുറഞ്ഞ ഡോ. സോമൻ ആവേശത്തിലായിരുന്നു. സത്യന്റെ കാറിൽ സുകുമാരന്റെ പുരയിടത്തിലേക്കു് പോകുന്ന വഴി അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു. സംസാരത്തിൽ പങ്കുചേരുന്നുണ്ടെങ്കിലും സത്യൻ മുൻകൈയ്യെടുക്കുന്നില്ലെന്നു് സുകുമാരനു് തോന്നി. ശാരദയാവട്ടെ കാഴ്ചകൾ കാണുന്നതിൽ ശ്രദ്ധിക്കുകയായിരുന്നു.

ഏതാണ്ടു് രണ്ടര കി.മി. അകലെയായിരുന്നു സുകുമാരന്റെ തെങ്ങിൻതോപ്പു്. റോഡിൽ നിന്നു് കുറച്ചു് വിട്ടുമാറി നിൽക്കുന്ന ആ പറമ്പിനുചുറ്റും കാടായിരുന്നു.

"സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങുന്നതു് സൂക്ഷിച്ചു് വേണം. ഒരു പാടു് പാമ്പുകളുള്ള സ്ഥലമാണു്. പിന്നെ നിങ്ങൾ ഒരാഴ്ച ഇവിടെയുണ്ടാകുമല്ലോ. നിങ്ങളുടെ സഹായത്തിനു് ഒരു പയ്യനെ ഏർപ്പാടാക്കിയിട്ടുണ്ടു്. നസീർ. ഒപ്പം നിങ്ങൾക്കു് വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ടു്. രാവിലെ പാൽ എന്റെ വീട്ടിൽ നിന്നു് നസീർ കൊണ്ടുവന്നുകൊള്ളും. പത്രവും വരും. പാചകവും തുണി തിരുമ്പലും വീടു് വൃത്തിയാക്കലും നസീർ നോക്കിക്കൊള്ളും. ഇവിടെ മീൻ കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടു് പുഴയോ കടലോ അടുത്തില്ലല്ലോ. മറ്റെന്തും കിട്ടും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ അറിയിച്ചാൽ മതി"

മെലിഞ്ഞുനീണ്ട നസീറിനെ ശാരദ നോക്കി. നസീർ ഒന്നു് പുഞ്ചിരിച്ചു.

സത്യൻ ഒരു ടിൻ വിദേശനിർമ്മിത സിഗററ്റെടുത്തു് നീട്ടി. സോമനും സുകുമാരനും ഓരോന്നെടുത്തു. നസീർ ഭവ്യതയോടെ മാറി നിന്നതേയുള്ളു.

"ഇന്നു് നമ്മളഞ്ചു് പേരും ഒരുമിച്ചു് ഊണു് കഴിക്കുന്നു. നസീർ, എല്ലാം തയ്യാറല്ലേ? വെരി ഗുഡ്‌. അതു് കഴിഞ്ഞു് ഇവിടമെല്ലാം ഒന്നു് ചുറ്റിക്കറങ്ങാൻ പോകുന്നു. വൈകുന്നേരം ഒരൽപം മദ്യസേവ. അതുകഴിഞ്ഞു് പിരിയാം. ദാ, ആ കാണുന്ന കുന്നു് നാളെ രാവിലെ കയറാൻ പോകാം. മറ്റന്നാൾ ഒഴാൽ ഡാം. ഇനിയും കുറേയുണ്ടു്. ഒക്കെ പ്ലാൻ ചെയ്യാം. എന്നോടു് ക്ഷമിക്കണം. മദിരാശിയിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാനുള്ള നിർദ്ദേശം എനിക്കു് കിട്ടി. ഒഴിവാക്കാൻ വയ്യ. അതുകൊണ്ടു് നാളെ രാവിലെ എനിക്കിവിടം വിടണം. എത്രയും നേരത്തെ തിരിച്ചുവരാൻ നോക്കാം. നിങ്ങൾ ആസ്വദിക്കു"

ഉച്ചയൂണു് നന്നായിരുന്നു. സുകുമാരൻ അവരോടു് യാത്ര പറഞ്ഞിറങ്ങി. വിശേഷമറിയാൻ സന്ധ്യക്കു് വരാം എന്നു് പറഞ്ഞു. സത്യനും സോമനും ശാരദയും കൂടി തെങ്ങിൻതോപ്പിൽ നടക്കാനിറങ്ങി.

കാപ്പി കുടിക്കാൻ തിരിച്ചെത്തുമ്പോൾ എല്ലാവരും വളരെ ആഹ്ലാദത്തിലായിരുന്നു. ശാരദ നസീറിനെ സഹായിക്കാൻ അടുക്കളയിൽ കയറി. സത്യൻ അൽപം വിശ്രമിക്കാനായി മുറിയിൽ പോയി കിടന്നു.

ആ നേരത്തു് ശാരദ സോമന്റെ അടുത്തെത്തി.

"സോമാ, എന്റെ ആ പഴയ ടെന്നിസ്‌ എൽബോ ഇപ്പോഴും ഉണ്ടാകുന്നുണ്ടു്. ഇവിടെ തണുത്ത കാലാവസ്ഥയല്ലേ? വേദന കൂടുമോ?

സോമൻ ഒരു നിമിഷം ആലോചിച്ചു.

"ഏയ്‌, അങ്ങിനെയുള്ള പ്രശ്നമൊന്നുമില്ല. ഞാനൊരു മരുന്നു് തരാം. രാത്രി ഓരോ ഗുളിക കഴിച്ചാൽ മതി. ഭാഗ്യത്തിനു് എന്റെ കയ്യിൽ ഇപ്പോൾ ആ മരുന്നുണ്ടു്"

തന്റെ മെഡിക്കൽ ബാഗ്‌ തുറന്നു് സോമൻ ഒരു കുപ്പി കാപ്സ്യൂൾ ശാരദക്കു് നൽകി. എന്നാൽ അടുക്കളവാതിൽ മറവിൽ നിന്നു് നസീർ അതു് കാണുന്നതു് ഇരുവരും ശ്രദ്ധിച്ചില്ല.

*   *   *   *   *

സന്ധ്യക്കു് വീണ്ടും സദസ്സു് സജീവമായി. മദ്യക്കുപ്പികൾ നേരത്തേ വാങ്ങിവച്ചിരുന്നതിനാൽ ഒരു ബുദ്ധിമുട്ടൊഴിവായി. ഒരു കുളി കഴിഞ്ഞു് സത്യൻ എത്തുമ്പോഴേക്കു് സോമൻ മദ്യഗ്ലാസുകൾ നിരത്തിക്കഴിഞ്ഞിരുന്നു. ശാരദ അടുക്കളയിൽ മദ്യത്തിനൊപ്പം കൊറിക്കാനായി എന്തൊക്കെയോ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. നസീർ അടുത്ത ദിവസത്തേക്കു് വേണ്ടുന്ന സധനങ്ങൾ വാങ്ങാൻ വേണ്ടി അങ്ങാടിയിലേക്കു് പോയതാണു്.

സുകുമാരൻ വരുമ്പോഴേക്കു് സ്നേഹിതരുടെ സദിരിനു് കൊഴുപ്പു് കൂടിയിരുന്നു. രാവിലെ കണ്ടതിലും ആവേശത്തിലാണു് സോമൻ എന്നു് തോന്നിച്ചു. സത്യനും രാവിലെയുണ്ടയിരുന്ന അപരിചിതത്വം മാറ്റി ഉഷാറായിരുന്നു.

ഒരൽപ്പം കഴിഞ്ഞാണു് നസീർ വന്നു കയറിയതു്. വന്നപാടെ സുകുമാരന്റെ അടുത്തുചെന്നു് അദ്ദേഹത്തെ ഭാര്യ അന്വേഷിച്ചുവെന്നും ഉടനെ ചെല്ലാൻ പറഞ്ഞുവെന്നും പറഞ്ഞതനുസരിച്ചു് സുകുമാരൻ ഇറങ്ങി.

"ഓ, ഞാനും സുകുമാരനും കൂടി ഒരുമിച്ചിറങ്ങാനായിരുന്നു പ്ലാൻ. ഇനിയിപ്പൊ ഞാനൊറ്റക്കു് പോകണം. ങാ, ഇന്നൊരു ദിവസം നല്ലവണ്ണം ആസ്വദിച്ചു. നാളെ രാവിലെ മദിരാശി യാത്ര. ഓ മറന്നു! എന്റെ പാക്കിംഗ്‌ കഴിഞ്ഞിട്ടില്ല. വേഗം ഭക്ഷണം കഴിച്ചു് ഇറങ്ങാൻ നോക്കട്ടെ!"

സോമൻ ഇറങ്ങാൻ നേരം നസീർ വീടിനു് പുറത്തുവന്നു.

"ഡോക്റ്റർ സാർ ഒറ്റക്കു് പോകണ്ട. ഞാനും കൂട്ടു് വരാം. ഇഴജന്തുക്കളുള്ള സ്ഥലമല്ലേ, സൂക്ഷിക്കണം"

ഇരുട്ടിലേക്കു് നടന്നു് മറയുന്ന ഡോക്റ്ററെ കൈവീശി കാണിക്കുമ്പോൾ സോമന്റെ ആ യാത്ര മടങ്ങിവരാനുള്ളതല്ലെന്നു് ആരും മനസ്സിലാക്കിയില്ല.

*   *   *   *   *

രാവിലെ എഴുന്നേറ്റു് അടുക്കളയിൽ കയറി ശാരദ ചായക്കു് വെള്ളം തിളപ്പിക്കാൻ വച്ചപ്പോഴാണു് നസീർ വീട്ടിലേക്കു് കയറിവന്നതു്. അയാൾ തലേന്നു് രാത്രി ഉറങ്ങിയിട്ടില്ലെന്നു് മുഖത്തു് വ്യക്തമായി കാണാമായിരുന്നു.

"ങാഹാ! നല്ലയാളാണല്ലോ. ഇന്നലെ രാത്രി സോമനെ കൊണ്ടുവിടാൻ പോയിട്ടു് അവിടങ്ങു് കൂടിയോ? ഞങ്ങൾ ഇന്നലെ നിന്നേയും കാത്തു് കുറേ സമയം ഇരുന്നു. എന്തു് പറ്റി? മുഖം വല്ലാതിരിക്കുന്നല്ലോ. ഇന്നലെ ഉറങ്ങിയില്ലേ?"

അതിനുത്തരം നസീറിൽ നിന്നുള്ള ഒരു തേങ്ങലായിരുന്നു.

"ചേച്ചീ.. നമ്മുടെ ഡോക്റ്റർ സാർ.. ഡോക്റ്റർ സാർ.. പോയി!"

"ങേ?"

"അദ്ദേഹം മരിച്ചു ചേച്ചീ. ഇന്നലെ ഇരുട്ടത്തു് പോകുംവഴി അദ്ദേഹത്തെ പാമ്പു് കടിച്ചു. ഞങ്ങൾ നേരെ ആശുപത്രിയിലേക്കു് പോകാൻ ശ്രമിച്ചു. പാമ്പു് കടിച്ചാൽ നടക്കുന്നതു് നല്ലതല്ല എന്നു് ഡോക്റ്റർ പറഞ്ഞതുകൊണ്ടു് ഞാൻ അദ്ദേഹത്തെ താങ്ങി നടക്കാൻ നോക്കി. പക്ഷെ എനിക്കു് അധികദൂരം പോകാൻ പറ്റിയില്ല. ഒറ്റക്കു് അദ്ദേഹത്തെ ഇത്രയും ദൂരം ചുമന്നു് നടക്കാൻ സാധിക്കാത്തതുകാരണം ഞാനദ്ദേഹത്തെ വഴിയിലൊരു സ്ഥലത്തു് ഇരുത്തി സുകുമാരൻ സാറിനെ വിവരമറിയിക്കാനും ആളെ കൂട്ടാനും ഓടി. ആളുകളെ സംഘടിപ്പിക്കാൻ കുറച്ചു് താമസമുണ്ടായി. തിരിച്ചെത്തുമ്പോഴേക്കു് ഡോക്റ്റർ വളരെ അവശനായിരുന്നു. നാവു് കുഴഞ്ഞു് തുടങ്ങിയിരുന്നു. ഞങ്ങൾ എടുത്തു് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഞങ്ങൾ നോക്കി നിൽക്കേ... ചേച്ചീ.. നമ്മുടെ ഡോക്റ്റർ സാറു് പോയി..!"

*   *   *   *   *

SPയുടെ മുറിയിൽ അദ്ദേഹവും DySPയും ചർച്ചയിലായിരുന്നു.

SP: "മരിച്ചയാളെ അറിയുമോ?"

DySP: "സർ, മരിച്ചിരിക്കുന്നതു് ആ ഗ്രാമത്തിലെ ആശുപത്രിയിലെ ഡോക്റ്റർ സോമനാണു്. അദ്ദേഹം 3-4 മാസത്തിനു് മുൻപാണു് സ്ഥലംമാറ്റം കിട്ടി അവിടെയെത്തിയതു്. കുടുംബത്തെ പറ്റി അന്വേഷിച്ചു. കല്യാണം കഴിഞ്ഞിട്ടില്ല. അച്ഛനും ഒരു ജ്യേഷ്ഠനും ഉണ്ടു്. വിവരമറിഞ്ഞു് ജ്യേഷ്ഠനെത്തിയിട്ടുണ്ടു്. അദ്ദേഹം തൽക്കാലം ഗ്രാമത്തിലെ ഒരു മി. സുകുമാരന്റെ കൂടെയാണു് താമസം. ഈ സുകുമാരന്റെ തന്നെ ഒരു ഒറ്റമുറിയിലായിരുന്നു സോമന്റെ താമസം. ഇന്നലെ സോമന്റെ രണ്ട്‌ഉ് പഴയ സുഹൃത്തുക്കൾ ഗ്രാമത്തിലത്തിയിട്ടുണ്ടു്. അവരുടെ വീട്ടിൽ ദിവസം മുഴുവൻ ചെലവഴിച്ചശേഷം തിരിച്ചു് വരുന്ന വഴിയാണു് അപകടം സംഭവിച്ചതു്. കൂടെയുണ്ടായിരുന്നതു് നസീർ എന്നൊരു ചെറുപ്പക്കാരനായിരുന്നു"

SP: "അയാളെന്തു് പറഞ്ഞു?"

DySP: "ഇന്നലെ രാവിലെയാണു് സോമന്റെ സുഹൃത്തുക്കൾ വന്നതു്. അപ്പോൾ മുതൽ സോമൻ അവരുടെ കൂടെയായിരുന്നു. രാത്രി ഭക്ഷണവും കഴിഞ്ഞാണു് സോമൻ അവിടെനിന്നിറങ്ങിയതു്. നന്നായി മദ്യപിച്ചിരുന്നതുകൊണ്ടു് സഹായത്തിനാണു് ഈ നസീർ സോമന്റെ കൂടെ ചെന്നതത്രെ. വഴിയിൽ 1-2 തവണ സോമൻ വീണു. വേച്ചുവേച്ചാണു് അദ്ദേഹം നടന്നിരുന്നതു്. ഒരു കാട്ടുപ്രദേശത്തെത്തിയപ്പോൾ വീണ്ടും സോമന്റെ കാൽ തെറ്റി ഒരു പൊന്തക്കാട്ടിലേക്കു് വീണുവത്രെ. അവിടെ വച്ചാണു് പാമ്പുകടിയേറ്റതു് എന്നാണു് നസീർ പറയുന്നതു്. സോമൻ എഴുന്നേറ്റു് വഴിയിലിരുന്നു. ഒരു ഡോക്റ്ററായിരുന്നതുകൊണ്ടു് പാമ്പുകളുടെ കടിയെപ്പറ്റിയും വിഷത്തെക്കുറിച്ചും സോമൻ ആലോചിച്ചു എന്നുവേണം വിശ്വസിക്കാൻ"

SP: "പോസ്റ്റ്‌മോർട്ടം റിപോർട്ടിൽ എന്തു് പറയുന്നു?"

DySP: "പാമ്പുവിഷം പലതരത്തിലുണ്ടു്. അതിൽ ന്യൂറോടോക്സിൻ വിഭാഗത്തിലുള്ള വിഷമാണു് ഡോക്റ്റർക്കു് ഏറ്റിട്ടുള്ളതു്. മൂർഖന്റെ വിഷത്തേക്കാൾ എത്രയോ ഇരട്ടി വിഷമുള്ള വെള്ളിക്കെട്ടനായിരിക്കണം സോമനെ കടിച്ചതു് എന്നാണു് പോസ്റ്റ്‌മോർടം നടത്തിയ ഡോക്റ്ററുടെ അഭിപ്രായം. പാമ്പുകടിയേറ്റു എന്നു് പറയുന്ന സമയത്തിനു് 6 മണിക്കൂർ കഴിയുന്നതിനു മുൻപുതന്നെ മരണം സംഭവിച്ചു"

"ന്യൂറോടോക്സിൻ നേരിട്ടു് നാഡീവ്യൂഹത്തേയും തലച്ചോറിനേയും ആണു് ബാധിക്കുക. സോമൻ അമിതമായി മദ്യപിച്ചിരുന്നു. മദ്യം മനുഷ്യശരീരത്തിലെ ഹൃദയമിടിപ്പിന്റെ തോതു് കൂട്ടുകയും രക്തമർദ്ദം കുറക്കുകയും ചെയ്യും. പോരാത്തതിനു് സോമൻ കുറച്ചുദൂരം നടക്കുകയും ചെയ്തിരുന്നു. അതും ഹൃദയമിടിപ്പു് കൂട്ടാൻ കാരണമായിട്ടുണ്ടാവണം. ഇതു് ശരീരത്തിൽ വിഷം വളരെ വേഗം വ്യാപിക്കാൻ സഹായിച്ചു എന്നുവേണം കരുതാൻ"

"പാമ്പുകടിയേറ്റ ഉടനെ സോമൻ തന്റെ ശരീരചലനങ്ങൾ നിയന്ത്രിച്ചുകൊണ്ടു് വിഷം വ്യാപിക്കുന്നതു് തടയാൻ ശ്രമിച്ചു എന്നാണു് നസീറിന്റെ മൊഴിയിൽ നിന്നു് വ്യക്തമാവുന്നതു്. അതിനാണു് നസീറിനോടു് തന്നെ ചുമന്നു് നടക്കാൻ സോമൻ പറഞ്ഞിട്ടുണ്ടാവുക"

"എന്നാൽ നസീറിനു് ഒറ്റക്കു് അതു് സാധിക്കുമായിരുന്നില്ല. അയാൾ ഗ്രാമത്തിൽ ചെന്നു് കുറച്ചാളുകളെ കൂട്ടി തിരിച്ചുവന്നാണു് സോമന്റെ എടുത്തു് ആശുപത്രിയിലാക്കിയതു്. അതിനു് ഏതാണ്ടു് 1 മണിക്കൂർ വേണ്ടിവന്നു എന്നാണു് കണക്കാക്കുന്നതു്"

"ചുരുക്കത്തിൽ മദ്യവും സഹായമെത്തിക്കുന്നതിലുണ്ടായ സമയനഷ്ടവും സോമനു് എതിരായി പ്രവർത്തിച്ചു എന്നുവേണം കരുതാൻ"

SP: "മനഃപൂർവം നസീർ സഹായമെത്തിക്കാൻ വൈകിച്ചു എന്നു കരുതാൻ ന്യായമുണ്ടോ?"

DySP: "ഞാൻ ആലോചിക്കാതിരുന്നില്ല. അയാൾ ഗ്രാമത്തിലേക്കു് വരുന്നവഴി ആദ്യം സുകുമാരന്റെ വീടാണെങ്കിലും അവിടെ അയാൾ അവസാനമാണു് കയറിയതു്; മറ്റു് ആൾക്കാരെ കൂട്ടിയ ശേഷം. ഞാൻ ചോദിച്ചപ്പോൾ എത്രയും പെട്ടെന്നു് ആൾക്കാരെ കൂട്ടാനാണു് ശ്രമിച്ചതെന്നാണു് അയാളുടെ വാദം"

SP: "ശരി. സോമന്റെ സുഹൃത്തുക്കളോടു് ഈ കേസിന്റെ ഫോർമാലിറ്റീസ്‌ തീരുന്നതുവരെ ഇവിടം വിട്ടുപോകരുതെന്നു് പറയണം"

DySP: "അതു് ഏർപ്പാടാക്കിക്കഴിഞ്ഞു സർ. സോമന്റെ ജ്യേഷ്ഠനു് മരണത്തിൽ ദുരൂഹതയില്ല എന്നു് മൊഴി തന്നിട്ടുണ്ടു്. ആ നിലക്കു് 'പാമ്പുകടിയേറ്റുള്ള അപകടമരണം' എന്നു് ഈ കേസ്‌ ക്ലോസ്‌ ചെയ്യാം എന്നു് കരുതുന്നു"

വെറുമൊരു അപകടമരണം എന്നതിലപ്പുറം ആ കേസ്‌ ചലനങ്ങൾ സൃഷ്ടിക്കുമായിരുന്നില്ല; തുടർന്നും മരണം നടന്നില്ലായിരുന്നുവെങ്കിൽ. തുടർസംഭവങ്ങൾ ഒരുപാടു് വിചിത്രാനുഭവങ്ങൾ നൽകിയതിനോടൊപ്പം കേരള പോലീസിന്റെ കേസന്വേഷണചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുകയും ചെയ്തു. ആ സംഭവങ്ങളെക്കുറിച്ചു് അടുത്ത ഭാഗത്തിൽ.



അടുത്ത ഭാഗം: "രണ്ടു് കൊലപാതകങ്ങൾ"

Thursday, March 11, 2010

ഒരു കുറ്റാന്വേഷണകഥ - 5

SP രാമഭദ്രനുമായുള്ള ചര്‍ച്ചയും അന്വേഷണത്തിന്റെ അവസാനവും



(ഒന്നു്, രണ്ടു്, മൂന്നു്, നാലു് ഭാഗങ്ങള്‍)

രാ: "വെല്‍ ഡന്‍, മന്‍സൂര്‍. നിങ്ങള്‍ കൊലയാളിയെ കണ്ടുപിടിച്ചു. അഭിനന്ദനങ്ങള്‍!"

മന്‍: "നന്ദി സാര്‍. സാറിനെന്തെല്ലാമോ ചോദിക്കണമെന്നു് പറഞ്ഞിരുന്നു?"

രാ: "ഉവ്വ്‌. പാല്‍ തിളച്ചുപോയതുമാത്രമാണോ ശേഖരനെതിരെയുള്ള തെളിവു്?"

മന്‍: "അല്ല സാര്‍. ഞാന്‍ അതുമാത്രമേ ശേഖരനോടു് പറഞ്ഞുള്ളു എന്നുമാത്രം. മറ്റു പല തെളിവുകളുമുണ്ടായിരുന്നു. സാജന്‍ ആരോഗ്യവാനായിരുന്നു. അയാളെ കീഴടക്കാന്‍ തക്ക പ്രാപ്തിയുള്ള ഒരാള്‍ ശേഖരന്‍ മാത്രമായിരുന്നു"

രാ: "പക്ഷെ ആരോഗ്യം കുറഞ്ഞ ഒരാള്‍ക്കും കൊല നടത്താമായിരുന്നു എന്നല്ലേ ഡോക്ടര്‍ പറഞ്ഞതു്?"

മന്‍: "അതെ. പക്ഷെ അതൊരു റിസ്ക്‌ ആണു്. പ്രതികരിക്കാനുള്ള സാജന്റെ കഴിവിനെ - അയാള്‍ എത്ര കുടിച്ചിട്ടുണ്ടെങ്കിലും - ഒരു കൊലയാളിക്കു് അളക്കാന്‍ സാധ്യമല്ല. ആരോഗ്യം കുറഞ്ഞ ഒരാള്‍ സാജനെപ്പോലെ ഒരാളെ എതിരിടാന്‍ ശ്രമിക്കില്ല"

രാ: "മറ്റെന്തെങ്കിലും?"

മന്‍: "ഉണ്ടു്. പുറത്തുനിന്നൊരാള്‍ വന്നു് കൊല നടത്താനുള്ള സാധ്യത വളരെ വിരളമാണു്. കൊല നടന്ന സമയമാണു് അതിനുള്ള ഒരു സൂചന. ആറു് മണിക്കാണു് കൊല നടക്കുന്നതു്. ആ സമയത്തു് ആളുകള്‍ ഉണര്‍ന്നിരിക്കാനുള്ള സാധ്യത വളരെയാണു്. അതായതു് ആരുമറിയാതെ കൊല വിജയകരമായി നടപ്പാക്കാനുള്ള സാധ്യത വിദൂരമാണു്. മറ്റൊന്നു് പുറത്തുനിന്നൊരാള്‍ക്കു് ആ വീട്ടിലേക്കു് പ്രവേശിക്കാനുള്ള ബുദ്ധിമുട്ടാണു്. വീട്ടിനുള്ളിലുള്ള ആരെങ്കിലും സഹായിയായി ഇല്ലെങ്കില്‍ അകത്തുകടക്കാന്‍ സാധ്യമല്ല."

രാ: "എന്നാലും ജോസഫ്‌ ആവാമല്ലൊ കൊലയാളി. അയാള്‍ എത്തിയ അന്നു രാത്രിയല്ലേ കൊല നടന്നതു്?"

മന്‍: "ജോസഫ്‌ എത്തിയ അന്നു രാത്രി തന്നെ കൊല നടന്നു എന്നതു് യഥാര്‍ത്ഥത്തില്‍ അയാളുടെ നിരപരാധിത്വമാണു് കാണിക്കുന്നതു്. ഒന്നാമതു് ജോസഫിനു് സാജനോടു് കൊല്ലാന്‍മാത്രമുള്ള വിദ്വേഷമില്ല. രണ്ടു്, സാജന്‍ അടുത്ത ദിവസം പുറത്തു് കറങ്ങാന്‍പോകുന്ന വിവരം ജോസഫിനോടു് പറഞ്ഞിരുന്നു. റേച്ചലമ്മയും ഇതു് സ്ഥിരീകരിക്കുന്നുണ്ടു്. എങ്കില്‍ സാജന്റെ കൊല എസ്ടേറ്റിന്റെ ഏതെങ്കിലും മൂലയില്‍ വച്ചുനടത്തുന്നതാവും ജോസഫിനു് എളുപ്പം."

രാ: "പക്ഷെ മന്‍സൂര്‍, ശേഖരനും എസ്ടേറ്റില്‍ വച്ചു കൃത്യം ചെയ്യുന്നതല്ലേ എളുപ്പം?"

മന്‍: "അതെ സാര്‍. അതാണു് എന്നെ കുഴക്കിയ ഒരു പ്രശ്നം. എസ്ടേറ്റില്‍ വെച്ചു് താരതമ്യേന എളുപ്പത്തില്‍ ശേഖരനു് സാജനെ വകവരുത്താമായിരുന്നു. എന്നാല്‍ അടുത്തദിവസം സാജന്‍ എസ്ടേറ്റില്‍ കറങ്ങാന്‍ വരുന്ന കാര്യം ശേഖരനു് അജ്ഞാതമായിരുന്നു. സാജന്‍ അതു് രാത്രിയാണു് പറയുന്നതു്; ശേഖരന്‍ വീട്ടില്‍ പോയശേഷം. കൊല നടന്നതിന്റെ തലേ ദിവസം സാജന്‍ എസ്ടേറ്റില്‍ കറങ്ങിയിരുന്നു. അപ്പോള്‍ ഒന്നും ചെയ്യാത്ത ശേഖരന്‍ അടുത്തദിവസം അതിരാവിലെ കൊലനടത്തുന്നതു് വളരെ അസ്വാഭാവികമാണു് സാര്‍"

രാ: "എന്താ മന്‍സൂറിന്റെ അഭിപ്രായം?"

മന്‍: "പണ്ടത്തെ ഒരു ഭൂമി ഇടപാടാണു് കൊലക്കു് കാരണമായി ശേഖരന്‍ പറയുന്നതു്. പക്ഷെ അതു് അത്ര വിശ്വസനീയമല്ല. ഒന്നാമതു് സാജന്റെ സ്വഭാവം ശേഖരനു് അറിയാം. രണ്ടു് ഭൂമി ഇടപാടു് കഴിഞ്ഞു് വര്‍ഷങ്ങള്‍ കഴിഞ്ഞാണു് കൊലനടക്കുന്നതു്. ശേഖരനു് സാജന്റെ ടൗനിലുള്ള വീടറിയാം. ടൗനില്‍പോയി കൊലനടത്തിയാല്‍ പിടിക്കപ്പെടാനുള്ള സാധ്യത കുറവാണു്. പോരാത്തതിനു് സാജന്‍ ഇടക്കിടക്കു് എസ്ടേറ്റില്‍ വന്നുപോയുമിരുന്നു. അപ്പോഴൊന്നും തോന്നാത്ത ഒരു പ്രതികാരവാഞ്ഛ ഇപ്പോള്‍ തോന്നി എന്നു് പറയുന്നതു് അംഗീകരിക്കാനാവില്ല"

രാ: "എങ്കില്‍ കൊലനടത്തിയതു് ശേഖരനല്ല എന്നാണൊ?"

മന്‍: "അല്ല സാര്‍. കൊലനടത്തിയതു് ശേഖരന്‍ തന്നെ. പക്ഷെ അതിനു് അയാള്‍ പറയുന്ന കാരണം നുണയാണു്. മാത്രമല്ല, പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ ഒരു സഹായിയുടെ കാര്യം പറയുന്നുണ്ടു്. ശ്വാസം കിട്ടാതെ സാജന്‍ പിടയുമ്പോള്‍ അയാളുടെ കാലുകളില്‍ പിടിച്ചു് കൊലക്കു് കൂട്ടുനിന്ന സഹായി. നീണ്ട നഖങ്ങളുള്ള ആ സഹായിയുടെ നഖക്ഷതങ്ങള്‍ സാജന്റെ കാലിലുള്ളതായി പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ പറയുന്നുണ്ടു്. മറ്റൊന്നുകൂടി സാര്‍. ശേഖരന്‍ പ്രവര്‍ത്തിച്ചിരിക്കുന്നതു് ഒരു നിമിഷത്തിന്റെ സമ്മര്‍ദ്ദത്തിലാണു്. അതിനാലാണു് കൂടുതല്‍ ആലോചിച്ചു് പരാജയസാധ്യത കുറഞ്ഞ മറ്റൊരു മാര്‍ഗ്ഗം സ്വീകരിക്കാതെ ഒരു ആവേശത്തില്‍ ആ വെളുപ്പാന്‍കാലത്തു് തന്നെ അയാള്‍ കൊല നടത്തിയതു്. അതിനര്‍ത്ഥം, ശേഖരനെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ച ആ വ്യക്തിക്കു് ശേഖരനെ സ്വാധീനിക്കാനുള്ള കഴിവുണ്ടു് എന്നാണു്."

രാ: "എനിക്കു് ഏറെക്കുറേ കാര്യങ്ങള്‍ വ്യക്തമായി. ഇനി എന്തു് ചെയ്യാനാണു് മന്‍സൂറിന്റെ പരിപാടി?"

മന്‍സൂര്‍ തന്റെ മനസ്സിലുള്ളതു് രാമഭദ്രനോടു് പറഞ്ഞു. അത്ഭുതത്തോടെ അദ്ദേഹമതു് കേട്ടിരുന്നു. മുന്നോട്ടു പോകാനുള്ള അനുവാദത്തോടൊപ്പം ഒരു മുന്നറിയിപ്പും നല്‍കാന്‍ അദ്ദേഹം മറന്നില്ല.

രാ: "എല്ലാ ഭാവുകങ്ങളും നേരുന്നു, മന്‍സൂര്‍. ഒരു കാര്യം മറക്കരുതു്. ഈ കേസില്‍ പോലീസിനു് കിട്ടിയിട്ടുള്ളതു് സാഹചര്യതെളിവുകള്‍ മാത്രമാണു്. കോടതിയിലെത്തുമ്പോള്‍ അവ എങ്ങിനേയും വ്യാഖ്യാനിക്കപ്പെടാം. കരുതലോടെ നീങ്ങണം"

*     *      *     *     *

മന്‍സൂര്‍ എസ്ടേറ്റ്‌ വീട്ടില റേച്ചലിന്റെ മുറിയില്‍ സുഖപ്രദമായി ഇരുന്നു. കൈവിരല്‍തുമ്പുകള്‍ ചേര്‍ത്തുവച്ചു. എതിരെ ഇരുന്ന റേച്ചലും മരിയയും ആകാംക്ഷയോടെ മന്‍സൂറിനെ നോക്കി.

ഇരുവരുടേയും മുഖത്തു മാറിമാറിനോക്കിയ മന്‍സൂറിന്റെ നോട്ടം ഒടുവില്‍ റേച്ചലില്‍ ചെന്നു്നിന്നു.

മന്‍: "മിസ്സിസ്‌ റേച്ചല്‍, സാജനെ കൊല്ലാനുള്ള നിര്‍ദ്ദേശം ശേഖരനു് നല്‍കിയതു് നിങ്ങളല്ലെ?"

റേച്ചല്‍ തല താഴ്ത്തി. കുറച്ചുനേരമിരുന്നു. മന്‍സൂര്‍ അവരെ ശല്യപ്പെടുത്താന്‍ ശ്രമിച്ചില്ല.

കുറച്ചുസമയം കഴിഞ്ഞപ്പോള്‍ റേച്ചല്‍ മുഖമുയര്‍ത്തി. അവരുടെ മുഖത്തുനിന്നും മനസ്സിലുള്ളതു് വായിച്ചെടുക്കാന്‍ പ്രയാസമായിരുന്നു.

റേ: "അതെ. ഞാനാണു് നിര്‍ദ്ദേശം നല്‍കിയതു്"

ഒരു ദീര്‍ഘനിശ്വാസം മരിയയില്‍ നിന്നുയര്‍ന്നു. റേച്ചല്‍ തന്റെ മൂത്തമകളെ വാല്‍സല്യത്തോടെ നോക്കി.

മന്‍: "കൊല്ലപ്പെടുന്നതിന്റെ തലേന്നു് സാജന്‍ പറഞ്ഞ എന്തോ ഒരു കാര്യമാണു് നിങ്ങളെ ഇതിനു് പ്രേരിപ്പിച്ചതു് എന്നു് ഞാന്‍ സംശയിക്കുന്നു. അല്ലെങ്കില്‍ ഇത്ര പെട്ടെന്നു് ശേഖരനെക്കൊണ്ടു് നിങ്ങള്‍ ആ കൃത്യം ചെയ്യിക്കില്ലായിരുന്നു. ശരിയാണൊ?"

റേ: "സാര്‍ പറഞ്ഞതു് ശരിയാണു്. മുന്‍പു് ചോദ്യം ചെയ്തപ്പോള്‍ ഞാന്‍ മറച്ചുവെച്ച ചില കാര്യങ്ങളുണ്ടു്. ഞാന്‍ സൂക്ഷ്മതകളിലേക്കു് കടക്കുന്നില്ല. എസ്ടേറ്റിലെ മരിയയുടെ അവകാശം തന്റെ പേരിലാക്കണമെന്നായിരുന്നു സാജന്റെ പ്രധാന ആവശ്യം. അതിനു് തയ്യാറല്ലെങ്കില്‍ മരിയയുടെ ജീവനു് അപകടം വരുത്തി അവളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലാക്കാനും മടിക്കില്ലെന്നു് അയാള്‍ രാത്രി എന്നോടു് പറഞ്ഞു. ഒരു പക്ഷെ മദ്യം അധികം കഴിച്ചതിനാല്‍ അയാളുടെ മനസ്സിലുള്ളതു് പുറത്തുവന്നതാവാം. ഏതായാലും ഈയിടെയായി അയാളുടെ ദ്രോഹങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നു് മരിയ പറഞ്ഞിരുന്നു. അയാളുടെ സ്വഭാവം വെച്ചു് പറഞ്ഞതു് ചെയ്യാനും മടിക്കില്ലെന്നു് ഞാന്‍ ഭയന്നു. എന്റെ മകളുടെ സുരക്ഷ മാത്രമായിരുന്നു എന്റെ ഉല്‍കണ്ഠ"

മന്‍: "ഉം. രാത്രി സാജനുമായി സംസാരിച്ച കാര്യം നിങ്ങള്‍ മറച്ചുവെക്കുകയുണ്ടായി. ഞാന്‍ അതിനെ പറ്റി ചോദിച്ചപ്പോള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ നിങ്ങളതു് സമ്മതിച്ചു. അപ്പോഴേ എനിക്കു് സംശയമുണ്ടായിരുന്നു. കൃത്യമായ കാരണം എനിക്കറിയില്ലായിരുന്നെങ്കിലും ഏതാണ്ടു് ഞാനൂഹിച്ചു. എന്നാല്‍ സാജനുമായി സംഭാഷണമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ അയാളെ വകവരുത്തണമെങ്കില്‍ അതില്‍ എന്തെങ്കിലും കാരണം കാണുമല്ലൊ. എന്താണതു്? അല്‍പം പോലും ക്ഷമിക്കാന്‍ പറ്റാത്ത ഏതു് സാഹചര്യമായിരുന്നു ഇത്രപെട്ടെന്നു് പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചതു്?"

റേ: "സാജന്‍ അടുത്തദിവസം പുറത്തുപോകണം എന്നു പറഞ്ഞതു് എനിക്കു സംശയമായി. അയാള്‍ക്കു് ഇവിടെ ചില മോശം ആള്‍ക്കാരുമായി കൂട്ടുണ്ടു്. അതില്‍ 1-2 പേരുകള്‍ സംഗതിവശാള്‍ അയാള്‍ ജോസഫിനോടു് പറയുന്നതു് ഞാന്‍ കേട്ടിരുന്നു. എന്റെ ആധിയായിരുന്നു ധൃതിപിടിച്ചുള്ള ഒരു തീരുമാനത്തിനു് കാരണം."

മന്‍സൂര്‍ മരിയയുടെ നേരെ തിരിഞ്ഞു.

മന്‍: "മരിയക്കു് ഈ തീരുമാനങ്ങളെ കുറിച്ചു് അറിവുണ്ടായിരുന്നൊ?"

മ: "ഇല്ല"

മന്‍: "അപ്പോള്‍ ശേഖരന്‍ കൊല്ലാന്‍ ശ്രമിക്കുന്നതു് കണ്ടാണു് നിങ്ങള്‍ അയാളെ സഹായിച്ചതു് അല്ലെ?"

മ: "അതെ. ശേഖരേട്ടന്‍ തലയിണകൊണ്ടു് മുഖം പൊത്തിയപ്പോള്‍ സാജന്‍ കാലുകളിട്ടടിച്ചു. ആ ശബ്ദം കേട്ടാണു് കുളിമുറിയില്‍ നിന്നു് ഞാനിറങ്ങിയതു്. എന്തു സംഭവിക്കുന്നു എന്നു് മനസ്സിലാക്കാന്‍ ഒരു നിമിഷമെടുത്തെങ്കിലും ഒരുപക്ഷെ ഞാന്‍ തന്നെ പല തവണ ആലോചിച്ച ഒരു കാര്യം കണ്‍മുന്നില്‍ നടക്കുന്നതു് കണ്ടപ്പോള്‍ അതില്‍ ഒരു പങ്കാളിയാവാനായിരുന്നു എനിക്കപ്പോള്‍ തോന്നിയതു്. അതുകൊണ്ടാണു് സാജന്റെ കാലുകള്‍ ബലമായി ഞാന്‍ അമര്‍ത്തിപ്പിടിച്ചതു്. ഈ വീട്ടില്‍ നീണ്ട നഖങ്ങളുള്ളതു് എനിക്കുമാത്രമാണെന്നുള്ളതു് പോസ്റ്റ്മോര്‍ടം റിപോര്‍ട്‌ കണ്ടയുടനെ നിങ്ങള്‍ ഓര്‍ത്തിരിക്കും എന്നു് ഞാനൂഹിക്കുന്നു"

മന്‍: "അങ്ങിനെ തന്നെ. മരിയയുടെ പങ്കു് എനിക്കു് വ്യക്തമായിരുന്നു. റേച്ചലും മരിയയും മാത്രമാണു് സാജനെ കൂടാതെ താഴത്തെ നിലയില്‍ താമസിക്കുന്നതു്. സാജനെ കൊല്ലാന്‍ നടത്തുന്ന ശ്രമത്തില്‍ ശബ്ദമുണ്ടാകുമ്പോള്‍ അതു് ആദ്യം കേള്‍ക്കാന്‍ സാധ്യത മരിയയും പിന്നെ റേച്ചലുമാണു്. എന്നാല്‍ ഒന്നും കേട്ടതായി നിങ്ങള്‍ പറയുന്നില്ല. അതിലും അസ്വാഭാവികത ഉണ്ടു്. നിങ്ങള്‍ രണ്ടുപേരും ഈ കൃത്യത്തില്‍ ഒരുമിച്ചോ ഒറ്റക്കൊറ്റക്കോ പങ്കാളികളാണെന്നു് ഏറെക്കുറേ എനിക്കുറപ്പായിരുന്നു. എന്നാല്‍ ശേഖരന്‍ വീട്ടില്‍ വന്നു കയറി മിനുടുകള്‍ക്കുള്ളില്‍ അയാളെ ഒരു കൊല ചെയ്യാന്‍ പ്രേരിപ്പിക്കാനുള്ള സ്വാധീനം ഒരു മകളുടെ പ്രായമുള്ള മരിയക്കുണ്ടോ എന്നു് ഞാന്‍ സംശയിച്ചു. ആ സ്വാധീനം ചെലുത്താന്‍ പ്രാപ്തി റേച്ചലിനാവും എന്നു് ഞാനൂഹിച്ചു"

റേ: "ഒരു പരിധി വരെ അതു് ശരിതന്നെ. എന്നാല്‍ ശേഖരന്‍ പറഞ്ഞതും സത്യമാണു്. 4 വര്‍ഷം മുന്‍പു് സാജനെ വ്യക്തിപരമായ കാരണങ്ങളാല്‍ എതിരിടാന്‍ തുനിഞ്ഞയാളായിരുന്നു ശേഖരന്‍. ഒരുപക്ഷെ അന്നു് ശേഖരനു് ഒരു കൊല ചെയ്യാനുള്ള അത്ര വിരോധമുണ്ടായിരുന്നിരിക്കില്ല. അന്നു് ഏതു വിധ ദേഹോപദ്രവവും സാജനു് ഏല്‍പ്പിക്കരുതെന്നു് എന്റെ കടുത്ത നിര്‍ദേശം ഞാന്‍ ശേഖരനു് നല്‍കിയിരുന്നു. മാത്രമല്ല, ശേഖരന്റെ പ്രശ്നങ്ങള്‍ പൈസകൊണ്ടു് പരിഹരിക്കാന്‍ ഞാനാവതും ശ്രമിച്ചിട്ടുമുണ്ടു്. എന്നാല്‍ സാജന്‍ എന്ന വ്യക്തിത്വത്തിനോടു് ശേഖരനെന്നും വെറുപ്പായിരുന്നു. അതു് ജ്വലിപ്പിക്കുക എന്നതു് ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നില്ല"

"ഒരു പക്ഷെ എന്റെ മകള്‍ ആവശ്യപ്പെട്ടാലും സന്തോഷത്തോടെ അയാളിതു് ചെയ്യുമായിരുന്നു. എന്നാല്‍ എന്റെ മകളറിയാതെ ഈ കാര്യം ചെയ്തു തീര്‍ക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അതു നടന്നില്ലെന്നു് മാത്രമല്ല, അവള്‍ ഇതില്‍ പങ്കാളിയാവുകയും ചെയ്തു"

"അതുകൊണ്ടു് എന്റെ മകളെ ഈ കേസില്‍ നിന്നൊഴിവാക്കിത്തരാം എന്നു് എനിക്കുറപ്പു് താങ്കള്‍ തന്നാല്‍ ഈ കേസില്‍ സഹകരിക്കാന്‍ ഞാന്‍ തയ്യാറാണു്."

മന്‍സൂര്‍ ചിന്തയിലാണ്ടു.



(ഈ കുറ്റാന്വേഷണകഥ അവസാനിച്ചു)

Wednesday, March 10, 2010

ഒരു കുറ്റാന്വേഷണകഥ - 4

പോസ്റ്റ്മോര്‍ടം റിപോര്‍ടും കൊലയാളിയുടെ അറസ്റ്റും

(ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം)



മന്‍: "പറയു ഡോക്ടര്‍, പോസ്റ്റ്മോര്‍ടത്തില്‍ എന്തൊക്കെയാണു് കണ്ടെത്തിയതു്?"

ഡോ: "മരണം നടന്നിരിക്കുന്നതു് 6 മണിയോടടുത്താണു്. അതായതു് മൃതദേഹം മരിയയും മറ്റുള്ളവരും കാണുന്നതിനു് മിനുറ്റുകള്‍ മുന്‍പു്. മരണകാരണം നമ്മളൂഹിച്ച പോലെ ശ്വാസതടസ്സം തന്നെ. തലയണയില്‍ കണ്ടതു് സാജന്റെ തന്നെ രക്തമാണു്. മൂക്കിന്റെ പാലം ഒടിഞ്ഞിരുന്നു. അതിനെതുടര്‍ന്നുണ്ടായ മുറിവില്‍ നിന്നുള്ള്‌ രക്തസ്രാവമാണു് സാജന്റെ മൂക്കില്‍ ഉണങ്ങിപ്പിടിച്ചിരുന്നതു്. അതുകൊണ്ടു് തലയണകൊണ്ടു് മുഖം പൊത്തിയാണു് കൊല നടത്തിയിരിക്കുന്നതു്. മാത്രമല്ല, തലയണയില്‍ നിന്നുള്ള നാരും പഞ്ഞിയും മൂക്കില്‍ നിന്നു് കിട്ടി. മറ്റൊന്നു് കാലുകളില്‍ ആരോ ബലമായി പിടിച്ചിരുന്നു എന്നുവേണം കരുതാന്‍. നഖത്തിന്റെ പാടുകളും blood clotഉം കണ്ടു. ചുരുക്കത്തില്‍ രണ്ടുപേരെങ്കിലും ചേര്‍ന്നാണു് ഈ കൊല നടത്തിയിരിക്കുന്നതു്. കൊലക്കിടയില്‍ സാജന്‍ കുതറാന്‍ ശ്രമിച്ചതാണു് ബെഡ്‌ഷീട്‌ അലങ്കോലമായി കിടക്കാന്‍ കാരണം"

മന്‍: "ഡോക്ടര്‍, സാജന്റെ ആരോഗ്യസ്ഥിതി എപ്രകാരമുള്ളതായിരുന്നു?"

ഡോ: "നല്ല ആരോഗ്യമുള്ള ആളായിരുന്നു. പക്ഷെ ശരീരത്തില്‍ മദ്യത്തിന്റെ അളവു് കൂടുതലായി കണ്ടു. അതായതു് കൊല നടക്കുമ്പോള്‍ അയാള്‍ മദ്യത്തിന്റെ കെട്ടില്‍ - hangover - ഉറങ്ങുകയായിരുന്നിരിക്കണം. പെട്ടെന്നുള്ള ആക്രമണം ചെറുക്കാനോ എതിര്‍ക്കാനോ അയാള്‍ തുലോം അശക്തനായിരുന്നിരിക്കും എന്നര്‍ത്ഥം. അയാളേക്കാള്‍ ആരോഗ്യം കുറഞ്ഞ ഒരാള്‍ക്കും അയാളെ കീഴ്പ്പെടുത്താമായിരുന്നു"

കുറച്ചു സമയം കൂടി ഡോക്ടരുടെ കൂടെ ചെലവഴിച്ചു് മന്‍സൂര്‍ വീണ്ടും വീടിന്റെ രേഖാചിത്രത്തില്‍ നോക്കിയിരുന്നു. തുടര്‍ന്നു് തന്റെ സീനിയറായ SP രാമഭദ്രനുമായി ഒരു കൂടിക്കാഴ്ച നടത്തി. തന്റെ അന്വേഷണപുരോഗതി അദ്ദേഹവുമായി പങ്കുവെച്ചു. മുന്നേറാനുള്ള നിര്‍ദ്ദേശമാണു് രാമഭദ്രന്‍ നല്‍കിയതു്.

ചില ഔദ്യോഗിക ഔപചാരികതകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണു് മന്‍സൂര്‍ തിരിച്ചു് എസ്ടേറ്റിലെത്തിയതു്.

മന്‍: "മി. ശേഖരന്‍, സാജനെ കൊന്ന കുറ്റത്തിനു് ഞാന്‍ നിങ്ങളെ അറസ്റ്റ്‌ ചെയ്യുന്നു"

*           *           *          *          *

മന്‍: "പറയു ശേഖരന്‍, നിങ്ങളെന്തിനാണു് സാജനെ കൊന്നതു്?"

ശേ: "സര്‍, ഞാന്‍ മുന്‍പു് പറഞ്ഞല്ലൊ, സാജന്‍ ഒരു നല്ല മനുഷ്യനായിരുന്നില്ല. പലരേയും പറ്റിച്ചാണു് അയാള്‍ ഒരുപാടു് സ്വത്തുണ്ടാക്കിയതു്. അയാളുടെ സഹോദരന്മാര്‍ക്കുള്ള സല്‍പ്പേരു് അയാള്‍ക്കില്ല"

"ഞാന്‍ മുന്‍പു പറഞ്ഞല്ലൊ സര്‍, ഈ ഗ്രാമത്തിലെ പലരേയും അയാള്‍ സ്ഥലകച്ചവടത്തില്‍ പറ്റിക്കുകയുണ്ടായി. അതില്‍ എന്റെ ജ്യേഷ്ഠനും പെടും. അദ്ദേഹത്തിനു് പെട്ടെന്നു് പൈസയുടെ ആവശ്യം വന്നപ്പോള്‍ റേച്ചലമ്മയുടെ കൈയില്‍ നിന്നു് വാങ്ങിക്കൊടുക്കാമെന്നു് ഞാന്‍ ഉറപ്പുകൊടുത്തതാണു്. എന്നാല്‍ അഭിമാനിയായ അദ്ദേഹത്തിനു് ഒരുപകാരം സ്വീകരിക്കുന്നതു് ഇഷ്ടമായിരുന്നില്ല. ഒടുക്കം ഞാന്‍ തന്നെയാണു് അദ്ദേഹത്തിന്റെ പുരയിടം സാജന്‍ മുഖാന്തിരം കച്ചവടമേര്‍പ്പാടാക്കിയതു്. പരിചയക്കാരായതുകൊണ്ടു് സാജന്‍ കരുണകാണിക്കുമെന്നു് ഞാന്‍ കരുതി. എന്നാല്‍ ലാഭം മാത്രം ലക്ഷ്യമാക്കിയിരുന്ന സാജനു് വ്യക്തിബന്ധങ്ങള്‍ വലുതായിരുന്നില്ല. എന്റെ ജ്യേഷ്ഠനു് ആ ആഘാതം താങ്ങാനായില്ല. ഹൃദയം പൊട്ടി അദ്ദേഹം അലഞ്ഞുനടന്നു. ആ ജ്യേഷ്ഠനുള്ളതാണു് സാജന്റെ ജീവന്‍. ഞാനതെടുത്തു സര്‍"

മന്‍: "നിങ്ങള്‍ എങ്ങിനെയാണു് കൃത്യം ചെയ്തതു്?"

ശേ: "6 മണിക്കു് വന്ന ഞാന്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. നേരെ അടുക്കളയില്‍ ചെന്ന ഞാന്‍ മരിയ കുളിക്കാന്‍ കയറുന്നതു വരെ കാത്തിരുന്നു. തുടര്‍ന്നു് നല്ല ഉറക്കമായിരുന്ന സാജനെ തലയണകൊണ്ടു് ശ്വാസം മുട്ടിച്ചു് കൊന്നു. ഒരു ശബ്ദവുമുണ്ടാക്കാന്‍ അവനായില്ല. അങ്ങിനെ ആരുമറിയാതെ ഞാനാ കൃത്യം ചെയ്തു. എനിക്കതില്‍ പശ്ചാതാപമില്ല. ഒരു കൂടപ്പിറപ്പിന്റെ കടമയാണു് ഞാന്‍ നിറവേറ്റിയതു്. പിടിക്കപെടരുതെന്നുണ്ടായിരുന്നു. പക്ഷെ പിടിക്കപ്പെട്ടതുകൊണ്ടു് കുറ്റബോധമില്ല സര്‍. ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണു്."

മന്‍സൂര്‍ ചിന്താധീനനായിരുന്നു. അയാളൊന്നും മിണ്ടിയില്ല.

ശേ: "സര്‍, വിരോധമില്ലെങ്കില്‍ ഞാനൊന്നു് ചോദിച്ചോട്ടെ? ഞാനാണു് കൊലയാളി എന്നു് താങ്കള്‍ക്കു് തോന്നാനുള്ള കാരണം?"

മന്‍സൂര്‍ മുഖമുയര്‍ത്തി ശേഖരനെ നോക്കി. കുറച്ചുനേരം മൂകനായി അയാളാ ഇരുപ്പു് തുടര്‍ന്നു. എന്നിട്ടു് പറഞ്ഞു.

മന്‍: "പല കാരണങ്ങളുമുണ്ടായിരുന്നു. ഏറ്റവും പ്രധാനം എന്നതു് ഗംഗന്‍ പറഞ്ഞ ഒരു കാര്യമാണു്. പാല്‍ തിളച്ചു മറിഞ്ഞുപോയി എന്ന കാര്യം. ശേഖരന്റെ മൊഴിപ്രകാരം കാപ്പിയുണ്ടാക്കിയ ശേഷമാണു് മരിയ നിങ്ങളെ വിളിക്കുന്നതു്. എങ്കില്‍ പാല്‍ തിളച്ചു മറിഞ്ഞുപോകരുതു്. എന്നാല്‍ ആറരക്കു് വന്നു് കയറിയ ഗംഗനെ പാല്‍ മേടിക്കാന്‍ പറഞ്ഞയക്കണമെങ്കില്‍ നിങ്ങള്‍ പാല്‍ തിളച്ചുമറിഞ്ഞു് പോകുന്ന സമയത്തു് അടുക്കളയിലില്ല എന്നു് വ്യക്തമായിരുന്നു"

"കുറ്റം ചെയ്യുന്നതിനുള്ള പ്രേരണ എനിക്കജ്ഞാതമായിരുന്നു. അതു് താങ്കളില്‍ നിന്നറിയണം എന്നുമുണ്ടായിരുന്നു. ശേഖരനു് മറ്റുവല്ലതും പറയാനുണ്ടൊ?"

ശേ: "ഇല്ല സര്‍"

മന്‍: "അപ്പോള്‍ കുറ്റം നിങ്ങളേല്‍ക്കുന്നു?"

ശേ: "തീര്‍ച്ചയായും സര്‍. ഏതു് ശിക്ഷക്കും ഞാനൊരുക്കം"

മന്‍സൂര്‍ വീണ്ടും ശേഖരന്റെ മുഖത്തേക്കു് നോക്കി കുറച്ചുനേരമിരുന്നു. ശേഖരന്റെ മുഖത്തു് ഭാവഭേദങ്ങളില്ലായിരുന്നു.

മന്‍: "ശേഖരന്‍, സാജനെ കൊന്നതു് നിങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ നിങ്ങള്‍ പറഞ്ഞ കാരണങ്ങളും മറ്റും കള്ളമാണു്. ഒരു സഹായി കൂടി നിങ്ങള്‍ക്കുണ്ടായിരുന്നു. അക്കാര്യം എനിക്കു് ബോധ്യമായതാണു്. പോസ്റ്റ്മോര്‍ടം റിപോര്‍ടില്‍ അതു് പ്രത്യേകം പറയുന്നുണ്ടു്. അതു് ആരാണെന്നുള്ളതു് എനിക്കറിയാം. നിങ്ങളായിട്ടു് ആ പേര്‍ പറയുമോ?"

ശേഖരന്‍ അത്ഭുതത്തോടെ മന്‍സൂറിനെ നോക്കുകയായിരുന്നു. തുടര്‍ന്നു് അയാള്‍ "ഇല്ല" എന്നു് തലയാട്ടി.

മന്‍സൂര്‍ പതുക്കെ എഴുന്നേറ്റു. ശേഖരന്റെ തോളില്‍ പിടിച്ചു. അവരുടെ കണ്ണുകള്‍ പരസ്പരം ഇടഞ്ഞു.

മന്‍: "നിങ്ങള്‍ സംസാരിക്കണമെന്നില്ല. ഞാന്‍ ആ സഹായിയെക്കൊണ്ടു് സംസാരിപ്പിച്ചുകൊള്ളാം"



(അടുത്തതു് - SP രാമഭദ്രനുമായുള്ള ചര്‍ച്ചയും അന്വേഷണത്തിന്റെ അവസാനവും)

Thursday, March 4, 2010

ഒരു കുറ്റാന്വേഷണകഥ - 3

റേച്ചലിന്റേയും മരിയയുടേയും ഗംഗന്റേയും മൊഴി

(ഒന്നാം ഭാഗം, രണ്ടാം ഭാഗം)



ഏതാണ്ട്‌ 65 വയസ്സുള്ള സ്ത്രീയായിരുന്നു റേച്ചല്‍. സംസാരിക്കുമ്പോള്‍ നേരെ നോക്കാതെ മുടിയില്‍ക്കൂടി വിരലോടിക്കുന്ന ഒരു സ്വഭാവം അവര്‍ക്കുണ്ടായിരുന്നു.

മന്‍: "ശ്രീമതി റേച്ചല്‍, റേച്ചലമ്മച്ചി, ഒരാഘാതം നേരിട്ടു് മനിക്കൂറുകള്‍ക്കുള്ളില്‍ ചോദ്യങ്ങള്‍ ചോദിച്ചു് ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം. എന്റെ കര്‍തവ്യമാണതു്"

റേ: "സാരമില്ല, മി. മന്‍സൂര്‍. ചോദ്യങ്ങള്‍ നേരിടാന്‍ ഞാന്‍ തയ്യാറാണു്"

മന്‍: "ഇന്നലെ ഇവിടെ ആരൊക്കെ വന്നിരുന്നു?"

റേ: "അങ്ങിനെ പ്രത്യേകിച്ചാരും വന്നില്ല. കുട്ടികള്‍ വന്നതൊഴിച്ചാല്‍ ബാക്കിയൊക്കെ സാധാരണപോലെയായിരുന്നു"

മന്‍: "ഇന്നു രാവിലെ ഉണ്ടായ സംഭവങ്ങള്‍ ഒന്നു ചുരുക്കാമോ?"

റേ: "ഞാന്‍ സാധാരണ അഞ്ചരക്കെഴുന്നേല്‍ക്കും. കാര്യസ്ഥന്‍ ശേഖരന്‍ 6 മണിക്കെത്തി. സാധാരണ ഞാനാണു് വാതില്‍ തുറക്കുക. എന്നാല്‍ മരിയ ഉണ്ടായിരുന്നതുകൊണ്ടു് അവളാണു് വാതില്‍ തുറന്നതു്. കുറേ കഴിഞ്ഞു് മരിയ ഓടി എന്റെ മുറിയിലെത്തി. സാജന്‍ അനങ്ങുന്നില്ല എന്നായിരുന്നു അവള്‍ പറഞ്ഞതു്. ഞാന്‍ ചെന്നു് നോക്കുമ്പോഴേക്കു് ശേഖരന്‍ ജോസഫിനെ കൂട്ടി വന്നു. മഞ്ജു കുളിക്കുകയായിരുന്നത്രെ. പിന്നെ ജോസഫ്‌ പറഞ്ഞതനുസരിച്ചു് എല്ലാം അതേപടി വിട്ടു് ഞങ്ങള്‍ മുറിവിട്ടു് പുറത്തിറങ്ങി. ജോസഫ്‌ മുറിപൂട്ടി പോലീസിനെ വിവരമറിയിച്ചു."

മന്‍: സാജനെ എങ്ങിനെയാണു് വിലയിരുത്തുന്നതു്?"

റേ: "സാജന്റെ ആലോചന മരിയക്കു് വന്നപ്പോള്‍ ഒരു മകനായല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു. തുടക്കത്തില്‍ നല്ല ഉത്തരവാദത്തോടെ പെരുമാറിയിരുന്നു. പതുക്കെ പതുക്കെ ഞങ്ങളോടുള്ള അടുപ്പം കുറഞ്ഞുവന്നു. വല്ലാതെ കാശു് ചെലവാക്കുന്ന കൂട്ടത്തിലായിരുന്നു. മരിയയും ഞാനും ഉപദേശിക്കാന്‍ ശ്രമിച്ചപ്പൊഴൊക്കെ പുച്ഛമായിരുന്നു പ്രതികരണം. തുടര്‍ന്നു് മരിയയുമായി പ്രശ്നങ്ങളുണ്ടായിരുന്നു."

മന്‍: "ഇന്നലത്തെ കാര്യങ്ങള്‍ ഒന്നു വിശദീകരിക്കാമൊ?"

റേ: "രാവിലെ സാജന്‍ പുറത്തൊക്കെ വെറുതെ നടന്നു. കൃത്യമായി എവിടെയൊക്കെ പോയിരിക്കുമെന്നറിയില്ല. ഉച്ചക്കു് മഞ്ജുവും ജോസഫും വന്നു. ഊണിനു് സാജനുമുണ്ടായിരുന്നു. തുടര്‍ന്നു് സാജനുറങ്ങാന്‍ പോയി. മരിയക്കു് തലവേദനയാണെന്നു് പറഞ്ഞു. രാത്രി സാജനും ജോസഫും കൂടി കുറേ സമയം മദ്യത്തിന്റെ മുന്‍പില്‍ സംസാരിച്ചിരിക്കുന്നതു് കണ്ടു. എന്തോ പൈസയുടെ ഒക്കെ കാര്യം തന്നെയായിരുന്നു വിഷയം. എസ്ടേറ്റിലും മറ്റും കറങ്ങാന്‍ പോകുന്നതിനെ പ്ലാനും പറഞ്ഞിരുന്നു"

മന്‍: "മറ്റെന്തെങ്കിലും സംഭവമുണ്ടായോ?"

റേ: "ഇല്ല"

മന്‍: "കാര്യസ്ഥന്‍ ശേഖരനെ കുറിച്ചെന്താണഭിപ്രായം?"

റേ: "കുറേ കാലമായി ഇവിടെ വന്നിട്ടു്. എസ്റ്റേറ്റിലെ കാര്യങ്ങള്‍ എന്നേക്കാള്‍ നന്നായി നോക്കി നടത്തുന്നതു് ശേഖരനാണു്. വിശ്വസ്ഥനാണു്. മരിയയേയും മഞ്ജുവിനേയും വളരെ ഇഷ്ടമാണു്. അവരെ സ്കൂലിലൊക്കെ കൊണ്ടുപോയിരുന്നതു് ശേഖരനായിരുന്നു"

മന്‍: "ജോസഫും സാജനും തമ്മില്‍..."

റേ: "ജോസഫ്‌ മഞ്ജുവിനെ കല്യാണം കഴിക്കുമ്പോള്‍ ഒരു ചെറിയ ഹാര്‍ഡ്‌വേര്‍ കടയുണ്ടായിരുന്നു. സാജന്‍ അതില്‍ കുറച്ചുകൂടി പൈസ ചേര്‍ത്തു് ബിസിനസ്‌ വിപുലപ്പെടുത്തി. എന്നാല്‍ അതിന്റെ പേരില്‍ പലപ്പോഴും സാജന്‍ കുത്തുവാക്കുകള്‍ പറയുമായിരുന്നു. ഞാന്‍ പറഞ്ഞിട്ടാണു് സാജന്‍ ജോസഫിന്റെ വ്യാപാരത്തില്‍ പൈസയിറക്കിയതു്. അതുകൊണ്ടു് ജോസഫിനോടു് സാജന്റെ പൈസ മുഴുവന്‍ തിരിച്ചുനല്‍കാന്‍ ഉപദേശിച്ചതും ഞാനാണു്. അതില്‍ സാജനു് എതിര്‍പ്പുള്ളതായി തോന്നിയില്ല. അവര്‍ തമ്മില്‍ ഒരു സുഹൃദ്‌ബന്ധമുണ്ടായിരുന്നെന്നു് പറയാനാവില്ല"

മന്‍: "മരിയക്കും സാജനും തമ്മിലോ?"

റേ: "അഭിപ്രായവ്യതാസങ്ങളുണ്ടായിരുന്നു. എന്നാലും അവര്‍ തമ്മില്‍ യോജിച്ചുപോയിരുന്നു"

മന്‍: "ഇന്നലെ സാജന്‍ രാത്രി വന്നു് സ്വകാര്യമായി എന്താണു് സംസാരിച്ചതു്?"

റേച്ചല്‍ ഞെട്ടിയതായി മന്‍സൂറിനു് തോന്നി. അവര്‍ എന്തോ ആലോചിക്കുന്നുണ്ടായിരുന്നു. മന്‍സൂര്‍ ചോദ്യമാവര്‍ത്തിച്ചു.

റേ: "മരിയക്കു് എസ്ടേറ്റില്‍ നിന്നു് നല്ല വരുമാനമുണ്ട്‌. അതു് പോരെന്നും എസ്ടേറ്റ്‌ അവന്റെ പേര്‍ക്കു് വേണമെന്നുമൊക്കെയായിരുന്നു. എന്നാല്‍ അതു് സാധ്യമല്ലെന്നു് ഞാന്‍ തീര്‍ത്തുപറഞ്ഞു. ആ ചര്‍ച്ച അവിടെ അവസാനിച്ചു"

മന്‍സൂര്‍ എന്തോ ആലോചിച്ചു. തുടര്‍ന്നു് റേച്ചലമ്മച്ചിക്കു് നന്ദി പറഞ്ഞു് മരിയയെ കാണാനുള്ള ആഗ്രഹമറിയിച്ചു.

മരിയ നീണ്ടുമെലിഞ്ഞ ഒരു സ്ത്രീയായിരുന്നു. അവര്‍ക്കേതാണ്ടു് 40 വയസ്സു് പ്രയമുണ്ടായിരുന്നു. ഒരു ആഘാതം നടന്നതിന്റെ ദുഃഖമോ ആകാംക്ഷയോ അവരുടെ മുഖത്തുണ്ടായിരുന്നില്ല. അതൊരല്‍പം അസ്വാഭാവികമായി മന്‍സൂറിനു് തോന്നി. സംഭാഷണത്തിലുടനീളം മരിയ തന്റെ കൈവിരലുകള്‍ കൊണ്ടു് അലക്ഷ്യമായി മേശയില്‍ താളം പിടിച്ചുകൊണ്ടിരുന്നു. അവരുടെ നഖങ്ങള്‍ മേശയിലുള്ള ചില്ലിലുരഞ്ഞു് വികൃതശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു.

മന്‍: "ഭവതി ക്ഷമിക്കണം. എന്നാല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാനാവില്ല എന്നറിയാമല്ലൊ. ഇന്നലെ എന്തെങ്കിലും പ്രത്യേക സംഭവങ്ങളുണ്ടായൊ?"

മരി: "പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. രാവിലെ സാജന്‍ എസ്ടേറ്റിലും മറ്റും നടക്കാന്‍ പോയിരുന്നു. ഉച്ചക്കു് ഭക്ഷണം കഴിക്കാന്‍ തിരിച്ചെത്തി. എനിക്കു് തലവേദനയുണ്ടായിരുന്നു. പിന്നീടു് മുഴുവന്‍ ഞാന്‍ മുറിയില്‍ നിന്നിറങ്ങിയില്ല"

മന്‍: "സാജന്‍ എങ്ങിനെയുള്ള ആളായിരുന്നു?"

മരി: "അമിത സ്നേഹമൊന്നുമുണ്ടായിരുന്നില്ല. ധാരാളി ആയിരുന്നു. ഒന്നിലും ഉറച്ചുനില്‍ക്കാത്ത സ്വഭാവമായിരുന്നു"

മന്‍: "നിങ്ങള്‍ തമ്മില്‍..."

മരി: "അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. പക്ഷെ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ശരിയാവും. ഈയിടെയായി സാജനു് പൈസയോടുള്ള ആര്‍ത്തി കൂടുതലായതായി തോന്നി. ഞാനും അമ്മച്ചിയും ഉപദേശിച്ചിരുന്നു. പക്ഷെ സാജന്‍ അതൊന്നും കേട്ടില്ല. അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു."

മന്‍: "ഇന്നു് രാവിലെ ഉണ്ടായ കാര്യങ്ങള്‍ ഒന്നു് പറയാമൊ?"

മരി: "ഞാനെന്നും 6 മണിക്കുണരും. ഇന്നു് ശേഖരേട്ടന്‍ വന്നു് ബെല്ലടിക്കുമ്പോള്‍ ഞാനുണര്‍ന്നുകിടക്കുകയായിരുന്നു. വാതില്‍ തുറന്നുകൊടുത്തു. എന്നിട്ടു് കുളിക്കാന്‍ പോയി. കുളി കഴിഞ്ഞു് പുറത്തിറങ്ങിയ എനിക്കു് സാജന്റെ കിടപ്പില്‍ അസ്വാഭാവികത തോന്നി. മാത്രമല്ല, ബെഡ്‌ഷീറ്റ്‌ അലങ്കോലമായി കിടന്നിരുന്നു. ഞാനുടനെ ഓടിപ്പോയി ശേഖരേട്ടനെ കൊണ്ടുവന്നു. പിന്നെ അമ്മച്ചിയേയും വിളിച്ചുവന്നു. അപ്പോഴും സാജന്‍ മരിച്ചെന്നു് ഞാനറിഞ്ഞിരുന്നില്ല. എന്നാല്‍ ജോസഫാണു് ആദ്യം സംശയം പറഞ്ഞതു്. ഞങ്ങള്‍ മുറിക്കു് പുറത്തിറങ്ങി പോലീസിനു് ഫോന്‍ ചെയ്യുകയായിരുന്നു"

മന്‍: "നിങ്ങള്‍ക്കു് മറ്റൊരു ജോലിക്കാരനുണ്ടല്ലൊ, ഗംഗന്‍. അവനെവിടെയായിരുന്നു"

മരി: അവനിന്നു് വരാന്‍ വൈകി. സാധാരണ ആറരക്കു് എത്താറുണ്ടു്. ഇന്നു് ഏഴുമണിയായി"

മരിയക്കു് നന്ദി പറഞ്ഞു് മന്‍സൂര്‍ ഗംഗനെ വിളിപ്പിച്ചു. കഷ്ടി 20 വയസുള്ള ഒരു പയ്യനായിരുന്നു ഗംഗന്‍.

മന്‍: "ഗംഗന്റെ താമസം?"

ഗം: "അങ്ങാടിക്കടുത്താണു്"

മന്‍: "എത്ര കാലമായി ഇവിടെ?"

ഗം: "ഒരു കൊല്ലത്തോളമായി"

മന്‍: "ഇന്നു് എന്താ നീയെത്താന്‍ വൈകിയതു്?"

ഗം: ഞാനെത്താന്‍ വൈകിയില്ല. പക്ഷെ എത്തുമ്പോള്‍ റേച്ചലമ്മച്ചി വതില്‍ക്കലുണ്ടായിരുന്നു. അങ്ങാടിയില്‍ പോയി പാല്‍ വാങ്ങിവരാന്‍ പറഞ്ഞു. ഞാന്‍ വീട്ടില്‍ കയറാതെ അങ്ങാടിയിലേക്കു് പോയി. 7 മണി ആയി പാല്‍ വാങ്ങി തിരിച്ചെത്തിയപ്പോള്‍"

മന്‍: "നിന്നോടു് ഇവിടുത്തെ കാര്യങ്ങള്‍ പറഞ്ഞതാരാണു്?"

ഗം: "അടുക്കളയില്‍ കുറേ പാല്‍ തിളച്ചുപോയിരുന്നതു് വൃത്തിയാക്കാനുണ്ടായിരുന്നതുകൊണ്ടു് കുറേ സമയത്തേക്കു് ഞാനൊന്നുമറിഞ്ഞില്ല. ആദ്യം ജോസഫേട്ടനാണു് സൂചിപ്പിച്ചതു്. തുടര്‍ന്നു് ശേഖരേട്ടന്‍ എന്നെ മാറ്റി നിര്‍ത്തി നടന്നതൊക്കെ പറഞ്ഞു"

മന്‍: "നീ ആ മുറിയില്‍ പോവുകയുണ്ടായൊ?"

ഗം: "ഇല്ല സാര്‍. ജോസഫേട്ടന്‍ ആ മുറി പൂട്ടിയെന്നു് പറഞ്ഞു. പിന്നെ എനിക്കു് പേടിയായി സാര്‍"

മന്‍: "സാജനെ കുറിച്ചുള്ള നിന്റെ അഭിപ്രായം?"

ഗം: "എനിക്കു് സാജന്‍സാറിനെ വലുതായി അറിയില്ല. എന്നോടു് അധികം സംസാരിക്കാറില്ല. വിലകൂടിയ സാധനങ്ങള്‍ വാങ്ങാന്‍ കമ്പമുള്ള ആളാണെന്നു് തോന്നിയിട്ടുണ്ടു്"

ഗംഗനെ പറഞ്ഞുവിട്ടു് മന്‍സൂര്‍ കുറേ നേരം എന്തോ ആലോചിച്ചുകൊണ്ടിരുന്നു.



(അടുത്തയാഴ്ച്ച: പോസ്ട്‌മോര്‍ടം റിപോര്‍ടും കൊലയാളിയുടെ അറസ്റ്റും)

Monday, March 1, 2010

ഒരു കുറ്റാന്വേഷണകഥ - 2

ശേഖരന്റെയും മഞ്ജുവിന്റെയും മൊഴികള്‍


(ഒന്നാം ഭാഗം ഇവിടെ)

ഒത്ത ആരോഗ്യമുള്ള ഒരാളായിരുന്നു കാര്യസ്ഥന്‍ ശേഖരന്‍. ആരേയും കൂസാത്ത പ്രകൃതം. ആ പ്രകൃതത്തിനും ആരോഗ്യത്തിനും ചേര്‍ന്ന പൊക്കവും അയാള്‍ക്കുണ്ടായിരുന്നു.

മന്‍: "മി. ശേഖരന്‍, എത്ര കാലമായി ഇവിടെ കാര്യസ്ഥനായിട്ട്‌?"

ശേ: "റേച്ചലമ്മയുടെ അച്ഛനാണു് എന്നെ ഇവിടെ കൊണ്ടുവന്നത്‌. ഇപ്പോള്‍ ഏതാണ്ടിരുപത്തെട്ടു വര്‍ഷമായി"

മന്‍: "നിങ്ങള്‍ സാധാരണ ചെയ്യാറുള്ള ജോലികള്‍ ഒന്നു വ്യക്തമാക്കാമോ?"

ശേ: "ഞാന്‍ വെളുപ്പിനു് ഒരാറുമണിയോടെ ഇവിടെയെത്തും. രാവിലെ എല്ലാവര്‍ക്കുമുള്ള ബെഡ്‌കോഫി ഞാനാണു് തയ്യാറാക്കുക. തുടര്‍ന്നു് എന്തെങ്കിലും ചെറിയ ജോലി - തേങ്ങ ചിരകലോ മറ്റോ - ഉണ്ടെങ്കില്‍ അതു് ചെയ്യും. പത്രം വായിക്കും. ഏഴരയോടെ എസ്ടേറ്റില്‍ പോകും. എസ്ടേറ്റിലെ കാര്യങ്ങള്‍ നോക്കലാണു് എന്റെ പ്രധാന ചുമതല. ആറുമണിക്കു് പണിക്കാര്‍ പോയിക്കഴിഞ്ഞാല്‍ റേച്ചലമ്മയെ കണ്ടിട്ടു് ഞാന്‍ വീട്ടില്‍ പോകും."

മന്‍: "വീട്ടുജോലികള്‍ ആരാണു് ചെയ്യുക?"

ശേ: "ഒരു പയ്യനുണ്ടു് ഗംഗന്‍ എന്നു പേരായിട്ടു്. അവന്‍ രാവിലെ വന്നു് വൈകുന്നേരം പോകും."

മന്‍: "ഇന്നലെ പ്രതേകിച്ചെന്തെങ്കിലുമുണ്ടായോ?"

ശേ: "ഇല്ല. ഒരു സാധാരണാ ദിവസമായിരുന്നു. കുട്ടികള്‍ വന്നിട്ടുള്ളതുകൊണ്ടു് അങ്ങാടിയില്‍ നിന്നു് വല്ലതും വാങ്ങുകയോ മറ്റോ വേണ്ടിവരുമോ എന്നു വിചാരിച്ചു് റേച്ചലമ്മയെ സന്ധ്യക്കു് കണ്ടിരുന്നു. എന്നാല്‍ ഒന്നും പറഞ്ഞില്ല"

മന്‍: "ഇന്നുണ്ടായ സംഭവങ്ങള്‍ ഒന്നു വിശദീകരിക്കു"

ശേ: "ഇന്നും 6 മണിക്കാണു് ഞാന്‍ വന്നതു്. മരിയയാണു് വാതില്‍ തുറന്നു് തന്നതു്. അവള്‍ കുളിക്കാന്‍ പോയി. ഞാന്‍ എന്നത്തേയും പോലെ ബെഡ്‌കോഫി ഉണ്ടാക്കി. അപ്പോള്‍ മരിയക്കുഞ്ഞു് ഓടിവന്നു. കുളികഴിഞ്ഞു നോക്കുമ്പോള്‍ സാജന്റെ കിടപ്പില്‍ പന്തികേടു് തോന്നിയെന്നും അയാള്‍ അനങ്ങുന്നില്ലെന്നും പറഞ്ഞു. ഞാന്‍ ചെന്നു നോക്കുമ്പോള്‍ ശ്വാസം നിലച്ചിരുന്നു. ഉടനെ ഞാന്‍ ചെന്നു് ജോസഫിനെ വിളിച്ചുകൊണ്ടു് വന്നു. മരിയ റേച്ചലമ്മയേയും കൊണ്ടുവന്നു. മഞ്ജു കുളിക്കുകയായിരുന്നു എന്നു തോന്നുന്നു."

മന്‍: "നിങ്ങള്‍ക്കു് എത്ര കാലമായി സാജനെ അറിയാം?"

ശേ: "മരിയക്കുഞ്ഞിന്റെ കല്യാണം നടന്നിട്ടിപ്പോള്‍ ഏതാണ്ടു് പതിന്നാലു കൊല്ലമായി. അപ്പോള്‍ മുതലറിയാം"

മന്‍: "എങ്ങിനെയുള്ള ആളായിരുന്നു സാജന്‍?"

ശേ: "ഒരു നല്ല മനുഷ്യനാണെന്നു് പറയാന്‍ പറ്റില്ല. പൈസയോടു് ആര്‍ത്തിയുള്ള കൂട്ടത്തിലാ. എന്നാല്‍ ചെലവാക്കാനും മടിയില്ല. ബന്ധങ്ങള്‍ക്കൊന്നും വില കല്‍പ്പിക്കുന്നതായി തോന്നിയിട്ടില്ല. സാജന്‍ ഭൂ ഇടപാടുകള്‍ ചെയ്യുന്ന കാലത്തു് ഇവിടെയടുത്തുള്ള ചില ഇടപാടുകള്‍ക്കു് ഞാനയാളെ സഹായിച്ചിരുന്നു. എന്നാല്‍ എല്ലാവരേയും ഒരു തരത്തില്‍ അയാള്‍ പറ്റിക്കുകയായിരുന്നു. പണത്തിനു് അത്യാവശ്യമുള്ളവരില്‍ നിന്നു് കുറഞ്ഞ വിലക്കു് ഭൂമി വാങ്ങി പലരേയും അയാള്‍ ചൂഷണം ചെയ്തിട്ടുണ്ടു്. പലരുടേയും ശാപം അയാള്‍ക്കുണ്ടു് സാറെ"

മന്‍: "ഈ ഇടപാടുകള്‍ എപ്പോഴാണു് നടന്നതു്?"

ശേ: "3-4 കൊല്ലം മുന്‍പാണു്. അന്നയാള്‍ക്കു് ഇവിടെ പലരും ശത്രുക്കളായി ഉണ്ടായിരുന്നു."

മന്‍: "അവരിലാരെങ്കിലുമാകുമോ ഈ കൊലക്കു പിന്നില്‍?"

ശേ: "സാധ്യത ഉണ്ടു് സാര്‍"

എങ്കില്‍ ആ കൊലയാളി എങ്ങിനെ വീടിനകത്തു കടന്നു എന്നു് മന്‍സൂര്‍ ആലോചിച്ചു.

മന്‍: "ശരി. ഇനി മഞ്ജുവിനെ പറഞ്ഞയക്കു."

മഞ്ജു ഒരു മെലിഞ്ഞ സ്ത്രീയായിരുന്നു. ഏതാണ്ടു് 35നോടടുത്ത പ്രായം. സംസാരിക്കുമ്പോള്‍ അവര്‍ വല്ലാത്ത മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നതായി മന്‍സൂറിനു് തോന്നി. സംഭാഷണത്തിലുടനീളം സാരിയുടെ തുമ്പു് വെറുതെ വിരലില്‍ ചുറ്റി അഴിച്ചുകൊണ്ടിരുന്നു അവര്‍.

തലേന്നത്തെ കാര്യങ്ങളെ പറ്റി ജോസഫ്‌ പറഞ്ഞതുതന്നെ മഞ്ജുവും പറഞ്ഞു.

മന്‍: "മഞ്ജുവിനു് സാജനുമായുള്ള പരിചയം?"

മ: "മരിയച്ചേച്ചിയുമായി കല്യാണം ആലോചിച്ചതുമുതല്‍ ഇവിടെ വരാറുണ്ടു്. വല്ലാത്ത കുടിയായിരുന്നു. ഞങ്ങളാരോടും പ്രത്യേകിച്ചു് അടുപ്പമുള്ളതായി തോന്നിയിട്ടില്ല. പണത്തിനോടു് ആര്‍ത്തിയുണ്ടായിരുന്നു"

മന്‍: "ഇന്നു രാവിലെ എപ്പോഴാണു് മഞ്ജു സംഭവമറിഞ്ഞതു്?"

മ: "ശേഖരേട്ടന്‍ ആറുമണിക്കു് വന്നു ബെല്ലടിക്കുന്നതു കേട്ടാണു് ഞാനുണര്‍ന്നതു്. മരിയച്ചേച്ചി പോയി വാതില്‍ തുറക്കുന്നതു കേട്ടു. പിന്നെ ഞാനെഴുന്നേറ്റു് പ്രഭാതകര്‍മ്മങ്ങളൊക്കെ തീര്‍ക്കുമ്പോഴേക്കു് ജോസഫ്‌ വന്നു് പറഞ്ഞാണു് ഞാന്‍ കാര്യങ്ങളറിയുന്നതു്. ഞാന്‍ ചെല്ലുമ്പോഴേക്കു് എല്ലാവരേയും മാറ്റി ജോസഫ്‌ മുറി പൂട്ടിയിരുന്നു. തുടര്‍ന്നാണു് പോലീസിനെ അറിയിച്ചതു്"

(അടുത്തതു്: റേച്ചലിന്റെയും മരിയയുടേയും ഗംഗന്റെയും മൊഴി)

Wednesday, February 24, 2010

ഒരു കുറ്റാന്വേഷണകഥ - 1

(ഈ കഥയും കഥാപാത്രങ്ങളും ഭാവനാസൃഷ്ടിയാണു്. സംഭവങ്ങളോടോ ആളുകളോടോ സാദൃശ്യം തോന്നുന്നുവെങ്കില്‍ അതു് തികച്ചും യാദൃച്ഛികം മാത്രം.)

കൊലപാതകം നടക്കുന്നു



രാവിലെ ഏഴുമണിക്കാണ്‌ DySP മന്‍സൂറിനു് ഫോന്‍ വന്നത്‌.

"സര്‍, ഒരു മരണം റിപോര്‍ട്‌ ചെയ്തിരിക്കുന്നു. ഇവിടെ എസ്ടേറ്റ്‌ നടത്തുന്ന പ്രശസ്തമായ കുടുംബത്തിലാണു്. സാര്‍ ഉടനെ വരുമല്ലോ?"

വേഗം തയ്യാറായി മന്‍സൂര്‍ ആ പഴയ തറവാട്ടിലെത്തി. വാതില്‍ തുറന്നത്‌ ഏതാണ്ട്‌ 60 വയസ്സുള്ള്‌ ആരോഗ്യവാനായ ഒരാളായിരുന്നു. അയാള്‍ അവിടുത്തെ കാര്യസ്ഥനാണെന്നു് തോന്നിച്ചു. അയാള്‍ അകത്തുപോയി ഏതാണ്ട്‌ നാല്‍പത്‌ വയസ്സുള്ള മെലിഞ്ഞുവിളറിയ ഒരാളെ കൊണ്ടുവന്നു.

പുതിയ ആള്‍ മന്‍സൂറിനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. വളരെ പതിഞ്ഞ ശബ്ദത്തിലാണു് അയാള്‍ സംസാരിച്ചത്‌.

"സര്‍, എന്റെ പേരു് ജോസഫ്‌. ഇവിടെ താമസിക്കുന്ന ശ്രീമതി റേച്ചലിന്റെ രണ്ടാമത്തെ മകള്‍ മഞ്ജുവിന്റെ ഭര്‍ത്താവാണു്. മരിച്ചിരിക്കുന്നത്‌ മൂത്തമകള്‍ മരിയയുടെ ഭര്‍ത്താവ്‌ സാജന്‍"

മന്‍സൂര്‍ ജോസഫിനൊപ്പം സാജന്റെ ശരീരം കിടക്കുന്ന മുറിയിലെത്തി. മുറി പുറത്തുനിന്നു പൂട്ടിയിരുന്നു. ജോസഫ്‌ മുറി പതുക്കെ തുറന്നു. അതൊരു കിടപ്പുമുറിയായിരുന്നു.

സാജന്റെ ശരീരം കട്ടിലില്‍ കിടന്നു. മരണകാരണം ഏതാണ്ട്‌ വ്യക്തമായിരുന്നു. തലയിണകൊണ്ട്‌ ശ്വാസം മുട്ടിച്ചാണു് കൊന്നത്‌. തലയിണ തൊട്ടടുത്ത്‌ കിടക്കുന്നു. മരിച്ചയാളുടെ മൂക്കില്‍ അല്‍പം രക്തം ഉണങ്ങിക്കിടപ്പുണ്ട്‌. അതുപോലെ തലയിണയിലും രക്തക്കറയുണ്ടായിരുന്നു.

വിരിപ്പുകള്‍ അലങ്കോലമായിരുന്നു. ഒരു സംഘടനം നടന്ന പ്രതീതി ആ കട്ടിലിലുണ്ടായിരുന്നു.

മന്‍സൂര്‍ ആ മുറി പരിശോധിച്ചു. സാമാന്യം വലിയ ഒരു മുറിയുടെ നടുവിലായിരുന്നു കട്ടില്‍. മുറിയോടു ചേര്‍ന്നു് ഒരു കുളിമുറിയും ഉണ്ടായിരുന്നു. മുറിയിലേക്കുള്ള പ്രവേശനം ഒരു ഇടനാഴിയില്‍ക്കൂടിയാണു്.


അലങ്കോലമായിക്കിടക്കുന്ന കട്ടിലും രക്തക്കറ പുരണ്ട ആ തലയണയും ഒഴിച്ചു് അസ്വാഭാവികമായി ഒന്നും ആ മുറിയിലുള്ളതായി തോന്നിയില്ല. കുളിമുറിയില്‍ ആരോ കുളിച്ച ലക്ഷണമുണ്ടായിരുന്നു.

പതിവു പരിശോധനകള്‍ക്കുശേഷം മന്‍സൂര്‍ ഓരോരുത്തരെയായി ചോദ്യം ചെയ്യാന്‍ തുടങ്ങി. ആദ്യം ജോസഫിനെയാണു് ചോദ്യം ചെയ്തത്‌.

മന്‍: "മി. ജോസഫ്‌, ഈ വീട്ടില്‍ ആരൊക്കെയുണ്ട്‌?"

ജോ: "ഇവിടെ സ്ഥിരമായി താമസിക്കുന്നത്‌ എന്റെ ഭാര്യ മഞ്ജുവിന്റെ അമ്മ റേച്ചലാണു്. അവര്‍ ഒറ്റക്കാണു് താമസം. മഞ്ജുവിന്റെ അച്ഛന്‍ വളരെ നേരത്തെ മരിച്ചു"

മന്‍: "നിങ്ങളും കുടുംബവും എന്നു വന്നു?"

ജോ: "ഇന്നലെ. ഒഴിവുകാലമായാല്‍ ഇതുപോലുള്ള ഒത്തുകൂടല്‍ പതിവുള്ളതാണു്. ഞാനും മഞ്ജുവും ഇന്നലെ ഉച്ചക്കാണു് വന്നതു്"

മന്‍: "നിങ്ങള്‍ സ്ഥിരമായി താമസിക്കുന്നത്‌?"

ജോ: "ടൗണിലാണു്. ഇവ്വിടെനിന്നു കഷ്ടി രണ്ടുമണിക്കൂര്‍ യാത്ര കാണും. ഞാനവിടെ സ്വന്തമായി ഹാര്‍ഡ്‌വേര്‍ ബിസിനസ്‌ നടത്തുന്നുണ്ട്‌. മഞ്ജു വീട്ടില്‍തന്നെയാണു്"

മന്‍: "മി. സാജനും കുടുംബവും എന്നെത്തി?"

ജോ: "അവര്‍ മിനിയാന്നു് രാത്രിയെത്തി. അവരും താമസിക്കുന്നത്‌ ടൗണിലാണു്"

മന്‍: "മി. സാജന്‍ എന്താണു് ചെയ്തുകൊണ്ടിരുന്നത്‌?"

ആ ചോദ്യത്തിനുത്തരം പറയുന്നതിനുമുന്‍പു് ജോസഫ്‌ അല്‍പമാലോചിക്കുന്നതായി മന്‍സൂറിനു് തോന്നി.

ജോ: "ഒരു പ്രത്യേക ജോലി എന്നെടുത്തു പറയാന്‍ സാജനുണ്ടായിരുന്നില്ല. പല ബിസിനസ്സിലും അയാള്‍ പൈസ മുടക്കിയിരുന്നു. സാജന്റെ സഹോദരന്മാര്‍ നടത്തുന്ന ഹോടലില്‍ അയാളും പങ്കാളിയാണു്. അതുപോലെ ഷെയര്‍ മാര്‍കറ്റില്‍ കുറച്ചുകാലമുണ്ടായിരുന്നു. റിയല്‍ എസ്ടേറ്റിലും കുറച്ചുകാലം നടന്നു. എനിക്കുള്ള ബിസിനസ്സിലും ഒരു ചെറിയ പങ്ക്‌ സാജനുണ്ടായിരുന്നു എന്നതാണു് നേരു്"

മന്‍: "സാജന്‍ എത്തരത്തിലുള്ള ആളായിരുന്നു എന്നൊന്നു വിവരിക്കാമോ?"

വീണ്ടും ജോസഫ്‌ എന്തോ ആലോചിക്കുന്നതായി തോന്നി.

ജോ: "സ്വഭാവം വച്ചു നോക്കിയാല്‍.. ഒരിടത്തും ഉറച്ചുനില്‍ക്കാത്ത പ്രകൃതക്കാരനായിരുന്നു എന്നു പറയേണ്ടിവരും. സ്വന്തം പങ്കാളിത്തമുള്ള ഹോടലിന്റെ പ്രവര്‍ത്തനങ്ങളിലൊന്നും അയാള്‍ക്കു് താല്‍പര്യമുണ്ടായിരുന്നില്ല. വരുമാനത്തില്‍ മാത്രമായിരുന്നു നോട്ടം. നന്നായി ചെലവാക്കുമായിരുന്നു"

മന്‍: "സാജനും ഭാര്യയും തമ്മിലെങ്ങിനെയായിരുന്നു?"

ജോ: "വളരെ അടുപ്പമായിരുന്നു മരിയയോട്‌ എന്നൊന്നും പറഞ്ഞുകൂട. അവര്‍ തമ്മില്‍ പിണക്കങ്ങള്‍ പതിവായിരുന്നു. മരിയക്ക്‌ എസ്ടേറ്റില്‍ നിന്നുള്ള വരുമാനമുണ്ട്‌. അത്‌ സാജനു് ഒരു ആകര്‍ഷണമായിരുന്നു. അതില്‍ കവിഞ്ഞ ഒരു സ്നേഹബന്ധം അവര്‍ തമ്മിലുള്ളതായി തോന്നിയിട്ടില്ല. അവര്‍ തമ്മിലുള്ള അകല്‍ച്ച മറിച്ചുവെക്കാനൊന്നും ഇരുവരും ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണു് ഞാന്‍ തുറന്നു പറയുന്നത്‌"

മന്‍: "സാജനും നിങ്ങളും തമ്മിലെങ്ങിനെയായിരുന്നു?"

ജോ: "ഞാന്‍ മഞ്ജുവിനെ വിവാഹം ചെയ്യുകവഴിയാണു് ഞങ്ങള്‍ തമ്മില്‍ പരിചയമാകുന്നത്‌. അന്നൊക്കെ ഈ കുടുംബത്തിലെ ഏക പുരുഷന്‍ എന്ന നിലക്ക്‌ സാജന്‍ കുറച്ചുകൂടി ഉത്തരവാദത്തോടെ പെരുമാറിയിരുന്നു എന്നു് തോന്നിയിട്ടുണ്ട്‌. എന്റെ ബിസിനസ്‌ സാജന്റെ കൂടി സഹായത്തോടെ തുടങ്ങിയതാണു്. എന്നാല്‍ അതൊരു ഉപകാരമായി ചെയ്തതാണു് എന്ന മട്ടില്‍ സാജന്‍ പലപ്പോഴും - പ്രത്യേകിച്ച്‌ മദ്യപിച്ചിരിക്കുന്ന അവസ്ഥയില്‍ - പറഞ്ഞിട്ടുണ്ട്‌. അതെനിക്ക്‌ വളരെ മനോവിഷമമുണ്ടാക്കിയിട്ടുണ്ട്‌. ദൈവാധീനം കൊണ്ട്‌ സാജന്‍ മുടക്കിയ മുതല്‍ മുഴുവന്‍ പലിശ സഹിതം തിരിച്ചുനല്‍കാന്‍ എന്നെക്കൊണ്ടായി. എന്നാലും മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തിയുള്ള സംസാരം അയാളുടെ ഒരു സ്വഭാവമായിരുന്നു"

മന്‍: "നിങ്ങള്‍ മദ്യപിക്കാറുണ്ടോ?"

ജോ: "ഉണ്ട്‌"

മന്‍: "ഇന്നലെ നടന്ന കാര്യങ്ങള്‍ ഒന്നു് വിവരിക്കാമൊ?"

ജോ: "ഞങ്ങള്‍ ഉച്ചക്കു് ഊണിനാണു് എത്തിയത്‌. എല്ലാവരും ഒരുമിച്ചിരുന്നാണു് ഭക്ഷണം കഴിച്ചത്‌. മരിയ ഭക്ഷണത്തിനു് ശേഷം തലവേദനയെന്നു് പറഞ്ഞു് വിശ്രമിക്കാന്‍ പോയി. സാജനും കുറച്ചുനേരം കിടക്കാന്‍ പോയി. ഞങ്ങള്‍ കുറച്ചുനേരം മഞ്ജുവിന്റെ അമ്മയുമായി സംസാരിച്ചിരുന്നു. അതു കഴിഞ്ഞ്‌ ഞാന്‍ ഇവിടുത്തെ കാര്യസ്ഥന്‍ ശേഖരനുമൊന്നിച്ച്‌ - സാര്‍ വന്ന്പ്പോള്‍ വാതില്‍ തുറന്നുതന്നയാള്‍ - എസ്ടേറ്റിലും മറ്റും നടക്കാനിറങ്ങി. ഒരു 7 മണി കഴിഞ്ഞ്‌ ഞാനും സാജനും അല്‍പം മദ്യപിച്ചു. കുതിരപ്പന്തയത്തില്‍ ഭാഗ്യം പരീക്ഷിക്കുന്നതിനെപറ്റി ആലോചിക്കുന്നതായി പറഞ്ഞു. എസ്ടേറ്റ്‌ മുഴുവന്‍ ഒന്നു് ചുറ്റിനടന്ന്‌ കാണണമെന്നും ഞാന്‍ കൂടെ ചെല്ലണമെന്നും പറഞ്ഞു. ഇന്നു പോകാനിരുന്നതാ."

"ഒന്‍പതരയോടെ ഭക്ഷണം കഴിച്ചു. മരിയ തലവേദന കാരണം ഭക്ഷണത്തിനു വന്നില്ല. മുറിയില്‍ വരുത്തിയാണു് കഴിച്ചത്‌. പത്തുമണി കഴിഞ്ഞ്‌ എല്ലാവരും പിരിഞ്ഞു. മുകളിലെ നിലയിലാണു് ഞങ്ങളുടെ കിടപ്പുമുറി. ആറരക്ക്‌ ഉണര്‍ന്നപ്പോഴാണു് വിവരമറിഞ്ഞത്‌."

മന്‍: "സാജന്റെ പെരുമാറ്റത്തില്‍ പ്രത്യേകതകളെന്തെങ്കിലും തോന്നിയോ?"

ജോ: "പ്രത്യേകത എന്നു പറയാന്‍ പറ്റില്ല. പതിവില്‍ കൂടുതല്‍ മദ്യം കഴിച്ചിരുന്നു. പിന്നെ എന്നത്തേയും പോലെ പൈസയെക്കുറിച്ചും മരിയക്കവകാശമുള്ള എസ്ടേറ്റിനെക്കുറിച്ചുമൊക്കെ ഇന്നലെയും സംസാരമുണ്ടായി. ഇതൊന്നും കേള്‍ക്കുന്നത്‌ ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. മരിയ ഉണ്ടെങ്കില്‍ നേരിട്ട്‌ ചീത്ത പറയും. ഇന്നലെ അവള്‍ക്ക്‌ തലവേദനയായതിനാല്‍ സാജനു് സംസാരിക്കാന്‍ സ്വാതന്ത്ര്യം കിട്ടിയ ദിവസമായിരുന്നു. ഊണു് കഴിക്കുമ്പോള്‍ റേച്ചലമ്മച്ചിയോട്‌ രാത്രി തനിച്ചു സംസാരിക്കാനുണ്ട്‌ എന്നു് പറയുന്നത്‌ കേട്ടിരുന്നു. എന്തിനെക്കുറിച്ചാണെന്നു് പറഞ്ഞില്ല. അവര്‍ തമ്മില്‍ സംസാരിച്ചോ എന്നും ഉറപ്പില്ല"

മന്‍: "രാത്രി ആരൊക്കെ വീട്ടിലുണ്ടായിരുന്നു?"

ജോ: "ഞങ്ങള്‍ ബന്ധുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സാജന്‍, മരിയ, റേച്ചലമ്മച്ചി, മഞ്ജു, ഞാന്‍"

മന്‍: "കാര്യസ്ഥന്‍ ശേഖരനോ?"

ജോ: "അയാള്‍ എന്നും പകല്‍സമയം മാത്രമേ കാണൂ. സന്ധ്യ കഴിഞ്ഞാല്‍ അയാള്‍ വീട്ടില്‍ പോകും. അടുത്താണു് അയാളുടെ വീട്‌. പിന്നെ വീട്ടിലെ പണിക്കൊരു പയ്യനുണ്ട്‌. ഗംഗന്‍. അവനും രാവിലെവന്നു് സന്ധ്യക്കു പോകും"

മന്‍: "മി. ജോസഫ്‌ എപ്പോഴാണു് വിവരമറിഞ്ഞത്‌?"

ജോ: "ഞാനും മഞ്ജുവും ആറരക്കാണു് എഴുന്നേല്‍ക്കുക. മഞ്ജു കുളിക്കുകയായിരുന്നു. ഞാന്‍ ഉണര്‍ന്നു കിടക്കുകയായിരുന്നു. ശേഖരനാണു് മുറിയില്‍ തട്ടിവിളിച്ചു് കാര്യം പറഞ്ഞത്‌. ഞാനും ശേഖരനും ഉടനെ സാജന്റെ മുറിയില്‍ ചെന്നു"

മന്‍: "അവിടെ ആരെല്ലാം ഉണ്ടായിരുന്നു?"

ജോ: "റേച്ചലമ്മച്ചിയും മരിയയും കട്ടിലിനടുത്തുണ്ടായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ സാജന്‍ മരിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്നു് എല്ലാവരേയും മുറിയില്‍ നിന്നു് പറഞ്ഞയച്ച്‌ മുറി പൂട്ടി ഞാന്‍ തന്നെ പോലീസിനു ഫോന്‍ ചെയ്തു."

മന്‍: "നന്ദി. ഇനി എനിക്ക്‌ മരിയയെ ഒന്നു കാണാനൊക്കുമോ?"

ജോ: "സര്‍, ഒരപേക്ഷയുണ്ട്‌. മരിയയും റേച്ചലമ്മച്ചിയും ഇത്രപെട്ടെന്നു് ചോദ്യങ്ങള്‍ നേരിടാന്‍ മാനസികമായി തയ്യാറായിരിക്കില്ല. വിരോധമില്ലെങ്കില്‍ മറ്റുള്ളവരെ ചോദ്യം ചെയ്ത ശേഷം..."

മന്‍: "ശരി. എങ്കില്‍ കാര്യസ്ഥന്‍ ശേഖരനെ വിളിക്കു"

(അടുത്തയാഴ്ച്ച: ശേഖരന്റെയും മഞ്ജുവിന്റെയും മൊഴികള്‍)