Friday, May 7, 2010

വയറിളകുമ്പോള്‍

(മനഃകരുത്തുള്ളവര്‍ മാത്രം വായിക്കുക. മുന്നറിയിപ്പ്‌ അവഗണിച്ച്‌ വായിച്ചിട്ട്‌ ഉണ്ടാവുന്ന അനന്തരഫലങ്ങള്‍ നിങ്ങളുടെ മാത്രം കര്‍മഫലമായിരിക്കും)


മദിരാശിയിലുള്ള കാലം.

ടോണിയും ബിജുവുമാണു് കൂടെയുള്ളതു്. ബ്ലോഗ്‌ സിംഹം ചാണ്ടിക്കുഞ്ഞു് എന്തോ ആവശ്യത്തിനു് നാട്ടില്‍ പോയ അവസരം (അതുകൊണ്ട്‌ രക്ഷപ്പെട്ടു. അല്ലെങ്കില്‍ ഈ കഥ അവന്‍ വേറെ രീതിയില്‍ അവതരിപ്പിച്ചേനെ).

കവിതയെ ശ്രദ്ധിക്കല്‍, വൈകുന്നേരം ഹോട്‌ ദോശയില്‍ പോകല്‍, തുടര്‍ന്നു് ഓരോ ഐസ്ക്രീം കഴിക്കല്‍, തിരിച്ചുവന്ന് 56 കളിക്കല്‍ എന്നിങ്ങനെ സുഗമമായി ജീവിതം മുന്നേറുമ്പോഴാണു് ഒരു ദിവസം ടോണിക്കും ബിജുവിനും ഒരുമിച്ചു പനിപിടിച്ചതു്.

രണ്ടെണ്ണത്തിനും എഴുന്നേറ്റു നില്‍ക്കാന്‍ ശേഷിയില്ല. ഒരു ദിവസം നോക്കിയെങ്കിലും പനി കുറയുന്ന ലക്ഷണമില്ല. അതുകൊണ്ട്‌ ഡോക്ടരുടെ അടുത്തു കൊണ്ടുപോകണം.

എന്തിനും ഇപ്പൊ ഞാന്‍ മാത്രമേയുള്ളു. ഓട്ടോറിക്ഷ വിളിക്കുക, രണ്ടെണ്ണത്തിനേയും തോളില്‍ ചായ്ച്ചു് ഉടയാത്ത രീതിയില്‍ ഓട്ടോയില്‍ അട്ടിയിടുക, ആശുപത്രിയിലേക്കു നീങ്ങുക, ഡോക്ടരെ കാണാനുള്ളവരുടെ ക്യൂവില്‍ രണ്ടുപേരേയും പ്രതിഷ്ഠിക്കുക എന്നീ ഘട്ടങ്ങള്‍ കഴിഞ്ഞു. മെല്ലെ നീങ്ങി നിരങ്ങി ഡോക്ടരുടെ അടുത്തെത്തി.

പരിശോധന കഴിഞ്ഞ്‌ ഡോക്ടര്‍ ഫലം പ്രഖ്യാപിച്ചു: രണ്ടുപേര്‍ക്കും viral fever ആണു്. 2-3 ദിവസത്തേക്കു് കാണും. ഭക്ഷണമൊക്കെ സൂക്ഷിച്ച്‌ കഴിക്കണം. ചപ്പാത്തിയോ ബ്രെഡ്ഡോ കഴിച്ചാല്‍ മതി.

തിരിച്ച്‌ രണ്ടുപേരേയും വീട്ടിലാക്കി ഉച്ചക്ക്‌ കഴിക്കാനുള്ള ഭക്ഷണവും വാങ്ങി ഞാനെത്തി - അവര്‍ക്ക്‌ ബ്രെഡ്ഡും എനിക്ക്‌ കോഴി ബിരിയാണിയും.

രണ്ടെണ്ണവും ഓരോ കഷ്ണം ബ്രെഡ്ഡ്‌ പൊട്ടിച്ച്‌ നാവില്‍ വെച്ചിരിക്കുമ്പോഴാണു് ഞാന്‍ ബിരിയാണിപ്പൊതി തുറന്നതു്. നല്ല ബിരിയാണിയുടെ സുഗന്ധം അവിടെയെങ്ങും പരന്നു.

ജ്വരബാധിതര്‍ രണ്ടുപേരും ദൈന്യതയോടെ എന്നെ നോക്കി.

"ഡാ കശ്മലാ, ഞങ്ങള്‍ക്ക്‌ ഈ അവസ്ഥയുള്ളപ്പൊ ഞങ്ങളുടെ മുന്നില്‍ വെച്ചു തന്നെ നിനക്ക്‌ ബിരിയാണി തിന്നണം അല്ലേ?"

"ശ്ശെടാ, നിങ്ങള്‍ക്ക്‌ പനിവന്നെന്നു വെച്ച്‌ ഞാനും പട്ടിണി കിടക്കണോ?"

"ഞങ്ങളുടെ ശാപം നിനക്കുണ്ടെടാ! നിനക്ക്‌ വയറിളക്കം പിടിക്കും!"

പുച്ഛത്തോടെ ഒരു ചിരി പാസ്സാക്കി ഞാന്‍ ബിരിയാണിത്തീറ്റയില്‍ മുഴുകി.

*   *   *   *   *

ഒരുപക്ഷെ അത്ര ഉള്ളില്‍തട്ടിയായിരിക്കണം ആ രോഗബാധിതര്‍ എന്നെ ശപിച്ചത്‌. കാരണം അന്ന്‌ വൈകുന്നേരം എനിക്ക്‌ വയറിളക്കം പിടിച്ചു!

വയറിളക്കം എന്ന്‌ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞതുകൊണ്ടാകുമോ? കാഴ്ചയില്‍ ദശമൂലാരിഷ്ടം (ആദ്യത്തെ 2-3 തവണ), ചക്ക പ്രഥമന്‍ (അടുത്ത 5-6 അര്‍ച്ചന), ച്യവനപ്രാശം (പിന്നെ 1-2 ദിവസത്തേക്ക്‌) എന്നിവയെ അനുസ്മരിപ്പിക്കുന്ന പ്രകടനം.

മുന്നറിയിപ്പില്ലാതെ വരാന്‍ സാധ്യതയുള്ളതുകൊണ്ട്‌ ബര്‍മുഡ മാറ്റി മുണ്ടുടുത്തു. ഊരാന്‍ എളുപ്പമുണ്ട്‌. ബാത്‌റൂമിലേക്ക്‌ കാല്‍ നീട്ടിയിരുപ്പായി.

പരവേശം സഹിക്കുന്നില്ല.

എന്നാല്‍ വയറിളക്കം പിടിപെട്ട കാര്യം കൂടെയുള്ളവര്‍ ഇരുവരുടേയും മുന്‍പില്‍ സമ്മതിക്കാന്‍ ആത്മാഭിമാനം എന്നെ അനുവദിച്ചില്ല. തുറന്നു പറഞ്ഞാല്‍ അവരെന്നെ കളിയാക്കി കൊല്ലും. അതുകൊണ്ട്‌ "ഉച്ചക്ക്‌ ബിരിയാണി കഴിച്ചവന്‍ എന്താ രാത്രി തൈരുസാദം കഴിക്കുന്നത്‌?" എന്ന ചോദ്യത്തിന്‌ "ഇനി മുതല്‍ രാത്രി ഭക്ഷണം നിയന്ത്രിക്കാന്‍ തീരുമാനിച്ചതുകൊണ്ടാ" എന്ന്‌ ഉത്തരം പറഞ്ഞെങ്കിലും അവര്‍ വിശ്വസിച്ചതായി തോന്നിയില്ല.

*   *   *   *   *

കൂനിന്മേല്‍ കുരു! അടുത്ത ദിവസം രാവിലെ പൈപ്പിലെ വെള്ളം നിന്നു!

അതല്ലെങ്കിലും ചിലപ്പോള്‍ അങ്ങിനെയാണു്. മദിരാശി പണ്ടേ ജലദൗര്‍ലഭ്യത്തിനു പേരുകേട്ടതല്ലേ? (ഇപ്പോള്‍ സ്ഥിതി കുറേ മാറിയിട്ടുണ്ടത്രേ).

കുറച്ചുവെള്ളം ബക്കറ്റിലുണ്ട്‌. പക്ഷെ അത്‌ ഒരു "ട്രിപ്പിനേ" തികയൂ. വീണ്ടും "ച്യവനപ്രാശിക്കാന്‍" തോന്നിയാല്‍ എന്ത്‌ ചെയ്യും? ഹമ്മേ!

അടുത്തുള്ള കടയിലേക്കോടി. വെള്ളം കിട്ടാറുണ്ട്‌ അവിടെ. ഒരു 3-4 കുപ്പി വാങ്ങി വെക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാനം രക്ഷിക്കുകയാണ്‌ ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത്‌. ജലം ലഭിക്കുന്ന മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം.

"അണ്ണാച്ചി, ഒരു 4 കുപ്പി തണ്ണി കൊടുങ്കൊ"

അണ്ണാച്ചി ചിരിച്ചു.

"തണ്ണി കഴിഞ്ചു പോയി. ഇന്നേക്ക്‌ പൈപ്പില്‍ തണ്ണി വരലൈ. അതുകൊണ്ട്‌ എല്ലാ അവന്മാരും വന്നു മേടിച്ചോണ്ട്‌ പോയി"

ദൈവമേ! അടുത്ത കട ഒന്നൊന്നര കിലോമീറ്റര്‍ അകലെയാണ്‌. നടക്കാവുന്ന ദൂരമേയുള്ളു. പക്ഷെ അടുത്ത "ശങ്ക" അങ്കുരിച്ചുകഴിഞ്ഞിരുന്നു. ച്ചാല്‍, ഒരു 5 മിനുട്ടിനുള്ളില്‍ കക്കൂസില്‍ കയറി ടേക്കോഫ്‌ ചെയ്തില്ലെങ്കില്‍...

ചിന്തിച്ചുനില്‍ക്കാന്‍ സമയമില്ല. ഉടനെ പ്രവര്‍ത്തിക്കണം. പെട്ടെന്ന്‌ ഐഡിയ കത്തി!

*   *   *   *   *

"എന്താഡാ 2 വലിയ കുപ്പി 7upഉം പിടിച്ചോണ്ട്‌ കേറി വരുന്നേ?"

എന്റെ പുഞ്ചിരി ദുര്‍ബലമായിരുന്നു. "വേനല്‍ക്കാലമല്ലേ, നല്ല തണുത്ത വല്ലതും കുടിക്കാമെന്നു് കരുതി"



വാല്‍: ഒരു കാര്യം ഞാന്‍ തുറന്ന്‌ പറയാം. 7up കൊണ്ട്‌ കഴുകിയാല്‍ ആകെ ഒട്ടിപ്പിടിക്കും. അനുഭവമുള്ളതാ. രണ്ടാമത്തെ ഉപയോഗം മുതല്‍ കഴുകിയ ശേഷം ന്യൂസ്‌പേപര്‍ വച്ച്‌ തുടച്ചതുകൊണ്ട്‌ ഇത്തിരി ഒട്ടിപ്പിടിക്കല്‍ ഒഴിവായിക്കിട്ടി.



വവ്വാല്‍: "എടാ ഡാഷേ, രണ്ട്‌ കുപ്പി 7up വാങ്ങിയിട്ട്‌ രാത്രിയാക്കുമ്പൊഴേക്ക്‌ അത്‌ മുഴുവന്‍ ഒറ്റക്ക്‌ തീര്‍ത്തു അല്ലേടാ? നിനക്ക്‌ വയറിളക്കം പിടിക്കുമെടാ!"



(ഈ കഥയുടെ ശീര്‍ഷകം "അമരം" എന്ന ചിത്രത്തിലെ "അഴകേ നിന്‍ മിഴിനീര്‍" എന്ന ഗാനത്തിലെ "തിരയിളകുമ്പോള്‍..." എന്ന ചരണത്തിന്റെ ഈണത്തില്‍ വായിക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതുമാകുന്നു)

Monday, April 19, 2010

പെണ്ണുകാണല്‍ (രാമകൃഷ്ണന്‍)

(ഈ കഥ ജയേട്ടന്റെ Y2K - ഒരു ഓര്‍മ്മക്കുറിപ്പ്‌  എന്ന കഥ വായിച്ചപ്പൊ ഓര്‍മവന്നതാണു്. കൃത്യമായിപ്പറഞ്ഞാല്‍, അദ്ദേഹം പെണ്ണുകാണലിനിടക്കു് ചോദിച്ച ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ഓര്‍മ്മവന്നതാണു്. അങ്ങിനെ ഈ മാസത്തിലെ രണ്ടു പോസ്റ്റും ജയേട്ടനാല്‍ പ്രേരിതമാണു് എന്നു പറയാം)



ജയകൃഷ്ണനെ ഓര്‍മ്മയുണ്ടാകുമല്ലോ? അദ്ദേഹത്തിനെ ജ്യേഷ്ഠന്‍ രാമകൃഷ്ണന്റെ കഥയാണിതു്.

പാരമ്പര്യമായി കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന ഒരു കുടുംബത്തിലെ മൂത്ത സന്തതിയായ രാമകൃഷ്ണന്റെ വിദ്യാഭ്യാസയോഗ്യത നാലാം ക്ലാസും തുടര്‍ന്നു് മണ്ണിനോടു് മല്ലിട്ടു നേടിയ അനുഭവസമ്പത്തുമായിരുന്നു. അദ്ധ്വാനശാലിയായ അദ്ദേഹം പിതാവിനു് വയലില്‍ തക്ക തുണയും കുടുംബത്തിന്റെ കണ്ണിലുണ്ണിയും ആയതില്‍ അത്ഭുതമില്ല.

പ്രായമായപ്പോള്‍ രാമകൃഷ്ണനു് കല്യാണാലോചനകള്‍ തുടങ്ങി. തങ്ങളുടെ നിലക്കനുസരിച്ചു് മറ്റൊരു കര്‍ഷകകുടുംബത്തില്‍ നിന്നു് തന്നെയായിരുന്നു ആദ്യത്തെ ആലോചന. പെണ്ണു് സുനന്ദ. അടുത്തൊരു ദിവസം തന്നെ പെണ്ണുകാണല്‍ ചടങ്ങു് നടത്താന്‍ കാരണവന്മാര്‍ തീര്‍ച്ചപ്പെടുത്തി.

പെണ്ണുകാണലിന്റെ തലേദിവസം രാമകൃഷ്ണന്റെ കൂട്ടുകാര്‍ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി.

കൂട്ടുകാര്‍: "ഡാ, നാളത്തെ പരിപാടികള്‍ എന്തൊക്കെയാ?"

രാമകൃഷ്ണന്‍: "രാവിലെ സുനന്ദയുടെ വീട്ടില്‍ പോകുന്നു; കാണുന്നു; തിരിച്ചുവരുന്നു. ഇതില്‍ക്കൂടുതല്‍ പ്രത്യേകിച്ചെന്താ?"

കൂ: "അതല്ല. ആദ്യത്തെ കാഴ്ചയില്‍തന്നെ നിന്നെ നല്ല മതിപ്പു് സുനന്ദക്കു് തോന്നണം. അപ്പൊ അതിനുതക്കവണ്ണം പെരുമാറണം"

രാ: "അതൊക്കെ വേണ്ടിവരുമോ?"

കൂ: "എടാ, വെറുതെ പോയി പെണ്ണുകണ്ടു് വരാന്‍ ആര്‍ക്കാ സാധിക്കാത്തതു്? പക്ഷെ ആദ്യത്തെ കാഴ്ചയില്‍ത്തന്നെ നീ നല്ല ബുദ്ധിയുള്ള ആളാണു് എന്നു് സുനന്ദക്കു് തോന്നുന്നതു് നല്ല കാര്യമല്ലേ?"

രാ: "ങാ. അതൊരു നല്ല കാര്യമാണു്. പക്ഷെ അത്ര ബുദ്ധിയൊക്കെ എനിക്കുണ്ടോ?"

കൂ: "ഇനി അഥവാ ഇല്ലെങ്കിലും ഉണ്ടെന്നു് അഭിനയിക്കണം. അതിനു്..."

രാ: "അതിനു്...?"

കൂ: "ബുദ്ധിപരമായ ചോദ്യങ്ങള്‍ നീ ചോദിക്കണം. ആ ചോദ്യങ്ങള്‍ കേട്ടു് സുനന്ദക്കു് നിന്നെ ഇഷ്ടമാവണം"

"ഇപ്പൊ, പേരെന്താ, ഏതു് വരെ പഠിച്ചു എന്നൊന്നും ചോദിക്കുന്നതു് ബുദ്ധിയല്ല. അതൊക്കെ നമുക്കറിയാവുന്ന കാര്യങ്ങളല്ലേ? സിനിമ ഇഷ്ടമാണോ, പാചകം അറിയുമോ മുതലായ ചോദ്യങ്ങള്‍ പെണ്ണിനു് ഇഷ്ടപ്പെടുമെങ്കിലും അതുകൊണ്ടൊന്നും നിന്റെ ബുദ്ധി അവതരിപ്പിക്കാന്‍ പറ്റില്ല. അപ്പൊ വേറെ ടൈപ്‌ ചോദ്യങ്ങള്‍ വേണം ചോദിക്കാന്‍"

രാ: "ന്നു് വെച്ചാല്‍...? എനിക്കങ്ങടു് കിട്ടണില്യ"

കൂ: "ഒരാള്‍ക്കു് ഇഷ്ടപ്പെടുന്നതു് ആ ആളെ, അല്ലെങ്കില്‍ അയാളുടെ കുടുംബത്തിനെ, അല്ലെങ്കില്‍ അയാള്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും സംബന്ധിക്കുന്ന ചോദ്യങ്ങളാവും. അതു് നമ്മള്‍ക്കു് മുന്‍കൂട്ടി ചര്‍ച്ച ചെയ്തു് തീരുമാനിക്കാന്‍ ബുദ്ധിമുട്ടാ. അവളുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ നീ കാണുന്ന എന്തെങ്കിലും പ്രത്യേകതകള്‍ എടുത്തു് ചോദിക്കുക"

"ഉദാഹരണത്തിനു് ചന്ദപ്പന്‍ പെണ്ണുകാണാന്‍ പോയപ്പൊ ചോദിച്ചതു് എങ്ങിനെയാന്നോ?"

"ചന്ദപ്പന്‍: `നിങ്ങളുടെ കോഴി മുട്ടയിട്ടതു് ഈയടുത്തു് വിരിഞ്ഞല്ലേ?' "

"പെണ്ണു്: `അതെ! പക്ഷെ ചേട്ടനു് എങ്ങിനെ മനസ്സിലായി?' "

"ചന്ദപ്പന്‍: `അതോ? തോട്ടത്തില്‍ നിറയെ റോസാച്ചെടിയും അതിന്റെ കടക്കല്‍ മുട്ടത്തോടും കണ്ടു. ഇത്രയും ചെടിക്കു് മുട്ടത്തോടിടണമെങ്കില്‍ ഏതെങ്കിലും കോഴി മുട്ടക്കു് അടയിരുന്നു് വിരിയിച്ചതാവണം. അല്ലാതെ 4 പേരുള്ള നിങ്ങളുടെ വീട്ടില്‍ കഴിച്ച മുട്ടയുടെ തോടുകളാവാന്‍ വഴിയില്ല' "

"പെണ്ണു്: `ശ്ശൊ! ഈ ചന്ദപ്പേട്ടന്‍ ആളു് കൊള്ളാലോ!' "

"അപ്പൊ അതാ പറഞ്ഞതു്. നമ്മള്‍ ചോദിക്കുന്ന ചോദ്യത്തില്‍ നിന്നു് നമ്മുടെ ബുദ്ധിസാമര്‍ത്ഥ്യവും നിരീക്ഷണപാടവവും അവള്‍ക്കു് മനസ്സിലാവണം. ഏറ്റോ?"

രാമകൃഷ്ണനു് മറ്റൊന്നും പറയാനില്ലാത്തതിനാല്‍ "ഉം" എന്നൊന്നു് മൂളി അടുത്ത ദിവസത്തെ ചടങ്ങു് എങ്ങിനെ മാനേജ്‌ ചെയ്യും എന്നു് ആധിപിടിച്ചിരിപ്പായി.

* * *

പെണ്ണുകാണല്‍ കഴിഞ്ഞുവന്നു് വീട്ടില്‍ തന്നെ ചടഞ്ഞുകൂടിയിരിക്കുന്ന രാമകൃഷ്ണനെ കൂട്ടുകാര്‍ വീണ്ടും വളഞ്ഞു.

കൂ: "അപ്പൊ വിശദായിട്ടു് പറഞ്ഞോളു. എന്താ ഉണ്ടായതു്?"

രാ: "അബദ്ധായി..."

കൂ: "ഉവ്വോ? എങ്കില്‍ പരിഹാരം ചെയ്യേണ്ടീരും. ഏതായാലും നടന്നതു് പറഞ്ഞോ"

രാ: "ഡാ, നിങ്ങളു് പറഞ്ഞമാതിരി ഞാനവള്‍ടെ വീട്ടിലെത്തിയപ്പൊ പരിസരൊക്കെ നോക്കി. പക്ഷെ ചന്ദപ്പന്റെ ടൈപ്‌ ചോദ്യങ്ങള്‍ക്കു് പറ്റിയ ഒന്നും കണ്ടില്ല"

"കാലും മുഖവും കഴുകുമ്പൊ വെള്ളത്തിനു് ക്ലോറിന്റെ ചുവ. കിണറിലു് വെള്ളമില്ലേ എന്നു് ചോദിക്കാം എന്നു് വിചാരിച്ചതായിരുന്നു. അപ്പൊ പെണ്ണിന്റെയച്ഛന്‍ ചാടിക്കേറി "വേനലല്ലേ? കിണറു് വറ്റി" എന്നു് വിശേഷം പറയുന്ന കൂട്ടത്തിലു് പറഞ്ഞു"

"ഇനിപ്പൊ എന്താ ചെയ്യാന്നു് ശങ്കിച്ചിരിക്കുമ്പൊഴാ ഞങ്ങളോടു് ഒരു മുറീലു് കേറീട്ടു് എന്തെങ്കിലും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാന്‍ പറേണതു്"

"ഞാനാകെ വെരണ്ടു. എന്താ ചോദിക്കണ്ടേന്നു് ഒരു രൂപോല്യ"

"പെട്ടെന്നു് സുനന്ദ എന്നോടൊരു ചോദ്യം - എന്താ ചേട്ടന്‍ പേടിച്ചിരിക്യാണോ, എന്നോടൊന്നും ചോദിക്കാനില്ലേ?ന്നു്"

"ന്നുവെച്ചാല്‍, ഞാനാകെ ബേജാറായി ഇരിക്യാണു്ന്നു് അവളു് മനസ്സിലാക്കി!"

"അപ്പൊഴാ ശ്രദ്ധിച്ചേ. പെണ്ണിനു് ഇടതുകൈക്കാണു് സ്വാധീനം കൂടുതല്‍. വാതില്‍ തുറന്നതും എന്റെ നേരെ കസേര നിരക്കിയിട്ടതും ഇരിക്കാന്‍ ആംഗ്യം കാണിച്ചതും ഇടതുകൈ കൊണ്ടാ"

കൂട്ടുകാര്‍ പരസ്പരം നോക്കി. ബുദ്ധിപരമായ എന്തെങ്കിലും ഇടതുകൈ സംബന്ധിച്ചു് ഉള്ളതായി തോന്നുന്നില്ല. എന്നാലും ഒരു പുതുമയൊക്കെയുണ്ടു്. ചില നല്ല ചോദ്യങ്ങള്‍ക്കുള്ള വകയുണ്ടു്.

കൂ: "എന്നിട്ടു്? അതുകൊണ്ടു് ജീവിതത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടു് നേരിട്ടുവോ എന്നു് ചോദിച്ചോ?"

രാ: "ഇല്ല"

കൂ: "പിന്നെ? ആരെങ്കിലും കളിയാക്കിയിട്ടുണ്ടോ എന്നു് ചോദിച്ചോ?"

രാ: "ഇല്ല"

കൂ: "പിന്നെ എന്തായിരുന്നു നിന്റെ ചോദ്യം?"

രാ: "അതു് പിന്നെ.. ഈ ഇടതുകൈക്കുള്ള സ്വാധീനക്കൂടുതല്‍.. അതു് ജന്മനാ ഉള്ളാതാണോ എന്നു് ചോദിച്ചു!"

കൂട്ടുകാര്‍ സ്തബ്ധരായി പരസ്പരം നോക്കി. ദൈന്യതയോടെ രാമകൃഷ്ണന്‍ അവരെ നോക്കി.

കൂ: "എന്നിട്ടു്? പെണ്ണെന്തു് പറഞ്ഞു?"

രാ: "ഏയ്‌ പെണ്ണൊന്നും പറഞ്ഞില്ല. പൊട്ടിച്ചിരിച്ചുകൊണ്ടു് അടുക്കളയിലേക്കു് ഓടിപ്പോയി.2 മിനുട്ടു് കാത്തിരുന്നു് അവള്‍ വരാഞ്ഞപ്പോള്‍ ഞാന്‍ എണീറ്റുചെന്നു് ഉമ്മറത്തിരുന്നു"

കൂട്ടുകാര്‍ പൊട്ടിച്ചിരിച്ചു. രാമകൃഷ്ണന്‍ പ്രതീക്ഷയോടെ അവരെ നോക്കി.



വാല്‍: രാമകൃഷ്ണന്‍ താലികെട്ടുമ്പോള്‍ വധു സുനന്ദ അടക്കിചിരിച്ചതു് രാമകൃഷ്ണന്റെ കൈവിറക്കുന്നതു് കണ്ടിട്ടാവാന്‍ വഴിയില്ല. കാരണം വിവാഹമണ്ഡപത്തിലേക്കു് നടക്കുമ്പോഴേ അവള്‍ ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു.

Thursday, April 8, 2010

മൂട്ട

ജയേട്ടന്റെ ഈ പോസ്റ്റ്‌ കണ്ടപ്പോഴാണു് ഞാന്‍ എന്റെ കോളജിലുണ്ടായിരുന്ന മൂട്ടയെ പറ്റിയോര്‍ത്തതു്.


മൂട്ട! തൃശൂര്‍ എഞ്ജിനിയറിംഗ്‌ കോളജില്‍ ഒരു തലമുറയുടെ ഹരമായി പരിലസിച്ച പഴയ മെര്‍സിഡീസ്‌ ബസ്‌. ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയതാവാനാണു് വഴി.

എന്റെ കസിന്‍ ശരത്തേട്ടന്‍ സഞ്ചരിക്കുന്ന ബസ്സായിട്ടാണു് അതു ഞാന്‍ ആദ്യം കാണുന്നതു്. പ്രീ-ഡിഗ്രിക്കു് ഫസ്റ്റ്‌ ഗ്രൂപ്പെടുത്തു പഠിക്കുമ്പോള്‍, മൂട്ടയിലിരുന്നു് അലക്ഷ്യമായി കൈകള്‍ ജനലില്‍ ചേര്‍ത്തുവെച്ചു് കാറ്റുംകൊണ്ടു് പാഞ്ഞുപോകുന്ന യുവ എഞ്ജിനിയര്‍മാരെ കണ്ടു് കൊതിയോടെ നോക്കി നിന്നിട്ടുണ്ടു് - എനിക്കും എന്നെങ്കിലും ഇതുപോലെ പോകാനാകുമോ? പിന്നെ അതേ കോലജില്‍ ചേര്‍ന്നപ്പോള്‍ എനിക്കും മൂട്ടയില്‍ യാത്ര ചെയ്യാന്‍ അവസരങ്ങള്‍ ഒരുപാടുണ്ടായി.

കോളജിനു് ആകെ 3 ബസുകളാണുള്ളതു്. മൂട്ടയാണു് ഏറ്റവും പഴയ ബസ്‌. പക്ഷെ ഉശിരുള്ളതു് മൂട്ട മാത്രം.

മൂട്ട എന്ന പേരു ലഭിക്കാന്‍ കാരണം, അതിന്റെ ആകൃതിയായിരുന്നു. ശരിക്കും ഒരു നീണ്ട മൂട്ട. പഴയ ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ സിനിമകളില്‍ ഒക്കെ കാണാറുള്ള ടൈപ്‌ ബസ്‌.

കമലിന്റെ "നമ്മള്‍" എന്ന സിനിമയിലെ "രാക്ഷസി" എന്ന ഗാനത്തില്‍ ആ ബസും അഭിനയിച്ചു. അപ്പോഴേക്കും ആ ബസ്‌ അടുത്തൂണ്‍ പറ്റിയിരുന്നു. ഏറെ കാലത്തിനു ശേഷം ആ സിനിമയില്‍ മൂട്ടയുടെ അവസ്ഥ കണ്ടു് കുറച്ചു സങ്കടമുണ്ടായിരുന്നു.


(ഈ പോസ്റ്റ്‌ കണ്ടു് മൂട്ടയുടെ ഒരു പഴയകാല ചിത്രം അയച്ചു തന്ന സിജോയ്ക്കു് നന്ദി)


എന്നാല്‍ ഇത്തരം ഒരു പതനം പ്രതീക്ഷിച്ചിരുന്നില്ല. 2007ഇല്‍ ഓണക്കാലത്തു് എന്റെ കോളജില്‍ പോയ ഞാനും എന്റെ സുഹൃത്തുക്കളും മൂട്ടയെക്കണ്ടു് ഞെട്ടിപ്പോയി.






ഇപ്പോള്‍ അവള്‍ എവിടെയാണാവോ.